National
ബംഗളൂരു: മുതിർന്ന നേതാക്കളായ സോണിയ ഗാന്ധി, രാഹുൽഗാന്ധി എന്നിവരുമായി ചർച്ച നടത്തി കർണാടകയിലെ അധികാര വടംവലിക്ക് പരിഹാരം കാണുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അതേസമയം, പാർട്ടിയിൽ ഐക്യമുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.
ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ഡൽഹിയിലെത്തിയ എംഎൽഎമാർ ഇന്നലെ കർണാടകയിൽ മടങ്ങിയെത്തി. ഇക്കാര്യത്തിൽ നേതൃത്വം തീരുമാനമെടുക്കുമെന്ന് എംഎൽഎമാർ ചൊവ്വാഴ്ച പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനത്ത് രണ്ടര വർഷം പൂർത്തിയാക്കിയതിനെത്തുടർന്നാണ് ഡികെ വിഭാഗം നേതൃമാറ്റത്തിനുള്ള ആവശ്യം ശക്തമാക്കിയിരിക്കുന്നത്.
മുഖ്യമന്ത്രിവിഷയത്തിലെ ആശയക്കുഴപ്പം അവസാനിപ്പിക്കണമെന്നും യുവാക്കൾക്കും പുതുമുഖങ്ങൾക്കും അവസരം നൽകി മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്നും ഹൈക്കമാൻഡിനോട് അഭ്യർഥിച്ചതായി എംഎൽഎമാർ പറഞ്ഞു. 2023ൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ശിവകുമാറും തമ്മിൽ അധികാര പങ്കിടൽ കരാർ ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു.
ശിവകുമാറിനെ അനുകൂലിക്കുന്ന ആറ് എംഎൽഎമാർ ഹൈക്കമാൻഡിനെ കാണാൻ ഞായറാഴ്ച രാത്രി ഡൽഹിക്കു പോയിരുന്നു. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ സന്ദർശിച്ചിരുന്നു.
അടുത്ത മുഖ്യമന്ത്രിയെക്കുറിച്ചുള്ള തീരുമാനം ഹൈക്കമാൻഡിന്റേതാണെന്നും നിലവിലെ ആശയക്കുഴപ്പം പരിഹരിക്കാൻ അവരോട് ആവശ്യപ്പെട്ടെന്നും മഗഡി എംഎൽഎ എച്ച്.സി. ബാലകൃഷ്ണ പറഞ്ഞു. ആര് മുഖ്യമന്ത്രിയാകുമെന്നത് പ്രധാനമല്ല. നിലവിലെ സാഹചര്യം പാർട്ടിക്കു ദോഷകരമാണ്. ഹൈക്കമാൻഡ് ഇടപെട്ട് ഇത് അവസാനിപ്പിക്കണം- ശിവകുമാർ വിഷയം നേതൃത്വവുമായി ചർച്ച ചെയ്തോയെന്നു വ്യക്തമാക്കാതെ അദ്ദേഹം പറഞ്ഞു.
ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിക്കുമെന്ന് രാമനഗര എംഎൽഎ ഇഖ്ബാൽ ഹുസൈൻ പറഞ്ഞു. “ഞാൻ എപ്പോഴും ആ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നു. 200 ശതമാനം, അദ്ദേഹം ഉടൻ മുഖ്യമന്ത്രിയാകും. ഹൈക്കമാൻഡ് തീരുമാനമെടുക്കും. ഞങ്ങളുടെ നേതാവ് (ശിവകുമാർ) പറഞ്ഞതുപോലെ, അധികാര കൈമാറ്റം അഞ്ചോ ആറോ പാർട്ടി നേതാക്കൾക്കിടയിലുള്ള ഒരു രഹസ്യ ധാരണയാണ്, ആ അഞ്ചോ ആറോ പേർ തീരുമാനിക്കും” - അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, പാർട്ടിയിൽ അനൈക്യമില്ലെന്നായിരുന്നു കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻകൂടിയായ ശിവകുമാറിന്റെ പ്രതികരണം. പാർട്ടി ഒറ്റക്കെട്ടായി 2028ലെ നിയമസഭാ, 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പുകളിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അധികാരകൈമാറ്റം സംബന്ധിച്ച് രാഹുൽ ഗാന്ധിയിൽനിന്നു ലഭിച്ച സന്ദേശമെന്തെന്നു വെളിപ്പെടുത്താൻ ശിവകുമാർ തയാറായില്ല. വരും ദിവസങ്ങളിൽ പാർട്ടി ഹൈക്കമാൻഡിനെ കാണാൻ ഡൽഹിക്കു പോകുമെന്ന സൂചനയും അദ്ദേഹം നൽകി. പ്രതിപക്ഷമായ ബിജെപി ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും ഭരണകക്ഷി അവർക്ക് അവസരം നൽകരുതെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.
ഇക്കാര്യത്തിൽ ഹൈക്കമാൻഡാണ് തീരുമാനമെടുക്കേണ്ടതെന്നായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതികരണം. മുഖ്യമന്ത്രിയെ മാറ്റാൻ എംഎൽഎമാർ ഡൽഹിക്കു പോയതിനെ സംബന്ധിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹം മറപടി പറഞ്ഞത്. എംഎൽഎമാർക്ക് അവരുടേതായ സ്വാതന്ത്ര്യമുണ്ട്. ആത്യന്തികമായി, ഹൈക്കമാൻഡ് തീരുമാനമെടുക്കണം. ഹൈക്കമാൻഡ് പറയുന്നത് തങ്ങൾ അനുസരിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
National
ചാമരാജനഗർ (കർണാടക): കർണാടകയിൽ നേതൃമാറ്റ അഭ്യൂഹങ്ങൾ തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ. മന്ത്രിസഭയെ അട്ടിമറിക്കാൻ നവംബർ വിപ്ലവം നടക്കുന്നവെന്ന പ്രചാരണം മാധ്യമസൃഷ്ടിയാണെന്നും ഭാവിയിലും മുഖ്യമന്ത്രിസ്ഥാനത്ത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനായി സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം ഒഴിയുമെന്ന പ്രചാരണം ശക്തമായിരുന്നു. "നവംബർ വിപ്ലവം' എന്ന പേരിൽ മന്ത്രിസഭ അട്ടിമറി നടക്കുമെന്നായിരുന്നു വാർത്തകൾ. ഇതിനോടുള്ള പ്രതികരണത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. സർക്കാർ അഞ്ചുവർഷം തികയ്ക്കുമെന്നും അധികാരത്തിൽ തിരിച്ചെത്തുമെന്നും മുഖ്യമന്ത്രി ആവർത്തിക്കുകയും ചെയ്തു.
National
ന്യൂഡൽഹി: കർണാടക മന്ത്രിസഭാ വികസനം സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കവേ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി.
ഖാർഗെയുടെ ഡൽഹിയിലെ വസതിയായിരുന്നു ഇരുവരും ചർച്ച നടക്കിയത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഞായറാഴ്ച കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തി. ശിവകുമാറും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
മന്ത്രിസഭാ വികസനം ഉണ്ടാകുമെന്ന് ഉറപ്പായതോടെ കോൺഗ്രസ് എംഎൽഎമാർ മന്ത്രിസ്ഥാനത്തിനായി നീക്കമാരംഭിച്ചു. തന്നെ മന്ത്രിയാക്കണമെന്ന് വിജയാനന്ദ് കാശപ്പാനാവർ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് അഭ്യർഥിച്ചു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, രൺദീപ് സുർജേവാല, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവരുമായും സംസാരിച്ചെന്ന് വിജയനാന്ദ് പറഞ്ഞു.
താൻ മന്ത്രിസ്ഥാനം ആഗ്രഹിക്കുന്നുവെന്ന് അഭയ പ്രസാദ് എംഎൽഎ പറഞ്ഞു ഹുബ്ബള്ളി-ധർവാഡ് ഈസ്റ്റ് എംഎൽഎയാണ് അഭയപ്രസാദ്. കർണാടകയിൽ മുഖ്യമന്ത്രിയടക്കം 34 മന്ത്രിസ്ഥാനമാണ് അനുവദനീയമായിട്ടുള്ളത്. നിലവിൽ രണ്ട് കാബിനറ്റ് മന്ത്രിസ്ഥാനം ഒഴിവാണ്. അഴിമതി ആരോപണത്തെത്തുടർന്ന് ബി. നാഗേന്ദ്ര രാജിവച്ചതും കെ.എൻ. രാജണ്ണയെ പാർട്ടി ഹൈക്കമാൻഡ് പുറത്താക്കിയതുമാണ് രണ്ട് ഒഴിവുണ്ടാകാൻ കാരണം.