Kerala
കൊച്ചി: ന്യൂ ഇയര്‍ ഗിഫ്റ്റ് ഓണ്‍ലൈന്‍ സാമ്പത്തികതട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്തത് അഞ്ചു കേസുകള്‍. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ നാല് കേസുകള്‍ തിരുവനന്തപുരത്തും ഒരു കേസ് കൊല്ലത്തും സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. 5000 രൂപ വീതമാണ് സംഘം തട്ടിയെടുത്തത്.
പുതുവര്‍ഷത്തില്‍ പ്രധാനമന്ത്രിയില്‍നിന്ന് എന്നപേരില്‍ ന്യൂ ഇയര്‍ ഗിഫ്റ്റ്, സ്ക്രാച്ച് കാര്‍ഡ് എന്നിവ അയച്ചുനല്‍കിയാണ് തട്ടിപ്പ്. തട്ടിപ്പുകാര്‍ സ്ക്രാച്ച് കാര്‍ഡ് അടങ്ങിയ ലിങ്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ അയച്ചുനല്‍കും. ആ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഒരു നിശ്ചിത തുകയുടെ സമ്മാനം ലഭിച്ചതായി അറിയിപ്പ് ലഭിക്കും. ആ തുക അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുന്നതിന് പിന്‍നമ്പര്‍ എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും നമ്പര്‍ എന്റര്‍ ചെയ്യുന്നതോടെ അക്കൗണ്ടിലെ പണം നഷ്ടപ്പെടുകയും ചെയ്യും.
ഇത്തരം തട്ടിപ്പിനെതിരേ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പിഎം ഗിഫ്റ്റ് എന്നപേരിലോ മറ്റു പേരുകളിലോ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ യാതൊരുവിധ സമ്മാനപദ്ധതികളും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും സൈബര്‍ പോലീസ് അറിയിച്ചു. ഇത്തരം ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ 1930 എന്ന നമ്പറില്‍ ബന്ധപ്പെട്ടോ, https://cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ സൈബര്‍ പോലീസിനെ വിവരം അറിയിക്കണം.
Kerala
കൊച്ചി: കെഎഫ്സി വായ്പാ തട്ടിപ്പില്‍ മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി.വി. അന്‍വര്‍ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്(ഇഡി) മുന്നില്‍ ഹാജരാകില്ല. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സമയം നീട്ടി നല്‍കണമെന്ന് അന്‍വര്‍ ഇഡിയെ അറിയിച്ചതിനെത്തുടര്‍ന്ന് ജനുവരി ഏഴിന് ഹാജരാകാന്‍ ഇഡി നിര്‍ദേശം നല്കി.
അന്‍വറിന് ദുരൂഹ ബിനാമി സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കളളപ്പണ നിരോധന നിയമപ്രകാരം അന്‍വറിന്റെ വീടുകളിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയിരുന്നു.
സ്വത്തുവിവരങ്ങള്‍ സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നല്കാന് അന്‍വറിനായില്ലെന്നും കെഎഫ്സിയില് നിന്ന് വഴിവിട്ട ഇടപാടുകളിലൂടെയാണ് അന്‍വറിന് ലോണ്‍ തരപ്പെടുത്തി നല്‍കിയെന്നുമാണ് ഇഡി നിലപാട്.
ഒരേ വസ്തു ഈടുവച്ച് ചുരുങ്ങിയ കാലയളവില്‍ തന്നെ വിവിധ ലോണുകള്‍ കെഎഫ്സി വഴി പി.വി. അന്‍വര്‍ തരപ്പെടുത്തിയതായി പരിശോധനക്ക് പിന്നാലെ ഇഡി പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
മാലാംകുളം കണ്‍സ്ട്രക്ഷന്‍സിന് 7.5 കോടിയും പിവിആര്‍ ഡെവലപ്പേഴ്സിന് 3.05 കോടിയും, 1.56 കോടി രൂപയുമാണ് ലോണ്‍ അനുവദിച്ചത്. ലോണ്‍ എടുത്ത തുകകള്‍ വകമാറ്റി ചെലവഴിച്ചതായാണ് വിവരം. മാലാംകുളം കണ്‍സ്ട്രക്ഷന്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമ താനാണെന്ന് പി.വി. അന്‍വര്‍ സമ്മതിച്ചതായും ഇഡി വ്യക്തമാക്കിയിരുന്നു.
നിലവില്‍ ഇത് അടുത്ത ബന്ധുവിന്റേയും ഡ്രൈവറുടെയും പേരിലാണ്. മാത്രമല്ല, ലോണ്‍ എടുത്ത തുക പിവിആര്‍ മെട്രോ വില്ലേജ് എന്ന വലിയ ടൗണ്‍ഷിപ്പ് പദ്ധതിയിലേക്കാണ് ഉപയോഗിച്ചതെന്നും അന്‍വര്‍ സമ്മതിച്ചിട്ടുണ്ട്.
2014 ല്‍ 14.38 കോടി രൂപയുടെ സ്വത്തുക്കള്‍ 2021 ആയപ്പോഴേക്കും 64.14 കോടി രൂപയായി വര്‍ധിച്ചതില്‍ കൃത്യമായ വിശദീകരണം നല്കാന് അന്‍വറിന് സാധിച്ചില്ലെന്നും ഇഡി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
Kerala
പരവൂർ: ഡിജിറ്റൽ, സാമ്പത്തിക സൈബർ തട്ടിപ്പുകൾ അനുദിനം വർധിക്കുമ്പോഴും നഷ്ടപ്പെട്ട പണം തിരിച്ചെടുക്കുന്ന കാര്യത്തിൽ കേന്ദ്ര ഏജൻസികളുടെ ഇടപെടലിന് മികച്ച നേട്ടം.
കഴിഞ്ഞ നാലു വർഷത്തിനിടെ ലഭിച്ച 23 ലക്ഷത്തിലധികം സൈബർ തട്ടിപ്പ് പരാതികളിൽ സമയബന്ധിതമായ ഇടപെടൽ മൂലം സിറ്റിസൺ ഫിനാൻഷൽ സൈബർ ഫ്രോഡ് റിപ്പോർട്ടിംഗ് ആൻഡ് മാനേജിംഗ് സിസ്റ്റം വഴി ഇതുവരെ 7,000 കോടിയിലധികം രൂപയാണ് തിരിച്ചെടുക്കാൻ കഴിഞ്ഞത്. അതിർത്തി കടന്നുള്ള തട്ടിപ്പ് തടയുന്നതിന് ഈ ഏജൻസിക്ക് അന്താരാഷ്ട്ര സഹകരണവും സഹായകമായിട്ടുണ്ട്. 1930 എന്ന ഹെൽപ്പ് ലൈൻ നമ്പരാണ് പ്രതിരോധത്തിന്റെ ആദ്യപടിയെന്നും ഏജൻസി വ്യക്തമാക്കി.
സാമ്പത്തിക തട്ടിപ്പുകൾ ഉടൻ റിപ്പോർട്ട് ചെയ്യുക, കൂടുതൽ ഫണ്ട് വഴിതിരിച്ചുവിടൽ തടയുക, മോഷ്ടിച്ച പണം തട്ടിപ്പുകാർ പിൻവലിക്കുന്നതിന് മുമ്പ് തടയുകയോ മരവിപ്പിക്കുകയോ ചെയ്യുന്നുവെന്ന് ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ 2021ലാണ് ഈ സംവിധാനം ആരംഭിച്ചത്.
തൽക്ഷണ മുന്നറിയിപ്പുകളാണ് ഈ സംവിധാനത്തിൽ ഏറ്റവും പ്രധാനം. അത് ഉടൻതന്നെ ബാങ്കിംഗ് നടപടികളിലേക്ക് നയിക്കും.കേന്ദ്ര സർക്കാരിന്റെ ഡേറ്റ പ്രകാരം ഒരു ഇര 1930 ഹെൽപ്പ് ലൈൻ നമ്പർ അല്ലെങ്കിൽ ഓൺലൈൻ സൈബർ ക്രൈം പോർട്ടൽ വഴി പരാതി രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ ബാങ്കുകൾ, പേയ്മെന്റ് ഗേറ്റ് വേൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് തൽസമയ അലർട്ടുകൾ സ്വയമേവ അയക്കും. സംശയാസ്പദമായ അക്കൗണ്ടുകളും ഇടപാടുകളും തടയാനോ മരവിപ്പിക്കാനോ ഇതു വഴി സാധ്യമാക്കും.
Kerala
മലപ്പുറം: മന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞ് വിളിച്ച് പോലീസിനെ ഭീഷണിപ്പെടുത്തിയ യുവാവ് പിടിയില്‍. കോട്ടക്കലിലാണ് സംഭവം.
പുത്തൂര്‍ സ്വദേശി സനൂപിനെയാണ് (28) അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 26ന് വൈകിട്ട് ആറിനാണ് സംഭവം. സ്റ്റേഷനിലെ പാറാവ് ഡ്യൂട്ടിക്കാരനെ വിളിച്ചാണ് സനൂപ് ഭീഷണിപ്പെടുത്തിയത്.
സ്വന്തം മൊബൈല്‍ നമ്പറില്‍ നിന്ന് സ്റ്റേഷനിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ച പ്രതി, മന്ത്രി പി. രാജീവിന്റെ ഓഫിസില്‍ നിന്ന് വിളിക്കുകയാണെന്ന് പറഞ്ഞാണ് സംസാരിച്ചത്. പുത്തൂര്‍ അരിച്ചോളിലുള്ള സനൂപിന്റെ വീട്ടില്‍ പോയ പൊലീസുകാരുടെ തൊപ്പി തെറിപ്പിക്കുമെന്നും വിവരങ്ങള്‍ നല്‍കണമെന്നും പറഞ്ഞായിരുന്നു ഭീഷണി. ഭരിക്കുന്ന പാര്‍ട്ടിയാണെന്നും പാര്‍ട്ടി ഇടപെട്ടാല്‍ നിങ്ങള്‍ക്ക് താങ്ങില്ലെന്നും പറഞ്ഞു. ഇതോടെ പോലീസ് അന്വേഷണം ആരംഭിച്ചു.
ബംഗളൂരുവിലെ യു സിറ്റി കോളജില്‍ സീറ്റ് തരപ്പെടുത്താമെന്ന് പറഞ്ഞ് 15,000 രൂപ ഇയാള്‍ കൈവശപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതിയില്‍ പ്രതിയുടെ വീട്ടില്‍ പോലീസ് അന്വേഷണത്തിനെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
ഇതിനു പിറകെയാണ് സ്റ്റേഷനിലേക്ക് ഫോണ്‍ വന്നത്. സനൂപ് തന്നെയാണ് വിളിച്ചതെന്ന് തിരിച്ചറിഞ്ഞതോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് ഇന്‍സ്പെക്ടര്‍ ദീപകുമാര്‍, എസ്ഐ റിഷാദലി നെച്ചിക്കാടന് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Kerala
തൃശൂർ: ഇരിങ്ങാലക്കുടയിൽ ഡിജിറ്റൽ അറസ്റ്റിലൂടെ വയോധികന്റെ പണം തട്ടിയെടുക്കാൻ ശ്രമം. മുത്രത്തിക്കര സ്വദേശിയായ 85കാരനിൽ നിന്നും പണം തട്ടിയെടുക്കാനുള്ള ശ്രമം ബാങ്ക് മാനേജരുടെ ഇടപെടലിൽ പരാജയപ്പെടുകയായിരുന്നു.
മണി ലോണ്ടറിംഗ് കേസിൽ നിന്ന് രക്ഷപ്പെടുന്നതിനായി 11 ലക്ഷം രൂപ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് ഉടൻ അയക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് വയാധികൻ പറപ്പൂക്കര സിഎസ്ബി ബാങ്കിലെത്തിയത്.
പരാതിക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാനേജർ ആൻ മരിയാ ജോസ് കൂടുതൽ വിവരം തിരക്കിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഇയാൾക്ക് രണ്ട് ഫോൺ നമ്പറുകളിൽ നിന്ന് മാറിമാറി വീഡിയോ കോളുകൾ വന്നിരുന്നു.
അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനായി ബാങ്ക് അക്കൗണ്ടിലെ പണം വെരിഫൈ ചെയ്യാൻ അയച്ചു നൽകണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെടുകയായിരുന്നു. ഇതേതുടർന്നാണ് വയോധികൻ ബാങ്കിലെത്തിയത്.
സംഭവം തൃശൂർ റൂറൽ സൈബർ പോലീസിൽ അറിയിച്ചിട്ടുണ്ട്. നാഷണൽ സൈബർ ക്രൈം പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്ത ശേഷമാണ് വയോധികനെ തിരിച്ചയച്ചത്.
Kerala
കൊച്ചി: ഓപ്പറേഷന് സൈ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കൊച്ചിയിൽ അറസ്റ്റിലായ മൂന്നുപേരും കോളജ് വിദ്യാര്‍ഥികള്‍.
ഏലൂര്‍ സ്വദേശി അഭിഷേക് ബിജു (21), വെങ്ങോല സ്വദേശി ഹാഫിസ് (21), എടത്തല സ്വദേശി അല്‍ത്താഫ് (21) എന്നിവരാണ് അറസ്റ്റിലായത്. കൊച്ചിയില്‍ തട്ടിപ്പുസംഘത്തിന്റെ കണ്ണികളായി പ്രവര്‍ത്തിച്ചിരുന്ന പ്രതികള്‍ തട്ടിപ്പുപണം പിന്വലിക്കുന്നതിനിടെയാണു പോലീസിന്റെ പിടിയിലായത്.
നഗരത്തിലെ വിവിധ കോളജുകളില്‍ പഠനം നടത്തുന്ന ഇവർ അക്കൗണ്ടിലെത്തുന്ന പണം പിന്‍വലിച്ച് തട്ടിപ്പുസംഘത്തിന് കൈമാറുകയാണു ചെയ്തിരുന്നത്. ഓരോ തവണയും പണം എടിഎം വഴി പിന്‍വലിച്ച് തട്ടിപ്പുസംഘത്തിന് കൈമാറുമ്പോള്‍ പതിനായിരങ്ങളാണ് പ്രതികൾക്കു കമ്മീഷനായി ലഭിച്ചിരുന്നത്. സുഹൃത്തുക്കളുടെ ബാങ്ക് അക്കൗണ്ടുകളും പ്രതികള്‍ തട്ടിപ്പിനായി ഉപയോഗിച്ചതായാണു കണ്ടെത്തല്‍. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
കൊച്ചിയില്‍ മാത്രം തട്ടിപ്പിനായി ഉപയോഗിക്കുന്ന മുന്നൂറിലേറെ അക്കൗണ്ടുകള്‍ പോലീസ് കണ്ടെത്തി. വിദ്യാര്‍ഥികളടക്കം സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതികളായ സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചു ബോധവത്കരണ പരിപാടികള്‍ക്ക് ഒരുങ്ങുകയാണ് കൊച്ചി സിറ്റി പോലീസ്.
സൈബര്‍ തട്ടിപ്പുസംഘങ്ങള്‍ക്ക് അക്കൗണ്ടുകള്‍ വില്പന നടത്തിയത് ഭൂരിഭാഗവും വിദ്യാര്‍ഥികളാണെന്ന് പോലീസ് കണ്ടെത്തി. കൊച്ചി നഗരത്തിലടക്കം തട്ടിപ്പുസംഘത്തിന്റെ കണ്ണികളായി പ്രവര്‍ത്തിക്കുന്നവരെ പിടികൂടാനുള്ള ഒരുക്കത്തിലാണ് പോലീസ്.
പ്രതികളെ തട്ടിപ്പുസംഘവുമായി ബന്ധിപ്പിക്കുന്നത് പെരുമ്പാവൂര്‍ സ്വദേശിയാണെന്നാണു പോലീസിന്റെ കണ്ടെത്തല്‍. ഇയാള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു. ഇയാള്‍ മുഖേന ഒരു ദിവസം 25 ലക്ഷം രൂപ വരെയാണു പ്രതികളുടെ അക്കൗണ്ടിലേക്ക് എത്തിയിരുന്നത്.
അറസ്റ്റ് പണം
പിന്‍വലിക്കുന്നതിനിടെ
തിരുവനന്തപുരം സ്വദേശിയായ ശ്രാവണിന്റെ 80,000 രൂപ അടുത്തിടെ സൈബർ സംഘം തട്ടിയെടുത്തിരുന്നു. പിന്നാലെ നൽകിയ പരാതി നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടിൽ രജിസ്റ്റർ ചെയ്തതോടെ പണം കൈമാറിപ്പോയ അക്കൗണ്ടുകളെല്ലാം നിരീക്ഷണത്തിലായി.
ഈ പണം അഭിഷേക് പിൻവലിച്ചതോടെയാണു മൂന്നുപേരുടെ അറസ്റ്റ് വേഗത്തിലായത്. ഹാഫിസിൽനിന്ന് 6.5 ലക്ഷം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. മരടിലെ ഒരു ബാങ്കിന്റെ ബ്രാഞ്ചിൽനിന്നാണ് ഇവർ പണം പിൻവലിച്ചത്.
District News
കൊച്ചി: വിദേശജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ ഇടുക്കി സ്വദേശിയ്ക്കെതിരെ കൂടുതല്‍ പരാതികള്‍. എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം ബഥനി ടൂര്‍സ് എന്ന സ്ഥാപനം നടത്തുന്ന ഇടുക്കി സ്വദേശി കെ.ജെ. ജ്യോതിഷിനെ(43)തിരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ ഇരുപതോളം പരാതികള്‍ ലഭിച്ചത്.
ഇതില്‍ ഒരു കുടുംബത്തിലെ അംഗങ്ങളില്‍ നിന്നു മാത്രം ഇയാള്‍ ആറുലക്ഷം വാങ്ങി തട്ടിപ്പ് നടത്തിയതായും പരാതിയുണ്ട്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ മാത്രം നൂറിലധികം പരാതികള്‍ ഇയാള്‍ക്കെതിരെ മുമ്പ് ലഭിച്ചിരുന്നു.
ഓസ്ടേലിയലിലേയ്ക്കും യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേയ്ക്കും ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞായിരുന്നു ജ്യോതിഷ് പണം വാങ്ങിയിരുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളംപേരില്നിന്ന് ഇയാള്‍ പണം തട്ടിയതായാണ് പ്രാഥമിക നിഗമനം. സുഹൃത്തിനൊപ്പം കഴിഞ്ഞിരുന്ന ഇയാളെ ബംഗളൂരു ഇന്ദിര നഗറില്‍ നിന്ന് വ്യാഴാഴ്ചയാണ് പോലീസ് പിടികൂടിയത്.
National
ന്യൂഡൽഹി: രാജ്യത്തുടനീളം ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ സംബന്ധിച്ചു സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് സുപ്രീംകോടതി നാളെ വീണ്ടും പരിഗണിക്കും.
ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസുമായി ബന്ധപ്പെട്ട വാദം കേൾക്കുക.
കഴിഞ്ഞ 17ന് കേസ് പരിഗണിക്കവേ, രാജ്യത്തുടനീളം ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകളിൽ ആശങ്ക പ്രകടിപ്പിച്ച കോടതി ജുഡീഷൽ രേഖകളിൽ കൃത്രിമം കാണിച്ചും ഡിജിറ്റൽ അറസ്റ്റുകളിലൂടെയും തട്ടിപ്പ് നടത്തുന്ന ഗൂഢസംഘത്തിന്റെ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ നടപടികൾ വേണമെന്നു നിർദേശിച്ചിരുന്നു.
സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും പോലീസ് സേനകളിലെ ഏകോപനത്തിലൂടെയാണ് നടപടികളുണ്ടാകേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ സിബിഐയുടെയും കേന്ദ്രത്തിന്റെയും പ്രതികരണവും കോടതി തേടിയിരുന്നു.
കോടതിയുടെ പേരിൽ വ്യാജരേഖകൾ ചമച്ച് ഹരിയാന സ്വദേശികളായ വൃദ്ധദന്പതികളിൽനിന്ന് 1.05 കോടി രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസാണു കോടതി പരിഗണിച്ചത്. ദന്പതികളിൽ ഒരാൾ ചീഫ് ജസ്റ്റീസിന് കത്തെഴുതിയതിനെത്തുടർന്നാണു വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുന്നത്.
Kerala
പരവൂർ: സൈബർ തട്ടിപ്പുകൾ തടയാൻ മൊബൈൽ നമ്പർ വാലിഡേഷൻ പ്ലാറ്റ്ഫോം അവതരിപ്പിക്കാൻ ടെലികോം വകുപ്പ് നടപടികൾ തുടങ്ങി. ഇത് ഉപയോഗിച്ച് ബാങ്കുകൾക്കും ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും ഉപഭോക്തൃ ഐഡന്ററ്റികൾ പരിശോധിക്കാൻ സാധിക്കും എന്നതാണ് ഏറ്റവും വലിയ സവിശേഷത.
മാത്രമല്ല ഫിഷിംഗ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകൾ വർധിക്കുന്നത് തടയാൻ പുതിയ സംവിധാനം വഴി ഒരു പരിധിവരെ സാധിക്കും എന്നാണ് ടെലികോം വകുപ്പിന്റെ പ്രതീക്ഷ.
ടെലികോം വകുപ്പിന്റെ ലൈസൻസുള്ള മൊബൈൽ ഓപ്പറേറ്റർമാർക്ക് മാത്രമായിരിക്കും പുതിയ സംവിധാനം ബാധകമാകുക. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷ്വറൻസ് സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് സ്വമേധയാ ഇതിൽ പങ്കാളികളാകാമെന്നും ടെലികോം വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. മൊബൈൽ നമ്പർ വാലിഡേഷൻ (എംഎൻവി ) പ്ലാറ്റ്ഫോമിലൂടെ വിശദാംശങ്ങൾ പരിശോധിച്ച് മൊബൈൽ നമ്പർ ശരിയായ വ്യക്തിയുടേത് ആണോ എന്ന് പരിശോധിച്ച് ഉറപ്പിക്കാൻ കഴിയും.
ഏതാനും മാസങ്ങൾക്കുള്ളിൽ എംഎൻവി സംവിധാനം പൂർണമായും സജ്ജമാകും. ഇതോടെ പുതിയ അക്കൗണ്ടുകൾ തുറക്കുമ്പോൾ ഉപഭോക്താക്കളുടെ വിശദാംശങ്ങൾ പരിശോധിക്കാൻ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഇൻഷ്വറൻസ് കമ്പനികൾക്കും സാധിക്കും. ഇതു വഴി സൈബർ തട്ടിപ്പുകൾ വലിയ തോതിൽ കുറയ്ക്കാൻ കഴിയും.
നിലവിൽ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പരുകൾ യഥാർഥത്തിൽ അക്കൗണ്ട് ഉടമകളുടേതാണെന്ന് ഉറപ്പാക്കാൻ നിയമപരമായ ഒരു സംവിധാനവുമില്ല. ഈ പ്രശ്നത്തിന് പരിഹാരം കാണാനാണ് ടെലികോം സൈബർ സുരക്ഷാ നിയമങ്ങൾ ഭേദഗതി ചെയ്യുന്നത്. ഇതിലൂടെ ബാങ്കുകൾക്കും ഫിൻടെക്ക് സ്ഥാപനങ്ങൾക്കും ടെലിഫോൺ നമ്പരുകളുടെ ഉടമസ്ഥാവകാശം ടെലികോം കമ്പനികളുമായി ബന്ധപ്പെട്ട് നേരിട്ട് പരിശോധിക്കാൻ എംഎൻവി സംവിധാനം വഴി കഴിയും.
ടെലികോം കമ്പനികൾ സ്വമേധയാ ഈ പ്ലാറ്റ്ഫോമിൽ പ്രവേശിച്ച് മറ്റുള്ളവർക്ക് പ്രയോജനകരമാക്കണമെന്നും വകുപ്പ് നിഷ്കർഷിക്കുന്നു. ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ, ഭക്ഷ്യ വിതരണ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ തുടങ്ങിയവയ്ക്ക് ഈ സംവിധാനത്തിൽ പ്രവേശിക്കണമെന്ന് നിബന്ധനയില്ല. എന്നാൽ ഈ സ്ഥാപനങ്ങൾക്കും മൊബൈൽ നമ്പരുകളുടെ ആധികാരികത പരിശോധിക്കണമെങ്കിൽ നിർദിഷ്ട ഫീസ് അടച്ച് അവർക്കും എംഎൻവി പ്ലാറ്റ്ഫോമിന്റെ ഭാഗമാകാൻ സാധിക്കും.
District News
കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി നാലു കോടി രൂപയോളം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. എറണാകുളം കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിനു സമീപം ബദനി ടൂര്‍സ്(ഒപിസി) പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തുകയായിരുന്ന ഇടുക്കി മണിപ്പാറ കാവുംപറമ്പില്‍ കെ.ജെ. ജ്യോതിഷിനെ(43)യാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് ബംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്തത്.
സൈബര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ബംഗളൂരു ഇന്ദിര നഗറിലെ ഹോട്ടലിലുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. എസ്ഐ അനൂപ് ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം ബുനനാഴ്ച പിടികൂടിയ പ്രതിയെ ഇന്നലെ കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
തിരുവനന്തപുരം സ്വദേശിയാണ് പരാതിയിലായിരുന്നു അറസ്റ്റ്. ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് 2024ൽ ഇയാള്‍ ഒരു ലക്ഷം രൂപയാണ് തട്ടിയെടുത്തത്. തുടര്‍ന്ന് ജോലി ലഭിക്കാതെ വന്നതോടെ ഇദ്ദേഹം കഴിഞ്ഞ ദിവസം എറണാകുളം സെന്‍ട്രല്‍ പോലീസിൽ പരാതിപ്പെടുകയായിരുന്നു. സംസ്ഥാനത്തൊട്ടാകെ ഇയാള്‍ക്കെതിരെ ഇത്തരത്തില്‍ നൂറിലധികം പരാതികളാണുള്ളത്.
പലരില്‍ നിന്നായി ഏകദേശം നാലു കോടി രൂപയോളം തട്ടിയതായാണ് ലഭ്യമാകുന്ന വിവരം. തുടര്‍ന്നും പരാതികള്‍ ലഭിക്കുന്നതിനാല്‍ 500 ഓളം തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ് സംഘം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാളുടെ കൂട്ടാളിയായ സുജിത്തിനെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Editorial
കേന്ദ്രസർക്കാർ തന്നിഷ്ടപ്രകാരം നിയോഗിച്ച കമ്മീഷനെതിരേയാണ് വോട്ടുതട്ടിപ്പ് ആരോപണം. കമ്മീഷനു പറ്റുന്നില്ലെങ്കിൽ സർക്കാർ മറുപടി പറയണം.
പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഇന്നലെയും ആവർത്തിച്ച വോട്ടുമോഷണ ചോദ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷനു മറുപടിയില്ലെങ്കിൽ കേന്ദ്രസർക്കാർ വായ തുറക്കണം. പ്രതിപക്ഷത്തിന്റെയോ ചീഫ് ജസ്റ്റീസിന്റെയോ ഇടപെടലില്ലാതെ സർക്കാർ ഏകപക്ഷീയമായി നിയോഗിച്ച കമ്മീഷനാണിത്. കമ്മീഷന്റെ നിലപാടിനെ മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാരും വിമർശിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ സഹായിച്ചില്ലായിരുന്നെങ്കിൽ ഈ സർക്കാർ അധികാരത്തിലെത്തില്ലായിരുന്നോ എന്ന ചോദ്യമാണ് അന്തരീക്ഷത്തിൽ നിൽക്കുന്നത്. രാഹുലിന്റെ ഇന്നലത്തെ ആരോപണത്തിന്, ആർക്കും ആരെയും ഓൺലൈനായി വോട്ടർപട്ടികയിൽനിന്നു നീക്കാനാവില്ലെന്ന സമാധാനിപ്പിക്കലല്ല, അന്വേഷണസംഘത്തിനു രേഖകൾ കൊടുക്കുകയാണു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ചെയ്യേണ്ടത്.
വോട്ടുതട്ടിപ്പിൽ രണ്ടാമത്തെ വാർത്താസമ്മേളനമാണ് ഇന്നലെ രാഹുൽ ഗാന്ധി ന്യൂഡൽഹിയിൽ നടത്തിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വോട്ടുകൊള്ളക്കാരെ സംരക്ഷിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. “നൂറു ശതമാനം തെളിവുകൾ മുന്നിൽ വച്ചിട്ടും കമ്മീഷൻ ഉറങ്ങുകയാണ്. കോൺഗ്രസിനു കൂടുതൽ വോട്ടുള്ള ബൂത്തുകളിൽ കൂട്ടമായി വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കി. കർണാടകത്തിലെ അലന്ദ് മണ്ഡലത്തിൽ 6,018 വോട്ടുകൾ, വ്യാജ അപേക്ഷകൾ നൽകി വെട്ടിക്കളഞ്ഞു.
വോട്ട് നീക്കംചെയ്യാൻ അപേക്ഷിച്ചെന്നു പറയുന്ന ആൾക്കോ, വോട്ട് നഷ്ടപ്പെട്ട ആൾക്കോ ഇതേക്കുറിച്ച് അറിയില്ല. മറ്റേതോ ശക്തി ഈ നടപടിക്രമത്തെ ഹൈജാക്ക് ചെയ്ത് വോട്ട് നീക്കംചെയ്തു. വോട്ട് വെട്ടാൻ പ്രത്യേക സോഫ്റ്റ്വെയറുകളും സംസ്ഥാനത്തിനു പുറത്തുനിന്നുള്ള മൊബൈൽ ഫോണുകളും ഉപയോഗിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി കർണാടക സിഐഡി 18 മാസത്തിനിടെ 18 കത്തയച്ചിട്ടും കമ്മീഷൻ ഇതു സംബന്ധിച്ച പൂർണവിവരങ്ങൾ കൈമാറുന്നില്ല. മഹാരാഷ്ട്രയിലെ രജൗരയിൽ 6,850 വോട്ടുകൾ കൂട്ടിച്ചേർത്തതും സമാന രീതിയിലായിരുന്നു. ഹരിയാനയിലും യുപിയിലും ഇതു സംഭവിച്ചു.” താൻ പറഞ്ഞിരുന്ന ഹൈഡ്രജൻ ബോംബ് ഇതല്ലെന്നും അതു വരാനിരിക്കുന്നതേയുള്ളുവെന്നും രാഹുൽ പറഞ്ഞു.
കർണാടക മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ 6.5 ലക്ഷം വോട്ടുകളിൽ ഒരു ലക്ഷത്തിലധികം വ്യാജവോട്ടുകളായിരുന്നെന്നു രാഹുൽ ഗാന്ധി ആരോപിച്ചത് കഴിഞ്ഞ മാസമാണ്. മറുപടി പറയുന്നതിനു പകരം, രാഹുൽ മാപ്പു പറയണമെന്നായിരുന്നു കമ്മീഷന്റെ രോഷത്തോടെയുള്ള പ്രതികരണം. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലും ആരോപണം ഉയർന്നതോടെ സുപ്രീംകോടതി ഇടപെട്ട് കുറച്ചെങ്കിലും മാറ്റം വരുത്തി.
രാഹുലിന്റെ ആരോപണത്തിൽ കമ്മീഷൻ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നു മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ എസ്.വൈ. ഖുറേഷി, ഒ.പി. റാവത്ത്, മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ എന്നിവരും പ്രതികരിച്ചിരുന്നു. പക്ഷേ, കമ്മീഷന്റെ മൗനം ദുരൂഹമായൊരു നിസഹായാവസ്ഥയുടെ പ്രതിഫലനമെന്നോണം തുടരുകയാണ്.
തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കാനുള്ള അവകാശം തങ്ങൾക്കു മാത്രമായിരിക്കണമെന്നു ബിജെപി സർക്കാർ വാശി പിടിച്ചതോടെ സംശയം മണത്തെങ്കിലും ആദ്യമായാണ് ശക്തമായ തെളിവുകൾ കമ്മീഷനെതിരേ നിരത്തപ്പെടുന്നത്. സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനു നിയമസംരക്ഷണം ഉറപ്പാക്കിക്കൊടുത്ത Appointment, Conditions of Service and Term of Office Act, 2023 അനുസരിച്ച്, ചീഫ് ഇലക്ഷൻ കമ്മീണറോ മറ്റു കമ്മീഷണർമാരോ ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനത്തിന്റെ പേരിൽ സിവിലോ ക്രിമിനലോ ആയ നിയമനടപടികളിൽനിന്ന് സംരക്ഷിതരാണ്.
ഇപ്പോഴിതെല്ലാം പരസ്പരം ചേർത്തു വായിക്കേണ്ടി വന്നിരിക്കുന്നു. ഇന്നലെ സമൂഹമാധ്യമത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രതികരിച്ചു: “അലന്ദ് നിയമസഭാ മണ്ഡലത്തിൽ വോട്ടർമാരെ നീക്കാനുള്ള ശ്രമം ചിലയിടങ്ങളിൽനിന്നുണ്ടായെങ്കിലും വിജയിച്ചില്ല. ഇത് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അവിടെ 2018ൽ ബിജെപിയുടെ സുഭാധ് ഗട്ടീദാറാണ് വിജയിച്ചതെങ്കിലും 2023ൽ കോൺഗ്രസിലെ ബി.ആർ. പാട്ടീലാണ് വിജയിച്ചത്.
വോട്ടർമാരെ പൊതുജനത്തിനു പട്ടികയിൽനിന്നു നീക്കാനാകുമെന്നത് രാഹുലിന്റെ തെറ്റിദ്ധാരണയാണ്.” പക്ഷേ, തെറ്റിദ്ധാരണ നീക്കാൻ ആവശ്യമായ രേഖകൾ കമ്മീഷൻ കൊടുക്കുകയുമില്ല. മാത്രമല്ല, കോൺഗ്രസ് ജയിച്ചതുകൊണ്ട്, അവിടെ തട്ടിപ്പു നടന്നിട്ടില്ലെന്നും വോട്ട് വെട്ടിയ ജനാധിപത്യ ഘാതകരെ വെറുതേ വിട്ടേക്കാമെന്നും കരുതാനാവില്ലല്ലോ.
കാര്യങ്ങൾ സുതാര്യമല്ലെന്ന പ്രതീതി മാനംമുട്ടെ ഉയർന്നിരിക്കുന്നു. അത്, രാഹുൽ ഗാന്ധി ബോധപൂർവം സൃഷ്ടിച്ചതാണെങ്കിൽ നടപടിയെടുക്കണം. അല്ലെങ്കിൽ കമ്മീഷന്റെയും സർക്കാരിന്റെയും വിശ്വാസ്യത പുനഃസ്ഥാപിക്കണം. രാഹുൽ കത്തിച്ചത് ഹൈഡ്രജൻ ബോംബല്ല പൂത്തിരിയാണെന്നു ബിജെപി നേതാവ് അനുരാഗ് താക്കൂറിനു പരിഹസിക്കാം. പക്ഷേ, ജനാധിപത്യത്തിന്റെ അടിത്തറ ഇളക്കുന്ന വോട്ടുതട്ടിപ്പ് പുറത്തു കൊണ്ടുവരുന്പോൾ കോമാളിത്തം പറയാൻ, ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും സൗജന്യമായി കിട്ടിയതല്ലെന്നു കരുതുന്നവർക്ക് ആവില്ല.
Business
മുംബൈ: അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായിരുന്ന റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ വായ്പകളെ 'തട്ടിപ്പ്' (Fraudulent) വിഭാഗത്തില്‍നിന്ന് ഒഴിവാക്കിയാതായി കനറാ ബാങ്ക് ബോംബെ ഹൈക്കോടതിയെ അറിയിച്ചു. റിലയന്‍സ് കമ്യൂണിക്കേഷന്‍സ് നിലവില്‍ പാപ്പരത്ത നടപടികള്‍ നേരിടുകയാണ്.
2017ല്‍ കനറ ബാങ്കില്‍നിന്ന് വായ്പയെടുത്ത 1,050 കോടി രൂപ ദുരുപയോഗം ചെയ്തതായി ആരോപിച്ച് ബാങ്ക് അംബാനിയുടെ ആര്‍കോമിനെയും അതിന്റെ യൂണിറ്റിനെയും തട്ടിപ്പ് സ്ഥാപനമായി തിരിച്ചിരുന്നു. മൂലധന ചെലവുകള്‍ക്കും കമ്പനിയുടെ നിലവിലുള്ള കടങ്ങള്‍ വീട്ടുന്നതിനുമായിരുന്നു കടം നല്‍കിയത്.
ബാങ്കിന്റെ "തട്ടിപ്പ്' ടാഗിനെ ചോദ്യം ചെയ്ത് അനില്‍ അംബാനി സമര്‍പ്പിച്ച പരാതിയിലാണ് ജസ്റ്റീസുമാരായ രേവതി മോഹിതേ, നീല ഗോഖലെ എന്നിവരുടെ ബെഞ്ച് കേസ് തീര്‍പ്പാക്കിയത്. ഓര്‍ഡര്‍ പിന്‍വലിച്ച വിവരം റിസര്‍വ് ബാങ്കിനെ ധരിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
കനറ ബാങ്കില്‍ നിന്നെടുത്ത 1,050 കോടി രൂപയുടെ വായ്പ മറ്റ് കമ്പനികളുടെ ബാധ്യതകള്‍ തീര്‍ക്കാനായി റിലയന്‍സ് കമ്യൂണിക്കേഷന്‍സ് വകമാറ്റി എന്നു കാണിച്ചാണ് വായ്പകളെ തട്ടിപ്പ് വിഭാഗത്തിലേക്ക് ബാങ്ക് മാറ്റിയത്. 2024 നവംബര്‍ എട്ടിന് അക്കൗണ്ടിനെ തട്ടിപ്പ് അക്കൗണ്ടായി തരംതിരിച്ചു. റിസര്‍വ് ബാങ്കിന്റെ ഫ്രോഡ് അക്കൗണ്ടുമായി ബന്ധപ്പെട്ട ഉത്തരവ് പ്രകാരമായിരുന്നു ഈ നീക്കം. ബാങ്കിന്റെ ഈ നീക്കത്തിനെതിരേ അനിൽ അംബാനി കോടതിയെ സമീപിച്ചു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ബോംബെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു. അന്ന് വായ്പ അക്കൗണ്ടുകള്‍ വഞ്ചനാപരമെന്ന് പ്രഖ്യാപിക്കുന്നതിനു മുമ്പ് കടംവാങ്ങിയ ആളുടെ വ്യക്തിപരമായ വാദം കേള്‍ക്കല്‍ അനുവദിക്കണമെന്ന് നിര്‍ദേശിക്കുന്ന സുപ്രീംകോടതി വിധിയുടെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാസ്റ്റര്‍ സര്‍ക്കുലറിന്റെയും ലംഘനമാണ് ബാങ്ക് നടത്തിയതെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. സുപ്രീംകോടതിയുടെ വിധിയും ആര്‍ബിഐയുടെ നിര്‍ദേശങ്ങളും ലംഘിക്കുന്ന ബാങ്കുകള്‍ക്കെതിരേ ആര്‍ബിഐ നടപടിയെടുക്കുമോയെന്നും ഹൈക്കോടതി ചോദ്യം ഉന്നയിച്ചിരുന്നു.
ഈ മാസം ആദ്യം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആര്‍കോമിന്റെ വായ്പ അക്കൗണ്ടുകളെ വഞ്ചനാ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. അനില്‍ അംബാനിക്കെതിരേ റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട് നല്‍കുമെന്നും എസ്ബിഐ ജൂലൈ രണ്ടിന് വ്യക്തമാക്കിയിരുന്നു. അംബാനി എസ്ബിഐയുടെ ഉത്തരവിനെ വെല്ലുവിളിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.