Kerala
തൃശൂർ: മാപ്പിളപ്പാട്ടിന്റെ മൊഞ്ചിനോട് ഇഷ്ടം ഏറെയാണ് വൈഗയ്ക്ക്. ശാസ്ത്രീയസംഗീതത്തോട് പെരുത്തിഷ്ടമാണേലും മാപ്പിളപ്പാട്ടിൽമാത്രം മത്സരിച്ചാൽ മതിയെന്നായിരുന്നു തീരുമാനം.
ആ തീരുമാനം വിജയം കണ്ടതിന്റെ സന്തോഷത്തിലാണ് എട്ടാം ക്ലാസുകാരി വൈഗ സുരേഷ് സംസ്ഥാന കലോത്സവത്തിലെ കന്നി എ ഗ്രേഡുമായി മടങ്ങുന്നത്. മാവേലിക്കര ബിഷപ് ഹോഡ്ജസ് എച്ച്എസ്എസിലെ വിദ്യാർഥിയാണ്.
നാലുവർഷമായി ഭരണിക്കാവ് അജയകുമാറിനുകീഴിൽ സംഗീതം അഭ്യസിക്കുന്നു. ചെന്നിത്തല കാരാഴ്മ മണലിൽ കുളങ്ങര വീട്ടിൽ മൊബൈൽ ഫോൺ ടെക്നീഷ്യനായ രതീഷിന്റെയും വീട്ടമ്മയായ മഞ്ജുവിന്റെയും മകളാണ്. അനുജൻ വിഘ്നേഷ് രണ്ടാംക്ലാസ് വിദ്യാർഥി.
Kerala
തൃശൂര്‍: "സര്‍വം മായ' സിനിമയിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ ജെന്‍സി താരം റിയ ഷിബു കലോത്സവേദിയിലും സൃഷ്ടിച്ചതു ഡെലൂലു എഫക്ട്. ഉദ്ഘാടനവേദിയായ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ "സൂര്യകാന്തി' സ്റ്റേജില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കുമൊപ്പം വിശിഷ്ടാതിഥിയായെത്തിയ ഡെലൂലൂ കൈയടികള്‍ വാരിക്കൂട്ടി. പ്രസംഗിക്കാനായി റിയ ഷിബുവിനെ ക്ഷണിച്ചപ്പോള്‍തന്നെ കുട്ടികൾ നിറഞ്ഞ കൈയടികളോടെ അവരുടെ സ്നേഹം അറിയിച്ചു.
നിറഞ്ഞ ചിരിയുമായി വേദിയിലെത്തിയ ഡെലൂലു മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നന്ദിപറഞ്ഞാണ് തുടങ്ങിയത്. ഏഷ്യയിലെതന്നെ ഏറ്റവും വലിയ കൗമാരകലാമേളയില്‍ വിശിഷ്ടാതിഥിയായി എത്താന്‍ സാധിച്ചതില്‍ ഡെലൂലു സംഘാടകര്‍ക്കു നന്ദി പറഞ്ഞു.
""കലയെ ഒരു മത്സരം മാത്രമായി കാണേണ്ടതില്ല, അതൊരു ഇമോഷന്കൂടിയാണ്. സ്കൂള്‍ ജീവിതകാലത്തു കലോത്സവത്തില്‍ പങ്കെടുക്കാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും സാധിച്ചിരുന്നില്ല, കാരണം ആത്മവിശ്വാസക്കുറവായിരുന്നു. മത്സരങ്ങളില്‍ വിജയിക്കുന്നതിനെക്കാള്‍ പ്രധാനമാണ് പങ്കെടുക്കുന്നത്. അതിന് അവനനവില് വിശ്വസിച്ചെങ്കില്മാത്രമേ സാധിക്കുകയുള്ളു. അതുതന്നെയാണ് മത്സരാര്‍ഥികള്‍ക്കു ലഭിക്കാവുന്ന യഥാര്ഥസമ്മാനം. പരാജയങ്ങള്‍ നിങ്ങളെ നിര്‍വചിക്കാന്‍ അനുവദിക്കരുത്. മുന്നോട്ടുപോവുകതന്നെ വേണം. കലയെന്നത് നിങ്ങളുടെ ഉള്ളിലെ വാസനകളെ തുറന്നുകാട്ടാനുള്ള അവസരരമാണ്'' റിയ ഷിബു പറഞ്ഞു.
വേദിവിട്ട ഡെലൂലുവിനെ കാത്ത് വേദിക്കുപുറത്തും ആരാധകര്‍ തടിച്ചുകൂടി. ആരാധകര്‍ക്കൊപ്പം സെല്ഫിഎടുത്തുകൊണ്ടുനിന്ന ഡെലൂലു, ദീപികയോടും കലോത്സവവേദിയിലെത്തിയതിന്റെ സന്തോഷം പങ്കുവച്ചു.
ഇത്തരമൊരു ആദരവ് താന്‍ പ്രതീക്ഷിച്ചിരുന്നതല്ലെന്നും അവർ പറഞ്ഞു.എന്തു സംഭവിച്ചിലും 'കീപ്പ് ഗോയിംഗ്' എന്ന സന്ദേശം മാത്രമാണ് തനിക്കു മത്സരാര്‍ഥികള്‍ക്കു നല്കാനുള്ളതെന്നും പ്രേക്ഷകരുടെ പ്രിയ ഡെലൂലു പറഞ്ഞു.
Kerala
തൃശൂര്‍: ദേവദുന്ദുഭിയില് ശ്രുതിചേര്‍ത്ത്, ജയദേവരുടെ ഗീതാഗോവിന്ദത്തിലെ അഷ്ടപദിപദങ്ങള് കലോത്സവവേദിക്കു സമ്മാനിച്ചത് ശുദ്ധസംഗീതത്തിന്റെ രാഗരസം.
സംസ്കൃതോത്സവത്തില്‍ ഹൈസ്കൂള്‍ ആണ്‍കുട്ടികളുടെ അഷ്ടപദി ഉന്നതനിലവാരം പുലര്‍ത്തിയപ്പോള്‍ മത്സരം ആവേശമായി. 14 പേര് പങ്കെടുത്ത അഷ്ടപദിയില്‍ 14 പേര്‍ക്കും എ ഗ്രേഡ് ലഭിച്ചു.
12-ാം നൂറ്റാണ്ടില്‍ ജീവിച്ച സംസ്കൃതകവി ജയദേവര്‍ രചിച്ച സംസ്കൃതകാവ്യം ഗീതാഗോവിന്ദത്തിലെ 24 അഷ്ടപദികളാണു സാധാരണയായി വേദികളില്‍ അവതരിപ്പിക്കുന്നത്. പൊതുവേ ഓരോ പദങ്ങളും ഓരോ രാഗഭാവങ്ങളിലാണ് ആലപിക്കുന്നതെന്ന് ഈയിനത്തില്‍ എ ഗ്രേഡ് ലഭിച്ച കോട്ടയം കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി ആര്. ശ്രേയസ് പറഞ്ഞു.
പ്രശസ്ത സോപാനസംഗീതജ്ഞന്‍ ഏലൂര്‍ ബിജുവിന്റെ ശിഷ്യനാണ് ശ്രേയസ്. ഈയിടെ അന്തരിച്ച തൃക്കാരിയൂര്‍ സുരേഷ് മാരാരായിരുന്നു ഇടയ്ക്കയില്‍ ശ്രേയസിന്റെ ഗുരു.
സി.കെ.രാജേഷ് കുമാറിന്റെയും കെ.ആര്. നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഇന്‍ ചാര്‍ജുമായ പി.എസ്. ലക്ഷ്മിപ്രിയയുടെയും മകനാണ് ശ്രേയസ്. നാലാംക്ലാസില്‍ പഠിക്കുന്ന നവ്ദീപ് സഹോദരനാണ്.
Kerala
തൃശൂർ: കൗമാരപ്രതിഭകൾ മാറ്റുരയ്ക്കുന്ന കലയുടെ കുടമാറ്റത്തിന് ഇന്ന് അരങ്ങുണരും. വടക്കുന്നാഥനുചുറ്റും പൂക്കളുടെ പേരിട്ട 25 വേദികളിലായി അഞ്ചുനാൾ നഗരം നാദതാളലയങ്ങളിൽ മുഴുകും. ചെണ്ടമേളവും കഥകളിയും നൃത്തവും പാട്ടുമെല്ലാമായി പൂരനഗരി മറ്റൊരു ഉത്സവത്തിമർപ്പിലേക്ക്. 15,000 പ്രതിഭകളാണു മേളയിൽ മാറ്റുരയ്ക്കുക.
മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ പത്തിനു തേക്കിൻകാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടിലുള്ള പ്രധാന വേദിയിൽ നിർവഹിക്കും. രാവിലെ ഒന്പതിനു പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് പതാക ഉയർത്തുന്നതോടെ കലോത്സവത്തിന് ഔദ്യോഗികതുടക്കമാകും.
തൃശൂരിന്റെ പൂരപ്രൗഢി വിളിച്ചോതുന്ന രീതിയിൽ പാണ്ടിമേളവും 64-ാം കലോത്സവത്തെ സൂചിപ്പിച്ച് 64 കുട്ടികൾ അണിനിരക്കുന്ന കുടമാറ്റവുമുണ്ടാകും. ഉദ്ഘാടനച്ചടങ്ങിൽ 10,000 കുട്ടികളെയാണു പ്രതീക്ഷിക്കുന്നത്.
ഉത്തരവാദിത്വ കലോത്സവം എന്നതാണ് ഇക്കുറി ആപ്തവാക്യം. ബി.കെ. ഹരിനാരായണൻ ചിട്ടപ്പെടുത്തിയ സ്വാഗതഗാനം കലാമണ്ഡലം വിദ്യാർഥികൾ അവതരിപ്പിക്കും.
കലോത്സവത്തിന്റെ തീംസോംഗ് പാലക്കാട് പൊറ്റശേരി സ്കൂളിലെ വിദ്യാർഥികളാണ് ഒരുക്കിയത്. പൂർണമായും ഹരിതചട്ടം പാലിച്ചാണു കലോത്സവം അരങ്ങേറുക. കലോത്സവത്തിന്റെ കലവറനിറയ്ക്കൽ, പാലുകാച്ചൽ, സ്വർണക്കപ്പിന് ആവേശോജ്വല സ്വീകരണം എന്നിവ ഇന്നലെ നടന്നു.
ഉദ്ഘാടനച്ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനാകും. സ്വാഗതസംഘം ചെയർമാൻ മന്ത്രി കെ. രാജൻ, പൊതുവിദ്യാഭ്യാസസെക്രട്ടറി ഡോ.കെ. വാസുകി, കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി, മന്ത്രിമാരായ ഡോ.ആർ. ബിന്ദു, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, സജി ചെറിയാൻ, ജെ. ചിഞ്ചുറാണി എന്നിവർ മുഖ്യാതിഥികളാകും.
Kerala
തൃശൂർ: കലയിടത്തിൽ ഇത്തവണ മാറ്റുരയ്ക്കുന്നതു കല മാത്രമല്ല, നാവിൻതുമ്പിലെ പുതിയ രുചിക്കൂട്ടുകൾകൂടിയാണ്. പതിവുശൈലികളിൽനിന്നു മാറി, പാരമ്പര്യവും പുതുമയും ഇഴചേരുന്ന വിഭവങ്ങളുമായി പാചകവിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയും സംഘവും സജ്ജം.
രുചിമേളത്തിനു ചക്കപ്പഴം മധുരം
കലോത്സവചരിത്രത്തിൽ അധികം കണ്ടിട്ടില്ലാത്ത ചക്കപ്പഴം പ്രഥമനാണ് ഇത്തവണത്തെ ഉച്ചയൂണിനു മാധുര്യമേകുക. ഇതിനായി നേരത്തേതന്നെ ചക്കകൾ സംഭരിച്ച് പാകപ്പെടുത്തിയിരുന്നു.
അഞ്ചു ദിവസങ്ങളിലായി രണ്ടരലക്ഷത്തോളം പേർക്കു ഭക്ഷണം നൽകാനാണ് ലക്ഷ്യമിടുന്നത്. നാളെയും മറ്റന്നാളും പൊതുവെ തിരക്കേറുമെന്നും പതിനായിരത്തോളംപേർ ഈ രണ്ടു ദിവസങ്ങളിൽ അധികമെത്തുമെന്നും പഴയിടം പറഞ്ഞു.
വിരുന്നെത്തുന്നു, കൊങ്ങിണിദോശ
കലോത്സവക്കലവറയിൽ ഇതാദ്യമായി കൊങ്ങിണിരുചിയും. ഒന്‍പതുതരം ധാന്യങ്ങൾ ചേർത്തുണ്ടാക്കുന്ന "നവധാന്യദോശ’യാണ് ഇത്തവണത്തെ സ്പെഷൽ ബ്രേക്ക് ഫാസ്റ്റ്.
എറണാകുളം തമ്മനം സ്വദേശിയായ ശിവാനന്ദ് ഭട്ടും കുടുംബവുമാണ് ഈ ആരോഗ്യദായക വിഭവത്തിനുപിന്നിൽ. ഇന്ന് ആദ്യം എത്തുന്ന 4,000 പേർക്ക് ഈ രുചി നുണയാം. ദോശയ്ക്കുള്ള ചമ്മന്തി ഒരുക്കുന്നതു പഴയിടംതന്നെയാണ്.
Kerala
തൃശൂർ: പൂരനഗരി ഇനി കലകളുടെ സംഗമഭൂമി. ജനസാഗരത്തിന്റെ ആരവങ്ങൾ പരിചിതമായ തേക്കിൻകാട്ടിലും പരിസരത്തും ഇനി സകലകലകളുടെയും ആരവം ഉയരും. 64-ാമതു കേരള സ്കൂൾ കലോത്സവത്തിനു നാളെ തിരിതെളിയും.
നാളെമുതൽ 18 വരെ 25 വേദികളിലായി 250 ഇനങ്ങളിൽ 15,000ത്തോളം കലാപ്രതിഭകൾ മാറ്റുരയ്ക്കും. കൗമാരകലാമേളയുടെ ഉദ്ഘാടനം നാളെ രാവിലെ പത്തിനു തേക്കിൻകാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടിലെ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ ഒന്പതിനു പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് പതാക ഉയർത്തും.
തൃശൂരിന്റെ പൂരപ്രൗഢി വിളിച്ചോതുന്ന രീതിയിൽ പാണ്ടിമേളവും 64-ാം കലോത്സവത്തെ സൂചിപ്പിച്ചുകൊണ്ട് 64 കുട്ടികൾ അണിനിരക്കുന്ന വർണാഭമായ കുടമാറ്റവും കലാമേളയ്ക്കു സ്വാഗതമോതും.
വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രി കെ. രാജൻ സ്വാഗതമാശംസിക്കും. ഉത്തരവാദിത്വകലോത്സവം സംബന്ധിച്ച വിശദീകരണം പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകി നൽകും. കേന്ദ്രമന്ത്രി സുരേഷ്ഗോപി, മന്ത്രിമാരായ ഡോ.ആർ. ബിന്ദു, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, കെ. എൻ. ബാലഗോപാൽ, പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, സജി ചെറിയാൻ, ജെ. ചിഞ്ചു റാണി എന്നിവർ മുഖ്യാതിഥികളാകും.
കലോത്സവത്തിന്റെ സ്വാഗതഗാനം ബി.കെ. ഹരിനാരായണനാണ് ചിട്ടപ്പെടുത്തിയത്. കലാമണ്ഡലത്തിന്റെ നേതൃത്വത്തിൽ സ്വാഗതഗാനത്തിന്റെ അവതരണം ഉണ്ടാകും. കലോത്സവത്തിന്റെ തീം സോംഗ് പാലക്കാട് പൊറ്റശേരി സ്കൂളിലെ വിദ്യാർഥികളാണ് ഒരുക്കിയത്.
കപ്പ് പൂരനഗരിയിൽ
കലോത്സവത്തിലെ ചാന്പ്യൻമാർക്കു നൽകുന്ന സ്വർണക്കപ്പിന് ആതിഥേയജില്ലയുടെ ആവേശോജ്വല സ്വീകരണം. ഇന്നു സ്വർണക്കപ്പ് പൂരനഗരിയിലെത്തും.
മിനിപൂരമൊരുക്കാൻ ദേവസ്വങ്ങൾ
പൂരനഗരിയിൽ അരങ്ങേറുന്ന കലാമാമാങ്കം കൊഴുപ്പിക്കാൻ തൃശൂർ പൂരം മേളപ്രമാണിമാരുടെ പ്രാമാണ്യത്തിൽ പാണ്ടിമേളം. ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് നാളെ രാവിലെ ഒന്പതിനു പ്രധാനവേദിയായ എക്സിബിഷൻ ഗ്രൗണ്ടിലെ സൂര്യകാന്തിക്കുസമീപമാണു മേളം അരങ്ങേറുക. പാറമേക്കാവ്, തിരുവമ്പാടി മേളപ്രമാണിമാരായ കിഴക്കൂട്ട് അനിയൻമാരാരും ചെറുശേരി കുട്ടൻമാരാരും ഒരുമിച്ച് മേളത്തിനു പ്രാമാണികത്വം വഹിക്കും.
ആകെ ഇനങ്ങൾ: 239
ആകെ വേദികൾ: 25
ഹൈസ്കൂൾ വിഭാഗം: 96
എച്ച്എസ്എസ്: 105
സംസ്കൃതോത്സവം: 19
അറബിക് കലോത്സവം: 19
Kerala
തൃശൂർ: കൗമാരോത്സവവേദിയിൽ നൂപുരധ്വനികളും കലാരവങ്ങളുമുയരാൻ ഇനി മണിക്കൂറുകൾമാത്രം. തയാറെടുപ്പുകളെല്ലാം പൂർത്തിയായ വേദികളും കലയുടെ കേളികൊട്ടിനു കാതോർക്കുകയാണ്.
പ്രാധാന വേദിയിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്നു സബ്കമ്മിറ്റി കണ്‍വീനർ എ.എ. ജാബിർ അറിയിച്ചു. വേദിനിർമാണത്തിൽ പൂർണമായും ജർമൻ സാങ്കേതികത ഉപയോഗപ്പെടുത്താൻ സാധിച്ചിട്ടില്ല. വേദിയോടുചേർന്നുള്ള മരങ്ങളുടെ ചില്ലകളോ കന്പുകളോ വെട്ടാൻ പാടില്ലെന്ന ഹൈക്കോടതിവിധി മാനിച്ചാണിത്.
അടുപ്പും കലവറയും ഉണരുന്നു
കലോത്സത്തിന്റെ തലേന്നാളായ ഇന്നു മുതൽ മത്സരാർഥികളും കൂടെയുള്ളവരും എത്തിത്തുടങ്ങും. ഇന്നു ച്ചകഴിഞ്ഞ് മൂന്നിന് പാചകപ്പുരയിലെ അടുപ്പിൽ പ്രധാന പാചകക്കാരൻ പഴയിടം മോഹനൻ നന്പൂതിരി തീകൂട്ടും. പാലുകാച്ചലോടെ അടുപ്പും പാചകപ്പുരയും കലവറയും പന്തലും സജീവമാകും.
താമസസൗകര്യം ക്യുആർ കോഡിൽ
മത്സരാർഥികളെ വരവേൽക്കുന്നതു ഡിജിറ്റൽ അക്കോമഡേഷൻ സൗകര്യങ്ങൾ ഒരുക്കിയാണ്. ഒറ്റ ക്ലിക്കിന്റെ ദൂരത്തിൽ താമസസൗകര്യങ്ങളിലേക്ക് എത്താൻ കഴിയും. പതിനായിരത്തിലേറെ മത്സരാർഥികൾ എത്തുന്ന സംസ്ഥാനകലോത്സവത്തിൽ എല്ലാ വർഷവും നേരിടുന്ന പ്രധാന പ്രതിസന്ധികളിൽ ഒന്നാണ് താമസസൗകര്യങ്ങളിലേക്കുവഴിയറിയാതെയുള്ള നടത്തം. ഇത്തവണ ഡിജിറ്റൽ അക്കോമഡേഷനിലൂടെ ഈ പ്രശ്നം പരിഹരിക്കുകയാണു കലോത്സവ കമ്മിറ്റി.
മത്സരാർഥികൾക്കും കുടുംബത്തിനും അധ്യാപകർക്കും താമസിക്കാൻ കിടക്കകളടക്കം അടിസ്ഥാന സൗകര്യങ്ങളോടെ 20 സ്കൂളുകളാണ് താമസകേന്ദ്രങ്ങളായി ഒരുക്കിയിരിക്കുന്നത്. ഇവയുടെ പൂർണ വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ക്യു ആർ കോഡ് വഴി കൈമാറും.
സ്കൂളുകളുടെ പേര് ഉൾപ്പെടുത്തിയ ക്യുആർ കോഡ് സ്കാൻ ചെയ്താൽ ഗൂഗിൾ മാപ്പ് വഴി അവിടേക്കുള്ള വഴിതെളിയും. നൽകിയിരിക്കുന്ന നന്പറുകളിൽ ടാപ്പ് ചെയ്താൽ നേരിട്ട് ആ നന്പറിലേക്ക് കോൾ പോകും. അടിസ്ഥാനവിവരങ്ങൾ അറിയാനും ആവശ്യങ്ങൾ അറിയിക്കാനും കഴിയും. സ്കൂളുകൾ റിസർവ് പട്ടികയിലും ഉൾപ്പെടുന്നുണ്ട്.
കുടിവെള്ളം, ചുക്കുകാപ്പി
കുടിവെള്ളം, ചുക്കുകാപ്പി തുടങ്ങിയവയും വിദ്യാർഥികൾക്കായി ഒരുക്കും. എൻഎസ്എസ്, എസ്പിസി വോളന്റിയർമാരുടെ സാന്നിധ്യം 24 മണിക്കൂറും ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. കെഎസ്ആർടിസി, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഹെൽപ്ഡസ്കുകളും ഉണ്ടാകും.
താമസകേന്ദ്രങ്ങളിൽനിന്നു മത്സരവേദിയിലേക്കും ഭക്ഷണശാലയിലേക്കും വാഹനസൗകര്യം ലഭ്യമാകും. എല്ലാ കേന്ദ്രങ്ങളിലും ശുചിത്വം ഉറപ്പാക്കുന്നതോടൊപ്പം പ്ലാസ്റ്റിക് ഒഴിവാക്കി ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കും.
വ്യക്തിഗത ഇനങ്ങളെക്കാൾ ഗ്രൂപ്പ് ഇനങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവർ താമസസൗകര്യം കൂടുതലായി ഉപയോഗിക്കുമെന്ന വിലയിരുത്തലിലാണ് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്.
നഗരം ഒരുങ്ങി
കലോത്സവത്തിനു മുന്നോടിയായി പ്രധാന വേദി അടക്കം മൂന്നു വേദികളുള്ള തേക്കിൻകാട് മൈതാനം വൃത്തിയാക്കി. കോർപറേഷന്റെ ഹരിതകർമസേനയാണ് ശുചീകരണം നടത്തിയത്. സ്വരാജ് റൗണ്ടും നഗരവുമായി ബന്ധപ്പെട്ട റോഡുകളും മാലിന്യങ്ങൾ നീക്കി വൃത്തിയാക്കി. നഗരത്തിലേക്കു വരുന്നവർക്കായി കോർപറേഷന്റെ വക കുടിവെള്ളസൗകര്യമൊരുക്കി.
കലോത്സവത്തിന്റെ പരിധിയിലുള്ള കടകളിൽ സിഗരററ്റിന്റെയും മറ്റു ലഹരിവസ്തുക്കളുടെയും വിൽപന നിർത്തലാക്കി. സന്നദ്ധപ്രവർത്തകരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്. ഗതാഗതനിയന്ത്രണത്തിന് പോലീസുകാരും സജ്ജമാണ്.