തൃശൂർ: കൗമാരപ്രതിഭകൾ മാറ്റുരയ്ക്കുന്ന കലയുടെ കുടമാറ്റത്തിന് ഇന്ന് അരങ്ങുണരും. വടക്കുന്നാഥനുചുറ്റും പൂക്കളുടെ പേരിട്ട 25 വേദികളിലായി അഞ്ചുനാൾ നഗരം നാദതാളലയങ്ങളിൽ മുഴുകും. ചെണ്ടമേളവും കഥകളിയും നൃത്തവും പാട്ടുമെല്ലാമായി പൂരനഗരി മറ്റൊരു ഉത്സവത്തിമർപ്പിലേക്ക്. 15,000 പ്രതിഭകളാണു മേളയിൽ മാറ്റുരയ്ക്കുക.
മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ പത്തിനു തേക്കിൻകാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടിലുള്ള പ്രധാന വേദിയിൽ നിർവഹിക്കും. രാവിലെ ഒന്പതിനു പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് പതാക ഉയർത്തുന്നതോടെ കലോത്സവത്തിന് ഔദ്യോഗികതുടക്കമാകും.
തൃശൂരിന്റെ പൂരപ്രൗഢി വിളിച്ചോതുന്ന രീതിയിൽ പാണ്ടിമേളവും 64-ാം കലോത്സവത്തെ സൂചിപ്പിച്ച് 64 കുട്ടികൾ അണിനിരക്കുന്ന കുടമാറ്റവുമുണ്ടാകും. ഉദ്ഘാടനച്ചടങ്ങിൽ 10,000 കുട്ടികളെയാണു പ്രതീക്ഷിക്കുന്നത്.
ഉത്തരവാദിത്വ കലോത്സവം എന്നതാണ് ഇക്കുറി ആപ്തവാക്യം. ബി.കെ. ഹരിനാരായണൻ ചിട്ടപ്പെടുത്തിയ സ്വാഗതഗാനം കലാമണ്ഡലം വിദ്യാർഥികൾ അവതരിപ്പിക്കും.
കലോത്സവത്തിന്റെ തീംസോംഗ് പാലക്കാട് പൊറ്റശേരി സ്കൂളിലെ വിദ്യാർഥികളാണ് ഒരുക്കിയത്. പൂർണമായും ഹരിതചട്ടം പാലിച്ചാണു കലോത്സവം അരങ്ങേറുക. കലോത്സവത്തിന്റെ കലവറനിറയ്ക്കൽ, പാലുകാച്ചൽ, സ്വർണക്കപ്പിന് ആവേശോജ്വല സ്വീകരണം എന്നിവ ഇന്നലെ നടന്നു.
ഉദ്ഘാടനച്ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനാകും. സ്വാഗതസംഘം ചെയർമാൻ മന്ത്രി കെ. രാജൻ, പൊതുവിദ്യാഭ്യാസസെക്രട്ടറി ഡോ.കെ. വാസുകി, കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി, മന്ത്രിമാരായ ഡോ.ആർ. ബിന്ദു, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, സജി ചെറിയാൻ, ജെ. ചിഞ്ചുറാണി എന്നിവർ മുഖ്യാതിഥികളാകും.
Tags : Kalapooram Kerala State School fest Kerala School kalolsavam Kalakalaravam