തൃശൂർ: പൂരനഗരി ഇനി കലകളുടെ സംഗമഭൂമി. ജനസാഗരത്തിന്റെ ആരവങ്ങൾ പരിചിതമായ തേക്കിൻകാട്ടിലും പരിസരത്തും ഇനി സകലകലകളുടെയും ആരവം ഉയരും. 64-ാമതു കേരള സ്കൂൾ കലോത്സവത്തിനു നാളെ തിരിതെളിയും.
നാളെമുതൽ 18 വരെ 25 വേദികളിലായി 250 ഇനങ്ങളിൽ 15,000ത്തോളം കലാപ്രതിഭകൾ മാറ്റുരയ്ക്കും. കൗമാരകലാമേളയുടെ ഉദ്ഘാടനം നാളെ രാവിലെ പത്തിനു തേക്കിൻകാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടിലെ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ ഒന്പതിനു പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് പതാക ഉയർത്തും.
തൃശൂരിന്റെ പൂരപ്രൗഢി വിളിച്ചോതുന്ന രീതിയിൽ പാണ്ടിമേളവും 64-ാം കലോത്സവത്തെ സൂചിപ്പിച്ചുകൊണ്ട് 64 കുട്ടികൾ അണിനിരക്കുന്ന വർണാഭമായ കുടമാറ്റവും കലാമേളയ്ക്കു സ്വാഗതമോതും.
വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രി കെ. രാജൻ സ്വാഗതമാശംസിക്കും. ഉത്തരവാദിത്വകലോത്സവം സംബന്ധിച്ച വിശദീകരണം പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകി നൽകും. കേന്ദ്രമന്ത്രി സുരേഷ്ഗോപി, മന്ത്രിമാരായ ഡോ.ആർ. ബിന്ദു, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, കെ. എൻ. ബാലഗോപാൽ, പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, സജി ചെറിയാൻ, ജെ. ചിഞ്ചു റാണി എന്നിവർ മുഖ്യാതിഥികളാകും.
കലോത്സവത്തിന്റെ സ്വാഗതഗാനം ബി.കെ. ഹരിനാരായണനാണ് ചിട്ടപ്പെടുത്തിയത്. കലാമണ്ഡലത്തിന്റെ നേതൃത്വത്തിൽ സ്വാഗതഗാനത്തിന്റെ അവതരണം ഉണ്ടാകും. കലോത്സവത്തിന്റെ തീം സോംഗ് പാലക്കാട് പൊറ്റശേരി സ്കൂളിലെ വിദ്യാർഥികളാണ് ഒരുക്കിയത്.
കപ്പ് പൂരനഗരിയിൽ
കലോത്സവത്തിലെ ചാന്പ്യൻമാർക്കു നൽകുന്ന സ്വർണക്കപ്പിന് ആതിഥേയജില്ലയുടെ ആവേശോജ്വല സ്വീകരണം. ഇന്നു സ്വർണക്കപ്പ് പൂരനഗരിയിലെത്തും.
മിനിപൂരമൊരുക്കാൻ ദേവസ്വങ്ങൾ
പൂരനഗരിയിൽ അരങ്ങേറുന്ന കലാമാമാങ്കം കൊഴുപ്പിക്കാൻ തൃശൂർ പൂരം മേളപ്രമാണിമാരുടെ പ്രാമാണ്യത്തിൽ പാണ്ടിമേളം. ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് നാളെ രാവിലെ ഒന്പതിനു പ്രധാനവേദിയായ എക്സിബിഷൻ ഗ്രൗണ്ടിലെ സൂര്യകാന്തിക്കുസമീപമാണു മേളം അരങ്ങേറുക. പാറമേക്കാവ്, തിരുവമ്പാടി മേളപ്രമാണിമാരായ കിഴക്കൂട്ട് അനിയൻമാരാരും ചെറുശേരി കുട്ടൻമാരാരും ഒരുമിച്ച് മേളത്തിനു പ്രാമാണികത്വം വഹിക്കും.
ആകെ ഇനങ്ങൾ: 239
ആകെ വേദികൾ: 25
ഹൈസ്കൂൾ വിഭാഗം: 96
എച്ച്എസ്എസ്: 105
സംസ്കൃതോത്സവം: 19
അറബിക് കലോത്സവം: 19
Tags : Kerala school kalolsavam Thrissur Kalakalaravam