Kerala
കൽപ്പറ്റ: വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധി എംപി കലണ്ടർ പുറത്തിറക്കി. എംപി ആയതിനുശേഷം വയനാടിനായി പ്രിയങ്ക നടത്തിയ ഇടപെടലുകളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കലണ്ടര്‍.
മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രിയങ്ക ഗാന്ധി എംപി നടത്തിയ തുലാഭാരം വഴിപാടിന്റെ ചിത്രമാണ് ജനുവരി മാസത്തെ മുഖചിത്രമായി ഉൾപ്പെടുത്തിയത്. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മണിയുടെ സഹോദരന് അയ്യപ്പന്റെ കൈ പിടിച്ച് നിലമ്പൂര്‍ ചോലനായ്ക്കര്‍ ഉന്നതിയില്‍ നടക്കുന്ന ചിത്രമാണ് ഫെബ്രുവരി മാസത്തേത്.
നൂല്‍പ്പുഴയില്‍ കുടുംബശ്രീ സംരംഭമായ വനദുര്‍ഗ മുള ഉത്പന്ന കേന്ദ്രത്തില്‍ സരസ്വതി കൊട്ട നെയ്യുന്നത് കൗതുകത്തോടെ നോക്കി പഠിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ചിത്രവും ചെറുവയല്‍ രാമനോടൊപ്പം കൃഷിയിടത്തില്‍ നടക്കുന്ന ചിത്രവുമെല്ലാം ഓരോ മാസത്തിലെ മുഖചിത്രമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
National
ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ ഹിന്ദു യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന് കത്തിച്ച സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി പ്രിയങ്കാ ഗാന്ധി.
വാര്‍ത്ത അങ്ങേയറ്റം അസ്വസ്ഥമാക്കുന്നതാണെന്നും ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. എക്സിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
"ബംഗ്ലാദേശില്‍ ഹിന്ദു യുവാവായ ദിപു ചന്ദ്രദാസിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ വാര്‍ത്ത അത്യന്തം ആശങ്കാജനകമാണ്. ഏതൊരു പരിഷ്കൃത സമൂഹത്തിലും മതം, ജാതി, സ്വത്വം എന്നിവയെ അടിസ്ഥാനമാക്കിയുളള വിവേചനം, അക്രമം, കൊലപാതകം എന്നിവ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളാണ്. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളായ ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധ മതവിഭാഗങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളില്‍ ഇന്ത്യ ജാഗ്രത പുലര്‍ത്തുകയും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും വേണം'.- പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു.
ഹിന്ദു യുവാവായ ദീപു ചന്ദ്രദാസ്(25)ആണ് കൊല്ലപ്പെട്ടത്. വിദ്യാർഥി നേതാവ് ഷരീഫ് ഒസ്മാന്‍ ഖാദി വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെ ബംഗ്ലാദേശില്‍ ഹിന്ദുവിരുദ്ധ പ്രതിഷേധങ്ങളും കലാപങ്ങളും അരങ്ങേറുന്നതായി വാര്‍ത്തയുണ്ടായിരുന്നു.
അതിനിടെയാണ് മൈമെന്‍സിംഗ് പട്ടണത്തില്‍ ദിപുവിനെ ഒരുസംഘം അക്രമികള്‍ അടിച്ചുകൊന്ന് മൃതദേഹം മരത്തില്‍ കെട്ടിയിട്ട് കത്തിച്ചത്. ഭലുകയില് ഒരു പ്രാദേശിക ഗാര്‍മെന്റ്സ് ഫാക്ടറിയില്‍ ജോലി ചെയ്യുകയായിരുന്നു ദിപു ചന്ദ്രദാസ്. പ്രവാചകനെ അപമാനിച്ചു എന്നാരോപിച്ചാണ് ദിപുവിനെ അക്രമികള്‍ മര്‍ദിച്ചുകൊന്നത്.
National
ന്യൂഡൽഹി: മഹാത്മാഗാന്ധി തന്റെ കുടുംബത്തിൽനിന്നുള്ള ആളല്ലെന്നും എന്നാൽ അദ്ദേഹം ഒരു കുടുംബാംഗത്തെ പോലെയാണെന്നും രാജ്യം മുഴുവനുമുള്ള വികാരമാണിതെന്നും പ്രിയങ്ക ഗാന്ധി എംപി.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ബില്ല് അവതരിപ്പിക്കുന്നതിനുള്ള ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രിയങ്ക. കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം തൊഴിലുറപ്പ് പദ്ധതിയെ ദുർബലപ്പെടുത്തുമെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി.
ആരുടെയെങ്കിലും വ്യക്തിഗതമായ താത്പര്യം, അഭിലാഷം, മുൻവിധി എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു തീരുമാനമെടുക്കരുതെന്നും സഭയുടെ ഉപദേശം സ്വീകരിക്കാതെയും ചർച്ച ചെയ്യാതെയും ബില്ല് തിടുക്കത്തിൽ പാസാക്കരുതെന്നും പ്രിയങ്ക അഭ്യർഥിച്ചു. ബില്ല് തിരിച്ചെടുത്ത് പുതിയ ബിൽ അവതരിപ്പിക്കാൻ സർക്കാർ തയാറാകണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
Kerala
കല്‍പ്പറ്റ: യുഡിഎഫില്‍ വിശ്വാസമര്‍പ്പിച്ചതിന് കേരളത്തിലെ ജനങ്ങള്‍ക്ക് ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് നന്ദി പറയുന്നതായി പ്രിയങ്കാ ഗാന്ധി എംപി. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഈ ജനവിധി നമുക്ക് പുതിയ ശക്തിയും ആത്മവിശ്വാസവും നല്‍കുന്നതാണ്. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികള്‍ക്കും ഊഷ്മളമായ അഭിനന്ദനങ്ങള്‍ നേരുന്നതായും പ്രിയങ്ക സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഈ വിജയം സാധ്യമാക്കിയ അക്ഷീണ സമര്‍പ്പണത്തിന് നേതൃത്വം നല്കിയ ഓരോ നേതാവിനും പ്രവര്‍ത്തകനും അഗാധമായ നന്ദിയെന്നും പ്രിയങ്ക കുറിച്ചു. കേരളത്തിലെ ജനങ്ങളോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കാനും അവരുടെ ശബ്ദങ്ങൾ ശ്രദ്ധയോടെ കേൾക്കാനും സത്യസന്ധവും കാരുണ്യപൂർണവും ജനങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്നതുമായ ഭരണത്തിനായി എല്ലാ ദിവസവും പ്രവർത്തിക്കാനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത വ്യക്തവും ഹൃദയംഗമവുമാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് വിധി ഒരു രാഷ്ട്രീയ ഫലത്തേക്കാൾ കൂടുതലാണ്. തങ്ങളുടെ പോരാട്ടങ്ങൾ മനസിലാക്കുകയും ആത്മാർഥതയോടെ പ്രതികരിക്കുകയും ചെയ്യുന്ന ഒരു സർക്കാറിനായുള്ള ജനങ്ങളുടെ പ്രതീക്ഷയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: വന്ദേമാതരം ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ വസ്തുതകളും ചരിത്രപരമായ വിശദാംശങ്ങളും ഇല്ലെന്ന് പ്രിയങ്ക ഗാന്ധി. ലോക്സഭയിൽ ഇന്നലെ നടന്ന വന്ദേമാതരം ചർച്ചയിലാണ് പ്രിയങ്കയുടെ ആരോപണം.
പ്രധാനമന്ത്രിയുടെ പ്രസംഗപാടവം അംഗീകരിക്കുന്പോൾ തന്നെ അദ്ദേഹം വസ്തുതകളിൽ ദുർബലനാണെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. 1893ൽ രബീന്ദ്രനാഥ ടാഗോർ വന്ദേമാതരം ആലപിച്ചത് കോണ്‍ഗ്രസ് കണ്‍വൻഷനിലായിരുന്നു എന്ന് പറയാൻ പ്രധാനമന്ത്രി എന്തുകൊണ്ടാണ് മടി കാണിക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു.
ബിജെപി തെരഞ്ഞെടുപ്പിനു വേണ്ടിയാണ് നിലകൊള്ളുന്നത്. എന്നാൽ കോണ്‍ഗ്രസ് രാജ്യത്തിനു വേണ്ടിയും. എത്ര തെരഞ്ഞെടുപ്പുകളിൽ തോറ്റാലും ബിജെപിയുടെ പ്രത്യയശാസ്ത്രത്തിനെതിരെ പോരാടുമെന്നും പ്രിയങ്ക വ്യക്തമാക്കി.
National
ന്യൂഡൽഹി: കഴിഞ്ഞ 11 വർഷമായി പാർലമെന്റിന്റെ മാന്യതയെ ആസൂത്രിതമായി ചവിട്ടിമെതിക്കുകയും പാർലമെന്ററി സംവിധാനത്തെ അട്ടിമറിക്കുകയും ചെയ്ത വലിയ നാടകക്കാരനായ പ്രധാനമന്ത്രിയാണു പ്രതിപക്ഷത്തോടു നാടകം കളിക്കരുതെന്നു പറയുന്നതെന്നു രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ.
പാർലമെന്റിനു പുറത്തു പ്രധാനമന്ത്രി പറഞ്ഞതിനോടു പാർലമെന്റിൽ മറുപടി പറയുമെന്ന് ഖാർഗെ രാജ്യസഭയിൽ പറഞ്ഞു. തെരഞ്ഞെടുപ്പു പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ച അനുവദിക്കാത്തതിലൂടെ ജനാധിപത്യത്തെ കൊല്ലുകയാണു സർക്കാർ ചെയ്യുന്നത്. എസ്ഐആർ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തെ എല്ലാ എംപിമാരുടെയും ആവശ്യം അംഗീകരിക്കാതെ കഴിഞ്ഞ പാർലമെന്റ് സമ്മേളനം മുഴുവൻ പാഴാക്കിയതു സർക്കാരാണ്.
അതേ സർക്കാർ ചർച്ച അനുവദിക്കുമോയെന്നുപോലും ഇപ്പോഴും ഉറപ്പു പറയുന്നില്ലെന്ന് ഖാർഗെ, ഡെറിക് ഒബ്രിയൻ, ജോണ്‍ ബ്രിട്ടാസ്, തിരുച്ചി ശിവ തുടങ്ങിയവർ രാജ്യസഭയിൽ ചൂണ്ടിക്കാട്ടി. യഥാർഥ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്നതിനുപകരം, പ്രധാനമന്ത്രി വീണ്ടും തന്റെ നാടകീയ അവതരണമാണ് ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിവസം നടത്തിയത്.
കഴിഞ്ഞ 11 വർഷമായി പാർലമെന്റിന്റെ മാന്യതയെയും സംവിധാനത്തെയും തുടർച്ചയായി സർക്കാർ ദുർബലപ്പെടുത്തിയിട്ടുണ്ട്. ഈ റിക്കാർഡ് എല്ലാവർക്കും അറിയാമെന്ന് എക്സിലെ പോസ്റ്റിൽ ഖാർഗെ കുറിച്ചു.
വോട്ടിൽ കൃത്രിമം നടത്തിയെന്ന ആരോപണങ്ങൾ ഉൾപ്പെടെയുള്ള പ്രധാന ആശങ്കകൾ ഉന്നയിക്കാൻ പ്രതിപക്ഷം പ്രതിജ്ഞാബദ്ധമാണ്. പാർലമെന്റിൽ ഇവ ഉയർത്തിക്കാട്ടുന്നത് തുടരും. ശ്രദ്ധ തിരിക്കുന്ന നാടകം അവസാനിപ്പിച്ച് ജനങ്ങളെ ബാധിക്കുന്ന യഥാർഥ വിഷയങ്ങളിൽ ചർച്ചയ്ക്കു ബിജെപി തയാറാകണമെന്ന് എഐസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷകാല സമ്മേളനത്തിൽ 12 ബില്ലുകൾ ഒരു ചർച്ചയും കൂടാതെ തിടുക്കത്തിൽ പാസാക്കി. വെറും 15 മിനിറ്റിനുള്ളിലാണു ചിലത് അംഗീകരിച്ചത്. ജിഎസ്ടി, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, വിവാദമായ കർഷക വിരുദ്ധ കരിനിയമങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന നിയമനിർമാണങ്ങൾ ഇത്തരത്തിൽ പാർലമെന്റിലൂടെ ബുൾഡോസ് ചെയ്യുകയായിരുന്നുവെന്നു ഖാർഗെ ചൂണ്ടിക്കാട്ടി.
ചർച്ച നിഷേധിക്കുകയല്ല, മറിച്ച് പ്രതിപക്ഷം പറയുന്ന ചർച്ചയെക്കുറിച്ചു പ്രതികരിക്കാൻ കൂടുതൽ സമയം വേണമെന്നാണു പറയുന്നതെന്നായിരുന്നു പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവിന്റെ മറുപടി.
National
മോത്തിഹാരി/സീതാമര്‍ഹി (ബീഹാര്‍): ബിഹാറില്‍ വോട്ട് മോഷണത്തിലൂടെ അധികാരം നിലനിര്‍ത്താനാണ് എന്‍ഡിഎ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.
സ്ത്രീകളടക്കം 65 ലക്ഷം പേരുടെ പേരുകള്‍ ബിഹാറില്‍ വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കം ചെയ്തു. വോട്ട് മോഷണത്തിലൂടെ അധികാരത്തിലെത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും പ്രിയങ്ക ആരോപിച്ചു.
സീതാമര്‍ഹിയിലും കിഴക്കന്‍-പടിഞ്ഞാറന്‍ ചമ്പാരന്‍ ജില്ലകളിലും തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. രാഹുല്‍ ഗാന്ധിയുടെ പോരാട്ടം നിങ്ങള്‍ക്കും സത്യത്തിനും വേണ്ടിയാണ്. ഈ രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവരെ ജനങ്ങള്‍ മറക്കില്ല. - പ്രിയങ്ക പറഞ്ഞു.
National
പാറ്റ്ന: കോൺഗ്രസിൽ കുടുംബവാഴ്ചയാണെന്ന ബിജെപി ആക്ഷേപത്തെ പ്രതിരോധിച്ച് പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പൂർവികർ ചെയ്ത ത്യാഗങ്ങളെ വിലമതിക്കാൻ കഴിയാത്തവരാണ് പാർട്ടിയെ വിമർശിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു.
ബിഹാർ വെസ്റ്റ് ചമ്പാരൻ ജില്ലയിലെ വാൽമീകി നഗറിൽ തെരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുകയായിരുന്നു അവർ. “കുടുംബവാഴ്ച രാഷ്ട്രീയമെന്നു വേദികളിൽനിന്ന് വിളിച്ചുപറയുന്നവർക്ക് രക്തസാക്ഷിത്വമുൾപ്പെടെയുള്ള ത്യാഗങ്ങൾ ഒരിക്കലും മനസിലാക്കാൻ കഴിയില്ല.
രാവിലെ മുതൽ വൈകുന്നേരം വരെ ബിജെപി നേതാക്കൾ നെഹ്റുവിനെ അധിക്ഷേപിക്കുന്നതിന്റെ തിരക്കിലാണ്. രാജ്യത്തെ എല്ലാ കുഴപ്പങ്ങൾക്കും അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ന്യൂയോർക്ക് മേയർ ജവഹർലാൽ നെഹ്റുവിനെ പരാമർശിച്ചു. എന്നാൽ രാജ്യത്തിന്റെ ആദ്യ പ്രധാന മന്ത്രി അദ്ദേഹത്തിന്റെ സ്വന്തംനാട്ടിൽ അപമാനിക്കപ്പെടുകയാണ്”- പ്രിയങ്ക പറഞ്ഞു.
National
സഹർസ (ബിഹാർ): വികസനത്തെക്കുറിച്ച് സംസാരിക്കേണ്ടതിനു പകരം പ്രതിപക്ഷത്തുള്ള നേതാക്കളെല്ലാം രാജ്യത്തെ അപമാനിച്ചുവെന്ന് ആരോപിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം ചെയ്യുന്നതെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി.
അപമാനത്തക്കുറിച്ച് മാത്രം ചിന്തിക്കുന്ന മോദിയുടെ സർക്കാർ അപമാൻ മന്ത്രാലയം എന്ന പേരിൽ ഒരു മന്ത്രാലയം തുടങ്ങുന്നത് നന്നായിരിക്കുമെന്നും പ്രിയങ്ക പരിഹസിച്ചു.
ബിഹാറിലെ സഹർസ, ലഖിസരായ് എന്നീ ജില്ലകളിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അവർ. എപ്പോൾ ചോദ്യങ്ങൾ ഉയർന്നാലും മോദി ലോകയാത്രകളിലായിരിക്കും അല്ലെങ്കിൽ തന്നെ അപമാനിച്ചുവെന്നു പറഞ്ഞ് കരയാൻ ആരംഭിക്കും. ബ്രിട്ടീഷ് ഭരണം പോലെയാണ് മോദി ഭരണവും.
ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ അവരെ അടിച്ചമർത്തും. തുടർന്ന് അനാവശ്യ വിഷയങ്ങൾ സംസാരിക്കും.
അതേസമയം, ബിഹാറിലെ എൻഡിഎ സർക്കാരിന്റെ തണലിൽ നടന്ന അഴിമതി, തൊഴിലില്ലായ്മ, ദുർഭരണം എന്നിവയെക്കുറിച്ച് മൗനം പാലിക്കുമെന്നും പ്രിയങ്കാ ഗാന്ധി ആരോപിച്ചു.
District News
കോടഞ്ചേരി: കേരള മാസ്റ്റേഴ്സ് ഗെയിംസിന്റെ ലോഗോ പ്രകാശനം കോടഞ്ചേരിയില്‍ നടന്നു. വയനാട് എംപി പ്രിയങ്ക ഗാന്ധിയാണ് ലോഗോ പ്രകാശനം ചെയ്തത്. ചടങ്ങില്‍ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, കേരള ഹാൻഡ്ബോൾ മാസ്റ്റേഴ്സ് അസോസിയേഷൻ ട്രഷറർ റോബർട്ട് അറയ്ക്കൽ, മാസ്റ്റേഴ്സ് ഹാന്‍ഡ്ബോള്‍ അസോസിയേഷന് പ്രസിഡന്റ് സിജി നിരവത്ത്, ജില്ലാ മാസ്റ്റേഴ്സ് ഹാൻഡ് ബോൾ അസോസിയേഷൻ ട്രഷറർ സനി തോമസ്, കോടഞ്ചേരി ഹാൻഡ്ബോൾ ക്ലബ് പ്രസിഡന്റ് സി.ജെ. ടെന്നിസൺ, സന്തോഷ് സെബാസ്റ്റ്യൻ എന്നിവര്‍ സന്നിഹിതരായിരുന്നു.
District News
കോടഞ്ചേരി: താമരശേരി ഉപജില്ലാ സ്കൂൾ കലോത്സവം, അറബിക് സാഹിത്യോത്സവം, സംസ്കൃതോത്സവം "വൈഭവം' നവംബർ 4, 5 തിയതികളിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും.
മേളയുടെ ലോഗോ പ്രകാശനം പ്രിയങ്ക ഗാന്ധി എംപി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി, പബ്ലിസിറ്റി കൺവീനർമാരായ ടി.എം. നൗഫൽ, മുബഗിൽ അലി ബുഖാരി എന്നിവർ സന്നിഹിതരായി.
11 വേദികളിലായി 2600 ലധികം വിദ്യാർഥികൾ മാറ്റുരയ്ക്കും. മേളയുടെ ഔപചാരിക ഉദ്ഘാടനം നാലിന് ലിന്റോ ജോസഫ് എംഎൽഎ നിർവഹിക്കും. കോർപറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പാലക്കാട്ട് അധ്യക്ഷത വഹിക്കും. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി മുഖ്യ പ്രഭാഷണം നടത്തും.
District News
മുക്കം: പ്രിയങ്കാഗാന്ധി എംപിയുടെ യാത്രയില്‍ വന്‍ സുരക്ഷാ വീഴ്ച. കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയില്‍ അഗസ്ത്യന് മുഴിയില്നിന്നും തൊണ്ടിമ്മല്‍ വഴി തിരുവമ്പാടി ഭാഗത്തേക്ക് പോകേണ്ട വാഹനവ്യൂഹങ്ങള്‍ താമരശേരി റോഡില്‍ കയറി സെന്റ് ജോസഫ് ആശുപത്രിക്കടുത്ത് വരെയെത്തി. പിന്നീട് വാഹനവ്യൂഹത്തിന് പിന്നിലായുളള പോലീസ് അവരെ തിരിച്ചുവിളിക്കുകയായിരുന്നു. ഈ സമയമത്രയും പ്രിയങ്ക ഗാന്ധിയുടെ വാഹനം അഗസ്ത്യന് മുഴി അങ്ങാടിയില്‍ നടുറോഡില്‍ കിടക്കുകയായിരുന്നു.
മലപ്പുറം ജില്ലയിലെ വിവിധ പരിപാടികള്‍ക്ക് ശേഷം കോടഞ്ചേരി പഞ്ചായത്തില്‍ ഒരു ഉദ്ഘാടന പരിപാടിക്ക് പോവുന്നതിനിടെയാണ് സുരക്ഷ വീഴ്ചയുണ്ടായത്. യാത്രയുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ട്രയല്‍ ഉള്‍പ്പെടെ നടത്തിയിരുന്നു.
District News
കൽപ്പറ്റ: മാനന്തവാടി തിരുനെല്ലി ആശ്രമം സ്കൂളിലെ പട്ടികവർഗ ഹോസ്റ്റലിൽ ദുരിതപൂർണമായ സാഹചര്യത്തിൽ താമസിക്കേണ്ടി വന്ന വിദ്യാർഥികളെ അവരുടെ താത്പര്യത്തിനു വിരുദ്ധമായി കണ്ണൂർ ജില്ലയിലെ ആറളത്തേക്ക് മാറ്റാനുള്ള തീരുമാനം ആശങ്കാജനകമാണെന്ന് പ്രിയങ്ക ഗാന്ധി എംപി.
നിലവിലെ ഹോസ്റ്റലിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കി കുട്ടികളെ വയനാട്ടിൽത്തന്നെ പഠിപ്പിക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്ന് പട്ടിക ജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളുവിന് അയച്ച കത്തിൽ അവർ ആവശ്യപ്പെട്ടു.
ഒട്ടേറെ വെല്ലുവിളികളെ നേരിട്ടാണ് പ്രതികൂല സാഹചര്യത്തിലും ഈ വിദ്യാർഥികൾ അക്കാദമികവും കായികവുമായ നേട്ടങ്ങൾ കൈവരിച്ചത്. പിന്നാക്ക അവസ്ഥയിൽ ജീവിക്കുന്ന അടിയ, പണിയ സമൂഹത്തിൽപ്പെട്ട ഈ കുട്ടികൾ രാജ്യത്തെ മുഴുവൻ കുട്ടികൾക്കും പ്രചോദനമാണ്.
വയനാട്ടിൽ നിന്നുള്ള ഭൂരിപക്ഷം കുട്ടികളും മറ്റൊരു ജില്ലയിലേക്ക് മാറി പഠനം നടത്തേണ്ടി വരുന്പോൾ വിദ്യാർഥികളിൽ കൊഴിഞ്ഞു പോക്കിനുള്ള സാധ്യതയുണ്ടെന്ന് എംപി ആശങ്കയറിയിച്ചു. ജില്ല വിട്ട് പോകുന്നതിൽ ഭൂരിഭാഗം വിദ്യാർഥികളും എതിർപ്പ് അറിയിച്ചിട്ടുള്ളതായാണ് മനസിലാക്കുന്നത്. ശോചനീയമായ സാഹചര്യങ്ങളിൽ വിദ്യാർഥികൾക്ക് താമസിക്കേണ്ടി വന്ന സംഭവം ദൗർഭാഗ്യകരമാണ്.
അവർക്ക് അവരുടെ സാഹചര്യങ്ങൾക്ക് അനുസരിച്ച് അവരുടെ പ്രദേശത്ത് തന്നെ പഠിക്കാൻ സൗകര്യമുണ്ടാക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്. അടിയന്തരമായി നിലവിലെ ഹോസ്റ്റലിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി അവിടെത്തന്നെ വിദ്യാഭ്യാസം പൂർത്തിയാക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്നും പ്രിയങ്ക ഗാന്ധി എംപി ആവശ്യപ്പെട്ടു.
Kerala
ന്യൂഡൽഹി: കേന്ദ്ര സർക്കാരിൽ നിന്ന് വയനാടിന് അവഗണനയാണ് ലഭിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എംപി. മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ 2221 കോടി ആവശ്യപ്പെട്ടപ്പോള്‍ അനുവദിച്ചത് 260 കോടി മാത്രമെന്നും പ്രിയങ്ക പറഞ്ഞു.
വിനാശകരമായ ദുരന്തത്തെയാണ് ജനങ്ങള്‍ നേരിട്ടതെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയില്‍ നിന്ന് ജനങ്ങള്‍ അര്‍ത്ഥവത്തായ സഹായം പ്രതീക്ഷിച്ചുവെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കളിക്കരുതെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനുശേഷം വീടുകളും ഉപജീവനമാര്‍ഗങ്ങളും പ്രിയപ്പെട്ടവരും നഷ്ടപ്പെട്ട വയനാട്ടിലെ ജനങ്ങള്‍ നീതിപൂര്‍വമായ സഹായം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പകരം അവര്‍ക്ക് ലഭിച്ചത് അവഗണനയാണെന്നും പ്രിയങ്ക പറഞ്ഞു.
ദുരിതാശ്വാസവും പുനരധിവാസവും രാഷ്ട്രീയത്തിന് അതീതമായിരിക്കണം. മനുഷ്യരുടെ ദുരിതങ്ങളെ ഒരു രാഷ്ട്രീയ അവസരമായി കണക്കാക്കാന്‍ കഴിയില്ല. വയനാട്ടിലെ ജനങ്ങള്‍ നീതി, പിന്തുണ, അന്തസ്സ് എന്നിവയില്‍ കുറഞ്ഞതൊന്നും അര്‍ഹിക്കുന്നില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
National
ഭോപ്പാല്‍: രാഹുല്‍ - പ്രിയങ്ക സഹോദരങ്ങളുടെ സ്നേഹപ്രകടനത്തെ അധിക്ഷേപിച്ച് മധ്യപ്രദേശിലെ ബിജെപി നേതാക്കാള്‍.
സഹോദരര്‍ പരസ്യമായി ചുംബിക്കുന്നത് പാശ്ചാത്യരീതിയാണെന്ന നഗരവികസനമന്ത്രി കൈലാഷ് വിജയ് വര്‍ഗീയയുടെ പ്രസ്താവനയെ പരസ്യമായി പിന്തുണച്ച് മന്ത്രി വിജയ് ഷാ രംഗത്തെത്തി. ഇരുവരുടെയും സ്നേഹപ്രകടനം ഇന്ത്യന്‍ സംസ്കാരത്തിന് ചേര്‍ന്നല്ലെന്ന് വിജയ് ഷാ പറഞ്ഞു. സംഭവത്തില്‍ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തുവന്നു,
നേരത്തെയും അധിക്ഷേപകരമായ നിരവധി പരാമര്‍ശങ്ങള്‍ നടത്തിയ ബിജെപി നേതാവാണ് കൈലാഷ് വിജയ് വര്‍ഗീയ. ഓപ്പറേഷന് സിന്ദൂറിന്റെ സമയത്ത് കേണല്‍ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ബിജെപിയെ തന്നെ വെട്ടിലാക്കിയിരുന്നു.
രണ്ട് ദിവസം മുന്‍പാണ് രാഹൂല്‍ - പ്രിയങ്ക സ്നേഹപ്രകടനത്തിനെതിരെ വര്‍ഗീയ രംഗത്തെത്തിയത്. ഇന്ന് മന്ത്രി വിജയ് ഷാ ഒരു പൊതുപരിപാടിക്കിടെ ഇതിനെ പരസ്യമായി പിന്തുണയ്ക്കുയായിരുന്നു.
"ഇത് നമ്മുടെ സംസ്കാരമല്ല; നമ്മുടെ ആചാരങ്ങളും പാരമ്പര്യങ്ങളും ഇതല്ല പഠിപ്പിക്കുന്നത്. അത് നിങ്ങളുടെ വീടിനകത്ത് പരിശീലിക്കുക, അല്ലാതെ പൊതുസ്ഥലങ്ങളില്‍ വേണ്ട'. പ്രസംഗത്തിനിടെ സമീപത്തുണ്ടായിരുന്ന എംഎല്‍എ കാഞ്ചന് തന്വെയെ ചൂണ്ടിക്കാട്ടി ഷാ ഇങ്ങനെ പറഞ്ഞു: "അവരും എന്റെ സഹോദരിയാണ്, അപ്പോള്‍ ഞാന്‍ ഇവരെ പരസ്യമായി ചുംബിക്കുമോ? ഇന്ത്യന്‍ സംസ്കാരവും നാഗരികതയും ഇതൊന്നും പഠിപ്പിക്കുന്നില്ല.' ഷാ പറഞ്ഞു.
നേതാക്കളുടെ പ്രസ്താവനയ്ക്കെതിരെ മന്ത്രിമാരുടെ കോലം കത്തിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഇത്തരം തരംതാണ പ്രസ്താവനകള്‍ നടത്തുന്നവരെ മന്ത്രിസ്ഥാനത്തുനിന്ന മാറ്റാന്‍ ബിജെപി തയാറാകണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
National
പാറ്റ്ന: എൻഡിഎ സർക്കാർ നൽകുന്ന വാഗ്ദാനങ്ങളിൽ വീഴരുതെന്ന് ബിഹാറിലെ സ്ത്രീകളോടു കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബിജെപി സഖ്യത്തിന് നിങ്ങളുടെ വോട്ടുകളിൽ മാത്രമാണ് താത്പര്യമെന്നും അവർ പറഞ്ഞു. പാറ്റ്നയിലെ പാർട്ടി ആസ്ഥാനത്ത് വനിതാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവരുടെ യഥാർഥ താത്പര്യം മനസിലാത്തണമെന്നും വരുന്ന തെരഞ്ഞെടുപ്പിൽ അവരെ പാഠംപഠിപ്പിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
ആളുകളെ തിരിച്ചറിയാനുള്ള കഴിവ് സ്ത്രീകൾക്കുണ്ട്. പെൺമക്കൾക്ക് ഇണകളെ തെരഞ്ഞെടുക്കുമ്പോഴാണ് അവരാ കഴിവ് പ്രയോഗിക്കുന്നത്. അതുപോലെ, മോദിയുടെയും ഷായുടെയും നിതീഷിന്റെയും യഥാർഥ ഉദ്ദേശ്യങ്ങൾ തിരിച്ചറിയണമെന്നും പ്രിയങ്ക പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, സർക്കാർ 10,000 രൂപ വാഗ്ദാനം ചെയ്യുന്നു. എന്നാൽ, എല്ലാ മാസവും ആനുകൂല്യം തുടരുമെന്ന് അവർ പറയുന്നില്ലെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
Kerala
മലപ്പുറം: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി പ്രിയങ്ക ഗാന്ധി എംപി കൂടിക്കാഴ്ച നടത്തി. മലപ്പുറം കിഴിശേരിയിലെ വീട്ടിലെത്തിയാണ് പ്രിയങ്ക ഗാന്ധി ജിഫ്രി മുത്തുക്കോയ തങ്ങളെ കണ്ടത്.
അര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ചയില്‍ പ്രതീക്ഷ നൽകുന്നതാണെന്ന് ജിഫ്രി തങ്ങൾ പറഞ്ഞു. മതേതരത്വം കാത്ത് സൂക്ഷിക്കാനുള്ള നടപടികൾ കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ പ്രിയങ്ക ഉറപ്പ് തന്നെന്നും ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ നിവേദനമായി പ്രിയങ്ക ഗാന്ധിക്ക് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിൽ മത്സരിക്കാൻ നാമനിർദേശപത്രിക സമർപ്പിക്കുന്ന സമയത്ത് പ്രിയങ്ക തന്നെ വിളിച്ചിരുന്നു.
നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ടെന്നും പ്രാർഥനയുണ്ടാകണമെന്നും പ്രിയങ്ക പറഞ്ഞിരുന്നു. നേരിട്ട് കാണാനാകുമോ എന്ന് പ്രിയങ്കയ്ക്കൊപ്പമുള്ളവർ തന്നോട് ആരാഞ്ഞിരുന്നു. അതിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
Kerala
വയനാട്: പ്രിയങ്ക ഗാന്ധി എംപി എന്ന നിലയിൽ പരാജയമാണെന്ന് എൽഡിഎഫ്. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് സഹായം നൽകാനുള്ള നടപടി സ്വീകരിച്ചില്ലെന്നും എൽഡിഎഫ് കുറ്റപ്പെടുത്തി.
പല ഔദ്യോഗിക പരിപാടികൾക്കും എംപി സ്ഥലത്ത് എത്തുന്നില്ല. ദുരന്തബാധിതർക്ക് ഭവന നിർമാണത്തിനായി കോൺഗ്രസും യൂത്ത് കോൺഗ്രസും പണം പിരിച്ചുവെങ്കിലും വീടുകളുടെ നിർമാണം ഇനിയും തുടങ്ങിയിട്ടില്ല.
മുസ്ലിം ലീഗ് ഭവന നിർമാണ പദ്ധതിയിൽ ക്രമക്കേട് ഉണ്ടെന്നും എൽഡിഎഫ് ആരോപിച്ചു. ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി സെപ്റ്റംബർ 19ന് കൽപ്പറ്റയിൽ മനുഷ്യ ചങ്ങല തീർക്കുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ സി.കെ. ശശിന്ദ്രൻ പറഞ്ഞു.