Kerala
തൃശൂര്‍: മറ്റത്തൂര്‍ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്ത് ബിജെപി. കോണ്‍ഗ്രസ് സ്ഥാനാർഥിയായി ജയിച്ച മിനിമോള്‍ ടീച്ചര്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
എതിര് സ്ഥാനാർഥിക്കും മിനി മോള്‍ക്കും ഒരേ വോട്ട് ലഭിച്ചതോടെ നറുക്കെടുക്കുകയായിരുന്നു. ബിന്ദുവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
എല്‍ഡിഎഫ് 10, യുഡിഎഫ് എട്ട്, ബിജെപി നാല്, രണ്ട് വിമതര്‍ എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. നൂര്ജഹാന് നവാസ് ആയിരുന്നു നേരത്തെ വൈസ് പ്രസിഡന്റ്.
NRI
ന്യൂയോർക്ക്: ഇന്ത്യയുടെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനുമായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ ഉപരാഷ്ട്രപതിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
രാജ്യത്തെയും അമേരിക്കയിലെയും രാഷ്ട്രീയവും സാമൂഹ്യവുമായ കാര്യങ്ങൾ ചർച്ച ചെയ്യുകയും അഭിപ്രയങ്ങൾ പങ്കുവയ്ക്കുകയും ചയ്തു. ചർച്ച 25 മിനിറ്റോളം നീണ്ടു നിന്നു.
സി.പി. രാധാകൃഷ്ണനെ ഫൊക്കാനയുടെ ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ കലഹരി റിസോർട്ടിൽ നടക്കുന്ന കൺവൻഷനിലേക്കു ക്ഷണിക്കുകയും ആ ക്ഷണം അദ്ദേഹം സ്വീകരിക്കയും ചെയ്തു.
Kerala
പാലക്കാട്: അഗളി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പുലിയറ വണ്ടർകുന്നേൽ ഗോപാലകൃഷ്ണൻ (60) ആത്മഹത്യ ചെയ്തു. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ആത്മഹ്യയെന്നാണ് സൂചന.
സഹകരണബാങ്കിൽ എട്ട് ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്ന ഹോപാലകൃഷ്ണന്റെ ഭൂമിക്ക് ജപ്തി ഭീഷണിയുടെ ഉണ്ടായിരുന്നു. തണ്ടപ്പേർ ലഭിക്കാത്തതിനെ തുടർന്ന് വസ്തു വിൽക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
അതിനിടെ ഗോപാലകൃഷ്ണൻ രോഗബാധിതനുമായി. ഇതിന് പിന്നാലെയാണ് ഗോപാലകൃഷ്ണൻ ആത്മകഹത്യ ചെയ്തത്. വാടക വീട്ടിൽ വച്ച് കൃഷിയിടത്തിൽ ഉപയോഗിച്ചിരുന്ന കീടനാശിനി കഴിച്ചാണ് ഗോപാലകൃഷ്ണൻ ജീവനൊടുക്കിയത്.
സിപിഎം നേതാവായിരുന്ന ഗോപാലകൃഷ്ണൻ 2004-05 കാലഘട്ടത്തിലാണ് അഗളി പഞ്ചായത്തിലെ
വൈസ് പ്രസിഡന്റായി പ്രവർത്തിച്ചത്. 2005-10 കാലഘട്ടത്തിൽ പഞ്ചായത്തംഗമായും പ്രവർത്തിച്ചു.
Kerala
കൊച്ചി: 1972ലെ ദേശീയ വനം വന്യജീവി നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ടും, ക്രൈസ്തവരെ മൈക്രോ മൈനൊരിറ്റിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടും കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് നിവേദനം സമർപ്പിച്ചു.
ഭാരത ജനസംഖ്യയുടെ മൂന്നു ശതമാനത്തിൽ താഴെ മാത്രം വരുന്ന ക്രൈസ്തവർ മൈക്രോ ന്യൂനപക്ഷം ആകയാൽ ഒരു വോട്ട് ബാങ്കാകുവാൻ ഉള്ള ജനസംഖ്യാപരമായ പരിമിതി കാരണം പലപ്പോഴും അവഗണിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നു. അതിനാൽത്തന്നെ ഭരണ ഉദ്യോഗസ്ഥ കേന്ദ്രങ്ങളിൽ നിന്നും കടുത്ത നീതി നിഷേധത്തിന് ഇരയാക്കപ്പെടുന്നു എന്ന് കത്തോലിക്കാ കോൺഗ്രസ് ഉപരാഷ്ട്രപതിക്കു നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
തീവ്ര മതവാദികൾ പലപ്പോഴും അകാരണമായി ക്രൈസ്തവരെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിനാൽ നിയമപരമായി കൂടുതൽ സംരക്ഷണം നൽകുക എന്നതു മാത്രമാണ് പരിഹാരമാർഗം എന്ന് ചൂണ്ടിക്കാണിച്ചാണ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ എന്നിവർ ചേർന്ന് ഡൽഹിയിൽ ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിൽ എത്തി നിവേദനം സമർപ്പിച്ചത്.
വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ പരിഹാരത്തിനു സർക്കാർ 1972ലെ വനം വന്യജീവി നിയമത്തിൽ സമഗ്രമായ മാറ്റം കൊണ്ടുവരാൻ ആവശ്യപ്പെട്ടും ഉപരാഷ്ട്രപതിക്ക് നിവേദനം നൽകിയിട്ടുണ്ട്.
വന്യജീവി ആക്രമണം മൂലം ഉണ്ടാകുന്ന ജീവനാശത്തിനും പരിക്കുകൾക്കും കൃഷി നഷ്ടത്തിനും നഷ്ടപരിഹാരം നൽകുന്നതിനുവേണ്ടി മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ മാതൃകയിൽ സ്റ്റാറ്റ്യൂട്ടറി അധികാരങ്ങളോടു കൂടി ബോർഡിനെ നിയമിക്കണം.
വന്യജീവികളെ വനത്തിനകത്ത് നിലനിർത്തേണ്ട നിയമപരമായ ബാധ്യത വനം ഉദ്യോഗസ്ഥർക്കുണ്ടെന്നും നിവേദനത്തിലുണ്ട്. നിവേദനത്തിൽ ചൂണ്ടിക്കാട്ടിയ വിഷയങ്ങൾക്ക് അടിയന്തര പരിഹാരമുണ്ടാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ഉപരാഷ്ട്രപതി സ്വീകരിച്ച നിവേദനങ്ങൾ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുമെന്നും അവർ അറിയിച്ചു.
Kerala
തിരുവനന്തപുരം: ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നത് മഹത്തായ മുദ്രാവാക്യമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. ഭാവിയിലേക്ക് നമ്മളെ നയിക്കാൻ ശ്രീനാരായണ ഗുരു മുന്നിൽ നിന്നുവെന്നും അദ്ദേഹം പറഞ്ഞു. 93 -ാം ശിവഗിരി തീർഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി.
ഗവർണർ രാജേന്ദ്ര അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ശശി തരൂർ എംപി അടക്കമുള്ളവർ പങ്കെടുത്തു. രാവിലെ ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തിയതോടെയാണ് ഈ വർഷത്തെ ആഘോഷത്തിന് തുടക്കമായത്.
ശ്രീനാരായണ ഗുരു പഠിപ്പിച്ച പാഠങ്ങൾ നമ്മെ മുന്നോട്ട് നയിച്ചു. സ്നേഹമാണ് ഏറ്റവും വലിയ വിശ്വാസമെന്ന് പഠിപ്പിച്ചുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു. മനസിന്റെയും ശരീരത്തിന്റെയും കേന്ദ്രമാണ് ശിവഗിരിയെന്നും അദ്ദേഹം ഒാർമിപ്പിച്ചു.
NRI
ടെക്സസ്: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) ഡാളസ് റീജിയണൽ വൈസ് പ്രസിഡന്റായി (ആർവിപി) പാലക്കാട് സ്വദേശിനിയായ രേഷ്മ രഞ്ജൻ നിയമിതയായി.
നിലവിൽ ഡാളസിനടുത്തുള്ള ഫേറ്റിൽ താമസിക്കുന്ന രേഷ്മ, സേവനപരതയും ക്രിയാത്മകതയും കൊണ്ട് അമേരിക്കയിലെ മലയാളി സമൂഹത്തിൽ ശ്രദ്ധേയമായ വ്യക്തിത്വമാണ്. ഡാളസ് മലയാളി അസോസിയേഷനിലെ (ഡിഎംഎ) സജീവ സാന്നിധ്യമാണ് രേഷ്മ രഞ്ജൻ.
ഒരു വർഷത്തിനുള്ളിൽ തന്നെ റീജിയൺ ഉദ്ഘാടനം, ബാഡ്മിന്റൺ ടൂർണമെന്റ്, ഓണം ആഘോഷങ്ങൾ എന്നിവയുടെ വിജയത്തിന് പിന്നിൽ രേഷ്മയുടെ പങ്ക് വളരെ വലുതായിരുന്നു.
ഫോമയുടെ വിമൻസ് ഫോറം സെക്രട്ടറിയായി (2022-2024) പ്രവർത്തിച്ച കാലയളവിൽ കാൻസർ സ്ക്രീനിംഗ്, വിദ്യാ വാഹിനി സ്കോളർഷിപ്പ് പ്രോഗ്രാം തുടങ്ങിയ ശ്രദ്ധേയമായ പദ്ധതികൾക്ക് അവർ നേതൃത്വം നൽകി.
കേരള അസോസിയേഷൻ ഓഫ് കൊളറാഡോയുടെ (കെഎഒസി) ലിറ്ററേച്ചർ സെക്രട്ടറിയായും യുവയുടെ സെക്രട്ടറിയായും (2019–2021) അവർ പ്രവർത്തിച്ചിട്ടുണ്ട്. ഒരു എഴുത്തുകാരിയും പ്രഭാഷണ കലയുടെ പ്രചാരകയുമായ രേഷ്മ, കെഎച്ച്എൻഎയുടെ പുതിയ യുവജന സംരംഭമായ "കഥാ വാക് ചാതുര്യം - ദി ആർട്ട് ഓഫ് എലക്വന്റ് സ്പീക്കിംഗ്’ എന്ന പദ്ധതിക്ക് നേതൃത്വം നൽകും.
കഥാകഥനത്തിലൂടെ യുവജനങ്ങളുടെ ആത്മവിശ്വാസം, ക്രിയാത്മകത, സംസാര വൈദഗ്ധ്യം എന്നിവ വികസിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഡാളസിലെ അർക്ക എനർജിയിൽ വെയർഹൗസ് മാനേജരായി സേവനമനുഷ്ഠിക്കുന്ന രേഷ്മ, 13 ഇംഗ്ലീഷ് പുസ്തകങ്ങൾ രചിച്ചിട്ടുള്ള ഒരു എഴുത്തുകാരി കൂടിയാണ്.
രേഷ്മ രഞ്ജൻ കൃഷ്ണ രഞ്ജന്റെയും രതി രഞ്ജന്റെയും മകളാണ്. ഐടി പ്രഫഷണലായ ജയൻ കോടിയത്ത് മനോൾ ആണ് ഭർത്താവ്. നന്ദ, വേദ എന്നിവരാണ് മക്കൾ. വിവിധ സംഘടനകളിലെ ദീർഘകാല പ്രവർത്തന പരിചയവും യുവജന ശാക്തീകരണത്തിലും സാമൂഹിക സേവനത്തിലുമുള്ള രേഷ്മ രഞ്ജന്റെ അചഞ്ചലമായ പ്രതിബദ്ധതയും കെഎച്ച്എൻഎയ്ക്ക് വലിയ മുതൽക്കൂട്ടാകും.
ഡാളസ് മേഖലയിലെ കെഎച്ച്എൻഎയുടെ പ്രവർത്തനങ്ങൾക്ക് രേഷ്മയുടെ നേതൃത്വം നിർണായകമാകും എന്ന് കെഎച്ച്എൻഎ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ട്രസ്റ്റീ ബോർഡ് എന്നിവരും രേഷ്മ രഞ്ജന്‍ ആശംസകൾ നേർന്നു.
NRI
ഒട്ടാവ: കാനഡയിലെ സാമൂഹിക - സംഘടനാ നേതാവായ മാത്യു ജോണ്‍ ഫൊക്കാനയുടെ 2026 - 28 തെരഞ്ഞെടുപ്പില്‍ ബ്രിട്ടിഷ് കൊളംബിയ റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ലീലാ മാരേട്ട് പാനലില്‍ മത്സരിക്കുന്നു.
കഴിഞ്ഞ 40 വര്‍ഷമായി വിവിധ സംഘടനകളില്‍ എക്സിക്യൂട്ടീവ് പദവികള്‍ വഹിച്ചുവരുന്ന അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധത തികച്ചും മാതൃകാപരമാണ്.
സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ മാത്യു തന്റെ പ്രഫഷണല്‍ തിരക്കുകള്‍ക്കിടയിലും മത-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന വ്യക്തിയാണ്.
വിവിധ നേതൃപദവികള്‍ അലങ്കരിച്ച ജോണ്‍ മാത്യു സെയില്‍സ് കണ്‍സള്‍ട്ടന്റായി 35 വര്‍ഷം ജോലി ചെയ്തു. നാട്ടില്‍ സെന്റ് മേരീസ് കോളജ് അധ്യാപകനായിരുന്നു.
കേരള കള്‍ച്ചറല്‍ അസോസിയേഷന് ഓഫ് ബ്രിട്ടിഷ് കൊളംബിയയുടെ പ്രസിഡന്റായി ഒമ്പത് വര്‍ഷം സേവനം ചെയ്തു. 40 വര്‍ഷമായി ഡയറക്ടര്‍ ഓഫ് സെന്റര്‍ ഫോര്‍ ഗ്ലോബല്‍ മിഷനില്‍ സേവനം അനുഷ്ഠിച്ചു.
ചര്‍ച്ച് ബോര്‍ഡ് അംഗമായും അനേക വര്‍ഷങ്ങള്‍ ജോലി ചെയ്തു. 1985ല്‍ കാനഡയില്‍ കുടിയേറിയ ജോണ്‍ മാത്യു ടീം എംപവറില്‍ ഒരു ശക്തിതന്നെയാണെന്ന് ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ഥി ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.
NRI
ടൊറന്റോ: കാനഡ മലയാളി ജോസി കാരക്കാട്ട് ഫൊക്കാനയുടെ 2026 - 2028 ഭരണസമിതിയിൽ വൈസ് പ്രസിഡന്റായി ഫിലിപ്പോസ് ഫിലിപ്പ് നേതൃത്വം കൊടുക്കുന്ന പാനലിൽ മത്സരിക്കുന്നു.
ഇപ്പോഴത്തെ ആർവിപിയായ ജോസി കാനഡയിൽ ഫൊക്കാനയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനും കൂടുതൽ സംഘടനകളെ സംഘടനയുടെ ഭാഗമാക്കുന്നതിലും വലിയ പങ്കുവഹിക്കുന്നു.
കാനഡ മലയാളി സമൂഹത്തിന്റെ സാമൂഹിക സാംസ്കാരിക സാമുദായിക മണ്ഡലങ്ങളിൽ കരുത്തുറ്റ പ്രവർത്തനം കാഴ്ചവയ്ക്കുന്ന ജോസി കാരക്കാട്ട് ഫൊക്കാനയുടെ നിരവധി പരിപാടികൾക്ക് നേതൃത്വം നൽകി.
ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി അംഗമായി രണ്ട് ടെം പ്രവർത്തിച്ചു. 2016ൽ കാനഡയിൽ നടന്ന ഫൊക്കാന കൺവൻഷന്റെ ഗ്രാൻഡ് സ്പോൺസറുമായിരുന്നു.
ടൊറന്റോ മലയാളി സമാജത്തിന്റെ (ടിഎംഎസ്) ട്രസ്റ്റി ബോർഡ് ചെയർമാനായി പ്രവർത്തിച്ച ജോസി കാരക്കാട്ട്, അസോസിയേഷന്റെ വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ചു. സ്കൂൾ ജനറൽ സെക്രട്ടറിയായി തുടങ്ങിയ ജോസി കോളജ് തലങ്ങളിൽ എൻസിസി നേതാവായും തിളങ്ങി.
സെന്റ് തോമസ് സീറോമലബാർ ചർച്ച് ടൊറണ്ടോയുടെ യുവജന സംഘടന ഉൾപ്പെടെ വിവിധ കമ്മിറ്റികളിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ചർച്ചിന്റെ പാരീഷ് കമ്മിറ്റി അംഗം, ട്രഷറർ, ബിൽഡിംഗ് കമ്മിറ്റി ചെയർ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ച ജോസി അറിയപ്പെടുന്ന ഒരു ചാരിറ്റി പ്രവർത്തകൻ കൂടിയാണ്.
പ്രമുഖ റിയൽട്ടർ കൂടിയായ ജോസി ലൈസൻസിഡ് ഇൻകം ടാക്സ് ഈ ഫൈലർ കൂടിയാണ്. ഭാര്യ ലിസി കാരക്കാട്ട്. മക്കൾ: ജിസ്മി കാരക്കാട്ട്, ജോമി കാരക്കാട്ട്, ജൂലി കാരക്കാട്ട്.
വിവിധ കർമരംഗങ്ങളിൽ മികവ് തെളിയിച്ച ജോസിയുടെ പ്രവർത്തനം സംഘടനയ്ക്ക് മുതൽകൂട്ടാവുമെന്നു ഫിലിപ്പോസ് ഫിലിപ്പ് ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: സേവനങ്ങൾ ലഭിക്കാത്ത ജനവിഭാഗങ്ങളിലേക്കു സേവനം വ്യാപിപ്പിക്കാനും സമൂഹത്തിൽ ഗുണകരമായ സ്വാധീനം ചെലുത്തുന്നതിനുമായി ഗവേഷണം വിപുലീകരിക്കാൻ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഗവേഷകരോട് ആഹ്വാനം ചെയ്തു.
2047ൽ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഗവേഷണത്തിനും നൂതനാശയങ്ങൾക്കും വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി സന്ദർശിച്ചു സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
ശ്രീ ചിത്രയിലെ ഗവേഷകരും സ്റ്റാർട്ടപ്പ് കന്പനികളും വികസിപ്പിച്ചെടുത്ത വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ പ്രദർശനം അച്യുതമേനോൻ ആരോഗ്യ ശാസ്ത്ര പഠന കേന്ദ്രത്തിൽ ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു.ആഗോളതലത്തിൽ അംഗീകാരം നേടിയ, കുറഞ്ഞ ചെലവിൽ നിർമിച്ച ചിത്ര ഹൃദയവാൽവ്, ചിത്ര രക്തബാഗ്, ക്ഷയരോഗം കണ്ടെത്താനുള്ള സ്പോട്ട് ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ തുടങ്ങിയ തദ്ദേശീയ ചികിത്സ ഉപകരണ വികസനത്തിലെ നേട്ടങ്ങളെ അദ്ദേഹം പ്രശംസിച്ചു.
പേറ്റന്റ് അപേക്ഷകൾ, രൂപകൽപന രജിസ്ട്രേഷനുകൾ, വിജയകരമായ സാങ്കേതികവിനിമയങ്ങൾ എന്നിവയിൽ ഇൻസ്റ്റിറ്റ്യൂട്ട് കൈവരിച്ച റിക്കാര്‍ഡ് നേട്ടത്തെയും സി.പി. രാധാകൃഷ്ണൻ പ്രശംസിച്ചു.
അടുത്തിടെ ഉദ്ഘാടനം ചെയ്ത ഒന്പതുനിലകളുള്ള പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന ബ്ലോക്കും അദ്ദേഹം സന്ദർശിച്ചു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ശ്രീചിത്ര ഡയറക്ടർ ഡോ. സഞ്ജയ് ബെഹാരി, വൈസ് ചാൻസലർമാർ, ഡയറക്ടർമാർ, സ്റ്റാറ്റ്യൂട്ടറി ബോഡി അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Kerala
തിരുവനന്തപുരം: ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക് ഹെലികോപ്റ്റർ മാർഗം കൊല്ലത്ത് എത്തുന്ന ഉപരാഷ്ട്രപതി ഫാത്തിമ മാതാ നാഷണൽ കോളേജിന്റെ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും.
ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി കെ.എൻ.ബാലഗോപാൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ കയർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ അംഗങ്ങളുമായി ഉപരാഷ്ട്രപതി സംവദിക്കും.
ചൊവ്വാഴ്ച തിരുവനന്തപുരത്ത് ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയും ഉപരാഷ്ട്രപതി സന്ദർശിക്കും. ഉപരാഷ്ട്രപതിയായ ശേഷമുള്ള സി.പി രാധാകൃഷ്ണന്റെ ആദ്യ കേരള സന്ദര്‍ശനമാണിത്.
National
ന്യൂഡൽഹി: ആദ്യമായി കാശി സന്ദർശിച്ചപ്പോൾ താൻ മാംസാഹാരിയായിരുന്നുവെന്നും എന്നാൽ, ഗംഗാനദിയിൽ മുങ്ങിക്കുളിച്ചത് തന്റെ ജീവിതം മാറ്റിയെന്നും സസ്യാഹാരിയാകാൻ പ്രേരിപ്പിച്ചെന്നും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ.
25 വർഷം മുന്‍പുള്ള കാശിയും ഇപ്പോഴത്തെ കാശിയും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും ഉത്തർപ്രദേശിലെ വാരണാസിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥുമൊത്ത് പങ്കെടുത്ത പൊതുപരിപാടിയിൽ പ്രസംഗിക്കവെ സി.പി. രാധാകൃഷ്ണൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗിയുടെയും പ്രവർത്തനങ്ങൾ മൂലമാണ് ഈ പരിവർത്തനം സാധ്യമായതെന്നും രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.
NRI
വാഷിംഗ്ടൺ ഡിസി: താൻ ഒരിക്കലും ഹിന്ദുമതത്തെ അവഹേളിച്ചിട്ടില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. തന്റെ ഭാര്യ ഉഷ ക്രിസ്ത്യാനിയല്ലെന്നും അവരെ മതം മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും വാൻസ് വ്യക്തമാക്കി.
ഭാര്യയുടെ മതവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു യുഎസ് വൈസ് പ്രസിഡന്റ്. തന്റെ വിമർശകർ ന്ധവെറുപ്പ്’ പ്രചരിപ്പിക്കുകയാണെന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ വാൻസ് ആരോപിച്ചു.
ഉഷയുടെ മതത്തെക്കുറിച്ച് വെറുപ്പുളവാക്കുന്ന അഭിപ്രായം പറയുന്നത് ആദ്യത്തെ സംഭവമല്ലെന്നും വാൻസ് സമൂഹമാധ്യമത്തിലെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിൽ തന്റെ ഭാര്യ ഉഷ ക്രിസ്തുമതം സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി വാൻസ് പറഞ്ഞതാണ് വിവാദമായത്.
ഉഷ കുടുംബാംഗങ്ങളോടൊപ്പം ക്രിസ്ത്യൻ ആരാധനാലയത്തിൽ പോകാറുണ്ടെന്നും കുട്ടികൾ ക്രിസ്ത്യൻ വിശ്വാസത്തിലാണ് വളരുന്നതെന്നും വാൻസ് പറഞ്ഞിരുന്നു.
പ്രസ്താവനയെത്തുടർന്ന്, ഉഷയുടെ ഹിന്ദുസ്വത്വത്തോടുള്ള അനാദരവാണ് പ്രകടമാക്കിയതെന്ന് വാൻസിനെതിരേ സോഷ്യൽ മീഡിയയിൽ വൻ വിമർശനം ഉയർന്നിരുന്നു.
Leader Page
ചന്ദ്രപുരം പൊന്നുസാമി രാധാകൃഷ്ണൻ എന്ന സി.പി. രാധാകൃഷ്ണൻ ഇനി ഇന്ത്യയുടെ ഉപരാഷ്ട്രപതി. സിപിആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന 68 വയസുള്ള രാധാകൃഷ്ണൻ ഭാവിയിൽ രാഷ്ട്രപതിസ്ഥാനത്തേക്കെത്തിയാലും അദ്ഭുതപ്പെടാനില്ല.
കേരളത്തിന്റെ പ്രിയമിത്രം
കേരളത്തിന്റെയും മലയാളികളുടെയും പ്രിയസുഹൃത്താണ് തമിഴ്നാട്ടിലെ തിരുപ്പൂരിൽ ജനിച്ച രാധാകൃഷ്ണൻ. എറണാകുളത്ത് കയർ ബോർഡിന്റെ ചെയർമാനായി നാലു വർഷം തിളങ്ങി. 2016 മുതൽ 2020 വരെ കൊച്ചിയും കോയന്പത്തൂരും ചെന്നൈയും ഡൽഹിയും കേന്ദ്രീകരിച്ചായിരുന്നു രാധാകൃഷ്ണന്റെ പ്രവർത്തനം. ഇന്ത്യയിൽനിന്നുള്ള കയർ കയറ്റുമതി അക്കാലത്തെ റിക്കാർഡായ 2,532 കോടി രൂപയിലെത്തിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. 2020 മുതൽ 2022 വരെ അദ്ദേഹം ബിജെപിയുടെ കേരളത്തിലെ അഖിലേന്ത്യാ ചുമതലക്കാരനുമായിരുന്നു. കോയന്പത്തൂരും തിരുപ്പൂരുമായുള്ള അടുപ്പത്തേക്കാളേറെയായിരുന്നു രാധാകൃഷ്ണന്റെ കേരള ബന്ധം.
എന്നും കളികളിലെ കേമൻ
മികച്ചൊരു കായികതാരംകൂടിയാണ് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദമുള്ള രാധാകൃഷ്ണൻ. ക്രിക്കറ്റും വോളിബോളും ഇഷ്ടമുള്ള രാധാകൃഷ്ണൻ കോളജ് പഠനകാലത്ത് ടേബിൾ ടെന്നീസ് ചാന്പ്യനും ദീർഘദൂര ഓട്ടക്കാരനുമായിരുന്നു. ഏതായാലും കായികരംഗത്തെ മെയ്വഴക്കവും ദീർഘദൂര ഓട്ടത്തിലെ സ്റ്റാമിനയും ബിസിനസ് അഡ്മിനിസ്ട്രേഷനിലെ മികവും രാഷ്ട്രീയത്തിലും പ്രയോജനപ്പെട്ടു. കോയന്പത്തൂരിലെ ചിദംബരം കോളജിലായിരുന്നു ബിബിഎ പഠനം. നലംതികഞ്ഞ ആർഎസ്എസുകാരനും ബിജെപിയുടെ ദക്ഷിണേന്ത്യയിലെ പ്രബലനുമായതിനാൽ രാധാകൃഷ്ണനെ തെരഞ്ഞെടുക്കാൻ നേതൃത്വത്തിനു പ്രയാസമുണ്ടായില്ല.
രാഷ്ട്രീയ എതിരാളികളോടുപോലും സൗഹാർദപരമായി പെരുമാറുന്ന രാധാകൃഷ്ണൻ രണ്ടു തവണ എംപിയും രണ്ടു പ്രബല സംസ്ഥാനങ്ങളിൽ ഗവർണറുമായിരുന്നു. അപ്രതീക്ഷിത പദവികൾ എന്നും തേടിയെത്തിയിട്ടുള്ള അദ്ദേഹത്തിന്, ഇത്തവണ ഉപരാഷ്ട്രപതിസ്ഥാനം കൈവന്നതും തികച്ചും അപ്രതീക്ഷിതമായിത്തന്നെ.
മുൻഗാമികളുടെ ശോഭയിൽ
രാജ്യസഭാ ചെയർമാന്റെ അധികചുമതല കൂടിയുള്ള ഉപരാഷ്ട്രപതിക്കു രാജ്യസഭയിലെ പ്രതിപക്ഷത്തെക്കൂടി വിശ്വാസത്തിലെടുക്കാൻ കഴിയുകയെന്നതു പ്രധാനമാണ്. പ്രഗത്ഭരായ മുൻ ഉപരാഷ്ട്രപതിമാരെപ്പോലെ പ്രവർത്തിക്കാൻ രാധാകൃഷ്ണനു കഴിയുമെന്നു പ്രതീക്ഷിക്കാം. വെങ്കയ്യ നായിഡു, ഹമീദ് അൻസാരി, കെ.ആർ. നാരായണൻ, ശങ്കർദയാൽ ശർമ, ആർ. വെങ്കിട്ടരാമൻ, വി.വി. ഗിരി, സക്കീർ ഹുസൈൻ, എസ്. രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള മുൻഗാമികളെപ്പോലെ പക്വതയോടെയും വിവേകത്തോടെയും മാന്യതയോടെയും ചട്ടങ്ങളും കീഴ്വഴക്കങ്ങളും പാലിച്ച് രാജ്യസഭ നിയന്ത്രിക്കുകയെന്നതാണു പ്രധാനം.
ഒന്നര വർഷത്തോളം ജാർഖണ്ഡിലും തുടർന്നു കഴിഞ്ഞവർഷം ജൂലൈ 31 മുതൽ മഹാരാഷ്ട്രയിലും ഗവർണറായിരുന്ന രാധാകൃഷ്ണൻ ആർഎസ്എസിനും ബിജെപിക്കും പ്രിയപ്പെട്ടവനായിരുന്നു. എന്നാൽ, സംസ്ഥാന സർക്കാരുകൾക്കു കാര്യമായ തലവേദന സൃഷ്ടിച്ചതുമില്ല. ജാർഖണ്ഡ് ഗവർണറായിരിക്കെ തെലുങ്കാന ഗവർണറുടെയും പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറുടെയും അധികച്ചുമതലയുമുണ്ടായിരുന്നു. എംപി, ഗവർണർ തുടങ്ങിയ പദവികളിലെ പരിചയവും സിപിആറിന് കരുത്തേകും.
ജനാധിപത്യത്തിന്റെ വിജയം
‘സമർപ്പണം, വിനയം, ബുദ്ധിശക്തി’ എന്നിവയാൽ വ്യത്യസ്തനാണ് രാധാകൃഷ്ണൻ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്. ഏതായാലും നിരവധി പ്രമുഖരെ പരിഗണിച്ച ശേഷമാണു പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയും ചേർന്നു രാധാകൃഷ്ണനെ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയാക്കിയത്. ബിജെപിക്കുള്ളിൽ അസാധാരണമായ ഉയർച്ചയാണെങ്കിലും സിപിആറിന് അർഹതപ്പെട്ട പദവി തേടിയെത്തുകയായിരുന്നു.
പരാജയം ഉറപ്പായിരുന്നെങ്കിലും ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞുവെന്നതിൽ സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി മുൻ സുപ്രീം കോടതി ജഡ്ജി ബി. സുദർശൻ റെഡ്ഡിക്ക് അഭിമാനിക്കാം. മാന്യമായ മത്സരങ്ങളാണു ജനാധിപത്യത്തിന്റെ ശക്തി. സുദർശൻ റെഡ്ഡിയെപ്പോലെ രാജ്യമെങ്ങും സഞ്ചരിച്ചു വിപുലമായ പ്രചാരണം നടത്താൻ രാധാകൃഷ്ണനെ ബിജെപി നേതൃത്വം അനുവദിച്ചില്ലെന്ന പ്രതിപക്ഷ ആക്ഷേപം ബാക്കിയാകും.
രഥയാത്രയിലൂടെ തലപ്പത്ത്
1957 മേയ് നാലിനു തിരുപ്പൂരിൽ ജനിച്ച രാധാകൃഷ്ണൻ ആർഎസ്എസ് സ്വയംസേവകനായാണു തുടങ്ങിയത്. ആർഎസ്എസിന്റെ തിരുപ്പൂർ ടൗണ്‍ മേധാവിയും ജില്ലാ മേധാവിയുമായിരുന്നു. 1974ൽ ഭാരതീയ ജനസംഘത്തിന്റെ തമിഴ്നാട് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായി. 1996ൽ തമിഴ്നാട്ടിലെ ബിജെപിയുടെ സെക്രട്ടറിയായി നിയമിച്ചതോടെ ബിജെപിക്കും രാധാകൃഷ്ണനും നല്ലകാലം തുടങ്ങി. 1998ൽ ലോക്സഭാംഗമായതോടെ ദേശീയ ശ്രദ്ധയിലെത്തി.
2004ൽ ബിജെപിയുടെ തമിഴ്നാട് സംസ്ഥാന പ്രസിഡന്റായി രാധാകൃഷ്ണനെ കേന്ദ്ര നേതൃത്വം നിയമിച്ചു. മൂന്നു വർഷം നീണ്ട ഈ കാലയളവിൽ സിപിആർ നടത്തിയ 93 ദിവസത്തെ 19,000 കിലോമീറ്റർ ‘രഥയാത്ര’ ബിജെപിക്ക് പുത്തനുണർവ് നൽകി. ഇന്ത്യയിലെ എല്ലാ നദികളെയും ബന്ധിപ്പിക്കുകയെന്നതു മുതൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുക വരെയായിരുന്നു രഥയാത്രയിലെ ആവശ്യങ്ങൾ. പിന്നീടു രണ്ടു പദയാത്രകൾകൂടി അദ്ദേഹം നടത്തിയിട്ടുണ്ട്.
കോയന്പത്തൂർ സ്ഫോടനം
അണ്ണാ ഡിഎംകെ സഖ്യത്തിൽ 1998ൽ കോയന്പത്തൂരിൽനിന്നാണ് ആദ്യമായി രാധാകൃഷ്ണൻ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. എൽ.കെ. അഡ്വാനിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കോയന്പത്തൂരിലുണ്ടായ ബോംബ് സ്ഫോടന പരന്പര ഫലത്തിൽ സിപിആറിനു ഗുണകരമായി. 58 പേർ കൊല്ലപ്പെട്ട സ്ഫോടനങ്ങൾ കോയന്പത്തൂരിൽ ഹിന്ദുത്വ വോട്ടുകളുടെ ധ്രുവീകരണത്തിൽ കലാശിച്ചു. 1,44,676 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തോടെയാണു വിജയിച്ചത്. ഇത് അദ്ദേഹത്തിന്റെ ആദ്യ തെരഞ്ഞെടുപ്പുവിജയം മാത്രമല്ല, തമിഴ്നാട്ടിൽ ബിജെപിയുടെ ആദ്യത്തെ പ്രധാന മുന്നേറ്റവുമായിരുന്നു.
തോൽവിയിലും തളരാതെ
കേന്ദ്രത്തിലെ വാജ്പേയി മന്ത്രിസഭ രാജിവയ്ക്കേണ്ടിവന്നതോടെ 1999ൽ വീണ്ടും നടന്ന തെരഞ്ഞെടുപ്പിൽ കോയന്പത്തൂരിൽനിന്നു രണ്ടാമതും ലോക്സഭാംഗമായി. എംപിയായിരിക്കെ ടെക്സ്റ്റൈൽസിനായുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാനായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾക്കായുള്ള പാർലമെന്ററി കമ്മിറ്റിയിലും ധനകാര്യ കണ്‍സൾട്ടേറ്റീവ് കമ്മിറ്റിയിലും സ്റ്റോക്ക് എക്സ്ചേഞ്ച് കുംഭകോണം അന്വേഷിച്ച പ്രത്യേക പാർലമെന്ററി കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു.
2004, 2014, 2019 ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ സിപിആർ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അണ്ണാ ഡിഎംകെയുമായി സഖ്യമുണ്ടാക്കിയ ബിജെപിക്ക് 2004ൽ തമിഴ്നാട്ടിൽ ഒരു സീറ്റുപോലും നേടാനായില്ല. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 225 മണ്ഡലങ്ങളിൽ ഒറ്റയ്ക്കു മത്സരിച്ചപ്പോഴും ബിജെപി വട്ടപ്പൂജ്യമായതു സമീപകാല ചരിത്രം. തുടർതോൽവികളിലും പക്ഷേ സിപിആർ നിരാശനായില്ല.
ധൻകറുടെ വീഴ്ച അവസരമായി
കഴിഞ്ഞ ജൂലൈയിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി പുറത്തു പോയതിന്റെ പൂർണരഹസ്യം ഇനിയും പുറത്തുവന്നിട്ടില്ല. സജീവമായി രാജ്യസഭയെ നിയന്ത്രിച്ചശേഷം രാത്രി ഒന്‍പതു മണിയോടെ രാജിവയ്ക്കാൻ നിർബന്ധിതനായ ധൻകറിന്റെ ഗതികേട്, ചരിത്രത്തിൽ മുന്‍പൊരു ഉപരാഷ്ട്രപതിക്കും ഉണ്ടായിട്ടില്ല. തികച്ചും ഏകപക്ഷീയമായി പ്രവർത്തിച്ച ധൻകറിനെതിരേ പ്രതിപക്ഷം ഇംപീച്ച്മെന്റ് നോട്ടീസ് നൽകിയതും അത്യപൂർവമായി.
ധൻകറുടെ രാജിക്കത്തിൽ പറയുന്ന ‘ആരോഗ്യകാരണങ്ങൾ’ ആകില്ല അദ്ദേഹത്തെ രാജിയിലേക്കു നയിച്ചതെന്നു വ്യക്തം. ഒഴിയുന്നതിനു മുന്‍പായി വിടവാങ്ങൽ പ്രസംഗം നടത്താനോ രാജിയുടെ കാരണം പാർലമെന്റിനോടും രാജ്യത്തോടും വിശദീകരിക്കാനോ ഉള്ള അവസരം പോലും അദ്ദേഹത്തിനു നിഷേധിക്കപ്പെട്ടു.
ജസ്റ്റീസ് വർമയുടെ ദുരൂഹത
ജസ്റ്റീസ് യശ്വന്ത് വർമയ്ക്കെതിരായി രാജ്യസഭയിൽ പ്രതിപക്ഷം മാത്രം ഒപ്പിട്ടു നോട്ടീസ് നൽകിയ ഇംപീച്ച്മെന്റ് പ്രമേയം സർക്കാരിനോട് ആലോചിക്കാതെ സ്വീകരിച്ചതായി പ്രഖ്യാപിച്ചത് ധൻകറിന്റെ കസേര തെറിച്ചതിൽ ഒരു പ്രധാന കാരണം മാത്രമാകും. മോദിക്കും ഷായ്ക്കും രുചിക്കാത്ത മറ്റെന്തൊക്കെയോ കാരണങ്ങളും ധൻകറിനു വിനയായിരിക്കും. ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന കണക്കിൽപ്പെടാത്ത 15 കോടിയോളം രൂപയുടെ കറൻസി ജഡ്ജിയുടെ ഔദ്യോഗിക വസതിയിൽനിന്നു കണ്ടെത്തിയ സംഭവത്തിൽ കേന്ദ്ര പോലീസ് ഇതേവരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതും ഇംപീച്ച്മെന്റ് പ്രമേയം പാസാക്കാതെ പാർലമെന്റ് പിരിഞ്ഞതുമൊക്കെ ഇതിന്റെ ബാക്കിപത്രമാണ്. ഡൽഹി ഹൈക്കോടതിയിൽനിന്ന് അലഹബാദ് ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റപ്പെട്ട വർമ ജോലി ചെയ്യാതെ ശന്പളം പറ്റുന്നതു തുടരുകയും ചെയ്യുന്നു.
പ്രതീക്ഷയാകുന്ന സ്വീകാര്യത
‘ഒരു വെടിക്കു പല പക്ഷികൾ’ എന്നതാണു സിപിആറിനെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഉയർത്തിയതിലൂടെയുള്ള ബിജെപി തന്ത്രം. അടുത്തവർഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യുകയാണ് ഒരു ലക്ഷ്യം.
കോയന്പത്തൂർ, തിരുപ്പൂർ, ഈറോഡ്, നാമക്കൽ, സേലം ജില്ലകൾ ഉൾപ്പെടുന്ന കൊങ്കു മേഖലകളിലെ പിന്തുണ ആർജിക്കുന്നതിന് സിപിആറിന്റെ ജാതിസ്വത്വവും രാഷ്ട്രീയ, സംഘ പശ്ചാത്തലവും പ്രയോജനപ്പെടുമെന്നു ബിജെപി കരുതുന്നു. കൊങ്കു വെള്ളാള ഗൗണ്ടർ സമുദായത്തിൽപെട്ടയാളാണ് സിപിആർ.
ആർഎസ്എസിലും ജനസംഘത്തിലും ബിജെപിയിലും സംഘടനാതലങ്ങളിൽ സജീവമായിരുന്നു സിപിആർ.
പാർലമെന്റ് അംഗം എന്ന നിലയിലുള്ള അനുഭവപരിജ്ഞാനവും കൂറും മുഖ്യഘടകമാണ്. ഉപരാഷ്ട്രപതിയെന്ന നിലയിലും രാജ്യസഭാ ചെയർമാന് എന്ന നിലയിലും മോദി- ഷാ നേതൃത്വത്തിനും ബിജെപിക്കും ആർഎസ്എസിനും തികച്ചും വിശ്വസ്തൻ.
തമിഴ്നാട് രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും നാലു പതിറ്റാണ്ടിലേറെ പരിചയസന്പത്തുള്ള രാധാകൃഷ്ണൻ പൊതുവേ സ്വീകാര്യനും ആദരണീയനുമാണ്. ഇതുതന്നെയാണ് പുതിയ ഉപരാഷ്ട്രപതിയെക്കുറിച്ചുള്ള രാജ്യത്തിന്റെ വലിയ പ്രതീക്ഷ.
National
ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണു രാജി. അഭിമാനത്തോടെയാണു പടിയിറങ്ങുന്നതെന്ന് എഴുപത്തിനാലുകാരനായ ധൻകർ പറഞ്ഞു. ഇന്നലെയും രാജ്യസഭ നിയന്ത്രിച്ച ധൻകറിന്റെ രാജി ഏവരെയും അദ്ഭുതപ്പെടുത്തി. രാജ്യത്തിന്റെ പതിനാലാമത് ഉപരാഷ്ട്രപതിയായി 2022ഓഗസ്റ്റിലാണ് ഇദ്ദേഹം സ്ഥാനമേറ്റത്. 2027 വരെ കാലാവധി ഉള്ളപ്പോഴാണ് രാജി. രാഷ്ട്രപതി ദ്രൗപദി മുർമുവിനു രാജിക്കത്ത് കൈമാറി. ഭരണഘടനയുടെ 67(എ) വകുപ്പ് പ്രകാരമാണ് രാജിവച്ചതെന്ന് ധൻകർ പറഞ്ഞു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും നല്കിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
1951ൽ രാജസ്ഥാനിലെ ഝുൻഝുനുവിലെ ജാട്ട് കുടുംബത്തിലാണു ധൻകർ ജനിച്ചത്. 1990-1991 കാലത്ത് ചന്ദ്രശേഖർ മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്ന ധൻകർ, ബംഗാൾ ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്. ലോക്സഭയിലേക്കും നിയമസഭയിലേക്കും ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജനതാ ദളിലൂടെ രാഷ്ട്രീയത്തിലെത്തിയ ധൻകർ 1991ൽ കോൺഗ്രസിൽ ചേർന്നു. 2003ൽ ബിജെപിയിലെത്തി. 2019ൽ ബംഗാൾ ഗവർണറായി. ഗവർണറായിരിക്കേ മമത ബാനർജി സർക്കാരുമായി ധൻകർ നിരന്തരം ഏറ്റുമുട്ടലിലായിരുന്നു.