കൊച്ചി: 1972ലെ ദേശീയ വനം വന്യജീവി നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ടും, ക്രൈസ്തവരെ മൈക്രോ മൈനൊരിറ്റിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടും കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് നിവേദനം സമർപ്പിച്ചു.
ഭാരത ജനസംഖ്യയുടെ മൂന്നു ശതമാനത്തിൽ താഴെ മാത്രം വരുന്ന ക്രൈസ്തവർ മൈക്രോ ന്യൂനപക്ഷം ആകയാൽ ഒരു വോട്ട് ബാങ്കാകുവാൻ ഉള്ള ജനസംഖ്യാപരമായ പരിമിതി കാരണം പലപ്പോഴും അവഗണിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നു. അതിനാൽത്തന്നെ ഭരണ ഉദ്യോഗസ്ഥ കേന്ദ്രങ്ങളിൽ നിന്നും കടുത്ത നീതി നിഷേധത്തിന് ഇരയാക്കപ്പെടുന്നു എന്ന് കത്തോലിക്കാ കോൺഗ്രസ് ഉപരാഷ്ട്രപതിക്കു നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
തീവ്ര മതവാദികൾ പലപ്പോഴും അകാരണമായി ക്രൈസ്തവരെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിനാൽ നിയമപരമായി കൂടുതൽ സംരക്ഷണം നൽകുക എന്നതു മാത്രമാണ് പരിഹാരമാർഗം എന്ന് ചൂണ്ടിക്കാണിച്ചാണ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ എന്നിവർ ചേർന്ന് ഡൽഹിയിൽ ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിൽ എത്തി നിവേദനം സമർപ്പിച്ചത്.
വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ പരിഹാരത്തിനു സർക്കാർ 1972ലെ വനം വന്യജീവി നിയമത്തിൽ സമഗ്രമായ മാറ്റം കൊണ്ടുവരാൻ ആവശ്യപ്പെട്ടും ഉപരാഷ്ട്രപതിക്ക് നിവേദനം നൽകിയിട്ടുണ്ട്.
വന്യജീവി ആക്രമണം മൂലം ഉണ്ടാകുന്ന ജീവനാശത്തിനും പരിക്കുകൾക്കും കൃഷി നഷ്ടത്തിനും നഷ്ടപരിഹാരം നൽകുന്നതിനുവേണ്ടി മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ മാതൃകയിൽ സ്റ്റാറ്റ്യൂട്ടറി അധികാരങ്ങളോടു കൂടി ബോർഡിനെ നിയമിക്കണം.
വന്യജീവികളെ വനത്തിനകത്ത് നിലനിർത്തേണ്ട നിയമപരമായ ബാധ്യത വനം ഉദ്യോഗസ്ഥർക്കുണ്ടെന്നും നിവേദനത്തിലുണ്ട്. നിവേദനത്തിൽ ചൂണ്ടിക്കാട്ടിയ വിഷയങ്ങൾക്ക് അടിയന്തര പരിഹാരമുണ്ടാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ഉപരാഷ്ട്രപതി സ്വീകരിച്ച നിവേദനങ്ങൾ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുമെന്നും അവർ അറിയിച്ചു.
Tags : Catholic Congress petition Vice President Wildlife law violations micro minority