തിരുവനന്തപുരം: സേവനങ്ങൾ ലഭിക്കാത്ത ജനവിഭാഗങ്ങളിലേക്കു സേവനം വ്യാപിപ്പിക്കാനും സമൂഹത്തിൽ ഗുണകരമായ സ്വാധീനം ചെലുത്തുന്നതിനുമായി ഗവേഷണം വിപുലീകരിക്കാൻ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഗവേഷകരോട് ആഹ്വാനം ചെയ്തു.
2047ൽ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഗവേഷണത്തിനും നൂതനാശയങ്ങൾക്കും വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി സന്ദർശിച്ചു സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
ശ്രീ ചിത്രയിലെ ഗവേഷകരും സ്റ്റാർട്ടപ്പ് കന്പനികളും വികസിപ്പിച്ചെടുത്ത വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ പ്രദർശനം അച്യുതമേനോൻ ആരോഗ്യ ശാസ്ത്ര പഠന കേന്ദ്രത്തിൽ ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു.ആഗോളതലത്തിൽ അംഗീകാരം നേടിയ, കുറഞ്ഞ ചെലവിൽ നിർമിച്ച ചിത്ര ഹൃദയവാൽവ്, ചിത്ര രക്തബാഗ്, ക്ഷയരോഗം കണ്ടെത്താനുള്ള സ്പോട്ട് ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ തുടങ്ങിയ തദ്ദേശീയ ചികിത്സ ഉപകരണ വികസനത്തിലെ നേട്ടങ്ങളെ അദ്ദേഹം പ്രശംസിച്ചു.
പേറ്റന്റ് അപേക്ഷകൾ, രൂപകൽപന രജിസ്ട്രേഷനുകൾ, വിജയകരമായ സാങ്കേതികവിനിമയങ്ങൾ എന്നിവയിൽ ഇൻസ്റ്റിറ്റ്യൂട്ട് കൈവരിച്ച റിക്കാര്ഡ് നേട്ടത്തെയും സി.പി. രാധാകൃഷ്ണൻ പ്രശംസിച്ചു.
അടുത്തിടെ ഉദ്ഘാടനം ചെയ്ത ഒന്പതുനിലകളുള്ള പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന ബ്ലോക്കും അദ്ദേഹം സന്ദർശിച്ചു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ശ്രീചിത്ര ഡയറക്ടർ ഡോ. സഞ്ജയ് ബെഹാരി, വൈസ് ചാൻസലർമാർ, ഡയറക്ടർമാർ, സ്റ്റാറ്റ്യൂട്ടറി ബോഡി അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Tags : vice president c p radhakrishnan