കോട്ടാങ്ങൽ: ഗ്രാമപഞ്ചായത്തിൽ ബിജെപിയിലെ കെ.കെ. ഹരികുമാറിന് വൈസ് പ്രസിഡന്റായി തുടരാമെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അപാകതകൾ ചൂണ്ടിക്കാട്ടിയതിനേ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഹരികുമാറിനെ തെരഞ്ഞെടുത്ത നടപടിക്രമം റദ്ദാക്കിയിരുന്നു. ഇതിനെതിരേ ഹൈക്കോടതിയിൽ നൽകിയ ഹർജി അംഗീകരിച്ചാണ് തൽസ്ഥിതി തുടരാൻ നിർദേശമുണ്ടായത്. എതിർകക്ഷികൾക്ക് ആവശ്യമെങ്കിൽ മുൻസിഫ് കോടതിയെ സമീപിക്കാനും ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് വിധി.
കഴിഞ്ഞ ഡിസംബർ 27നു നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപിയിലെ കെ.കെ. ഹരികുമാറിനും കേരള കോൺഗ്രസിലെ ജോസഫ് പുത്തൻപുരയ്ക്കലിനും അഞ്ച് വോട്ടുവീതം ലഭിച്ചിരുന്നു. എസ്ഡിപിഐയിലെ അനസ് മുഹമ്മദിന് മൂന്ന് വോട്ടും ലഭിച്ചു. തുല്യവോട്ടുകൾ ലഭിച്ച അംഗങ്ങളുടെ പേരുകൾ നറുക്കെടുപ്പിനു നിർദേശിക്കുകയായിരുന്നു. വരണാധികാരിയായിരുന്ന മല്ലപ്പള്ളി സബ് രജിസ്ട്രാർ ഷീജ എം. ദാസ് ആദ്യം നറുക്കെടുക്കുന്ന പേരുകാരൻ പുറത്താകുമെന്നും അവശേഷിക്കുന്ന പേരുകാരൻ വിജയിക്കുമെന്നും അറിയിക്കുകയും ചെയ്തു.
നറുക്കെടുപ്പിൽ ജോസഫ് ജോസഫിന്റെ പേരാണ് ആദ്യം എടുത്തത്. തുടർന്ന് ഹരികുമാറിനെ വിജയിയായി പ്രഖ്യാപിച്ചു. പ്രഖ്യാപന രീതിയിലെ പിഴവാണ് കോൺഗ്രസ്, എസ്ഡിപിഐ അംഗങ്ങൾ ചോദ്യം ചെയ്തത്. പഞ്ചായത്ത് രാജ് നിയമപ്രകാരം മൂന്നംഗങ്ങൾ മത്സരിച്ചാൽ ഏറ്റവും കുറവ് വോട്ടു ലഭിച്ചയാൽ ആദ്യ റൗണ്ടിൽ പുറത്താകുകയും രണ്ടാമത്തെ റൗണ്ടിൽ തുല്യനിലയിൽ വോട്ടു ലഭിച്ചവരെ ഉൾപ്പെടുത്തി വോട്ടെടുപ്പ് നടത്തുകയും വേണമെന്നായിരുന്നു ഹർജിയിലെ വാദം. തുല്യനില വന്നാൽ നറുക്കെടുപ്പിൽ ആരുടെ പേരാണോ എടുക്കുന്നത് ആ ആളാണ് വിജയിക്കുന്നതെന്നും ഇതു ലംഘിക്കപ്പെട്ടുവെന്നുമായിരുന്നു ആരോപണം.
നറുക്കെടുപ്പ് മുതലുള്ള കാര്യങ്ങളിൽ ഫലപ്രഖ്യാപനം വീണ്ടും നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വരാണാധികാരിയോടു നിർദേശിച്ചത്. ഇതിനെ ബിജെപിയും ചോദ്യം ചെയ്തു. തുടർന്നാണ് തത്സ്ഥിതി തുടരാനും കീഴ്ക്കോടതിയെ സമീപിക്കാനും ഹൈക്കോടതി നിർദേശമുണ്ടായത്.
Tags : nattu vishesham Kottangal Gram Panchayat Vice President