തിരുവില്വാമല ക്ഷേത്രപരിസരത്തെ മാലിന്യം നീക്കംചെയ്യാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഷീല പണിക്കർ നേരിട്ട് ശുചീകരണ പ്രവർത്തനത്തിനിറങ്ങിയപ്പോൾ.
തിരുവില്വാമല: കഴിഞ്ഞ ദിവസങ്ങളിൽ ആഘോഷിച്ച തിരുവില്വാമല ഏകാദശി സമാപിച്ച് നാല് ദിവസമായിട്ടും മാലിന്യങ്ങൾ നീക്കം ചെയ്യാത്ത ഉദ്യോഗസ്ഥ അലംഭാവത്തിൽ പ്രതിഷേധിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല പണിക്കർ നേരിട്ട് ശുചീകരണ പ്രവർത്തനത്തിനിറങ്ങി. പ്ലാസ്റ്റിക് മാലിന്യങ്ങൾ, വലിച്ചെറിഞ്ഞ കുപ്പികൾ, കച്ചവടക്കാർ ഉപേക്ഷിച്ച മാലിന്യങ്ങൾ എന്നിവ മണിക്കൂറുകൾ കൊണ്ട് നീക്കം ചെയ്തു. നാലുദിവസം മുൻപായിരുന്നു തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ ഏകാദശി മഹോത്സവം നടന്നത്.
മുൻ കാലങ്ങളിൽ ഏകാദശി കഴിഞ്ഞ അടുത്തദിവസം തന്നെ പഞ്ചായത്ത് ശുചീകരണ തൊഴിലാളികളും ഹരിതകർമസേന അംഗങ്ങളും ശുചീകരണപ്രവർത്തനങ്ങൾ നടത്താറുള്ളതാണ്. എന്നാൽ ഇത്തവണ ശുചീകരണത്തിന് ആരും എത്താത്ത കാരണം തിരക്കിയ വൈസ് പ്രസിഡന്റിനോട് ഉദ്യോഗസ്ഥ തലത്തിൽ നിർദേശം ലഭിച്ചില്ലെന്ന മറുപടിയാണ് തൊഴിലാളികൾ നൽകിയത്.
ഡൽഹിയിലായിരുന്ന പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. ക്ഷേത്ര പരിസരം ശുചീകരിക്കാതെ പഞ്ചായത്ത് ഓഫീസിലേക്കില്ലെന്നു പറഞ്ഞ് പഞ്ചായത്ത് ഉപാധ്യക്ഷ നേരെ ക്ഷേത്ര പരിസരം വൃത്തിയാക്കാനാണ് പോയത്. അതേസമയം ഹരിത കർമസേനാംഗങ്ങളെ നേരത്തെ അറിയിക്കാതെ പൊരിവെയിലത്ത് ജോലി ചെയ്യിപ്പിച്ചതിൽ ഹരിത കർമ്മസേനാംഗങ്ങൾ പ്രതിഷേധിച്ചു. തങ്ങൾ വാർഡുകളിൽ ജോലി ചെയ്യുകയായിരുന്നെന്നും ബന്ധപ്പെട്ടവർ നേരത്തെ അറിയിച്ചില്ലെന്നും അവർ പറഞ്ഞു.