Movies
തുളുനാട്ടിൽ നിന്നു കള്ളപ്പയറ്റ് പഠിച്ചിട്ട് വന്ന കള്ള ബടുവാ. ഇന്ന് ഇറങ്ങിക്കോണം ഈ അങ്കത്തട്ടിൽ നിന്ന്, ഈ കൊട്ടാര വളപ്പിൽ നിന്ന്, ഈ ടെറിട്ടറിയിൽ നിന്ന്...’ ഭൂമിയിലെ രാജാക്കന്മാർ എന്ന ചിത്രത്തിൽ അങ്കച്ചേ കവനായി വേഷമിട്ടു നിന്ന് ജഗതി ശ്രീകുമാർ പറയുന്ന ഡയലോഗ് ആണിത്.
അങ്കച്ചുവടുകൾ അറിയാത്ത ജഗതി (ആരോമലുണ്ണി) ശരിക്കും അങ്കം അറിയുന്ന ആളോട് തോൽക്കുന്ന നേരമാണ് ജഗതിയുടെ ഈ ഡയലോഗ്. വാളും പരിചയും കൈകാര്യം ചെയ്യാൻ അറിയുന്ന ‘സേനാനി' ജഗതിയെ തുറിച്ചു നോക്കുമ്പോൾ ദയനീയമായി ജഗതി പറയുന്നു - ‘പോടെ'.. ഒറിജിനൽ ജഗതി സ്റ്റൈലിൽ തന്നെ.
1987 പുറത്തുവന്ന മോഹൻലാൽ നായകനായ ഈ പൊളിറ്റിക്കൽ ത്രില്ലറിലെ ജഗതി സംഭാഷണം പുതിയ കാലത്തെ ടെക്കികൾ ‘പയറ്റുന്നുണ്ട്'എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? തിരുവനന്തപുരത്തെ പ്രമുഖമായ ഒരു ഐടി കമ്പനിയിലെ യുവ എഞ്ചിനീയറുടെ വാക്കുകൾ കേൾക്കാം.
"ഞങ്ങളുടെ മാനേജർ കുറച്ച് ഹ്യൂമർ സെൻസുള്ള ആളാണ്. ജോലിക്കാര്യത്തിൽ കാർക്കശ്യം ഉണ്ടെങ്കിലും ഇടയ്ക്ക് ചില ജഗതി ഡയലോഗുകൾ പറയാറുണ്ട്. പ്രോജക്ട് കാര്യത്തിൽ എന്തെങ്കിലും പിഴവ് സംഭവിച്ചാൽ ഭൂമിയിലെ രാജാക്കൻമാരിലെ ജഗതി ശ്രീകുമാറിനെ പ്പോലെ മുഖം മാറ്റി അദ്ദേഹം പറയും.. ‘ഇന്ന് ഇറങ്ങിക്കോണം ഈ അങ്കത്തട്ടിൽ നിന്ന്..' ജോലിയുടെ സമ്മർദം എല്ലാം മറന്നു ഞങ്ങൾ എൻജിനിയർമാരെല്ലാവരും ഒന്നിച്ച് ചിരിക്കാറുണ്ട്.
1974 ൽ കന്യാകുമാരി എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തു കൊണ്ട് മലയാള സിനിമാ ലോകത്തെത്തിയ ജഗതി ശ്രീകുമാർ മലയാള സിനിമയുടെ ഹാസ്യ മുഖം തന്നെ മാറ്റിമറിച്ചു. പകരം വയ്ക്കാനില്ലാത്ത ഈ നടൻ അറിയുന്നുണ്ടാവുമോ എത്ര ആഴത്തിലാണ് താൻ തലമുറകളെ സ്വാധീനിച്ചതെന്ന്, ഇന്നും സ്വാധീനിക്കുന്നത് എന്നും.
മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു ജഗതിയുടെ പല ഉഗ്രൻ ഡയലോഗുകളും. യോദ്ധ എന്ന ചിത്രത്തിലെ "കുട്ടിമാമാ ഞാൻ ഞെട്ടി മാമ’ ഇന്നത്തെ ചെറുപ്പക്കാർ സ്ഥിരം ഉപയോഗിക്കുന്ന ഡയലോഗ് ആണ്. ഐടി മേഖലകളിലെ ജോലി സമ്മർദം കുറയ്്ക്കാ നും ഇതു പോലുള്ള ജഗതി സംഭാഷണ ങ്ങളും വലിയ പങ്കാണു വഹിക്കുന്നത് എന്ന സത്യം അടിവരയിട്ടുതന്നെ പറയണം.
പല പ്രൈവറ്റ് കമ്പനികളിലും ജോലി ചെയ്യുന്ന യുവാക്കൾ തങ്ങളുടെ തെറ്റ് മേലുദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുമ്പോൾ "ഇത് എന്റെ ഗർഭം അല്ല’ എന്ന് ഒളിഞ്ഞും തെളിഞ്ഞും പറയാറുണ്ട്.
ഇതുപോലെ മേലെ പറമ്പിൽ ആൺവീട് എന്ന സിനിമയിലെ ജയകൃഷ്ണന്റെ പല രസകരമായ സംഭാഷണങ്ങളും പുതിയ കാലത്ത് എടുത്തു പ്രയോഗിക്കാറുണ്ടത്രേ.. "വേലക്കാരിയായിരുന്താലും നീയെൻ മോഹവല്ലി... ' എന്ന് ആവർത്തിച്ചാവർത്തിച്ച് ഉള്ള ജഗതിയുടെ തമിഴ് ഡയലോഗും ഏറെ പ്രചാരത്തിൽ ഉള്ളതാണ്. പ്രത്യേകിച്ചും യുവ കാമുകന്മാർക്കിടയിൽ!
ഓണം, പുതുവത്സരം തുടങ്ങിയ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഐടി കമ്പനികൾ നടത്താറുള്ള ചില ആഘോഷങ്ങളിൽ ഒരു ടീമിന്റെ പ്രകടനം വേണ്ടവിധത്തിൽ വിജയിച്ചില്ലെങ്കിൽ ജഗതിയുടെ ഡയലോഗ് ഇറക്കുമതി ചെയ്യും. യോദ്ധയിലെ ‘കാവിലെ പാട്ടുമത്സരത്തിന് കാണാം..' ‘മത്സരം അടുത്ത വർഷവും ഉണ്ടല്ലോ' തുടങ്ങിയ അപ്പുക്കുട്ടന്റെ പ്രത്യാശയാണ് ഐടി ജീവനക്കാർ ഈ സന്ദർഭങ്ങളിൽ പങ്കുവയ്ക്കാറുള്ളത്.
മീശ മാധവൻ എന്ന ചിത്രത്തിലെ കൃഷ്ണവിലാസം ഭഗീരഥൻപിള്ള എന്ന കർക്കശക്കാരന്റെ ചില വഴിവിട്ട കഥകളും പ്രേക്ഷകർ എന്നേ ഏറ്റെടുത്തു കഴിഞ്ഞു. പട്ടാളക്കാരൻ പുരുഷുവിനെ കാണുമ്പോൾ നുഴഞ്ഞു കയറുന്ന ജഗതി.."പുരുഷു എന്നെ അനുഗ്രഹിക്കണം’ എന്ന് പറയുന്നത് ചെറുപ്പക്കാർ എടുത്ത് അലക്കുന്ന ഒന്നാണ്.
ഓഫീസിൽ മാത്രമല്ല കുടുംബങ്ങൾക്കുള്ളിലും ജഗതി സംഭാഷണങ്ങൾ പ്രയോഗത്തിൽ വരുന്നുണ്ട്. എന്തെങ്കിലും കാര്യത്തെ ചൊല്ലിയുള്ള തർക്കങ്ങൾ കുടുംബാംഗങ്ങൾക്കിടയിൽ ഉണ്ടാവുമ്പോൾ "ഇതെന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്... "എന്ന ജഗതി മനോഹരമാക്കിയ എസ്ഐ പീതാംബരന്റെ വാക്കുകൾ പ്രതിരോധത്തിനായി ഉപയോഗിക്കുന്നവരുണ്ട്.
വർഷങ്ങളായി പ്രായഭേദമന്യേയുള്ളവർ പറയുന്നതാണ് പ്രിയദർശന്റെ അരം+ അരം= കിന്നരത്തിലെ "ജോസഫേ കൊച്ചിന് മലയാളം അറിയാം’ എന്ന ഒരു പ്രത്യേക സ്ലാങ്ങിലെ ജഗതിയുടെ പ്രതികരണം. വർക്ക് ഷോപ്പ് മുതലാളിയായ മനോഹരനായി എത്തുന്ന ജഗതി ശ്രീകുമാറും പണിക്കാരും ച്ചേർന്ന് മാലയുടെ (പൂജ സക്സേന) കാർ ഒരു ‘തീരുമാനം' ആക്കുന്നുണ്ട്.
ശേഷം ജഗതി ദൈന്യതയോടെ പറയുന്ന "ഞാൻ പണി അറിയാവുന്ന ആരെയെങ്കിലും വിളിച്ചോണ്ട് വന്ന് ഇത് ശരിയാക്കിത്തരാം’ എന്ന ആശ്വാസ വാക്കുകളും പല ഓഫീസുകളിലും ജീവനക്കാർ ‘തടി തപ്പാനായി ' പറയുന്നതാണ്!
ഇനി ജഗതിയുടെ ഇംഗ്ലീഷ് ഡയലോഗുകളുടെ കഥ എടുക്കാം... ശ്രീനിവാസൻ തിരക്കഥ രചിച്ച അരം.+അരത്തിലെ "വി ആർ ഡൂയിംഗ് എ കാർ "എത്രയോ കാലമായി മലയാളികൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു.. ഇംഗ്ലീഷ് ഭാഷ അധികം വശമില്ലാത്ത സാധാരണക്കാരായ തൊഴിലാളികളും ജഗതിയുടെ ഇംഗ്ലീഷ് ശൈലി അനായാസേന പറയുന്നുണ്ട് എന്നതും ഏറെ കൗതുകകരം.
1976 ൽ റിലീസായ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സിനിമയിലെ ജഗതിയുടെ ഇടതടവില്ലാത്ത ‘ഇംഗ്ലീഷ്' സൂപ്പർ ഹിറ്റ് തന്നെ. "യു വിൽ നോട്ട് സി എനി മിനിറ്റ് ഓഫ് ദി ടുഡേ.. " കൈയിൽ വാക്കിംഗ് സ്റ്റിക്കും പിടിച്ച് നിൽക്കുന്ന ജഗതിയുടെ സർദാർ കൃഷ്ണക്കുറുപ്പ് ആക്രോശിക്കുകയാണ്..."ഗെറ്റ് ഔട്ട് ഹൗസ് "എന്ന് ശ്രീനിവാസനെ(എം.എ. ധവാൻ) നോക്കി ഗർജിക്കുന്ന രംഗവും എങ്ങനെ മലയാളികൾ മറക്കാനാണ്!
കേരളത്തിൽ ഒരു തരംഗം തീർത്ത ചിത്രമായ കിലുക്കത്തിലെ ഫോട്ടോഗ്രാഫർ നിശ്ചലിന്റെ പല സംഭാഷണങ്ങളും നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞതാണ്. എന്തിനധികം നിശ്ചലിന്റെ ഹിന്ദി ഭാഷ, ഹിന്ദി അക്ഷരമാല പോലും പഠിച്ചിട്ടില്ലാത്തവർക്കും അറിയാം. മുച്ചേ മാലും നഹിം.. എന്ന ജഗതിയുടെ ദീനാലാപം കേട്ട് ഇന്നും ലോകമെമ്പാടുമുള്ള മലയാളികൾ ചിരിക്കുന്നു.
സമൂഹമാധ്യമങ്ങളിൽ നൂറുകണക്കിന് ജഗതി കോമഡി രംഗങ്ങൾ ഉണ്ട്. പഴയകാല കോമഡി, പുതിയകാല കോമഡി,ഹിന്ദി - ഇംഗ്ലീഷ് എന്നിങ്ങനെ വേർതിരിച്ചുള്ള രംഗങ്ങളും യഥേഷ്ടം. വാട്സാപ്പ് സ്റ്റാറ്റസ് ആയി ഉപയോഗിക്കുന്ന കോമഡികളും ഉണ്ട്.
‘ജഗതി ചിരിപ്പിച്ച് ചിരിപ്പിച്ച് വശം കെടുത്തുന്ന കോമഡികൾ' എന്നിങ്ങനെയുള്ള പേരുകളിലെ വീഡിയോകളും വലിയ പ്രചാരത്തിലുണ്ട്.
ഫ്രണ്ട്സ് എന്ന ചിത്രത്തിലെ ലാസർ ഇളയപ്പനും ശമ്പളമില്ലാത്ത അപ്രന്റീസുകളും പ്രേക്ഷകരെ അക്ഷരാർഥത്തിൽ ചിരിപ്പിച്ചു വശം കെടുത്തുന്നു! നന്ദനത്തിലെ കുമ്പിടിയുടെ കൂടു വിട്ടു കൂടു മാറ്റവും ‘ഗ്ലാനിർ ഭവതി ഭാരത..' എന്ന സംസ്കൃത ഭാഷയിലെ അനുഗ്രഹവും വൈറലാണ്.
ഇങ്ങനെ എത്ര പറഞ്ഞാലും എഴുതിയാലും തീരാത്തതാണ് അനന്തമായ ജഗതി ഹാസ്യം. കാമറ ആക്ഷൻ പറയുമ്പോൾ മാത്രമായിരുന്നു ജഗതി ഇങ്ങനെ ഹാസ്യ രാജാവായി മാറിയിരുന്നത് എന്നു മാത്രം. ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പോലും ഗൗരവമേറിയ കാര്യങ്ങൾ സംസാരിക്കുന്ന ഗൗരവ പ്രകൃതക്കാരനായ വ്യക്തിയായിരുന്നു അദ്ദേഹം.
പ്രസംഗ വേദികളിലും അഭിമുഖങ്ങളിലും സമകാലിക ജീവിതാവസ്ഥകളും രാഷ്ട്രീയവും സിനിമാരംഗത്തെ അപചയങ്ങളും വിവേചനങ്ങളും തുറന്നു പറഞ്ഞിരുന്നു ജഗതി ശ്രീകുമാർ. ആഴമുള്ള കഥാപാത്രങ്ങളെ പൂർണ മികവോടെ അവതരിപ്പിക്കാൻ കഴിയുന്ന അതുല്യ നടനാണ് ജഗതി ശ്രീകുമാർ. ലക്ഷക്കണക്കിന് മലയാളി പ്രേക്ഷകർ പക്ഷേ, ജഗതിയെ അറിഞ്ഞത് വെള്ളിത്തിരയിൽ കണ്ട ആയിരക്കണക്കിന് ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ്.
ഈ ജനുവരി അഞ്ചിന് ജഗതി ശ്രീകുമാർ എഴുപത്തി അഞ്ചാം പിറന്നാൾ ആഘോ ഷിച്ചു. 2012 ൽ സംഭവിച്ച കാർ അപകടത്തെ തുടർന്ന് സംസാരിക്കാൻ കഴിയാതെ, വിശ്രമ ജീവിതത്തിലാണ് അധികവും താരം. എങ്കിലും ജഗതി ഇന്നും മലയാളത്തെ മുഴുവൻ ചിരിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ഓരോ ദിവസവും നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കൊണ്ടേയിരിക്കുന്നു...
District News
തിരുവനന്തപുരം: മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ എഴുപത്തിയഞ്ചാം വയസിന്റെ നിറവിൽ. കുടുംബാംഗങ്ങൾക്കൊപ്പമിരുന്നു തൂശനിലയിൽ സദ്യയുണ്ടും കേക്കു മുറിച്ചുമാണു മലയാളത്തിന്റെ പ്രിയ നടൻ എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷിച്ചത്.
ഭാര്യ ശോഭ, മക്കളായ രാജ്കുമാർ, പാർവതി, അടുത്ത ബന്ധുക്കൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പിറന്നാളാഘോഷം. ഫോണിൽ വിളിച്ചും സമൂഹമാധ്യമ പോസ്റ്റുകളിലൂടെയും പ്രമുഖർ അദ്ദേഹത്തിന് ജന്മദിനാശംസകളുമായെത്തി. അപകടത്തെ തുടർന്നുണ്ടായ ശാരീരിക പരിമിതകൾ ഒഴിച്ചു നിർത്തിയാൽ ജഗതി പൂർണ ആരോഗ്യവാനാണ്.
പിറന്നാൾ സദ്യയുണ്ടായിരുന്നെങ്കിലും ജഗതിക്കു പതിവായി നൽകുന്ന ഭക്ഷണങ്ങൾ മാത്രമേ നൽകാനാകൂ. അതിനാൽ അത്തരം വിഭവങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള സദ്യയാണ് തയാറാക്കിയിരുന്നത്. പിറന്നാൾ ദിനത്തിൽ തൈക്കാട് ധർമശാസ്താ ക്ഷേത്രത്തിൽ പ്രത്യേക വഴിപാടുകൾ നടത്തി.
ധനു മാസത്തിലെ തൃക്കേട്ടയാണ് ജഗതിയുടെ ജന്മനക്ഷത്രമെങ്കിലും ജനുവരി അഞ്ച് എന്ന തീയതിയാണ് കുടുംബം പതിവായി ആഘോഷങ്ങൾക്കായി തെരഞ്ഞെടുക്കുന്നത്. പിറന്നാൾ ദിനത്തിൽ സന്ദർശകരെ അനുവദിച്ചില്ല.
അപകടത്തിന് മുന്പുവരെയുള്ള 40 വർഷത്തിനിടയിൽ ജഗതി അഭിനയിച്ചത് 1500 ലേറെ സിനിമകളാണ്. ഈ പിറന്നാൾ ദിനത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന് അജു വർഗീസ് നായകനാകുന്ന ചിത്രത്തിൽ അഭിനയിക്കുമെന്നതാണ്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നു മകൻ രാജ്കുമാർ അറിയിച്ചു.
Kerala
പതിമൂന്നു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു മലയാളസിനിമയിലെ അന്പിളിക്കല അപ്രത്യക്ഷമായിട്ട്. അന്പിളിച്ചേട്ടൻ എന്ന് സിനിമാക്കാർ സ്നേഹപൂർവം വിളിക്കുന്ന ജഗതി ശ്രീകുമാറിന്റെ പെട്ടെന്നുള്ള പിന്മാറ്റം സൃഷ്ടിച്ച ശൂന്യതയിൽനിന്ന് നമ്മുടെ സിനിമ ഇനിയും മോചിതമായിട്ടില്ല. ഇന്ന് അദ്ദേഹത്തിന്റെ 75-ാം പിറന്നാൾ ദിനത്തിലും മലയാളികൾ കാത്തിരിക്കുകയാണ്- ഒരു തിരിച്ചുവരവിനായി.
വാഹനാപകടത്തിന്റെ രൂപത്തിൽ വിധി അദ്ദേഹത്തിലെ കലാകാരനെ തളർത്തിയെങ്കിലും അതിനെയെല്ലാം ധൈര്യപൂർവം നേരിട്ട് കുടുംബത്തോടൊപ്പം സ്വച്ഛമായി ജീവിതം മുന്നോട്ടുകൊണ്ടുപോകുകയാണ് അദ്ദേഹമിപ്പോൾ.
ജഗതി ശ്രീകുമാറിന്റെ ജീവിതം സിനിമ മാത്രമായിരുന്നു. സെറ്റിൽനിന്ന് സെറ്റിലേക്ക്. ഒരു കഥാപാത്രത്തിൽ നിന്ന് മറ്റൊരു കഥാപാത്രത്തിലേക്ക്. ഇതിനിടയിലുള്ള ഒരു ‘സ്പേസ്’ അദ്ദേഹത്തിന് വളരെ വിരളമായേ ലഭിച്ചിരുന്നുള്ളൂ. കോളജ് വിദ്യാഭ്യാസത്തിനുശേഷം 1974ൽ കന്യാകുമാരി എന്ന ചിത്രത്തിലൂടെ തുടങ്ങിയ സിനിമാജീവിതം .
ഏതാണ്ട് മുപ്പതുവർഷത്തോളം ഒരു പ്രയാണം തന്നെയാണ് നടത്തിയത്. ഈ പ്രയാണത്തിൽ മലയാളികളെ കുടുകുടാ ചിരിപ്പിക്കുക എന്ന ദൗത്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അത് അദ്ദേഹം എത്ര ഭംഗിയായി നിർവഹിച്ചുവെന്ന് പ്രത്യേകം പറയേണ്ടതില്ല. എത്രയെത്ര വൈവിധ്യമാർന്ന കഥാപാത്രങ്ങൾ. ഓരോ കാലഘട്ടത്തിലും മാറിവരുന്ന നായകന്മാർക്കൊപ്പം ജഗതി നടത്തിയ തേരോട്ടം 2012 വരെ അനുസ്യൂതം തുടർന്നു. 2012 മാർച്ച് 10ന് മലപ്പുറത്തുണ്ടായ വാഹനാപകടം അദ്ദേഹത്തിന്റെ ജീവിതംതന്നെ മാറ്റിമറിച്ചു. അപകടാവസ്ഥ തരണം ചെയ്തുവെങ്കിലും ജഗതി എന്ന ഹാസ്യസാമ്രാട്ടിന്റെ സംസാരശേഷി നഷ്ടപ്പെട്ടത് കലാകേരളം ഞെട്ടലോടെയാണ് കേട്ടത്.
അദ്ദേഹത്തിന്റെ സംഭാഷണങ്ങൾ കേട്ടും മാനറിസങ്ങൾ കണ്ടും ചിരിച്ച തലമുറകൾക്ക് ജഗതിയുടെ പിൻവാങ്ങൽ വലിയ ശൂന്യതയായി മാറി.
ഇന്ന് 75ന്റെ നിറവിൽ എത്തിനിൽക്കുന്പോൾ ജഗതിശ്രീകുമാർ എന്ന നടനെക്കുറിച്ച് ഏറെ അനുസ്മരിക്കാനുണ്ട്. 62-ാം വയസിൽ അപകടം നടക്കുന്നതുവരെയുള്ള കാലഘട്ടത്തെ കരിയറിൽ മറ്റാർക്കും അവകാശപ്പെടാനില്ലാത്ത സവിശേഷതകളാണ് അദ്ദേഹം ബാക്കിവച്ചത്. എൺപതുകളുടെ തുടക്കം മുതൽ 2012 വരെയുള്ള കാലത്ത് ഒരിക്കൽ പോലും താരമൂല്യം നഷ്ടപ്പെടാത്ത നടൻ എന്നതുതന്നെ ഏറ്റവും വലിയ പ്രത്യേകത.
അടൂർഭാസി, ബഹദൂർ, പപ്പു, മാള, കലാഭവൻമണി, ജഗദീഷ്, മാമുക്കോയ, സലിംകുമാർ തുടങ്ങി ഒട്ടേറെ പ്രഗത്ഭർ ഹാസ്യനിരയിലുണ്ടായിരുന്നെങ്കിലും അതിലും മേലെയായിരുന്നു ജഗതി എന്ന മൂന്നക്ഷരം മലയാളി പ്രേക്ഷകർക്ക്.
കോമഡിയുടെ പശ്ചാത്തലത്തിൽ സൂപ്പർതാര പദവിയിലേക്ക് ഉയർന്ന നടന്മാർക്ക് ജഗതിയുടെ സാന്നിധ്യം അനിവാര്യമായിരുന്നു. മോഹൻലാൽ, ദിലീപ്, ജയറാം തുടങ്ങിയവരുടെ ചിത്രങ്ങൾ വന്പൻ ഹിറ്റുകളായതിനു പിന്നിൽ ജഗതി വലിയ പങ്കുവഹിച്ചു.
മലയാളസിനിമ ‘ന്യൂജെൻവേവി’ലേക്ക് തിരിയുന്ന കാലത്താണ് ജഗതിശ്രീകുമാറിനു ദുരന്തം നേരിട്ടത്. അതിനാൽ അത്തരം സിനിമകളിൽ ഈ നടന്റെ സാന്നിധ്യം കാണാൻ കഴിഞ്ഞില്ല. അതു പ്രേക്ഷകരെ സംബന്ധിച്ച് വലിയൊരു നഷ്ടം തന്നെയാണ്. ഏതു കാലത്തിനും ഏതു മേക്കിംഗിനും മാറ്റിനിര്ത്താനാവില്ല ഈ പ്രതിഭയെ. അതുകൊണ്ടുതന്നെ ന്യൂജൻചിത്രങ്ങളിലും അദ്ദേഹം തിളങ്ങുമായിരുന്നു എന്ന് നിസംശയം പറയാം.
സിനിമയുടെ തിരക്കിൽ അഭിരമിച്ചിരുന്ന ജീവിതത്തിൽനിന്ന് ഇപ്പോൾ ജഗതി ശ്രീകുമാർ ഏറെമാറിയിരിക്കുന്നു. ഭാര്യയുടെയും മക്കളുടെയും നിരന്തര പരിചരണവും സാമീപ്യവും ഡോക്ടർമാരുടെ നിർദേശാനുസരണമുള്ള ജീവിതവുമൊക്കെയായി തിരുവനന്തപുരത്തെ വീട്ടിൽ കഴിയുകയാണ് മലയാളത്തിന്റെ ഈ ഹാസ്യസാമ്രാട്ട്.
മലയാളസിനിമയിലെ എല്ലാവിശേഷങ്ങളും അദ്ദേഹം അറിയുന്നു. നിരവധി സിനിമകൾ കാണുന്നു. ഇടയ്ക്ക് സഹപ്രവർത്തകരുടെ വിയോഗവാർത്തകൾ അറിയുന്പോൾ വിഷമത്തിലാകുന്നു. അപ്പോഴും പ്രേക്ഷകർ കാത്തിരിക്കുന്നു, അദ്ദേഹത്തിന്റെ രണ്ടാംവരവിനായ്...
Movies
നടി ലിസിയുടെ ജന്മദിനം ആഘോഷമാക്കി സുഹൃത്തുക്കൾ. താരത്തിന്റെ 59-ാം പിറന്നാളാണ് സഹപ്രവർത്തകർ ഉൾപ്പെടെയുള്ളവർ ചേർന്ന് ഗംഭീരമാക്കിയത്. തൃഷ, ശോഭന, രാധിക ശരത്കുമാർ, രമ്യ കൃഷ്ണൻ, ഗൗതം വാസുദേവൻ തുടങ്ങിയവർ ആഘോഷത്തിൽ പങ്കെടുത്തു.
അഭിനയത്തിൽ സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമത്തിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ഭർത്താവ് പ്രിയദർശനൊപ്പം സിബി മലയിലിന്റെ മകന്റെ വിവാഹ ചടങ്ങിനെത്തിയ വീഡിയോകൾ വൈറലായിരുന്നു. വേർപിരിഞ്ഞു കഴിഞ്ഞിരുന്ന ഇവർ ആദ്യമായാണ് പൊതുവേദിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ ഒന്നിച്ചെത്തിയത്.
Movies
ബന്ധുക്കൾക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പം 60-ാം പിറന്നാൾ ആഘോഷിച്ച് ബോളിവുഡ് സുൽത്താൻ സൽമാൻ ഖാൻ. പതിവ് പോലെ പൻവേലിലെ ഫാംഹൗസിലാണ് താരം ജന്മദിനം ആഘോഷിച്ചത്.
പ്രായാധിക്യത്തെ തുടർന്നുള്ള ശരാരിക അവശതകൾ വകവയ്ക്കാതെ സൽമാൻ ഖാന്റെ പിതാവ് സലീം ഖാനും മകന്റെ ജന്മദിനം ആഘോഷിക്കാൻ ഫാംഹൗസിലെത്തി. ക്രിക്കറ്റ് താരം എം.എസ്. ധോണിയും ഭാര്യ സാക്ഷി ധോണിയും പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തിരുന്നു.
സഞ്ജയ് ദത്ത്, ആദിത്യ റോയ് കപൂർ, സൊഹൈൽ ഖാൻ, അർപ്പിത ഖാൻ ശർമ, അൽവിറ ഖാൻ അഗ്നിഹോത്രി, അർഹാൻ ഖാൻ, നിർവാൻ ഖാൻ, അഹിൽ, അയത് തുടങ്ങിയവരും ആഘോഷത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.
അതേസമയം, പുതുവത്സരം ആഘോഷിക്കാൻ വിദേശത്തായിരുന്നതിനാൽ സൽമാന്റെ അടുത്ത സുഹൃത്തുക്കളും ബോളിവുഡ് താരങ്ങളുമായ ഷാരൂഖ് ഖാനും ആമിർ ഖാനും ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനായില്ല.
സൽമാന്റെ കരിയറിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയ സംവിധായകരായ കബീർ ഖാൻ, സഞ്ജയ് ലീല ബൻസാലി, അലി അബ്ബാസ് സഫർ എന്നിവരും പാർട്ടിയിൽ പങ്കെടുത്തില്ല.
ബോളിവുഡിലെ മസിൽമാൻ എന്നറിയപ്പെടുന്ന സൽമാൻ ഖാൻ മികച്ച നടനുള്ള രണ്ട് ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ബീവി ഹോ തോ ഐസി എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങറിയത്.
ബാറ്റില് ഓഫ് ഗാല്വാന് എന്ന ചിത്രത്തിനായുള്ള തയാറെടുപ്പിലാണ് താരം ഇപ്പോള്.
NRI
കുവൈറ്റ് സിറ്റി: വർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി എൻസിപി - എസ്പി ദേശീയ അധ്യക്ഷൻ ശരദ് പവാർ എംപിയുടെ 85-ാം ജന്മദിനാഘോഷം സംഘടിപ്പിച്ചു.
ഒഎൻസിപി കുവൈറ്റ് ജോയിന്റ് സെക്രട്ടറി അശോകൻ തിരുവനന്തപുരം സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ജീവ്സ് എരിഞ്ചേരി അധ്യക്ഷത വഹിച്ചു.
എൻസിപി ഓവർസീസ് സെൽ ദേശീയ അധ്യക്ഷനും ദേശീയ വർക്കിംഗ് കമ്മിറ്റി അംഗവുമായ ബാബു ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു. ഒഎൻസിപി ഗ്ലോബൽ ട്രഷറർ ബിജു സ്റ്റീഫൻ "ഇന്ത്യൻ രാഷ്ട്രീയവും പവാർജിയും' വിഷയാവതരണം നടത്തി.
NRI
ബര്ലിന്: ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് ചൊവ്വാഴ്ച തന്റെ 70-ാം പിറന്നാൾ ആഘോഷിച്ചു. നിലവിൽ യൂറോപ്യന് യൂണിയനിലെ 27 രാഷ്ട്രത്തലവൻമാരിൽ ഏറ്റവും പ്രായം കൂടിയ ആളാണ് മെർസ്.
യുദ്ധാനന്തര ജർമനിയുടെ ആദ്യ ചാൻസലറായിരുന്ന കോൺറാഡ് അഡനൗവറിന് ശേഷം 70-ാം വയസിൽ പദവിയിലിൽ ഇരിക്കുന്ന ആദ്യ ചാൻസലർ കൂടിയാണ് മെർസ്. 1949-ൽ 73-ാം വയസിൽ ചാൻസലറായ കോൺറാഡ് അഡനൗവർ 87-ാം വയസു വരെ പദവിയിൽ തുടർന്നിരുന്നു.
ജനപ്രീതിയിൽ നേരിയ ഇടിവ് സംഭവിച്ചെങ്കിലും മെർസിന്റെ പ്രായം അദ്ദേഹത്തിന്റെ ഭരണത്തിന് ഒരു തടസമായി ആരും കാണുന്നില്ല. ഫോർസ പോളിംഗ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ സർവേയിൽ പങ്കെടുത്തവരിൽ 52 ശതമാനം പേരും മെർസിന്റെ ഭരണത്തിൽ സംതൃപ്തി രേഖപ്പെടുത്തി.
ഈ വർഷം മേയ് ആറിനാണ് ജർമനിയുടെ പത്താമത്തെ ചാൻസലറായി മെർസ് അധികാരമേറ്റത്. പാർട്ടി നേതാക്കൾ ഒരുക്കിയ ആഘോഷങ്ങൾക്ക് ശേഷം, മെർസ് ഭാര്യ ഷാർലറ്റിനും മക്കൾക്കും പേരക്കുട്ടികൾക്കുമൊപ്പം സ്വകാര്യമായി ജന്മദിനം ആഘോഷിച്ചു.
NRI
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ജന്മദിനാശംസകൾ നേർന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപിന് എക്സിലൂടെ മോദി നന്ദി പറഞ്ഞു.
"75-ാം ജന്മദിനത്തിൽ ആശംസകൾ നേർന്നതിന് എന്റെ സുഹൃത്ത് പ്രസിഡന്റ് ട്രംപിന് നന്ദി. നിങ്ങളെപ്പോലെ, ഇന്ത്യ-യുഎസ് പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. യുക്രെയ്ൻ സംഘർഷത്തിൽ സമാധാനപരമായ പരിഹാരം കാണാനുള്ള ശ്രമങ്ങളെ ഞങ്ങൾ പിന്തുണയ്ക്കുന്നു' - മോദി എക്സിൽ കുറിച്ചു.
മോദിയെ ഫോണിൽ വിളിച്ചതായി സ്ഥിരീകരിച്ച് ട്രംപും ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് പങ്കുവച്ചു. എന്റെ സുഹൃത്ത് നരേന്ദ്ര മോദിയുമായി ഫോൺ സംഭാഷണം നടത്തി. അദ്ദേഹത്തിന് ജന്മദിനാശംസ നേർന്നു. റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പിന്തുണയ്ക്ക് മോദിക്ക് നന്ദി അറിയിക്കുന്നതായും ട്രംപ് അറിയിച്ചു.
Movies
അമ്മ ഉമ കൃഷ്ണന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളുമായി നടി തൃഷ കൃഷ്ണ. യൗവനം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന തൃഷയുടെ അമ്മയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അമ്മ കേക്ക് മുറിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. തൃഷയുടെ അമ്മൂമ്മ ശാരദയെയും ചിത്രത്തിൽ കാണാം.
അമ്മ ഉമ കൃഷ്ണന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളുമായി നടി തൃഷ കൃഷ്ണ. യൗവനം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന തൃഷയുടെ അമ്മയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അമ്മ കേക്ക് മുറിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. തൃഷയുടെ അമ്മൂമ്മ ശാരദയെയും ചിത്രത്തിൽ കാണാം.
അമ്മയെ കാണാൻ മകളേക്കാൾ സുന്ദരിയാണെന്നാണ് ആരാധക കമന്റുകൾ. തൃഷയ്ക്ക് 42 വയസുണ്ടെന്നും അപ്പോൾ അമ്മയ്ക്ക് എത്രയാകും പ്രായമെന്നുമാണ് ആരാധകർ ചോദിക്കുന്നത്. തൃഷയുടെ സൗന്ദര്യത്തിന്റെ രഹസ്യം അമ്മ ഉമയാണെന്നും ഇവർ പറയുന്നു.
ചെറിയ പ്രായത്തിൽ നിരവധി സിനിമാ ഓഫറുകൾ ഉമയെ തേടി വന്നിരുന്നെങ്കിലും അതെല്ലാം അവർ നിരസിക്കുകയായിരുന്നു. വിവാഹശേഷം മകളുടെ കരിയറിനായി ജീവിതം മാറ്റിവച്ചു.