International
ന്യൂയോർക്ക്: സൈനികനീക്കത്തിലൂടെ വെനസ്വേലൻ പ്രസിഡന്റിനെ പിടികൂടിയ അമേരിക്കൻ നടപടി യുഎൻ തത്വങ്ങളുടെ ലംഘനമാണെന്ന വിമർശനം പരക്കേ ഉയരുന്നുണ്ട്. ട്രംപ് ഭരണകൂടത്തിന്റേതു നിയമവിരുദ്ധ നടപടിയാണെന്നാണ് ഡെമോക്രാറ്റിക് പാർട്ടി ആരോപിച്ചത്.
ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരേ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം അലയടിക്കുന്നുണ്ട്. ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിൽ ഇന്നലെ അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ പ്രകടനങ്ങൾ നടന്നു.
വെനസ്വേലയിലാകട്ടെ മഡുറോയെ പിന്തുണച്ചും യുഎസ് നടപടിയെ സ്വാഗതം ചെയ്തും പ്രകടനങ്ങൾ നടന്നു. ട്രംപിന്റേത് ഒരു രാജ്യത്തിന്റെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും യുക്രെയ്നെ കീഴടക്കാൻ തക്കം പാർത്തു കഴിയുന്ന റഷ്യക്കും തായ്വാനെ കീഴടക്കാൻ കാത്തുകഴിയുന്ന ചൈനയ്ക്കും ഉത്തേജനം പകരുന്നതാണ് ഈ നടപടിയെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
വേണ്ടിവന്നാൽ വെനസ്വേലയിലേതുപോലെ ക്യൂബ, കൊളംബിയ, മെക്സിക്കോ എന്നീ രാജ്യങ്ങളിലേക്കും കടന്നുകയറുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ അസ്വസ്ഥതയ്ക്കിടയാക്കിയിട്ടുണ്ട്. മൂന്നു രാജ്യങ്ങളും ജാഗ്രതാനിർദേശം നൽകുകയും അതിർത്തിയിൽ സുരക്ഷ വർധിപ്പിക്കുകയും ചെയ്തത് ജനങ്ങൾക്കിടയിലും ഭീതി വർധിപ്പിക്കുന്നു.
Kerala
തിരുവനന്തപുരം: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ വിദേശ സന്ദർശനത്തെ പരിഹസിച്ച് സിപിഎം രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് നടത്തുന്ന വിമർശനം ബിജെപിയെ സഹായിക്കാൻ വേണ്ടിയുള്ളതാണെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല.
പുതിയ തൊഴിലുറപ്പു നിയമം കൊണ്ടുവന്നു രാജ്യത്തെ കോടിക്കണക്കിന് ഗ്രാമീണരെ പട്ടിണിയിലേക്കു തള്ളിവിടുന്ന ബിജെപി സർക്കാരിനെയോ പ്രധാനമന്ത്രിയെയോ അദ്ദേഹം വിമർശിക്കുന്നില്ല. വിമർശനത്തിന്റെ മുന രാഹുൽ ഗാന്ധിക്കു നേരേയാണ്. ഇത് എന്തിനു വേണ്ടിയാണെന്നും ആർക്കു വേണ്ടിയാണെന്നും അരിയാഹാരം കഴിക്കുന്നവർക്കു മനസിലാകും.
ബിജെപി കേന്ദ്ര നേതൃത്വത്തിനും മുഖ്യമന്ത്രി പിണറായി വിജയനും ഇടയിലുള്ള പാലമാണ് ജോണ്‍ ബ്രിട്ടാസ് എന്നത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ തന്നെ രാജ്യസഭയിൽ പറഞ്ഞത് കേട്ടതാണ്.
പ്രധാനമന്ത്രി കഴിഞ്ഞ സെഷനിൽ കഷ്ടിച്ച് രണ്ടോ മൂന്നോ വട്ടമാണ് പാർലമെന്റ് നടപടികളിൽ പങ്കെടുത്തത്. അതേക്കുറിച്ച് പറയാൻ ബ്രിട്ടാസിന്റെ നാവ് പൊന്തില്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം. ഡിജിറ്റൽ-സാങ്കേതിക സര്‍വകലാശാലകളിലെ വിസി നിയമനത്തിൽ ഗവര്‍ണറുമായി സമവായത്തിലെത്തിയതിലാണ് നേതാക്കൾ രൂക്ഷ വിമർശനം ഉന്നയിച്ചത്.
യോഗത്തിൽ ഒരാൾ പോലും മുഖ്യമന്ത്രിയെ അനുകൂലിച്ച് സംസാരിച്ചില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എല്ലാം മുഖ്യമന്ത്രി തീരുമാനിച്ചത് ഒറ്റയ്ക്കാണെന്നും പിഎം ശ്രീക്ക് സമാനമായ ആക്ഷേപം വിസി നിയമന സമവായത്തിലും ഉയരുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നൽകി.
ഗവർണറുമായുള്ള സമവായ തീരുമാനം മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചപ്പോഴാണ് വിമർശനം ഉയര്‍ന്നത്. മുഖ്യമന്ത്രിയുടെ തീരുമാനത്തെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നേതാക്കള്‍ എതിര്‍ത്തു. തീരുമാനം രാഷ്ട്രീയമായി തിരിച്ചടി ഉണ്ടാകുമെന്ന് നേതാക്കള്‍ യോഗത്തിൽ ഓര്‍മിപ്പിച്ചു.
വിസി നിയമനത്തിലെ സമവായം പാർട്ടി അറിഞ്ഞില്ലെന്നും പാർട്ടിയുമായി ചർച്ച ചെയ്യാതെ മുഖ്യമന്ത്രി ഒറ്റയ്ക്കെടുത്ത തീരുമാനമാണെന്നും യോഗത്തിൽ നേതാക്കൾ ആരോപിച്ചു. എന്നാൽ വിമർശനം ഉയർന്ന സാഹചര്യത്തിലും പിണറായി വിട്ടുവീഴ്ചയ്ക്ക് തയാറായില്ല.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ സർക്കാർ നിലപാട് ഇതെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുകയായിരുന്നു.
National
ഇംഫാൽ: മണിപ്പുരിൽ കുക്കി ദുരിതാശ്വാസ ക്യാന്പിൽ മെയ്തെയ് വിഭാഗക്കാരനായ ബിജെപി എംഎൽഎ സന്ദർശനം നടത്തിയതിനെതിരേ രൂക്ഷ വിമർശവുമായി കുക്കി സംഘടനകൾ.
മുൻ സ്പീക്കർകൂടിയായ യുമ്നാം ഖേംചന്ദ് സിംഗ് ആണ് ഉഖ്റുൾ ജില്ലയിലെ കുക്കി ദുരിതാശ്വാസ ക്യാന്പിൽ തിങ്കളാഴ്ച സന്ദർശനം നടത്തിയത്.
കണക്കുകൂട്ടിയുള്ള രാഷ്ട്രീയ അഭ്യാസമെന്നാണ് ഖേംചന്ദ് സിംഗിന്റെ സന്ദർശനത്തെ കുക്കി സംഘടനകളുടെ അപ്പെക്സ് ബോഡിയായ കുക്കി ഇൻപി ഉഖ്റുൾ വിശേഷിപ്പിച്ചത്.
എംഎൽഎയെ ആരും ക്ഷണിച്ചിരുന്നില്ലെന്ന് സംഘടന അറിയിച്ചു. കുക്കി-സോ നേതാക്കളെ മുൻകൂട്ടി അറിയിക്കാതെയാണ് എംഎൽഎ ക്യാന്പ് സന്ദർശിച്ചതെന്ന് കുക്കി-സോ കൗൺസിൽ കുറ്റപ്പെടുത്തി