ന്യൂയോർക്ക്: സൈനികനീക്കത്തിലൂടെ വെനസ്വേലൻ പ്രസിഡന്റിനെ പിടികൂടിയ അമേരിക്കൻ നടപടി യുഎൻ തത്വങ്ങളുടെ ലംഘനമാണെന്ന വിമർശനം പരക്കേ ഉയരുന്നുണ്ട്. ട്രംപ് ഭരണകൂടത്തിന്റേതു നിയമവിരുദ്ധ നടപടിയാണെന്നാണ് ഡെമോക്രാറ്റിക് പാർട്ടി ആരോപിച്ചത്.
ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരേ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം അലയടിക്കുന്നുണ്ട്. ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിൽ ഇന്നലെ അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ പ്രകടനങ്ങൾ നടന്നു.
വെനസ്വേലയിലാകട്ടെ മഡുറോയെ പിന്തുണച്ചും യുഎസ് നടപടിയെ സ്വാഗതം ചെയ്തും പ്രകടനങ്ങൾ നടന്നു. ട്രംപിന്റേത് ഒരു രാജ്യത്തിന്റെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും യുക്രെയ്നെ കീഴടക്കാൻ തക്കം പാർത്തു കഴിയുന്ന റഷ്യക്കും തായ്വാനെ കീഴടക്കാൻ കാത്തുകഴിയുന്ന ചൈനയ്ക്കും ഉത്തേജനം പകരുന്നതാണ് ഈ നടപടിയെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
വേണ്ടിവന്നാൽ വെനസ്വേലയിലേതുപോലെ ക്യൂബ, കൊളംബിയ, മെക്സിക്കോ എന്നീ രാജ്യങ്ങളിലേക്കും കടന്നുകയറുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ അസ്വസ്ഥതയ്ക്കിടയാക്കിയിട്ടുണ്ട്. മൂന്നു രാജ്യങ്ങളും ജാഗ്രതാനിർദേശം നൽകുകയും അതിർത്തിയിൽ സുരക്ഷ വർധിപ്പിക്കുകയും ചെയ്തത് ജനങ്ങൾക്കിടയിലും ഭീതി വർധിപ്പിക്കുന്നു.
Tags : Venezuela Widespread criticism