തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം. ഡിജിറ്റൽ-സാങ്കേതിക സര്‍വകലാശാലകളിലെ വിസി നിയമനത്തിൽ ഗവര്‍ണറുമായി സമവായത്തിലെത്തിയതിലാണ് നേതാക്കൾ രൂക്ഷ വിമർശനം ഉന്നയിച്ചത്.
യോഗത്തിൽ ഒരാൾ പോലും മുഖ്യമന്ത്രിയെ അനുകൂലിച്ച് സംസാരിച്ചില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എല്ലാം മുഖ്യമന്ത്രി തീരുമാനിച്ചത് ഒറ്റയ്ക്കാണെന്നും പിഎം ശ്രീക്ക് സമാനമായ ആക്ഷേപം വിസി നിയമന സമവായത്തിലും ഉയരുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നൽകി.
ഗവർണറുമായുള്ള സമവായ തീരുമാനം മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചപ്പോഴാണ് വിമർശനം ഉയര്‍ന്നത്. മുഖ്യമന്ത്രിയുടെ തീരുമാനത്തെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നേതാക്കള്‍ എതിര്‍ത്തു. തീരുമാനം രാഷ്ട്രീയമായി തിരിച്ചടി ഉണ്ടാകുമെന്ന് നേതാക്കള്‍ യോഗത്തിൽ ഓര്‍മിപ്പിച്ചു.
വിസി നിയമനത്തിലെ സമവായം പാർട്ടി അറിഞ്ഞില്ലെന്നും പാർട്ടിയുമായി ചർച്ച ചെയ്യാതെ മുഖ്യമന്ത്രി ഒറ്റയ്ക്കെടുത്ത തീരുമാനമാണെന്നും യോഗത്തിൽ നേതാക്കൾ ആരോപിച്ചു. എന്നാൽ വിമർശനം ഉയർന്ന സാഹചര്യത്തിലും പിണറായി വിട്ടുവീഴ്ചയ്ക്ക് തയാറായില്ല.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ സർക്കാർ നിലപാട് ഇതെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുകയായിരുന്നു.
Tags : Pinarayi Vijayan cpm CPM State Secretariat criticism