Kerala
മൂവാറ്റുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മികച്ച വിജയത്തിൽ കുഴലപ്പം വിതരണം ചെയ്ത് മാത്യു കുഴൽനാടൻ എംഎൽഎ. മൂവാറ്റുപുഴയിലും പരിസരപ്രദേശങ്ങളിലും തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ വിജയം നേടിയിരുന്നു.
വിജയാഘോഷത്തിന്റെ ഭാഗമായാണ് നഗരത്തിൽ നടന്ന പ്രകടനത്തിൽ എംഎൽഎയുടെ പലഹാര വിതരണം. മാത്യു കുഴൽനാടന് പ്രതിഷേധത്തിന്റെ കൂടി ഭാഗമായിരുന്നു കുഴലപ്പ വിതരണം.
നേരത്തെ, എംഎൽഎയ്ക്കെതിരെ നിരവധി പ്രതിഷേധങ്ങളിൽ ഡിവൈഎഫ്ഐയുടെയും, എൽഡിഎഫിന്റെയും നേതൃത്വത്തിൽ പ്രകടനം നടത്തിയപ്പോൾ കുഴലപ്പം വ്യാപകമായി വിതരണം ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ഇരുത്തി ചിന്തിപ്പിക്കുന്ന വിധിയെഴുത്താണിതെന്ന് എം.എ.ബേബി പറഞ്ഞു. തെരഞ്ഞെടുപ്പിലെ തിരിച്ചടി അപ്രതീക്ഷിതമാണെന്നും സിപിഎം ജനറൽ സെക്രട്ടറി വ്യക്തമാക്കി.
പാർട്ടിയുടെയോ എൽഡിഎഫിന്റെയോ ദൃഷ്ടിയിൽ പെടാത്ത ചില പ്രവണതകൾ ഈ തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചു എന്നു വേണം ഈ അപ്രതീക്ഷിത തോൽവിയിൽ നിന്ന് മനസിലാക്കാനെന്നും എം.എ.ബേബി അഭിപ്രായപ്പെട്ടു.
സാധാരണ ഗതിയിൽ പാർട്ടി നടത്തുന്ന വിലയിരുത്തലുകൾ ശരിയായി വരികയോ ശരിയോട് വളരെ അടുത്തു വരികയോ ചെയ്യും. ഇത്തവണ ശരിയിൽ നിന്ന് വളരെ അകലെയായിരുന്നു. അതെങ്ങനെ സംഭവിച്ചു എന്ന കാര്യമടക്കം പാർട്ടി പരിശോധിക്കുമെന്നും ബേബി അറിയിച്ചു.
ജനങ്ങളുടെ വിമർശനങ്ങൾ കേട്ട് ശരിയാണെന്ന് ബോധ്യപ്പെട്ടാൽ തിരുത്തേണ്ടവ തിരുത്തി ഈ തിരിച്ചടിയിൽ നിന്ന് മുന്നോട്ടു പോകുമെന്നും എം.എ.ബേബി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയതെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സർക്കാരിന്റെ ഭരണ പരാജയം ഇതോടെ വ്യക്തമായെന്നും യുഡിഎഫിന് ഉണ്ടായ വിജയം താൽക്കാലികമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ബിജെപിക്ക് കിട്ടിയത് വലിയ മുന്നേറ്റമാണ്. ബിജെപി മുന്നോട്ടുവച്ച വികസിത കേരളം ജനങ്ങൾ സ്വീകരിച്ചു. തിരുവനന്തപുരം കോർപറേഷനിലെ വിജയം അത് തെളിയിക്കുന്നതാണ്. കേരളത്തിൽ 20% വോട്ട് നേടിയാണ് ബിജെപി മുന്നേറിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള അടക്കമുള്ള അഴിമതിയുടെ ഫലമാണിത്. കോൺഗ്രസിന് ലഭിച്ച ജയം താൽക്കാലികം മാത്രമാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആരാണ് വരാൻ പോകുന്നത് എന്ന് ജനം തീരുമാനിക്കുമെന്നും മാറാത്തത് ഇനി മാറുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പിന്തുണ നൽകിയ വോട്ടർമാർക്ക് അദ്ദേഹം നന്ദി അറിയിച്ചു.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ നഗരസഭയിൽ ഭരണം ഉറപ്പിച്ച് എൻഡിഎ. ഒരു സീറ്റിന്റെ ലീഡിലാണ് ഭരണം ഉറപ്പിച്ചത്. എൻഡിഎയ്ക്ക് 21 സീറ്റാണ് ലഭിച്ചത്.
രണ്ടാം സ്ഥാനത്തുള്ള എൽഡിഎഫിന് 20 സീറ്റാണ് കിട്ടിയത്. മൂന്നമതുള്ള യുഡിഎഫിന് 12 സീറ്റാണുള്ളത്.
Kerala
കാസർഗോഡ്: 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 111 സീറ്റുകൾ നേടി അധികാരത്തിൽ എത്തുമെന്ന് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ. യുഡിഎഫിന് അനുകൂലമായ ജനവിധി പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
1977-ലെ യുഡിഎഫിന്റെ മിന്നും വിജയം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആവർത്തിക്കും. സംസ്ഥാനത്ത് അതിശക്തമായ ഭരണവിരുദ്ധ നിലനിൽക്കുകയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്റെ ഭരണം ആബാലവൃദ്ധം ജനങ്ങൾക്കും മടുത്തിരിക്കുകയാണ്. അവർ സർക്കാരിനെ അധികാരത്തിൽ നിന്നും മാറ്റാൻ തീരുമാനിച്ചു കഴിഞ്ഞുവെന്നും അതിന്റെ തെളിവാണ് തദ്ദേശസ്വയംഭരണ ഫലമെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് നിമിഷങ്ങൾ മാത്രം ശേഷിക്കെ ആത്മവിശ്വാസം പ്രകടിപ്പിച്ച് മന്ത്രി വി. ശിവൻകുട്ടി. തദ്ദേശതെരഞ്ഞെടുപ്പിൽ അനുകൂല തരംഗമാണെന്ന് വി. ശിവൻകുട്ടി പ്രതികരിച്ചു.
എൽഡിഎഫ് മികച്ച വിജയം നേടുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് 55നും 60നും ഇടയിൽ സീറ്റ് ലഭിക്കുമെന്നാണ് എൽഡിഎഫിന്റെ ആത്മവിശ്വാസം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലും 55 സീറ്റ് വരെ ലഭിക്കുമെന്നാണ് പാർട്ടിയുടെ വിലയിരുത്തലുണ്ടായത്.
രാവിലെ എട്ട് മണിയോടെ പോസ്റ്റല്‍ ബാലറ്റ് എണ്ണിയാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. തുടർന്ന് 8.20 മുതല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളുടെ ഫലം എത്തി തുടങ്ങും. പിന്നാലെ നഗരസഭകളിലെ ഫലവും അറിയാം. മറ്റ് ഫലങ്ങൾ 9.30 ന് ശേഷം പ്രഖ്യാപിക്കും.
14 ജില്ലകളിലായി 244 കേന്ദ്രങ്ങളിലാണ് 1129 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ട് എണ്ണുന്നത്. ഇത്തവണ കുറഞ്ഞ പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ഇനി നിമിഷങ്ങൾ മാത്രം ബാക്കി. രാവിലെ എട്ട് മണിയോടെ പോസ്റ്റല്‍ ബാലറ്റ് എണ്ണിയാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. തുടർന്ന് 8.20 മുതല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളുടെ ഫലം എത്തി തുടങ്ങും.
പിന്നാലെ നഗരസഭകളിലെ ഫലവും അറിയാം. മറ്റ് ഫലങ്ങൾ 9.30 ന് ശേഷം പ്രഖ്യാപിക്കും. 14 ജില്ലകളിലായി 244 കേന്ദ്രങ്ങളിലാണ് 1129 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ട് എണ്ണുന്നത്. ഇത്തവണ കുറഞ്ഞ പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
73.68 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2020 ല്‍ ഇത് 75. 95 ശതമാനമായിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേര് വോട്ട് രേഖപ്പെടുത്തി. ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 70.9 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.
രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തിയിരുന്നു. ആകെ 2,10,79,021 പേരാണ് സംസ്ഥാനത്ത് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലായിരുന്നു ആദ്യഘട്ട തെരഞ്ഞെടുപ്പ്. തുടർന്ന് ഡിസംബർ 11ന് തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ഏഴ് ജില്ലകളിലും വോട്ടെടുപ്പ് നടന്നിരുന്നു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ പൂര്‍ണഫലം 13ന് ഉച്ചയോടെ തന്നെ ലഭ്യമാക്കാന്‍ ക്രമീകരണങ്ങളൊരുക്കി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളില്‍ ഒരേസമയം സമാന്തരമായി വോട്ടെണ്ണുന്നതിനാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. ആദ്യം തപാല്‍ വോട്ടാണ് എണ്ണുന്നത്. ജില്ലാ പഞ്ചായത്തുകളിലെ തപാല്‍ വോട്ടുകളെണ്ണാന്‍ വരണാധികാരിയായ കളക്ടറുടെ ചേംബറിനു സമീപം പ്രത്യേക വോട്ടെണ്ണല്‍ കേന്ദ്രം ക്രമീകരിക്കും.
ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലെ തപാല്‍ വോട്ടുകള്‍ ബന്ധപ്പെട്ട വരണാധികാരികള്‍ക്കു മുന്നിലാണ് എണ്ണുക. ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ തപാല്‍ വോട്ട് എണ്ണുന്നതില്‍ കാലതാമസം വരാതിരിക്കാന്‍ കളക്ടറുടെ നേതൃത്വത്തില്‍ എണ്ണും.
258 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. ബ്ലോക്കുകളില്‍ ഒരു വോട്ടെണ്ണല്‍ കേന്ദ്രം വീതമുണ്ടാകും. ഇതിനു കീഴിലെ ഗ്രാമ പഞ്ചായത്തുകളിലെ വോട്ടുകള്‍ ഇവിടെ എണ്ണും. കോര്‍പറേഷനിലും നഗരസഭകളിലും ഒന്നിലേറെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുണ്ടാകും.
ഇതു കൂടാതെയാണ് ജില്ലാ പഞ്ചായത്ത് തപാല്‍ വോട്ടുകള്‍ എണ്ണാന്‍ കളക്ടറുടെ ചേംബറിന് സമീപമായി 14 കേന്ദ്രങ്ങള്‍ സജ്ജീകരിക്കുക. ജില്ലാ പഞ്ചായത്ത് ഫലങ്ങളാണ് സാധാരണയായി വൈകുന്നത്. കഴിഞ്ഞ തവണ ചിലയിടങ്ങളിലെയെങ്കിലും പ്രഖ്യാപനം നടന്നത് വൈകുന്നേരമായിരുന്നു. ഇതൊഴിവാക്കാനുള്ള സജ്ജീകരണമാണ് സമാന്തരമായി ഒരുക്കുന്നത്.