Kerala
കൊച്ചി: പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശന പരിപാടിക്ക് പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി. പോലീസ് സംരക്ഷണം തേടി വി. കുഞ്ഞികൃഷ്ണന് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
ഹർജിയിൽ എതിർ കക്ഷികളായ സിപിഎം നേതാക്കൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, ടി.ഐ. മധുസൂദനൻ എംഎൽഎ, പയ്യന്നൂർ ഏരിയ സെക്രട്ടറി പി. സന്തോഷ് എന്നിവർക്കാണ് നോട്ടീസ് അയച്ചത്.
ഫെബ്രുവരി നാലിന് പയ്യന്നൂർ ഗാന്ധി പാർക്കിൽ നടക്കുന്ന ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിനു സംരക്ഷണം ആവശ്യപ്പെട്ടാണ് കുഞ്ഞികൃഷ്ണൻ ഹർജി സമർപ്പിച്ചത്.
ചടങ്ങ് തടസപ്പെടുത്താൻ പാർട്ടി ശ്രമിക്കുന്നുണ്ടെന്നും തനിക്കും കുടുംബത്തിനും ജീവനു ഭീഷണിയുണ്ടെന്നു ഹർജിയിൽ പറയുന്നു.
ജനുവരി 26ന് സിപിഎമ്മിൽനിന്ന് പുറത്താക്കിയതിനു പിന്നാലെ പയ്യന്നൂരിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണെന്ന് കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു. വീടിനു മുന്നിൽ സിപിഎം പ്രവർത്തകർ ഭീഷണി മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തുകയും പടക്കം എറിയുകയും ചെയ്തു.
തനിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച സുഹൃത്ത് പ്രസന്നന്റെ ബൈക്ക് വീടിനു മുന്നിൽ വച്ച് കത്തിച്ചതായും ഹർജിയിൽ കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു.
Kerala
കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കവുമായി ബന്ധപ്പെട്ട് പോലീസ് സംരക്ഷണം തേടി അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
പോലീസിനെ സമീപിച്ചെങ്കിലും നടപടിയില്ലാതിരുന്നതിനെ തുടര്‍ന്നാണ് കോടതിയെ സമീപിക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു.
സീറോമലബാര്‍ സഭയ്ക്കു കീഴിലെ എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ കുര്‍ബാനയടക്കം നടത്താന്‍ തടസങ്ങളുണ്ടെന്നും മതിയായ പോലീസ് സംരക്ഷണം അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
കോടതിയുടെയോ കളക്ടറുടെയോ ഉത്തരവില്ലാതെ പോലീസ് സംരക്ഷണം നല്‍കാനാകില്ലെന്ന മറുപടിയാണു പോലീസ് നല്‍കിയതെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഇന്ന് കോടതിയുടെ പരിഗണനയ്ക്കെത്തിയേക്കും.
National
ന്യൂഡൽഹി: രാജ്യത്തെ സാംസ്കാരിക സ്മാരകങ്ങളുടെ സംരക്ഷണത്തിന്റെ ചുമതല ഉടൻ സ്വകാര്യ ഏജൻസികൾക്ക് തുറന്നുനൽകുമെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ സംരക്ഷിത സ്മാരകങ്ങൾ രണ്ടാഴ്ചയ്ക്കകം കോർപറേറ്റുകൾക്ക് നിക്ഷേപത്തിനായി തുറന്നുനൽകുമെന്ന് ഒരു ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.
ദേശീയ പ്രാധാന്യമുള്ള ഈ സ്മാരകങ്ങളിൽ നിക്ഷേപം നടത്താൻ കോർപറേറ്റുകളെ അനുവദിക്കുന്നതിലൂടെ സാംസ്കാരിക സ്മാരകങ്ങളുടെ സംരക്ഷണം ഇനി സ്വകാര്യ ഏജൻസികൾക്കും നിർവഹിക്കാം.
നിലവിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കു കീഴിലുള്ള 3500ലധികം സാംസ്കാരിക സ്മാരകങ്ങളുടെ സംരക്ഷണത്തിനു സ്വകാര്യ ഫണ്ടുകൾ ഉപയോഗിച്ചിരുന്നെങ്കിലും സംരക്ഷണച്ചുമതല പൂർണമായും എഎസ്ഐക്ക് കീഴിലായിരുന്നു.
സ്മാരകങ്ങളുടെ സംരക്ഷണത്തിൽ സ്വകാര്യ പങ്കാളിത്തമുണ്ടാകുന്നതിലൂടെ സ്മാരകങ്ങളുടെ സംരക്ഷണപ്രവർത്തനം കൂടുതൽ വേഗത്തിലും മെച്ചപ്പെട്ട രീതിയിലും നടപ്പിലാക്കുമെന്ന് കേന്ദ്രസർക്കാർ കരുതുന്നു.
അടിയന്തര സംരക്ഷണം ആവശ്യമുള്ള 250 സ്മാരകങ്ങളുടെ പട്ടിക കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. നിക്ഷേപം നടത്താൻ താത്പര്യമുള്ള കോർപറേറ്റുകൾക്ക് ഇതിൽനിന്ന് താത്പര്യമുള്ള സ്മാരകങ്ങൾ തെരഞ്ഞെടുക്കാം.
Kerala
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അറസ്റ്റിലായ സിപിഎം നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാറിന്റെ വീടിന് കാവലൊരുക്കി പോലീസ്. ആറന്മുളയിലെ വീടിനാണ് പോലീസ് സുരക്ഷ.
അറസ്റ്റിനെ തുടർന്ന് പ്രതിഷേധങ്ങൾ ഉണ്ടായേക്കുമെന്ന നിഗമനത്തിലാണ് പോലീസ് നടപടി. വീട്ടിലേക്കുള്ള വഴികളെല്ലാം തന്നെ ബാരിക്കേഡ് വച്ച് തടഞ്ഞ പോലീസ് വീടിന് പരിസരത്ത് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടിയുടെ ആറാമത്തെ അറസ്റ്റാണ് പത്മകുമാറിന്റേത്. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.