ന്യൂഡൽഹി: രാജ്യത്തെ സാംസ്കാരിക സ്മാരകങ്ങളുടെ സംരക്ഷണത്തിന്റെ ചുമതല ഉടൻ സ്വകാര്യ ഏജൻസികൾക്ക് തുറന്നുനൽകുമെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ സംരക്ഷിത സ്മാരകങ്ങൾ രണ്ടാഴ്ചയ്ക്കകം കോർപറേറ്റുകൾക്ക് നിക്ഷേപത്തിനായി തുറന്നുനൽകുമെന്ന് ഒരു ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.
ദേശീയ പ്രാധാന്യമുള്ള ഈ സ്മാരകങ്ങളിൽ നിക്ഷേപം നടത്താൻ കോർപറേറ്റുകളെ അനുവദിക്കുന്നതിലൂടെ സാംസ്കാരിക സ്മാരകങ്ങളുടെ സംരക്ഷണം ഇനി സ്വകാര്യ ഏജൻസികൾക്കും നിർവഹിക്കാം.
നിലവിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കു കീഴിലുള്ള 3500ലധികം സാംസ്കാരിക സ്മാരകങ്ങളുടെ സംരക്ഷണത്തിനു സ്വകാര്യ ഫണ്ടുകൾ ഉപയോഗിച്ചിരുന്നെങ്കിലും സംരക്ഷണച്ചുമതല പൂർണമായും എഎസ്ഐക്ക് കീഴിലായിരുന്നു.
സ്മാരകങ്ങളുടെ സംരക്ഷണത്തിൽ സ്വകാര്യ പങ്കാളിത്തമുണ്ടാകുന്നതിലൂടെ സ്മാരകങ്ങളുടെ സംരക്ഷണപ്രവർത്തനം കൂടുതൽ വേഗത്തിലും മെച്ചപ്പെട്ട രീതിയിലും നടപ്പിലാക്കുമെന്ന് കേന്ദ്രസർക്കാർ കരുതുന്നു.
അടിയന്തര സംരക്ഷണം ആവശ്യമുള്ള 250 സ്മാരകങ്ങളുടെ പട്ടിക കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. നിക്ഷേപം നടത്താൻ താത്പര്യമുള്ള കോർപറേറ്റുകൾക്ക് ഇതിൽനിന്ന് താത്പര്യമുള്ള സ്മാരകങ്ങൾ തെരഞ്ഞെടുക്കാം.
Tags : cultural monuments private agencies Protection country India Archaeological Survey of India