National
ന്യൂഡൽഹി: ബലൂചിസ്ഥാനിൽ ഡസൻ കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണങ്ങൾക്കു പിന്നിൽ ഇന്ത്യയാണെന്ന പാക്കിസ്ഥാന്റെ ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം. പാക്കിസ്ഥാന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സ്വന്തം ആഭ്യന്തര പരാജയങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനാണ് ഇസ്ലാമാബാദ് ശ്രമിക്കുന്നതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
പാക് സൈന്യവും ആഭ്യന്തരമന്ത്രി മുഹ്സിൻ നഖ്വിയും ഉന്നയിച്ച ആരോപണങ്ങൾക്കു മറുപടിയായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ആണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പാക്കിസ്ഥാൻ നടത്തുന്നതെന്ന് ജയ്സ്വാൾ പറഞ്ഞു. ഓരോ തവണ അക്രമസംഭവങ്ങൾ അരങ്ങേറുമ്പോഴും ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് പാക്കിസ്ഥാന്റെ സ്ഥിരം തന്ത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ബലൂചിസ്ഥാനിലെ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കുന്നതിനു പകരം, അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും അടിച്ചമർത്തലുകളും മറച്ചുവയ്ക്കാനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നത്. സ്വന്തം രാജ്യത്തെ ക്രമസമാധാന നില പാലിക്കുന്നതിലുണ്ടായ പരാജയം മറയ്ക്കാനാണ് ഇത്തരം അടിസ്ഥാനമില്ലാത്ത വാദങ്ങൾ ഉന്നയിക്കുന്നതെന്നും ജയ്സ്വാൾ പറഞ്ഞു.
സംഘർഷം രൂക്ഷം
സാധാരണക്കാരുടെ വേഷത്തിലെത്തിയ അക്രമികൾ ആശുപത്രികളിലും സ്കൂളുകളിലും ചന്തകളിലും കയറി വെടിയുതിർക്കുകയായിരുന്നു. ജനങ്ങളെ അവർ മനുഷ്യകവചങ്ങളായി ഉപയോഗിച്ചെന്ന് പാക് മന്ത്രി തലാൽ ചൗധരി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ ബലൂചിസ്ഥാനിൽ ഉണ്ടായ തുടർച്ചയായ ആക്രമണങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരുമുൾപ്പെടെ 48 പേർ കൊല്ലപ്പെട്ടെന്ന് ബലൂച് മന്ത്രി സർഫ്രാസ് ബുഖ്ദി പറഞ്ഞു.
സേനയെ ലക്ഷ്യമിട്ട് ആക്രമണം
ബലൂച് ലിബറേഷൻ ആർമി ആണ് ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. ഹെറോഫ് എന്നു പേരിട്ടിരിക്കുന്ന ഓപ്പറേഷനിലൂടെ ഗ്വാദർ, ക്വറ്റ തുടങ്ങി പ്രധാന മേഖലകളിൽ സുരക്ഷാ സേനയെ ലക്ഷ്യം വച്ചാണ് ആക്രമണം നടന്നത്. അതേസമയം, തിരിച്ചടിയിൽ നൂറിലധികം വിഘടനവാദികളെ വധിച്ചതായി പാക് സൈന്യവും അവകാശപ്പെടുന്നു.
സ്വാഭാവിക വിഭവങ്ങളാൽ സമ്പന്നമാണെങ്കിലും പാകിസ്ഥാനിലെ ഏറ്റവും ദരിദ്രമായ പ്രവിശ്യയാണ് ബലൂചിസ്ഥാൻ. ദശകങ്ങളായി ഇവിടെ സ്വയംഭരണത്തിനായുള്ള പോരാട്ടങ്ങൾ നടന്നുവരികയാണ്.
International
വാഷിംഗ്ടൺ ഡിസി: അമേരിക്ക ഇറാനെ ഏതു നിമിഷവും ആക്രമിച്ചേക്കാം എന്ന സാഹചര്യം നിലനിൽക്കെ നിർണായക നീക്കങ്ങളുമായി ലോകശക്തികൾ. സൈനിക നടപടി നേരിടുന്നതിനേക്കാൾ ഇറാൻ ഒരു ചർച്ചയ്ക്കു തയാറാകാനാണ് സാധ്യതയെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ആണവപദ്ധതികൾ ഇറാൻ അവസാനിപ്പിക്കണമെന്നതാണ് അമേരിക്ക ചർച്ചയ്ക്കായി മുന്നോട്ടുവച്ചിരിക്കുന്ന ആവശ്യം. അതേസമയം, പ്രതിരോധ-മിസൈൽ ശേഷികൾ ഒരിക്കലും ചർച്ചാവിഷയമാക്കില്ലെന്ന് ഇറാനും തങ്ങളുടെ നിലപാട് കർക്കശമാക്കിയിട്ടുണ്ട്.
വൈറ്റ് ഹൗസിൽ മാധ്യമങ്ങളോടു സംസാരിക്കവേയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇറാനു ചർച്ചകൾക്കായി സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും എന്നാൽ, അത് എപ്പോഴാണെന്നു വെളിപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
"യുദ്ധക്കപ്പലുകളുടെ വ്യൂഹം ഇപ്പോൾ ഇറാനു നേരെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇറാൻ ഒരു കരാറിനു തയാറാകുമെന്നു ഞാൻ കരുതുന്നു. കരാർ നടന്നാൽ നല്ലത്, നടന്നില്ലെങ്കിൽ എന്തു സംഭവിക്കുമെന്നു ലോകം കാണും...' ട്രംപ് മുന്നറിയിപ്പ് നൽകി.
ഇതിനകംതന്നെ യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ മിഡിൽ ഈസ്റ്റിൽ എത്തിയതായാണ് റിപ്പോർട്ടുകൾ.
അമേരിക്കയുമായുള്ള സംഘർഷം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി സെക്രട്ടറി അലി ലാരിജാനി മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കാൻ റഷ്യ സന്നദ്ധത അറിയിച്ചതായാണ് സൂചന. തുർക്കിയും സമാനമായ മധ്യസ്ഥനീക്കങ്ങൾ നടത്തുന്നുണ്ട്.
ഇറാൻ മന്ത്രിക്ക് ഉപരോധം
ഇറാനിൽ നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ നേതൃത്വം നൽകുന്നു എന്നാരോപിച്ച് ഇറാന്റെ ആഭ്യന്തരമന്ത്രി ഇസ്കന്ദർ മൊമേനിക്കെതിരേ ട്രംപ് ഭരണകൂടം ഉപരോധം ഏർപ്പെടുത്തി. ആയിരക്കണക്കിനു സമാധാനകാംക്ഷികളായ പ്രക്ഷോഭകരുടെ കൊലപാതകത്തിന് ഉത്തരവാദി മൊമേനി നയിക്കുന്ന സേനയാണെന്ന് അമേരിക്ക കുറ്റപ്പെടുത്തി.
ഇറാനിലെ നിലവിലെ ഭരണകൂടത്തിനെതിരേ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളും അതിനുനേരെയുണ്ടായ അടിച്ചമർത്തലുകളുമാണ് പുതിയ സംഘർഷങ്ങൾക്കു തുടക്കമിട്ടത്.
പഴയ ആണവ കരാറിൽനിന്നു പിന്മാറിയ ട്രംപ്, ഇറാന്റെ മിസൈൽ പദ്ധതികളും ആണവ മോഹങ്ങളും പൂർണമായും തടയുന്ന പുതിയൊരു കരാർ ഒപ്പിടാൻ ഇറാനെ നിർബന്ധിക്കുകയാണ്. കഴിഞ്ഞ വർഷം ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ "ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ' പോലെയുള്ള സൈനിക നടപടികൾ ഇനിയും ഉണ്ടായേക്കാമെന്ന ഭീതി നിലനിൽക്കുന്നു.
International
ദാവോസ്: യുക്രെയ്ൻ-റഷ്യ യുദ്ധത്തിന് അറുതിവരുത്താനുള്ള നിർണായക നീക്കത്തിന്റെ ഭാഗമായി അമേരിക്ക-റഷ്യ-യുക്രെയ്ൻ പ്രതിനിധികൾ പങ്കെടുക്കുന്ന ത്രിരാഷ്ട്ര ചർച്ചകൾക്ക് ഇന്നു യുഎഇയിൽ തുടക്കമാകും.
സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിനു ശേഷം നടന്ന പാനൽ ചർച്ചയിലാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി ഈ സുപ്രധാന വിവരം അറിയിച്ചത്. ഇന്നും നാളെയും സാങ്കേതിക തലത്തിലുള്ള ചർച്ചകളാണു നടക്കുക. യുദ്ധം ആരംഭിച്ചതിനു ശേഷം മൂന്നു രാജ്യങ്ങളും ഒരുമിച്ചിരിക്കുന്ന ആദ്യ ത്രികക്ഷി ചർച്ചയാണിത്.
ട്രംപുമായി കൂടിക്കണ്ട് സെലൻസ്കി
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ദാവോസിൽ നടത്തിയ ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സെലൻസ്കി യുഎഇ ചർച്ചയെക്കുറിച്ച് വെളിപ്പെടുത്തിയത്. ട്രംപുമായുള്ള ചർച്ച ശുഭകരമായിരുന്നു എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ചർച്ചകളുടെ ഭാഗമായി യുക്രെയ്ൻ സംഘം ഇന്ന് അമേരിക്കൻ സംഘവുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് അമേരിക്കൻ പ്രതിനിധികൾ റഷ്യൻ പ്രതിനിധികളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാനത്തിനായി റഷ്യ വിട്ടുവീഴ്ചകൾക്ക് തയാറാകണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു.
യൂറോപ്പിന്റെ സുരക്ഷയിൽ ആശങ്ക
യൂറോപ്പ് തങ്ങളുടെ സുരക്ഷയ്ക്കായി അമേരിക്കയെ മാത്രം അമിതമായി ആശ്രയിക്കുന്നതിനെയും സെലൻസ്കി വിമർശിച്ചു. യൂറോപ്പിനു സ്വന്തമായി സൈനികശക്തി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധമുണ്ടായാൽ നാറ്റോ സഹായിക്കുമെന്ന വിശ്വാസത്തിലാണ് ഇപ്പോൾ യൂറോപ്പ് മുന്നോട്ടുപോകുന്നത്. എന്നാൽ, അമേരിക്ക സഹായിക്കാത്ത ഒരു സാഹചര്യം ഉണ്ടായാൽ എന്ത് സംഭവിക്കുമെന്ന ചോദ്യം യൂറോപ്യൻ നേതാക്കളുടെ മനസിലുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
യുക്രെയ്ൻ നാറ്റോയിൽ അംഗമായിരുന്നെങ്കിൽ ഗ്രീൻലാൻഡ് തീരത്തുകൂടി സ്വതന്ത്രമായി സഞ്ചരിക്കുന്ന റഷ്യൻ കപ്പലുകളെ നേരിടാൻ തങ്ങൾക്കു കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്രിമിയയിൽ റഷ്യൻ കപ്പലുകളെ മുക്കിയതുപോലെ അവിടെയും തങ്ങൾക്കു കരുത്ത് തെളിയിക്കാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
International
ഓസ്ലോ: റഷ്യയുമായി യുദ്ധസമാനമായ സാഹചര്യമുണ്ടായാൽ സൈന്യത്തിനു പൗരൻമാരുടെ വാഹനങ്ങൾ, ബോട്ടുകൾ, മറ്റ് സ്വത്തുക്കളും പിടിച്ചെടുത്തു ഉപയോഗിക്കേണ്ടി വരുമെന്ന് യൂറോപ്യൻ രാജ്യമായ നോർവേ. ഇതുവരെ 13,000 പൗരന്മാർക്കാണ് ഈ സന്ദേശം കൈമാറിയത്.
യുദ്ധസമയത്ത്, രാജ്യത്തിന്റെ പ്രതിരോധത്തിനു വേണ്ടിവരുന്ന വസ്തുക്കൾ സായുധ സേനയ്ക്ക് ലഭ്യമാകുമെന്ന് ഉറപ്പാക്കാനാണ് ഈ സന്ദേശത്തിലൂടെ തങ്ങൾ ഉദ്ദേശിക്കുന്നതെന്ന് നോർവീജിയൻ സൈന്യം പറഞ്ഞു. ഇപ്പോൾ കൈമാറിയ സന്ദേശത്തിനു ഒരു വർഷമാണ് കാലാവധി നിശ്ചയിച്ചിട്ടുള്ളത്. മുൻപും ഇത്തരത്തിലുള്ള സന്ദേശങ്ങൾ സൈന്യം കൈമാറിയിട്ടുണ്ട്.
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഗുരുതരമായ സുരക്ഷാ വെല്ലുവിളികളാണ് നോർവേ അഭിമുഖീകരിക്കുന്നതെന്നും യുദ്ധത്തിനു തയാറെടുക്കേണ്ട സാഹചര്യം അടുത്തിടെ വർധിച്ചുവെന്നും അതിനാൽ വലിയ ശേഖരണം നടത്താൻ തയാറെടുക്കുകയാണെന്നും സൈന്യത്തിലെ ലോജിസ്റ്റിക്സ് ഓർഗനൈസേഷൻ മേധാവി ആൻഡേഴ്സ് ജെൻബർഗ് പറഞ്ഞു.
ആർട്ടിക് മേഖലയിൽ റഷ്യയുമായി സമുദ്രാതിർത്തിയും കര അതിർത്തിയും നോർവേ പങ്കിടുന്നുണ്ട്. ആർട്ടിക് മേഖലയിൽ റഷ്യയും ചൈനയും സാന്നിധ്യം വിപുലീകരിക്കാൻ പദ്ധതിയിടുന്നതാണ് നാറ്റോ അംഗം കൂടിയായ നോർവേയുടെ ആശങ്ക കൂട്ടുന്നത്.
അതേസമയം ഗ്രീൻലാൻഡിനുമേലുള്ള പരമാധികാരം പിടിച്ചെടുക്കാനുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ ശ്രമങ്ങൾ തുടരവേയാണ് നോർവേയുടെ ഭാഗത്തുനിന്നുള്ള നീക്കങ്ങളെന്നതും ശ്രദ്ധേയമാണ്. ദിവസങ്ങൾക്കു മുമ്പ് നോർവേ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ എട്ടോളം യുദ്ധങ്ങൾ നിർത്തിവയ്പ്പിച്ച തനിക്കു സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകേണ്ടതില്ലെന്ന് നിങ്ങളുടെ രാജ്യം തീരുമാനിച്ചത് കണക്കിലെടുക്കുമ്പോൾ, സമാധാനത്തെക്കുറിച്ച് മാത്രം ചിന്തിക്കേണ്ട ബാധ്യത തനിക്കില്ലെന്ന് ട്രംപ് കുറിച്ചിരുന്നു.
Leader Page
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടികൾ ലോകത്തെ ഞെട്ടിക്കുന്നു. വ്യവസ്ഥാപിത ലോകക്രമം പാടെ മാറ്റിമറിക്കുന്നതാണു വെനസ്വേലയിൽ അടക്കമുള്ള ട്രംപിന്റെ നീക്കങ്ങൾ. ട്രംപിന്റെ കീഴിലെ അമേരിക്ക ലോകക്രമം തകർക്കുന്നുവെന്നു ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയ്ൻമെയർ അടക്കമുള്ള ലോകനേതാക്കൾ പരസ്യമായി പറയുന്നു. ഏകപക്ഷീയ തീരുമാനങ്ങളിലൂടെ ലോകത്തെയാകെ വിഷമിപ്പിക്കുകയാണു രണ്ടാമൂഴത്തിൽ ട്രംപ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധവും ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ്.
അന്താരാഷ്ട്ര നിയമം ആവശ്യമില്ലെന്നാണ്, വെനസ്വേലയിൽ കടന്നുകയറി പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയതിനുശേഷം ട്രംപ് പറയുന്നത്. തന്റെ ധാർമികതയ്ക്കു മാത്രമേ തന്റെ മുന്നേറ്റത്തെ തടയാനാകൂവെന്ന് ട്രംപ് ന്യൂയോർക്ക് ടൈംസിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇതര രാഷ്ട്രങ്ങളുടെ സ്വതന്ത്ര പരമാധികാരത്തിൽ കടന്നുകയറുന്ന ലോകപോലീസിനു മുന്നിൽ ലോകം പകച്ചു. ലോകത്തിലെ വലിയ ജനാധിപത്യ രാജ്യമായ അമേരിക്കയുടെ ഭരണത്തലവന്റെ ഓരോ നടപടിയും ഇന്ത്യയും കാനഡയും അടക്കമുള്ള രാജ്യങ്ങളെ പ്രതിസന്ധിയിലാക്കി.
ന്യായീകരണങ്ങൾക്കു പഞ്ഞമില്ല
ലോകയുദ്ധങ്ങൾ അവസാനിപ്പിക്കുന്ന സമാധാനദൂതനെന്നു സ്വയം വിശേഷിപ്പിച്ച ട്രംപാണ് സ്വതന്ത്ര പരമാധികാര രാജ്യമായ വെനസ്വേലയിൽ കടന്നുകയറി രാഷ്ട്രത്തലവനെയും ഭാര്യയെയും പിടിച്ചുകൊണ്ടുപോയത്. സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനു തന്നോളം അർഹത മറ്റാർക്കുമില്ലെന്നു സ്വയം പറഞ്ഞതു മറക്കാറായില്ല. സമാധാന സമ്മാനം കൈപ്പറ്റിയ വെനസ്വേലയിലെ പ്രതിപക്ഷ നേതാവുകൂടിയായ മരിയ മച്ചാഡോയോടും ട്രംപിനു കൊതിക്കെറുവുണ്ടായി.
വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ തട്ടിക്കൊണ്ടു പോയതിലും വെനസ്വേലയുടെ എണ്ണശേഖരം വരുംവർഷങ്ങളിൽ ഊറ്റി വിറ്റ് പണം കൈക്കലാക്കുമെന്ന് പരസ്യമായി പറയുന്നതിലും ട്രംപിന് ന്യായീകരണമുണ്ട്. യുക്രെയ്നെതിരേ യുദ്ധം തുടങ്ങിയ റഷ്യയുടെ ന്യായീകരണവും ഇസ്രയേലിൽ ഭീകരാക്രമണം നടത്തിയ ഹമാസിന്റെ ന്യായീകരണവും, ഗാസ യുദ്ധത്തിൽ അനേകരെ കൊന്നൊടുക്കിയ ഇസ്രയേലിന്റെ ന്യായീകരണവുമെല്ലാം തഥൈവ. ഇന്ത്യയിൽ ഭീകരാക്രമണം നടത്തിയ പാക്കിസ്ഥാനോടുള്ള അമേരിക്കയുടെ മൃദുസമീപനം പോലും ന്യായവും നീതിയും നോക്കിയല്ല.
ഇറാനിലും ആശങ്ക വളരുന്നു
ഇറാനിൽ നടക്കുന്ന ജനകീയ പ്രക്ഷോഭം വലിയതോതിലുള്ള അമേരിക്കൻ ഇടപെടലിലേക്കു വഴിമാറാനുള്ള സാധ്യതയുമുണ്ട്. ഡിസംബർ 28ന് തുടങ്ങിയ പ്രക്ഷോഭം ഇറാനിലെ 31 പ്രവിശ്യകളിലും ടെഹ്റാൻ അടക്കം നൂറിലേറെ നഗരങ്ങളിലും വ്യാപിച്ചിട്ടുണ്ട്. പ്രക്ഷോഭത്തിൽ 42 പേരെങ്കിലും കൊല്ലപ്പെട്ടതായാണു റിപ്പോർട്ട്. യുഎഇയിൽ നിന്നും തുർക്കിയിൽനിന്നും ഇറാനിലെ വിവിധ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഇറാനിൽ അമേരിക്ക ആക്രമണം നടത്തിയാൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലുള്ള ലക്ഷക്കണക്കിനു മലയാളികളാകും ആശങ്കയിലാകുക.
1979ലെ ഇസ്ലാമിക വിപ്ലവത്തിൽ നാടുകടത്തപ്പെട്ട കിരീടാവകാശി റെസ പഹ്ലവിയുടെ നേതൃത്വത്തിലുള്ള ഇറാൻ പ്രക്ഷോഭത്തിൽ അമേരിക്ക നേരിട്ടു കൈകടത്താനുള്ള സാധ്യത തള്ളിക്കളായാനാകില്ല. അമേരിക്കയെ സന്തോഷിപ്പിക്കാനാണു പ്രക്ഷോഭകാരികളുടെ ശ്രമമെന്ന ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖമനേയിയുടെ വാക്കുകൾ വ്യക്തമാണ്. ഇന്റർനെറ്റ്, ഫോണ്‍ സേവനങ്ങൾ വിച്ഛേദിച്ചതുകൊണ്ടു കലാപം തടയാൻ ഇറാൻ സർക്കാരിനു കഴിഞ്ഞേക്കില്ല.
ഇന്ത്യൻ കരാറിനും പണി കിട്ടി
അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിക്കാത്തതിനാലാണ് ഇന്ത്യ- യുഎസ് വ്യാപാരക്കരാർ നടക്കാത്തതെന്ന് അമേരിക്കൻ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് ഇന്നലെ പറഞ്ഞു. ട്രംപിനെ മോദി വിളിക്കാത്തതിനാൽ വ്യാപാരക്കരാർ നടന്നില്ലെന്ന് ഉളുപ്പില്ലാതെയാണ് അമേരിക്ക വെളിപ്പെടുത്തിയത്. ഇത്രയേറെ അഹന്ത ആകാമോയെന്നു സംശയിച്ചിട്ട് കാര്യമില്ല.
റഷ്യൻ എണ്ണ ഇന്ത്യ വാങ്ങുന്നതിൽ ട്രംപിന് അതൃപ്തിയുണ്ടെന്ന് മോദിക്ക് അറിയാമായിരുന്നുവെന്നും 500 ശതമാനം വരെ തീരുവ ഉയർത്താൻ കഴിയുമെന്നും പറഞ്ഞതിനു പിന്നാലെയാണ് ലുട്നിക്കിന്റെ പരാമർശം. ഇന്ത്യ- യുഎസ് വ്യാപാരക്കരാറിനായി ചർച്ചകൾ നടത്തുന്ന സമയത്താണ് അമേരിക്കയുടെ ഭീഷണി. ആറു റൗണ്ട് ചർച്ചകൾ ഇതുവരെ നടന്നു. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ പരിഹരിക്കുന്നതിനുള്ള ചട്ടക്കൂട് പുതിയ കരാറിൽ ഉൾപ്പെട്ടിരുന്നു.
സന്ദർശക വീസയുള്ള ഇന്ത്യക്കാരുടെ വീസ റദ്ദ് ചെയ്യുമെന്നും അമേരിക്കൻ ജോലിക്കായുള്ള എച്ച് 1-ബി വീസകൾക്കും പഠനത്തിനെത്തുന്ന വിദ്യാർഥികൾക്കുള്ള വീസകൾക്കും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കുന്നതടക്കം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ഭീഷണികളും പുതിയ രീതിയാണ്.
ഗ്രീൻലാൻഡിനു ചുവപ്പുകാർഡ്
ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള ട്രംപിന്റെ പ്രസ്താവനകൾ ലോകക്രമത്തെ ബാധിക്കും. ഡെന്മാർക്കിന്റെ നിയന്ത്രണത്തിലുള്ള ഓട്ടോണമസ് മേഖലയായ ഗ്രീൻലാൻഡിനായി ബലപ്രയോഗം ഉൾപ്പെടെ എല്ലാ സാധ്യതകളും പരിഗണനയിലുണ്ടെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡാനിഷ് ഉദ്യോഗസ്ഥരുമായി ട്രംപ് ഭരണകൂടം അടുത്തയാഴ്ച ഉന്നതതല ചർച്ചയ്ക്കു തയാറെടുക്കുന്നതിനിടെയാണിത്. ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള ഉദ്ദേശ്യം ട്രംപ് പരസ്യമാക്കിയിട്ടുണ്ട്.
ഭീഷണികൾ നിർത്താനുള്ള ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സന്റെ ആവശ്യത്തോട് അമേരിക്കയുടെ പ്രതികരണം ശുഭകരമല്ല. അറ്റ്ലാന്റിക് സമുദ്രമേഖലയിൽ 80 വർഷത്തെ സുരക്ഷാ ബന്ധങ്ങളെ നശിപ്പിക്കുന്നതിനാണ് അമേരിക്കയുടെ ശ്രമമെന്ന ഫ്രെഡറിക്സിന്റെ മുന്നറിയിപ്പിനും പുല്ലുവില. മറ്റൊരു നാറ്റോ രാജ്യത്തെ സൈനികമായി ആക്രമിക്കാൻ അമേരിക്ക തീരുമാനിച്ചാൽ, രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം മുതലുള്ള സുരക്ഷ ഇല്ലാതാകുമെന്നും ഡെന്മാർക്ക് ഓർമിപ്പിക്കുന്നു. എന്നാൽ, അമേരിക്കയുടെ സുരക്ഷയ്ക്ക് ഗ്രീൻലാൻഡ് ഏറ്റെടുക്കാൻ തനിക്ക് ഉദ്ദേശ്യമുണ്ടെന്ന് ട്രംപ് ആവർത്തിക്കുന്നു.
ട്രംപ് ‘മെനു’വിൽ കാനഡയും
കാനഡയെ അമേരിക്കയുടെ 51-ാമതു സംസ്ഥാനമായി ചേർക്കണമെന്ന് ട്രംപ് പ്രഖ്യാപിച്ചതു വിസ്മരിക്കാനാകില്ല. 2024ൽ രണ്ടാമതും പ്രസിഡന്റായ ഉടനെയായിരുന്ന ആദ്യ പ്രസ്താവന. ആ മോഹം ഉപേക്ഷിക്കാൻ ട്രംപ് തയാറല്ല. പതിറ്റാണ്ടുകൾ അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യരാഷ്ട്രമായിരുന്ന വലിയ അയൽരാജ്യത്തെ അപ്പാടെ വിഴുങ്ങാമെന്നു സാധാരണ ഗതിയിൽ ഒരു ജനാധിപത്യ ഭരണാധികാരി ചിന്തിക്കാനിടയില്ല. പക്ഷേ, ആപ്പിളിനെ ഓറഞ്ചുമായി താരതമ്യം ചെയ്യരുതല്ലോ.
അമേരിക്കയുടെ ‘മെനുവിൽ’ കാനഡ ഇപ്പോഴില്ലെന്നു ചിന്തിക്കരുതെന്ന് ഐക്യരാഷ്ട്രസഭയിലെ മുൻ അംബാസഡർ ബോബ് റേ കഴിഞ്ഞ ചൊവ്വാഴ്ച പറഞ്ഞു. വെനസ്വേലയ്ക്കെതിരായ ട്രംപിന്റെ സൈനിക ആക്രമണം, ഗ്രീൻലാൻഡിനായുള്ള പദ്ധതികൾ, പശ്ചിമാർധ ഗോളത്തിനുമേലുള്ള അമേരിക്കയുടെ ഉടമസ്ഥാവകാശ പ്രഖ്യാപനം എന്നിവ കാനഡയുടെ നിലനിൽപിനുള്ള വെല്ലുവിളിയാണെന്ന് 2013ൽ എംപിയായി വിരമിച്ച ഫെഡറൽ ലിബറൽ പാർട്ടിയുടെ മുൻ ഇടക്കാല നേതാവായ റേ ഓർമപ്പെടുത്തുന്നു. കാനഡയുടെ പരമാധികാരത്തെ അമേരിക്കൻ സർക്കാർ ഗൗരവമായി എടുക്കുന്നില്ലെന്നു ചുരുക്കം.
അസാധാരണം, അഭൂതപൂർവം
അസാധാരണവും അഭൂതപൂർവവുമാണു കഴിഞ്ഞ കുറച്ചുകാലമായുള്ള ആഗോള സംഭവവികാസങ്ങൾ. ചൈന പാലിക്കുന്ന തന്ത്രപരമായ സംയമനംപോലും അവരുടെ ആഗോള താത്പര്യത്തിന് അനുസരിച്ചാണ്. റഷ്യയും ഇന്ത്യയും ജർമനിയും ഫ്രാൻസും ബ്രിട്ടനും ഓസ്ട്രേലിയയും അടക്കമുള്ള രാജ്യങ്ങൾക്കും പരിമിതികളേറെയുണ്ടെന്ന് അമേരിക്കയും ചൈനയും കരുതുന്നു.
ട്രംപ് മഠയനാണെന്നു പറയാനാകില്ല. എന്നാൽ, ട്രംപിന്റെ നടപടികൾ പലതും അതിബുദ്ധിയാകും. റഷ്യയുമായി സന്പൂർണ ശത്രുത വേണ്ടെന്ന ട്രംപിന്റെ ആദ്യ നിലപാടിലെ തന്ത്രം വ്യക്തം. പക്ഷേ ആഗോള നിയമങ്ങളും മര്യാദകളും തീർത്തും അവഗണിച്ചു തനിക്കിഷ്ടമുള്ളതെല്ലാം ചെയ്യുമെന്ന നില അപകടകരമാണ്. ഐക്യരാഷ്ട്രസഭയെയും ആഗോള കൂട്ടായ്മകളെയും ട്രംപ് തള്ളുകയും ചെയ്യുന്നു.
ആശങ്കയും വെല്ലുവിളിയുമേറെ
അന്താരാഷ്ട്ര നിയമങ്ങളിൽനിന്നു മാത്രമല്ല, സഖ്യകക്ഷികളിൽനിന്നു പോലും അമേരിക്ക ക്രമേണ പിന്മാറുകയാണെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍ ഓർമിപ്പിച്ചു. വെനസ്വേല വിട്ടതിനുശേഷം റഷ്യയുടെ എണ്ണക്കപ്പൽ പിടിച്ചെടുത്ത യുഎസ് നടപടി സമുദ്ര നിയമത്തിന്റെ ഗുരുതര ലംഘനമാണെന്നു റഷ്യൻ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു. വെനസ്വേലയുടെ പ്രസിഡന്റിനെ പിടികൂടാനും ലോകത്തിലെതന്നെ ഏറ്റവും കൂടുതൽ എണ്ണ ശേഖരമുള്ള ആ രാജ്യത്തിന്റെ എണ്ണവ്യവസായത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ട്രംപിന് മര്യാദകളൊന്നും പ്രശ്നമല്ല.
വെനസ്വേലയുടെ ഭാവി, തായ്വാന്റെ സുരക്ഷ, ഗ്രീൻലാൻഡിനായുള്ള ലക്ഷ്യങ്ങൾ, കാനഡയെ ചേർക്കാനുള്ള മോഹം തുടങ്ങിയവകൊണ്ട് അവസാനിക്കുന്നതല്ല ട്രംപിന്റെ നവകാല തന്ത്രങ്ങൾ. സൈനികവും സാന്പത്തികവുമായ അമേരിക്കൻ ശക്തിയുടെ വിജയത്തിൽ അഭിമാനിക്കുന്ന പ്രസിഡന്റിന്റെ ഭാവിയിലെ ഓരോ നീക്കവും ഇന്ത്യ അടക്കം ലോകത്തിനാകെ കൂടുതൽ വെല്ലുവിളിയും ആശങ്കയുമാകും. പിണറായി വിജയനും എം.എ. ബേബിയും പോലുള്ളവരുടെ പ്രതിഷേധങ്ങൾ ട്രംപിനു പുല്ലുവിലയാണ്.
ഒന്നിച്ചു നിന്നാൽ ഇന്ത്യ നേടും
ധാർമികത, സൈനികശക്തി എന്നിവ മുതൽ ഒരു തരം ദുഷ്ടതയും ധാർഷ്ട്യവും വരെ ട്രംപിന്റെ നീക്കങ്ങളിൽ കാണാനാകും. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ഇതേ രീതിയാണ്. അമേരിക്കയിലെ ഡെമോക്രാറ്റുകൾക്കെതിരേയുള്ള ട്രംപിന്റെ നീക്കങ്ങളും വ്യത്യസ്തമല്ല. ഇന്ത്യയിലെ പ്രതിപക്ഷത്തോടുള്ള ബിജെപിയുടെ സമീപനത്തിലും ചില സമാനതകളുണ്ടാകും.
ആഗോള സാന്പത്തിക ശക്തിയായുള്ള കുതിപ്പും മറ്റൊരു രാജ്യത്തിനുമില്ലാത്ത മികവുറ്റ യുവതയുടെ കരുത്തും മുതലാക്കി മാറുന്ന ലോകക്രമത്തിൽ പുതുതന്ത്രങ്ങൾ ആവിഷ്കരിക്കാൻ ഇന്ത്യക്കു കഴിയട്ടെ. മതപരവും ജാതീയവും പ്രാദേശികവുമായ ഭിന്നതകൾ വളർത്താതെ, ഇന്ത്യയെ ഒറ്റക്കെട്ടായി നയിക്കാനാകട്ടെ ഭരണാധികാരികളുടെ ശ്രമം.
International
ന്യൂയോര്‍ക്ക്: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന് അവകാശപ്പെട്ട് വീണ്ടും രംഗത്തെത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. പെന്‍സില്‍വാനിയയിലെ മൗണ്ട് പൊക്കോണോയില് നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്.
സംഘര്‍ഷം പരിഹരിക്കുന്നതില്‍ മൂന്നാം കക്ഷി ഇടപെടല്‍ ഇന്ത്യ തുടര്‍ച്ചയായി നിഷേധിക്കുന്നതിനിടെയാണു ട്രംപിന്റെ പ്രസ്താവന. 10 മാസത്തിനിടെ താന്‍ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചെന്ന് ട്രംപ് അവകാശപ്പെട്ടു.
കംബോഡിയയും തായ്ലന്ഡും വീണ്ടും യുദ്ധം ആരംഭിച്ചിട്ടുണ്ടെന്നും ഉടനെ അവിടെയും ഇടപെടുമെന്നും ട്രംപ് പറഞ്ഞു. 50 വര്‍ഷത്തിനിടെ അമേരിക്കയില്‍ റിവേഴ്സ് മൈഗ്രേഷനാണെന്നു പറഞ്ഞ ട്രംപ് മൂന്നാം ലോക രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റത്തിന് അവസാനമായെന്നും റാലിയിൽ പ്രഖ്യാപിച്ചു.
International
മോസ്കോ: യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഡോണൾഡ് ട്രംപിന്റെ മരുമകൻ ജാറേദ് കുഷ്നറും മോസ്കോയിൽ. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ സാധ്യതകൾ ചർച്ച ചെയ്യുന്നതിനാണ് ഇരുവരും മോസ്കോയിലെത്തിയത്.
എല്ലാ നയതന്ത്ര ശ്രമങ്ങളെയും അങ്ങേയറ്റം ഗൗരവത്തോടെയാണു കാണുന്നതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി പറഞ്ഞു.
യഥാർഥ സമാധാനവും സുരക്ഷയും കൈവരിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് സെലെൻസ്കി എക്സിൽ കുറിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ യുക്രെയ്ൻ പ്രതിനിധിസംഘവുമായി നടത്തി.
ചർച്ച ഫലപ്രദമായിരുന്നെന്ന് റൂബിയോ പറഞ്ഞു. യുദ്ധം അവസാനിക്കുന്നതിന് ഇനിയും ജോലി ബാക്കിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ ഡിസി: വെനസ്വേലയ്ക്കു സമീപം സൈനികവിന്യാസം ശക്തിപ്പെടുത്തുന്ന അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് വിമാനവാഹിനിയെ കരീബിയൻ മേഖലയിലേക്ക് അയച്ചു. അമേരിക്ക കൃത്രിമമായി പുതിയ യുദ്ധം സൃഷ്ടിക്കുകയാണെന്ന് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ ആരോപിച്ചു.
മയക്കുമരുന്നു കടത്തൽ തടയാനെന്ന പേരിൽ അമേരിക്കൻ സേന വെനസ്വേലൻ തീരത്ത് ബോട്ടുകൾക്കു നേരേ ആക്രമണം തുടരുന്നതിനിടെയാണ് പുതിയ നീക്കം. കടൽ ആക്രമണത്തിനു പുറമേ വെനസ്വേലയ്ക്കുള്ളിലും ആക്രമണം നടത്താനായിരിക്കാം അമേരിക്കൻ പദ്ധതിയെന്നു സൂചനയുണ്ട്.
ജെറാൾഡ് ഫോർഡ് കപ്പലിന് 90 യുദ്ധവിമാനങ്ങളെ വഹിക്കാൻ ശേഷിയുണ്ട്. എഫ് 35 അടക്കമുള്ള യുദ്ധവിമാനങ്ങളെയും മറ്റു യുദ്ധക്കപ്പലുകളെയും നേരത്തേതന്നെ മേഖലയിൽ വിന്യസിച്ചിരുന്നു.
മയക്കുമരുന്ന് കടത്തുന്ന ബോട്ടുകൾക്കു നേർക്ക് എന്നു പറഞ്ഞ് അമേരിക്കൻ സേന ഇതുവരെ പത്ത് ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഇതിൽ കൊല്ലപ്പെട്ടവർ നാർക്കോ തീവ്രവാദികളാണെന്ന് ട്രംപ് ഭരണകൂടം ആരോപിക്കുന്നു. വെള്ളിയാഴ്ച ആയിരുന്നു അവസാനത്തെ ആക്രമണം.
അമേരിക്കയിലേക്ക് മയക്കുമരുന്ന് എത്തുന്നതിൽ വെനസ്വേലയ്ക്ക് നാമമാത്ര പങ്കേയുള്ളൂ. വെനസ്വേലൻ പ്രസിഡന്റ് മഡുറോയെ സ്ഥാനഭ്രഷ്ടനാക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്ന ആരോപണമുണ്ട്.
ചാരസംഘടനയായ സിഐഎയ്ക്ക് വെനസ്വേലയിൽ രഹസ്യ ഓപ്പറേഷന് അനുമതി നല്‍കിയതായി ട്രംപ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. മയക്കുമരുന്ന് കടത്തുകാർക്കെതിരായ ഓപ്പറേഷന്റെ ഭാഗമായി വെനസ്വേലയിൽ കരയാക്രമണം നടത്താനും പദ്ധതിയുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു.
കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പിൽ മഡുറോ വീണ്ടും വെനസ്വേലൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് അമേരിക്ക അംഗീകരിച്ചിട്ടില്ല. തെരഞ്ഞെടുപ്പിൽ വലിയ തോതിൽ കൃത്രിമത്വം നടന്നുവെന്ന് അമേരിക്കയും പാശ്ചാത്യശക്തികളും ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കടത്തിന്റെ പേരിൽ മഡുറോയ്ക്കും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥർക്കും എതിരേ അമേരിക്കയിൽ കേസുണ്ട്. മഡുറോയുടെ അറസ്റ്റിന് സഹായിക്കുന്നവർക്ക് അഞ്ചു കോടി ഡോളർ പാരിതോഷികം അമേരിക്ക വാഗ്ദാനം ചെയ്തിട്ടുണ്ട്.
Editorial
ഭീഷണിയില്ലാത്തൊരു രാജ്യം ഉറപ്പായാൽ പലസ്തീനികളുടെയും ഇസ്രേലികളുടെയും പ്രശ്നം തീരും. പക്ഷേ, ഹമാസിനു വേണ്ടത്, ലോകമാകെയുള്ള ഇസ്ലാമിക് സ്റ്റേറ്റാണ്.
ഏതു ദുഃഖമാണു കൂടുതൽ ഭാരപ്പെട്ടത്, വീടില്ലാത്തവന്റെയോ രാജ്യമില്ലാത്തവന്റെയോ? വീടില്ലാത്തവന്റെ ദുഃഖം അതു ലഭിക്കുന്നതോടെ തീരും. പക്ഷേ, രാജ്യമില്ലാത്തവനു വീടു കിട്ടിയാലും ഉറപ്പുള്ള വാസഗേഹമാകില്ല. അന്യഥാബോധം വിട്ടൊഴിയാത്ത മുറികളിൽ അവൻ തിരിഞ്ഞും മറിഞ്ഞും കിടക്കും. ഭീഷണിയില്ലാത്തൊരു രാജ്യം ഉറപ്പായാൽ പലസ്തീനികളുടെയും ഇസ്രേലികളുടെയും പ്രശ്നം തീരും.
പക്ഷേ, ഹമാസിന്, മറ്റേതൊരു ഇസ്ലാമിക ഭീകരപ്രസ്ഥാനത്തെയുംപോലെ യഹൂദരും ക്രിസ്ത്യാനികളുമില്ലാത്തൊരു ലോകം കിട്ടിയേ തീരൂ. അതുകൊണ്ടാണ് ഹമാസിനെ നിരായുധീകരിക്കാത്ത ഒരുടന്പടിയും അംഗീകരിക്കില്ലെന്ന് ഇസ്രയേൽ ആവർത്തിക്കുന്നത്. വെടിനിർത്തൽ കരാർ നിലവിൽ വന്നയുടനെ ഇസ്രയേലിന്റെ വാദത്തെ ന്യായീകരിക്കുന്ന സംഭവങ്ങളാണ് അരങ്ങേറുന്നത്.
ഒറ്റുകാരെന്നു സംശയിക്കുന്ന സ്വന്തം ജനത്തെ പോലും ഹമാസ് നിരത്തിനിർത്തി പരസ്യമായി കൊല്ലുന്ന ദൃശ്യങ്ങൾ ഐക്യദാർഢ്യക്കാരൊഴികെയുള്ള ലോകം കണ്ടു. വിവിധ മുസ്ലിം രാജ്യങ്ങളിൽ “അല്ലാഹു അക്ബർ’’ വിളിച്ച് ക്രൈസ്തവരെ കൊന്നൊടുക്കുന്ന അതേ രീതി. ഗാസ സങ്കീർണമാകുകയാണ്. കഴിഞ്ഞെന്നു ട്രംപ് പറഞ്ഞാൽ തീരുന്നതല്ല ഇസ്രയേൽ-ഹമാസ് യുദ്ധം.
കഴിഞ്ഞദിവസം, പടിഞ്ഞാറൻ ഗാസയിലെ സബ്രയെന്ന ചെറുപട്ടണത്തിലെ നിരത്തിലേക്ക് ഹമാസ് ഏഴോ എട്ടോ പേരെ വലിച്ചിഴച്ചുകൊണ്ടുവരുന്പോൾ ഏറെ ദൂരെയല്ലാതെ ഇസ്രയേൽ-പലസ്തീൻ തടവുകാരെ വെടിനിർത്തലിന്റെ ഭാഗമായി പരസ്പരം കൈമാറുകയായിരുന്നു. ഇസ്രയേൽ ബന്ധം ആരോപിച്ചാണ് സ്വന്തം ജനങ്ങളിൽപ്പെട്ട ആ മനുഷ്യരെ കണ്ണുകൾ മൂടിക്കെട്ടി കൈകൾ പിന്നിൽ ബന്ധിച്ച് മുട്ടിന്മേൽ നിർത്തിയത്.
പിന്നിൽ നിന്ന ഹമാസ് ഭീകരർ അവരുടെ ശിരസിനു പിന്നിൽ നിറയൊഴിച്ചത് കുട്ടികൾ ഉൾപ്പെടെയുള്ള ആൾക്കൂട്ടത്തെ സാക്ഷിയാക്കിയാണ്. ഈ ഭീകരരും അതുകണ്ട് “അല്ലാഹു അക്ബർ’’ വിളിക്കുന്ന കാണികളും തങ്ങൾക്കു ഭീഷണിയാണെന്നാണ് ഇസ്രയേൽ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഈ വീഡിയോ ഹമാസ് തന്നെ പ്രചരിപ്പിച്ചതാണ്. പലസ്തീനികളും ഹമാസ് വിരുദ്ധരുമായ നിരവധി ദുഗ്മുഷ് ഗോത്രക്കാരെയും ഹമാസ് കൊന്നുകഴിഞ്ഞു. ഹമാസ് പുറത്തുവിടുന്നതല്ലാതെ യഥാർഥ കണക്കൊന്നും ആർക്കുമറിയില്ല.
ഗാസയിലും ലിബിയയിലും നൈജീരിയയിലും ഇറാനിലും ഇറാക്കിലുമൊക്കെ ഭീകരർ തുടരുന്ന ഈ നരഹത്യ കണ്ടിട്ടും ഭീകരർക്കു ‘സ്വാതന്ത്ര്യസമരസേനാനി’ പട്ടം കൊടുക്കുന്നവരുണ്ട്. ഇസ്ലാമിക തീവ്രവാദത്തിന്റെ ചൂടറിയാത്തതുകൊണ്ടു മാത്രമല്ല, അതിന്റെ രാഷ്ട്രീയ സാധ്യതകൾ അറിയുന്നതുകൊണ്ടുമാണ്. ഹമാസിന് ഭരണപങ്കാളിത്തമില്ലാത്തതും അറബ് രാജ്യങ്ങൾ ഉൾപ്പെടെ അംഗീകരിച്ചതുമായ വെടിനിർത്തൽ കരാർ ഹമാസിനെ നിലനിർത്തിക്കൊണ്ട് അസാധ്യമാണെന്ന് ഗാസ വെളിപ്പെടുത്തുന്നു.
തീവ്രവാദത്തെ തീവ്രവാദമെന്നു വിളിക്കാതിരിക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്പോൾ ലഭിക്കുന്ന ലാഭം ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുടെ അക്കൗണ്ടിലുമുണ്ട്. തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിലെ നീക്കുപോക്കുകൾ തന്നെയാണത്. പക്ഷേ, ഹമാസ് ഉൾപ്പെടെയുള്ള ഭീകരപ്രസ്ഥാനങ്ങൾക്കു വച്ചുനീട്ടുന്ന പിന്തുണ, കേരളത്തിന്റെ ഇസ്ലാമിക് ബ്രദർഹുഡിന്റെ മുളകൾക്കു വളമായിക്കഴിഞ്ഞു. നാളെ അവ വടവൃക്ഷങ്ങളാകും.
അതിനെ ചൂണ്ടിക്കാണിച്ച് ഇതര മതവർഗീയതകളും ശക്തി പ്രാപിക്കുകയാണ്. ആപത്കരമായ ഈ പ്രീണനരാഷ്ട്രീയത്തിന്റെ വാർത്തകളും വീക്ഷണങ്ങളും നാളെ ചരിത്രമാകും. 2022 ഡിസംബറിൽ ഹമാസ് കമാൻഡർ മെഹ്മൂദ് അൽ സഹറിന്റേതായി മിഡിൽ ഈസ്റ്റ് മീഡിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ടിവി പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പറഞ്ഞത്, ഇന്നുവരെ അവരുടെ ഒരു നേതാവും തിരുത്തിയിട്ടില്ല. “ഇസ്രയേൽ നമ്മുടെ ആദ്യലക്ഷ്യം മാത്രമാണ്.
ഭൂഗോളത്തിന്റെ 510 മില്യൺ സ്ക്വയർ കിലോമീറ്റർ മുഴുവൻ നമ്മുടെ നിയമത്തിനു കീഴിലാകും. അവിടെ യഹൂദരും ക്രൈസ്തവരും ഉണ്ടാകില്ല.” കഴിഞ്ഞ വർഷം ഇസ്രയേൽ വധിച്ച, 2006ൽ ഗാസയുടെ പ്രധാനമന്ത്രിയായിരുന്ന ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ, ഇസ്ലാമിക ഭീകരൻ സാക്ഷാൽ ഒസാമ ബിൻ ലാദന്റെ ആരാധകനായിരുന്നു. ചിലർ ഗാസ വഴി, ചിലർ തുർക്കി വഴി, ചിലർ നൈജീരിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഇറാൻ, ഇറാക്ക്, സുഡാൻ, നൈജീരിയ, കേരളം.... ലക്ഷ്യം ഒന്നുതന്നെ. പക്ഷേ, ഇതിനെ വംശഹത്യയുടെ വിളംബരമോ ഊട്ടിയുറപ്പിക്കലോ ആയി നമ്മുടെ രാഷ്ട്രീയക്കാർ കാണില്ല.
ഇസ്രയേൽ-പലസ്തീൻ വിഷയത്തിന്റെ ഏക കാരണം ഹമാസ് അല്ലെങ്കിലും ഇസ്ലാമിക തീവ്രവാദവും യഹൂദവിരുദ്ധതയും കൊണ്ടുനടക്കുന്നതിനാൽ ഹമാസുള്ളിടത്തോളം കാലം ഇസ്രയേൽ വഴങ്ങില്ല. പ്രത്യേകിച്ചും ഇസ്ലാമിക് സ്റ്റേറ്റ് മാതൃകയിലുള്ള പരസ്യ വധശിക്ഷ നടപ്പാക്കലും അരാജകത്വവും തുടരുന്നതിനാൽ. അറബ് രാജ്യങ്ങളും ഹമാസിനെ പിന്തുണയ്ക്കാനിടയില്ല.
അവശേഷിക്കുന്ന തുരങ്കങ്ങളിൽനിന്നിറങ്ങി ജനത്തെ കൊല്ലാനല്ലാതെ പലസ്തീൻ പുനർനിർമാണത്തിൽ ഹമാസിനൊന്നും ചെയ്യാനാകില്ല. ഈ ഭീകരപ്രസ്ഥാനം ഏറ്റവും വലിയ നഷ്ടം വരുത്തിവയ്ക്കുന്നത് പലസ്തീൻകാർക്കാണ്. പശ്ചിമേഷ്യയിലും ആഫ്രിക്കയിലും ഇസ്ലാമിക തീവ്രവാദികൾ വംശവെറിയാൽ ക്രൈസ്തവരെ കൊന്നൊടുക്കുകയും ആട്ടിപ്പായിക്കുകയുമാണെങ്കിൽ ഗാസയിൽ അവർ സ്വന്തം ജനതയുടെ അന്തകരായിരിക്കുന്നു.
Leader Page
ഗാസ യുദ്ധം അടക്കം നിരവധി സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ചതിനു സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം വേണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അതിമോഹം കരിഞ്ഞുണങ്ങിയതില് അധികമാര്‍ക്കും ദുഃഖമുണ്ടാകില്ല. മേധാവിത്വം സ്ഥാപിക്കാന്‍ നികുതിയുദ്ധം അടക്കം ട്രംപ് നടത്തുന്ന സാമ്പത്തിക തീവ്രവാദം ലോകത്തിനാകെ ഭീഷണിയാണ്.
ലാറ്റിനമേരിക്കന്‍ രാജ്യമായ വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവര്‍ത്തകയുമായ മരിയ മച്ചാഡോയ്ക്ക് ആണ് 2025ലെ സമാധാന നൊബേല്‍ പുരസ്കാരം. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനങ്ങളിലെ രാഷ്ട്രീയം മറനീക്കുന്നതാണു പുതിയ വിവാദം.
പറക്കട്ടെ, വെള്ളരിപ്രാവുകള്‍
എങ്കിലും ചോരപ്പുഴയൊഴുകിയ ഗാസയില്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ പറന്നുതുടങ്ങിയതില് ആശ്വസിക്കാം. രണ്ടു വര്‍ഷത്തിലേറെ നീണ്ട മനുഷ്യക്കുരുതികള്‍ക്ക് അറുതി വരുന്നുവെന്നതു സന്തോഷകരമാണ്. ഗാസ മുനമ്പിന്റെ പ്രധാന ഭാഗങ്ങളില്‍നിന്ന് ഇസ്രയേല്‍ സൈന്യം ഇന്നലെ പിന്‍വാങ്ങിത്തുടങ്ങി.
മധ്യ ഗാസയിലെ നുസൈറാത്ത് ക്യാമ്പിലെയും തെക്കന്‍ ഗാസയിലെയും കുടുംബങ്ങൾ വടക്കന്‍ ഗാസയിലേക്കു നീങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. എങ്കിലും, ഇസ്രയേല്‍ സൈന്യം മുമ്പു പ്രവര്‍ത്തിച്ചിരുന്ന നെറ്റ്സാരിം ഇടനാഴിയിലെ പ്രദേശങ്ങളിലേക്കു പ്രവേശിക്കാന്‍ അവര്‍ കാത്തിരിക്കുകയാണ്. മാനുഷിക സഹായങ്ങളുമായി പ്രതിദിനം 400 മുതല്‍ 600 വരെ ട്രക്കുകള്‍ ഗാസയിലെത്തും.
നിര്‍ണായകം 72 മണിക്കൂര്‍
ഈജിപ്തില്‍ മൂന്നു ദിവസത്തെ ചര്‍ച്ചകള്‍ക്കുശേഷം കഴിഞ്ഞയാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഗാസയില്‍ 20 ഇന സമാധാന പദ്ധതി അവതരിപ്പിച്ചത്. തടവുകാരെ കൈമാറുകയും ഗാസയുടെ ചില ഭാഗങ്ങളില്‍നിന്ന് ഇസ്രയേല്‍ പിന്‍വാങ്ങുകയും ചെയ്യുന്ന ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഒന്നാംഘട്ടത്തിന് ഇസ്രയേല്‍ സര്‍ക്കാര്‍ ഇന്നലെ പുലര്‍ച്ചെ അംഗീകാരം നല്കി.
ജീവിച്ചിരിപ്പുണ്ടെന്നു കരുതുന്ന 20 ഇസ്രേലി ബന്ദികളെയും മോചിപ്പിക്കാന്‍ ഹമാസിന് 72 മണിക്കൂര്‍ സമയമുണ്ട്. ബന്ദികളായിരിക്കേ കൊല്ലപ്പെട്ട 28 ഇസ്രയേലുകാരുടെ മൃതദേഹങ്ങളും തിരിച്ചെത്തിക്കും. നൂറുകണക്കിനു ഹമാസ്, പലസ്തീന് തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന 250ഓളം പലസ്തീന് തടവുകാരെയും ഗാസയില്‍നിന്നുള്ള 1,700 തടവുകാരെയും ഇസ്രയേല്‍ മോചിപ്പിക്കും.
സമാധാന കരാര്‍ തുടക്കം
ഗാസ കരാര്‍ വലിയൊരു തീരുമാനമാണ്. പക്ഷേ, തുടക്കം മാത്രമാണിത്. കരാര്‍ പ്രകാരം, സമ്മതിച്ച രേഖയിലേക്കു പിന്‍വാങ്ങാന്‍ ഇസ്രയേല്‍ സൈന്യത്തിന് 24 മണിക്കൂര്‍ സമയമുണ്ട്. സ്ട്രിപ്പിന്റെ 53 ശതമാനം നിയന്ത്രണമുള്ള ഘട്ടത്തിലേക്കു സൈന്യം പിന്‍വാങ്ങുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു. മൂന്നു ഘട്ടങ്ങളിലായുള്ള ഇസ്രേലി പിന്മാറ്റത്തിൽ ആദ്യത്തേതാണിതെന്നാണു കഴിഞ്ഞയാഴ്ച വൈറ്റ് ഹൗസ് വിതരണം ചെയ്ത ഭൂപടം സൂചിപ്പിക്കുന്നത്.
എന്നാല്‍, ശാശ്വത സമാധാനം എങ്ങനെ കൈവരുമെന്നതിന്റെ വിശദാംശങ്ങള്‍ വ്യക്തമല്ല. അമേരിക്കന്‍ സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ ഏകദേശം 200 സൈനികരുടെ ബഹുരാഷ്ട്ര സേന ഗാസ വെടിനിര്‍ത്തല്‍ നിരീക്ഷിക്കുമെന്നാണ് അമേരിക്ക വ്യക്തമാക്കിയത്. ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി, യുഎഇ എന്നിവിടങ്ങളില്‍നിന്നുള്ള സൈനികരാകും സേനയില്‍ ഉള്‍പ്പെടാന്‍ സാധ്യത. ഗാസയില്‍ അമേരിക്കന്‍ സൈന്യം നിലയുറപ്പിക്കില്ലെന്നു മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന് പറഞ്ഞു.
പലസ്തീനികളെ കൈവിടരുത്
ട്രംപിന്റെ ഇരുപതിന സമാധാന പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായാല്‍, പിന്നീടുള്ള ഘട്ടങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കും. എന്നാല്‍ ഇവയില്‍ പലതിലും കരാറിലെത്തുക പ്രയാസമാകും. ഗാസയിലെ എല്ലാ സൈനിക, ഭീകര, ആക്രമണ അടിസ്ഥാനസൗകര്യങ്ങളും നശിപ്പിക്കുമെന്ന് ഇസ്രയേല്‍ പറയുന്നു. ട്രംപിന്റെ നേതൃത്വത്തില്‍ യുകെ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ഉള്‍പ്പെട്ട സമാധാന ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ പലസ്തീന് ടെക്നോക്രാറ്റുകളുടെ താത്കാലിക പരിവര്‍ത്തന സമിതിയാണ് ഗാസ ഭരിക്കേണ്ടതെന്നാണ് ട്രംപിന്റെ പദ്ധതിയില്‍ പറയുന്നത്.
പദ്ധതിപ്രകാരം ഭാവിയില്‍ ഗാസയുടെ ഭരണത്തില്‍ ഹമാസിനു നേരിട്ടോ അല്ലാതെയോ പങ്കുണ്ടാകില്ല. ഗാസ മുനമ്പിന്റെ ഭരണം ഒടുവില്‍ പലസ്തീന് അഥോറിറ്റിക്കു കൈമാറും. ഐക്യരാഷ്ട്രസഭാ ഉച്ചകോടിയില്‍ പലസ്തീനെ സ്വതന്ത്രരാജ്യമായി ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങള്‍ നേരത്തേ അംഗീകരിച്ചിരുന്നു. ഹമാസ് അംഗങ്ങള്‍ക്കു മറ്റൊരു രാജ്യത്തേക്കു പോകാന്‍ പൊതുമാപ്പു വാഗ്ദാനം ചെയ്യും. പലസ്തീനികള്‍ക്കു ഗാസയില്‍ തുടരാം. ഗാസ പുനര്‍നിര്‍മിക്കാനുള്ള ട്രംപ് സാമ്പത്തിക വികസന പദ്ധതിക്കു വിദഗ്ധ സമിതി രൂപംനല്‍കും.
ഗാസയില്‍ അനിശ്ചിതത്വം
ആയുധങ്ങള്‍ പൂര്‍ണമായി താഴെവയ്ക്കാനും ഭീകരാക്രമണം അവസാനിപ്പിക്കാനും ഹമാസും ഇതര ഭീകര ഗ്രൂപ്പുകളും തയാറാകുമെന്നു കരുതാനാകില്ല. ചര്‍ച്ചകളില്‍ നിരായുധീകരണത്തെക്കുറിച്ച് ഹമാസ് പരാമര്‍ശിക്കാത്തതില്‍ കാര്യം വ്യക്തം. പലസ്തീന് രാഷ്ട്രം സ്ഥാപിതമായതിനുശേഷം മാത്രമേ ആയുധങ്ങള്‍ താഴെ വയ്ക്കൂവെന്നതാണു പരസ്യമായ നിലപാട്. ഏകീകൃത പലസ്തീന് പ്രസ്ഥാനത്തിന്റെ ഭാഗമായി ഗാസയില്‍ ഭാവിയില്‍ ചില പങ്കുണ്ടായിരിക്കുമെന്ന് ഹമാസ് പറഞ്ഞിട്ടുമുണ്ട്.
യുദ്ധാനന്തര ഗാസയില്‍ പലസ്തീനിയന്‍ ഏജന്‍സിയുടെ പങ്കാളിത്തം നെതന്യാഹുവും ഉറപ്പിച്ചു പറയുന്നില്ല. ഇസ്രയേല്‍ സൈന്യത്തിന്റെ പിന്‍വലിക്കലിന്റെ വ്യാപ്തിയും തര്‍ക്കവിഷയമാണ്. ആദ്യഘട്ടത്തില്‍ ഗാസയുടെ 53 ശതമാനം നിയന്ത്രണം നിലനിര്‍ത്തുമെന്ന് ഇസ്രയേല്‍ പറയുന്നു. വൈറ്റ് ഹൗസ് പദ്ധതി പ്രകാരം പിന്‍വലിക്കല്‍ ഏകദേശം 40 ശതമാനവും പിന്നീട് 15 ശതമാനം വരെയുമാണ്. ഭീകര ഭീഷണിയില്‍നിന്ന് ഗാസയെ സുരക്ഷിതമാക്കുന്നതുവരെ നിലനില്‍ക്കുമെന്നാണ് ഇസ്രയേല്‍ പറയുന്നത്. ഇസ്രയേലിന്റെ സമ്പൂര്‍ണ പിന്‍വലിക്കലിനു വ്യക്തമായ സമയപരിധി നല്‍കുന്നുമില്ല.
തീക്കൊള്ളികൊണ്ടു ചൊറിയല്‍
2023 ഒക്ടോബര്‍ ഏഴിന് ദക്ഷിണ ഇസ്രയേലില്‍ കടന്ന് 38 കുട്ടികളടക്കം 1,195 പേരെ വധിക്കുകയും 251 ആളുകളെ ബന്ദിയാക്കുകയും ചെയ്ത ഹമാസ് തീവ്രവാദികളുടെ നടപടിയുടെ ബാക്കിപത്രം അതിഭീകരമായിരുന്നു. തീക്കൊള്ളികൊണ്ട് തലചൊറിഞ്ഞതുപോലെ. പിന്നീടിങ്ങോട്ട് ഇസ്രയേല്‍ നടത്തിയ കൂട്ടക്കുരുതിയില്‍ 67,139 മനുഷ്യർ മരിച്ചുവീണതായാണ് ഹമാസ് ആരോഗ്യമന്ത്രാലയം അറിയിച്ചത്. മരിച്ചവരിലേറെയും കുട്ടികളും സ്ത്രീകളുമാണെന്നതു ദുഃഖകരം. രണ്ടു വര്‍ഷത്തിനിടെ ഹമാസ് നടത്തിയ ആക്രമണങ്ങളില്‍ ഇസ്രയേലില്‍ 2,291 പേരും കൊല്ലപ്പെട്ടു.
ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിനു രണ്ടു വര്‍ഷവും രണ്ടു ദിവസവും കഴിഞ്ഞാണു യുദ്ധം അവസാനിച്ചത്. ഗാസയിലെ ആശുപത്രികളും സ്കൂളുകളും ഭവനസമുച്ചയങ്ങളും തവിടുപൊടിയായി. കെട്ടിടാവശിഷ്ടങ്ങള്‍ നീക്കാനും കുടിവെള്ള ലഭ്യത ഉറപ്പാക്കാനും ആഴ്ചകളെടുക്കും. ഭീകരതയുടെ ശേഷിപ്പായ ചോര വീണ ഭൂമിയെയും സാധാരണക്കാരായ ജനതയെയും നമുക്കു വിസ്മരിക്കാനാകില്ല.
ഭീകരതയ്ക്കു മതമില്ല
മതതീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരേ ലോകം ഒന്നിക്കേണ്ട അവസരമാണു കൈവരുന്നത്. എല്ലാത്തരം തീവ്രവാദവും ഭീകരതയും എതിര്‍ക്കപ്പെടണം. ഹമാസും ഇസ്ലാമിക് സ്റ്റേറ്റും (ഐഎസ്) ബൊക്കോ ഹറാമും ജെയ്ഷെ മുഹമ്മദും ലഷ്കര്‍ ഇ തൊയിബയും മുതല്‍ പോപ്പുലര്‍ ഫ്രണ്ട് വരെയുള്ള എല്ലാ തീവ്ര, ഭീകര ശക്തികളുടെയും അടിവേരറക്കാതെ സമാധാനം കൈവരില്ല. ഭീകരതയ്ക്കു മതമില്ല. തീവ്രവാദത്തിനും ഭീകരതയ്ക്കും ഒരു മതത്തിന്റെയും മറയും പരിരക്ഷയും ന്യായീകരണങ്ങളും പാടില്ല.
ഗാസയിലോ ഇസ്രയേലിലോ ജമ്മു കാഷ്മീരിലോ നൈജീരിയയിലോ, മറ്റെവിടെയോ ആയാലും കൂട്ടക്കുരുതികളെ ആരും ന്യായീകരിക്കരുത്. ഒറ്റക്കെട്ടായി എതിര്‍ക്കണം. ഗാസയില്‍ ജീവന് പൊലിഞ്ഞ പതിനായിരങ്ങള്‍ക്കുവേണ്ടി ലോകത്തെ സമാധാനപ്രേമികളും കേരളം അടക്കമുള്ള സര്‍ക്കാരുകളും ഒന്നിച്ചതില്‍ അഭിമാനിക്കാം. പക്ഷേ, നൈജീരിയയില്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ കൊല്ലപ്പെടുന്ന നിരപരാധികള്‍ക്കു വേണ്ടിക്കൂടി ഇനി ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്താന്‍ നമുക്കു കഴിയണം.
നൈജീരിയയിലും മനുഷ്യരാണ്
നൈജീരിയയില്‍ 2009നു ശേഷം അരലക്ഷം ക്രൈസ്തവരെ ബൊക്കോ ഹറാം അടക്കമുള്ള ഭീകര ഇസ്ലാമിക സായുധ ഗ്രൂപ്പുകള്‍ കൊന്നൊടുക്കിയെന്നാണ് അമേരിക്കന്‍ സെനറ്റര്‍ ടെഡ് ക്രൂസ് ചൂണ്ടിക്കാട്ടിയത്. 18,000 പള്ളികളും 2,000 സ്കൂളുകളും തകര്‍ത്തതായി അദ്ദേഹം പറഞ്ഞു. ക്രൈസ്തവ കൂട്ടക്കുരുതിക്ക് നൈജീരിയന്‍ സര്‍ക്കാരിന്റെ സഹായമുണ്ടെന്നാണ് ആരോപണം. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തെ 48 ശതമാനം വരുന്ന ക്രൈസ്തവരെയാണ് വംശഹത്യ ചെയ്യുന്നതെന്നതു കൂടുതല്‍ ഗൗരവമുള്ളതാണ്.
നൈജീരിയയിലെ സുരക്ഷാപ്രശ്നങ്ങളെ വിദേശഗ്രൂപ്പുകള് മുതലെടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് അവിടത്തെ സര്‍ക്കാരിന്റെ വാദം. വടക്കു കിഴക്കന്‍ മേഖലയില്‍ സായുധ ബൊക്കോ ഹറാം വിമതപോരാട്ടം നടത്തുകയാണത്രേ. വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ ക്രിമിനല്‍ സംഘങ്ങളുടെ വിളയാട്ടമാണെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു. കഷ്ടംതന്നെ. ബൊക്കോ ഹറാമിനെ ഭീകര സംഘടനയായി 2013ല്‍ അമേരിക്ക പ്രഖ്യാപിച്ചിരുന്നു.
മതം നോക്കിയാകരുത് മനുഷ്യത്വം
ഗാസയില്‍ കൂട്ടക്കൊല നടത്തിയ ഇസ്രയേലിനു പിന്തുണയും കവചവുമൊരുക്കിയ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് സമാധാനത്തിന്റെ മാടപ്രാവാകാന്‍ ശ്രമിച്ചതുപോലുള്ള വൈരുധ്യം ലോകം തിരിച്ചറിയും. പലസ്തീനികളുടെ അവകാശങ്ങള്‍ കവരാന്‍ ആരു ശ്രമിച്ചാലും അംഗീകരിക്കാനാകില്ല. അതേപോലെ ഫാസിസത്തിന്റെ തീച്ചൂളയില്‍നിന്ന് അതിജീവനത്തിന്റെ അദ്ഭുതസാക്ഷ്യമായ യഹൂദ ജനതയ്ക്കും ജീവിക്കാന്‍ അവകാശമുണ്ട്.
ആഗോള-പ്രാദേശിക രാഷ്ട്രീയ, സാമ്പത്തിക താത്പര്യങ്ങള്‍ നോക്കിയുള്ള രാജ്യങ്ങളുടെ നിലപാടുകളിലെ ചാഞ്ചാട്ടങ്ങള്പോലെതന്നെ അപകടകരമാണ് വോട്ടുബാങ്കു നോക്കിയുള്ള സര്‍ക്കാരുകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും കാപട്യങ്ങള്‍. തീവ്രവാദത്തിനും ഭീകരതയ്ക്കും മതവും രാഷ്ട്രീയവും പാടില്ല. മതം നോക്കിയാകരുത് മനുഷ്യത്വം. നമുക്കു വേണ്ടതു സമാധാനവും സുരക്ഷയുമാണ്.
Leader Page
ഹമാസിനുമേൽ ഇസ്രയേൽ
ഗാസാ മുനമ്പിൽനിന്ന് ഹമാസ് ഭീകരർ ഇസ്രയേലിനു നേരേ കര, കടൽ, വ്യോമ ആക്രമണം നടത്തിയപ്പോൾ ആരംഭിച്ചതാണ് ഇപ്പോഴത്തെ ഇസ്രയേൽ-ഹമാസ് യുദ്ധം. 2023 ഒക്ടോബർ ഏഴിനായിരുന്നു ഇസ്രയേലിനെ ഞെട്ടിച്ച ആക്രമണം. അടുത്ത ദിവസം, ഹമാസ് ഭീകരരെ തകർക്കാനും അവർ ബന്ദികളാക്കിയ 251 പേരെ തിരികെ കൊണ്ടുവരാനുമായി ഇസ്രയേൽ യുദ്ധം പ്രഖ്യാപിച്ചു.
യുദ്ധം ഗാസ മുനമ്പിലുടനീളം വ്യാപകമായ നാശം വിതച്ചു. കുറഞ്ഞത് 67,160 പേർ കൊല്ലപ്പെടുകയും 1,69,679 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. ഐക്യരാഷ്ട്രസഭയുടെ അഭിപ്രായത്തിൽ, 2025 പകുതിയോടെ യുദ്ധം ഭക്ഷ്യ അരക്ഷിതാവസ്ഥയുടെ വിനാശകരമായ തലത്തിലെത്തി. ഗാസ നഗരത്തിൽ ക്ഷാമം സ്ഥിരീകരിച്ചു.
വർധിച്ചുവരുന്ന പ്രതിസന്ധിക്കിടയിലും യുദ്ധം അവസാനിക്കുന്നതിനുള്ള സാധ്യതകൾ അവ്യക്തമായി തുടർന്നു. ഇതോടെ സ്ഥിരമായ വെടിനിർത്തലിനായി സമ്മർദം ശക്തമാകുകയും സെപ്റ്റംബർ അവസാനത്തോടെ അമേരിക്ക രാജ്യാന്തര പിന്തുണയോടെ യുദ്ധം അവസാനിപ്പിക്കാനുള്ള നിർദേശം മുന്നോട്ടു വയ്ക്കുകയും ചെയ്തു. ഗാസയിൽ ഇനിയും ആയിരക്കണക്കിനു പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി കരുതുന്നു.
2023 ഒക്ടോബർ ഏഴിന്, ജൂത അവധിദിനത്തിലായിരുന്നു ഹമാസ് ഭീകരാക്രമണം. പുലർച്ചെ 6.30ഓടെയാണ് ആക്രമണം ആരംഭിച്ചത്. നിരവധി സൈനികർ അവധിയിലായിരുന്നതിനാൽ ഇസ്രയേൽ സൈന്യത്തിന്റെ ശ്രദ്ധ തെക്ക് ഗാസ മുനമ്പിനേക്കാൾ ഇസ്രയേലിന്റെ വടക്കൻ അതിർത്തിയിലായിരുന്നു.
ഒക്ടോബർ ഏഴിനു രാവിലെ 8.23ന് ഇസ്രയേൽ സേന യുദ്ധമുന്നറിയിപ്പ് പ്രഖ്യാപിച്ചു. രണ്ട് മണിക്കൂറിനുശേഷം അവരുടെ യുദ്ധവിമാനങ്ങൾ ഗാസ മുനമ്പിൽ വ്യോമാക്രമണം ആരംഭിച്ചു. ഒക്ടോബർ ഒന്‍പതിന് ഇസ്രയേൽ ഗാസ മുനമ്പ് ‘പൂർണമായി ഉപരോധിക്കാൻ’ ഉത്തരവിടുകയും അവിടേക്കുള്ള വെള്ളം, വൈദ്യുതി, ഭക്ഷണം, ഇന്ധനം എന്നിവ നിർത്തലാക്കുകയും ചെയ്തു.
വിദേശികളും ഉൾപ്പെട്ടതിനാൽ ബന്ദിമോചനം രാജ്യാന്തര പരിശ്രമമായി മാറി. ആക്രമണം തുടരുന്പോഴും ബന്ദികളെ മോചിതരാക്കാൻ രാജ്യാന്തര ശ്രമം നടക്കുന്നുണ്ടായിരുന്നു. ഖത്തർ സുപ്രധാന ഇടനിലക്കാരായി. ഹമാസ് ആക്രമണത്തിനു മൂന്നാഴ്ചകൾക്കുശേഷം, ഗാസ മുനമ്പിലെ 1.4 ദശലക്ഷത്തിലധികം പലസ്തീനികൾ പലായനം ചെയ്തു.
ആയിരക്കണക്കിന് പലസ്തീനികൾ കൊല്ലപ്പെട്ടു. ഒക്ടോബർ അവസാനത്തോടെ ഇസ്രേലി കരസേന ഗാസ മുനമ്പിലേക്കു മുന്നേറി. പ്രദേശത്തെ ആശയവിനിമയ സംവിധാനം പരിമിതമാക്കി. ഇത് തീവ്രവാദികളുടെ ഏകോപനം തടസപ്പെടുത്തി. എന്നാൽ, അടിയന്തര വൈദ്യസഹായമെത്തിക്കുന്നതും ഇതുമൂലം തടസപ്പെട്ടു.
ഏകദേശം 23,000 പലസ്തീനികൾ കൊല്ലപ്പെട്ടതായി 2024 ജനുവരി ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇവരിൽ ഭൂരിഭാഗവും സാധാരണക്കാരായിരുന്നു എങ്കിലും ഹമാസ് ഭീകരരും കൊല്ലപ്പെട്ടവരിലുണ്ടായിരുന്നു. കൃത്യമായ ലക്ഷ്യം നിർണയിച്ച് യുദ്ധതന്ത്രം മാറ്റുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു. ജനുവരി അവസാനത്തോടെ, ദിവസേനയുള്ള മരണങ്ങളുടെ ശരാശരി എണ്ണം ഒക്ടോബറിലേതിനേക്കാൾ മൂന്നിലൊന്നായിരുന്നു. ജൂലൈ അവസാനത്തോടെ, യുദ്ധത്തിൽ മരിച്ച പലസ്തീനികളുടെ എണ്ണം 40,000 ആയി.
ഫെബ്രുവരിയിൽ ഇസ്രയേൽ റാഫയിലേക്കും യുദ്ധം വ്യാപിപ്പിച്ചു. റാഫയിലെ ആക്രമണം ഹമാസ് ബറ്റാലിയനുകളുടെ ‘അവസാന കോട്ട’യെ വേരോടെ പിഴുതെറിയുമെന്ന് നെതന്യാഹു തറപ്പിച്ചുപറഞ്ഞു. ഏപ്രിൽ ഒന്നിന് ഷെഫ് ജോസ് ആൻഡ്രേസിന്റെ വേൾഡ് സെൻട്രൽ കിച്ചണിലെ സഹായികളുമായി പോയ നിരവധി വാഹനങ്ങൾ ഇസ്രേലി വ്യോമാക്രമണത്തിൽ തകർന്നു. ഏഴ് തൊഴിലാളികൾ കൊല്ലപ്പെട്ടു. മരണങ്ങളുടെ ഉത്തരവാദിത്വം ഇസ്രേലി സേന ഏറ്റെടുത്തു. “ഭയാനകമായ പിഴവുകളുടെ ഒരു ശൃംഖല” എന്നാണ് സർക്കാർ വക്താവ് ഈ സംഭവങ്ങളെ വിശേഷിപ്പിച്ചത്.
മേയ് അഞ്ചിന് സമാധാനചർച്ചകൾ വീണ്ടും പരാജയപ്പെട്ടു. മണിക്കൂറുകൾക്കകം, മാനുഷിക സഹായത്തിനുള്ള പ്രധാന വഴിയായ കെരെം ഷാലോം അതിർത്തി ക്രോസിംഗിന് സമീപം നിലയുറപ്പിച്ചിരുന്ന ഇസ്രേലി സൈനികർക്കുനേരേ ഹമാസ് റോക്കറ്റുകൾ തൊടുത്തു. നാല് സൈനികർ കൊല്ലപ്പെട്ടു. അതോടെ ക്രോസിംഗ് അടച്ചു. അടുത്ത ദിവസം, റാഫയിൽനിന്ന് ഒരു ലക്ഷം പലസ്തീനികളെ ഒഴിപ്പിക്കാൻ ഇസ്രയേൽ ഉത്തരവിട്ടു.
അതേസമയം, റാഫ അതിർത്തി ക്രോസിംഗിന്റെയും ഫിലാഡൽഫി ഇടനാഴിയുടെയും നിയന്ത്രണം ഏറ്റെടുക്കാൻ ഇസ്രയേൽ സൈന്യം നീക്കം തുടങ്ങി. മേയ് 14ന് അവർ നഗരത്തിൽ പ്രവേശിച്ചു. മേയ് ആറു മുതൽ റാഫയിൽനിന്ന് പലായനം ചെയ്തവരുടെ എണ്ണം എട്ടു ലക്ഷം കവിഞ്ഞു. അവർ എത്തിച്ചേർന്ന പ്രദേശത്ത് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളില്ലായിരുന്നു. സമാധാനചർച്ചകൾ ഒരുവഴിക്ക് നടക്കുമ്പോഴും ഇസ്രയേൽ ഗാസയിൽ ആക്രമണം കടുപ്പിച്ചു.
ജൂലൈ 13ന് ഖാൻ യൂനിസിൽ ഹമാസിന്റെ ഉന്നത സൈനിക കമാൻഡറായ മുഹമ്മദ് ദെയ്ഫിനെ ഇസ്രയേൽ ലക്ഷ്യമിട്ടു. ആക്രമണത്തിൽ ദെയ്ഫും തൊണ്ണൂറോളം പലസ്തീനികളും കൊല്ലപ്പെട്ടു. വെടിനിർത്തൽ ചർച്ചകളിൽ ഹമാസിന്റെ പ്രതിനിധിസംഘത്തെ നയിച്ചിരുന്ന വിദേശ ഹമാസിന്റെ രാഷ്ട്രീയ മേധാവി ഇസ്മയിൽ ഹനിയെ ജൂലൈ 31ന് ടെഹ്റാനിൽ കൊല്ലപ്പെട്ടു.
അതേസമയം, ജൂലൈയിൽ ‘ദി ലാൻസെറ്റ്’ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ആരോഗ്യസംരക്ഷണ അടിസ്ഥാന സൗകര്യങ്ങളുടെ നാശം, ഭക്ഷണം, വെള്ളം, സുരക്ഷിതമായ പാർപ്പിടം എന്നിവയുടെ ദൗർലഭ്യം എന്നിവ മൂലം നേരിട്ടുള്ള ഒരു മരണത്തിന് ആനുപാതികമായി ഏകദേശം നാല് പരോക്ഷ മരണങ്ങൾ സംഭവിക്കുന്നതായി വിലയിരുത്തി. നേരിട്ടുള്ളതും പരോക്ഷവുമായി മരിച്ചവരുടെ എണ്ണം 1,86,000 എന്നായിരുന്നു കണക്ക്. ആ മാസം അവസാനം, മലിനജലത്തിൽ പോളിയോ വൈറസ് കണ്ടെത്തിയത് കാര്യങ്ങൾ കൂടുതൽ ദുരിതപൂർണമാക്കി.
നസ്രുള്ളയുടെ കൊലപാതകത്തിൽ പ്രകോപിതരായി ഇറാൻ ഒക്ടോബർ ഒന്നിന് ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം നടത്തി. കുറഞ്ഞ നാശനഷ്ടങ്ങളേ ഉണ്ടായുള്ളൂ. ഒക്ടോബർ ഏഴിലെ ആക്രമണവാർഷികം ഹമാസ്, ഹിസ്ബുള്ള, ഹൂതി ഭീകരരുടെ ബോംബാക്രമണത്തോടെ കടന്നുപോയി. റാഫ പ്രദേശത്ത് നടത്തിയ ഒരു ഓപ്പറേഷനിൽ സിൻവാറിനെ കൊലപ്പെടുത്തിയതായി ഒക്ടോബർ 17ന് ഇസ്രയേൽ പ്രഖ്യാപിച്ചു.
2025 ജൂൺ 13 മുതൽ ഇസ്രയേൽ ഇറാനെ ആക്രമിച്ചതോടെ ഗാസ മുനമ്പിൽനിന്ന് ശ്രദ്ധ ഇറാനിലേക്കായി. ജൂൺ 22ന് ഇറേനിയൻ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള യുഎസ് ആക്രമണങ്ങൾക്കു ശേഷമാണ് 12 ദിവസത്തെ സംഘർഷം അവസാനിച്ചത്.
ജൂലൈ അവസാനത്തോടെ, ഭക്ഷണവിതരണ കേന്ദ്രത്തിൽ വരിനിൽക്കുകയായിരുന്ന ആയിരത്തിലധികം ഗാസ നിവാസികൾ വെടിയേറ്റു മരിച്ചതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. സെപ്റ്റംബർ ഒന്‍പതിന്, അമേരിക്കൻ നിർദേശം ചർച്ച ചെയ്യാൻ ഹമാസ് നേതാക്കൾ ഖത്തറിലെ ദോഹയിൽ യോഗം ചേർന്നപ്പോൾ, അവരെ ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമാക്രമണം നടത്തി. അമേരിക്കൻ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച സമാധാന പദ്ധതി വിജയിക്കുമോ എന്ന ആകാംക്ഷയ്ക്കിടയിലും യുദ്ധത്തിന്റെ ഫലമായി നേരിട്ട് കൊല്ലപ്പെട്ട ഗാസക്കാരുടെ എണ്ണം 65,000 ആയെന്ന വസ്തുത സമാധാനം ആഗ്രഹിക്കുന്നവരെ അലട്ടുന്നുണ്ട്.
കുരുന്നുകളുടെ തലയറത്തു; പെണ്‍കുട്ടികളെ ക്രൂരബലാത്സംഗത്തിന് ഇരയാക്കി
ഗാസാ യുദ്ധത്തിന്റെ പേരിൽ ഇസ്രയേലിനെ ലോകം പഴിക്കുന്പോഴും ഇസ്രയേലിനെതിരേ ഹമാസ് ഭീകരരും അവരുടെ പിണിയാളുകളായ പലസ്തീന് തീവ്രവാദ സംഘടനകളും ചേര്‍ന്നു നടത്തിയ കൊടുംക്രൂരതകള്‍ മറക്കാനാകില്ല. 2023 ഒക്ടോബർ ഏഴ് ഇസ്രയേലിന് ഒരിക്കലും മറക്കാനാകാത്ത ദിനമാണ്.
അന്നു രാവിലെ 6.30 മുതൽ 20 മിനിറ്റിൽ പാഞ്ഞെത്തിയത് ഹമാസിന്റെ 5,000 റോക്കറ്റുകളാണ്. ഇത്രയധികം റോക്കറ്റുകൾ കുതിച്ചെത്തിയതോടെ ഇസ്രയേലിന്റെ വജ്രായുധമായ അയൺ ഡോം വ്യോമപ്രതിരോധ സംവിധാനംപോലും സ്തംഭിച്ചു. കര, വ്യോമ, കടൽ മാർഗം ഇസ്രയേലിലേക്കു നുഴഞ്ഞുകയറിയ ഹമാസ് ഭീകരർ 38 കുട്ടികളടക്കം 1,200 ഓളം ഇസ്രയേലികളെയാണു വധിച്ചത്. 251 പേരെ ബന്ദികളാക്കി.
തീമഴപോലെയാണു ഹമാസിന്റെ റോക്കറ്റുകൾ ഇസ്രയേലിൽ പതിച്ചത്. പാർക്കിലും പാതയോരത്തും തെരുവോരങ്ങളിലുമെല്ലാം മനുഷ്യശരീരങ്ങൾ ചിന്നിച്ചിതറി. ആക്രമണത്തിൽ കിബുട്സ് റെയിം നഗരത്തിനു സമീപമുള്ള നെഗെവ് മരുഭൂമി ശ്മശാനഭൂമിയായി മാറി. 378 മൃതദേഹങ്ങളാണ് ഇവിടെ കണ്ടെത്തിയത്. കൂടുതലും യുവാക്കളായിരുന്നു. ഇവിടെ നടന്ന സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവൽ വേദിയിലേക്ക് ഇരച്ചുകയറിയ ഭീകരർ കണ്ണിൽക്കണ്ടവരെയെല്ലാം വെടിവച്ചു വീഴ്ത്തി. രക്ഷപ്പെടാൻ ശ്രമിച്ച സ്ത്രീകളടക്കം 44 പേരെ ബൈക്കുകളിലും മറ്റുമായി ഗാസയിലേക്കു കടത്തി.
ഹമാസ് ഭീകരർ തടവിലാക്കിയ പ്രായം കുറഞ്ഞ ബന്ദിയായിരുന്നു ഒമ്പത് മാസം പ്രായമുള്ള ക്ഫിർ ബിബാസ്. നാലുവയസുള്ള സഹോദരൻ ഏരിയലിനെയും മാതാപിതാക്കളായ യാർഡനെയും ഷിരിയെയും ഹമാസ് ബന്ദികളാക്കി. ക്ഫിറും സഹോദരനും അമ്മയും ഹമാസിന്റെ പിടിയിലിരിക്കെ കൊല്ലപ്പെട്ടു. യാർഡനെ ഫെബ്രുവരിയിൽ വെടിനിർത്തൽ കരാറിന്റെ ഭാഗമായി മോചിപ്പിച്ചിരുന്നു.
ഹമാസിന്റെ തോക്കിൻമുനയിൽ ഭയന്നു നിൽക്കുന്ന ബന്ദികളുടെ ദൃശ്യം ലോകത്തെ ഞെട്ടിച്ചു. പട്ടിണിമൂലം തിരിച്ചറിയാൻ കഴിയാത്തവിധം ശരീരം മെലിഞ്ഞ നിലയിലുള്ള ബന്ദിയുടെ വീഡിയോ ഓഗസ്റ്റിൽ ഹമാസ് പുറത്തുവിട്ടിരുന്നു.
ഹമാസ് ഭീകരർ ഇസ്രയേലിൽ നടത്തിയത് ഞെട്ടിക്കുന്ന യുദ്ധക്കുറ്റങ്ങളാണെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ റിപ്പോര്‍ട്ടിൽ പറയുന്നു. തെക്കന്‍ ഇസ്രയേലില്‍ അതിക്രമിച്ചുകയറിയ ഭീകരര്‍ നിരവധി കുരുന്നുകളുടെ തലയറത്തും പെണ്‍കുട്ടികളെ ക്രൂര ലൈംഗികപീഡനത്തിന് ഇരയാക്കിയും കൊലപ്പെടുത്തി. നിരായുധരായ പലരെയും വെടിവച്ചു വീഴ്ത്തി. നിരപരാധികളായ ആളുകളെ ജീവനോടെ തീയിട്ട ഭീകരർ വീടുകളിലേക്ക് ഗ്രനേഡുകള്‍ പ്രയോഗിക്കുകയും ചെയ്തു.
ബന്ദികളെ വെള്ളംപോലും നൽകാതെ പട്ടിണിക്കിട്ടശേഷം അതിക്രൂരമായി കൊലപ്പെടുത്തല്‍, മനുഷ്യത്വരഹിതമായ പെരുമാറ്റം, ലൈംഗികപീഡനം, മൃതദേഹങ്ങള്‍ വികൃതമാക്കല്‍, കൊള്ള, മനുഷ്യരെ പരിചകളാക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളും അവർ ചെയ്തു. ഗാസയ്ക്കു ചുറ്റുമുള്ള ഇസ്രേലി പ്രദേശങ്ങള്‍, സൈനിക താവളങ്ങള്‍ എന്നിവയ്ക്കു നേര്‍ക്കുണ്ടായ ഭീകരാക്രമണം അവിശ്വസനീയമാംവിധം സംഘടിതവും ഏകോപിതവുമായിരുന്നു. തീവ്രവാദികള്‍ കണ്ണില്‍ക്കണ്ടവര്‍ക്കെല്ലാം നേരേ വെടിയുതിര്‍ത്തു.
ഹമാസ് ഭീകരർ ഇസ്രയേലിലെ സാധാരണക്കാർക്കു നേരേ ആക്രമണം അഴിച്ചുവിടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇസ്രേലി പ്രതിരോധ സേനയും പലകുറി പങ്കുവയ്ക്കുകയുണ്ടായി. സൈന്യം പുറത്തുവിട്ട ഹമാസിന്റെ ക്രൂരതകൾ തുറന്നുകാട്ടുന്ന മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലെ ദൃശ്യങ്ങൾ മനഃസാക്ഷിയുള്ള ആരെയും ഞെട്ടിക്കുന്നതാണ്. ഈ വീഡിയോ പകർത്തിയ ഭീകരനെ സൈനികർ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് ഇയാളിൽനിന്ന് ഈ ദൃശ്യങ്ങൾ കണ്ടെടുത്തത്.
ബന്ദിമോചനത്തിനും സമാധാനത്തിനുമായി നിരന്തരം ശബ്ദിച്ച് മാർപാപ്പമാർ
ഭീകരതയ്ക്കെതിരേയും, ഗാസയിലും വിശുദ്ധ നാട്ടിലും സമാധാനത്തിനായും കാലംചെയ്ത ഫ്രാൻസിസ് മാർപാപ്പ നിരന്തരം ശബ്ദമുയർത്തിയിരുന്നു. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് ഭീകരർ കരയിലൂടെയും ആകാശത്തിലൂടെയും ഇരച്ചെത്തി നിരപരാധികളെ കൂട്ടക്കൊല ചെയ്യുകയും 251ഓളം പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്ത സംഭവത്തെ അതിരൂക്ഷമായ ഭാഷയിലാണ് ലോകനേതാക്കൾക്കൊപ്പം ഫ്രാൻസിസ് മാർപാപ്പ അപലപിച്ചത്. ഭീകരതയും യുദ്ധവും ഒന്നിനും പരിഹാരമല്ലെന്നും ഇസ്രയേലിൽ സംഭവിച്ച കാര്യങ്ങളിൽ തനിക്ക് അതിയായ ദുഃഖമുണ്ടെന്നും ആക്രമണത്തിനിരയായവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും മാർപാപ്പ വ്യക്തമാക്കുകയുണ്ടായി. ആയുധങ്ങൾ താ
Editorial
പലസ്തീനികളും യഹൂദരും വെറുക്കപ്പെട്ടവരല്ലെന്നു ബോധ്യമുള്ള ഒരു തലമുറ ഗാസയിലും വളർന്നുവരട്ടെ. നദി മുതൽ കടൽ വരെ സമാധാനമെത്തട്ടെ.
എന്നേക്കുമായി പലസ്തീനികളുടെ കണ്ണീരുണങ്ങുമെന്നും യഹൂദരുടെ സുരക്ഷാഭീതി ശമിക്കുമെന്നും പറയാറായിട്ടില്ലെങ്കിലും ഒരു സമാധാനപദ്ധതി രൂപംകൊണ്ടിരിക്കുന്നു. അമേരിക്കയുടെ മുൻകൈയിൽ തയാറാക്കപ്പെട്ടതെങ്കിലും അറബ് രാജ്യങ്ങളും പിന്തുണയ്ക്കുന്ന പദ്ധതി നടപ്പായാൽ പലസ്തീനികൾക്കും യഹൂദർക്കും സമാധാനത്തോടെ ജീവിക്കാനുള്ള പുതിയൊരു യുഗത്തിന്റെ ഉദ്ഘാടനമായേക്കാം.
ഭീകരപ്രസ്ഥാനമായ ഹമാസിന് ഭരണപങ്കാളിത്തമില്ലാത്ത പദ്ധതി, ഗാസയെ പൊളിറ്റിക്കൽ ഇസ്ലാമിന്റെ ഇരവാദത്തിനുള്ള ഷോകേസായി ഉപയോഗിക്കുന്നവർക്കും ഇസ്രയേൽ വിരുദ്ധതയാൽ അന്ധരായവർക്കും വോട്ട് രാഷ്ട്രീയക്കാർക്കും ഒഴികെയുള്ള ജനാധിപത്യലോകത്തിന് ആശ്വാസകരമായിരിക്കും.
വൈറ്റ് ഹൗസ് പുറത്തിറക്കിയ സമാധാനപദ്ധതിയിൽ 20 നിർദേശങ്ങളാണുള്ളത്. വെടിനിർത്തൽ, ബന്ദികളുടെയും തടവുകാരുടെയും മോചനം, ഘട്ടങ്ങളായി ഇസ്രയേൽ സൈന്യത്തിന്റെ പിൻവാങ്ങൽ, അടിയന്തര സഹായങ്ങളെത്തിക്കൽ, ഐക്യരാഷ്ട്രസഭ, സന്നദ്ധസംഘടനകൾ എന്നിവയിലൂടെയുള്ള പുനർനിർമാണം തുടങ്ങിയവ ഇതിലുണ്ട്. ഭരണമാറ്റമാണ് പദ്ധതിയുടെ കാതൽ.
ട്രംപ് അധ്യക്ഷനായ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറെ പോലുള്ള വ്യക്തികൾ ഉൾപ്പെടുന്ന, ‘ബോർഡ് ഓഫ് പീസ്’ എന്ന അന്താരാഷ്ട്ര സമിതിയുടെ മേൽനോട്ടത്തിൽ ഒരു പലസ്തീൻ സമിതി ഗാസ ഭരിക്കും. ഹമാസിനെ നിരായുധീകരിക്കുകയും സംഘത്തിലുള്ളവർക്ക് പൊതുമാപ്പ് നൽകുകയും ചെയ്യും. ഹമാസ് കേന്ദ്രങ്ങളും ടണലുകളും ഇല്ലാതാക്കി ഗാസയെ പുനർനിർമിക്കും.
അമേരിക്ക, അറബ്, പ്രാദേശിക പങ്കാളികൾ അടങ്ങുന്ന ഒരു ഇന്റർനാഷണൽ സ്റ്റെബിലൈസേഷൻ ഫോഴ്സ് (ഐഎസ്എഫ്) പലസ്തീൻ പോലീസിനൊപ്പം സുരക്ഷാപ്രവർത്തനങ്ങൾ നയിക്കും. ക്രമേണ, ഗാസയുടെ ഭരണം പരിഷ്കരിച്ച പലസ്തീൻ അഥോറിറ്റിക്ക് (പിഎ) കൈമാറും. അഥോറിറ്റിയുടെ പരിഷ്കാരനിർദേശങ്ങളും ട്രംപിന്റെ 2020ലെ ‘വികസനത്തിനു സമാധാനം’ പദ്ധതിയും അടിസ്ഥാനമാക്കി പലസ്തീൻ സ്വയംനിർണയത്തിലേക്കും പരമാധികാര രാഷ്ട്രത്തിലേക്കും നീങ്ങും.
നെതന്യാഹു അമേരിക്കൻ പദ്ധതി അംഗീകരിച്ചെങ്കിലും പലസ്തീൻ രാഷ്ട്രം അംഗീകരിക്കില്ലെന്ന നിലപാടിലാണെന്നു റിപ്പോർട്ടുണ്ട്. മധ്യസ്ഥരാജ്യങ്ങളായ ഖത്തറും ഈജിപ്തും നിർദേശങ്ങൾ ഹമാസ് പ്രതിനിധികൾക്കു കൈമാറി. 3-4 ദിവസങ്ങൾക്കകം ഇത് അംഗീകരിച്ചില്ലെങ്കിൽ ദുഃഖകരമായ അന്ത്യമാകും ഫലമെന്ന് ട്രംപ് ഹമാസിന് അന്ത്യശാസനം നൽകിയിട്ടുമുണ്ട്.
1948ൽ ഐക്യരാഷ്ട്രസഭ മുന്നോട്ടുവച്ച ദ്വിരാഷ്ട്രവാദത്തെ തള്ളിക്കളഞ്ഞ പലസ്തീൻ സംഘടനകളുടെയും അറബ് രാഷ്ട്രങ്ങളുടെയും ചരിത്രപരമായ മണ്ടത്തരം തിരുത്താനുള്ള അവസരമായി പദ്ധതിയെ സ്വീകരിക്കാവുന്നതാണ്.‘നദി മുതൽ കടൽ വരെ’ എന്ന മുദ്രാവാക്യം പലസ്തീനികളും യഹൂദരും ഉപേക്ഷിച്ച് പരസ്പരം അംഗീകരിച്ചാൽ ഏറെ സാധ്യതകളുള്ള പദ്ധതിയാണിത്.
1948ൽ പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിനു രണ്ടു വർഷം മുന്‍പ് പിഎൽഒ നേതാവ് യാസർ അരാഫത്ത്, ഇസ്രയേൽ ഇല്ലാത്ത പലസ്തീനെ സ്വപ്നം കണ്ട് ഉയർത്തിയ മുദ്രാവാക്യമാണ് ‘നദി മുതൽ കടൽ വരെ’, അഥവാ ജോർദാൻ നദി മുതൽ മെഡിറ്ററേനിയൻ കടൽ വരെ എന്നത്. ഇതിനു തിരിച്ചടിയായി 1977ൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി, “കടലിനും ജോർദാനുമിടയിൽ ഇസ്രേലി പരമാധികാരം മാത്രമേ ഉണ്ടാകൂ” എന്നു പ്രഖ്യാപിച്ചു.
കഴിഞ്ഞദിവസം, ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിൽ നെതന്യാഹു ഇത് ആവർത്തിക്കുകയും ചെയ്തു. പല രാജ്യങ്ങളും നിരോധിച്ച ഈ മുദ്രാവാക്യം ബ്രിട്ടനിലെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ഉയർത്തിയതിനാണ് ആൻഡി മക് ഡൊണാൾഡ് എംപിയെ കഴിഞ്ഞദിവസം ലേബർ പാർട്ടി പുറത്താക്കിയത്. ഇന്ത്യയിലെ, പ്രത്യേകിച്ചു കേരളത്തിലെ പലസ്തീൻ അനുകൂല റാലിക്കാരും മുഖ്യമന്ത്രി പിണറായി വിജയനും ഈ മുദ്രാവാക്യം ഉയർത്തിയിരുന്നു.
സിപിഎമ്മിനും കോൺഗ്രസിനും ഇസ്രയേൽ പ്രശ്നം നിലനിൽക്കണമെന്ന് വാശിയൊന്നും ഉണ്ടാകാനിടയില്ലെങ്കിലും, അതിന്റെ പേരിൽ ലഭിക്കാനിടയുള്ള വോട്ടുകൾ ഉപേക്ഷിക്കാനാകില്ല. പലസ്തീൻ പരിഹാരം എന്നതിലുപരി ഇസ്രയേൽ വിരുദ്ധതയുടെ വിൽപ്പന സാധ്യത അവർക്കറിയാം. ഹമാസ് ഇല്ലാത്ത പലസ്തീൻ പരിഹാരത്തിനു പിന്തുണയേറുന്നുണ്ടെന്നത് ആശാവഹമാണ്; ഇസ്ലാമിക തീവ്രവാദത്തിനു തിരിച്ചടിയും.
തങ്ങൾ വംശഹത്യയാണു നടത്തുന്നതെങ്കിൽ ജറുസലെമിലും വെസ്റ്റ് ബാങ്കിലും പലസ്തീൻ നാഷണൽ അഥോറിറ്റിയുടെ കീഴിലുള്ള പ്രദേശങ്ങളിലും എങ്ങനെയാണ് പലസ്തീനികൾ സുരക്ഷിതരായി കഴിയുന്നത്, എന്തിനാണ് ഗാസയിലേക്കുള്ള ഓരോ ആക്രമണത്തിനും മുന്‍പ് പലസ്തീനികളെ ഒഴിപ്പിക്കുന്നത്, എന്തിനാണ് ഹമാസ് തട്ടിയെടുക്കുന്നതിനിടയിലും പലസ്തീനികൾക്കു ഭക്ഷണവും മരുന്നുമെത്തിച്ചുകൊണ്ടിരിക്കുന്നത്, എന്തിനാണ് സ്വന്തം സുരക്ഷയ്ക്കുവേണ്ടി ഹമാസിനോട് പോരാടുന്നതൊഴിച്ചാൽ ലോകത്ത് ഒരിടത്തും ഒരു മുസ്ലിമിനെയും തങ്ങൾ ലക്ഷ്യമിടാത്തത്? നെതന്യാഹു ഉൾപ്പെടെയുള്ള യഹൂദരുടെ ഈ ചോദ്യങ്ങൾക്ക് കൂക്കിവിളി മറുപടിയാകില്ല.
ലോകത്തിന്റെ അങ്ങേയറ്റം വരെ ജൂതനും ക്രിസ്ത്യാനിക്കും ജീവിക്കാൻ അവകാശമില്ലെന്നു കരുതുന്ന ഹമാസ് ഉൾപ്പെടെയുള്ള ഇസ്ലാമിക തീവ്രവാദികളിൽ വംശീയതയുടെ ലക്ഷണങ്ങൾ കാണാത്തവർക്കു മുന്നിൽ ചോദ്യം ചാകാതെ നിൽക്കും. ഒരു ബോട്ട് യാത്രയുടെ കഥകൂടി പറയാം. ഗാസയിലെ വേദനിക്കുന്ന മനുഷ്യർക്കുള്ള ഭക്ഷണവും മരുന്നുമായി ഗ്രേറ്റ തുംബെർഗ് ഗാസയിലേക്കു പോയത് മനുഷ്യത്വത്തിന്റെ ഭാഗമാണ്.
പക്ഷേ, ഹമാസിന്റെ സഹോദരസ്ഥാപനങ്ങളായ ഇസ്ലാമിക് സ്റ്റേറ്റും ബൊക്കോ ഹറാമും ഉൾപ്പെടെയുള്ള ഭീകരപ്രസ്ഥാനങ്ങൾ വർഷങ്ങളായി നിരവധി രാജ്യങ്ങളിൽ വെടിവച്ചും കഴുത്തറത്തും കൊല്ലുകയും, ക്രൂരമായി ബലാത്സംഗം ചെയ്യുകയും, ജന്മനാടുകളിൽനിന്ന് ആട്ടിപ്പായിക്കുകയും ചെയ്ത ലക്ഷക്കണക്കിനു ക്രൈസ്തവർക്ക് ആശ്വാസമെത്തിക്കുന്നതു പോയിട്ട് അതൊക്കെ ചെയ്തുകൊണ്ടേയിരിക്കുന്ന ഭീകരർക്കെതിരേ ഗ്രേറ്റ ഒരു വാക്കെങ്കിലും ഉരിയാടുന്നതു കേട്ടവരുണ്ടോ?
ഗ്രേറ്റയുടെ ബോട്ടുകളിൽ ഭക്ഷണവും മരുന്നുമാണെങ്കിൽ അതൊഴുകുന്ന കടലിൽ ലിബിയയിലെ സെർത്ത് കടപ്പുറത്ത് ഇസ്ലാമിക തീവ്രവാദികൾ കഴുത്തറത്ത 20 പേരുടേത് ഉൾപ്പെടെ ആയിരക്കണക്കിനു ക്രിസ്ത്യാനികളുടെ ചോരയുണ്ട്. ഗാസയിലെ പലസ്തീനികളുടെ പലായനകാലത്തുതന്നെ അസർബൈജാനിൽനിന്ന് തല്ലിയോടിക്കപ്പെട്ട അർമേനിയൻ ക്രിസ്ത്യാനികളോട് നിങ്ങളൊരു ഐക്യദാർഢ്യവും പ്രകടിപ്പിച്ചിട്ടില്ല.
നൈജീരിയയിലുൾപ്പെടെ നിരവധി രാജ്യങ്ങളിൽ വീണുകൊണ്ടിരിക്കുന്ന ചോര നിങ്ങളുടെയൊക്കെ മൗനംകൊണ്ട് നിലവിളിക്കുകയാണ്. ഗ്രേറ്റയുടേതു ജീവകാരുണ്യപ്രവൃത്തി തന്നെയാണ്. പക്ഷേ, എല്ലാ മനുഷ്യർക്കും അനുവദിച്ചിട്ടില്ലാത്ത ഇത്തരം ജീവകാരുണ്യ ബോട്ടുകൾ മനുഷ്യത്വത്തിന്റെയോ വിശ്വസാഹോദര്യത്തിന്റെയോ തുറമുഖങ്ങളിൽനിന്നു പുറപ്പെട്ടതല്ലെന്ന യാഥാർഥ്യം തുറന്നുപറയേണ്ടതുണ്ട്.
ഇസ്ലാമിക തീവ്രവാദത്തിന്റെ വംശവെറിയും മനുഷ്യാവകാശത്തിന്റെയും വിമോചനപ്പോരാട്ടങ്ങളുടെയും മറയിലുള്ള അതിന്റെ പരകായപ്രവേശവും അവസാനിക്കട്ടെ, ജനാധിപത്യത്തിന്റെയും തീവ്രവാദ പ്രീണനത്തിന്റെയും കൊടി ഒന്നിച്ചു പിടിക്കുന്ന തട്ടിപ്പുരാഷ്ട്രീയം തുലയട്ടെ.
പലസ്തീനികളും യഹൂദരും പരസ്പരം വെറുക്കേണ്ടവരല്ലെന്നു ബോധ്യമുള്ള ഒരു തലമുറ ഗാസയിലും വളർന്നുവരട്ടെ. നദി മുതൽ കടൽ വരെ സമാധാനമെത്തട്ടെ. ഗാസയിലെ ഒടുവിലത്തെ സൈത്തുമരവും മണ്ണടിയുംമുന്പ് മനുഷ്യരാശി അതിന്റെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കട്ടെ.
International
വാഷിംഗ്ടൺ ഡിസി: വിദേശരാജ്യങ്ങള്‍ക്കുമേല്‍ ചുമത്തിയ മിക്ക തീരുവകളും നിയമവിരുദ്ധമാണെന്ന അപ്പീല്‍ കോടതി വിധിക്കെതിരേ ഡോണൾഡ് ട്രംപ് ഭരണകൂടം സുപ്രീം കോടതിയെ സമീപിച്ചു.
വിവിധരാജ്യങ്ങള്‍ക്കുമേല്‍ ചുമത്തിയ തീരുവകളെ ന്യായീകരിച്ചാണ് ട്രംപ് ഭരണകൂടം സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. റഷ്യ-യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കാനുള്ള നിര്‍ണായകശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യയ്ക്കുമേല്‍ തീരുവ ചുമത്തിയതെന്നാണ് അപ്പീലില്‍ പറയുന്നത്.
റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനാലാണ് ഇന്ത്യക്കെതിരേ അടുത്തിടെ അന്താരാഷ്ട്ര അടിയന്തര സാമ്പത്തികാധികാര നിയമം ഉപയോഗിച്ച് തീരുവ ചുമത്തിയത്. ഇത് യുദ്ധത്താല്‍ തകര്‍ന്ന യുക്രെയ്നില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അപ്പീലില്‍ പറയുന്നു.
തീരുവകളുള്ളതിനാല്‍ അമേരിക്ക ഒരു സമ്പന്നരാഷ്ട്രമാണ്. അല്ലെങ്കില്‍ ഇത് ഒരു ദരിദ്രരാഷ്ട്രമാകുമെന്നും അപ്പീലിലുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ട്രംപിന്റെ തീരുവകള്‍ നിയമവിരുദ്ധമാണെന്ന് വാഷിംഗ്ടണിലെ ഫെഡറല്‍ സര്‍ക്കീറ്റ് അപ്പീല്‍ കോടതി കണ്ടെത്തിയത്.
അന്താരാഷ്ട്ര അടിയന്തര സാമ്പത്തികാധികാര നിയമം ഉപയോഗിച്ച് ട്രംപ് ചുമത്തിയ തീരുവകള്‍ നിയമവിരുദ്ധമാണെന്നായിരുന്നു കോടതി വിധി. ഏഴു ജഡ്ജിമാര്‍ വിധിയെ അനുകൂലിച്ചപ്പോള്‍ നാലുപേര്‍ എതിര്‍ത്തു.
അതിനിടെ നിലവിലെ തീരുവകള്‍ ഒക്ടോബര്‍ 14 വരെ തുടരാന്‍ കോടതി അനുവാദം നല്‍കിയിരുന്നു. ട്രംപ് സര്‍ക്കാരിന് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കുന്നതിനുവേണ്ടിയാണ് ഈ സമയം അനുവദിച്ചത്.
Leader Page
പട്ടിണിയെന്നതു സാവധാനം, നിശബ്ദമായി ശരീരത്തെ ഇല്ലായ്മ ചെയ്യുന്ന ഒന്നാണ്. അടിസ്ഥാന പോഷകങ്ങൾ ഇല്ലാതാകുമ്പോൾ, ശരീരം ആദ്യം കരളിലെ പഞ്ചസാരശേഖരം ഉപയോഗിക്കാൻ തുടങ്ങും. പിന്നീട്, തലച്ചോറും മറ്റു പ്രധാന അവയവങ്ങളും പ്രവർത്തിപ്പിക്കാൻ പേശികളും കൊഴുപ്പും ഉരുക്കി കലകളെ നശിപ്പിക്കുന്നു. ഈ ശേഖരം തീരുമ്പോൾ, ഹൃദയം അശക്തമാകുന്നു. പ്രതിരോധ സംവിധാനം ദുർബലമാകുന്നു. മനസ് മങ്ങാൻ തുടങ്ങുന്നു. എല്ലിന്മേൽ ചർമം വലിഞ്ഞുമുറുകുന്നു, ശ്വാസം ദുർബലമാകുന്നു. അവയവങ്ങൾ ഒന്നൊന്നായി പ്രവർത്തനരഹിതമാകുന്നു. കാഴ്ച നഷ്ടപ്പെടുന്നു. ഒടുവിൽ ശരീരം ശൂന്യമായി മരണത്തിലേക്കു വഴുതിവീഴുന്നു. അത് നീണ്ടുനിൽക്കുന്ന, വേദനാജനകമായ മരണമാണ്.
‘ഇത് തനി പട്ടിണിയാണ്, ലളിതം, വ്യക്തം’
അമ്മമാരുടെ കൈകളിൽ കിടക്കുന്ന, വിശപ്പുമൂലം മെലിഞ്ഞുണങ്ങിയ പലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങളുടെ ചിത്രങ്ങൾ നാം കണ്ടിട്ടുണ്ട്. എന്നിട്ടും ഇസ്രയേൽ ഗാസ ‘കീഴടക്കാൻ’ യുദ്ധം കടുപ്പിക്കാനൊരുങ്ങുകയാണ്. ഇനിയും പലസ്തീനിലെ ആയിരക്കണക്കിനു സാധാരണക്കാർ ബോംബുകളാലോ പട്ടിണിമൂലമോ കൊല്ലപ്പെടാം.
“ഇത് ഭക്ഷ്യക്ഷാമമുണ്ടാക്കിയ പ്രതിസന്ധിയല്ല”- മുതിർന്ന യുഎൻ ഉദ്യോഗസ്ഥനായ രമേഷ് രാജസിംഹം ഓഗസ്റ്റ് പത്തിന് യുഎൻ സുരക്ഷാസമിതിയിൽ പറഞ്ഞു. “ഇത് തനി പട്ടിണിയാണ്, ലളിതം, വ്യക്തം.” ഭക്ഷണം കിട്ടിയാൽപ്പോലും കഴിക്കാൻ കഴിയാത്തത്ര ദുർബലരാണു ഗാസയിലെ ആയിരക്കണക്കിന് കുട്ടികളെന്നാണ് ക്ഷാമകാര്യ വിദഗ്ധനായ അലക്സ് ഡി വാൾ പറയുന്നത്, “അവരുടെ ശരീരം ഭക്ഷണം ദഹിപ്പിക്കാൻപോലും പറ്റാത്തത്ര കഠിനമായ പോഷകാഹാരക്കുറവിന്റെ ഘട്ടത്തിലാണ്” എന്നാണ്.
യുദ്ധമുറയായി പട്ടിണി ഉപയോഗിക്കുന്നതുൾപ്പെടെ, ഗാസയിൽ ഇസ്രയേൽ അങ്ങേയറ്റത്തെ കുറ്റകൃത്യമാണ് ചെയ്യുന്നതെന്നത് ഇപ്പോൾ പൊതുവായി സമ്മതിക്കുന്നുണ്ട്. യുദ്ധം തുടങ്ങി മാസങ്ങൾക്കുള്ളിൽതന്നെ പലസ്തീനിലെയും രാജ്യാന്തര തലത്തിലെയും മനുഷ്യാവകാശ സംഘടനകൾ ഈ അപകടത്തെക്കുറിച്ചു മുന്നറിയിപ്പു നൽകിയിരുന്നു. ഇത് എല്ലാ ഭൂഖണ്ഡങ്ങളിലെയും വിവിധ രാജ്യങ്ങളിലും ഇസ്രയേലിൽതന്നെയും പ്രതിധ്വനിച്ചു. ഉദാഹരണമായി, മുൻ ഇസ്രേലി പ്രധാനമന്ത്രി ഏഹൂദ് ഓൾമർട്ട് ഗാസയിലെ യുദ്ധക്കുറ്റങ്ങളെ അപലപിച്ചു. പ്രമുഖ ഇസ്രേലി മനുഷ്യാവകാശ ഗ്രൂപ്പുകൾ പറഞ്ഞത് ഗാസ മേഖലയിലെ നടപടികൾ വംശഹത്യക്കു തുല്യമാണെന്നാണ്.
സാധാരണക്കാരെയും ഭീകരരെയും വേർതിരിച്ചില്ല
ഹമാസ് 1,200 ഇസ്രേലികളെ വധിക്കുകയും ഇരുനൂറിലധികം പേരെ ബന്ദികളാക്കുകയും ചെയ്തതിനു ശേഷം - അതുതന്നെ ഗുരുതരമായ യുദ്ധക്കുറ്റമാണ് - 2023 ഒക്ടോബർ ഒന്‍പതിന് അന്നത്തെ ഇസ്രേലി പ്രതിരോധമന്ത്രി യോവ് ഗാലന്റ് പ്രഖ്യാപിച്ചു: “ഗാസ മുനന്പിൽ സമ്പൂർണ ഉപരോധത്തിന് ഞാൻ ഉത്തരവിട്ടു. വൈദ്യുതിയില്ല. ഭക്ഷണമില്ല. ഇന്ധനമില്ല. എല്ലാം അടച്ചുപൂട്ടി. ഞങ്ങൾ മനുഷ്യമൃഗങ്ങളെയാണ് എതിരിടുന്നത്. അതനുസരിച്ച് ഞങ്ങൾ പ്രവർത്തിക്കും.” ഗാസയിലെ ജനങ്ങളെ മനുഷ്യത്വമില്ലാത്തവരായി ചിത്രീകരിച്ചു. സാധാരണക്കാരെയും ഭീകരരെയും വേർതിരിച്ചില്ല. ഇത് രാജ്യാന്തര മാനുഷികനിയമത്തിന്റെ കടുത്ത ലംഘനമാണ്. ഉപരോധം ഗാസയിലേക്കുള്ള എല്ലാ വസ്തുക്കളും എഴുപതു ദിവസത്തേക്കു തടഞ്ഞു. അങ്ങനെ കൂട്ടായ ശിക്ഷ നടപ്പാക്കി.
2024ന്റെ തുടക്കത്തിൽ ഇസ്രയേൽ ഗാസയിലേക്ക് ചെറിയ തോതിൽ സാധനങ്ങൾ കടത്തിവിട്ടപ്പോൾ മാത്രമാണ് ആദ്യ ഉപരോധത്തിൽ നേരിയ ഇളവ് ലഭിച്ചത്. ആ ഏപ്രിലോടെ, രാജ്യാന്തര വികസനത്തിനായുള്ള യുഎസ് ഏജൻസി (യുഎസ്എഐഡി) യുടെ അന്നത്തെ മേധാവിയായിരുന്ന സാമന്ത പവർ ഗാസയുടെ ചില ഭാഗങ്ങളിൽ ക്ഷാമമുണ്ടാകുമെന്ന് മുന്നറിയിപ്പു നൽകിയിരുന്നു. അടുത്ത മാസം, ലോക ഭക്ഷ്യപദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ സിൻഡി മക്കെയ്ൻ, വടക്കൻ ഗാസയിൽ ‘ഒരു പൂർണ ക്ഷാമം’ പ്രഖ്യാപിച്ചു.
ജീവകാരുണ്യ സംഘടനകളെ തടയുന്നു
പട്ടിണിയെ യുദ്ധമുറയാക്കുന്നത് രാജ്യാന്തര നിയമങ്ങൾ വിലക്കിയിട്ടുണ്ട്. ഗാസ കൈയടക്കിയ ശക്തി എന്ന നിലയിൽ അവിടത്തെ സാധാരണ ജനങ്ങൾക്കു വേണ്ട ഭക്ഷണവും വെള്ളവും മരുന്നുകളും മറ്റ് അവശ്യസാധനങ്ങളും ലഭിക്കുന്നുവെന്ന് ഇസ്രയേൽ ഉറപ്പാക്കണം. അവ ഗാസയിൽ ലഭ്യമല്ലെങ്കിൽ പുറത്തുനിന്ന് - ഇസ്രയേലിൽനിന്നടക്കം - എത്തിക്കണം.
കഴിഞ്ഞ 21 മാസത്തിനിടെ, നിരവധി സർക്കാരുകളും സഹായ സന്നദ്ധ ഏജൻസികളും സഹായമെത്തിക്കാൻ അവരെ അനുവദിക്കണമെന്ന് ഇസ്രയേലിനോട് അഭ്യർഥിച്ചിരുന്നു. അത്തരം അനുമതി നിയമപരമായ ബാധ്യതകൂടിയാണ്. തങ്ങളുടെ കൈവശമുള്ള എല്ലാ മാർഗങ്ങളിലൂടെയും മറ്റുള്ളവരുടെ ദുരിതാശ്വാസ പദ്ധതികൾക്ക് സൗകര്യമൊരുക്കാൻ ഇസ്രയേലിനു കടമയുണ്ട്. പക്ഷേ, ഇസ്രയേൽ തുടർച്ചയായി ഇതെല്ലാം നിരാകരിച്ചു. സഹായമെത്തിക്കുന്നതിൽനിന്ന് ഈ നിമിഷംപോലും ജീവകാരുണ്യ സംഘടനകളെ അവർ തടയുകയാണ്.
നിയമവിരുദ്ധമായ ഉപരോധം
2024 ജനുവരിയിൽ രാജ്യാന്തര നീതിന്യായ കോടതി ഇസ്രയേലിനോട്, അത്യാവശ്യമായ അടിസ്ഥാന സേവനങ്ങളും മാനുഷിക സഹായവും നൽകാൻ അടിയന്തരവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കാൻ ഉത്തരവിട്ടു. നിയമബാധ്യതയുള്ള തീരുമാനമായിരുന്നു അത്. രണ്ടു മാസത്തിനു ശേഷം, ആ ഉത്തരവ് വീണ്ടും ഉറപ്പിക്കുകയും ഐക്യരാഷ്ട്രസഭയുടെ പൂർണ സഹകരണത്തോടെ നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യുഎൻ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംവിധാനത്തിനു മാത്രമേ ഗാസയിൽ വ്യാപകമായ ക്ഷാമം തടയാൻ കഴിയുമായിരുന്നുള്ളൂ. ഈ വർഷം ജനുവരിക്കും മാർച്ചിനുമിടയിലുള്ള വെടിനിർത്തൽ സമയത്ത്, യുഎന്നും മറ്റു മാനുഷിക സംഘടനകളും നാനൂറിലധികം ദുരിതാശ്വാസവിതരണ കേന്ദ്രങ്ങൾ പ്രവർത്തിപ്പിച്ചിരുന്നു. എന്നാൽ മാർച്ചിൽ ഇസ്രയേൽ വെടിനിർത്തൽ ലംഘിച്ചതിനുശേഷം ഇവ അടച്ചുപൂട്ടി. നിയമവിരുദ്ധമായി മറ്റൊരു ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു.
ഹമാസിനുമേൽ കൂടുതൽ സമ്മർദം ചെലുത്തുന്നതിനായി സഹായം വെട്ടിക്കുറയ്ക്കുകയാണെന്നു പറഞ്ഞ് ഇസ്രയേൽ പുതിയ ഉപരോധത്തെ ന്യായീകരിച്ചു. അങ്ങനെ പട്ടിണിയെ യുദ്ധത്തിൽ ആയുധമായി ഉപയോഗിക്കുന്നു എന്നു സമ്മതിക്കുകയും ചെയ്തു. മേയിൽ സഹായം പുനരാരംഭിച്ചപ്പോൾ, യുഎന്നിന് പകരം ഇസ്രയേൽ സംഘടിപ്പിച്ച സ്വകാര്യ ഭക്ഷ്യവിതരണ സംവിധാനമായ ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) വന്നു. എന്നാൽ അതിനുശേഷം, ജിഎച്ച്എഫിന്റെ നാല് വിതരണ കേന്ദ്രങ്ങളിൽ ഭക്ഷണം വാങ്ങാൻ ശ്രമിച്ച 1,400ലധികം പലസ്തീനികളെ ഇസ്രയേൽ സൈന്യം വധിച്ചു.
ജിഎച്ച്എഫ് പദ്ധതി ഒരിക്കലും പ്രാവർത്തികമാകുമായിരുന്നില്ല. കഴിഞ്ഞ മാസം പുറത്തുവന്ന ക്ഷാമ അവലോകന സമിതിയുടെ ഒരു റിപ്പോർട്ട് പ്രകാരം, “ഭയാനകമായ ആക്രമണങ്ങളില്ലാതെ പ്രവർത്തിക്കാൻ കഴിഞ്ഞാൽ പോലും, ജിഎച്ച്എഫിന്റെ വിതരണപദ്ധതി കൂട്ട പട്ടിണിയിലേക്ക് നയിക്കും.”
മനഃപൂർവം പട്ടിണിക്കിട്ട് കൊല്ലുന്നു
രാജ്യാന്തര നിയമപ്രകാരം, പട്ടിണി യുദ്ധക്കുറ്റം ആകുന്നത് ഉപരോധം തുടങ്ങുന്ന നിമിഷം മുതലാണ്. ദേശീയ, വംശീയ,അല്ലെങ്കിൽ മതപരമായ ഒരു കൂട്ടത്തെ പൂർണമായോ ഭാഗികമായോ നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ നയം വിപുലമാകുന്പോൾ അത് വംശഹത്യയായി മാറുന്നു. മുതിർന്ന, ഒന്നിലധികം ഇസ്രയേൽ ഉദ്യോഗസ്ഥർ അത്തരം ഉദ്ദേശ്യം പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. 2023 ഒക്ടോബറിൽ പ്രതിരോധ മന്ത്രി ഗാലന്റ്, 2024 ഓഗസ്റ്റിൽ “രണ്ട് ദശലക്ഷം സാധാരണക്കാരെ പട്ടിണി കാരണം മരിക്കാൻ ഇടയാക്കുന്നത് ന്യായീകരിക്കാവുന്നതും ധാർമികവുമാണ്” എന്ന് അഭിപ്രായപ്പെട്ട ധനമന്ത്രി ബെസാലൽ സ്മൊട്രിച്ച്, കൂടാതെ “ഭക്ഷണവും സഹായ ശേഖരങ്ങളും ബോംബിട്ട് നശിപ്പിക്കണം” എന്ന് ട്വീറ്റ് ചെയ്ത ദേശീയ സുരക്ഷാമന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.
പലസ്തീനികളെ മനഃപൂർവം പട്ടിണിക്കിട്ട് കൊല്ലുകയാണ്. യുദ്ധം തുടങ്ങിയ ഏതാനും മാസങ്ങൾക്കുള്ളിൽതന്നെ വരാൻ പോകുന്ന ഭീകരതയുടെ സൂചനകൾ വ്യക്തമായിരുന്നെങ്കിലും പല സർക്കാരുകളും കണ്ണടച്ചു. സഹായം ഹമാസിന് പോകുമെന്നു വാദിച്ച് അവർ സഹായത്തിനുള്ള നിയന്ത്രണങ്ങളെ ന്യായീകരിച്ചു. ഈ വാദത്തിന് തങ്ങളുടെ കൈവശം തെളിവുകളൊന്നുമില്ലെന്ന് ഇസ്രയേൽ ഇപ്പോൾ പറയുന്നു. കൂടാതെ, ഗാസയിലേക്ക് സഹായം എത്തിച്ചതിനേക്കാൾ കൂടുതൽ ആയുധങ്ങൾ ഈ സർക്കാരുകൾ ഇസ്രയേലിനു നല്കി. ഒരു വംശഹത്യ തടയാനും അവസാനിപ്പിക്കാനുമുള്ള തങ്ങളുടെ കടമയിൽ ഇപ്പോഴവർ പരാജയപ്പെട്ടിരിക്കുന്നു.
ഈ ആഗോള നാണക്കേടിന്റെ നിമിഷം ചരിത്രം എന്നേക്കും രേഖപ്പെടുത്തും. എല്ലിൻകൂടുകൾ മാത്രമായ കുട്ടികളുടെ ചിത്രങ്ങൾ, ലോകം ഒന്നും ചെയ്യാതിരുന്ന മുൻകാല സംഭവങ്ങളിലെ ചിത്രങ്ങൾക്കൊപ്പം അത് സൂക്ഷിക്കും. കൂടുതൽ കുട്ടികൾ മരിക്കുന്നതിനു മുമ്പ്, നമ്മുടെ മനുഷ്യത്വത്തിന്റെ ഒരംശമെങ്കിലും സംരക്ഷിക്കാൻ ലോ
Editorial
വർഷങ്ങൾ പിന്നിട്ടിട്ടും അവഗണനയുടെ സമരത്തുരുത്തുകളിൽ ഒറ്റപ്പെട്ടുപോയവരെക്കുറിച്ച് ദീപിക ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. അതു വായിക്കേണ്ടതു സമരക്കാരല്ല, സർക്കാരാണ്.
നീതിക്കും ന്യായത്തിനുംവേണ്ടിയുള്ള സമരങ്ങൾ വിജയിക്കുന്നത് അതിൽ പങ്കെടുക്കുന്നവരുടെ കരുത്തുകൊണ്ടു മാത്രമല്ല, ഭരണകൂടത്തിന്റെ നീതിബോധംകൊണ്ടുമാണ്.
ദുർബലരായ സമരക്കാരെ അടിച്ചമർത്തുകയോ അവഗണിക്കുകയോ ചെയ്തു തോൽപ്പിക്കാൻ ഒരു സർക്കാരിനും ബുദ്ധിമുട്ടില്ല. പക്ഷേ, ജനാധിപത്യം ആവശ്യപ്പെടുന്നത് അതല്ല. വർഷങ്ങളായി വിവിധ ആവശ്യങ്ങളുന്നയിച്ചു കേരളത്തിൽ സമരം ചെയ്തുകൊണ്ടിരിക്കുന്നവരെക്കുറിച്ച് ദീപിക ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. അതു വായിക്കേണ്ടതു സമരക്കാരല്ല, സർക്കാരാണ്. തങ്ങളുടെ ഭരണത്തിന്റെ ഇരുണ്ട മൂലകൾ കണ്ടെത്താൻ അതുപകരിക്കും.
പത്തും പതിനാറും വർഷങ്ങളായ സമരങ്ങൾപോലും സംസ്ഥാനത്തുണ്ട്. പലരും നീതി കിട്ടാതെ മരിച്ചുപോയി. ബാക്കിയുള്ളവർ അവരുടെ കൊച്ചുകൊച്ചു സന്തോഷങ്ങൾപോലും മാറ്റിവച്ച് എന്നെങ്കിലും നീതി കിട്ടുമെന്നു കരുതി സമരപ്പന്തലുകളിൽ കാത്തിരിക്കുകയാണ്. അതിലൊന്നാണ് ആശമാരുടെ സമരം.
അവരുടെ അധ്വാനത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന തുച്ഛമായ പ്രതിഫലം കേട്ടു മലയാളി തലയിൽ കൈവച്ചു. പക്ഷേ, സർക്കാരും അവരുടെ ‘അധ്വാനവർഗ പാർട്ടി’യും ആ സ്ത്രീകളെ കൂക്കിവിളിച്ചു. പട്ടിണിപ്പാവങ്ങളുടെ ജീവിതയാഥാർഥ്യങ്ങൾ മനസിലാക്കാൻ പറ്റാത്തത്ര ഉയർന്ന സാന്പത്തികസ്ഥിതിയിലാണ് നേതാക്കളിലേറെയും. അതുകൊണ്ട് ആശമാരെ മനസിലായില്ലെങ്കിലും ലക്ഷങ്ങൾ മാസവരുമാനമുള്ള പിഎസ്സി അംഗങ്ങളുടെ ആർത്തി പെട്ടെന്നു മനസിലായി.
ലക്ഷങ്ങൾ കൂട്ടിക്കൊടുത്തു. ആശമാരോടു പോയി കേന്ദ്രത്തോടു ചോദിക്കാൻ പറഞ്ഞവർ, കേന്ദ്രത്തോടു ചോദിച്ചിട്ടാണോ പ്രകടനപത്രികയിൽ ആശമാരുടെ പ്രതിഫലം വർധിപ്പിക്കാമെന്നു വാഗ്ദാനം ചെയ്തതെന്നു പറഞ്ഞില്ല. സമരംതന്നെ ജീവിതമാക്കിയത് സത്യത്തിൽ നേതാക്കളല്ല, അവർ പുറംകാലിനു തൊഴിച്ചെറിഞ്ഞ സാധാരണക്കാരാണ്.
2007ൽ യുഡിഎഫ് സർക്കാരിന്റെ കാലത്തു തുടങ്ങിയ ചെങ്ങറ ഭൂസമരം 18 വർഷം പിന്നിട്ടു. കോഴിക്കോട് മാനാഞ്ചിറ ചത്വരത്തിൽ കോംട്രസ്റ്റ് തൊഴിലാളികൾ സംയുക്ത സമരം തുടങ്ങിയിട്ട് 16 വർഷം. കോംട്രസ്റ്റ് നെയ്ത്തുഫാക്ടറി ഏറ്റെടുക്കല്‍ ബില്ല് രാഷ്ട്രപതി അഗീകരിക്കുകയും സംസ്ഥാന സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം ഇറക്കുകയും ചെയ്തിട്ടും ഫലമുണ്ടായില്ല.
ഒന്നും ചെയ്യില്ലെന്നു പറയില്ല; പക്ഷേ ചെയ്യില്ല. എൻഡോസൾഫാൻ ഇരകളുടെ കാര്യവും ഇതാണ്. അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം കൊടുക്കാൻ സുപ്രീംകോടതി 2007ൽ ഇടക്കാല ഉത്തരവും 2022ൽ അന്തിമവിധിയും പുറപ്പെടുവിച്ചതാണ്.
18 വർഷമായെങ്കിലും വിതരണം പൂർത്തിയായിട്ടില്ല. മുനന്പം, കേരളത്തെ ഇളക്കിമറിച്ച സമരമായിരുന്നു. കേന്ദ്രം ഭരിക്കുന്നവരും കേരളം ഭരിക്കുന്നവരും പ്രതിപക്ഷവുമൊക്കെ മാറിമാറി സമരപ്പന്തലിലെത്തി. ഭേദഗതി വരുത്തിയിട്ടും വഖഫ് നിയമത്തിന്റെ മനുഷ്യ-ജനാധിപത്യവിരുദ്ധ പഴുതിൽ കുടുങ്ങിപ്പോയ നൂറുകണക്കിനു മനുഷ്യർ, പണം കൊടുത്തു വാങ്ങിയ സ്വന്തം മണ്ണിന്റെ കൈവശാവകാശത്തിനുവേണ്ടി 300 ദിവസമായി സമരത്തിലാണ്.
കാലഹരണപ്പെട്ട മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പരിസരത്തുപോലും വീടില്ലാത്ത രാഷ്ട്രീയക്കാരും ന്യായാധിപരും ചില വിദഗ്ധരുമൊക്കെ അതു പൊട്ടില്ലെന്ന് ‘ഉറപ്പു’കൊടുത്തതാണ് മറ്റൊരു ദുരന്തം.
അണക്കെട്ടിനോടനുബന്ധിച്ച് തുരങ്കമുണ്ടാക്കാൻ 2014ൽ സുപ്രീംകോടതി നടത്തിയ ഉത്തരവ് നടപ്പാക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി ഭയചകിതരായവർ സമരം തുടങ്ങിയിട്ട് ഒരു വർഷത്തോടടുക്കുന്നു. പതിനായിരക്കണക്കിനു മനുഷ്യരുടെ ജീവിതത്തെ അനിശ്ചിതത്വത്തിലാക്കിയ സിൽവർലൈൻ സമരം, വയനാട്-നിലന്പൂർ-പാലക്കാട് ആദിവാസി ഭൂസമരങ്ങൾ, കോട്ടയത്തെയും ആലപ്പുഴയിലെയും നെൽകർഷക സമരങ്ങൾ, ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണലൂറ്റ് വിരുദ്ധ സമരം, വയനാട്ടിൽ വനംവകുപ്പ് പിടിച്ചെടുത്ത ഭൂമി തിരികെ കിട്ടാൻവേണ്ടി ഒരു കുടുംബത്തിന്റെ 10 വർഷം പിന്നിട്ട സമരം... അവകാശസമരങ്ങളെ അധികാരത്തിലേക്കുള്ള വഴിയാക്കിയവർ അധികാരത്തിലെത്തിയപ്പോൾ തിരിഞ്ഞുകുത്തിയതിന്റെ നന്പർ വൺ ഉദാഹരണങ്ങളിൽ ചിലതാണ് പറഞ്ഞത്.
ജനാധിപത്യ ധാർമികതകളും ഉത്തരവാദിത്വവും മറന്നതിൽ പ്രതിപക്ഷവുമുണ്ട്. എന്തിനാണ്, ആരെ കാത്താണ് നിങ്ങളിങ്ങനെ വർഷങ്ങളായി വഴിയിൽ നിൽക്കുന്നതെന്ന് ആരും ചോദിക്കാനില്ലാത്തവരുടെ നിസഹായാവസ്ഥ അഭിസംബോധന ചെയ്യപ്പെടണം.
പഞ്ചായത്ത് തലത്തിൽ പരിഹരിക്കാവുന്നത് അങ്ങനെയും സംസ്ഥാന തലത്തിൽ പരിഹരിക്കാവുന്നത് അങ്ങനെയും തീർക്കണം. ഉദ്യോഗസ്ഥരല്ല, ജനപ്രതിനിധികളാണ് ഈ മനുഷ്യരോടു സംസാരിക്കേണ്ടത്. ഗതികേടിന്റെ പാരമ്യതയിലാവാം അവർ സമരത്തിനിറങ്ങിയത്. ഇതു തെരഞ്ഞെടുപ്പുകാലത്ത് ചർച്ച ചെയ്യപ്പെടണം. ആ കടന്പയും കടന്നാൽ ഇവരൊന്നും തിരിഞ്ഞുനോക്കില്ല. നാളെയിത് ആർക്കും സംഭവിക്കാമെന്ന് സഹപൗരരും ചിന്തിക്കണം.
Editorial
തീവ്രവാദ വിരുദ്ധവും ജനാധിപത്യ അടിത്തറ യിലുള്ളതുമായ പലസ്തീൻ കെട്ടിപ്പടുക്കാൻ ദ്വിരാഷ്ട്ര പരിഹാരത്തിന്റെ സാധ്യതകൾ എത്രയും വേഗം നടപ്പാക്കണം. ഈ നിലവിളി മനുഷ്യത്വത്തോടുള്ള വെല്ലുവിളിയാണ്.
ഹമാസ് തീവ്രവാദികളുടെ ശക്തികേന്ദ്രമായ ഗാസ സിറ്റി പിടിക്കാൻ ഇസ്രയേൽ സൈനികനീക്കമാരംഭിച്ചതോടെ ജനങ്ങൾ നരകവാതിൽക്കലെത്തിയിരിക്കുന്നു. ഇനി ബന്ദിമോചന കരാർ ഉണ്ടാക്കിയാലും ഗാസയുടെ നിയന്ത്രണം തങ്ങൾ ഏറ്റെടുക്കുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെത്യന്യാഹു അറിയിച്ചത്.
നഗരം പൂർണമായും ഭക്ഷ്യക്ഷാമത്തിലാണെന്ന് യുഎൻ ഏജൻസിയും വെളിപ്പെടുത്തി. മരണം, അനാഥത്വം, വിശപ്പ്, രോഗങ്ങൾ... ഗാസ ഒരിക്കലും പഴയതുപോലെയാകില്ല. അദ്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ഹമാസ് വീണ്ടും അധികാരത്തിലെത്തുകയുമില്ല. തീവ്രവാദ വിരുദ്ധവും ജനാധിപത്യ അടിത്തറയിലുള്ളതുമായ പലസ്തീൻ കെട്ടിപ്പടുക്കാൻ ദ്വിരാഷ്ട്ര പരിഹാരത്തിന്റെ സാധ്യതകൾ എത്രയുംവേഗം നടപ്പാക്കുകയാണു വേണ്ടത്. ഈ നിലവിളി മനുഷ്യത്വത്തോടുള്ള വെല്ലുവിളിയാണ്.
ഇസ്ലാം മതം ഉണ്ടാകുന്നതിനുമുന്പ് യഹൂദർ വസിച്ചിരുന്ന ഇസ്രയേലിനെക്കുറിച്ചുള്ള അവകാശവാദങ്ങൾ അവിടെ നിൽക്കട്ടെ. 2023 ഒക്ടോബർ ഏഴിനു ഹമാസ് നടത്തിയ ഭീകരാക്രമണത്തെ തുടർന്ന് ഇസ്രയേൽ തിരിച്ചടിക്കാൻ തുടങ്ങിയിട്ട് 22 മാസം. കുഞ്ഞുങ്ങൾ ഉൾപ്പെടെ 62,000 ആളുകൾ കൊല്ലപ്പെട്ടു.
ഏറ്റവും വലിയ വംശഹത്യയുടെ ഇരകളായ ഇസ്രയേൽ ഈ വേദന തിരിച്ചറിയണം. ഹമാസ് കൊലപാതകികളുടെയും ബലാത്സംഗികളുടെയും തലയ്ക്കു മുകളിൽ നരകവാതിലുകൾ തുറക്കുമെന്നാണ്, പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞത്. തീവ്രവാദികൾക്കുവേണ്ടി നിങ്ങൾ തുറന്ന നരകവാതിലൂടെയാണ് ഇക്കണ്ട നിരപരാധികളും പോയത്.
ഇസ്രയേൽ അതിന്റെ സ്വത്വരാഷ്ട്രീയത്തിനു പ്രാധാന്യം കൊടുക്കുന്നുണ്ടെങ്കിൽ അതിന്റെ അടിത്തറയായ വിശുദ്ധ ലിഖിതങ്ങളെയും വിലമതിക്കണം. “വിധവയെയും അനാഥനെയും പീഡിപ്പിക്കരുത്. നീ അങ്ങനെ ചെയ്താൽ അവർ എന്നോടു നിലവിളിച്ചാൽ ഞാൻ തീർച്ചയായും അവരുടെ നിലവിളി കേൾക്കും” (പുറപ്പാട് 22:22-23). പലസ്തീൻ വിമോചനത്തിന്റെ മറയിലെത്തുന്ന ഭീകരവാദത്തെ ചെറുക്കാനുള്ള ഇസ്രയേലിന്റെ നിശ്ചയദാർഢ്യത്തെ തള്ളിക്കൊണ്ടല്ല, ഗാസയിലെ പട്ടിണിയും മരണവും ചൂണ്ടിക്കാണിക്കുന്നത്; മനുഷ്യത്വം യുക്തികളെ മറക്കും എന്നതിനാലാണ്.
ഗാസയിലെ ജനങ്ങളുടെ ദുരിതത്തിന്റെ പരസ്യം കൊടുത്ത് ഹമാസ് മുസ്ലിം രാജ്യങ്ങളിൽനിന്നു കൈപ്പറ്റിയ കോടാനുകോടി സന്പത്തിന്റെ സിംഹഭാഗവും തീവ്രവാദത്തിന്റെ തുരങ്കങ്ങളിലേക്ക് ഒഴുകിപ്പോയി. ഹമാസ് നേതാക്കളുടെയും മക്കളുടെയും വിദേശ അക്കൗണ്ടുകളും സുഖവാസവും കുപ്രസിദ്ധവുമായിരുന്നു.
പിഎൽഒയുടെയും ഹമാസിന്റെയുമൊക്കെ സ്ഥാനത്ത് ജനാധിപത്യ പ്രസ്ഥാനങ്ങളായിരുന്നെങ്കിൽ പലസ്തീൻ പണ്ടേ വികസ്വര രാജ്യമായേനെ. സ്വന്തം തീവ്രവാദ മേൽവിലാസത്തോളം ഹമാസിനെ പരാജയപ്പെടുത്തിയ മറ്റൊരു ഘടകവുമില്ല. ഏതു കള്ളപ്പേരിലാണെങ്കിലും ഒരുവശത്ത് ഇസ്ലാമിക തീവ്രവാദമുള്ള ഒരു സംഘർഷത്തെയും പഴയ ഫോർമുലകൾ ഉപയോഗിച്ച് ലോകത്തൊരിടത്തും ഇനി നിർധാരണം ചെയ്യാനാകില്ല.
1997 ജൂലൈയിൽ മലയാളം വാരികയിൽ ഒ.വി. വിജയൻ ഇസ്രയേലിനെക്കുറിച്ച് എഴുതിയ ലേഖനം, അതിനുമുന്‍പ് പല പ്രമുഖ പ്രസിദ്ധീകരണങ്ങളും തിരസ്കരിച്ചിരുന്നു. കാരണം, കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും പ്രീണനമൂശയിൽ വാർത്തെടുത്ത പൊതുബോധത്തെ അവർതന്നെ ഭയന്നു. അതിന്റെ തുടർച്ചയാണ് ഹമാസിനെ ഭീകരപ്രസ്ഥാനമെന്നു വിളിക്കാൻ ധൈര്യപ്പെടുന്നവർ മതേതര പാർട്ടികളിൽപോലും വിലയൊടുക്കേണ്ടിവരുന്നത്. ഇസ്രയേലിനെക്കുറിച്ച് ഒ.വി. വിജയൻ ഇങ്ങനെയെഴുതി.
“അറബിലോകത്തിന്റെ മതതീവ്രതയുടെ മഹാവലയത്തിനു നടുവില്‍ വിഷവാതകച്ചൂളയുടെ രണ്ടാം പതിപ്പിനെ ഏതുസമയവും നേരിടേണ്ടിവരുമെന്ന നിലയില്‍ ഈ കൊച്ചുരാഷ്ട്രം രാപകല്‍ തയാറെടുപ്പില്‍ മുഴുകി... മൂന്നാം ലോക വേദികളില്‍ നാം ഉന്നയിച്ച പ്രമേയങ്ങളില്‍ ഇസ്രയേല്‍ ഒരു ‘തിയോക്രസി’യായി. മുന്‍കാല സിയോണിസ്റ്റ് ഭീകരപ്രവർത്തകരുടെ പിന്തുടർച്ചാവകാശിയായി. അന്താരാഷ്ട്ര തിന്മകളുടെ കാച്ചിക്കുറുക്കിയ പ്രതീകമായി. വാർത്താവിനിമയത്തില്‍ ഇസ്രയേലിനെ അപകീർത്തിപ്പെടുത്താന്‍ ഉപയോഗിച്ച കരിംചായത്തിന്റെ കഥയില്‍ ചോദ്യമുണ്ടായിരുന്നില്ല.
വ്യക്തി എന്ന നിലയ്ക്കും സമൂഹം എന്ന നിലയ്ക്കും ഒളിച്ചുകഴിയാന്‍ നിർബന്ധിതനായ യഹൂദന് ഇസ്രയേലിന്റെ ഗർവിഷ്ഠമായ പൗരത്വത്തിലേക്കു നീങ്ങിയെങ്കിലും സമ്പന്നമായ രക്തസാക്ഷിത്വത്തിന്റെ ആത്മീയ സൂക്ഷിപ്പുകാരനായിത്തന്നെ തുടർന്നു... വിഷവാതകച്ചൂളയിലേക്കു വെടുപ്പോടെ പറഞ്ഞയച്ച യഹൂദന്മാരോടുള്ള കടം മനുഷ്യവര്ഗത്തിന്റെയത്രയും കടബാധ്യതയാണ്.
തുച്ഛമായ തെരഞ്ഞെടുപ്പ് നേട്ടങ്ങളെ ഉന്നംവച്ച് നാം ഇവിടെ വളർത്തിക്കൊണ്ടുവന്ന ഇസ്രയേൽ വിരോധം മാറ്റിവയ്ക്കേണ്ട കാലം വന്നുകഴിഞ്ഞു”. ഒ.വി. വിജയന്റെ നിരീക്ഷണം 28 വർഷം പിന്നിട്ടു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പ്രീണനച്ചൂളയിൽ സത്യം ചാരമായിക്കൊണ്ടേയിരിക്കുന്നു.
കേരളത്തിലും പ്രീണനക്കാർ ഗാസയുടെ വേദന കണ്ടു. പക്ഷേ, നമ്മൾ ഗാസയ്ക്കൊപ്പം, ക്രിസ്ത്യാനിയായതിനാൽ മാത്രം ആഫ്രിക്കയിലും പശ്ചിമേഷ്യയിലും വംശഹത്യക്കിരയാകുന്ന ക്രിസ്ത്യാനികളെയും കണ്ടു. ഗാസക്കാരുടെ പലായനകാലത്തുതന്നെ അസർബൈജാൻ ആട്ടിപ്പായിച്ച നാഗർണോ-കരാബാക്കിലെ 1.25 ലക്ഷം അർമേനിയൻ ക്രൈസ്തവരെ കണ്ടു. അവരുടെ പള്ളികൾ ഇടിച്ചുനിരത്തുന്നതും മോസ്കുകളാക്കുന്നതും കണ്ടു.
അതിന് അസർബൈജാനെ സഹായിച്ചത്, 1915-17 കാലത്ത് 15 ലക്ഷം അർമേനിയക്കാരെ വംശഹത്യ നടത്തിയ തുർക്കിയുടെ കുപ്രസിദ്ധ പ്രതാപം വീണ്ടെടുക്കാൻ പ്രയത്നിക്കുന്ന എർദോഗനാണെന്നു കണ്ടു. ബാബറി മസ്ജിദിന്റെ പേരിലുള്ള കണ്ണീരുണങ്ങും മുന്‍പ്, മോസ്കാക്കിയ ഹാഗിയ സോഫിയ കത്തീഡ്രലിൽ നിസ്കരിക്കാൻ ഉളുപ്പില്ലാത്തവരുടെ മതേതരപാഠങ്ങൾ! ഇസ്ലാം പിറക്കുന്നതിനു നൂറ്റാണ്ടുകൾക്കുമുന്പ് ക്രൈസ്തവർ ഉണ്ടായിരുന്ന നാടാണ് ഗാസ.
മതപരിവർത്തനം, കൊലപാതകം, പലായനം... ഇനി ആയിരം ക്രിസ്ത്യാനികൾകൂടിയുണ്ട് ബാക്കി. ക്രിസ്തുമതത്തിന്റെ ഈറ്റില്ലമായിരുന്ന പല രാജ്യങ്ങളും ഇസ്ലാമിക രാഷ്ട്രങ്ങളാക്കിയവർ ഇരവാദവും കൊലപാതകവും ഒന്നിച്ചു കൊണ്ടുപോകുന്ന തീവ്രവാദവിരുത് കേരളത്തിലും വിജയിപ്പിച്ചു. അവർക്കു വിടുപണി ചെയ്തവർ മറ്റു മതവർഗീയതകൾക്ക് വളമിടുകയും ചെയ്തു.
ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തുകയാണെന്നു പാടുന്നവരെ അവരുടെ പാട്ടിനു വിടുക. പക്ഷേ, ഇസ്രയേൽ ചോദിക്കുന്നു, അയലത്തു കുടിയിരിക്കുന്ന ഹമാസ് ഭീകരരെയും അവരുടെ സഹായികളെയുമല്ലാതെ ലോകത്ത് ആരെയെങ്കിലും ഞങ്ങൾ ആക്രമിക്കുന്നുണ്ടോ? ജറുസലെമിൽ ഉൾപ്പെടെയുള്ള പലസ്തീൻ മുസ്ലിംകളെയും സംരക്ഷിക്കുകയല്ലേ?
പക്ഷേ, ഹമാസ് ഉൾപ്പെടെ ഭീകരർക്ക് ശത്രു ക്രൈസ്തവരും യഹൂദരുമാണ്. ആരാണ് വംശീയവാദികൾ? കണ്ണടച്ചാൽ അടയ്ക്കുന്നവർക്കേ ഇരുട്ടാകൂ. നുണകൾകൊണ്ട് രാഷ്ട്രീയം കളിക്കാം; പ്രശ്നപരിഹാരമുണ്ടാകില്ല. കാഷ്മീരിനെ നശിപ്പിച്ചവരുടെ ബന്ധുക്കളാണ് പലസ്തീനെയും നിത്യനരകമാക്കിയത്.
ഗാസ മരണവക്രത്തിലാണ്. ഹമാസ് ബന്ദികളെ വിട്ടുകൊടുക്കണം. ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കണം. ഹമാസ് മുക്ത ദ്വിരാഷ്ട്ര പദ്ധതിക്കായി ലോകം പരിശ്രമിക്കണം. അത് ഇസ്രയേലിന്റെയോ ഹമാസിന്റെയോ കോളനിയാകരുത്. അമേരിക്കൻ മെത്രാൻ സമിതി ഗാസയിലെ ജനങ്ങൾക്കായി ധനസമാഹരണം നടത്തുകയാണ്.
ഗാസയിലെയും പശ്ചിമേഷ്യയിലെയും സാഹചര്യം അമേരിക്കൻ കത്തോലിക്കാ സമൂഹത്തിന്റെ സഹായത്തിനായി നിലവിളിക്കുകയാണെന്നാണ് അമേരിക്കൻ മെത്രാൻ സമിതിയുടെ അധ്യക്ഷൻ ആർച്ച്ബിഷപ് തിമോത്തി ബ്രോലിയോ പറഞ്ഞത്. അവർ പശ്ചിമേഷ്യയിലെ ഇസ്ലാമിസ്റ്റുകൾ കൊന്നൊടുക്കുന്ന ക്രൈസ്തവരുടെ നിലവിളിക്കൊപ്പം ഗാസയിലെ മുസ്ലിം കുഞ്ഞുങ്ങളുടെ നിലവിളിയും കേൾക്കുന്നു. അതാണ് മതം, അതാണ് മതേതരത്വം, അതാണ് ജനാധിപത്യം. ബാക്കിയെല്ലാം മതരാഷ്ട്രീയമാണ്. പങ്കെടുക്കരുത്.Read More
Leader Page
ഇന്ന് (ഇന്ത്യൻ സമയം) അർധരാത്രി കഴിയുമ്പോൾ അലാസ്കയിൽ രണ്ടുപേർ തമ്മിൽ നടക്കുന്ന ചർച്ച ഇന്ത്യക്കു നിർണായകം. ആ ചർച്ചയിൽ ഇന്ത്യ വിഷയമല്ല. പക്ഷേ, ചർച്ചയുടെ ജയപരാജയങ്ങൾ ഇന്ത്യയുടെ സമീപഭാവിയിലെ സാമ്പത്തിക- നയതന്ത്ര ചലനങ്ങളെ നിയന്ത്രിക്കും.
യുക്രെയ്നിൽ മൂന്നര വർഷം പിന്നിട്ട റഷ്യൻ ആക്രമണം അവസാനിപ്പിക്കാനാണു ചർച്ച. പക്ഷേ ചർച്ചയുടെ വിജയം ഇന്ത്യക്ക് വലിയ ആശ്വാസമാകും. പരാജയം ട്രംപിന്റെ തീരുവ ആക്രമണം രൂക്ഷമാക്കും. അത് ഇന്ത്യക്കു ചെറുതല്ലാത്ത ദുരിതമുണ്ടാക്കും.
ഇന്നത്തെ ചർച്ചയിൽ രണ്ടുപേർ മാത്രം - അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും. യുക്രെയ്ന്റെ ഭാവിയും അതിർത്തിയും തീരുമാനിക്കാവുന്ന ചർച്ചയിൽ അവിടത്തെ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പങ്കാളിയല്ല.
മൂവരുടെയും പേരിന് (ഡോണൾഡ്, വ്ലാദിമിർ, വൊളോഡിമിർ) ഒരേ അർഥമാണ്. ലോകത്തിന്റെ അധികാരി അഥവാ തലവൻ എന്ന്. ആരാണ് ആ പേരിനു ശരിക്കും അർഹനെന്നു നാളെ അറിയാനായേക്കും. ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും പുടിന്റെ പ്രത്യേക ദൂതൻ കിരിൽ ദിമിത്രിയേവും ചർച്ചയിലുണ്ടാകും.
അലാസ്കയിലെ ആങ്കറേജിനു സമീപമുള്ള യുഎസ് സേനാ താവളമായ എൽമെൻഡോർഫ് - റിച്ചാർഡ്സണിലാണു ചർച്ച. ശീതയുദ്ധകാലത്തും ഇന്നും റഷ്യയുടെ വടക്കുകിഴക്കൻ തീരം നിരീക്ഷിക്കാനുള്ള സന്നാഹം ഇവിടെയാണ്. 72 ലക്ഷം ഡോളർ നൽകി 1867ൽ റഷ്യൻ ചക്രവർത്തി അലക്സാണ്ടർ രണ്ടാമനാണ് അലാസ്ക അമേരിക്കയ്ക്കു കൈമാറിയത്.
ട്രംപിനെന്ത് അധികാരം?
സമാധാന ചർച്ചകളിൽ വിട്ടുവീഴ്ച സാധാരണം. ഇവിടെ യുക്രെയ്നു പ്രാതിനിധ്യമില്ലാതെ അതിർത്തി മാറ്റിവരയ്ക്കാൻ ട്രംപ് സമ്മതിച്ചാൽ അതു സെലൻസ്കിയും യുക്രെയ്ൻ ജനതയും സമ്മതിക്കുമോ എന്നതു വലിയ ചോദ്യമാണ്. പക്ഷേ ട്രംപ് അതു കാര്യമാക്കില്ല. താൻ പറഞ്ഞതു കേട്ടില്ലെങ്കിൽ നിങ്ങൾ സ്വന്തം പണംകൊണ്ടു യുദ്ധം ചെയ്യാൻ ട്രംപ് പറയും; അത്രമാത്രം.
പക്ഷേ അധികാരമേറ്റപ്പോൾ ഉണ്ടായിരുന്ന അമിത ആത്മവിശ്വാസം ഇപ്പോൾ ട്രംപിനില്ല. അതുകൊണ്ടാണ് “രണ്ടു മിനിറ്റു കൊണ്ട് പുടിന്റെ മനസ് താൻ മനസിലാക്കും” എന്നും കാര്യം നടന്നില്ലെങ്കിൽ റഷ്യക്കു കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നും ട്രംപ് പറഞ്ഞത്.
ഇന്ത്യക്കു ഭീഷണി
ചർച്ചയിൽ ഒരുവിധത്തിലും കക്ഷിയല്ലാത്ത ഇന്ത്യയെ ഈ വിഷയം ഉപയോഗിച്ചു ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ചർച്ച വിജയിച്ചില്ലെങ്കിൽ ഇന്ത്യയും മറ്റും കൂടുതൽ പിഴച്ചുങ്കവും ഉപരോധവും നേരിടേണ്ടിവരും എന്നാണു ട്രംപ് പറയുന്നത്. തന്റെ സമാധാന നിർദേശങ്ങൾ സ്വീകരിക്കാൻ റഷയുടെമേൽ ഇന്ത്യ സമ്മർദം ചെലുത്തണമെന്നാണു ട്രംപ് ഉദ്ദേശിക്കുന്നത്.
ഇന്ത്യക്കു കൂടുതൽ പിഴച്ചുങ്കം ചുമത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റും ഭീഷണി മുഴക്കി. 50 ശതമാനമെന്ന ഞെരുക്കുന്ന തീരുവയിൽനിന്നു നൂറു ശതമാനം നിരക്കിലേക്കും മറ്റും എത്തിയാൽ അമേരിക്കയിലേക്കുള്ള കയറ്റുമതി ഇല്ലാതാകും. യൂറോപ്യൻ രാജ്യങ്ങളെയും പുതിയ നീക്കത്തിൽ പങ്കാളികളാകാൻ അമേരിക്ക ആഹ്വാനം ചെയ്തു. ഉപരോധങ്ങൾ ഏതു തരം എന്നു ബെസന്റ് പറഞ്ഞിട്ടില്ല. ഇന്ത്യൻ സാമ്പത്തികവളർച്ച തടയാൻ തക്ക നടപടികളായി അതു മാറുമോയെന്നു ഭീതിയുണ്ട്. ട്രംപ് ഭരണകൂടം എതിർപ്പിലായാൽ അമേരിക്കയിൽനിന്നും മറ്റുമുള്ള മൂലധനവരവും തടസപ്പെടാം.
വിജയിക്കണമെന്ന് ഇന്ത്യൻ പ്രാർഥന
ട്രംപ് - പുടിൻ ചർച്ച ധാരണയിലേക്കു നീങ്ങിയാൽ ഇന്ത്യയുടെമേൽനിന്ന് 25 ശതമാനം പിഴച്ചുങ്കം മാറാം. അതുകൊണ്ടാണു ചർച്ച വിജയിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നത്.
ട്രംപ് ഇന്ത്യയുമായി സൗഹൃദം തുടരുന്നില്ലെങ്കിൽ മറ്റു ശക്തികളുമായി ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യ തീവ്രശ്രമം നടത്തുന്നുണ്ട്. അടുത്തദിവസം ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിലും ഇന്ത്യൻ വിദേശകാര്യമന്ത്രി റഷ്യയിലും എത്തും. ചൈനയിലേക്കു നേരിട്ടുള്ള വിമാനസർവീസ് പുനരാരംഭിക്കുന്നതും ചൈനക്കാർക്കുണ്ടായിരുന്ന വീസവിലക്കു നീക്കിയതും ഇതിന്റെ ഭാഗമാണ്. സെപ്റ്റംബർ രണ്ടാംവാരത്തിൽ യുഎൻ പൊതുസഭയിൽ പങ്കെടുക്കാൻ ന്യൂയോർക്കിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ട്രംപിനെ കാണാനും ഉദ്ദേശിക്കുന്നുണ്ട്. എല്ലാം ഇന്നു രാത്രിയിലെ ചർച്ചയെ ആശ്രയിച്ചിരിക്കുന്നു.
മ്യൂണിക് സന്ധി എന്ന ദുരന്തം
രണ്ടാം ലോകയുദ്ധത്തിനുമുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി നെവിൽ ചേംബർലെയ്ൻ മ്യൂണിക്കിലെത്തി ജർമൻ സർവാധിപതി അഡോൾഫ് ഹിറ്റ്ലറെ കണ്ടു ചർച്ച നടത്തി. ജർമനിക്കു ചെക്കോസ്ലോവാക്യയിലെ സുഡേറ്റൻലാൻഡ് (ഇന്നത്തെ ചെക്ക് റിപ്പബ്ലിക്) കൈവശമാക്കാനുള്ള ഹിറ്റ്ലറുടെ ആവശ്യം അംഗീകരിച്ചാണു ചേംബർലെയ്ൻ മടങ്ങിയത്. ഇനി ബ്രിട്ടനു ഭയം വേണ്ട, യൂറോപ്പ് സമാധാനത്തിലാകുമെന്ന് അദ്ദേഹം ജനങ്ങളോടു പറഞ്ഞു. പക്ഷേ ഹിറ്റ്ലറുടെ വിനാശകരമായ പടയോട്ടം തുടങ്ങാനുള്ള അനുമതിയായി മ്യൂണിക് സന്ധി മാറിയതു ചരിത്രം. അലാസ്കാ ചർച്ചയുടെ പശ്ചാത്തലത്തിൽ മൂണിക് സന്ധിയെപ്പറ്റി പലരും ഭീതിയോടെ ഓർമിക്കുന്നു.
ട്രംപിനു കാരണങ്ങൾ നാല്
►യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ഉത്സാഹിക്കുന്നതിനു പിന്നിൽ നാലു കാരണങ്ങളുണ്ട്.
ഒന്ന്: ‘സമാധാനത്തിന്റെ പ്രസിഡന്റ്’ എന്നറിയപ്പെടുക. അതുവഴി സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടുക.
►രണ്ട്: യുക്രെയ്നുവേണ്ടി അമേരിക്ക മുടക്കേണ്ട പണം ലാഭിക്കുക. മൂന്നു വർഷം കൊണ്ട് 18,500 കോടി ഡോളർ (16.09 ലക്ഷം കോടി രൂപ) അമേരിക്ക മുടക്കി (35,000 കോടി ഡോളർ ചെലവായി എന്നു ട്രംപ് പറഞ്ഞത് ശരിയല്ലെന്നാണു കണക്കുകൾ).
►മൂന്ന്: ചർച്ച വിജയിച്ചാൽ യൂറോപ്പിന്റെ സുരക്ഷയ്ക്കുള്ള നാറ്റോ സഖ്യ ക്രമീകരണം പൊളിച്ചെഴുതുക. “നിങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന ക്രമീകരണം ചെയ്യും” എന്നാണു കഴിഞ്ഞദിവസം യൂറോപ്യൻ നേതാക്കളുമായുള്ള ഡിജിറ്റൽ കോൺഫറൻസിൽ ട്രംപ് വാഗ്ദാനം ചെയ്തത്.
►നാല്: യുക്രെയ്നിലുള്ള അപൂർവ ധാതുക്കളുടെ ഖനനാവകാശം അമേരിക്കയ്ക്കു (അമേരിക്കൻ കമ്പനികൾക്ക്) നേടിക്കൊടുക്കുക.
പുടിന്റെ നാലു ലക്ഷ്യങ്ങൾ
പുടിന് അലാസ്കാ ചർച്ചയിലുള്ള പ്രധാന ലക്ഷ്യങ്ങൾ ഇവയാണ്.
►ഒന്ന്: അന്താരാഷ്ട്ര അംഗീകാരം തിരിച്ചുകിട്ടുക. യുദ്ധം തുടങ്ങിയതു മുതൽ പുടിനെ പാശ്ചാത്യർ ഒറ്റപ്പെടുത്തിയിരുന്നു. മുന്‍പ് എല്ലാ പ്രധാന വേദികളിലും ഉണ്ടായിരുന്ന ഇരിപ്പിടം ഇല്ലാതായത് പുടിനു വലിയ നഷ്ടബോധമുണ്ടാക്കി.
►രണ്ട്: യുക്രെയ്നിൽ റഷ്യ ഭാഗികമായി പിടിച്ച നാലു പ്രവിശ്യകൾ (ഡോണെട്സ്ക്, ലുഹാൻസ്ക്, സപ്പോറിഷ്യ, ഖേർസൺ) മുഴുവനായും റഷ്യയിലേക്കു ചേർക്കുക. പിടിച്ചുനിന്ന ഭാഗങ്ങളിൽനിന്നു യുക്രെയ്ൻ സേന പിന്മാറുക. അങ്ങനെ റഷ്യയെ അക്ഷരാർഥത്തിൽ വലുതാക്കി എന്നു ചരിത്രത്തിൽ തന്റെ പേരിനൊപ്പം ചേർക്കുക. 1945നുശേഷം ആദ്യമായി ഒരു യുദ്ധത്തിൽ റഷ്യ ജയിച്ചു എന്നു വരുത്തുക.
►മൂന്ന്: അമേരിക്കയുമായി നല്ല ബന്ധം പുനഃസ്ഥാപിച്ചു റഷ്യയിലേക്ക് മൂലധനം വരുത്തുക. ദുർബലമായ റഷ്യൻ സമ്പദ്ഘടനയെ വളർത്താൻ യുദ്ധത്തിന്റെ അന്ത്യം സഹായിക്കും.
►നാല്: സോവ്യറ്റ് യൂണിയനിൽനിന്നു വിട്ടുപോയ യുക്രെയ്ൻ യൂറോപ്യൻ യൂണിയനിലും നാറ്റോ സൈനിക സഖ്യത്തിലും ചേരാൻ ശ്രമിച്ചതിന്റെ പേരിലാണു റഷ്യ യുദ്ധമാരംഭിച്ചത്. യുക്രെയ്നെ അവയിൽനിന്നു പിന്തിരിപ്പിക്കണം.
International
റോം: വിശപ്പ് യുദ്ധത്തിലെ ആയുധമാക്കരുതെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെ (എഫ്എഒ) റോമിൽ നടക്കുന്ന 44-ാം സമ്മേളനത്തിൽ സന്ദേശം നല്‍കുകയായിരുന്നു മാർപാപ്പ.
ലോകത്തിന്റെ ചില ഭാഗങ്ങളിൽ ഉത്പാദനം പലമടങ്ങ് വർധിച്ചിട്ടും പട്ടിണിയും പോഷകാഹാരക്കുറവും തുടരുന്നുവെന്ന് മാർപാപ്പ പറഞ്ഞു. “വിശപ്പ് യുദ്ധത്തിലെ ആയുധമാക്കുന്ന മനുഷ്യത്വരഹിതമായ കാഴ്ച അതീവ ദുഃഖത്തോടെ നമുക്ക് കാണാനാകും. പട്ടിണി കിടക്കുന്ന ജനവിഭാഗങ്ങളെ കുറഞ്ഞ ചെലവിൽ യുദ്ധത്തിൽ പങ്കാളിയാക്കുന്നു. നിയമാനുസൃതമുള്ള സൈനികരല്ല, സായുധ സിവിലിയൻ ഗ്രൂപ്പാണ് മിക്ക സംഘർഷത്തിലുമുള്ളത്. വിളകൾ കത്തിക്കുന്നതും മാനുഷികസഹായം തടയുന്നതും ആലംബമില്ലാത്തവരെയാണ് ബാധിക്കുന്നത്.
സംഘർഷം പൊട്ടിപ്പുറപ്പെടുന്പോൾ കർഷകർക്ക് ഉത്പന്നങ്ങൾ വില്ക്കാൻ കഴിയാതെ വരികയും പണപ്പെരുപ്പം വൻതോതിൽ ഉയരുകയും ചെയ്യും. ഇതു ലക്ഷക്കണക്കിനു പേരെ ക്ഷാമത്തിലേക്കും ഭക്ഷ്യദൗർലഭ്യത്തിലേക്കും നയിക്കും”-മാർപാപ്പ കൂട്ടിച്ചേർത്തു.
Leader Page
ഇറാനിലെ മതാധിഷ്ഠിത ഭരണകൂടത്തിന്റെമേൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന്റെ മുഖ്യലക്ഷ്യം പശ്ചിമേഷ്യയിലെ ഭൗമ-രാഷ്ട്രീയ സാഹചര്യത്തിന്റെ പൊളിച്ചെഴുത്തായിരുന്നു. പശ്ചിമേഷ്യൻ രാജ്യങ്ങൾ പരസ്യമായി ഇസ്രയേലിനെതിരേ രംഗത്തുവരാതിരുന്നത് അവയും ഇസ്രയേലിന്റെ ഈ ലക്ഷ്യത്തെ പിന്തുണച്ചതുകൊണ്ടാണ്. ഇറാനിൽ എത്രയോ സ്ഥലങ്ങളിൽ പൗരന്മാർ ആഹ്ലാദപ്രകടനങ്ങൾ നടത്തിയതു ശ്രദ്ധേയമാണ്.
പതിറ്റാണ്ടുകളായി അവർക്കു മർദനവും അടിച്ചമർത്തലും മരണവും മാത്രമാണ് ഭരണകൂടം നൽകിയിരുന്നത്. “മറ്റുള്ളവരെപ്പോലെ എനിക്കും വളരെ സന്തോഷമുണ്ട്”: സിറിയയിൽനിന്നുള്ള എഴുപതുലക്ഷം അഭയാർഥികളിൽ ഒരാളായ നാസർ അബ്ദുൾകരീം പറയുന്നു. തുർക്കി അതിർത്തിയോടുചേർന്ന് ബാബ്എൽ ഹവായിലാണ് കഴിഞ്ഞ ആറുവർഷമായി ഇയാൾ താമസിക്കുന്നത്. സിറിയയിലെ ആഭ്യന്തരയുദ്ധകാലത്ത് സിറിയൻ, റഷ്യൻ വ്യോമാക്രമണങ്ങൾ പേടിച്ച് ആളുകൾ അഭയം തേടിയതും ഇവിടെയാണ്.
ഇറാനും ഇസ്രയേലും
“ഞങ്ങളോട് ഇറാനും ഹിസ്ബുള്ളയും ചെയ്തത് ഭീകരമായ കാര്യങ്ങളാണ്. ഞങ്ങളുടെ വീടുകളും ഗ്രാമങ്ങളും പട്ടണങ്ങളും അവർ തകർത്തു. ആയിരക്കണക്കിനു സിറിയക്കാരെ അവർ കൊന്നു. ആരെങ്കിലും അവരെ തടഞ്ഞില്ലെങ്കിൽ അതിനിയും തുടരും.” എല്ലാം ബഷാർ അൽ അസാദിനെ ഭരണത്തിൽ നിലനിർത്താൻവേണ്ടി മാത്രം. 2013ൽ റഷ്യക്കുമുന്പേ, ഇറാൻ സിറിയയിൽ ഇടപെടാൻ തുടങ്ങി. അഫ്ഗാനിസ്ഥാൻ, ലെബനന്, ഇറാക്ക് എന്നീ രാജ്യങ്ങളിൽനിന്നുള്ള തീവ്രവാദികളെ ടെഹ്റാൻ സ്വന്തം സൈനികരോടും ഭീകരരോടുമൊപ്പം സിറിയയിലെ പ്രതിപക്ഷത്തെ അമർച്ച ചെയ്യാൻ അയച്ചു. ഇസ്രയേലിന്റെ വ്യോമാക്രമണങ്ങൾക്കുശേഷമാണ് 12 കൊല്ലത്തിനുശേഷം അവർ സിറിയ വിട്ടത്.
“ഇസ്രയേൽ എന്നല്ല, വിശുദ്ധ ഇസ്രയേൽ എന്നു വേണം പറയാൻ”- സിറിയൻ അഭയാർഥി ക്യാന്പിലുള്ള ഒരു സിറിയക്കാരൻ പറഞ്ഞതാണിത്. സിറിയയെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്ന ഇറാനെ ദുർബലമാക്കിയതിൽ അയാൾക്കു സന്തോഷമുണ്ട്; അഹമ്മദ് അൽഷറായുടെ ഭരണകൂടത്തിന് ഇസ്രയേൽ അയൽപക്കത്തുള്ള ശത്രു തന്നെയായി തുടരുമെങ്കിലും. ഹിസ്ബുള്ളയാണ് അസാദിന്റെ ഭരണം നിലനിർത്തിയിരുന്നത് എന്നത് ഒരു സത്യമാണ്. ഭീകരർ ഉപയോഗിച്ചിരുന്ന പേജറുകൾ ഒരേസമയം പൊട്ടിത്തെറിച്ചതും നേതൃനിരയുടെ ഉന്മൂലനവും ഹിസ്ബുള്ളയെ നിർവീര്യമാക്കി. ലെബനനിൽ ഹിസ്ബുള്ള ഇപ്പോൾ ഒരു നിർണായകശക്തിയല്ല. ഇറാക്കിലും സിറിയയിലും യെമനിലും ഇനിയും ഭീകരരെ പരിശീലിപ്പിക്കാൻ കഴിയണമെങ്കിൽ ഹിസ്ബുള്ളയ്ക്ക് ഏറെക്കാലം കാത്തിരിക്കേണ്ടി വരും.
കഴിഞ്ഞ ഒന്നരവർഷമായി ഇസ്രയേൽ ‘ഉണരുന്ന സിംഹം’ എന്ന പദ്ധതി ആവിഷ്കരിക്കുകയായിരുന്നത്രേ. ഹിസ്ബുള്ളയുടെ തലവൻ നസ്റള്ളായുടെ വധത്തോടെയാണ് പദ്ധതി മൂർത്തരൂപം പ്രാപിച്ചുതുടങ്ങിയത്. ഇറാന്റെ സൈനിക-ആണവശക്തി തകർക്കുന്നതോടെ ഇറാനിൽ പുതിയ രാഷ്ട്രീയനേതൃത്വം ഉണ്ടാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. എങ്കിലും ഇറാൻ ഉയർത്തിയ ആണവയുദ്ധഭീഷണിക്കു തത്കാലം വിരാമമായി. ഇസ്രയേലിനെ തുടച്ചുനീക്കും എന്ന ഇറാന്റെ ഭീഷണിക്കുമുന്നിൽ യഹൂദരാജ്യത്തിനു നിഷ്ക്രിയമായിരിക്കാൻ സാധ്യമല്ലായിരുന്നു. ഇസ്രയേൽ ആരുടെയും നിലനില്പ് ചോദ്യം ചെയ്തിട്ടില്ല, ആർക്കും ആ രാജ്യം ഭീഷണിയുമല്ല. ഇറാന് ആണവായുധം ഉണ്ടെങ്കിൽ ഇസ്രയേൽ എന്ന പേരിൽ ഒരു രാജ്യം നിലനിൽക്കുമായിരുന്നില്ലെന്ന് നെതന്യാഹു പറഞ്ഞതു വാസ്തവമാണ്.
ഗൾഫ് രാജ്യങ്ങളെല്ലാം ഇറാന്റെ ഭീകരപ്രവർത്തനങ്ങളോടു മുഖംതിരിച്ചാണു നിൽക്കുന്നത്. എന്നാൽ, ഇസ്രയേലിന്റെ ആക്രമണങ്ങളെ ഈ രാജ്യങ്ങൾ വിമർശിക്കുകയുണ്ടായി; സൗദി അറേബ്യ ഉൾപ്പെടെ. മുൻപ് ഇറാനും ഇറാന്റെ ചൊല്പടിയിലുള്ള ഭീകരഗ്രൂപ്പുകളും സൗദിയുടെ എണ്ണപ്പാടങ്ങളെ ആക്രമിച്ചിട്ടുണ്ടെങ്കിലും. സൗദിയുടെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും ഹോർമുസ് കടലിടുക്കു വഴിയാണ് കടന്നുപോകുന്നത്. അതിലേയുള്ള കപ്പൽ ഗതാഗതം ഇറാൻ നിരോധിച്ചാൽ അത് സൗദിക്കു വലിയ തിരിച്ചടിയാകുമായിരുന്നു.
അമേരിക്ക
ഇറാനിൽ അമേരിക്കയുടെ സൈനിക ഇടപെടൽ അനിവാര്യമായിരുന്നു, എന്നാൽ വേണ്ടത്ര ഉണ്ടായില്ല എന്നാണ് പല പാശ്ചാത്യ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. മതനേതൃത്വംതന്നെ ഭരണകൂടത്തിന്റെ തലപ്പത്തു തുടരുന്നു. സമാധാനസ്ഥാപകനായി അവതരിക്കാൻ ട്രംപിനുള്ള മോഹമാണ് ഇറാനിലെ മനുഷ്യത്വവിരുദ്ധമായ ഭരണകൂടം അവിടെ തുടരാൻ കാരണം. ഇറാനിലും ലോകമെന്പാടുമുള്ള എണ്ണമറ്റ മനുഷ്യർ അക്കാര്യത്തിൽ നിരാശരാണ്. ഖമനയ്യുടെ ആളുകൾക്ക് ഇനിയും തങ്ങളുടെ മർദനോപാധികൾ തുടരാം, ഇസ്രയേലിനെ ഭീഷണിയുടെ മുൾമുനയിൽ നിർത്താം.
ഇക്കഴിഞ്ഞ യുദ്ധത്തിൽ അമേരിക്ക ഇറാന്റെ ആണവപദ്ധതികളെ നിർണായകമായി ആക്രമിച്ചു. ഈ ലോകത്തെ കൂടുതൽ സുരക്ഷിതമാക്കാൻ അതിനു കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയചിന്തകനായ സ്റ്റെഫാൻ ഗ്രിഗാറ്റ് പറഞ്ഞത് ഇങ്ങനെയാണ്: “യഹൂദവിരോധത്തിനെതിരേ നടന്ന ഏറ്റവും പ്രായോഗികവും അത്യാവശ്യവുമായിരുന്ന നടപടിയായിരുന്നു അത്.” ഇറാന്റെ അണ്വായുധ പദ്ധതികളെ നിശേഷം നശിപ്പിക്കാൻ അമേരിക്കൻ ബോംബുകൾക്ക് കഴിഞ്ഞോ എന്നുള്ളത് ഇപ്പോഴും സംശയാസ്പദമാണ്. അവരുടെ പദ്ധതികളെ കുറെ മാസങ്ങൾ പിന്നോട്ടടിക്കാനേ കഴിഞ്ഞിട്ടുള്ളൂവെന്ന് ചിന്തിക്കുന്നവരാണ് ഏറെയും. രഹസ്യപ്പോലീസിന്റെ നിരീക്ഷണങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. ഭീകരപ്രസ്ഥാനമായ ബസീച് തീവ്രവാദസംഘത്തിന്റെ നേതാക്കന്മാരെ ഇല്ലാതാക്കി. എവിൻ തുറുങ്കും തകർത്തു.
എതിർക്കുന്നവരെ കൊന്നൊടുക്കുകയാണ് ഇറാന്റെ ശീലം. സ്വന്തം പൗരന്മാരുടെ പ്രതിഷേധപ്രകടനങ്ങളെ അതിക്രൂരമായാണ് ഇറാൻ അടിച്ചമർത്തിയിരുന്നത്. പ്രതിഷേധക്കാരുടെ കണ്ണുകൾ തുറക്കാൻ പറ്റാത്തവിധത്തിൽ വാതകപ്രയോഗങ്ങളും ഇറാൻസേന നടത്തിയിരുന്നു. എവിൻ ജയിലിലാണ് പ്രതിഷേധക്കാരെ പാർപ്പിച്ചിരുന്നത്. സ്വാതന്ത്ര്യമോഹത്താൽ പ്രേരിതരായി തെരുവുകളിൽ നൃത്തമാടിയ ഇറാൻ ജനത, ട്രംപ് പ്രഖ്യാപിച്ച യുദ്ധവിരാമംകേട്ട് നിശബ്ദരായി. ഭരണകൂടത്തെ മാറ്റും എന്നു കൊട്ടിഘോഷിച്ച ട്രംപ് അതിൽനിന്നു പിന്മാറി. ട്രംപിനെ വിശ്വസിക്കാൻ കഴിയില്ല എന്ന് ഭൂരിപക്ഷം ഇറാൻകാരും കരുതുന്നു. ഇസ്രയേലും അങ്ങനെതന്നെ കരുതുന്നു.
ഇസ്രയേലിന് മേലിൽ ഇറാന്റെ ഭീഷണി ഉണ്ടാവുകയില്ലേ? തീവ്ര ഇസ്ലാമികവാദത്തിന്റെ രക്തസാക്ഷിത്വവാദം ഉയർത്തിപ്പിടിക്കുന്ന ഖമനയ്മാർക്കും സംഘത്തിനും സമാധാനം പുലരണം എന്ന ആഗ്രഹമൊന്നുമില്ല. ഈ രക്തസാക്ഷിത്വ ആദർശത്തിനുനേരേ കണ്ണടച്ചത് ട്രംപിന്റെ വീഴ്ചയായി ചരിത്രം വിലയിരുത്തുമോ?
രക്തരൂഷിതമായ മരണത്തെ ആഘോഷിക്കുന്നവരുമായി സമാധാനം സ്ഥാപിക്കുക ദുഷ്കരമാണ്. എല്ലാ യഹൂദരെയും വധിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഇറാൻ, ലൈംഗിക ന്യൂനപക്ഷങ്ങൾക്കും സ്വവർഗാനുരാഗികൾക്കും പാശ്ചാത്യസംസ്കാരത്തിനും എതിരാണ്. സ്ത്രീകൾക്ക് സമത്വം അംഗീകരിച്ചുകൊടുക്കാൻ ഇറാൻ തയാറല്ല, താലിബാനെപ്പോലെ. അയൽരാജ്യങ്ങളിലേക്ക് ഭീകരത കയറ്റുമതി ചെയ്യുന്ന ഒരു ഇറാനെ നിലനിർത്തിക്കൊണ്ട് പശ്ചിമേഷ്യയിൽ സമാധാനം പുലരുമെന്നു വിശ്വസിക്കാൻവയ്യ.
വെടിനിർത്തലിനുശേഷം ഇറാൻ ഭരണകൂടം ആദ്യമായി ചെയ്തത് പ്രതിപക്ഷ നേതാക്കളെയും ജനാധിപത്യവാദികളെയും ഇസ്രയേൽ ചാരന്മാർ എന്നു മുദ്രകുത്തി തുറുങ്കിൽ അടയ്ക്കുകയാണ്. അനേകംപേർ മരണശിക്ഷയ്ക്കും വിധിക്കപ്പെടും എന്നും തീർച്ച. ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടിയുള്ള ഏതു പരിശ്രമവും കുറ്റകൃത്യമായി പരിഗണിക്കപ്പെടും. ഇറാൻകാർതന്നെ ഭരണമാറ്റത്തിനു ശ്രമിക്കണം എന്നു പറയുന്നവർ അവിടെ നടക്കുന്ന വ്യാജ തെരഞ്ഞെടുപ്പുകളെക്കുറിച്ചും ഭരണകൂടത്തിന്റെ മർദകനയങ്ങളെക്കുറിച്ചും അജ്ഞരാണ്. ദശലക്ഷക്കണക്കിനു പൗരന്മാരാണ് തെരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കുന്നത്.
റഷ്യ
ആദ്യം സിറിയ. ഇപ്പോൾ ഇറാനും. റഷ്യക്ക് പശ്ചിമേഷ്യയിൽ അതിന്റെ സഖ്യകക്ഷികളെ സഹായിക്കാൻ പറ്റാതെ വന്നിരിക്കുന്നു. അവരുടെ സ്വാധീനവും കുറഞ്ഞു. ജനുവരിയിൽ റഷ്യയും ഇറാനും തമ്മിൽ ക്രെംലിനിൽ വച്ച് കരാർ ഒപ്പിട്ടതു ശരി. പക്ഷേ, അഞ്ചു മാസത്തിനുശേഷം റഷ്യയ്ക്ക് ഇറാനെ സഹായിക്കാനായില്ല. വിദേശകാര്യമന്ത്രി അരാഗ്ചിക്കു മോസ്കോയിൽനിന്നു വെറുംകൈയോടെ മടങ്ങേണ്ടിവന്നു. ഇറാനെ സൈനികമായി സഹായിക്കാൻ റഷ്യ തയാറാവുകയില്ലെന്നു വ്യക്തമായിരുന്നു.
യുക്രെയ്നുമായുള്ള യുദ്ധംതന്നെ റഷ്യയെ തളർത്തിയിരിക്കുകയാണ്. മാത്രമല്ല, നഷ്ടപ്പെട്ടുപോയ പ്രാധാന്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലുമാണ് റഷ്യ. സിറിയയിൽതന്നെ റഷ്യയുടെ സുപ്രധാന പങ്കാളിയെ റഷ്യക്കു നഷ്ടപ്പെട്ടിരുന്നു. സിറിയയിലെ അസാദിനു റഷ്യയിൽ അഭയം നൽകിയതുപോലെ ഒരുപക്ഷേ ഇറാൻ ഭരണാധികാരികൾക്കും അഭയമേകാൻ റഷ്യ തയാറാകുമായിരുന്നു. ഇതിൽ കൂടുതലൊന്നും റഷ്യക്ക് ആകുമായിരുന്നില്ല.
Leader Page
ഇസ്രയേൽ-ഇറാൻ വെടിനിർത്തൽ പ്രാബല്യത്തിലായിരിക്കുന്നു. യുഎസ് പ്രസിഡന്റ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. ഇറാന്റെ ആണവായുധ വികസന പദ്ധതികളും ബാലിസ്റ്റിക് മിസൈൽ പദ്ധതികളും തകർക്കാൻ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ വലിയ വിജയമാണു ലഭിച്ചത്.
അതിനുശേഷം, യുഎസ് ബി2 ബോംബറുകൾ ഫോർഡോ ആണവകേന്ദ്രവും ടോമഹോക്ക് മിസൈലുകൾ ഉപയോഗിച്ച് മറ്റു രണ്ട് ആണവകേന്ദ്രങ്ങളും നശിപ്പിച്ചു. അതോടെ ഇറാൻ വെടിനിർത്തലിനായി യാചിക്കുകയായിരുന്നു.
ഇസ്രയേൽ, മുഴുവൻ ഇറേനിയൻ ആകാശമേഖലയും നിയന്ത്രിച്ചു. എല്ലാ അപകടസാധ്യതകളും ഇല്ലാതാക്കി. നയതന്ത്ര വിമാനങ്ങൾക്കു പറക്കാൻപോലും ഇറാന് ഇസ്രയേലിന്റെ അനുമതി തേടേണ്ടിവന്നു.
ടെഹ്റാനിലെയും മറ്റു നഗരങ്ങളിലെയും സൈനിക കേന്ദ്രങ്ങളിൽ നിരന്തരമായ ബോംബാക്രമണത്തെത്തുടർന്ന് ഇറാന്റെ സൈനികശേഷി തകർന്ന് ട്രംപിനോട് വെടിനിർത്തലിന് അഭ്യർഥിക്കേണ്ട അവസ്ഥയിലായി. രാഷ്ട്രീയ തടവുകാർക്കായുള്ള എവിൻ ജയിലിന്റെ പ്രവേശനകവാടവും ബോംബാക്രമണത്തിൽ തകർന്നു. അതേസമയം, ഇറാനിൽനിന്ന് പുറത്താക്കിയ റേസ പഹ്ലവി രാജകുമാരന് ഒരു വാർത്താസമ്മേളനത്തിൽ സർക്കാരിനെതിരേ പ്രതിഷേധിക്കാൻ ജനങ്ങളെ ആഹ്വാനം ചെയ്തു.
ആക്രമണം തുടങ്ങുംമുന്പ് ലക്ഷ്യമിട്ടതും അതിലപ്പുറവും സാധിച്ചെന്നും ഇനിയുള്ളതെല്ലാം അധികനേട്ടമാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു പിന്നീട് പ്രഖ്യാപിച്ചു. ഇറാനിൽ ഉണ്ടായേക്കാവുന്ന അധികാരശൂന്യത മറ്റ് ഏകാധിപതികൾ മുതലെടുക്കാനുള്ള സാധ്യത ബോധ്യപ്പെട്ട ട്രംപ് വെടിനിർത്തലിന് സമ്മതിക്കുകയും ഇസ്രയേലിനെ ഇക്കാര്യം ബോധ്യപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
വെടിനിർത്തലിനു തൊട്ടുമുന്പുവരെ ഇസ്രയേൽ ഇറാന്റെ സൈനികശേഷി കൂടുതൽ തകർക്കുന്നതിനായി ആക്രമണം തുടരുകയും ചെയ്തു. അവസാന നിമിഷംവരെ ഇറാനിൽനിന്ന് മിസൈലാക്രമണം ഉണ്ടായി. അതിൽ ഒരു ബാലിസ്റ്റിക് മിസൈൽ ബേർഷേബയിലെ പഴയ അപ്പാർട്ട്മെന്റ് കെട്ടിടം തകർക്കുകയും അഞ്ച് ഇസ്രേലി പൗരന്മാർ മരിക്കുകയും ചെയ്തു. ഇറാൻ സാധാരണക്കാർക്കു നേരേയാണ് ആക്രമണം നടത്തിയത്, ഇസ്രയേലാവട്ടെ സൈനിക കേന്ദ്രങ്ങൾ മാത്രമാണു ലക്ഷ്യമിട്ടത്.
രാവിലെ ഏഴിന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനു പിന്നാലെ ഇറാൻ അതു ലംഘിച്ചു. 7.06ന് അവർ ഒരു മിസൈലാക്രമണം നടത്തി. 10.25ന് രണ്ട് മിസൈലുകളും അയച്ചു. അതിനുശേഷം ഇറാനിലെ സൈനിക കേന്ദ്രങ്ങളിലേക്ക് ഇസ്രയേലിന്റെ നിരവധി യുദ്ധവിമാനങ്ങൾ നീങ്ങി.
എന്നാൽ, വെടിനിർത്തൽ ലംഘിക്കുന്ന ഒന്നുംതന്നെ ചെയ്യരുതെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് ശക്തമായി ആവശ്യപ്പെട്ടു. ഇസ്രയേൽ പിന്നീട് ഒരു റഡാർ സ്റ്റേഷൻ മാത്രമേ ആക്രമിച്ചുള്ളൂ. വിജയിച്ചെന്ന് ഇറാൻ നിലവിളിക്കുന്നു. എന്നാൽ, ഇറേനിയൻ ജനതയുടെ 62 ശതമാനവും മറിച്ചാണു ചിന്തിക്കുന്നത്.
രണ്ടു വർഷത്തിനകം മധ്യപൂർവേഷ്യ പൂർണമായി മാറി. ഇറേനിയൻ ഭീഷണി വലിയതോതിൽ ഇല്ലാതാക്കിയതിനാൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കകമാണ് ആ മാറ്റം സന്പൂർണമായത്.
12 ദിവസത്തെ യുദ്ധത്തിൽ ഇസ്രയേലിന് എന്താണ് നേടാൻ കഴിഞ്ഞത്?
ഇതുവരെ പ്രസിദ്ധീകരിച്ച കാര്യങ്ങൾ ഇതാണ്:
1) ഇറാന്റെ ആണവായുധ പദ്ധതി ഇല്ലാതാക്കി.
2) ഇറാൻ മിസൈൽ സംവിധാനത്തിന് ഗുരുതരമായ നാശം വരുത്തി.
3) ഇറാന് നിരവധി നാശനഷ്ടമുണ്ടായി. സുരക്ഷാ സേനാ മേധാവികൾ, ആണവ ശാസ്ത്രജ്ഞർ, സൈനികർ എന്നിവരുൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു. കൂടാതെ, ഉത്പാദന, ആക്രമണ, പ്രതിരോധ മേഖലയിലും ഒട്ടനവധി നാശനഷ്ടമുണ്ടായി.
4) ഇസ്രയേലിന്റെ എല്ലാ വൈമാനികരും സുരക്ഷിതരായി തിരിച്ചെത്തി.
5) ഇസ്രയേൽ ഒരു വൻശക്തിയുടെ കഴിവുകൾ കാണിച്ചു. ആകാശത്ത് സന്പൂർണാധിപത്യം പുലർത്തി. ശത്രുക്കളേക്കാൾ എത്രയോ മടങ്ങ് മുകളിലാണെന്ന് വ്യക്തമാക്കി.
6) ഇറാന്റെ പിന്തുണക്കാരെല്ലാം മിക്കവാറും സ്തംഭനാവസ്ഥയിലായി. ലബനനിലെ ഹിസ്ബുള്ള, ഗാസയിലെ ഹമാസ്, യമനിലെ ഹൂതികൾ എന്നിവരെയൊന്നും ഇറാന് പിന്തുണയ്ക്കാനാവുന്നില്ല.
7) ഇപ്പോൾ മനസിലാക്കുന്നതനുസരിച്ച്, ഈ യുദ്ധത്തിൽ ഇസ്രയേലിൽ ആയിരം പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, മിക്കവാറും 29 മരണമേ ഉണ്ടായിട്ടുള്ളൂ. ഓരോ സംഭവവും ഓരോ ദുരന്തമാണെങ്കിലും കണക്കാക്കിയതിന്റെ മൂന്നു ശതമാനമേ യഥാർഥത്തിൽ സംഭവിച്ചുള്ളൂ. ഇതു കേവലം അദ്ഭുതം തന്നെയാണ്.
8) ഇസ്രയേലിന്റെ ബന്ദികളെ വിട്ടുകിട്ടാനുള്ള വിലപേശൽ സാധ്യത പൂർണമായും മാറിവന്നു.
Leader Page
യുദ്ധങ്ങളിൽ ഒരു പക്ഷം ജയിക്കും. മറുപക്ഷം തോൽക്കും. എന്നാൽ പന്ത്രണ്ടുദിനയുദ്ധം എന്ന് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ച ഇസ്രയേൽ- ഇറാൻ യുദ്ധത്തിൽ മൂന്നു കൂട്ടർ വിജയം അവകാശപ്പെടുന്നു. ഇറാനും ഇസ്രയേലും അമേരിക്കൻ പ്രസിഡന്റ് ട്രംപും.
തങ്ങൾ അമേരിക്കൻ സേനാ താവളത്തിലേക്ക് മിസൈൽ അയച്ചതോടെ വിരണ്ട അമേരിക്കയും ഇസ്രയേലും യുദ്ധം നിർത്തി എന്നാണ് ഇറാന്റെ രാജ്യരക്ഷാ കൗൺസിൽ ചൊവ്വാഴ്ച പ്രസ്താവിച്ചത്. (ആ മിസൈലുകൾ അയയ്ക്കുന്ന കാര്യം മുൻകൂട്ടി അറിയിച്ചതിന് ട്രംപ് ഇറാനോടു പരസ്യമായി നന്ദി പറഞ്ഞ കാര്യം ഇറാൻ ജനതയെ മാത്രം അറിയിച്ചില്ല!)
ഇറാന്റെ അണ്വായുധ നിർമാണ ശേഷി പാടേ നശിപ്പിച്ചു എന്ന് അമേരിക്കയും ഇസ്രയേലും അവകാശപ്പെടുന്നു. രണ്ടു കൂട്ടരും ലക്ഷ്യം നേടി. അതു വസ്തുത. ഒരു കരയുദ്ധം കൂടാതെ അതു സാധിച്ചതും നേട്ടം.
ഇനി ജനകീയ വിപ്ലവമോ? കൊട്ടാര വിപ്ലവമാോ?
ഇറാൻ അവകാശപ്പെടുന്ന വിജയം അന്നാട്ടിലെ ജനം അംഗീകരിക്കുമോ എന്നു കുറച്ചു കാലം കൊണ്ടേ അറിയാനാകൂ. ആയത്തുള്ള ഖമനെയ്യുടെ വാഴ്ച തുടരുമോ ഇല്ലയോ എന്നു നോക്കിയേ യുദ്ധഫലത്തെ ഇറാൻ ജനത എങ്ങനെ കാണുന്നു എന്നു മനസിലാക്കാൻ പറ്റൂ. ആ വാഴ്ച തുടർന്നാലും തങ്ങളുടെ ഭരണകൂടം വേണ്ടത്ര ശക്തമല്ലെന്ന ധാരണ രാജ്യത്തു പരന്നിട്ടുണ്ടാകും. ഒരു ജനകീയ വിപ്ലവത്തിന് അവസരം ഒരുങ്ങി എന്നു കരുതാനാവില്ല. പക്ഷേ ഒരു കൊട്ടാരവിപ്ലവത്തിന് ആവശ്യമായ അന്തരീക്ഷം രൂപപ്പെട്ടിട്ടുണ്ട് എന്നതു തീർച്ച. അത് എന്ന്, എങ്ങനെ എന്നതു കാത്തിരുന്നു കാണാം.
നിരവധി രാഷ്ട്രീയ വെല്ലുവിളികളും ക്രിമിനൽ കേസുകളും നേരിടുന്ന ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവിനും പദവി നിലനിർത്താൻ പറ്റുമാോ എന്ന ചോദ്യം ഉണ്ട്. അതു യുദ്ധവിജയത്തെപ്പറ്റിയുള്ള ഒരു ഹിതപരിശോധന ആയിരിക്കില്ലെന്നു ബിബി എന്ന നെതന്യാഹുവിനു പറയാം. യുദ്ധവിജയം ഇസ്രയേലിനു മാത്രം അവകാശപ്പെട്ടതല്ല താനും. അമേരിക്ക പാറതുരപ്പൻ ബോംബ് പ്രയോഗിച്ചില്ലെങ്കിൽ അവകാശവാദമൊന്നും നടത്താൻ പറ്റുമായിരുന്നില്ല.
ചരിത്രം തിരുത്തി ട്രംപ്
അവകാശവാദങ്ങളും ജനപിന്തുണയും അവിടെ നിൽക്കട്ടെ. പശ്ചിമേഷ്യയിൽ ഉരുണ്ടുകൂടിയ സംഘർഷത്തിന്റെ കരിമേഘങ്ങളെ തത്കാലത്തേക്കെങ്കിലും മാറ്റിവിട്ടതിൽ ഒരു ജേതാവേ ഉള്ളൂ. ഡോണൾഡ് ട്രംപ് മാത്രം. വിയറ്റ്നാമും അഫ്ഗാനിസ്ഥാനും ഇറാക്കും ലബനനും സിറിയയും ലിബിയയും യെമനും വരെ അമേരിക്ക പല യുദ്ധങ്ങളിലും ചെന്നുപെട്ടിട്ട് തൊലി രക്ഷിച്ച ഒരിടം പോലുമില്ല. പലേടത്തും വലിയ നാണക്കേടും തോൽവിയും ഉണ്ടായി. എന്നാൽ ഇറാനിൽ ട്രംപ് ചരിത്രം തിരുത്തി എന്ന് ഇപ്പോൾ പറയാം.
‘ഈ ബോംബിംഗ് മാത്രം’ എന്ന ന്യായം പറഞ്ഞാണ് തന്റെ യുദ്ധവിരുദ്ധ അനുയായികളെ ട്രംപ് ഒതുക്കി നിർത്തിയത്. ഈ ബോംബിംഗുകൊണ്ടു മതിയായില്ലെങ്കിൽ പിന്നാലെ പറ്റം പറ്റമായി വരുമെന്ന് ഇറാനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. രാഷ്ട്രീയത്തിലും രാജ്യാന്തര ബന്ധങ്ങളിലും പരമ്പരാഗത രീതികൾ കൈവിട്ടു നീങ്ങുന്ന ട്രംപ് ആ തന്ത്രങ്ങളുടെ ചൂണ്ടയിൽ ഇറാന്റെയും ഇസ്രയേലിന്റെയും അധികാരികളെ കുടുക്കി.
പരിഹാരം എളുപ്പമല്ല
പുതിയ യുദ്ധങ്ങളിലേക്ക് അമേരിക്കയെ വലിച്ചിഴയ്ക്കില്ലെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് ട്രംപ് പ്രചാരണം നടത്തിയതും ജയിച്ചതും. നെതന്യാഹു തുടക്കമിട്ട ആക്രമണം അവസാനിപ്പിക്കേണ്ട ഭാരം തന്നിൽ വന്നപ്പോൾ ട്രംപിന് അനുയായികളെ കൂടെക്കൊണ്ടുവരാൻ ഏറെ പണിപ്പെടേണ്ടി വന്നു. അതിനൊരു ഗുണവുമുണ്ടായി. ഇടപെടൽ തീരുമാനിക്കാൻ രണ്ടാഴ്ച എന്ന തന്ത്രം ഇറക്കാൻ അവസരമായി.
ഇപ്പോഴത്തെ വെടിനിർത്തൽ പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾക്കു പരിഹാരമല്ല. ഇസ്രയേലും ഇറാനും രമ്യതയിലാകാൻ ഇതൊന്നും പോരാ. ശാശ്വത സമാധാനത്തിനു ചർച്ച നടത്തും എന്ന് വിളിച്ചുപറഞ്ഞ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും എത്ര വലിയ വിഷയത്തിലേക്കാണു കാലു വയ്ക്കുന്നത് എന്നു ധരിച്ചിട്ടില്ല. അണുബോംബ് നിർമാണമല്ല യഥാർഥ വിഷയം. ഇസ്രയേലിന്റെ അസ്തിത്വമാണു വിഷയം. ഇസ്രയേൽ രൂപവത്കരിച്ച് യഹൂദരെ അവിടെ കുടിയിരുത്തിയ നടപടിയെ ഇറാനും ഇറാനോടു മിക്ക കാര്യങ്ങളിലും വിയോജിക്കുന്ന അറബി രാജ്യങ്ങളും അനുകൂലിക്കുന്നില്ല. 1948 മുതൽ യുദ്ധങ്ങളിലുടെയും ഒളിപ്പോരുകളിലൂടെയും ഇസ്രയേലിനെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചു പരാജയപ്പെട്ടവരാണ് എല്ലാവരും. ആ വിഷയത്തിന്റെ കാതലിലേക്ക് ചെല്ലുമ്പോൾ യോജിപ്പിന്റെ പാത കണ്ടെത്തൽ പ്രയാസമാണ്.
റഷ്യക്കും ചൈനയ്ക്കും തിരിച്ചടി
അതെന്തായാലും പന്ത്രണ്ടുദിന യുദ്ധം ഒരു വലിയ കാര്യം സാധിച്ചു. പശ്ചിമേഷ്യയിൽ റഷ്യയുടെയും ചൈനയുടെയും സ്വാധീനം കുറച്ചു. അവരെ വല്ലാതെ ആശ്രയിച്ചിരുന്ന രാജ്യമാണ് ഇറാൻ. ആവശ്യനേരത്ത് അവർ സഹായത്തിനില്ലെന്ന് ഈ യുദ്ധം തെളിയിച്ചു. ഇസ്രയേലിനെ ശാസിക്കുന്ന പ്രമേയം യുഎൻ രക്ഷാസമിതിയിൽ കൊണ്ടുവരാനോ അമേരിക്കൻ ഇടപെടലിനെതിരേ കർശനമായ നിലപാട് സ്വീകരിക്കാനോ ഇരുരാജ്യങ്ങളും തയാറായില്ല. റഷ്യ യുദ്ധം തുടങ്ങും മുൻപ് വാഗ്ദാനം ചെയ്ത പ്രധാനകാര്യം ഇറാന്റെ സമ്പുഷ്ട യുറേനിയം സൂക്ഷിക്കുന്ന ജോലി തങ്ങൾ ഏൽക്കാം എന്നതു മാത്രമാണ്.
ഇറാൻ ആണവ രാഷ്ട്രമാകുന്നതിൽ ഈ വൻ ശക്തികൾക്കും താത്പര്യമില്ല. ഇറാന്റെ നിയന്ത്രണത്തിൽനിന്ന് ഏതെങ്കിലും ഭീകരസംഘത്തിന്റെ കൈയിലേക്ക് സമ്പുഷ്ട യുറേനിയമോ അണുബോംബാേ ചെന്നുപെടാനുള്ള സാധ്യതയിൽ അവരും ആശങ്കാകുലരാണ് എന്നു ചുരുക്കം.
ആണവ ഇറാൻ എന്ന ഭീഷണി
ആണവശക്തിയാകുന്ന ഇറാൻ അമേരിക്കയ്ക്കു മാത്രമല്ല റഷ്യക്കും ചൈനയ്ക്കും ഭീഷണിയാണ്. റഷ്യയുടെ തെക്കു മുസ്ലിം ഭൂരിപക്ഷമുള്ള മധ്യേഷ്യൻ റിപ്പബ്ലിക്കുകൾ പലതുണ്ട്. ഇറാൻ ആണവശക്തിയായാൽ ആ രാജ്യങ്ങൾ ഇറാന്റെ സ്വാധീന വലയത്തിലാകും. മധ്യേഷ്യൻ റിപ്പബ്ലിക്കുകൾക്കു കിഴക്ക് ചൈന. മുസ്ലിംകൾ നല്ല സംഖ്യയുള്ളതാണ് ആ പ്രദേശം. കഴിഞ്ഞ വർഷങ്ങളിൽ അവിടെ ചൈനാവിരുദ്ധ പ്രക്ഷോഭങ്ങൾ നടന്നിരുന്നു. ഇറാൻ ശക്തമാകുമ്പോൾ അവിടങ്ങളിൽ വീണ്ടും അസ്വസ്ഥത പൊട്ടിപ്പുറപ്പെടാം.
വ്ലാദിമിർ പുടിൻ മോസ്കോയിൽ സർവാധിപതിയായ ശേഷം ടെഹ്റാനിലെ മതഭരണകൂടവുമായി നല്ല ബന്ധം കാക്കുന്നതിന് ഏറെ ശ്രമിച്ചു. നാറ്റോയ്ക്കു ബദലായി പുടിൻ രൂപംകൊടുത്ത കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷനിലേക്ക് ഇറാൻ ക്ഷണിക്കപ്പെട്ടു. ഈ വർഷം ജനുവരിയിൽ റഷ്യയും ഇറാനും തന്ത്രപരമായ സമഗ്ര സഖ്യ ഉടമ്പടി ഒപ്പുവച്ചു. പക്ഷേ പരസ്പരം സഹായിക്കേണ്ട സൈനിക സഖ്യമല്ല ഇത്. ഇസ്രേലി ആക്രമണത്തിലും അത് ഉപയോഗപ്പെട്ടില്ല. എന്നാൽ സിറിയയിൽ റഷ്യാ അനുകൂല അസദ് ഭരണത്തെ താങ്ങിനിർത്താൻ റഷ്യ ശ്രമിച്ചു. പക്ഷേ ഇറാൻ പ്രശ്നത്തിലായപ്പോൾ റഷ്യയിൽനിന്നു പ്രസ്താവനകൾ മാത്രം.
ചൈന തങ്ങളുടെ ബ്രിഡ്ജ്- റോഡ് ഇനിഷ്യേറ്റീവിൽ (ബിആർഐ) ഇറാനെ ചേർത്ത് പഴയ സിൽക്ക് പാത പുനരുജ്ജീവിപ്പിക്കുന്നതടക്കം പലതും വാഗ്ദാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഉണ്ടായ 25 വർഷ ചൈന-ഇറാൻ സഹകരണകരാർ 40,000 കോടി ഡോളർ നിക്ഷേപം ഇറാനിൽ ചൈന നടത്തും എന്നു പറയുന്നു. ചൈന നയിക്കുന്ന ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷനിൽ ഇറാനെ ചേർത്തിട്ടുണ്ട്. ചൈനയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 45 ശതമാനം ഇറാനിൽനിന്നാണ്. ഇങ്ങനെ വലിയ അടുപ്പം ഉണ്ടെങ്കിലും ഇസ്രയേൽ ആക്രമിച്ചപ്പോഴും അമേരിക്ക ഇടപെട്ടപ്പോഴും ചെെനയിൽനിന്നു പ്രസ്താവനകൾക്കപ്പുറം സഹായമൊന്നും കിട്ടിയില്ല. ഷി ചിൻ പിങ്ങിന്റെ രാഷ്ട്രതന്ത്രത്തിൽ അമേരിക്കയുമായി ഒരു സൈനിക ബലാബലം ഇപ്പോൾ ഇല്ല.
ഇറാന്റെ നയം മാറുമോ?
ഈ വൻശക്തികൾ ആവശ്യനേരത്ത് ഉതകാത്തത് ഇനി വരുന്ന ഇറാൻ-അമേരിക്ക ചർച്ചകളുടെ ഗതിയെ സ്വാധീനിക്കും. അമേരിക്കയുമായി ഇണങ്ങിപ്പോകുന്നതാണു നല്ലത് എന്ന ചിന്തയിലേക്ക് ഇറാൻ മാറിയേക്കാം. അഥവാ ഇനി കുറേക്കാലത്തേക്കു റഷ്യയെയും ചൈനയെയും താങ്ങിനില്ക്കാന് ഇറാനു താത്പര്യം ഉണ്ടാകില്ല എന്നു കരുതാം. അതായത് ഇസ്രയേൽ- ഇറാൻ യുദ്ധത്തിൽ പങ്കാളിത്തം ഇല്ലാതിരുന്ന റഷ്യയും ചൈനയുമാണു യുദ്ധാനന്തരം വലിയ നഷ്ടം വരുന്ന ശക്തികൾ.
അമേരിക്കയെ സംബന്ധിച്ചിടത്തോളം കാര്യമായ വിഷമം കൂടാതെ പശ്ചിമേഷ്യൻ കാര്യങ്ങളിൽ എതിർ ശക്തികളെ ഒഴിവാക്കിയെടുക്കാൻ സാധിച്ചു. അതാണു യുദ്ധത്തിൽ ട്രംപിന്റെ വലിയ വിജയം.
Leader Page
ഇസ്രയേൽ ഇറാനെ ആക്രമിച്ചു. അവരുടെ ആണവ നിലയങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടു. വിപ്ലവ ഗാർഡ് തലവൻ ഹുസൈൻ സലാമി, കരസേനാധിപൻ മുഹമ്മദ് ബഘേരി, ജനറൽ ഗുലാം അലി റഷീദ്, അണുശക്തി കമ്മീഷൻ മുൻ ചെയർമാൻ ഫറയുദീൻ അബ്ബാസി അടക്കം ആറു പ്രമുഖ ആണവ ശാസ്ത്രജ്ഞർ തുടങ്ങി നിരവധി പേർ കൊല്ലപ്പെട്ടു. യുറേനിയം സമ്പുഷ്ടീകരണം നടക്കുന്ന നതാൻസ് ആണവനിലയത്തിനു കനത്ത നാശം നേരിട്ടു.
ഇന്നലെ ഇറേനിയൻ സമയം അർധരാത്രി നടന്ന ആക്രമണത്തിന്, ഒരിക്കലും മറക്കാത്ത തിരിച്ചടി നൽകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് പറഞ്ഞിട്ടുണ്ട്. ആദ്യ മണിക്കൂറുകളിൽ നൂറിലേറെ ഡ്രോണുകളെ ഇറാക്കിനു മുകളിലൂടെ ഇസ്രയേലിനു നേരേ അയച്ചതാണ് ആദ്യം നടന്ന കാര്യം. അവയെല്ലാം തകർത്തതായി ഇസ്രേലി വ്യോമസേന അവകാശപ്പെടുന്നു.
യുദ്ധം അവസാനിക്കുന്നില്ല
പക്ഷേ, യുദ്ധം ഇവിടംകൊണ്ട് അവസാനിക്കില്ല. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇറാൻ ഇസ്രേലി സൈനിക കേന്ദ്രങ്ങൾക്കു നേരേ മിസൈൽ പ്രയോഗിച്ചതും ആ മാസാവസാനം ഇസ്രയേൽ ഇറാന്റെ സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതുംപോലെ ഒതുങ്ങിനിൽക്കുന്നതല്ല ഇപ്പോഴത്തെ പോരാട്ടം.
അണുബോംബ് നിർമാണത്തിനുള്ള ഇറാന്റെ ശ്രമം ഇല്ലാതാക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. അതിനു വേണ്ടത്ര കാലം യുദ്ധം എന്നാണ് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞിട്ടുള്ളത്. ഇസ്രയേലിനെ കയ്പേറിയ പാഠം പഠിപ്പിക്കുന്ന പ്രത്യാക്രമണം ഉണ്ടാകുമെന്നാണ് ഇറാൻ പറയുന്നത്. അതായത്, തുടർ ആക്രമണങ്ങൾ പ്രതീക്ഷിക്കണം.
തുടർ ആക്രമണവും അതിനോടുള്ള പ്രതികരണവും എങ്ങനെയായിരിക്കും എന്നു വ്യക്തമല്ല. എങ്കിലും സമീപവർഷങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടും അല്ലാതെയും നടക്കുന്ന ആക്രമണങ്ങൾ ഒരു കാര്യം സൂചിപ്പിക്കുന്നു.
ആധുനിക മിസൈൽ സാങ്കേതികവിദ്യയും ആളില്ലാ വിമാനങ്ങളും ഡ്രോണുകളുമൊക്കെയാകും ഈ ആക്രമണപരമ്പരയിൽ നിർണായക പങ്കുവഹിക്കുക. അതേപോലെ, ഇരു രാജ്യങ്ങളെയും അവരെ പിന്തുണയ്ക്കുന്നവരെയും സാമ്പത്തികമായി ഞെരുക്കാൻ ഇരുകൂട്ടരും ശ്രമിക്കും.
ഹോർമുസ് ജലപാത
മുൻകാലങ്ങളിലേതുപോലെ വിപുലമായ സേനാ നീക്കങ്ങളും ടാങ്കുകൾ അടക്കമുള്ള കവചിത വാഹനങ്ങളുടെ പരാക്രമങ്ങളും പീരങ്കികളുടെ ഗർജനങ്ങളും അല്ല ആധുനിക യുദ്ധമുന്നണിയിൽ ഫലം നിർണയിക്കുക. സാങ്കേതികവിദ്യയിലെ മികവാണ് ഇന്നത്തെ യുദ്ധത്തിൽ ജേതാവിനെ നിശ്ചയിക്കുന്നത്. ആ രംഗത്ത് ഇസ്രയേൽ മുന്നിലാണ്.
ഈ പോരാട്ടത്തിൽ ഇറാന്റെ ഏറ്റവും വലിയ ആയുധം ഭൂമിശാസ്ത്രപരമായ ഒന്നാണ്. ഹോർമുസ് കടലിടുക്ക്. പേർഷ്യൻ ഗൾഫിൽനിന്ന് ഗൾഫ് ഓഫ് ഒമാൻ വഴി അറബിക്കടലിലേക്കുള്ള യാത്രാപാത. ഈ പാതയുടെ നിയന്ത്രണം ഇറാനും ഒമാനും യുഎഇയും കൂടിയാണ് നിർവഹിക്കുന്നത്. തമ്മിൽ വലിയ ശക്തി എന്ന നിലയിൽ ഇറാൻ പറയുന്നതുതന്നെ പ്രമാണം.
ലോകത്തിന്റെ ഇന്ധന മഹാധമനി
ലോകത്തിൽ കയറ്റുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ അഞ്ചിൽ ഒരു ഭാഗം (20 ശതമാനം) ഹോർമുസിൽ കൂടിയാണു പോകുന്നത്. ദ്രവീകൃത പ്രകൃതി വാതകത്തിന്റെ (എൽഎൻജി) മൂന്നിലൊന്നും ഇതിലെയാണ് പോകുന്നത്. ലോകത്തിന്റെ ഇന്ധന മഹാധമനി (ആർട്ടറി) എന്നു പറയാവുന്നതാണ് 167 കിലോമീറ്റർ നീളവും 39 മുതൽ 96 വരെ കിലോമീറ്റർ വീതിയുമുള്ള ഈ കപ്പൽച്ചാൽ. സൗദി അറേബ്യയുടേതടക്കം ഏകദേശം രണ്ടു കോടി വീപ്പ ക്രൂഡ് ഓയിലും പെട്രോളിയം ഉത്പന്നങ്ങളും ഈ കടലിടുക്കിലൂടെ പ്രതിദിനം കടത്തുന്നു. അതു വിലക്കുകയോ അതുവഴിയുള്ള കടത്ത് അസാധ്യമാക്കുകയോ ചെയ്യാൻ ഇറാൻ ശ്രമിച്ചാൽ ലോകം വിഷമിക്കും. ഗൾഫ് മേഖലയിൽ ഇറാനോടു യോജിപ്പില്ലാത്ത രാജ്യങ്ങളെ വരുതിക്കു നിർത്തുക മാത്രമല്ല, വിവിധ ലോകരാജ്യങ്ങളുടെ സാമ്പത്തികഭദ്രത തകർക്കുകയും ചെയ്യാൻ ഇതിന്റെ നിയന്ത്രണം ഇറാനു കരുത്തു നൽകുന്നു.
ഹോർമുസ് വഴിയുള്ള ടാങ്കർ ഗതാഗതം തടയാൻതക്ക ശേഷിയും അടിസ്ഥാന സൗകര്യങ്ങളും ഇറാനുണ്ടെന്നാണ് കരുതുന്നത്. 2012ൽ അമേരിക്കയുടെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ആയിരുന്ന ജനറൽ മാർട്ടിൻ ഡെപ്സി വിലയിരുത്തിയത് പരിമിത കാലത്തേക്ക് ഈ കപ്പൽച്ചാൽ അടച്ചിടാൻതക്ക സംവിധാനങ്ങൾ ഇറാന് ഉണ്ടെന്നാണ്. അതു പരാജയപ്പെടുത്താൻതക്ക ശേഷി അമേരിക്കയ്ക്കും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബഹറിനിലുള്ള അമേരിക്കയുടെ അഞ്ചാം കപ്പൽപ്പടയുടെ ലക്ഷ്യങ്ങളിലൊന്നും ഈ ജലപാതയുടെ സുഗമമായ പ്രവർത്തനമാണ്. പക്ഷേ അതു വിപുലമായ യുദ്ധത്തിലേക്കു നയിക്കും.
ഇത്തരം ജലപാതകൾ തടസപ്പെടുത്തുന്നതിന് എതിരായ ഉടമ്പടികളിൽ (യുഎൻസിഎൽഒഎസ്, കൺവൻഷൻ ഓൺ ദ ഹൈ സീസ്) ഇറാനും സൗദി അറേബ്യയും അടക്കമുള്ള പ്രധാന ഒപെക് രാജ്യങ്ങളും അറബ് ലീഗ് രാജ്യങ്ങളും ചൈനയും ഉത്തര- ദക്ഷിണ കൊറിയകളും ഒപ്പുവച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ഇറാനെ സംബന്ധിച്ചിടത്തോളം തങ്ങളുടെ വരുതിയിൽ നിൽക്കുന്ന യെമനിലെ ഹൂതി വിമതരും ഇറാക്കിലെയും ലബനനിലെയും ഹിസ്ബുള്ളയും അടക്കമുള്ള സായുധ വിഭാഗങ്ങളെ ഉപയോഗിച്ചും ടാങ്കർ അടക്കമുള്ള ചരക്കുകപ്പൽ ഗതാഗതം തടയാനാകും. ചെങ്കടലിൽ ഇത് അവർ തെളിയിച്ചതാണ്. ഇതിനു തക്ക ഡ്രോണുകളും ഹ്രസ്വദൂര മിസൈലുകളുമൊക്കെ ഇറാനും ചൈനയും ഉത്തരകൊറിയയും നിർമിക്കുന്നുമുണ്ട്.
ജലപാത അടച്ചാൽ
ഈ ജലപാത അടയ്ക്കുന്ന സാഹചര്യമുണ്ടായാൽ ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 100 ഡോളറിനു മുകളിൽ എത്തുമെന്നാണു വിപണി ഭയപ്പെടുന്നത്. എങ്കിലും ജലപാത തടസപ്പെടില്ല എന്ന ശുഭാപ്തിവിശ്വാസത്തിലാണു വിപണി. അതുകൊണ്ടാണ് ഇന്നലെ രാവിലെ വീപ്പയ്ക്ക് 78 ഡോളറിലേക്കു കുതിച്ചുകയറിയ ക്രൂഡ് ഓയിൽ വില പിന്നീട് 75 ഡോളറിനു താഴെ വന്നത്.
ജലപാത അടയ്ക്കുന്നതു ചൈന അടക്കമുള്ള ഇറാന്റെ മിത്രരാജ്യങ്ങൾക്കു വലിയ പ്രശ്നമാകും. ഇറേനിയൻ ക്രൂഡ് ഓയിലിന്റെ ഏറ്റവും വലിയ ഉപയോക്താക്കൾ ചൈനയാണ്. ഇറാന്റെ വിൽപ്പനയുടെ 75 ശതമാനം ചൈനയിലേക്കാണ്. ആ ചൈനയുടെ താത്പര്യം ഇറാന് അവഗണിക്കാനാവില്ല. 2011, 2012, 2018 വർഷങ്ങളിൽ ഈ ജലപാത അടയ്ക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ നടന്നില്ല. 2012ൽ അടയ്ക്കാൻ നടന്ന ശ്രമം യുഎസ് സേന തടയുകയായിരുന്നു.
ഹോർമുസ് ജലപാത അടയ്ക്കാൻ ഇറാൻ ശ്രമിക്കുന്നപക്ഷം ഇറാന്റെ എണ്ണ സംഭരണികൾ, എണ്ണപ്പാടങ്ങൾ, എണ്ണശുദ്ധീകരണശാലകൾ തുടങ്ങിയവയും ഓയിൽ പൈപ്പ്ലൈനുകളും ആക്രമിക്കാൻ ഇസ്രയേലും ഒരു പക്ഷേ യുഎസും മടിക്കില്ല. മെഡിറ്ററേനിയനിലും ഗൾഫിലുമുളള യുഎസ് വിമാനവാഹിനികളും മറ്റ് ആക്രമണ സംവിധാനങ്ങളും ഇറാനെ പല ദിശകളിൽനിന്ന് ഒരേ സമയം ആക്രമിക്കാൻ സാധ്യതയൊരുക്കുന്നു. ഇറാന്റെ എണ്ണ സംവിധാനങ്ങൾ ആക്രമിക്കപ്പെട്ടാൽ ലോകവിപണിയിൽ എണ്ണലഭ്യത കുറയും, ചിലപ്പോൾ തടസപ്പെടുകയും ചെയ്യും. അത് എണ്ണവില കൂട്ടും.
എണ്ണവില ഭീഷണിയാകും
ഇറാനും ഇസ്രയേലും നീണ്ട യുദ്ധത്തിലാകുന്ന സാഹചര്യത്തിൽ ഇന്ത്യക്കു ക്രൂഡ് ഓയിൽ വിലക്കയറ്റമാണു പ്രധാന വിഷയമാകുക. വീപ്പയ്ക്കു 10 ഡോളർ വില കൂടിയാൽ ഇന്ത്യയുടെ ചില്ലറവിലക്കയറ്റം 0.5 ശതമാനം കയറും എന്നാണ് നിക്ഷേപബാങ്ക് മോർഗൻ സ്റ്റാൻലി കണക്കു കൂട്ടുന്നത്. എണ്ണവിലക്കയറ്റം ഇറക്കുമതിച്ചെലവ് വർധിപ്പിക്കുന്നു. അതു വ്യാപാരക്കമ്മി കൂട്ടും. രൂപയുടെ വിനിമയനിരക്കു താഴും. രണ്ടുംകൂടി ചേരുമ്പോൾ ചില്ലറവിലക്കയറ്റം വീണ്ടും വർധിക്കും. വിലക്കയറ്റം പലിശ കൂടാൻ കാരണമാകും. അതു സാമ്പത്തിക വളർച്ച കുറയ്ക്കും.
വാണിജ്യം കുറയുന്നു
ഇന്ത്യ-ഇറാൻ വാണിജ്യം കുറച്ചു വർഷങ്ങളായി കുറഞ്ഞുവരുകയാണ്. ഇറാനുമേലുള്ള ഉപരോധമാണു കാരണം. 2013ൽ 540 കോടി ഡോളറിന്റെ സാധനങ്ങൾ ഇറാനിലേക്ക് കയറ്റുമതി ചെയ്തിരുന്നത് 2024ൽ 130 കോടി ഡോളറായി ചുരുങ്ങി. നേരത്തേ ബസ്മതി അരി, തേയില, കാപ്പി, ധാന്യങ്ങൾ, തുകൽ ഉത്പന്നങ്ങൾ തുടങ്ങിയവയായിരുന്നു വലിയ കയറ്റുമതി ഇനങ്ങൾ. അവ ഇപ്പോൾ കുറഞ്ഞു. ഉപരോധം മൂലം പലതും മറ്റു രാജ്യങ്ങൾ വഴിയാണ് ഇറാനിലേക്കു പോകുന്നത്. ധാന്യങ്ങൾക്കും കാപ്പി, തേയില എന്നിവയ്ക്കും പിന്നാലെ ഔഷധങ്ങൾ, സ്മാർട്ട് ഫോണുകൾ തുടങ്ങിയവയാണ് ഇപ്പോൾ കൂടുതലായി കയറ്റുമതി ചെയ്യുന്നത്. നീണ്ട യുദ്ധം ഇവയുടെ കയറ്റുമതി തടസപ്പെടുത്തും. ഇറാനിലേക്കുള്ള കയറ്റുമതി ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 0.2 ശതമാനമേ ഉള്ളൂ എന്നതുകൊണ്ട് തടസം കാര്യമായ നഷ്ടം വരുത്തില്ല.
ഇറാനിൽനിന്നുള്ള ഇറക്കുമതിയിൽ ക്രൂഡ് ഓയിലും പ്രകൃതിവാതകവും ആയിരുന്നു മുന്നിൽ. അളവ് കുറഞ്ഞെങ്കിലും അവതന്നെ ഇപ്പോഴും മുന്നിൽ. നീണ്ട യുദ്ധം മൂലം ഇറക്കുമതിക്കു വിലക്കുണ്ടാകാം. ക്രൂഡ് ഓയിലിനും പ്രകൃതിവാതകത്തിനും മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരും. കുറച്ചു വർഷങ്ങളായി ഉപരോധമുള്ളതുകൊണ്ട് ഇന്ത്യ വേറേ രാജ്യങ്ങളുമായി വ്യാപാര ഇടപാടുകൾ വിപുലപ്പെടുത്തിയിട്ടുണ്ട്.
ഇറാനുമായി ചേർന്ന് പെട്രോളിയം, പ്രകൃതിവാതക മേഖലയിൽ തുടങ്ങിവച്ച ചില സംയുക്ത സംരംഭങ്ങൾ ഉപരോധം മൂലം പങ്കാളിത്തം ചെറുതാക്കിയും മറ്റും ഇന്ത്യ ഒഴിവാക്കിവരുകയാണ്. മധ്യേഷ്യയിലേക്കുള്ള വ്യാപാരക്കവാടമായി കണക്കാക്കപ്പെട്ടിരുന്ന ചബഹർ തുറമുഖ പദ്ധതിയിൽ ഇന്ത്യ ഇപ്പോൾ താത്പര്യം എടുക്കാത്തത് ഈ മാറ്റത്തിന്റെ ഭാഗമാണ്. ഇറാനിലെ ഫർസാദ് ബി പ്രകൃതിവാതക പദ്ധതിയിൽനിന്ന് ഇന്ത്യ പിന്മാറിയതും ഉപരോധങ്ങളുടെ ഫലമാണ്. പ്രയോഗത്തിൽ ഇറാനും പാശ്ചാത്യ രാജ്യങ്ങളുമായുള്ള പോര് ഇന്ത്യ- ഇറാൻ സാമ്പത്തിക ബന്ധങ്ങൾ നാമമാത്രമായി മാറ്റിയിരുന്നു. യുദ്ധം മൂലം ആ ഇനത്തിൽ വലിയ നഷ്ടം ഇന്ത്യക്കു വരാനില്ല എന്നു ചുരുക്കം.
Leader Page
മരണക്കളിയാണു മുന്നിൽ. ആഗോള മുന്നറിയിപ്പ്. ഇസ്രേലി ആക്രമണത്തിൽ ചുരുങ്ങിയത് ആറ് ആണവശാസ്ത്രജ്ഞർ കൊല്ലപ്പെട്ടെന്നാണ് ഇറേനിയൻ മാധ്യമങ്ങൾ പറയുന്നത്. ടെഹ്റാന്റെ ഹൃദയവേദന മനസിലാക്കാവുന്നതേയുള്ളൂ. ആക്രമണത്തിനു പിന്നിലെ അമേരിക്കൻ കൈക്ക് ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും സൂചനകളുണ്ടെന്നാണ് ടെഹ്റാൻ ടൈംസിന്റെ വിലയിരുത്തൽ. ആക്രമണത്തിന് 24 മണിക്കൂർ മുന്‍പ് ഇറാനു സമീപം അമേരിക്കയുടെ എണ്ണടാങ്കറുകൾ ഇന്ധനവിതരണത്തിൽ പ്രവർത്തനനിരതമായിരുന്നു എന്നതൊരു സൂചന. കൂടാതെ, സഹകരണം ചൂണ്ടിക്കാണിച്ച് അനൗദ്യോഗിക റിപ്പോർട്ടുകളുമുണ്ട്.
ആരോപണം കേട്ടപാടെ കൈകഴുകാനായിരുന്നു അമേരിക്കൻ ശ്രമം. “ഇന്നു രാത്രി ഇസ്രയേൽ ഇറാനെതിരേ ഏകപക്ഷീയ നടപടിയെടുത്തു. ഞങ്ങൾക്കിതിൽ പങ്കില്ല. മേഖലയിലെ അമേരിക്കൻ സേനയെ സംരക്ഷിക്കുകയാണ് ഞങ്ങളുടെ പ്രഥമ ദൗത്യം. സ്വയരക്ഷയ്ക്ക് ഈ ആക്രമണം അനിവാര്യമാണെന്നാണ് ഇസ്രയേൽ ഞങ്ങളോടു പറഞ്ഞത്’’-ഇതായിരുന്നു അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർകോ റുബിയോയുടെ ആദ്യപ്രതികരണം.
‘കടുത്ത ശിക്ഷ’
ഇറാനെ ആക്രമിച്ച് നിരവധി ഉന്നത സേനാമേധാവികളെയും ആറ് ആണവ ശാസ്ത്രജ്ഞരെയും വധിച്ച കുറ്റത്തിന് ഇസ്രയേൽ ‘കടുത്ത ശിക്ഷ’ നേരിടേണ്ടിവരുമെന്നാണ് ഇറാന്റെ പരമാധികാരി ആയത്തൊള്ള അലി ഖമനയ് മുന്നറിയിപ്പു നല്‍കിയത്. വർധിച്ചുവരുന്ന സംഘർഷം ആഗോളതലത്തിൽ വലിയ ആശങ്കയാണുണ്ടാക്കുന്നത്. വിശേഷിച്ചും അതുരുത്തിരിയുന്ന സമയം നോക്കുമ്പോൾ. “ഞങ്ങൾ ജാഗരൂകരായി’ എന്ന ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോംഗിന്റെ വാക്കുകളിൽ എല്ലാം വ്യക്തം.
“ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ ഏറെ ആശങ്കാകുലരാണ്”. ഇന്ത്യയും പ്രസ്താവനയിൽ പറഞ്ഞു. “ആണവകേന്ദ്രങ്ങളിലെ ആക്രമണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളടക്കം വിലയിരുത്തി സാഹചര്യങ്ങൾ ഞങ്ങൾ ശ്രദ്ധയോടെ നിരീക്ഷിക്കുകയാണ്. കാര്യങ്ങൾ വഷളാക്കുന്ന നീക്കങ്ങൾ ഒഴിവാക്കാൻ ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ചർച്ചകൾക്കും നയതന്ത്രത്തിനും നിലവിലുള്ള വഴികൾ സംഘർഷം ഒഴിവാക്കാനും പ്രശ്നപരിഹാരത്തിനും ഉപയോഗിക്കണം. ഇന്ത്യക്ക് ഇരുരാജ്യങ്ങളുമായും ഏറെ അടുപ്പവും സൗഹൃദവുമുണ്ട്. സംഘർഷമൊഴിവാക്കാൻ എല്ലാ പിന്തുണയ്ക്കും ഇന്ത്യ തയാറാണ്”- വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
അടിയന്തരാവസ്ഥ
ഇറാന്റെ ആണവപദ്ധതി പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ ഉരുത്തിരിഞ്ഞ സംഘർഷമാണ് ഇസ്രയേലിന്റെ ‘ഓപ്പറേഷൻ റൈസിംഗ് ലയൺ’ ആക്രമണത്തിലേക്കു നയിച്ചത്. തിരിച്ചടി പ്രതീക്ഷിച്ച് ഇസ്രയേൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇറാന്റെ ആണവകേന്ദ്രങ്ങളെയും ബാലിസ്റ്റിക് മിസൈൽ ഫാക്ടറികളെയും വിവിധ സൈനിക ആസ്ഥാനങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. “ഇസ്രയേലിന്റെ ചരിത്രത്തിലെ നിർണായക മുഹൂർത്തമാണിത്. ഭീഷണി അവസാനിപ്പിക്കുംവരെ ആക്രമണം തുടരും’’- വീഡിയോ സന്ദേശത്തിൽ നെതന്യാഹു പറഞ്ഞു. ആക്രമണത്തിൽ ഇറാന്റെ റവലൂഷണറി ഗാർഡ് മേധാവി ഹൊസൈൻ സലാമി കൊല്ലപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങൾ പറയുന്നുണ്ട്.
ഈ ആക്രമണത്തെ വിലയിരുത്താൻ ഒന്നിലേറെ വഴികളുണ്ട്. ആഗോള സംഘർഷം കൂട്ടിയതിന് എല്ലാവരും ഇസ്രയേലിനെ കുറ്റപ്പെടുത്തുമ്പോൾ, നീക്കത്തിനു പിന്നിൽ അമേരിക്കയുടെ അനുഗ്രഹമുണ്ടെന്നു പലരും വിശ്വസിക്കുന്നു. “നിലവിലെ സാഹചര്യം ഉയർത്തിക്കാട്ടുന്നതു സങ്കീർണമായ അധികാരബലതന്ത്രമാണ്. രാജ്യങ്ങൾ ഒരുമിച്ചോ, അല്ലാതെയോ സ്വന്തം ലക്ഷ്യം നേടാൻ ശ്രമിക്കുകയാകാം-’’ മൂന്നു കരസേനാ കമാൻഡുകളെ നയിച്ച ലഫ്. ജനറൽ അഭയ് കൃഷ്ണ (റിട്ട.) പറയുന്നു.
പുതിയ, പോലീസുകാരൻ കളിയാണിത്. മാറുന്ന സാഹചര്യത്തിൽ തങ്ങളുടെ അധികാരം പരിമിതപ്പെടുന്നത് അമേരിക്ക തിരിച്ചറിയുന്നുണ്ട്. പ്രധാന രാജ്യങ്ങളുടെ കാഴ്ചപ്പാടുമായി യോജിച്ചു നീങ്ങിയില്ലെങ്കിൽ അവരോടൊപ്പം താത്പര്യമില്ലാതെ തുഴയേണ്ടിവരും. പക്ഷേ, സ്വന്തം പോലീസുകാരനോട് ജോലി ചെയ്യാൻ ആവശ്യപ്പെടാൻ തടസമില്ല. ഈ വീക്ഷണമാണ് അമേരിക്ക- ഇസ്രയേൽ സഹകരണം സാധ്യമാക്കുന്നത്. തീർച്ചയായും ഇത് ഇസ്രയേൽ നടപടിക്കുള്ള അമേരിക്കയുടെ പരോക്ഷ പിന്തുണ തന്നെയാണ് അർഥമാക്കുന്നത്.
ആഗോള ആശങ്ക വ്യക്തം
ഗൾഫ് മേഖലയിലെ പ്രധാന രാജ്യമാണ് ഇറാൻ. സംഘർഷം സന്പൂർണമോ ഭാഗികമോ ആയ യുദ്ധത്തിലേക്കു നീങ്ങിയാൽ മറ്റു രാജ്യങ്ങളിലെ ജീവിതം മാറും. ഇന്ത്യയുടെ പ്രധാന ആശങ്ക പ്രവാസികളുടെ സുരക്ഷയാണ്. “രണ്ടു രാജ്യങ്ങളിലെയും ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. എല്ലാവരോടും കരുതലോടെയിരിക്കാനും പ്രാദേശിക സുരക്ഷാ നിർദേശങ്ങൾ പിന്തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്”- വിദേശകാര്യ മന്ത്രാലയം പറയുന്നു.
വൈറ്റ് ഹൗസ് സൈനികനടപടിയിൽനിന്ന് പരസ്യമായി അകലം പാലിക്കുകയാണെന്ന് ബിബിസി റിപ്പോർട്ട് പറയുന്നു. എന്നാൽ, ഈ പോരാട്ടത്തിൽനിന്ന് തത്കാലം വിട്ടുനിൽക്കാൻ അവർ ഉദ്ദേശിക്കുന്നുവെന്ന സൂചന നൽകാനാണ് ട്രംപിന്റെ ശ്രമമെന്നും ബിബിസി കൂട്ടിച്ചേർക്കുന്നു. കഴിഞ്ഞവർഷം ഈ മേഖലയിൽ ഇസ്രയേൽ സംഘർഷമുണ്ടാക്കിയപ്പോഴും ഇതുപോലൊരു ബലതന്ത്രമുണ്ടായിരുന്നു. ഇപ്രാവശ്യം ആക്രമണത്തിനു മണിക്കൂറുകൾക്കു മുന്‍പ് അമേരിക്ക പറഞ്ഞത് ഇസ്രേലി നടപടിയുണ്ടായാൽ പിന്തുണയ്ക്കില്ല എന്നാണ്.
പക്ഷേ, അമേരിക്ക ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം ചെയ്തുകൊടുത്തെന്നാണ് ഇറാൻ ആരോപിക്കുന്നത്. അതുകൊണ്ട് കാര്യങ്ങൾ കൈവിട്ടു പോയേക്കുമെന്ന ഭയം കൂടുതലാണ്. ഇസ്രേലി തീരുമാനത്തോട് സുരക്ഷിതമായ അകലം പാലിച്ചാണ് യുഎസ് വിദേശകാര്യ സെക്രട്ടറിയുടെ നില. അതേസമയം, ഇസ്രയേൽ മറിച്ചുള്ള കഥകൾ പറയുന്നുമുണ്ട്. എന്തായാലും റൂബിയോയുടെ പ്രസ്താവനയിൽ മുന്നറിയിപ്പിന്റെ സ്വരഭേദമുണ്ട്. “ഞാൻ വ്യക്തമാക്കാനാഗ്രഹിക്കുന്നു: ഇറാൻ അമേരിക്കൻ താത്പര്യങ്ങളെയോ വ്യക്തികളെയോ ഉന്നംവയ്ക്കാൻ പാടില്ല”. ഇറാൻ തിരിച്ചടിക്കുന്പോൾ ചില അമേരിക്കൻ കേന്ദ്രങ്ങളെയും സൈനികരെയും ആക്രമിക്കാനുള്ള സാധ്യത അമേരിക്കയ്ക്ക് ബോധ്യമുണ്ട്.
ആഗോള ആണവനിരീക്ഷണ ഏജൻസി പാശ്ചാത്യ നേതൃത്വത്തിൽ ഇറാനെതിരേ മറ്റൊരു വിമർശനപ്രമേയം പാസാക്കിയതോടെ, ഇസ്രായേൽ ആക്രമണം അഴിച്ചുവിടുമെന്ന ആശങ്ക ഉയർന്നതാണ്. എന്നിട്ടും, ഇറാൻ അധികൃതർ ധിക്കാരം തുടർന്നു. ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട് ഞായറാഴ്ച ഒമാനിൽ അമേരിക്കയും ഇറാനും തമ്മിൽ ആറാംവട്ട ചർച്ച ഉദ്ദേശിച്ചിരുന്നു. അതേസമയം, ഇറാനെ ആക്രമിക്കാൻ അമേരിക്കയുടെ സൈനിക പിന്തുണ വേണ്ടെന്ന സൂചനയാണ് ഇസ്രയേൽ നല്‍കിയത്.
‘ഏറ്റവും ക്രൂരമായ ഭീകര ഭരണകൂടം’
ഇസ്രയേലിനെ “ഏറ്റവും ക്രൂരമായ ഭീകര ഭരണകൂട”മായി വിശേഷിപ്പിച്ച് ഇറേനിയന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഐക്യരാഷ്ട്രസഭയ്ക്ക് കത്തെഴുതിയിട്ടുണ്ട്. അവർ എല്ലാ അപകടരേഖകളും ലംഘിച്ചെന്നും ഇറാന്റെമേലുള്ള കടന്നാക്രമണത്തിന് ശിക്ഷിക്കപ്പെടാതെ പോകാൻ രാജ്യാന്തര സമൂഹം അനുവദിക്കരുതെന്നുമാണ് കുത്തിലുള്ളത്. ഈ തുറന്ന ആക്രമണത്തെക്കുറിച്ചു ചർച്ച ചെയ്യാൻ സുരക്ഷാ കൗൺസിലിന്റെ അടിയന്തരയോഗം ചേരണമെന്നും അരാഗ്ചി ആവശ്യപ്പെട്ടു.
ട്രംപ് എങ്ങനെ വീണ്ടും പരാജയപ്പെട്ടു?
ട്രംപ് ഭരണകൂടം വ്യക്തമായ ചുവപ്പുകൊടി കാണിച്ചിരുന്നെങ്കിൽ നെതന്യാഹു ആക്രമണത്തിന് മുതിരുമായിരുന്നില്ല എന്നാണ് അമേരിക്കൻ നിലപാടിനെക്കുറിച്ച് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. “ഇപ്പോൾ അമേരിക്കൻ നിലപാടിൽ ചില സംശയങ്ങളുണ്ട്...രണ്ടു രാജ്യങ്ങളുടെയും കാഴ്ചപ്പാടുകളിൽ ചില വ്യത്യാസങ്ങളും”- റഫീക് ഹരിരി സെന്റർ ആൻഡ് മിഡിൽ ഈസ്റ്റ് പ്രോഗ്രാംസ് സീനിയർ ഡയറക്ടർ വില്യം വെഷ്ലർ പറയുന്നു.
കാര്യങ്ങൾ വഷളായതിന് അമേരിക്കയെ ആണ് കുറ്റപ്പെടുത്തേണ്ടത് എന്നാണ് ആഗോളതലത്തിൽ വിദഗ്ധരുടെ അഭിപ്രായം. ഒന്നാമതായി, ആക്രമണമെന്ന സാഹസികതയ്ക്ക് അവർ ഇസ്രയേലിനെ പ്രേരിപ്പിച്ചിരിക്കാം. രണ്ടാമതായി, അങ്ങനെ ചെയ്തില്ലെങ്കിൽ, ട്രംപിന് ഇനി നെതന്യാഹുവിനെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് ഇതു തെളിയിക്കുന്നു.
മൂന്നാമതും പ്രധാനപ്പെട്ടതുമായ കാര്യം. ഒന്നാം ട്രംപ് ഭരണകൂടത്തിനു കീഴിലുണ്ടായിരുന്ന ഇറേനിയൻ ആണവകരാർ ട്രംപ് ഉപേക്ഷിച്ചതിനെത്തുടർന്ന് മേഖലയിൽനിന്ന് പിൻവാങ്ങാനുള്ള അമേരിക്കൻ തീരുമാനം അവിടെ സംഘർഷത്തിനുള്ള സാധ്യത വർധിപ്പിച്ചു. ‘ഇറാനുമായുള്ള ട്രംപ് ഭരണകൂടത്തിന്റെ ചർച്ചകൾ അട്ടിമറിക്കാൻ വ്യക്തമായും ഉദ്ദേശിച്ചുള്ളതാണ് ഇസ്രയേലിന്റെ ആക്രമണം”-സെനറ്റർ ക്രിസ് മർഫി ഗാർഡിയൻ പത്രത്തോടു പറഞ്ഞു. “ഇത് ട്രംപും നെതന്യാഹുവും സ്വയം സൃഷ്ടിച്ച ദുരന്തമാണ്. ഇപ്പോൾ ഈ മേഖല പുതിയ, മാരകമായ സംഘർഷത്തിലേക്ക് നീങ്ങാനുള്ള സാധ്യതയിലുമാണ്” -അദ്ദേഹം മുന്നറിയിപ്പു നല്കുന്നു.
(ലേഖകൻ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകനാണ്.)war