അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടികൾ ലോകത്തെ ഞെട്ടിക്കുന്നു. വ്യവസ്ഥാപിത ലോകക്രമം പാടെ മാറ്റിമറിക്കുന്നതാണു വെനസ്വേലയിൽ അടക്കമുള്ള ട്രംപിന്റെ നീക്കങ്ങൾ. ട്രംപിന്റെ കീഴിലെ അമേരിക്ക ലോകക്രമം തകർക്കുന്നുവെന്നു ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയ്ൻമെയർ അടക്കമുള്ള ലോകനേതാക്കൾ പരസ്യമായി പറയുന്നു. ഏകപക്ഷീയ തീരുമാനങ്ങളിലൂടെ ലോകത്തെയാകെ വിഷമിപ്പിക്കുകയാണു രണ്ടാമൂഴത്തിൽ ട്രംപ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധവും ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ്.
അന്താരാഷ്ട്ര നിയമം ആവശ്യമില്ലെന്നാണ്, വെനസ്വേലയിൽ കടന്നുകയറി പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയതിനുശേഷം ട്രംപ് പറയുന്നത്. തന്റെ ധാർമികതയ്ക്കു മാത്രമേ തന്റെ മുന്നേറ്റത്തെ തടയാനാകൂവെന്ന് ട്രംപ് ന്യൂയോർക്ക് ടൈംസിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇതര രാഷ്ട്രങ്ങളുടെ സ്വതന്ത്ര പരമാധികാരത്തിൽ കടന്നുകയറുന്ന ലോകപോലീസിനു മുന്നിൽ ലോകം പകച്ചു. ലോകത്തിലെ വലിയ ജനാധിപത്യ രാജ്യമായ അമേരിക്കയുടെ ഭരണത്തലവന്റെ ഓരോ നടപടിയും ഇന്ത്യയും കാനഡയും അടക്കമുള്ള രാജ്യങ്ങളെ പ്രതിസന്ധിയിലാക്കി.
ന്യായീകരണങ്ങൾക്കു പഞ്ഞമില്ല
ലോകയുദ്ധങ്ങൾ അവസാനിപ്പിക്കുന്ന സമാധാനദൂതനെന്നു സ്വയം വിശേഷിപ്പിച്ച ട്രംപാണ് സ്വതന്ത്ര പരമാധികാര രാജ്യമായ വെനസ്വേലയിൽ കടന്നുകയറി രാഷ്ട്രത്തലവനെയും ഭാര്യയെയും പിടിച്ചുകൊണ്ടുപോയത്. സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനു തന്നോളം അർഹത മറ്റാർക്കുമില്ലെന്നു സ്വയം പറഞ്ഞതു മറക്കാറായില്ല. സമാധാന സമ്മാനം കൈപ്പറ്റിയ വെനസ്വേലയിലെ പ്രതിപക്ഷ നേതാവുകൂടിയായ മരിയ മച്ചാഡോയോടും ട്രംപിനു കൊതിക്കെറുവുണ്ടായി.
വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ തട്ടിക്കൊണ്ടു പോയതിലും വെനസ്വേലയുടെ എണ്ണശേഖരം വരുംവർഷങ്ങളിൽ ഊറ്റി വിറ്റ് പണം കൈക്കലാക്കുമെന്ന് പരസ്യമായി പറയുന്നതിലും ട്രംപിന് ന്യായീകരണമുണ്ട്. യുക്രെയ്നെതിരേ യുദ്ധം തുടങ്ങിയ റഷ്യയുടെ ന്യായീകരണവും ഇസ്രയേലിൽ ഭീകരാക്രമണം നടത്തിയ ഹമാസിന്റെ ന്യായീകരണവും, ഗാസ യുദ്ധത്തിൽ അനേകരെ കൊന്നൊടുക്കിയ ഇസ്രയേലിന്റെ ന്യായീകരണവുമെല്ലാം തഥൈവ. ഇന്ത്യയിൽ ഭീകരാക്രമണം നടത്തിയ പാക്കിസ്ഥാനോടുള്ള അമേരിക്കയുടെ മൃദുസമീപനം പോലും ന്യായവും നീതിയും നോക്കിയല്ല.
ഇറാനിലും ആശങ്ക വളരുന്നു
ഇറാനിൽ നടക്കുന്ന ജനകീയ പ്രക്ഷോഭം വലിയതോതിലുള്ള അമേരിക്കൻ ഇടപെടലിലേക്കു വഴിമാറാനുള്ള സാധ്യതയുമുണ്ട്. ഡിസംബർ 28ന് തുടങ്ങിയ പ്രക്ഷോഭം ഇറാനിലെ 31 പ്രവിശ്യകളിലും ടെഹ്റാൻ അടക്കം നൂറിലേറെ നഗരങ്ങളിലും വ്യാപിച്ചിട്ടുണ്ട്. പ്രക്ഷോഭത്തിൽ 42 പേരെങ്കിലും കൊല്ലപ്പെട്ടതായാണു റിപ്പോർട്ട്. യുഎഇയിൽ നിന്നും തുർക്കിയിൽനിന്നും ഇറാനിലെ വിവിധ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഇറാനിൽ അമേരിക്ക ആക്രമണം നടത്തിയാൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലുള്ള ലക്ഷക്കണക്കിനു മലയാളികളാകും ആശങ്കയിലാകുക.
1979ലെ ഇസ്ലാമിക വിപ്ലവത്തിൽ നാടുകടത്തപ്പെട്ട കിരീടാവകാശി റെസ പഹ്ലവിയുടെ നേതൃത്വത്തിലുള്ള ഇറാൻ പ്രക്ഷോഭത്തിൽ അമേരിക്ക നേരിട്ടു കൈകടത്താനുള്ള സാധ്യത തള്ളിക്കളായാനാകില്ല. അമേരിക്കയെ സന്തോഷിപ്പിക്കാനാണു പ്രക്ഷോഭകാരികളുടെ ശ്രമമെന്ന ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖമനേയിയുടെ വാക്കുകൾ വ്യക്തമാണ്. ഇന്റർനെറ്റ്, ഫോണ് സേവനങ്ങൾ വിച്ഛേദിച്ചതുകൊണ്ടു കലാപം തടയാൻ ഇറാൻ സർക്കാരിനു കഴിഞ്ഞേക്കില്ല.
ഇന്ത്യൻ കരാറിനും പണി കിട്ടി
അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിക്കാത്തതിനാലാണ് ഇന്ത്യ- യുഎസ് വ്യാപാരക്കരാർ നടക്കാത്തതെന്ന് അമേരിക്കൻ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് ഇന്നലെ പറഞ്ഞു. ട്രംപിനെ മോദി വിളിക്കാത്തതിനാൽ വ്യാപാരക്കരാർ നടന്നില്ലെന്ന് ഉളുപ്പില്ലാതെയാണ് അമേരിക്ക വെളിപ്പെടുത്തിയത്. ഇത്രയേറെ അഹന്ത ആകാമോയെന്നു സംശയിച്ചിട്ട് കാര്യമില്ല.
റഷ്യൻ എണ്ണ ഇന്ത്യ വാങ്ങുന്നതിൽ ട്രംപിന് അതൃപ്തിയുണ്ടെന്ന് മോദിക്ക് അറിയാമായിരുന്നുവെന്നും 500 ശതമാനം വരെ തീരുവ ഉയർത്താൻ കഴിയുമെന്നും പറഞ്ഞതിനു പിന്നാലെയാണ് ലുട്നിക്കിന്റെ പരാമർശം. ഇന്ത്യ- യുഎസ് വ്യാപാരക്കരാറിനായി ചർച്ചകൾ നടത്തുന്ന സമയത്താണ് അമേരിക്കയുടെ ഭീഷണി. ആറു റൗണ്ട് ചർച്ചകൾ ഇതുവരെ നടന്നു. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ പരിഹരിക്കുന്നതിനുള്ള ചട്ടക്കൂട് പുതിയ കരാറിൽ ഉൾപ്പെട്ടിരുന്നു.
സന്ദർശക വീസയുള്ള ഇന്ത്യക്കാരുടെ വീസ റദ്ദ് ചെയ്യുമെന്നും അമേരിക്കൻ ജോലിക്കായുള്ള എച്ച് 1-ബി വീസകൾക്കും പഠനത്തിനെത്തുന്ന വിദ്യാർഥികൾക്കുള്ള വീസകൾക്കും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കുന്നതടക്കം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ഭീഷണികളും പുതിയ രീതിയാണ്.
ഗ്രീൻലാൻഡിനു ചുവപ്പുകാർഡ്
ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള ട്രംപിന്റെ പ്രസ്താവനകൾ ലോകക്രമത്തെ ബാധിക്കും. ഡെന്മാർക്കിന്റെ നിയന്ത്രണത്തിലുള്ള ഓട്ടോണമസ് മേഖലയായ ഗ്രീൻലാൻഡിനായി ബലപ്രയോഗം ഉൾപ്പെടെ എല്ലാ സാധ്യതകളും പരിഗണനയിലുണ്ടെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡാനിഷ് ഉദ്യോഗസ്ഥരുമായി ട്രംപ് ഭരണകൂടം അടുത്തയാഴ്ച ഉന്നതതല ചർച്ചയ്ക്കു തയാറെടുക്കുന്നതിനിടെയാണിത്. ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള ഉദ്ദേശ്യം ട്രംപ് പരസ്യമാക്കിയിട്ടുണ്ട്.
ഭീഷണികൾ നിർത്താനുള്ള ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സന്റെ ആവശ്യത്തോട് അമേരിക്കയുടെ പ്രതികരണം ശുഭകരമല്ല. അറ്റ്ലാന്റിക് സമുദ്രമേഖലയിൽ 80 വർഷത്തെ സുരക്ഷാ ബന്ധങ്ങളെ നശിപ്പിക്കുന്നതിനാണ് അമേരിക്കയുടെ ശ്രമമെന്ന ഫ്രെഡറിക്സിന്റെ മുന്നറിയിപ്പിനും പുല്ലുവില. മറ്റൊരു നാറ്റോ രാജ്യത്തെ സൈനികമായി ആക്രമിക്കാൻ അമേരിക്ക തീരുമാനിച്ചാൽ, രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം മുതലുള്ള സുരക്ഷ ഇല്ലാതാകുമെന്നും ഡെന്മാർക്ക് ഓർമിപ്പിക്കുന്നു. എന്നാൽ, അമേരിക്കയുടെ സുരക്ഷയ്ക്ക് ഗ്രീൻലാൻഡ് ഏറ്റെടുക്കാൻ തനിക്ക് ഉദ്ദേശ്യമുണ്ടെന്ന് ട്രംപ് ആവർത്തിക്കുന്നു.
ട്രംപ് ‘മെനു’വിൽ കാനഡയും
കാനഡയെ അമേരിക്കയുടെ 51-ാമതു സംസ്ഥാനമായി ചേർക്കണമെന്ന് ട്രംപ് പ്രഖ്യാപിച്ചതു വിസ്മരിക്കാനാകില്ല. 2024ൽ രണ്ടാമതും പ്രസിഡന്റായ ഉടനെയായിരുന്ന ആദ്യ പ്രസ്താവന. ആ മോഹം ഉപേക്ഷിക്കാൻ ട്രംപ് തയാറല്ല. പതിറ്റാണ്ടുകൾ അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യരാഷ്ട്രമായിരുന്ന വലിയ അയൽരാജ്യത്തെ അപ്പാടെ വിഴുങ്ങാമെന്നു സാധാരണ ഗതിയിൽ ഒരു ജനാധിപത്യ ഭരണാധികാരി ചിന്തിക്കാനിടയില്ല. പക്ഷേ, ആപ്പിളിനെ ഓറഞ്ചുമായി താരതമ്യം ചെയ്യരുതല്ലോ.
അമേരിക്കയുടെ ‘മെനുവിൽ’ കാനഡ ഇപ്പോഴില്ലെന്നു ചിന്തിക്കരുതെന്ന് ഐക്യരാഷ്ട്രസഭയിലെ മുൻ അംബാസഡർ ബോബ് റേ കഴിഞ്ഞ ചൊവ്വാഴ്ച പറഞ്ഞു. വെനസ്വേലയ്ക്കെതിരായ ട്രംപിന്റെ സൈനിക ആക്രമണം, ഗ്രീൻലാൻഡിനായുള്ള പദ്ധതികൾ, പശ്ചിമാർധ ഗോളത്തിനുമേലുള്ള അമേരിക്കയുടെ ഉടമസ്ഥാവകാശ പ്രഖ്യാപനം എന്നിവ കാനഡയുടെ നിലനിൽപിനുള്ള വെല്ലുവിളിയാണെന്ന് 2013ൽ എംപിയായി വിരമിച്ച ഫെഡറൽ ലിബറൽ പാർട്ടിയുടെ മുൻ ഇടക്കാല നേതാവായ റേ ഓർമപ്പെടുത്തുന്നു. കാനഡയുടെ പരമാധികാരത്തെ അമേരിക്കൻ സർക്കാർ ഗൗരവമായി എടുക്കുന്നില്ലെന്നു ചുരുക്കം.
അസാധാരണം, അഭൂതപൂർവം
അസാധാരണവും അഭൂതപൂർവവുമാണു കഴിഞ്ഞ കുറച്ചുകാലമായുള്ള ആഗോള സംഭവവികാസങ്ങൾ. ചൈന പാലിക്കുന്ന തന്ത്രപരമായ സംയമനംപോലും അവരുടെ ആഗോള താത്പര്യത്തിന് അനുസരിച്ചാണ്. റഷ്യയും ഇന്ത്യയും ജർമനിയും ഫ്രാൻസും ബ്രിട്ടനും ഓസ്ട്രേലിയയും അടക്കമുള്ള രാജ്യങ്ങൾക്കും പരിമിതികളേറെയുണ്ടെന്ന് അമേരിക്കയും ചൈനയും കരുതുന്നു.
ട്രംപ് മഠയനാണെന്നു പറയാനാകില്ല. എന്നാൽ, ട്രംപിന്റെ നടപടികൾ പലതും അതിബുദ്ധിയാകും. റഷ്യയുമായി സന്പൂർണ ശത്രുത വേണ്ടെന്ന ട്രംപിന്റെ ആദ്യ നിലപാടിലെ തന്ത്രം വ്യക്തം. പക്ഷേ ആഗോള നിയമങ്ങളും മര്യാദകളും തീർത്തും അവഗണിച്ചു തനിക്കിഷ്ടമുള്ളതെല്ലാം ചെയ്യുമെന്ന നില അപകടകരമാണ്. ഐക്യരാഷ്ട്രസഭയെയും ആഗോള കൂട്ടായ്മകളെയും ട്രംപ് തള്ളുകയും ചെയ്യുന്നു.
ആശങ്കയും വെല്ലുവിളിയുമേറെ
അന്താരാഷ്ട്ര നിയമങ്ങളിൽനിന്നു മാത്രമല്ല, സഖ്യകക്ഷികളിൽനിന്നു പോലും അമേരിക്ക ക്രമേണ പിന്മാറുകയാണെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ് ഓർമിപ്പിച്ചു. വെനസ്വേല വിട്ടതിനുശേഷം റഷ്യയുടെ എണ്ണക്കപ്പൽ പിടിച്ചെടുത്ത യുഎസ് നടപടി സമുദ്ര നിയമത്തിന്റെ ഗുരുതര ലംഘനമാണെന്നു റഷ്യൻ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു. വെനസ്വേലയുടെ പ്രസിഡന്റിനെ പിടികൂടാനും ലോകത്തിലെതന്നെ ഏറ്റവും കൂടുതൽ എണ്ണ ശേഖരമുള്ള ആ രാജ്യത്തിന്റെ എണ്ണവ്യവസായത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ട്രംപിന് മര്യാദകളൊന്നും പ്രശ്നമല്ല.
വെനസ്വേലയുടെ ഭാവി, തായ്വാന്റെ സുരക്ഷ, ഗ്രീൻലാൻഡിനായുള്ള ലക്ഷ്യങ്ങൾ, കാനഡയെ ചേർക്കാനുള്ള മോഹം തുടങ്ങിയവകൊണ്ട് അവസാനിക്കുന്നതല്ല ട്രംപിന്റെ നവകാല തന്ത്രങ്ങൾ. സൈനികവും സാന്പത്തികവുമായ അമേരിക്കൻ ശക്തിയുടെ വിജയത്തിൽ അഭിമാനിക്കുന്ന പ്രസിഡന്റിന്റെ ഭാവിയിലെ ഓരോ നീക്കവും ഇന്ത്യ അടക്കം ലോകത്തിനാകെ കൂടുതൽ വെല്ലുവിളിയും ആശങ്കയുമാകും. പിണറായി വിജയനും എം.എ. ബേബിയും പോലുള്ളവരുടെ പ്രതിഷേധങ്ങൾ ട്രംപിനു പുല്ലുവിലയാണ്.
ഒന്നിച്ചു നിന്നാൽ ഇന്ത്യ നേടും
ധാർമികത, സൈനികശക്തി എന്നിവ മുതൽ ഒരു തരം ദുഷ്ടതയും ധാർഷ്ട്യവും വരെ ട്രംപിന്റെ നീക്കങ്ങളിൽ കാണാനാകും. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ഇതേ രീതിയാണ്. അമേരിക്കയിലെ ഡെമോക്രാറ്റുകൾക്കെതിരേയുള്ള ട്രംപിന്റെ നീക്കങ്ങളും വ്യത്യസ്തമല്ല. ഇന്ത്യയിലെ പ്രതിപക്ഷത്തോടുള്ള ബിജെപിയുടെ സമീപനത്തിലും ചില സമാനതകളുണ്ടാകും.
ആഗോള സാന്പത്തിക ശക്തിയായുള്ള കുതിപ്പും മറ്റൊരു രാജ്യത്തിനുമില്ലാത്ത മികവുറ്റ യുവതയുടെ കരുത്തും മുതലാക്കി മാറുന്ന ലോകക്രമത്തിൽ പുതുതന്ത്രങ്ങൾ ആവിഷ്കരിക്കാൻ ഇന്ത്യക്കു കഴിയട്ടെ. മതപരവും ജാതീയവും പ്രാദേശികവുമായ ഭിന്നതകൾ വളർത്താതെ, ഇന്ത്യയെ ഒറ്റക്കെട്ടായി നയിക്കാനാകട്ടെ ഭരണാധികാരികളുടെ ശ്രമം.
Tags : peace messenger Trump spirit war us