International
മോസ്കോ: റഷ്യയോ ചൈനയോ രഹസ്യമായ അണ്വായുധ പരീക്ഷണം നടത്തിയിട്ടില്ലെന്നു റഷ്യ.
അമേരിക്കൻ വൃത്തങ്ങൾ ഇത്തരമൊരു ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിൽ ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വിശദീകരണം നല്‍കുകയായിരുന്നു.
രഹസ്യ പരീക്ഷണത്തെക്കുറിച്ചുള്ള പരാമർശങ്ങൾ പലപ്പോഴും ഉയർന്നിരുന്നു. ചൈനയും ഇക്കാര്യം നിഷേധിച്ചിട്ടുള്ളതാണെന്ന് പെസ്കോവ് കൂട്ടിച്ചേർത്തു.
ചൈന 2020ൽ രഹസ്യമായി അണ്വായുധം പരീക്ഷിച്ചെന്ന് യുഎസ് വൃത്തങ്ങൾ പറഞ്ഞിരുന്നു. അണ്വായുധ നിയന്ത്രണത്തിനായി റഷ്യക്കു പുറമേ ചൈനയെക്കൂടി ഉൾപ്പെടുത്തി പുതിയ കരാർ ഉണ്ടാക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടിരുന്നു.
National
ന്യൂഡൽഹി: എപ്സ്റ്റീൻ ഫയൽസ് വിഷയത്തിൽ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിക്കെതിരേ കൂടുതൽ ആരോപണങ്ങൾ ഉയർന്നതോടെ കേന്ദ്രസർക്കാരും ബിജെപി കേന്ദ്രനേതൃത്വവും കടുത്ത സമ്മർദത്തിൽ. സർക്കാരിന്റെ പ്രതിച്ഛായയ്ക്കു കളങ്കമേൽക്കുന്ന ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നതെന്നാണ് ബിജെപി വൃത്തങ്ങളുടെതന്നെ വിലയിരുത്തൽ.
പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയാണ് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിക്ക് അമേരിക്കൻ ലൈംഗിക കുറ്റവാളിയായ എപ്സ്റ്റീനുമായി അടുപ്പമുണ്ടായിരുന്നെന്ന ആരോപണം ഉന്നയിച്ചത്. എപ്സ്റ്റീൻ ഫയലുകൾ ഉദ്ധരിച്ചായിരുന്നു രാഹുലിന്റെ ആരോപണം. ഇതിനു മറുപടിയുമായി കേന്ദ്രമന്ത്രി പത്രസമ്മേളനം നടത്തിയിരുന്നു.
ഇതിൽ താൻ എപ്സ്റ്റീനെ കണ്ടിട്ടുണ്ടന്നും എന്നാൽ അതു ഏതെങ്കിലും പദവി ഏൽക്കുന്നതിനു മുമ്പായിരുന്നെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ചില സംഘടനകളുമായി ബന്ധപ്പെട്ടു വിഷയങ്ങൾക്കാണ് കണ്ടതെന്നും അദ്ദേഹം ന്യായീകരിച്ചു. രാഹുലിന്റെ ആരോപണങ്ങൾ കോമഡിയാണെന്നും മന്ത്രി പരിഹസിച്ചിരുന്നു. എന്നാൽ, കേന്ദ്രമന്ത്രിയെ കൂടുതൽ പ്രതിസന്ധിയിലാക്കി കോൺഗ്രസ് ഇന്നലെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു.
62 ഇ മെയിലുകൾ, 14 കൂടിക്കാഴ്ചകൾ
വാളിയായ ജെഫ്രി എപ്സ്റ്റീനുമായി 2014നും 2017നുമിടയിൽ ഹർദീപ് സിംഗ് പുരി 62 ഇ-മെയിൽ സംഭാഷണങ്ങളും 14 കൂടിക്കാഴ്ചകളും നടത്തിയെന്നും ഇക്കാര്യത്തിൽ കേന്ദ്രമന്ത്രി വ്യക്തത വരുത്തണമെന്നും കോണ്‍ഗ്രസ് ദേശീയ വക്താവ് പവൻ ഖേര ആവശ്യപ്പെട്ടു.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെയുൾപ്പെടെ വേശ്യാവൃത്തിക്കു പ്രേരിപ്പിച്ചതിന് 2008ൽ അറസ്റ്റിലായ എപ്സ്റ്റീനുമായി 2014 മുതൽ 2017 വരെയുള്ള കാലയളവിൽ ഹർദീപ് സിംഗ് പുരി എന്താണു ചർച്ച ചെയ്തതെന്നും ആർക്കുവേണ്ടിയാണ് ചർച്ചകൾ നടത്തിയതെന്നും വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടു. ഹർദീപ് സിംഗ് 32 ഇ-മെയിലുകളും എപ്സ്റ്റീൻ ഹർദീപിന് 30 മെയിലുകളും അയച്ചെന്ന് പവൻ ഖേര ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ആൾ
2014 മേയിൽ മോദിസർക്കാർ അധികാരമേറ്റതിനു തൊട്ടുപിന്നാലെ 2014 ജൂണ്‍ 5, 6, 8, 9 തീയതികളിൽ ഹർദീപ് സിംഗ് എപ്സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയെന്നും അതേവർഷം തന്നെ സെപ്റ്റംബർ 19, 23, 24 തീയതികളിലും ഒക്ടോബർ 9, 10 തീയതികളിലും കൂടിക്കാഴ്ച നടന്നുവെന്നും പവൻ പറഞ്ഞു.
ലിങ്ക്ഡ് ഇന്നിന്റെ സഹസ്ഥാപകനായ റെയ്ഡ് ഹോഫ്മാന്‍ എപ്സ്റ്റീൻ 2014 സെപ്റ്റംബർ 24ന് അയച്ചിരിക്കുന്ന ഒരു മെയിലും പവൻ ഖേര പരാമർശിച്ചു. ’റെയ്ഡ്, ഹർദീപാണ് ഇന്ത്യയിലെ നിങ്ങളുടെ ആൾ’ എന്നു പരാമർശമുള്ള മെയിൽ ചൂണ്ടിക്കാട്ടി എപ്സ്റ്റീന് ഹർദീപ് സിംഗിൽ ഇത്രത്തോളം വിശ്വാസം എങ്ങനെ വന്നുവെന്നും കോണ്‍ഗ്രസ് നേതാവ് ചോദിച്ചു.
ലൈംഗിക കുറ്റവാളിയായ എപ്സ്റ്റീനുമായി ആശയവിനിമയങ്ങൾ നടത്തുന്നത് അപരാധമാണോ അല്ലയോ എന്ന് ഹർദീപ് സിംഗ് വ്യക്തമാക്കണമെന്നും ഒന്നുകിലത് മോശം തീരുമാനമോ അതല്ലെങ്കിൽ മോശം സ്വഭാവമോ ആണെന്നു പവൻ ഖേര കുറ്റപ്പെടുത്തി.
International
ജനീവ: അമേരിക്കയുമായുള്ള രണ്ടാം ഘട്ട ആണവചർച്ചകൾക്കു മുന്നോടിയായി അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായി കൂടിക്കാഴ്ച നടത്തി ഇറാൻ. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അന്താരാഷ്ട്ര ആണവോർജ ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുമായാണ് കൂടിക്കാഴ്ച നടത്തിയത്.
ജനീവയിൽ ഇറാൻ-അമേരിക്ക ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്ന ഒമാൻ വിദേശകാര്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തുമെന്നും അരാഗ്ചി പറഞ്ഞു. ഇതിനിടെ, അമേരിക്ക ഉപരോധം പിൻവലിച്ചാൽ ആണവ വിഷയത്തിൽ വിട്ടുവീഴ്ചയ്ക്കു തയാറാണെന്ന് ഇറേനിയൻ വിദേശകാര്യ സഹമന്ത്രി മജിദ് തഖ്ത് റവാഞ്ചി പറഞ്ഞു. പന്ത് അമേരിക്കയുടെ കോർട്ടിലാണ്.
കരാറിലെത്താൻ താത്പര്യമുണ്ടെന്ന് അമേരിക്ക തെളിയിക്കണം. അവരുടെ ഭാഗത്ത് ആത്മാർഥതയുണ്ടായാൽ കരാറിലെത്തുമെന്ന് ഉറപ്പുണ്ട്. ഉപരോധങ്ങളെക്കുറിച്ച് സംസാരിക്കാൻ അവർ തയാറാണെങ്കിൽ, മറ്റു വിഷയങ്ങളും ചർച്ച ചെയ്യാൻ തയാറാണ്-മജിദ് തഖ്ത് റവാഞ്ചി കൂട്ടിച്ചേർത്തു.
ഈ മാസം ആറിന് ഒമാനിലാണ് അമേരിക്കയും ഇറാനും തമ്മിലുള്ള ആദ്യവട്ട ചർച്ച നടന്നത്. ഇന്നും നാളെയും ജനീവയിൽ റഷ്യയുടെയും യുക്രെയ്ന്റെയും പ്രതിനിധികളുമായും അമേരിക്ക ചർച്ച നടത്തുന്നുണ്ട്. ജൂണിൽ ഇസ്രയേലുമായുള്ള യുദ്ധത്തെത്തുടർന്ന് ആണവ ഏജൻസിയുമായുള്ള (ഐഎഇഎ) എല്ലാ സഹകരണവും ഇറാൻ നിർത്തിവച്ചിരുന്നു. ഇതിനു ശേഷമുള്ള സുപ്രധാന കൂടിക്കാഴ്ചയാണ് ഗ്രോസിയുമായി നടന്നത്. യുദ്ധത്തിനുശേഷം ഇറാന്റെ യുറേനിയം ശേഖരത്തിന്റെ സ്ഥിതി പരിശോധിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഐഎഇഎ അറിയിച്ചിരുന്നു.
യുദ്ധത്തിൽ കേടുപാടുകൾ സംഭവിക്കാത്ത സ്ഥലങ്ങളിലേക്ക് ഇറാൻ ഐഎഇഎയ്ക്കു പ്രവേശനം അനുവദിച്ചിട്ടുണ്ട്, എന്നാൽ, മറ്റ് സ്ഥലങ്ങൾ സന്ദർശിക്കാൻ ഇൻസ്പെക്ടർമാരെ അനുവദിച്ചിട്ടില്ല. ഈ സ്ഥലങ്ങൾ ഇപ്പോൾ സുരക്ഷിതമല്ലെന്നാണ് ഇറാന്റെ മറുപടി.
അതേസമയം, ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയുടെ വൻ സൈനിക സന്നാഹമൊരുങ്ങുകയാണെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡിനെ അമേരിക്ക പ്രദേശത്ത് വിന്യസിച്ചിരുന്നു.
യുഎസ്എസ് ഏബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പൽ അറേബ്യൻ കടലിൽ ഒമാൻ തീരത്തുള്ളതായി ബിബിസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം അമേരിക്ക ഇറേനിയൻ ആണവകേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങൾക്കുശേഷം പരസ്പരം വെടിനിർത്തൽ കരാർ നിലവിലുണ്ടെങ്കിലും അതു ഫലത്തിൽ ദുർബലമാണ്.
മേഖലയിലേക്ക് അമേരിക്ക രണ്ടാമത്തെ വിമാനവാഹിനിക്കപ്പൽകൂടി അയച്ചതോടെ ഇറാൻ തിങ്കളാഴ്ച നാവികാഭ്യാസം ആരംഭിച്ചു. തിങ്കളാഴ്ച പുലർച്ചെ ഇറേനിയൻ വിപ്ലവഗാർഡ് അഭ്യാസം ആരംഭിച്ചതായി സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു. ലോകത്തിലെ എണ്ണയുടെ 20 ശതമാനം കടന്നുപോകുന്ന നിർണായക അന്താരാഷ്ട്ര വ്യാപാര ജലപാതയിലാണ് ഇറാൻ നാവികാഭ്യാസം നടത്തുന്നത്.
International
വാഷിംഗ്ടൺ ഡിസി: അന്യഗ്രഹജീവികളുടെ സാന്നിധ്യം സംബന്ധിച്ച ചർച്ചകൾക്കു വീണ്ടും വഴിതുറന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ. അന്യഗ്രഹജീവികൾ യാഥാർഥ്യമാണെന്നു പറഞ്ഞ ഒബാമ, എന്നാൽ അവയെ അമേരിക്കൻ സൈനിക താവളങ്ങളിൽ ഒളിപ്പിച്ചിരിക്കുകയാണെന്ന ഗൂഢാലോചന സിദ്ധാന്തങ്ങൾ തള്ളിക്കളഞ്ഞു. യൂട്യൂബർ ബ്രിയാൻ ടൈലർ കോവനുമായി നടത്തിയ അഭിമുഖത്തിലാണ് ഒബാമ ഇക്കാര്യങ്ങൾ പറഞ്ഞത്.
ഏരിയ 51
നെവാഡയിലെ അതീവ രഹസ്യസ്വഭാവമുള്ള അമേരിക്കൻ വ്യോമസേനാ താവളമായ ഏരിയ 51-ൽ അന്യഗ്രഹജീവികളെ പാർപ്പിച്ചിട്ടുണ്ടെന്ന അഭ്യൂഹങ്ങൾ ദശകങ്ങളായി നിലനിൽക്കുന്നുണ്ട്. എന്നാൽ താൻ അവരെ കണ്ടിട്ടില്ലെന്നും അത്തരത്തിൽ ഒരിടത്തും അവരെ ഒളിപ്പിച്ചിട്ടില്ലെന്നും ഒബാമ തുറന്നുപറഞ്ഞു. അവിടെ ഭൂഗർഭ സൗകര്യങ്ങൾ ഒന്നുമില്ല. അമേരിക്കൻ പ്രസിഡന്റിൽനിന്ന് പോലും മറച്ചുവയ്ക്കുന്ന വലിയൊരു ഗൂഢാലോചന നടക്കുന്നുണ്ടെങ്കിൽ മാത്രമേ അത്തരമൊരു സാധ്യതയുള്ളൂ... ഒബാമ തമാശരൂപേണ പറഞ്ഞു.
പരീക്ഷണങ്ങളുടെ ഇടം
വിപുലമായ സൈനിക വിമാന പരീക്ഷണങ്ങൾ നടക്കുന്ന ഇടമാണ് ഏരിയ 51 എന്ന് 2013-ലാണ് അമേരിക്കൻ സർക്കാർ ഔദ്യോഗികമായി സമ്മതിച്ചത്. അജ്ഞാത ആകാശ പ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കാൻ പെന്റഗൺ പ്രത്യേക വിഭാഗം രൂപീകരിക്കുകയും യുഎസ് കോൺഗ്രസ് പുതിയ നിയമങ്ങൾ പാസാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഒബാമയുടെ പ്രതികരണം ശ്രദ്ധേയമാകുന്നത്.
അന്യഗ്രഹജീവൻ കണ്ടെത്താനുള്ള ശാസ്ത്രലോകത്തിന്റെ അന്വേഷണങ്ങളിൽ നിർണായക സൂചനകൾ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. 1999-ൽ ആരംഭിച്ച SETI@Home എന്ന പദ്ധതിയിലൂടെ 21 വർഷത്തിനിടെ 1,200 കോടിയിലധികം സിഗ്നലുകളാണ് സന്നദ്ധ പ്രവർത്തകർ തിരിച്ചറിഞ്ഞത്. പ്യൂർട്ടോ റിക്കോയിലെ അരെസിബോ ഒബ്സർവേറ്ററിയിൽ നിന്നുള്ള റേഡിയോ സിഗ്നലുകളാണ് ഇവർ വിശകലനം ചെയ്തത്.
അരെസിബോ ടെലിസ്കോപ്പ് 2020ൽ തകർന്നതിനെത്തുടർന്നു പദ്ധതി അവസാനിച്ചെങ്കിലും, ശേഖരിച്ച വിവരങ്ങളിൽനിന്ന്, സംശയാസ്പദമായ 100 സിഗ്നലുകൾ ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവ നിലവിൽ ചൈനയുടെ ഫാസ്റ്റ് റേഡിയോ ടെലിസ്കോപ്പ് ഉപയോഗിച്ച് വീണ്ടും പരിശോധിക്കുകയാണ്. ഇവ അന്യഗ്രഹജീവന്റെ കൃത്യമായ തെളിവാണോ എന്നു കണ്ടെത്താനുള്ള വിശദമായ ഗവേഷണത്തിലാണ് ശാസ്ത്രലോകം.
അന്യഗ്രഹജീവികളും ഗൂഢാലോചനകളും
യുഎസിലെ നെവാഡ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന അതീവ രഹസ്യസ്വഭാവമുള്ള സൈനിക താവളമാണ് ഏരിയ 51. ഒരുകാലത്ത് അമേരിക്ക കേന്ദ്രത്തിന്റെ നിലനിൽപ്പ് പോലും അംഗീകരിച്ചിരുന്നില്ല. ഇതെല്ലാമാണ് ഏരിയ 51-നെ ചുറ്റിപ്പറ്റി അന്യഗ്രഹജീവികളെയും പറക്കും തളികകളെയും കുറിച്ചുള്ള കഥകൾ പ്രചരിക്കാൻ കാരണമായതും. എന്നാൽ, അമേരിക്കൻ വ്യോമസേനയുടെയും സിഐഎയുടെയും നേതൃത്വത്തിൽ ആയുധങ്ങളും വിമാനങ്ങളും വികസിപ്പിക്കുന്ന ഇടമാണിത്. ശത്രുരാജ്യങ്ങളുടെ റഡാറുകളിൽ പെടാത്ത സ്റ്റെൽത്ത് സാങ്കേതികവിദ്യയുള്ള വിമാനങ്ങൾ ഉൾപ്പെടെയുള്ള ഈ കേന്ദ്രത്തിലാണ് പരീക്ഷിക്കുന്നത്.
ചാരവിമാനം
ശീതയുദ്ധകാലത്ത് റഷ്യയെ നിരീക്ഷിക്കാൻ ഉപയോഗിച്ചിരുന്ന യു-2 ചാരവിമാനം, എസ്ആർ-71 ബ്ലാക്ക്ബേർഡ്, എഫ്-117 നൈറ്റ്ഹോക്ക് തുടങ്ങിയവ ഇവിടെയാണ് പരീക്ഷണ പറക്കൽ നടത്തിയത്.
ഇവിടെ പറക്കും തളികകൾ (യുഎഫ്ഒ- അൺ ഐഡന്റിഫൈയ്ഡ് ഫ്ളൈയിംഗ് ഒബ്ജക്ട്) സൂക്ഷിച്ചിട്ടുണ്ടെന്നും അവിടെ അന്യഗ്രഹജീവികളെ കുറിച്ച് പഠനം നടക്കുന്നുണ്ടെന്നും പലരും വിശ്വസിക്കുന്നു. 1947-ൽ ന്യൂ മെക്സിക്കോയിൽ തകർന്നുവീണത് അന്യഗ്രഹ പേടകമാണെന്നും അത് ഏരിയ 51-ലേക്ക് മാറ്റിയെന്നുമാണ് പ്രധാന പ്രചാരണം. അതേസമയം, പരീക്ഷണാർഥം പറത്തിയിരുന്ന വിചിത്ര രൂപത്തിലുള്ള ചാരവിമാനങ്ങൾ ദൂരെയൊരിടത്ത് നിന്ന് കണ്ടവരാണ് ഇവ പറക്കും തളികകളാണെന്ന തെറ്റിദ്ധാരണ പരത്തിയതെന്ന് പിന്നീടു വ്യക്തമാക്കി.
ഏരിയ 51 മേഖല സാധാരണക്കാർക്കു പൂർണമായും നിരോധിത മേഖലയാണ്. കേന്ദ്രത്തിനു ചുറ്റും സെൻസറുകൾ, കാമറകൾ, സായുധരായ കാവൽക്കാർ എന്നിവരുണ്ട്. ഈ പ്രദേശത്തിനു മുകളിലൂടെ വിമാനങ്ങൾക്കു പറക്കാനും അനുമതിയില്ല.
International
അബുജ: കൊലപാതകവും തട്ടിക്കൊണ്ടുപോകലും കൊള്ളയും നടത്തി ഭീകരരും ക്രിമിനൽസംഘങ്ങളും അഴിഞ്ഞാടുന്ന സാഹചര്യത്തിൽ ഇവരെ നേരിടുന്നതിന് നൈജീരിയൻ സായുധസേനയെ സഹായിക്കാൻ അമേരിക്ക സൈന്യത്തെ അയയ്ക്കുന്നു.
ഭീകരവിരുദ്ധ പോരാട്ടത്തിൽ നൈജീരിയൻ സൈനികർക്കു പരിശീലനം നൽകാൻ 200 സൈനികരെയാണ് പെന്റഗൺ അയയ്ക്കുന്നത്. ഇതിൽ ആദ്യസംഘം നൈജീരിയയിൽ എത്തിയതായി റിപ്പോർട്ടുണ്ട്. അമേരിക്കൻ സൈനികസംഘം ഭീകരവിരുദ്ധ പോരാട്ടത്തിൽ നേരിട്ടു പങ്കാളികളാകില്ലെന്ന് നൈജീരിയൻ പ്രതിരോധ ആസ്ഥാനത്തിന്റെ വക്താവ് മേജർ ജനറൽ സാമാലിയ ഉബ പറഞ്ഞു. മറിച്ച് അവർ പരിശീലനം നൽകുന്നതിൽ വ്യാപൃതരായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രൈസ്തവരെ ലക്ഷ്യമിട്ടു ഭീകരാക്രമണം പതിവാകുന്ന സാഹചര്യത്തിൽ നൈജീരിയയിൽ അമേരിക്ക ഇടപെടുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പലകുറി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ അമേരിക്കൻ സേന നൈജീരിയയിലെ സൊകൊതൊ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഐഎസ് കേന്ദ്രങ്ങൾക്കു നേരേ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടു.
ഈ ആക്രമണം ഒരു സൂചന മാത്രമാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. നിരപരാധികളുടെ ജീവനുനേരേയുള്ള തുടർച്ചയായ ആക്രമണങ്ങളും ഭീഷണികളും തടയുന്നതിനായി ഭീകരവിരുദ്ധ സഹകരണ ശ്രമങ്ങൾ വർധിപ്പിക്കുന്നതിന് നൈജീരിയൻ പ്രാദേശിക പങ്കാളികളുമായി ചേർന്നു പ്രവർത്തിക്കുകയാണെന്ന് അമേരിക്കയുടെ ആഫ്രിക്ക കമാൻഡിന്റെ കമാൻഡർ ജനറൽ ദാഗ്വിൻ ആൻഡേഴ്സൻ വ്യക്തമാക്കി.
National
ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തിൽ പാർലമെന്റിലുണ്ടായ പോര് ഇരുകൂട്ടരും പുറത്തേക്കു വ്യാപിപ്പിക്കുകയാണ്.
വ്യവസായമന്ത്രി പീയൂഷ് ഗോയൽ കരാറിനെപ്പറ്റി നുണ പറയുകയാണെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെ ആരോപിച്ചു. അമേരിക്ക ബംഗ്ലാദേശിനുള്ള ഇറക്കുമതി തീരുവ പൂജ്യമാക്കുകയും ഇന്ത്യക്ക് 18 ശതമാനമാക്കി നിലനിർത്തുകയും ചെയ്താൽ നമ്മുടെ രാജ്യത്തെ ടെക്സ്റ്റൈൽ വ്യവസായത്തെ അതു ഗുരുതരമായി ബാധിക്കുമെന്ന് രാഹുൽ ആരോപിച്ചു.
അമേരിക്കയിൽനിന്ന് പരുത്തി ഇറക്കുമതി ചെയ്യുമെന്ന വ്യവസ്ഥയിലാണ് ബംഗ്ലാദേശിന് പൂജ്യം തീരുവ നൽകിയതെന്നാണ് കേന്ദ്രസർക്കാർ നൽകുന്ന വിശദീകരണം. ഇത്തരത്തിൽ അമേരിക്കയിൽനിന്നുള്ള പരുത്തി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്താൽ നമുക്കും പൂജ്യം തീരുവ ലഭിക്കുമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. ഇങ്ങനെ സംഭവിച്ചാൽ നമ്മുടെ പരുത്തി കർഷകർ എന്തു ചെയ്യുമെന്നും രാഹുൽ ചോദിച്ചു.
ഇന്ത്യയുടെ പരുത്തി കൂടുതലും കയറ്റുമതി ചെയ്യുന്നത് ബംഗ്ലാദേശിലേക്കാണ്. ഇന്ത്യയിൽനിന്നുള്ള പരുത്തി ഇറക്കുമതി കുറയ്ക്കുന്നതായി ബംഗ്ലാദേശ് സൂചന നൽകിത്തുടങ്ങി. ഇന്ത്യൻ തുണിവ്യവസായത്തെ നശിപ്പിക്കുന്ന നടപടിയാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇത് അറിയാമായിരുന്നിട്ടും മോദിസർക്കാർ കള്ളം പറയുകയാണെന്ന് രാഹുൽ ആരോപിച്ചു. എന്നാൽ, സന്പദ്വ്യവസ്ഥയെക്കുറിച്ച് ധാരണയില്ലാത്തതുകൊണ്ടാണ് രാഹുൽ ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്ന് വ്യവസായ മന്ത്രി പീയൂഷ് ഗോയൽ പ്രതികരിച്ചു.
മോദിസർക്കാരിനെ വിമർശിക്കാൻ ക്രിയാത്മകമായി ഒന്നുമില്ലാത്തതിനാൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അദ്ദേഹം ഉന്നയിക്കുന്നു. വ്യാപാര കരാറുകൊണ്ട് ഇന്ത്യൻ ടെക്സ്റ്റൈൽ വ്യവസായത്തിനു നേട്ടം മാത്രമേ ഉണ്ടാകൂ. അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്തു സംസ്കരിച്ച് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത് ആഗോളവ്യാപാരത്തിൽ തുടർന്നുപോരുന്ന നടപടിയാണെന്നും ഗോയൽ പറഞ്ഞു. കള്ളം പറയുകയും അത് ആവർത്തിക്കുകയുമാണ് പ്രതിപക്ഷനേതാവിന്റെ രീതിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു.
യുപിഎ സർക്കാരിന്റെ കാലത്തു മാത്രമാണ് കർഷകരുടെ താത്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്തതെന്നും ബിജെപി സർക്കാർ കർഷകരെ പൂർണമായും സംരക്ഷിക്കുന്ന നിലപാടാണു സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
International
വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ ട്രംപ് ഉത്തരവിടുന്നപക്ഷം ഇറാനിൽ ആഴ്ചകൾ നീളുന്ന സൈനിക നടപടികൾക്ക് അമേരിക്ക തയാറെടുക്കുന്നതായി റിപ്പോർട്ട്. ഇറാന്റെ തിരിച്ചടികൂടി മുന്നിൽ കണ്ടുള്ള സമഗ്ര ആസൂത്രണമാണ് അമേരിക്കൻ സേന നടത്തുന്നതെന്നു വിഷയവുമായി ബന്ധമുള്ള വൃത്തങ്ങൾ വെളിപ്പെടുത്തി.
കഴിഞ്ഞ വർഷം ജൂണിൽ ഇസ്രയേലിനൊപ്പം ചേർന്ന് ഇറാനിൽ ബോംബിട്ടതു പോലുള്ള ആക്രമണമായിരിക്കില്ല ഇത്. ഇറാന്റെ ആണവകേന്ദ്രങ്ങളിൽ മാത്രമാണ് അമേരിക്ക അന്നു ബോംബിട്ടത്. ഇക്കുറി ഇറേനിയൻ ഭരണകൂടത്തെയും സുരക്ഷാ സംവിധാനങ്ങളെയും ലക്ഷ്യമിടുന്ന പദ്ധതിയാണു പരിഗണിക്കുന്നത്.
വലിയ മിസൈൽ ശേഖരമുള്ള ഇറാനെതിരേയുള്ള നീക്കങ്ങൾ കനത്ത പ്രത്യാഘാതത്തിന് ഇടയാക്കുമെന്നും കണക്കുകൂട്ടുന്നു. അടിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിട്ടുള്ളതാണ്. പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങളെയായിരിക്കും ലക്ഷ്യമിടുകയെന്നും അവർ പറഞ്ഞിട്ടുണ്ട്.
ജോർദാൻ, കുവൈത്ത്, സൗദി, ഖത്തർ, ബഹ്റിൻ, യുഎഇ, തുർക്കി എന്നീ രാജ്യങ്ങളിലെല്ലാം അമേരിക്കയ്ക്കു സൈനിക താവളങ്ങളുണ്ട്. കഴിഞ്ഞ വർഷം ജൂണിലെ ബോംബിംഗിനു മറുപടിയായി ഖത്തറിലെ യുഎസ് താവളത്തിനു നേർക്ക് ഇറാൻ മിസൈലുകൾ തൊടുത്തതാണ്. ഇറാന്റെ തിരിച്ചടി പശ്ചിമേഷ്യ മുഴുവൻ ഉൾപ്പെടുന്ന വൻ യുദ്ധമായി മാറാനും സാധ്യതയുണ്ട്.
ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലെത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് അമേരിക്ക ഇറാനെ ആക്രമിക്കാൻ പദ്ധതി തയാറാക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.
നേരത്തേ രണ്ടാമതൊരു വിമാനവാഹിനി കപ്പൽകൂടി പശ്ചിമേഷ്യയിലേക്ക് അയയ്ക്കാൻ അമേരിക്ക തീരുമാനിച്ചുവെന്ന റിപ്പോർട്ട് പുറത്തുവന്നതും നെതന്യാഹു അമേരിക്കയിലെത്തിയശേഷമാണ്. ആണവചർച്ചയിൽ ഇറാനുമേൽ സമ്മർദം വർധിപ്പിക്കാൻ ഉദ്ദേശിച്ചുകൂടിയാണ് ട്രംപിന്റെ നീക്കങ്ങൾ.
International
വാഷിംഗ്ടൺ ഡിസി: ഇറാനിൽ ഭരണകൂട മാറ്റത്തെ പിന്തുണച്ച് അമേരിക്കൻ പ്രസിഡന്റ് ട്രംപ്. ഭരണകൂടം മാറുന്നതാണ് ഏറ്റവും നല്ല കാര്യമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ഇറാന്റെ നിയന്ത്രണം തുടർന്ന് ആർക്കായിരിക്കുമെന്നു ട്രംപ് വ്യക്തമാക്കിയില്ല. അതിന് ആളുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. 47 വർഷമായി ഇറാൻ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഇതിനിടെ ഒട്ടേറെപ്പേർക്കു ജീവൻ നഷ്ടമായെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇതിനിടെ, ഇറാനും അമേരിക്കയും തമ്മിലുള്ള അടുത്ത ആണവചർച്ച ചൊവ്വാഴ്ച ജനീവയിൽ നടക്കുമെന്നു സൂചനയുണ്ട്. അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നറുമാണ് ഇറേനിയൻ സംഘവുമായി പരോക്ഷ ചർച്ച നടത്തുക. ഒമാൻ മധ്യസ്ഥത വഹിക്കും.
ഇറാന്റെ മിസൈൽ പദ്ധതികൾ, പശ്ചിമേഷ്യയിൽ സായുധസംഘങ്ങളെ വളർത്തൽ തുടങ്ങിയ കാര്യങ്ങളും ചർച്ചയിൽ ഉൾപ്പെടുത്തണമെന്നാണ് അമേരിക്കയുടെ ആവശ്യം.
എന്നാൽ, ഉപരോധങ്ങൾ പിൻവലിക്കുന്നതിനു പകരം ആണവ ഇന്ധനമായ യുറേനിയത്തിന്റെ സന്പുഷ്ടീകരണ തോത് പരിമിതപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ചയാകാം എന്നാണ് ഇറാന്റെ നിലപാട്.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കയെയും കാനഡയെയും ബന്ധിപ്പിക്കുന്ന ഡിട്രോയിറ്റ് നദിക്ക് കുറുകെയുള്ള പുതിയ ഗോര്‍ഡി ഹോവ് ഇന്റര്‍നാഷനല്‍ പാലത്തിന്റെ ഉദ്ഘാടനം തടയുമെന്ന ഭീഷണിയുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
കാനഡ പൂര്‍ണമായും ധനസഹായം നല്കി നിര്‍മിച്ച പാലത്തിന്റെ പകുതി ഉടമസ്ഥാവകാശം അമേരിക്കയ്ക്ക് നല്‍കണമെന്നാണ് ട്രംപിന്റെ ആവശ്യം.
പാലത്തിന്റെ പൂർണ ഉടമസ്ഥാവകാശം കാനഡ കെെവയ്ക്കുന്നത് ചൂഷണം ചെയ്യുന്നതിനായി ആണെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.
സംഭവത്തില്‍ കാനഡ ഇതുവരെ പ്രതികരിച്ചിട്ടില്ല.
International
മോസ്കോ: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ റഷ്യൻ എണ്ണ വാങ്ങുന്നതു തടയുന്നത് അമേരിക്കയാണെന്ന് കുറ്റപ്പെടുത്തി റഷ്യ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്.
ഉയർന്ന തീരുവ, ഉപരോധം, നേരിട്ടുള്ള നിരോധനം തുടങ്ങിയ മാർഗങ്ങൾ ഉപയോഗിച്ച് ആഗോള സാന്പത്തിക മേധാവിത്വം നേടാൻ അമേരിക്ക ശ്രമിക്കുകയാണെന്ന് ടിവി ബ്രിക്സുമായുള്ള അഭിമുഖത്തിൽ ലാവ്റോവ് കുറ്റപ്പെടുത്തി.
റഷ്യൻ എണ്ണ വാങ്ങുന്നതു നിർത്താൻ ഇന്ത്യ സമ്മതിച്ചെന്നു ഡോണൾഡ് ട്രംപ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ-അമേരിക്ക വ്യാപാര കരാർ പ്രഖ്യാപന വേളയിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്കു മേൽ 25 ശതമാനം അധിക തീരുവ യുഎസ് ചുമത്തിയിരുന്നു.
ഇന്ത്യൻ എണ്ണക്കന്പനികൾ ഏപ്രിൽ മുതൽ റഷ്യൻ ഇന്ധനം വാങ്ങുന്നതു നിർത്തിയെന്നു റിപ്പോർട്ടുണ്ടായിരുന്നു.
International
ടെഹ്റാൻ: ഗൾഫ് മേഖലയിൽ അമേരിക്കയുമായുള്ള സൈനിക സംഘർഷം മുറുകുന്നതിനിടെ, മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ തങ്ങളുടെ മിസൈൽ പരിധിയിലാണെന്ന മുന്നറിയിപ്പുമായി ഇറാൻ. തങ്ങളെ ആക്രമിക്കാൻ മുതിർന്നാൽ ഗൾഫ് രാജ്യങ്ങളിൽ നിലയുറപ്പിച്ചിട്ടുള്ള അമേരിക്കൻ കേന്ദ്രങ്ങളെ ശക്തമായി ആക്രമിക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. യുറേനിയം സമ്പുഷ്ടീകരണത്തിൽനിന്നു പിന്നോട്ടില്ലെന്നും അമേരിക്കയുടെ സൈനിക വിന്യാസം തങ്ങളെ ഭയപ്പെടുത്തുന്നില്ലെന്നും ഇറാൻ മന്ത്രി കൂട്ടിച്ചേർത്തു.
താവളങ്ങൾ തകർക്കാം
മേരിക്കൻ മണ്ണിൽ ആക്രമണം നടത്തുക സാധ്യമല്ലെങ്കിലും അയൽരാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾ തകർക്കാൻ തങ്ങൾക്കു കഴിയുമെന്ന് അൽ ജസീറയ്ക്കു നൽകിയ അഭിമുഖത്തിൽ അരാഗ്ചി പറഞ്ഞു. അയൽരാജ്യങ്ങളെ തങ്ങൾ ആക്രമിക്കില്ലെന്നും എന്നാൽ അവിടെയുള്ള യുഎസ് സാന്നിധ്യം ലക്ഷ്യമിടുമെന്നുമാണ് ഇറാന്റെ നിലപാട്.
2000 മിസൈലുകൾ
ശക്തമായ വ്യോമസേനയുടെ അഭാവത്തിൽ ഇറാൻ പ്രതിരോധത്തിന്റെ നട്ടെല്ല് അവരുടെ ബാലസ്റ്റിക് മിസൈലുകളാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഏകദേശം 2,000 മധ്യദൂര ബാലസ്റ്റിക് മിസൈലുകൾ ഇറാന്റെ പക്കലുണ്ടെന്നാണു കണക്കാക്കപ്പെടുന്നത്. ഖോറംഷഹർ, സെജ്ജിൽ, ഇമാദ്, ഖദർ-1, ഫത്തഹ്-1, ഖൈബർ ഷെക്കാൻ, ദെസ്ഫുൾ തുടങ്ങിയ മാരകപ്രഹരശേഷിയുള്ള മിസൈലുകൾ ഇറാന്റെ പക്കലുണ്ട്.
ആക്രമണ ലക്ഷ്യങ്ങൾ
ഖത്തറിലെ അൽ ഉദൈദ്, ബഹ്റൈനിലെ യുഎസ് നേവൽ ആസ്ഥാനം, കുവൈറ്റ്, ഇറാക്ക്, സിറിയ, സൗദി എന്നിവിടങ്ങളിലെ താവളങ്ങൾ, ഇസ്രയേൽ, തുർക്കിയിലെ ഇൻസിർലിക്, ജോർദാൻ, കുവൈറ്റ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾ, യുഎഇയിലെ അൽ ദാഫ്ര, ഇറാഖിലെ അൽ അസദ്, ഖത്തർ, ബഹ്റൈൻ താവളങ്ങൾ, കുവൈറ്റിലെ അഹമ്മദ് അൽ ജാബർ, അലി അൽ സലേം താവളങ്ങൾ, സിറിയയിലെ കേന്ദ്രങ്ങൾ, സൗദിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസ് ഇറാഖിലെയും യുഎഇയിലെയും താവളങ്ങൾ തുടങ്ങിയവയെ നശിപ്പിക്കുമെന്നാണ് ഇറാന്റെ ഭീഷണി.
International
ടെഹ്റാൻ: ഭരണകൂട ഭീകരതയ്ക്കെതിരേ അന്താരാഷ്ട്ര ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഇറേനിയൻ യുവാവ് ജീവനൊടുക്കി. തെക്കൻ തുറമുഖ നഗരമായ ബുഷെഹ്റിൽ നിന്നുള്ള പുരിയ ഹമീദി എന്ന യുവാവാണ് ഇറാനുമായി യാതൊരുവിധ നയതന്ത്ര ചർച്ചകളും നടത്തരുതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് അഭ്യർഥിക്കുന്ന വീഡിയോ പുറത്തുവിട്ട ശേഷം ജീവനൊടുക്കിയത്.
പത്തു മിനിറ്റ് 44 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ തന്റെ യൂട്യൂബ് ചാനലിലാണ് ഹമീദി പങ്കുവച്ചത്. ഇറാന്റെ മോചനത്തിനായി വിദേശ ഇടപെടൽ അനിവാര്യമാണെന്നാണ് ഹമീദിയുടെ വാദം.
അയത്തൊള്ള അലി ഖമനയ്യുടെ നേതൃത്വത്തിലുള്ള ഭരണകൂടവുമായി ചർച്ച നടത്തുന്നത് പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് ആളുകളെ ചതിക്കുന്നതിനു തുല്യമാണെന്നു ഹമീദി പറഞ്ഞു. ഖമനെയുടെ സൈന്യത്തെ നേരിടാൻ സാധാരണക്കാരായ ഇറാൻ പൗരന്മാർക്കു കഴിയില്ലെന്നും അമേരിക്ക ഇറാനെ ആക്രമിക്കുക എന്നതാണ് തങ്ങളുടെ അവസാന പ്രതീക്ഷയെന്നും യുവാവ് വീഡിയോയിൽ പറയുന്നു.
കൂട്ടക്കൊല
റഷ്യ-യുക്രെയ്ൻ യുദ്ധത്തിലും ഇസ്രയേൽ- പലസ്തീൻ സംഘർഷത്തിലും മരിച്ചവരേക്കാൾ കൂടുതൽ ആളുകൾ ഇറാനിലെ പ്രതിഷേധങ്ങൾക്കിടെ കൊല്ലപ്പെട്ടുവെന്ന് ഹമീദി വെളിപ്പെടുത്തുന്നു. 40,000ലേറെ ആളുകൾ കൊല്ലപ്പെട്ടതായാണ് ഹമീദി അവകാശപ്പെടുന്നത്. "ഇവിടെ ജനിച്ചതിൽ എനിക്കു ചിരി വരുന്നു, ഭാവിയില്ലാത്ത ഒരിടം. എനിക്ക് ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ കഴിയുന്നില്ല...' എന്നിങ്ങനെ തന്റെ നിരാശയും ഹമീദി ലോകത്തോടു പങ്കുവയ്ക്കുന്നു. പൂർണമായും ഒറ്റപ്പെട്ടുപോയ ഒരവസ്ഥയിലാണ് ഇറാനിലെ ജനങ്ങളെന്നും അവർ പിന്തുണയ്ക്കണമെന്നും അഭ്യർഥിച്ചുകൊണ്ടാണ് ഹമീദി വീഡിയോ അവസാനിപ്പിക്കുന്നത്.
ഇറാനിൽ അറസ്റ്റ് തുടരുന്നു
ഇറാൻ ഭരണകൂടം രാജ്യത്ത് അടിച്ചമർത്തലുകൾ ശക്തമാക്കുന്നതിനിടയിലാണ് ഹമീദിയുടെ ആത്മഹത്യ. വീഡിയോ ലോകനേതാക്കൾക്കിടയിലും മനുഷ്യാവകാശ സംഘടനകൾക്കിടയിലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. നൊബേൽ സമ്മാന ജേതാവ് നർഗീസ് മുഹമ്മദി ഉൾപ്പെടെയുള്ള പ്രമുഖർക്കു കൂടുതൽ ജയിൽ ശിക്ഷ നൽകുകയും പ്രതിപക്ഷ നേതാക്കളുടെ തുറുങ്കിലടയ്ക്കുന്നതു തുടരുകയുമാണ്. അതേസമയം, മറുവശത്ത് ഒമാൻ വഴി അമേരിക്കയുമായി ആണവ ചർച്ചകൾ തുടരാനും ഇറാൻ ശ്രമിക്കുന്നുണ്ട്.
International
ന്യൂയോർക്ക്/മുംബൈ: അന്താരാഷ്ട്രതലത്തിൽ വൻ വിവാദങ്ങൾ സൃഷ്ടിച്ച അമേരിക്കൻ ലൈംഗിക ഇടപാടുകാരൻ ജെഫ്രി എപ്സ്റ്റീനുമായി വ്യവസായി അനിൽ അംബാനിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകൾ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണു ഞെട്ടിക്കുന്ന വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്. 2017 മുതൽ 2019 വരെയുള്ള കാലയളവിൽ ഇരുവരും തമ്മിൽ നടത്തിയ സന്ദേശങ്ങൾ ഇവരുടെ സൗഹൃദത്തിന്റെ ആഴം വെളിപ്പെടുത്തുന്നതാണ്.
സ്ത്രീകളെ ആവശ്യപ്പെട്ട് അനിൽ അംബാനി
ഇരുവരും തമ്മിലുള്ള സംഭാഷണങ്ങളിൽ ബിസിനസ് കാര്യങ്ങൾക്കൊപ്പം സ്ത്രീകളെക്കുറിച്ചുള്ള പരാമർശങ്ങളും കടന്നുവരുന്നുണ്ട്. 2017 മാർച്ചിൽ നടന്ന ഒരു സംഭാഷണത്തിൽ, ഒരാളെ നിർദേശിക്കാൻ അംബാനി ആവശ്യപ്പെട്ടപ്പോൾ, സന്ദർശനം രസകരമാക്കാൻ ഉയരമുള്ള, സ്വർണത്തലമുടിയുള്ള ഒരു സ്വീഡിഷ് സുന്ദരിയെ എപ്സ്റ്റീൻ നിർദേശിച്ചു. ഇതിന് അത് ഏർപ്പാട് ചെയ്യൂ- എന്ന് അംബാനി മറുപടി നൽകിയതായും റിപ്പോർട്ടിലുണ്ട്.
ഹോളിവുഡ് ബന്ധങ്ങളെക്കുറിച്ചും ഇവർ ചർച്ച ചെയ്തിട്ടുണ്ട്. അംബാനിയുടെ സിനിമാ താത്പര്യങ്ങളെക്കുറിച്ച് ചോദിച്ച എപ്സ്റ്റീൻ, മെറിൽ സ്ട്രീപ്പിനെ പോലെ ഉള്ളവരല്ലല്ലോ നിങ്ങളുടെ ഇഷ്ടം?- എന്നു ചോദിക്കുന്നുണ്ട്.
മറുപടിയായി സ്കാർലറ്റ് ജോഹാൻസനെ പോലെയുള്ള യുവനടിമാരെയാണ് താൻ ഇഷ്ടപ്പെടുന്നതെന്നും അംബാനി മറുപടി പറയുന്നുണ്ട്. അംബാനിയുടെ റിലയൻസ് എന്റർടൈൻമെന്റ്സ് സഹനിർമാണം നിർവഹിച്ച -ഗോസ്റ്റ് ഇൻ ദി ഷെൽ- എന്ന ചിത്രത്തിലെ നായികയായിരുന്നു ജോഹാൻസൺ. 2017-ൽ ആണ് ചിത്രം റിലീസ് ചെയ്തത്.
അംബാനി കുടുംബത്തെ പഠിക്കാൻ ശ്രമം
അനിൽ അംബാനിയെയും കുടുംബത്തെയും കുറിച്ച് കൂടുതൽ മനസിലാക്കാൻ എപ്സ്റ്റീൻ ശ്രമിച്ചിരുന്നുവെന്നതിനും തെളിവുണ്ട്. അംബാനി ആൻഡ് സൺസ്, സ്റ്റോംസ് ഇൻ ദി സീ വിൻഡ് തുടങ്ങിയ പുസ്തകങ്ങൾ എപ്സ്റ്റീൻ വരുത്തിച്ചു വായിച്ചിരുന്നു. സഹോദരൻ മുകേഷ് അംബാനിയുമായുള്ള അകൽച്ചയെക്കുറിച്ചം ബിസിനസ് പശ്ചാത്തലത്തെക്കുറിച്ചും ഇയാൾ അന്വേഷിച്ചിരുന്നതായും രേഖകൾ വ്യക്തമാക്കുന്നു.
നിഗൂഢ കൂടിക്കാഴ്ചകൾ
പാരീസിലും ന്യൂയോർക്കിലും ഇരുവരും നേരിട്ടു കാണാൻ പദ്ധതിയിട്ടിരുന്നു. 2019ൽ അനിൽ അംബാനി ന്യൂയോർക്ക് സന്ദർശിച്ചപ്പോൾ തന്റെ മാൻഹട്ടനിലെ വസതിയിലേക്ക് എപ്സ്റ്റീൻ ക്ഷണിച്ചിരുന്നു. ആരെയെങ്കിലും രഹസ്യമായി കാണണമെന്നുണ്ടെങ്കിൽ അറിയിക്കുക... എന്ന വാഗ്ദാനവും എപ്സ്റ്റീൻ നൽകിയിരുന്നതായും രേഖകൾ പറയുന്നു.
ഇന്ത്യൻ-അമേരിക്കൻ എഴുത്തുകാരനും മോട്ടിവേഷണൽ സ്പീക്കറുമായ ദീപക് ചോപ്ര ഉൾപ്പെടെയുള്ള പ്രമുഖർ അനിൽ അംബാനിയെക്കുറിച്ച് എപ്സ്റ്റീന് വിവരങ്ങൾ കൈമാറിയിരുന്നതായും റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. വളരെ സമ്പന്നൻ, പ്രശസ്തി ആഗ്രഹിക്കുന്നയാൾ, സെലിബ്രിറ്റികളോട് താത്പര്യമുള്ളയാൾ... തുടങ്ങിയ കാര്യങ്ങളാണ് ചോപ്ര അനിൽ അംബാനിയെക്കുറിച്ചു പറഞ്ഞത്.
നിലവിൽ ഇന്ത്യയിൽ ബാങ്ക് വായ്പാ തട്ടിപ്പ് ഉൾപ്പെടെയുള്ള കേസുകൾ നേരിടുന്ന അനിൽ അംബാനിയെ സംബന്ധിച്ചിടത്തോളം, ലൈംഗിക ഇടപാടുകാരൻ എപ്സ്റ്റീനുമായി ഉണ്ടായിരുന്ന ബന്ധം വലിയ തിരിച്ചടിയായിരിക്കുകയാണ്.
International
ന്യൂഡൽഹി: ഗൾഫ് മേഖലയിൽ അമേരിക്കൻ സൈനിക വിന്യാസം ശക്തമാകുന്നതിനിടെ ശക്തമായ മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. ഭീഷണിയുടെ ഭാഷ ഇറാനോടു ചെലവാകില്ലെന്നും ബഹുമാനത്തിനു മാത്രമേ ബഹുമാനം നൽകൂ എന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. ആണവകരാർ സംബന്ധിച്ച ചർച്ചകൾ അടുത്ത ആഴ്ച പുനരാരംഭിക്കാനിരിക്കെയാണ് മേഖലയിൽ സംഘർഷാവസ്ഥ ശക്തമാകുന്നത്.
യുറേനിയം സമ്പുഷ്ടീകരണത്തിൽനിന്നു പിന്നോട്ടില്ലെന്നു പെസെഷ്കിയാൻ എക്സിൽ കുറിച്ചു. "അന്താരാഷ്ട്ര ആണവ കരാറുകൾ പ്രകാരം യുറേനിയം സമ്പുഷ്ടീകരിക്കാൻ ഇറാന് അവകാശമുണ്ട്. ഭീഷണിപ്പെടുത്തി ഇറാനെ കീഴ്പ്പെടുത്താമെന്ന് ആരും കരുതേണ്ട...'
ഒമാനിൽ നടന്ന ചർച്ചകൾ പുരോഗതിയുണ്ടാക്കിയെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിനാണ് തന്റെ സർക്കാർ ആഗ്രഹിക്കുന്നതെന്നും പെസെഷ്കിയാൻ കൂട്ടിച്ചേർത്തു. എന്നാൽ, ഒരേസമയം ചർച്ചയും ഉപരോധവും സൈനിക ഭീഷണിയും ഉയർത്തുന്ന അമേരിക്കൻ നിലപാടിനെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വിമർശിച്ചു.
അമേരിക്കൻ പടയൊരുക്കം
ഇറാന്റെ ആണവ നിലപാടുകളിലും ജനുവരിയിൽ നടന്ന പ്രതിഷേധങ്ങൾക്കെതിരെയുള്ള കർശന നടപടികളിലും പ്രതിഷേധിച്ചാണ് അമേരിക്കൻ ഭരണകൂടം പടയൊരുക്കം നടത്തുന്നത്.
വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ഏബ്രഹാം ലിങ്കൺ നിലവിൽ അറബിക്കടലിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ യുഎസ്എസ് ഡെൽബർട്ട് ഡി ബ്ലാക്ക് സൂയസ് കനാൽ കടന്ന് ചെങ്കടലിലേക്കു പ്രവേശിച്ചു. യുദ്ധം തുടങ്ങിയാൽ ഇറാൻ നടത്താൻ ഇടയുള്ള മിസൈൽ ആക്രമണങ്ങളെ തകർക്കാനാണ് മിസൈൽ ഡിസ്ടോയർ ഷിപ് എത്തിച്ചതെന്നു കരുതുന്നു.
ജോർദാനിലെ സൈനികത്താവളത്തിൽ പന്ത്രണ്ടോളം എഫ്-15 യുദ്ധവിമാനങ്ങളും എംക്യു-9 റീപ്പർ ഡ്രോണുകളും അമേരിക്ക വിന്യസിച്ചിട്ടുണ്ട്. ഗൾഫ് മേഖലയിൽ അത്യാധുനിക നിരീക്ഷണ ഡ്രോണുകളും പട്രോളിംഗ് വിമാനങ്ങളും അമേരിക്ക സജ്ജമാക്കിയിട്ടുണ്ട്.
ഇറാനിലെ ആഭ്യന്തരസംഘർഷം
ഇറാനിലെ ആഭ്യന്തരവിഷയങ്ങളും അന്താരാഷ്ട്രതലത്തിൽ ചർച്ചയാകുന്നുണ്ട്. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുടെ പേരിൽ പ്രമുഖ പരിഷ്കരണവാദികളെ അറസ്റ്റ് ചെയ്തതും നൊബേൽ ജേതാവ് നർഗെസ് മുഹമ്മദിക്കു വീണ്ടും തടവ് ശിക്ഷ വിധിച്ചതും അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതും മേഖലയിലെ സംഘർഷത്തിനു ആക്കം കൂട്ടുന്നു.
വരാനിരിക്കുന്ന ചർച്ചകൾ
ഇസ്രയേൽ-ഇറാൻ യുദ്ധത്തിനു ശേഷം ഒമാനിൽവച്ചാണ് ഇരു രാജ്യങ്ങളും വീണ്ടും ചർച്ചകൾക്കു തുടക്കമിടുന്നത്. ഉപരോധങ്ങൾ നീക്കുക എന്നതാണ് ഇറാന്റെ പ്രധാന ലക്ഷ്യം. എന്നാൽ, ആണവ പദ്ധതിയോടൊപ്പം ഇറാന്റെ മിസൈൽ ശേഷിയും പ്രാദേശിക ഭീകരസംഘടനകൾക്കുള്ള പിന്തുണയും ചർച്ച ചെയ്യണമെന്ന് അമേരിക്കയും ഇസ്രയേലും ആവശ്യപ്പെടുന്നു. ചൈന, റഷ്യ എന്നീ രാജ്യങ്ങളുമായി കൂടിയാലോചനകൾ നടത്തിവരികയാണെന്ന് ഇറാൻ വ്യക്തമാക്കി.
International
ന്യൂയോർക്ക്: അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ ദുരൂഹ ഇടപാടുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതോടെ ആഗോളതലത്തിൽ പല വന്പന്മാരും പ്രതിക്കൂട്ടിലാകുന്നു! അമേരിക്കൻ സർക്കാർ പുറത്തുവിട്ട ലക്ഷക്കണക്കിനു പേജുകൾ വരുന്ന പുതിയ എപ്സ്റ്റീൻ ഫയലുകളിൽ ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളും നിരവധി രാഷ്ട്രീയനേതാക്കളും ഉൾപ്പെട്ടതായാണ് സൂചന. 30 ലക്ഷം പേജുകൾ, 1.8 ലക്ഷം ചിത്രങ്ങൾ, 2,000 വീഡിയോ എന്നിവ ഉൾപ്പെടുന്നതാണ് പുറത്തുവന്ന പുതിയ രേഖകൾ. എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട് പ്രകാരം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ട നിയമത്തെത്തുടർന്നാണ് രേഖകൾ പരസ്യപ്പെടുത്തിയത്. എന്നാൽ, പല നിർണായക വിവരങ്ങളും ഇപ്പോഴും മറച്ചുവച്ചിരിക്കുകയാണെന്ന് ഡെമോക്രാറ്റുകൾ ശക്തമായി ആരോപിക്കുന്നു.
ഫയലുകളിലെ പ്രമുഖർ
പുറത്തുവന്ന രേഖകളിൽ പേരുള്ള പലരും തങ്ങൾക്കെതിരേയുള്ള ആരോപണങ്ങൾ നിഷേധച്ചിട്ടുണ്ട്. ലിസ്റ്റിൽ ഉൾപ്പെട്ടു എന്നത് കുറ്റകൃത്യത്തിൽ പങ്കാളികളാണെന്നതിന് തെളിവല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഇലോൺ മസ്ക് - എപ്സ്റ്റീനുമായി മസ്ക് നടത്തിയ ഇ മെയിൽ സംഭാഷണങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദ്വീപിലെ പാർട്ടികളെക്കുറിച്ചുള്ള അന്വേഷണങ്ങൾ ഇമെയിലിലുണ്ട്. എന്നാൽ, താൻ എപ്സ്റ്റീന്റെ ദ്വീപ് സന്ദർശിച്ചിട്ടില്ലെന്നാണ് മസ്കിന്റെ പ്രതികരണം.
പ്രതിക്കൂട്ടിലായ വമ്പൻമാർ
ബിൽ ഗേറ്റ്സ് - ഗേറ്റ്സിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന പരാമർശങ്ങൾ എപ്സ്റ്റീൻ എഴുതിയതെന്നു കരുതപ്പെടുന്ന ഇമെയിലുകളിലുണ്ട്. റഷ്യൻ യുവതികളുമായുള്ള ബന്ധത്തെത്തുടർന്ന്, ലൈംഗികരോഗം ബാധിച്ചെന്നും ആരോഗ്യപ്രശ്നങ്ങൾ മറച്ചുവയ്ക്കാൻ എപ്സ്റ്റീൻ സഹായിച്ചതായി ഇമെയിലുകൾ അവകാശപ്പെടുന്നു. എന്നാൽ, ഇത് എപ്സ്റ്റീന്റെ വ്യാജ അവകാശവാദങ്ങൾ മാത്രമാണെന്നു ഗേറ്റ്സിന്റെ വക്താവ് അറിയിച്ചു.
ഡോണൾഡ് ട്രംപ് - ട്രംപിനെതിരേ എഫ്ബിഐക്കു ലഭിച്ച നിരവധി പരാതികൾ ഫയലിലുണ്ട്. എന്നാൽ, ഇവയിൽ ഭൂരിഭാഗവും തെളിവുകളില്ലാത്ത വെറും ആരോപണങ്ങളാണെന്നാണ് റിപ്പോർട്ട്. താൻ വർഷങ്ങൾക്ക് മുമ്പേ എപ്സ്റ്റീനുമായുള്ള ബന്ധം ഉപേക്ഷിച്ചതാണെന്നു ട്രംപ് ആവർത്തിച്ചു വ്യക്തമാക്കുന്നു. അതേസമയം, ട്രംപിന്റെ എതിർകക്ഷികൾ ട്രംപിന്റെ അവകാശവാദത്തെ തള്ളിക്കളഞ്ഞു.
ആൻഡ്രു രാജകുമാരൻ (ബ്രിട്ടൻ) - ആൻഡ്രു രാജകുമാരൻ വിവിധ യുവതികളോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഫയലിലുണ്ട്. ഇത് വലിയ വിവാദത്തിനു തിരികൊളുത്തിയിട്ടുണ്ട്.
റിച്ചാർഡ് ബ്രാൻസൺ- വിർജിൻ ഗ്രൂപ്പ് തലവൻ ബ്രാൻസണും എപ്സ്റ്റീനും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. അതേസമയം, എപ്സ്റ്റീന്റെ സ്വഭാവത്തെക്കുറിച്ച് സൂചന ലഭിച്ചപ്പോൾ തന്നെ ബന്ധം അവസാനിപ്പിച്ചതായി ബ്രാൻസൺ വിശദീകരിക്കുന്നു.
സ്റ്റീവ് ബാനൻ - ട്രംപിന്റെ മുൻ ചീഫ് സ്ട്രാറ്റജിസ്റ്റ് ആയിരുന്ന സ്റ്റീവ് ബാനൻ, എപ്സ്റ്റീന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ സഹായിച്ചതായി രേഖകൾ സൂചിപ്പിക്കുന്നു. എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വാർത്തകൾ പ്രതിരോധിക്കാനും അദ്ദേഹത്തെ ഒരു ജീവകാരുണ്യ പ്രവർത്തകനായി ചിത്രീകരിക്കാനും ബാനൻ തന്ത്രങ്ങൾ മെനഞ്ഞതായി ഇമെയിലുകൾ വ്യക്തമാക്കുന്നു.
ഹോവാർഡ് ലുട്നിക് - യുഎസ് കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറി ഹോവാർഡ് ലുട്നിക്കും കുടുംബവും എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപ് സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നതായി ഇമെയിലുകൾ വെളിപ്പെടുത്തുന്നു. എന്നാൽ, ഭാര്യയുടെ സാന്നിധ്യത്തിൽ മാത്രമാണ് കൂടിക്കാഴ്ചകൾ നടന്നതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പ്രതികരിച്ചു.
ലാറി സമ്മേഴ്സ് - മുൻ യുഎസ് ട്രഷറി സെക്രട്ടറിയും ഹാർവാർഡ് സർവകലാശാല മുൻ പ്രസിഡന്റുമായ ലാറി സമ്മേഴ്സ്, എപ്സ്റ്റീനുമായി നടത്തിയ നിരന്തര സമ്പർക്കത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഓപ്പൺ എഐ ബോർഡ് ഉൾപ്പെടെയുള്ള സ്ഥാനങ്ങളിൽനിന്നു രാജിവച്ചു.
സ്റ്റീവ് ടിഷ് - ന്യൂയോർക്ക് ജയന്റ്സ് സഹ ഉടമയായ സ്റ്റീവ് ടിഷ്, എപ്സ്റ്റീന്റെ വീട്ടിൽ വച്ചു കണ്ട സ്ത്രീകളെക്കുറിച്ച് അന്വേഷിച്ചതിന്റെ വിവരങ്ങൾ പുറത്തുവന്നു. സ്ത്രീകൾ -പ്രഫഷണലുകൾ- ആണോ എന്ന് ടിഷ് ചോദിച്ചതായും രേഖകളിലുണ്ട്.
ബ്രെറ്റ് രത്നർ - പ്രശസ്ത ഹോളിവുഡ് സംവിധായകൻ ബ്രെറ്റ് രത്നർ എപ്സ്റ്റീനോടൊപ്പം ഇരിക്കുന്ന ചിത്രങ്ങളും ഫയലിലുണ്ട്. മെലാനിയ ട്രംപിനെക്കുറിച്ചുള്ള ഡോക്യുമെന്ററി സംവിധാനം ചെയ്തത് ഇദ്ദേഹമാണ്.
മറ്റു പ്രധാന വ്യക്തികൾ
മുൻ ബ്രിട്ടീഷ് മന്ത്രി ലോർഡ് മാൻഡൽസൺ, മുൻ സ്ളൊവാക്യൻ വിദേശകാര്യമന്ത്രി മിറോസ്ളോവ് ലജ്കാക്, ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ, മുൻ ഇസ്രായേൽ പ്രധാനമന്ത്രി എഹൂദ് ബരാക് എന്നിവരുടെ പേരുകളും രേഖകളിൽ പരാമർശിക്കുന്നുണ്ട്. ഇതിനെത്തുടർന്ന് മിറോസ്ളോവ് ലജ്കാക് തന്റെ പദവിയിൽ നിന്ന് രാജിവച്ചു. മാൻഡൽസണും ഹൗസ് ഓഫ് ലോർഡ്സിൽനിന്ന് ഒഴിയുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒളിമ്പിക് കമ്മിറ്റി ചെയർമാൻ കേസി വാസർമാൻ, പ്രശസ്ത ഇൻഫ്ലുവൻസർ പീറ്റർ അറ്റിയ എന്നിവരും എപ്സ്റ്റീനുമായോ അദ്ദേഹത്തിന്റെ സഹായി ഘിസ്ലെയ്ൻ മാക്സ്വെല്ലുമായോ ബന്ധം പുലർത്തിയതായി രേഖകൾ പറയുന്നു. ഇന്ത്യയിലെ ചില വൻ വ്യവസായികളും എപ്സ്റ്റീന്റെ വലയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. അനിൽ അംബാനിയടക്കം ചിലരുടെ പേരുകൾ ഇതിനകംതന്നെ പുറത്തുവന്നു കഴിഞ്ഞു.
നീതിക്കായുള്ള പോരാട്ടം
എപ്സ്റ്റീന്റെ ഇരകളായ പെൺകുട്ടികൾക്കു നീതി ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പുറത്തുവന്ന ഇമെയിലുകളും ചിത്രങ്ങളും വരുംദിവസങ്ങളിൽ കൂടുതൽ നിയമനടപടികളിലേക്ക് നയിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2019ൽ ജയിലിൽ വച്ചാണ് എപ്സ്റ്റീൻ ജീവനൊടുക്കിയത്. എങ്കിലും അദ്ദേഹത്തിന്റെ കൂട്ടാളിയായ ഘിസ്ലെയ്ൻ മാക്സ്വെൽ നിലവിൽ തടവു ശിക്ഷ അനുഭവിക്കുകയാണ്.
International
കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധം ജൂണിൽ അവസാനിപ്പിക്കാൻ അമേരിക്ക ആഗ്രഹിക്കുന്നതായി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി അറിയിച്ചു. അടുത്തയാഴ്ച അമേരിക്കയിലെ മയാമിയിൽ റഷ്യ- യുക്രെയ്ൻ ചർച്ച നടത്താമെന്ന് അമേരിക്ക നിർദേശിച്ചിട്ടുണ്ട്. യുക്രെയ്ന് ഇതു സ്വീകാര്യമാണ്.
ജൂണിൽ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക റഷ്യക്കും യുക്രെയ്നും മേൽ സമ്മർദം ചെലുത്തുമെന്ന് സെലൻസ്കി പറഞ്ഞു. വർഷാവസാനം അമേരിക്കയിൽ നടക്കാൻ പോകുന്ന മിഡ് ടേം തെരഞ്ഞെടുപ്പുകൂടി മുന്നിൽക്കണ്ടാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയുടെ മധ്യസ്ഥതയിൽ റഷ്യയും യുക്രെയ്നും അബുദാബിയിൽ ചർച്ച നടത്തിയിരുന്നു. എന്നാൽ യുദ്ധത്തടവുകാരെ പരസ്പരം കൈമാറാനുള്ള ധാരണ ഒഴിച്ചാൽ സുപ്രധാന തീരുമാനങ്ങളുണ്ടായില്ല.
ഇതിനിടെ, മാർച്ചിൽ വെടിനിർത്താനുള്ള നീക്കങ്ങളാണ് ട്രംപ് ഭരണകൂടം നടത്തിയതെന്ന് റിപ്പോർട്ടുണ്ട്. യുക്രെയ്നും അമേരിക്കയും ഇക്കാര്യം ചർച്ച ചെയ്തു. റഷ്യക്ക് ഭൂമി വിട്ടുകൊടുക്കുന്നത് അടക്കമുള്ള നിർദേശങ്ങൾ അടങ്ങിയ വെടിനിർത്തൽ ധാരണയിൽ യുക്രെയ്നിൽ ഹിതപരിശോധനയും ഒപ്പം പൊതു തെരഞ്ഞെടുപ്പും നടത്താനാനുള്ള നിർദേശമാണ് ചർച്ച ചെയ്തത്. എന്നാൽ, ഭൂമി വിട്ടുകൊടുക്കുന്നതു സംബന്ധിച്ച് തർക്കം തുടരുന്നതിനാൽ ഈ നിർദേശം പ്രായോഗികമായേക്കില്ല എന്നാണ് അനുമാനം.
റഷ്യൻ ആക്രമണം
കീവ്: സമാധാന ചർച്ചകൾക്കിടെ യുക്രെയ്നിൽ റഷ്യൻ വ്യോമാക്രമണം തുടരുന്നു.റഷ്യൻ സേന വെള്ളിയാഴ്ച രാത്രി യുക്രെയ്ന്റെ വൈദ്യുതിവിതരണ സംവിധാനങ്ങളെ ലക്ഷ്യമിട്ട് വൻ ആക്രമണം നടത്തിയതായി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു. 400 ഡ്രോണുകളും 40 മിസൈലുകളുമാണ് റഷ്യ പ്രയോഗിച്ചത്. രണ്ടു താപവൈദ്യുതി നിലയങ്ങൾ ആക്രമിക്കപ്പെട്ടു.
International
ടെഹ്റാൻ: അമേരിക്കയുമായുള്ള ആണവചർച്ച നല്ല തുടക്കമായിരുന്നുവെന്നും ഇനിയും തുടരുമെന്നും ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ഒമാന്റെ മധ്യസ്ഥതയിൽ അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായി പരോക്ഷചർച്ച പൂർത്തിയാക്കിയതിനു പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അതേസമയം, ചർച്ച തുടരാൻ അമേരിക്ക ഭീഷണിയും സമ്മർദവും അവസാനിപ്പിക്കണമെന്നും അരാഗ്ചി വ്യക്തമാക്കി. ആണവപദ്ധതികൾ ഒഴികെയുള്ള വിഷയങ്ങളിൽ ചർച്ചയില്ലെന്നും കൂട്ടിച്ചേർത്തു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതി അടക്കമുള്ള വിഷയങ്ങളിലും ചർച്ച വേണമെന്ന് അമേരിക്ക നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഒമാനിൽ വിഷയം ചർച്ചയായില്ലെന്നാണ് സൂചന.
ഇറേനിയൻ മണ്ണിൽ യുറേനിയം സന്പുഷ്ടീകരണം പാടില്ലെന്ന് അമേരിക്ക ചർച്ചയിൽ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. എന്നാൽ, സമാധാന ആവശ്യങ്ങൾക്കായി യുറേനിയം സന്പുഷ്ടീകരണത്തിനുള്ള അവകാശം ഉപേക്ഷിക്കില്ലെന്ന നിലപാട് ഇറാൻ ആവർത്തിച്ചു. സന്പുഷ്ടീകരണത്തിന്റെ തോത് സംബന്ധിച്ച് ചർച്ചയാകാം. ഇതിനു പകരമായി ഇറാനെതിരായ ഉപരോധങ്ങൾ അമേരിക്ക ഉടൻ പിൻവലിക്കുകയും പശ്ചിമേഷ്യയിലെ യുദ്ധസന്നാഹം അവസാനിപ്പിക്കുകയും വേണമെന്നാവശ്യപ്പെട്ടു.
ഇറാനുമായുള്ള അടുത്ത ചർച്ച അടുത്തയാഴ്ച ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഏതുവിധവും അമരിക്കയുമായി ധാരണയുണ്ടാക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ ഡിസി: ആണവചർച്ചകൾക്കിടെ ഇറാനുമേൽ സമ്മർദം വർധിപ്പിക്കാൻ തീരുവയും ഉപരോധവും വർധിപ്പിച്ച് അമേരിക്ക. ഇറാനുമായി വ്യാപാരത്തിലേർപ്പെടുന്ന രാജ്യങ്ങൾക്കുമേൽ ഇറക്കുമതി തീരുവ വർധിപ്പിക്കുന്ന ഉത്തരവ് പ്രസിഡന്റ ്ട്രംപ് പുറപ്പെടുവിച്ചു.
ഇറേനിയൻ ഉത്പന്നങ്ങളും സേവനങ്ങളും നേരിട്ടോ പരോക്ഷമായോ വാങ്ങുന്ന രാജ്യങ്ങളാണ് നടപടി നേരിടുക. തീരുവ എത്ര ശതമാനമായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയില്ല. 25 ശതമാനം ആയിരിക്കുമെന്ന് അദ്ദേഹം മുന്‍പ് സൂചിപ്പിച്ചിരുന്നു.
ഇറേനിയൻ ഭരണകൂടത്തിന്റെ പ്രധാന വരുമാനമാർഗങ്ങൾ തടയുന്നതിന് ഈ നടപടികൾ അത്യാവശ്യമാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ഇതിനു പുറമേ ഇറാനെതിരായ ഉപരോധം വർധിപ്പിക്കുന്നതായും അമേരിക്ക അറിയിച്ചു. ഇറാന്റെ എണ്ണവ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്ന 15 സ്ഥാപനങ്ങൾ, 14 ടാങ്കർ കപ്പലുകൾ എന്നിവയ്ക്കെതിരേയാണ് ഉപരോധങ്ങൾ.
International
വാഷിംഗ്ടൺ: ഇറാന്റെ എണ്ണ അനധികൃതമായി കടത്തുന്നതിനായി ഉപയോഗിക്കുന്ന 'ഷാഡോ ഫ്ലീറ്റിലെ' കപ്പലുകൾക്കും അവയുമായി ബന്ധപ്പെട്ട കമ്പനികൾക്കും മേൽ അമേരിക്കൻ ഭരണകൂടം കർശനമായ ഉപരോധം ഏർപ്പെടുത്തി. ഇറാന്റെ വരുമാന സ്രോതസ്സുകൾ തടയുന്നതിന്റെ ഭാഗമായാണ് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റിന്റെ ഈ നടപടി.
രാജ്യാന്തര ഉപരോധങ്ങൾ മറികടന്ന് ഇറാന്റെ പെട്രോളിയം ഉത്പന്നങ്ങൾ വിദേശ വിപണികളിൽ എത്തിക്കാൻ സഹായിക്കുന്ന ഡസൻ കണക്കിന് കപ്പലുകളെയും അവയുടെ ഉടമസ്ഥരെയും ലക്ഷ്യമിട്ടാണ് പുതിയ നടപടി. ഈ കപ്പലുകൾ പലപ്പോഴും പഴയതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണെന്ന് യുഎസ് ആരോപിക്കുന്നു.
മധ്യപൂർവേഷ്യയിലെ സായുധ ഗ്രൂപ്പുകൾക്ക് ധനസഹായം നൽകുന്നതിനായി ഇറാൻ ഈ എണ്ണക്കടത്തിൽ നിന്നുള്ള വരുമാനം ഉപയോഗിക്കുന്നുവെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ഭീകരപ്രവർത്തനങ്ങൾക്കും പ്രാദേശിക അസ്ഥിരതയ്ക്കും എതിരെ നിലപാട് ശക്തമാക്കുന്നതിന്റെ ഭാഗമാണിതെന്ന് യുഎസ് വ്യക്തമാക്കി.
ഉപരോധം ഏർപ്പെടുത്തിയതോടെ ഈ കമ്പനികൾക്കും കപ്പലുകൾക്കും അമേരിക്കൻ സാമ്പത്തിക വ്യവസ്ഥയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടും. ഇവരുടെ അമേരിക്കയിലുള്ള ആസ്തികൾ കണ്ടുകെട്ടുകയും അമേരിക്കക്കാരുമായോ അമേരിക്കൻ ബാങ്കുകളുമായോ ഇടപാട് നടത്തുന്നതിൽ നിന്ന് ഇവരെ വിലക്കുകയും ചെയ്യും.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഇറാന്റെ എണ്ണ കയറ്റുമതിയിൽ പ്രധാന പങ്കുവഹിക്കുന്ന ചൈന അടക്കമുള്ള രാജ്യങ്ങളിലെ കമ്പനികളും ഈ ഉപരോധത്തിന്റെ പരിധിയിൽ വരുന്നുണ്ട്.
ഇറാന്റെ സാമ്പത്തിക അടിത്തറയെ തകർക്കാനും അവരുടെ സൈനിക പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിംഗ് തടയാനുമുള്ള അമേരിക്കയുടെ സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമായാണ് ഈ ഉപരോധത്തെ അന്താരാഷ്ട്ര നിരീക്ഷകർ കാണുന്നത്.
International
വത്തിക്കാൻ സിറ്റി: അമേരിക്കയും റഷ്യയും തമ്മിലുള്ള അണ്വായുധ നിയന്ത്രണ കരാറായ ന്യൂ സ്റ്റാർട്ട് പുതുക്കണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പയുടെ അഭ്യർഥന. ആയുധമത്സരം ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ നിലവിലെ ലോകസാഹചര്യം ആവശ്യപ്പെടുന്നുണ്ടെന്നും മാർപാപ്പ പറഞ്ഞു.
“ഓരോ രാജ്യവും വിന്യസിച്ചിരിക്കുന്ന തന്ത്രപരമായ ആണവായുധങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്ന, ആണവായുധ നിയന്ത്രണ ഉടമ്പടിയായ ന്യൂ സ്റ്റാർട്ട് പുതുക്കാൻ റഷ്യയിലെയും അമേരിക്കയിലെയും നേതാക്കൾ സന്നദ്ധമാകണം. ഭയത്തിനും അവിശ്വാസത്തിനും പകരം പൊതുനന്മയ്ക്കായിട്ടുള്ള ധാർമികത സ്ഥാപിക്കേണ്ടത് മുമ്പെന്നത്തേക്കാളും അത്യന്താപേക്ഷിതമാണ്”-മാർപാപ്പ പറഞ്ഞു.
യുദ്ധത്തിന്റെ കെടുതികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന യുക്രെയ്നിലെ ജനങ്ങൾക്കുവേണ്ടി പ്രാർഥിക്കണമെന്നും മാർപാപ്പ അഭ്യർഥിച്ചു. “ശീതകാലസമയത്തും അവിടുത്തെ ഊർജ അടിസ്ഥാനസൗകര്യങ്ങൾക്കുനേരേ റഷ്യൻ ബോംബാക്രമണങ്ങൾ തുടരുകയാണ്. അതിശൈത്യമായതിനാൽ അതു നേരിടാൻ വൈദ്യുതിയില്ലാതെ അവിടുത്തെ ജനങ്ങൾ, പ്രത്യേകിച്ച് പ്രായമായവരും കുട്ടികളും വലയുകയാണ്. യുക്രെയ്ൻ ജനതയെ സഹായിക്കുന്ന പോളണ്ടിലെ കത്തോലിക്കാ രൂപതകൾക്കും മറ്റു രാജ്യങ്ങൾക്കും നന്ദിയുണ്ട് -”മാർപാപ്പ പറഞ്ഞു.
2010ൽ പ്രേഗിൽ യുഎസും റഷ്യയും ഒപ്പുവച്ച കരാറിന്റെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. കരാർ പുതുക്കിയില്ലെങ്കിൽ ഇരു രാജ്യങ്ങൾക്കും ആണവായുധങ്ങൾ സംഭരിക്കാൻ നിലവിലുള്ള നിയന്ത്രണങ്ങൾ ഇല്ലാതാകും. ഇത് ആയുധമത്സരം വർധിപ്പിക്കുമെന്ന ആശങ്കയ്ക്കിടെയാണ് മാർപാപ്പയുടെ ആഹ്വാനം.
കരാർ നീട്ടാൻ കൂടിയാലോചന
വാഷിംഗ്ടൺ: ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്നതിനിടെ യുഎസുമായുള്ള റഷ്യയുടെ ആണവായുധ കരാറിന്റെ കാലാവധി അവസാനിച്ചതോടെ ഇരു രാജ്യങ്ങളും കൂടിയാലോചന തുടങ്ങിയതായി റിപ്പോർട്ട്.
കരാർ തുടരാൻ ഇരു രാജ്യങ്ങളും ആശയവിനിമയം ആരംഭിച്ചതായി യുഎസ് മാധ്യമമായ ഓക്സിയോസാണു റിപ്പോർട്ട് ചെയ്തത്. അബുദാബി കേന്ദ്രീകരിച്ച് കഴിഞ്ഞ 24 മണിക്കൂറായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും അടിയന്തരമായി ആറു മാസത്തേക്കെങ്കിലും കരാർ നീട്ടിയേക്കുമെന്നും റിപ്പോർട്ടിലുണ്ട്. 2010ൽ ചെക് റിപ്പബ്ലിക് തലസ്ഥാനമായ പ്രേഗിൽ ഒപ്പുവച്ച ന്യൂ സ്റ്റാർട്ട് (ന്യൂ സ്ട്രാറ്റജിക് ആംസ് റിഡക്ഷൻ ട്രീറ്റി) കരാറാണ് ഇന്നലെ കാലഹരണപ്പെട്ടത്.
ഇരുകക്ഷികൾക്കും വിന്യസിക്കാവുന്ന തന്ത്രപ്രധാനമായ ആണവായുധങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്ന കരാറാണിത്. കരാർ നീട്ടിയില്ലെങ്കിൽ നിയന്ത്രണങ്ങളില്ലാതെ ഏത് ആണവായുധവും വിന്യസിക്കാൻ യുഎസിനും റഷ്യക്കും കഴിയും.
കരാർ അനൗപചാരികമായി ഒരു വർഷത്തേക്കുകൂടി നീട്ടാമെന്ന് സെപ്റ്റംബറിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ നിർദേശിച്ചിരുന്നെങ്കിലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ചൈനയെ ഉൾപ്പെടുത്താതെ ന്യൂ സ്റ്റാർട്ട് കരാർ പുതുക്കാൻ താത്പര്യമില്ലെന്ന് ട്രംപ് ആദ്യമായി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സൂചന നൽകിയിട്ടുണ്ട്.
2020 തെരഞ്ഞെടുപ്പിൽ ട്രംപിനെ തോൽപ്പിച്ച് പ്രസിഡന്റായ ജോ ബൈഡൻ കരാർ അഞ്ചു വർഷത്തേക്ക് നീട്ടാമെന്ന് സമ്മതിച്ചിരുന്നെങ്കിലും യുക്രെയ്ൻ യുദ്ധത്തോടെ യുഎസ്-റഷ്യ ബന്ധം വഷളാകുകയായിരുന്നു.
ചൈനയുടെ ആണവായുധശേഖരം അതിവേഗം വളരുകയാണെങ്കിലും നിലവിൽ റഷ്യയുടെയും യുഎസിന്റെയും പരിധിക്കു താഴെയാണ്. അതേസമയം, കരാറിന്റെ കാലാവധി അവസാനിച്ചാലും റഷ്യ ജാഗ്രതയോടെ മാത്രമേ പ്രതികരിക്കൂവെന്ന് കഴിഞ്ഞദിവസം ചൈനീസ് പ്രസിഡന്റ് ഷീ ജിംപിംഗുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പുടിൻ വ്യക്തമാക്കിയിട്ടുണ്ട്.
International
മോസ്കോ: ക്രൂഡ് ഓയിൽ ഇറക്കുമതി നിർത്തുമെന്ന് ഇന്ത്യ അറിയിച്ചിട്ടില്ലെന്ന് റഷ്യ. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തോടു പ്രതികരിക്കുകയായിരുന്നു ക്രെംലിൻ വക്താവ് ദിമിത്ര പെസ്കോവ്. ഇന്ത്യയുമായുള്ള ബന്ധം വികസിപ്പിക്കുന്നതിനുള്ള ശ്രമം റഷ്യ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. എണ്ണ ഇറക്കുമതി നിർത്തുന്നതു സംബന്ധിച്ച് ഇന്ത്യൻ എണ്ണകമ്പനികളുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് റഷ്യൻ ഊർജ മന്ത്രാലയം അറിയിച്ചു.
ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. 88 ശതമാനം ക്രൂഡ് ഓയിൽ ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യമായി ഇന്ത്യ മാറിയിരുന്നു.
അതേസമയം, റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് മാധ്യമങ്ങളോടു പറഞ്ഞു. അമേരിക്കയിൽനിന്നും വെനസ്വേലയിൽനിന്നും ക്രൂഡ് ഓയിൽ വാങ്ങുന്നതുൾപ്പെടെയുള്ള വിപുലമായ വ്യാപാര കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ധാരണയിലെത്തിയെന്നും ലെവിറ്റ് ഔദ്യോഗികമായി അറിയിച്ചു. കരാർ പ്രാബല്യത്തിൽ വരുന്നതോടെ, ഇന്ത്യയിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയിരുന്ന തീരുവ 18 ശതമാനമായി കുറയ്ക്കും.
തിങ്കളാഴ്ച മോദിയും ട്രംപും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് നിർണായക തീരുമാനങ്ങൾ ഉണ്ടായത്. മോദി തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നു വിശേഷിപ്പിച്ച ട്രംപ്, ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുതിയ തലത്തിലേക്ക് എത്തിയതായി ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ വ്യക്തമാക്കി. ഇതിനു മറുപടിയായി, ഇന്ത്യൻ ഉത്പന്നങ്ങൾക്കു നികുതി കുറച്ച നടപടിയെ 140 കോടി ജനങ്ങൾക്ക് വേണ്ടിയുള്ള വലിയ നേട്ടമായി മോദിയും എക്സിൽ വിശേഷിപ്പിച്ചു.
International
വാഷിംഗ്ടൺ ഡിസി: റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ്. അമേരിക്കയിൽനിന്നും വെനസ്വേലയിൽനിന്നും ക്രൂഡ് ഓയിൽ വാങ്ങുന്നതുൾപ്പെടെയുള്ള വിപുലമായ വ്യാപാര കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ധാരണയിലെത്തിയെന്നും ലെവിറ്റ് ഔദ്യോഗികമായി അറിയിച്ചു. കരാർ പ്രാബല്യത്തിൽ വരുന്നതോടെ, ഇന്ത്യയിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയിരുന്ന തീരുവ 18 ശതമാനമായി കുറയ്ക്കും.
തിങ്കളാഴ്ച മോദിയും ട്രംപും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് നിർണായക തീരുമാനങ്ങൾ ഉണ്ടായത്. മോദി തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നു വിശേഷിപ്പിച്ച ട്രംപ്, ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുതിയ തലത്തിലേക്ക് എത്തിയതായി ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ വ്യക്തമാക്കി. ഇതിനു മറുപടിയായി, ഇന്ത്യൻ ഉത്പന്നങ്ങൾക്കു നികുതി കുറച്ച നടപടിയെ 140 കോടി ജനങ്ങൾക്ക് വേണ്ടിയുള്ള വലിയ നേട്ടമായി മോദിയും എക്സിൽ വിശേഷിപ്പിച്ചു.
കാർഷികമേഖലയ്ക്കു സംരക്ഷണമെന്ന്
അതേസമയം, അമേരിക്കയുമായുള്ള പുതിയ കരാറിൽ ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളായ കൃഷി, ക്ഷീര വ്യവസായം എന്നിവയ്ക്കു പൂർണ സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്നു കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. ഈ മേഖലകളുടെ താത്പര്യങ്ങൾ ബലികഴിച്ചുകൊണ്ടുള്ള ഒരു വിട്ടുവീഴ്ചയും കരാറിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. റഷ്യ- യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കെ, ഇന്ത്യയുടെ ഈ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്കു വഴിയൊരുക്കും. അതേസമയം, തങ്ങൾക്ക് ഇതേപ്പറ്റി വിവരമൊന്നുമില്ലെന്നായിരുന്നു റഷ്യൻ വൃത്തങ്ങളുടെ പ്രതികരണം.
National
ന്യൂഡൽഹി: തീരുവയിൽ ആശ്വാസം നൽകുന്ന ഇന്ത്യ-യുഎസ് വ്യാപാരക്കരാർ കാർഷിക-ക്ഷീരമേഖലയെ എങ്ങനെ ബാധിക്കുമെന്നതിൽ അവ്യക്തത. കരാറിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും രാജ്യത്തെ കാർഷിക-ക്ഷീര മേഖലയിൽതട്ടി ഒരു വർഷത്തോളം സ്തംഭിച്ചു നിന്നിരുന്ന കരാർ പൊടുന്നനെ ധാരണയിലായതിനു പിന്നിൽ ചില നീക്കുപോക്കുകളുണ്ടോയെന്നാണു കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷകക്ഷികൾ സംശയിക്കുന്നത്.
വ്യാപാരക്കരാറിനു കീഴിൽ അമേരിക്ക ഇന്ത്യയിലേക്ക് കൂടുതൽ കാർഷികോത്പന്നങ്ങൾ കയറ്റുമതി ചെയ്യുമെന്നുള്ള അമേരിക്കൻ കാർഷികമേഖലയുടെ സെക്രട്ടറി ബ്രുക്ക് റോളിൻസിന്റെ എക്സിലെ പോസ്റ്റും കരാർ കാർഷികമേഖലയെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക നൽകുന്നുണ്ട്.
രാജ്യത്തെ കർഷകരുടെ താത്പര്യങ്ങളെ ബാധിക്കുന്ന ഏതൊരു നയത്തിനെതിരേയും താൻ മതിൽപോലെ നിൽക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു പറഞ്ഞത്. ജനിതകമാറ്റം വരുത്തിയ ചോളം, സോയാബീൻ തുടങ്ങിയ വിളകളും (ജിഎം ക്രോപ്സ്) പാലുത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിനായി വിപണി തുറന്നുനൽകണമെന്നുള്ള അമേരിക്കയുടെ ആവശ്യത്തിന് ആഭ്യന്തര കാർഷിക-ക്ഷീര കർഷകരുടെ താത്പര്യങ്ങൾ മാനിച്ചായിരുന്നു ഇന്ത്യ മുഖം തിരിച്ചിരുന്നത്.
ഇന്ത്യയുടെ പ്രാദേശിക വിളകളുടെ ആവശ്യത്തിനും നിലനില്പിനും ഭീഷണിയാകുന്ന ജിഎം വിളകളുടെ കടന്നുവരവും ഇന്ത്യയിലെ പാലുത്പന്നങ്ങളിൽ 15 ശതമാനത്തോളം വിലക്കുറവിന് കാരണമാകുന്ന ക്ഷീര മേഖലയുടെ തുറന്നുനൽകലും രാജ്യത്തെ കാർഷിക-ക്ഷീര മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നതാണ്.
റോയിട്ടേഴ്സ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിലെ റിപ്പോർട്ടുകളനുസരിച്ച് ഇന്ത്യ അതിശക്തമായി സംരക്ഷണം നൽകിയിരുന്ന കാർഷികമേഖല ഭാഗികമായി തുറന്നുനൽകി തെരഞ്ഞെടുത്ത ചില കാർഷികോത്പന്നങ്ങൾക്ക് തീരുവ കുറച്ചിട്ടുണ്ട്.
ഔദ്യോഗികരേഖകൾ അന്തിമമാകുന്നതേയുള്ളൂവെന്നും കാർഷിക-ക്ഷീര മേഖലകൾക്കു സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്ര വ്യവസായമന്ത്രി പിയൂഷ് ഗോയൽ ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിച്ചെങ്കിലും ഇന്ത്യയുടെ ടെക്സ്റ്റൈൽ, ആഭരണ മേഖലകൾക്ക് വലിയ ഊർജമേകുന്ന കരാറിൽ ധാരണയിലെത്തുന്നതിന് രാജ്യത്തെ കാർഷികമേഖലയെ ബലിയാടാക്കിയോയെന്ന ചോദ്യം ബാക്കിയാകുന്നുണ്ട്.
Business
മുംബൈ: ഇന്ത്യയും യുഎസും വ്യാപാരക്കരാറിൽ ഒപ്പവയ്ക്കാൻ ധാരണയായതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓഹരി സൂചികകൾ കുതിച്ചു. കരാറായതോടെ യുഎസിലേക്കുള്ള ഇന്ത്യൻ ഇറക്കുമതിക്കുമേലുള്ള പകരം തീരുവ 25 ശതമാനത്തിൽനിന്ന്് 18 ശതമാനമായി കുറച്ചു.
25 ശതമാനം പകരം തീരുവയ്ക്കു പുറമെ റഷ്യൻ എണ്ണ വാങ്ങുന്നതിനു യുഎസ് ചുമത്തിയ അധിക തീരുവയും ചേർത്ത് ആകെ 50 ശതമാനം തീരുവയാണ് ഓഗസ്റ്റിൽ ഇന്ത്യക്കുമേൽ ചുമത്തിയിരുന്നത്. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തും. പകരം, കൂടുതൽ എണ്ണ യുഎസിൽനിന്നും വെനസ്വേലയിൽനിന്നും വാങ്ങും. ഇതോടെ ഇന്ത്യക്കുമേലുള്ള പിഴ തീരുവ പൂർണമായും ഇല്ലാതായി.
തലേ ദിവസം വിപണിയിലുണ്ടായ മുന്നേറ്റത്തിന്റെ ചുവടു പിടിച്ച് സെൻസെക്സ് വൻ മുന്നേറ്റമാണ് തുടക്കത്തിൽ നടത്തിയത്. തുടക്കത്തിൽ 4205.27 പോയിന്റ് (5.14%) ഉയർന്ന് ദിവസത്തെ ഉയർന്ന നിരക്കായ 85,871.73 പോയിന്റിൽ എത്തി. അവസാനം 2072.67 പോയിന്റ് (2.54%) നേട്ടത്തിൽ 83,739.13ൽ വ്യാപാരം പൂർത്തിയാക്കി.
നിഫ്റ്റി 50ലും കുതിപ്പ് ദൃശ്യമായി. 639.15 പോയിന്റ് (2.55%) മുന്നേറിയ നിഫ്റ്റി 25,727.55ൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ 1252.8 പോയിന്റ് (4.99%) ഉയർന്ന് ദിവസത്തെ ഉയർന്ന നിരക്കായ 26,341,20ലെത്തി.
നിഫ്റ്റിയിലെ പ്രധാന 16 മേഖലാ സൂചികകളും പോസിറ്റീവായിട്ടാണ് ക്ലോസ് ചെയ്തത്. നിക്ഷേപകർക്കിടെ വാങ്ങൽ താത്പര്യമുയർന്നതോടെ നിഫ്റ്റി സ്മോൾകാപ് 100, മിഡ്കാപ് 100 എന്നിവയും വൻ മുന്നേറ്റമാണു നടത്തിയത്. അസംസ്കൃത എണ്ണ വിലയിലുണ്ടായ കുറവും വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരിവിപണിയിലേക്കു തിരിച്ചുവരുമെന്ന പ്രതീക്ഷകളും നിക്ഷേപകരിൽ ആത്മവിശ്വാസമുയർത്തി. ഫെബ്രുവരിയിലെ ആദ്യ രണ്ടു ദിവസം വില്പനക്കാരായിരുന്ന വിദേശ നിക്ഷേപകർ ഇന്നലെ 5426 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്.
ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന്റെ ഏറ്റവും കൂടുതൽ ഗുണഭോക്താക്കളായ ഇന്ത്യൻ ഐടി കന്പനികളുടെ ഓഹരികൾ വാങ്ങാൻ നിക്ഷേപകർക്കിടെയുണ്ടായ താത്പര്യം നിഫ്റ്റി ഐടി സൂചികകളിൽ വൻ മുന്നേറ്റമാണ് വ്യാപാരത്തിലുടനീളമുണ്ടാക്കിയത്. അഞ്ച് ശതമാനത്തിനു മുകളിൽ ഉയർന്ന സൂചിക 1.41 ശതമാനത്തിൽ ക്ലോസ് ചെയ്തു.
വിപണിയിലെ കുതിപ്പിനുള്ള കാരണങ്ങൾ
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ യാഥാർഥ്യമായെന്ന പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയാണ് വിപണിയിലെ ഉണർവിനു കാരണമായത്. യുഎസിലേക്കുള്ള കയറ്റുമതിക്ക് ഏർപ്പെടുത്തിയ 50 ശതമാനം തീരുവ 18 ശതമാനമാക്കി.
ഏഷ്യയിലെ മറ്റ് കയറ്റുമതി എതിരാളികളേക്കാൾ മേൽക്കൈ ഇന്ത്യക്കു കരാറിലൂടെ നേടാനായി. പുതുക്കിയ 18 ശതമാനം തീരുവ ഏഷ്യയിലെ മറ്റ് രാജ്യങ്ങൾക്കുമേലുള്ള തീരുവയേക്കാൾ താഴെയോ ഒപ്പമോ ആണ്. ബംഗ്ലാദേശ്, ശ്രീലങ്ക, തായ്വാൻ, വിയറ്റ്നാം രാജ്യങ്ങൾക്കുമേൽ 20 ശതമാനം തീരുവയാണ്. പാക്കിസ്ഥാൻ, ഇന്തോനേഷ്യ, മലേഷ്യ, തായ്ലൻഡ്, ഫിലിപ്പീൻസ്, കംബോഡിയ രാജ്യങ്ങൾക്ക് 19 ശതമാനമാണ് നിരക്ക്. ചൈനയ്ക്കുമേൽ 37 ശതമാനമാണ് തീരുവ.
ശക്തമായ ആഗോള സൂചനകൾ ഇന്ത്യൻ വിപണിയെ സ്വാധീനിച്ചു. ഏഷ്യൻ വിപണികളിൽ ദക്ഷിണ കൊറിയയുടെ കോസ്പി ശക്തമായ തിരിച്ചുകയറി അഞ്ചു ശതമാനത്തിനു മുകളിൽ ഉയരുകയും ചെയ്തു. ജപ്പാന്റെ നിക്കീ, ഷാങ്ഹായി എസ്എസ്ഇ കോന്പോസിറ്റ്, ഹോങ്കോംഗിന്റെ ഹാങ്സെങ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്.ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുറവ് ഇന്ത്യൻ വിപണിയെ സ്വാധീനിച്ചു.
National
ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ വിശദീകരണവുമായി കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് വ്യാപാര കരാറിന് അന്തിമ രൂപം നൽകിയെന്ന് പിയൂഷ് ഗോയൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാർലമെന്റിൽ ഇത് പറയാൻ പ്രതിപക്ഷം അനുവദിച്ചില്ലെന്നും പിയുഷ് ഗോയൽ പറഞ്ഞു.
അയൽ രാജ്യങ്ങളെക്കാൾ മികച്ച കരാറാണ് ഇന്ത്യയ്ക്ക് കിട്ടിയത്. മാസങ്ങൾ നീണ്ട ചർച്ചകൾക്കു ശേഷമാണ് കരാർ യാഥാർഥ്യമായത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള പ്രധാനമന്ത്രി മോദിയുടെ സൗഹൃദം കരാർ യാഥാർഥ്യമാക്കാൻ സഹായിച്ചെന്നും വാണിജ്യ മന്ത്രി വ്യക്തമാക്കി.
കാർഷിക - ക്ഷീര ഉത്പന്നങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കിയുള്ള കരാറാണ് അമേരിക്കയും ഇന്ത്യയും തമ്മിൽ ധാരണയിലെത്തിയതെന്നും പിയൂഷ് ഗോയൽ വിവരിച്ചു. ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് വലിയ നേട്ടം ഉണ്ടാകും.
ലക്ഷകണക്കിന് രൂപയുടെ നിക്ഷേപം കരാറിലൂടെ കിട്ടും. സംയുക്ത പ്രസ്താവനയും വിശദാംശങ്ങളും വൈകാതെ പുറത്തു വിടും എന്നും പിയൂഷ് ഗോയൽ വിവരിച്ചു. കരാറിന്റെ വിശദാംശങ്ങൾ തയാറാക്കുന്നത് അന്തിമ ഘട്ടത്തിലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ-യുഎസ് കരാറിനെ സംബന്ധിച്ച് രാഹുൽ ഗാന്ധി കള്ളം പ്രചരിപ്പിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. രാഹുൽ ഗാന്ധിക്ക് ഇരട്ടത്താപ്പ് എന്നും പിയൂഷ് ഗോയൽ അഭിപ്രായപ്പെട്ടു. 50 ശതമാനം താരിഫ് വന്നപ്പോൾ കരാറെവിടെ എന്ന് പ്രതിപക്ഷം ചോദിച്ചിരുന്നു.
ഇപ്പോൾ കരാർ യാഥാർഥ്യമാകുമ്പോൾ അതിനെതിരെ പ്രചാരണം നടത്തുകയാണ് കോൺഗ്രസടക്കമുള്ള പാർട്ടികൾ. മുമ്പ് കോൺഗ്രസ് രാജ്യത്ത് അടിച്ചേൽപ്പിച്ച ആസിയാൻ കരാർ വേണ്ടെന്നു വച്ചത് നരേന്ദ്ര മോദിയാണെന്നും ഗോയൽ പറഞ്ഞു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയുമായി ഇറാൻ ചർച്ച നടത്തുന്നതായി പ്രസിഡന്റ് ട്രംപ് അറിയിച്ചു. എന്തെങ്കിലും ചെയ്യാൻ പറ്റുമോയെന്നു നോക്കും.
അമേരിക്കയുടെ വൻ കപ്പൽപ്പട പശ്ചിമേഷ്യയിലുണ്ട്. ഇറാനെതിരായ ആക്രമണ പദ്ധതികളെക്കുറിച്ച് പശ്ചിമേഷ്യയിലേ അമേരിക്കൻ സഖ്യകക്ഷികളെ അറിയിച്ചിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി.
International
വാഷിംഗ്ടൺ: ഇറാനിൽനിന്ന് ക്രൂഡ് ഒായിൽ വാങ്ങുന്നതിനു പകരം ഇന്ത്യ വെനിസ്വേലൻ എണ്ണ വാങ്ങുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്നലെ വൈകുന്നേരം വാഷിംഗ്ടൺ ഡിസിയിൽനിന്ന് ഫ്ളോറിഡയിലേക്കു പോകുന്ന വേളയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതു സംബന്ധിച്ച ധാരണ ഇതിനകം ഞങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എയർഫോഴ്സ് വണ്ണിൽ അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഇന്ത്യ വരും, വെനിസ്വേലൻ എണ്ണവാങ്ങും- ട്രംപ് കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്ക ഇറാനെ ഏതു നിമിഷവും ആക്രമിച്ചേക്കാം എന്ന സാഹചര്യം നിലനിൽക്കെ നിർണായക നീക്കങ്ങളുമായി ലോകശക്തികൾ. സൈനിക നടപടി നേരിടുന്നതിനേക്കാൾ ഇറാൻ ഒരു ചർച്ചയ്ക്കു തയാറാകാനാണ് സാധ്യതയെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ആണവപദ്ധതികൾ ഇറാൻ അവസാനിപ്പിക്കണമെന്നതാണ് അമേരിക്ക ചർച്ചയ്ക്കായി മുന്നോട്ടുവച്ചിരിക്കുന്ന ആവശ്യം. അതേസമയം, പ്രതിരോധ-മിസൈൽ ശേഷികൾ ഒരിക്കലും ചർച്ചാവിഷയമാക്കില്ലെന്ന് ഇറാനും തങ്ങളുടെ നിലപാട് കർക്കശമാക്കിയിട്ടുണ്ട്.
വൈറ്റ് ഹൗസിൽ മാധ്യമങ്ങളോടു സംസാരിക്കവേയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇറാനു ചർച്ചകൾക്കായി സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും എന്നാൽ, അത് എപ്പോഴാണെന്നു വെളിപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
"യുദ്ധക്കപ്പലുകളുടെ വ്യൂഹം ഇപ്പോൾ ഇറാനു നേരെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇറാൻ ഒരു കരാറിനു തയാറാകുമെന്നു ഞാൻ കരുതുന്നു. കരാർ നടന്നാൽ നല്ലത്, നടന്നില്ലെങ്കിൽ എന്തു സംഭവിക്കുമെന്നു ലോകം കാണും...' ട്രംപ് മുന്നറിയിപ്പ് നൽകി.
ഇതിനകംതന്നെ യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ മിഡിൽ ഈസ്റ്റിൽ എത്തിയതായാണ് റിപ്പോർട്ടുകൾ.
അമേരിക്കയുമായുള്ള സംഘർഷം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി സെക്രട്ടറി അലി ലാരിജാനി മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കാൻ റഷ്യ സന്നദ്ധത അറിയിച്ചതായാണ് സൂചന. തുർക്കിയും സമാനമായ മധ്യസ്ഥനീക്കങ്ങൾ നടത്തുന്നുണ്ട്.
ഇറാൻ മന്ത്രിക്ക് ഉപരോധം
ഇറാനിൽ നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ നേതൃത്വം നൽകുന്നു എന്നാരോപിച്ച് ഇറാന്റെ ആഭ്യന്തരമന്ത്രി ഇസ്കന്ദർ മൊമേനിക്കെതിരേ ട്രംപ് ഭരണകൂടം ഉപരോധം ഏർപ്പെടുത്തി. ആയിരക്കണക്കിനു സമാധാനകാംക്ഷികളായ പ്രക്ഷോഭകരുടെ കൊലപാതകത്തിന് ഉത്തരവാദി മൊമേനി നയിക്കുന്ന സേനയാണെന്ന് അമേരിക്ക കുറ്റപ്പെടുത്തി.
ഇറാനിലെ നിലവിലെ ഭരണകൂടത്തിനെതിരേ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളും അതിനുനേരെയുണ്ടായ അടിച്ചമർത്തലുകളുമാണ് പുതിയ സംഘർഷങ്ങൾക്കു തുടക്കമിട്ടത്.
പഴയ ആണവ കരാറിൽനിന്നു പിന്മാറിയ ട്രംപ്, ഇറാന്റെ മിസൈൽ പദ്ധതികളും ആണവ മോഹങ്ങളും പൂർണമായും തടയുന്ന പുതിയൊരു കരാർ ഒപ്പിടാൻ ഇറാനെ നിർബന്ധിക്കുകയാണ്. കഴിഞ്ഞ വർഷം ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ "ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ' പോലെയുള്ള സൈനിക നടപടികൾ ഇനിയും ഉണ്ടായേക്കാമെന്ന ഭീതി നിലനിൽക്കുന്നു.
International
ന്യൂയോർക്ക്: കനത്ത മഞ്ഞുവീഴ്ചയിലും ശക്തമായ ശീതക്കാറ്റിലും മരവിച്ച് അമേരിക്ക. ഇതുവരെ 42 പേർക്ക് ജീവൻ നഷ്ടമായി. പലപ്രദേശങ്ങളിലും വൈദ്യുതിബന്ധം വിഛേദിക്കപ്പെടുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു.
ടെക്സാസിലെ ഫന്നിൻ കൗണ്ടിയിൽ മൂന്ന് സഹോദരങ്ങൾ മഞ്ഞ് മൂടി കുളത്തിൽ വീണു മരിച്ചു.
പെൻസിൽവേനിയയിലെ ലെഹി കൗണ്ടിയിൽ, മഞ്ഞ് നീക്കം ചെയ്യുന്നതിനിടെ മൂന്ന് പേർ മരിച്ചതായും റിപ്പോർട്ടുണ്ട്. ഹൃദ്രോഗമോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉള്ള വ്യക്തികൾ മഞ്ഞ് നീക്കം ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.
International
ന്യൂയോർക്ക്: യുഎസിന്റെ വിവിധ ഭാഗങ്ങളിൽ ആഞ്ഞടിച്ച ശക്തമായ ശീതക്കാറ്റിലും മഞ്ഞുവീഴ്ചയിലും 30 പേർ മരിച്ചു. ചില മേഖലകൾ കനത്ത മഞ്ഞുപാളികൾ കൊണ്ട് മൂടപ്പെട്ടിരിക്കുകയാണ്. പല വീടുകളിലും വൈദ്യുതി മുടങ്ങിയത് ജനജീവിതത്തെ സാരമായി ബാധിച്ചു.
അർക്കൻസാസ് മുതൽ ന്യൂ ഇംഗ്ലണ്ട് വരെ ഒരടിയിലധിക്കം കനത്തിൽ മഞ്ഞുവീണു. പിറ്റ്സ്ബർഗിൽ 20 ഇഞ്ചോളം മഞ്ഞുവീഴ്ച രേഖപ്പെടുത്തിയിട്ടുണ്ട്. പലയിടങ്ങളിലും താപനില മൈനസ് 31 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന നിലയിലാണ്.
ന്യൂയോർക്കിൽ മാത്രം എട്ട് പേരെ കൊടുംതണുപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. മാത്രമല്ല, മഞ്ഞുനീക്കുന്ന യന്ത്രങ്ങൾ തട്ടിയും അപകട മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കുകയും റോഡ് ഗതാഗതം തടസപ്പെട്ടതോടെ സ്കൂളുകൾക്ക് അവധി പ്രഖ്യപിക്കുകയും ചെയ്തു. അതിശക്തമായ കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
International
ദുബായ്: അമേരിക്കയുടെ ആക്രമണം നേരിടാൻ ഇറാൻ തയാറാണെന്ന് വിപ്ലവഗാർഡ് കമാൻഡർ ജനറൽ മുഹമ്മദ് പാക്പൗർ. അമേരിക്കയും ഇസ്രയേലും അബദ്ധത്തിനു മുതിരരുതെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി ഇറാനും ഇറേനിയൻ സേനയും എന്നത്തേക്കാളും സജ്ജമാണ്. സൈന്യാധിപന്റെ ഉത്തരവ് കാത്ത് വിരൽ കാഞ്ചിയിലുണ്ട്- അദ്ദേഹം പറഞ്ഞു.
ഇറാനിലെ ജനകീയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയുമായി സംഘർഷസാധ്യത വർധിച്ചിരിക്കുന്നതിനിടെയാണ് വിപ്ലവഗാർഡ് കമാൻഡറിന്റെ പ്രസ്താവന.
ഇറാനെ ലക്ഷ്യമിട്ട് വൻ കപ്പൽപ്പടയെ അയച്ചതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് വ്യാഴാഴ്ച അറിയിച്ചിരുന്നു. യുഎസ്എസ് ഏബ്രഹാം ലിങ്കൺ എന്ന വിമാനനവാഹിനി അടക്കമുള്ള കപ്പലുകളാണ് പശ്ചിമേഷ്യയിലേക്കു നീങ്ങുന്നതെന്നു സൈനികവൃത്തങ്ങൾ പിന്നീട് വ്യക്തമാക്കി.
ഇതിനിടെ പാശ്ചാത്യ ഏയർലൈൻസുകൾ പശ്ചിമേഷ്യയിലേക്കുള്ള സർവീസുകൾ പരിമിതപ്പെടുത്താൻ തുടങ്ങി. എയർഫ്രാൻസ്, ലുഫ്താൻസ, ബ്രിട്ടീഷ് എയർവേസ്, എയർ കാനഡ മുതലായ എയർലൈൻസുകൾ ചില സർവീസുകൾ റദ്ദാക്കി.
ഡിസംബർ അവസാനം ഇറാനിലുടനീളം പടർന്ന ജനകീയ പ്രക്ഷോഭത്തെ വിപ്ലവഗാർഡുകൾ അടിച്ചമർത്തിയെന്നാണു റിപ്പോർട്ട്. ദിവസങ്ങളായി രാജ്യത്ത് പ്രകടനങ്ങൾ നടക്കുന്നില്ല. പക്ഷേ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ദിനം പ്രതി വർധിക്കുന്നുണ്ട്.
പല കേസുകളിലും സ്ഥിരീകരിക്കാൻ സമയമെടുക്കുന്നതുകൊണ്ടാണിത്. ഇറാനിലെ മനുഷ്യാവകാശ കാര്യങ്ങൾ നിരീക്ഷിക്കുന്ന പാശ്ചാത്യ സംഘടനകൾ ഏറ്റവും ഒടുവിൽ പുറത്തുവിട്ട കണക്കു പ്രകാരം മരണസംഖ്യ 5,137 ആയി. 27,700 പർ അറസ്റ്റിലായി.
International
ന്യൂയോർക്ക്: ലോകാരോഗ്യ സംഘടനയിൽനിന്ന് അമേരിക്ക ഔദ്യോഗികമായി പിന്മാറി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപനം നടത്തി ഒരു വർഷത്തിനു ശേഷമാണ് നടപടി.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, സംഘടനയ്ക്ക് 130 മില്യൺ ഡോളർ കടബാധ്യതയുമായാണ് യുഎസിന്റെ പിന്മാറ്റം. സംഘടനയിൽനിന്നു പിന്മാറാൻ ഒരു വർഷം മുമ്പ് നോട്ടീസ് നൽകുകയും കുടിശികയുള്ള സാമ്പത്തികബാധ്യത തീർക്കുകയും വേണം.
ഒരു വർഷം മുമ്പ് പിന്മാറ്റ നോട്ടീസ് നൽകിയ യുഎസ് കുടിശിക അടച്ചില്ല. 133 മില്യൺ യുഎസ് ഡോളറിലധികം നൽകാനുണ്ടെന്നാണു ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാൽ അംഗത്വത്തിൽനിന്നു പിന്മാറുന്നതിനു മുമ്പ് പണം നൽകേണ്ട ബാധ്യതയില്ലെന്നാണു യുഎസ് വാദിക്കുന്നത്.
ട്രംപിന്റെ ഏറ്റവും വിനാശകരമായ തീരുമാനമാണിതെന്ന് ജോർജ്ടൗൺ സർവകലാശാലയിലെ പൊതുജനാരോഗ്യ നിയമ വിദഗ്ധൻ ലോറൻസ് ഗോസ്റ്റിൻ പറഞ്ഞു. പുതിയ പകർച്ചവ്യാധികളെ നേരിടുന്നതിൽ പ്രവർത്തനങ്ങളെ യുഎസിന്റെ പിന്മാറ്റം ബാധിക്കും. വാക്സിനുകളും മരുന്നുകളും വികസിപ്പിക്കാനുള്ള യുഎസ് ശാസ്ത്രജ്ഞരുടെയും ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെയും ശേഷി കുറയ്ക്കുമെന്നും അദ്ദേഹം പറയുന്നു.
പോളിയോ നിർമാർജനം, മാതൃ-ശിശു ആരോഗ്യ പരിപാടികൾ, പുതിയ വൈറൽ ഭീഷണികൾ തിരിച്ചറിയാനുള്ള ഗവേഷണം എന്നിവയുൾപ്പെടെ നിരവധി ആഗോള ആരോഗ്യ സംരംഭങ്ങളെ യുഎസ് പിൻവാങ്ങൽ ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു.
ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ആരോഗ്യ ഏജൻസിയാണ് ലോകാരോഗ്യ സംഘടന. എംപോക്സ്, എമ്പോള, പോളിയോ തുടങ്ങിയ പകർച്ചവ്യാധികൾ പോലുള്ള ആഗോള ആരോഗ്യ ഭീഷണികളെ നേരിടുകയും പ്രതിരോധം ഏകോപിപ്പിക്കുകയും ചെയ്യുകയാണു സംഘടനയുടെ ഒരു ലക്ഷ്യം. ദരിദ്രരാജ്യങ്ങൾക്കു സാങ്കേതിക സഹായം നൽകുന്നുണ്ട്. ഇതിനൊപ്പം വാക്സിനുകളും ചികിത്സകളും നൽകുന്നു. മാനസികാരോഗ്യം, കാൻസർ എന്നിവയുൾപ്പെടെ നൂറുകണക്കിന് ആരോഗ്യ അവസ്ഥകൾക്കുള്ള മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്നു.
ലോകത്തിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളും ഇതിൽ അംഗങ്ങളാണ്. വളരെക്കാലമായി സംഘടനയെ നിലനിർത്തുന്നത് അമേരിക്കയുടെ വമ്പൻ സാമ്പത്തിക സഹായമാണ്.
ലോകാരോഗ്യ സംഘടനയ്ക്ക് അംഗത്വ വിഹിതമായി അമേരിക്ക പ്രതിവർഷം ശരാശരി 111 ദശലക്ഷം യുഎസ് ഡോളറും വാർഷിക സംഭാവനയായി ഏകദേശം 570 ദശലക്ഷം യുഎസ് ഡോളറും നൽകുന്നുണ്ട്.
International
വാഷിംഗ്ടൺ: ഗാസയിലെ സമാധാന ചര്‍ച്ചകള്‍ക്കായി രൂപീകരിച്ച 'ഗാസ ബോര്‍ഡ് ഓഫ് പീസ്' സമിതിയിലേക്ക് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയെ ക്ഷണിച്ച തീരുമാനം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്‍വലിച്ചു. ട്രംപ് ഭരണകൂടവും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളാകുന്നതിന്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
ഗാസയിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനായി അമേരിക്കയുടെ നേതൃത്വത്തില്‍ രൂപീകരിച്ച അന്താരാഷ്ട്ര സമിതിയിലേക്ക് കാനഡയെ ആദ്യം ക്ഷണിച്ചിരുന്നു. എന്നാല്‍ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ചില നിലപാടുകളോടുള്ള വിയോജിപ്പിനെത്തുടര്‍ന്ന് ട്രംപ് ഈ ക്ഷണം ഔദ്യോഗികമായി പിന്‍വലിക്കുകയായിരുന്നു.
ഇസ്രയേൽ-പലസ്തീന് വിഷയത്തില്‍ കാനഡ സ്വീകരിക്കുന്ന നിലപാടുകള്‍ അമേരിക്കയുടെ നയങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് വൈറ്റ് ഹൗസ് നല്കുന്ന സൂചന. ഗാസ പുനര്‍നിര്‍മ്മാണത്തിലും സമാധാന ശ്രമങ്ങളിലും ട്രംപ് ഭരണകൂടം കൂടുതല്‍ കര്‍ക്കശമായ നിലപാടുകള്‍ സ്വീകരിക്കുമ്പോൾ, കാനഡ വ്യത്യസ്തമായ പാതയിലാണ് സഞ്ചരിക്കുന്നത്.
അമേരിക്കയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന രാജ്യങ്ങള്‍ക്കും നേതാക്കള്‍ക്കും മാത്രമേ ഈ നിര്‍ണായക സമിതിയില്‍ സ്ഥാനമുണ്ടാകൂ എന്ന് ട്രംപ് വ്യക്തമാക്കി. കാനഡയുടെ പങ്കാളിത്തം സമാധാന ശ്രമങ്ങളെ സഹായിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
International
ദാവോസ്: യുക്രെയ്ൻ-റഷ്യ യുദ്ധത്തിന് അറുതിവരുത്താനുള്ള നിർണായക നീക്കത്തിന്റെ ഭാഗമായി അമേരിക്ക-റഷ്യ-യുക്രെയ്ൻ പ്രതിനിധികൾ പങ്കെടുക്കുന്ന ത്രിരാഷ്ട്ര ചർച്ചകൾക്ക് ഇന്നു യുഎഇയിൽ തുടക്കമാകും.
സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിനു ശേഷം നടന്ന പാനൽ ചർച്ചയിലാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി ഈ സുപ്രധാന വിവരം അറിയിച്ചത്. ഇന്നും നാളെയും സാങ്കേതിക തലത്തിലുള്ള ചർച്ചകളാണു നടക്കുക. യുദ്ധം ആരംഭിച്ചതിനു ശേഷം മൂന്നു രാജ്യങ്ങളും ഒരുമിച്ചിരിക്കുന്ന ആദ്യ ത്രികക്ഷി ചർച്ചയാണിത്.
ട്രംപുമായി കൂടിക്കണ്ട് സെലൻസ്കി
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ദാവോസിൽ നടത്തിയ ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സെലൻസ്കി യുഎഇ ചർച്ചയെക്കുറിച്ച് വെളിപ്പെടുത്തിയത്. ട്രംപുമായുള്ള ചർച്ച ശുഭകരമായിരുന്നു എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ചർച്ചകളുടെ ഭാഗമായി യുക്രെയ്ൻ സംഘം ഇന്ന് അമേരിക്കൻ സംഘവുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് അമേരിക്കൻ പ്രതിനിധികൾ റഷ്യൻ പ്രതിനിധികളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാനത്തിനായി റഷ്യ വിട്ടുവീഴ്ചകൾക്ക് തയാറാകണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു.
യൂറോപ്പിന്റെ സുരക്ഷയിൽ ആശങ്ക
യൂറോപ്പ് തങ്ങളുടെ സുരക്ഷയ്ക്കായി അമേരിക്കയെ മാത്രം അമിതമായി ആശ്രയിക്കുന്നതിനെയും സെലൻസ്കി വിമർശിച്ചു. യൂറോപ്പിനു സ്വന്തമായി സൈനികശക്തി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധമുണ്ടായാൽ നാറ്റോ സഹായിക്കുമെന്ന വിശ്വാസത്തിലാണ് ഇപ്പോൾ യൂറോപ്പ് മുന്നോട്ടുപോകുന്നത്. എന്നാൽ, അമേരിക്ക സഹായിക്കാത്ത ഒരു സാഹചര്യം ഉണ്ടായാൽ എന്ത് സംഭവിക്കുമെന്ന ചോദ്യം യൂറോപ്യൻ നേതാക്കളുടെ മനസിലുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
യുക്രെയ്ൻ നാറ്റോയിൽ അംഗമായിരുന്നെങ്കിൽ ഗ്രീൻലാൻഡ് തീരത്തുകൂടി സ്വതന്ത്രമായി സഞ്ചരിക്കുന്ന റഷ്യൻ കപ്പലുകളെ നേരിടാൻ തങ്ങൾക്കു കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്രിമിയയിൽ റഷ്യൻ കപ്പലുകളെ മുക്കിയതുപോലെ അവിടെയും തങ്ങൾക്കു കരുത്ത് തെളിയിക്കാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
International
വാഷിംഗ്ടണ്‍: അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന കര്‍ശന നടപടികളുടെ ഭാഗമായി അഞ്ച് വയസ്സുകാരനെ തടങ്കലില്‍ വെച്ച സംഭവത്തില്‍ വലിയ പ്രതിഷേധം. അഞ്ചു വയസ്സുകാരനായ ലിയാം കൊനേജോ റാമോസിനെ ഇമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുത്തതിനെതിരെ മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് രംഗത്തെത്തി.
അഞ്ചു വയസ്സ് മാത്രം പ്രായമുള്ള ലിയാമിനെ അമേരിക്കന്‍ ഇമിഗ്രേഷന്‍ ഏജന്റുമാര്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ മാതാപിതാക്കള്‍ കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചു എന്നാരോപിച്ചാണ് നടപടി. എന്നാല്‍ ഒരു കൊച്ചു കുട്ടിയെ ഇത്തരത്തില്‍ തടങ്കലില്‍ വെക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് വിമര്‍ശനം.
'അവനൊരു പൈതലാണ്' എന്ന് കുറിച്ചുകൊണ്ടാണ് കമല ഹാരിസ് ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്.
കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തുന്നതും അവരെ തടങ്കല്‍ പാളയങ്ങളില്‍ അടയ്ക്കുന്നതും അമേരിക്കന്‍ മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നും കമലാ ഹാരിസ് പറഞ്ഞു. ലിയാമിന്റെ മോചനത്തിനായി സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.
National
ന്യൂഡൽഹി: ഗാസ സമാധാന പദ്ധതിക്കായി അമേരിക്ക രൂപവത്കരിച്ച സമാധാന ബോർഡിൽ ഇന്ത്യ അംഗമാകരുതെന്ന് അഞ്ച് ഇടത് പാർട്ടികൾ ആവശ്യപ്പെട്ടു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ച ബോർഡ് മനഃപൂർവം ഐക്യരാഷ്ട്രസഭയെ ഒഴിവാക്കി അമേരിക്കൻ നിയന്ത്രണത്തിലുള്ള പുതിയ അന്താരാഷ്ട്ര ഘടന സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് സിപിഎം, സിപിഐ, സിപിഐ (എംഎൽ), ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്, റെവലൂഷണറി സോഷ്യലിസ്റ്റ് പാർട്ടി എന്നീ അഞ്ച് പാർട്ടികൾ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
പലസ്തീൻ അവകാശങ്ങളെ ബഹുമാനിക്കാത്ത ഇത്തരമൊരു ബോർഡിൽ ഇന്ത്യ അംഗമാകുന്നത് പലസ്തീന്റെ കാരണങ്ങൾക്കെതിരേയുള്ള വഞ്ചനയാകുമെന്നും നിലവിലുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിക്കുന്ന അമേരിക്കൻ ശ്രമത്തെ ശക്തമായി എതിർക്കണമെന്നും ഇടത് പാർട്ടികൾ പറഞ്ഞു.
NRI
വാഷിംഗ്ടൺ ഡിസി: യുഎസ് ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി വിദേശത്തുള്ള ആയിരക്കണക്കിന് മതപ്രവർത്തകർക്ക് വലിയ ആശ്വാസം നൽകുന്ന ഇടക്കാല അന്തിമ ചട്ടം പ്രഖ്യാപിച്ചു.
ഇതിലൂടെ പുരോഹിതർ, പാസ്റ്റർമാർ, സന്യാസിനിമാർ, റബ്ബിമാർ എന്നിവരടങ്ങുന്ന ആർ-1 മതപ്രവർത്തകർക്ക് യുഎസിലേക്ക് തിരിച്ചെത്തുന്നതിനുള്ള കാത്തിരിപ്പ് സമയം ഗണ്യമായി കുറയും.
പുതിയ ചട്ടപ്രകാരം, നിയമപരമായ അഞ്ചുവർഷത്തെ പരമാവധി താമസകാലാവധി പൂർത്തിയാക്കിയതിന് ശേഷം ആർ-1 വിസയിലുള്ള മതപ്രവർത്തകർ ഒരു വർഷം മുഴുവൻ യുഎസിന് പുറത്ത് താമസിക്കണം എന്ന നിർബന്ധം ഇനി ഉണ്ടായിരിക്കില്ല.
അഞ്ച് വർഷം പൂർത്തിയാകുമ്പോൾ യുഎസിൽ നിന്ന് പുറപ്പെടണം എന്ന വ്യവസ്ഥ തുടരും. എന്നാൽ, വീണ്ടും ആർ-1 വിസയിൽ പ്രവേശിക്കുന്നതിന് മുമ്പ് നിർബന്ധമായ കുറഞ്ഞ കാലയളവ് വിദേശത്ത് താമസിക്കണം എന്ന നിബന്ധന ഒഴിവാക്കി.
മതസ്വാതന്ത്ര്യം സംരക്ഷിക്കുകയും മതസ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം എന്ന് ഡിഎച്ച്എസ് വ്യക്തമാക്കി.
പാസ്റ്റർമാർ, പുരോഹിതർ, സന്യാസിനിമാർ, റബ്ബിമാർ എന്നിവർ അമേരിക്കൻ സമൂഹത്തിന്റെ സാമൂഹ്യവും നൈതികവുമായ അടിത്തറയുടെ ഭാഗമാണെന്ന് ഡിഎച്ച്എസ് വക്താവ് പറഞ്ഞു.
പശ്ചാത്തലവും പ്രാധാന്യവും
ഈ ചട്ടം പ്രസിഡന്റ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഓർഡർ 14205 (വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസ് സ്ഥാപിക്കൽ) പിന്തുണയ്ക്കുന്നതാണ്.
വർഷങ്ങളായി ഇബി-4 (മതപ്രവർത്തകർക്കുള്ള) ഇമിഗ്രന്റ് വിസാ വിഭാഗത്തിൽ അപേക്ഷകരുടെ എണ്ണം ലഭ്യമായ വിസകളെ മറികടന്നതിനെ തുടർന്ന് വലിയ കുടുക്കാണ് നിലവിലുണ്ടായിരുന്നത്.
2023-ൽ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് നടപ്പിലാക്കിയ മാറ്റങ്ങൾ ചില രാജ്യങ്ങളിൽ നിന്നുള്ള മതപ്രവർത്തകർക്ക് വിസാ കാത്തിരിപ്പ് സമയം കൂടുതൽ നീളാൻ കാരണമായി.
ഇതിന്റെ ഫലമായി, നിരവധി മതപ്രവർത്തകർ സ്ഥിരതാമസ വിസ ലഭിക്കുന്നതിന് മുമ്പ് തന്നെ ആർ-1 വിസയിലെ അഞ്ചുവർഷ പരിധി പൂർത്തിയാക്കേണ്ടിവന്നു.
ഇത് മൂലം നിരവധി പള്ളികളും ക്ഷേത്രങ്ങളും സിനഗോഗുകളും ആരാധനാലയങ്ങളും വിശ്വസ്തരായ പുരോഹിതരെയും മറ്റ് മതസേവകരെയും നഷ്ടപ്പെടുന്ന സാഹചര്യം നേരിട്ടിരുന്നു.
ഒരു വർഷത്തെ വിദേശതാമസ നിർബന്ധം ഒഴിവാക്കിയതോടെ, ഇത്തരം സ്ഥാപനങ്ങൾ നേരിടുന്ന തടസ്സങ്ങൾ ഗണ്യമായി കുറയുമെന്ന് ഡിഎച്ച്എസ് വ്യക്തമാക്കി.
ചട്ടം ഉടൻ പ്രാബല്യത്തിൽ
ഈ ഇടക്കാല അന്തിമ ചട്ടം ഉടൻ പ്രാബല്യത്തിൽ വന്നു. ചട്ടത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിച്ചതിന് ശേഷം 60 ദിവസത്തിനുള്ളിൽ യുഎസ്സിഐഎസിലേക്ക് സമർപ്പിക്കാമെന്ന് ഡിഎച്ച്എസ് അറിയിച്ചു.
ദീർഘകാലമായി ഇബി-4 വിസാ കുടുക്കിനെ തുടർന്ന് ബുദ്ധിമുട്ട് നേരിട്ടിരുന്ന മതപ്രവർത്തകർക്കും മതസ്ഥാപനങ്ങൾക്കും ഈ തീരുമാനം വലിയ ആശ്വാസവും സ്ഥിരതയും നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
National
ന്യൂഡൽഹി: പാക് പഞ്ചാബ് പ്രവിശ്യയിൽ അമേരിക്കയും പാക്കിസ്ഥാനും തീവ്രവാദത്തിനെതിരേ സംയുക്ത സൈനിക പരിശീലനം നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോണ്‍ഗ്രസ്.
"ഇൻസ്പയേർഡ് ഗാംബിൾ’ എന്ന കോഡ് പേരിലുള്ള സംയുക്ത സൈനികപരിശീലനം പൂർത്തിയായെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവന പുറപ്പെടുവിച്ചത് സ്വയംപ്രഖ്യാപിത വിശ്വഗുരുവിന്റെ ആത്മപ്രശംസാ നയതന്ത്രത്തിനേറ്റ മറ്റൊരു തിരിച്ചടിയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
2025 ജൂണിൽ അന്നത്തെ യുഎസ് സെൻട്രൽ കമാൻഡിന്റെ മേധാവിയായിരുന്ന മൈക്കിൾ കുനില്ല തീവ്രവാദ വിരുദ്ധ പോരാട്ടത്തിൽ പാക്കിസ്ഥാനെ അസാമാന്യമായ പങ്കാളി എന്നു പ്രശംസിച്ചിരുന്നുവെന്ന് ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
പാക്കിസ്ഥാൻ ആസൂത്രണം ചെയ്ത പഹൽഗാം ഭീകരാക്രമണത്തിന് തീവ്രവികാരമുണർത്തുകയും വർഗീയ പ്രകോപനം സൃഷ്ടിക്കുകയും ചെയ്യുന്ന പ്രസ്താവനകളിലൂടെ പശ്ചാത്തലം നൽകുകയും ചെയ്ത പാക് ഫീൽഡ് മാർഷൽ അസിം മുനീറിനോടുള്ള ആഴത്തിലുള്ള ആരാധന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിരന്തരമായി പ്രകടിപ്പിച്ചിട്ടുണ്ടെന്നും ജയ്റാം ചൂണ്ടിക്കാട്ടി. ഓപ്പറേഷൻ സിന്ദൂർ നിർത്തുന്നതിനായി താൻ ഇടപെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസവും ട്രംപ് ആവർത്തിച്ചെന്നും ജയ്റാം രമേശ് കുറ്റപ്പെടുത്തി.
Special News
കലിഫോര്‍ണിയ: നക്ഷത്ര നിബിഡമായ ആകാശത്തേക്ക് നോക്കുമ്പോള്‍ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ, ഈ പ്രപഞ്ചത്തില്‍ മനുഷ്യൻ തനിച്ചാണോ എന്ന്? ഈ ചോദ്യത്തിനുള്ള ഉത്തരം തേടി മനുഷ്യകുലം നടത്തിയ ഏറ്റവും വലിയ ജനകീയ പരീക്ഷണമായിരുന്നു SETI@Home. നീണ്ട 21 വര്‍ഷത്തെ നിരീക്ഷണങ്ങള്‍ക്കും ഡാറ്റാ വിശകലനങ്ങള്‍ക്കും ശേഷം, അന്യഗ്രഹജീവികളുടെ തെളിവുകള്‍ക്കായി ശേഖരിച്ച 1200 കോടി സിഗ്നലുകളെ വിശകലനം ചെയ്തു നിര്‍ണായക ഘട്ടത്തില്‍ എത്തിയിരിക്കുകയാണ് ഗവേഷകര്‍.
എന്താണ് SETI@home?
1999ല്‍ കലിഫോര്‍ണിയ സര്‍വകലാശാലയിലെ (ബെര്‍ക്ക്ലി) ഗവേഷകര്‍ ആരംഭിച്ച ഈ പദ്ധതി ലോകമെമ്പാടുമുള്ള സാധാരണക്കാരായ മനുഷ്യരെയാണ് ശാസ്ത്രഗവേഷണത്തിന്റെ ഭാഗമാക്കിയത്. പ്യൂര്‍ട്ടോ റിക്കോയിലെ വിഖ്യാതമായ അറെസിബോ റേഡിയോ ടെലിസ്കോപ്പ് ശേഖരിക്കുന്ന ഭീമമായ ഡാറ്റ വിശകലനം ചെയ്യാന്‍ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ക്കു പകരം ലക്ഷക്കണക്കിന് ആളുകളുടെ പേഴ്സണല്‍ കമ്പ്യൂട്ടറുകളെ ഇന്റര്‍നെറ്റ് വഴി കോര്‍ത്തിണക്കി. സന്നദ്ധസേവകര്‍ അവരുടെ കംപ്യൂട്ടറുകളില്‍ ഒരു സോഫ്റ്റ്വെയര് ഇന്‍സ്റ്റാള്‍ ചെയ്തു, അതു ബഹിരാകാശത്തുനിന്നുള്ള തരംഗങ്ങളെ തരംതിരിച്ചു.
1200 കോടിയില്‍നിന്ന് 100ലേക്ക്
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ 1200 കോടിയിലധികം -സിഗ്നലുകള്‍- ഈ പ്രോജക്ടിലൂടെ തിരിച്ചറിഞ്ഞു. പ്രോജക്ട് കോ-ഫൗണ്ടര്‍ ഡേവിഡ് ആന്‍ഡേഴ്സന്റെ അഭിപ്രായത്തില്‍- ആകാശത്തിന്റെ ഒരു പ്രത്യേക കോണില്‍നിന്നും ഒരു നിശ്ചിത ഫ്രീക്വന്‍സിയില്‍ പെട്ടെന്നുണ്ടായ ഊര്ജസ്ഫോടനങ്ങള്- ആയിരുന്നു ഇവ. നിലവില്‍ ഭീമമായ ഡാറ്റയെ അരിച്ചുപെറുക്കി ഏറ്റവും പ്രധാനപ്പെട്ട 100 സിഗ്നലുകളിലേക്ക് ഗവേഷകര്‍ എത്തിയിട്ടുണ്ട്. ഇവ അന്യഗ്രഹജീവന്റെ അടയാളങ്ങളാണോ എന്നു വീണ്ടും പരിശോധിച്ചുവരികയാണ്.
വെല്ലുവിളികള്‍
അന്യഗ്രഹ ജീവികള്‍ അയയ്ക്കുന്ന സന്ദേശങ്ങളെ ഭൂമിയിലെ റേഡിയോ തരംഗങ്ങളിൽനിന്നും ശബ്ദകോലാഹലങ്ങളില്‍നിന്നും വേര്‍തിരിച്ചെടുക്കുക എന്നത് അങ്ങേയറ്റം പ്രയാസകരമായ ജോലിയാണ്. നമ്മള് ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകള്‍ മുതല്‍ സാറ്റലൈറ്റുകള്‍ വരെ ബഹിരാകാശ സിഗ്നലുകളെ വഴിതെറ്റിക്കാം. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സഹായമുണ്ടെങ്കിലും ഓരോ സിഗ്നലും കൃത്യമായി പരിശോധിക്കാന്‍ മനുഷ്യന്റെ ഇടപെടല്‍ അത്യാവശ്യമാണ്. ഞങ്ങള്‍ പ്രതീക്ഷിച്ച പോലെയല്ല കാര്യങ്ങള്‍ നടന്നത്. എന്നാല്‍, ഭാവിയിലെ ഗവേഷണങ്ങള്‍ക്ക് ഒരു പുതിയ ദിശാബോധം നല്കാന് ഈ പ്രോജക്ടിനു സാധിച്ചു...- ഗവേഷകര്‍ പറഞ്ഞു.
ഭാവിയിലേക്കുള്ള വാതില്‍
നമ്മള് ഒരുപക്ഷേ അന്യഗ്രഹ ജീവികളെ കണ്ടെത്തിയെന്നു വരില്ല, പക്ഷേ, ബഹിരാകാശത്തെ നിശബ്ദതയില്‍നിന്ന് എപ്പോഴെങ്കിലും ഒരു സന്ദേശം വന്നാല്‍ അതു തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ നമ്മള് വികസിപ്പിച്ചു കഴിഞ്ഞു. ഈ മഹാപ്രപഞ്ചത്തില്‍ നമ്മള് ഒറ്റയ്ക്കല്ല എന്ന വിശ്വാസത്തിനു ശാസ്ത്രീയമായ അടിത്തറ നല്കാന് ഗവേഷണത്തിനു കഴിഞ്ഞെന്നും ശാസ്ത്രലോകം പറയുന്നു.
International
ടെഹ്റാൻ: പ്രക്ഷോഭകരെ തൂക്കിലേറ്റിയാൽ കൈയുംകെട്ടി നോക്കിയിരിക്കില്ലെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പിൽ വിരണ്ട് ഇറാൻ ഭരണകൂടം. ഇതോടെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കു വധശിക്ഷ നൽകാനുള്ള നീക്കത്തിൽനിന്നു ഇറാൻ ഭരണകൂടം പിന്നോട്ടുപോയതായി റിപ്പോർട്ട്. പ്രക്ഷോഭത്തിനു നേതൃത്വം നല്കിയ ഇർഫാൻ സുൽത്താനി(26)യെ വധശിക്ഷയ്ക്കു വിധേയനാക്കുമെന്ന് നേരത്തെ ഇറാൻ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, വിചാരണകൂടാതെയും നടപടിക്രമങ്ങൾ പാലിക്കാതെയുമാണ് ഇർഫാനെ വധശിക്ഷയ്ക്കു വിധിച്ചതെന്നായിരുന്നു പ്രതിപക്ഷ സംഘടനകളുടെ ആരോപണം. സാധാരണ ഇത്തരം കുറ്റങ്ങൾക്കു വെടിവച്ചു വധശിക്ഷ നടപ്പാക്കുന്നതാണ് ഇറാനിലെ രീതിയെങ്കിലും പ്രക്ഷോഭകരെ ഭീതിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് തൂക്കിലേറ്റാൻ അധികൃതർ തീരുമാനിച്ചതെന്നും റിപ്പോർട്ട് പുറത്തുവന്നിരുന്നു. എന്നാൽ, യുഎസിന്റെ കടുത്ത മുന്നറിയിപ്പ് വന്നതോടെ വധശിക്ഷാ നീക്കത്തിൽനിന്നു സർക്കാർ പിന്തിരിയുകയായിരുന്നെന്നു പറയുന്നു.
18,000 പേർ അറസ്റ്റിൽ
അറസ്റ്റിലായ പ്രക്ഷോഭകരെ വധശിക്ഷയ്ക്കു വിധേയരാക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. 18,000 പേരാണ് ഏതാനും ദിവസത്തിനിടെ അറസ്റ്റിലായത്.
ബുധനാഴ്ച സുൽത്താനിയെ തൂക്കിലേറ്റുമെന്നായിരുന്നു റിപ്പോർട്ട്. ലോകത്തു ചൈന കഴിഞ്ഞാൽ ഏറ്റവും അധികം വധശിക്ഷ നടക്കുന്ന രാജ്യമാണ് ഇറാൻ. പ്രക്ഷോഭകരെ കൊലപ്പെടുത്തുന്നത് ഇറാൻ അവസാനിപ്പിച്ചെന്ന് ഇന്നലെ ട്രംപ് പറഞ്ഞു. ഇറാനിൽ ഇതുവരെ 2,615 പേർ കൊല്ലപ്പെട്ടുവെന്നു ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി അറിയിച്ചു.
ഇന്നലെ പുലർച്ചെ നാലു മണിക്കൂർ ഇറാൻ വ്യോമപാത അടച്ചെങ്കിലും പിന്നീടു തുറന്നു. വ്യോമപാത അടച്ചതോടെ അമേരിക്കയിലെ ന്യൂയോർക്കിലേക്കുള്ള മൂന്നു വിമാനസർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. യൂറോപ്പിലേക്കുള്ള സർവീസുകൾ വൈകി. വ്യോമപാത അടച്ചതു ചില സർവീസുകളെ ബാധിച്ചതായി സ് പൈസ് ജെറ്റ് അറിയിച്ചു. ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി ഇന്നലെ ഇറേനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി സംസാരിച്ചു.
ഒഴിപ്പിക്കൽ തുടരുന്നു
ഇതിനിടെ, പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കം ദ്രുതഗതിയിലാക്കി കേന്ദ്രസർക്കാർ. ഇന്ത്യൻ പൗരന്മാർ എത്രയും പെട്ടെന്ന് ഇറാൻ വിടണമെന്നും ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും കേന്ദ്രസർക്കാർ നിർദേശം നല്കി.
ഇറാനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയം ഒരുക്കം തുടങ്ങിയിട്ടുണ്ട്.
യാത്രാവിമാനമോ സൈനിക വിമാനമോ ഉപയോഗിച്ചാകും ഒഴിപ്പിക്കാൽ. വിദ്യാർഥികളടക്കം 10,000 ഇന്ത്യക്കാർ ഇറാനിലുണ്ടെന്നാണു കണക്കാക്കുന്നത്. വിദ്യാർഥികൾ, തീർഥാടകർ, ബിസിനസുകാർ, വിനോദസഞ്ചാരികൾ എന്നിവരടക്കമുള്ള ഇന്ത്യക്കാർ ഏതു വിധേനയും ഇറാൻ വിട്ടുപോകാൻ ടെഹ്റാനിലെ ഇന്ത്യൻ എംബസി ബുധനാഴ്ച നിർദേശം നല്‍കിയിരുന്നു. മറ്റു രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ ഇറാനിൽനിന്ന് ഒഴിപ്പിച്ചുതുടങ്ങിയിട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി സമാധാന നൊബേൽ ജേതാവായ വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊരീന മച്ചാഡോ. വൈറ്റ് ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
വെനസ്വലേൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം തട്ടിക്കൊണ്ടുവന്ന് ജയിലിലടച്ച പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച മികച്ചതായിരുന്നു എന്ന് മച്ചാഡോ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന ചർച്ച എന്തിനെ കുറിച്ചായിരുന്നുവെന്ന് മച്ചാഡോ പ്രതികരിച്ചില്ല.
വെനസ്വേലൻ പ്രതിപക്ഷ നേതാവും ദേശീയ അസംബ്ലി അംഗവുമായ മരിയ കൊറിന മച്ചാഡോ 2002ലാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. മഡുറോയെ സ്ഥാനഭ്രഷ്ടനാക്കിയെങ്കിലും മരിയ നേതൃത്വം നല്കുന്ന പ്രതിപക്ഷത്തെ വെനസ്വേലൻ ഭരണം ഏല്പിക്കാൻ ട്രംപ് തയാറായില്ല.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളുടെ ഭാഗമായി 75 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്ഥിരതാമസത്തിനുള്ള വിസ (Immigrant Visa) നൽകുന്നത് താത്കാലികമായി നിർത്തിവയ്ക്കാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ തീരുമാനം. 2026 ജനുവരി 21 മുതൽ ഈ നിയന്ത്രണം നിലവിൽ വരും.
അമേരിക്കയിലെ പൊതു ആനുകൂല്യങ്ങളും സാമ്പത്തിക സഹായങ്ങളും (Public Charge) ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളവരെ ഒഴിവാക്കാനാണ് ഈ നടപടിയെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ടും മാർക്കോ റൂബിയോയും വ്യക്തമാക്കി.
റഷ്യ, ഇറാൻ, സൊമാലിയ, അഫ്ഗാനിസ്ഥാൻ, ബ്രസീൽ, നൈജീരിയ, തായ്ലൻഡ്, ഈജിപ്ത്, പാകിസ്ഥാൻ തുടങ്ങിയ 75 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഈ നിയന്ത്രണം ബാധകമാവുക.
ഈ നടപടി ടൂറിസ്റ്റ് വിസകളെയോ ബിസിനസ് വിസകളെയോ (Visitor Visas) ബാധിക്കില്ല. 2026ൽ അമേരിക്കയിൽ നടക്കാനിരിക്കുന്ന വേൾഡ് കപ്പിനായി എത്തുന്നവർക്ക് ഇത് തടസമാകില്ലെന്ന് അധികൃതർ അറിയിച്ചു.
ഈ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ അമേരിക്കയുടെ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയാണെന്നും അവർ രാജ്യത്തിന്റെ വിഭവങ്ങൾ ചൂഷണം ചെയ്യുകയാണെന്നും ഭരണകൂടം ആരോപിക്കുന്നു.
ട്രംപ് വീണ്ടും അധികാരമേറ്റശേഷം നടപ്പിലാക്കുന്ന ഏറ്റവും വലിയ വിസ നിയന്ത്രണങ്ങളിൽ ഒന്നാണിത്. നിയമപരമായ കുടിയേറ്റത്തെപ്പോലും പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണിതെന്ന് കുടിയേറ്റ അവകാശ പ്രവർത്തകർ വിമർശിക്കുന്നുണ്ട്.
International
ടെഹ്റാൻ: ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരെ തൂക്കിലേറ്റാനുള്ള നീക്കത്തിനെതിരേ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രതിഷേധക്കാരെ വധശിക്ഷയ്ക്കു വിധേയമാക്കിയാൽ ഇറാനെതിരേ അതിശക്തമായ നടപടിയുണ്ടാകുമെന്നു ട്രംപ് വ്യക്തമാക്കി. "സഹായം ഉടൻ എത്തും' എന്നു പ്രക്ഷോഭകാരികൾക്ക് ഉറപ്പുനൽകിയ അദ്ദേഹം, ഇറാനുമായുള്ള എല്ലാ ചർച്ചകളും റദ്ദാക്കിയതായും പ്രഖ്യാപിച്ചു. ഇറാനെതിരേ ഏതു നിമിഷവും അമേരിക്കയുടെ ആക്രമണമുണ്ടായേക്കാമെന്നാണ് റിപ്പോർട്ട്.
ഇന്ന് ആദ്യ വധശിക്ഷ?
പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇർഫാൻ സുൽത്താനി (26) എന്ന യുവാവിനെ ഇന്നു തൂക്കിലേറ്റിയേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിചാരണ പോലുമില്ലാതെയാണ് ഇർഫാനെ വധശിക്ഷയ്ക്കു വിധിച്ചതെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. "ദൈവത്തിനെതിരേ യുദ്ധം ചെയ്തു' എന്ന കുറ്റം ചുമത്തിയാണു പ്രക്ഷോഭകാരികൾക്കെതിരേ ഇറാൻ വധശിക്ഷ വിധിക്കുന്നത്.
രക്തരൂഷിതമായ അടിച്ചമർത്തൽ
കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഇറാനിലുടനീളം നടക്കുന്ന പ്രതിഷേധങ്ങളിൽ ഇതുവരെ 2,500ലേറെ പേർ കൊല്ലപ്പെട്ടതായാണ് യുഎസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനകളുടെ കണക്ക്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ മോർച്ചറികളിൽ നിരത്തിയിട്ടിരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ജനങ്ങളുടെ മരണത്തിനു പിന്നിൽ ഭീകരവാദികൾ ആണെന്നാണ് ഇറാന്റെ ഔദ്യോഗിക നിലപാട്.
അതേസമയം, ഇറാനിലെ ഇന്റർനെറ്റ് വിച്ഛേദനത്തെ മറികടക്കാൻ ഇലോൺ മസ്കിന്റെ സ്പേസ് എക്സ് സൗജന്യമായി സ്റ്റാർലിങ്ക് സേവനം വാഗ്ദാനം ചെയ്തു. പ്രക്ഷോഭം ശക്തമാകുന്നതിനിടെ, ഇറാന്റെ മുൻ കിരീടാവകാശി റെസ പഹ്ലവിയുമായി വൈറ്റ് ഹൗസ് പ്രതിനിധി രഹസ്യ കൂടിക്കാഴ്ച നടത്തി. ഇറാന്റേത് അവസാന നാളുകളാണെന്നു ജർമൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ് അഭിപ്രായപ്പെട്ടു.
കലാപം ദൈവത്തിനെതിരേയെന്ന് ഖമനയ്
ആളുകൾ ദൈവത്തിനെതിരേയാണ് കലാപം നടത്തുന്നതെന്നും പ്രക്ഷോഭങ്ങൾ വിദേശ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ് ആരോപിച്ചു. ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമാണ് ഇറാൻ ജനതയുടെ യഥാർഥ കൊലയാളികളെന്ന് സുരക്ഷാ കൗൺസിൽ തലവൻ ലാരിജാനി കുറ്റപ്പെടുത്തി. അതേസമയം, സുരക്ഷാ സേനാംഗങ്ങളുടെ മരണത്തിൽ ആദരവ് പ്രകടിപ്പിച്ച് ഇറാൻ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
1979ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി പ്രക്ഷോഭം മാറിയിരിക്കുകയാണ്.
International
ടെഹ്റാന്: ഇറാനില്‍ ആഭ്യന്തര സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അമേരിക്കന്‍ പൗരന്മാര് എത്രയും വേഗം രാജ്യം വിടണമെന്ന മുന്നറിയിപ്പുമായി യുഎസ് എംബസി.
പ്രതിഷേധക്കാര്‍ക്കെതിരെ ഇറാന് ഭരണകൂടം അക്രമം അഴിച്ചുവിടുന്ന സാഹചര്യത്തില്‍ സാഹര്യങ്ങള്‍ കൂടുതല്‍ അക്രമാസക്തവും സങ്കീര്‍ണവുമാകാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് യുഎസ്. എംബസിയുടെ മുന്നറിയിപ്പ്. പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ റോഡുകള്‍ അടച്ചിടൽ, പൊതുഗതാഗത തടസ്സം, മൊബൈൽ, ലാൻഡ് ലൈന്‍, ഇന്റര്‍നെറ്റ് ബ്ലോക്കേജ് തുടങ്ങിയ നടപടികളാണ് ഇറാന് ഭരണകൂടം സ്വീകരിച്ചിട്ടുള്ളത്.
ഈ സാഹചര്യത്തില്‍ അമേരിക്കന്‍ പൗരന്മാര് യുഎസ് സര്‍ക്കാരിന്റെ സഹായത്തിന് കാത്തുനില്‍ക്കാതെ ഇറാന് പുറത്തുകടക്കാനാണ് യുഎസ് എംബസി ആവശ്യപ്പെട്ടിട്ടുള്ളത്.
സുരക്ഷിതമെങ്കില്‍ കര മാര്‍ഗം അര്‍മേനിയ അല്ലെങ്കില്‍ തുര്‍ക്കിയിലേക്ക് പോകാന്‍ ശ്രമിക്കുകയെന്നാണ് എംബസിയുടെ നിര്‍ദേശം. പുറത്തുകടക്കാന്‍ കഴിയാത്തവര്‍ സുരക്ഷിത സ്ഥലത്ത് തങ്ങണമെന്നും ഭക്ഷണം, വെള്ളം, മരുന്നുകള്‍ തുടങ്ങിയ അവശ്യവസ്തുക്കള്‍ ശേഖരിക്കണമെന്നും എംബസി ആവശ്യപ്പെട്ടു.
യുഎസ്-ഇറാന് ഇരട്ട പൗരത്വം ഉള്ളവര്‍ ഇറാന് പാസ്പോര്‍ട്ട് മാത്രം ഉപയോഗിച്ചു പുറത്തുകടക്കണമെന്നാണ് നിര്‍ദേശം.
അമേരിക്കന്‍ പൗരന്മാര്ക്ക് ഇറാനില്‍ ചോദ്യം ചെയ്യൽ, അറസ്റ്റ്, തടങ്കലില്‍ വയ്ക്കല്‍ എന്നീ പ്രതികാര നടപടികള്‍ നേരിടേണ്ടി വന്നേക്കാമെന്നും യുഎസ് പാസ്പോര്‍ട്ട് കാണിക്കുന്നതു പോലും തടങ്കലിനു കാരണമാകുമെന്നും എംബസി മുന്നറിയിപ്പ് നല്കി.
ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളില്‍ മരണസംഖ്യ 648 കടന്നതായാണ് റിപ്പോര്‍ട്ടുകൾ. പണപ്പെരുപ്പം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ഭരണത്തോടുള്ള പൊതുജനരോഷം എന്നിവയാണ് ഇറാനിലെ ഖമനയ് ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് കാരണം.
National
ന്യൂഡൽഹി: ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിൽ അമേരിക്ക പിടിച്ചെടുത്ത റഷ്യൻ പതാകയുള്ള മറിനേര എന്ന കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യക്കാരെ വിട്ടയച്ചു.
ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതിയായി സെർജിയോ ഗോർ സ്ഥാനമേറ്റെടുത്തതിനു പിന്നാലെയാണ് നടപടി. കപ്പലിലെ 28 ജീവനക്കാരിൽ മൂന്ന് ഇന്ത്യക്കാർക്ക് പുറമേ 17 യുക്രെയ്നികളും രണ്ട് റഷ്യക്കാരും ആറ് ജോർജിയക്കാരുമാണ് ഉണ്ടായിരുന്നത്.
ഉപരോധം ലംഘിച്ച് ഇറാനുമായി എണ്ണവ്യാപാരം നടത്തിയതിനു യുഎസ് വിലക്കിയിരുന്ന ബെല്ല 1 എന്ന മറിനേര കപ്പലാണു പിടിച്ചത്. ആഴ്ചകളോളം കപ്പലിനെ പിന്തുടർന്ന ശേഷമായിരുന്നു നടപടി.
പിന്നാലെ, കരീബിയൻ കടലിലും വെനസ്വേലൻ എണ്ണയുമായി ബന്ധമുണ്ടെന്നാരോപിച്ച് മറ്റൊരു കപ്പലും പിടിച്ചെടുത്തിരുന്നു. ബെല്ല 1 എന്ന പേരിൽ അറിയപ്പെട്ടിരുന്ന കപ്പൽ അടുത്തിടെയാണ് മറിനേര എന്നു പേരു മാറ്റിയത്.
ക്രൂഡ് ഓയിൽ കൊണ്ടുപോകുന്ന കപ്പൽ കാലിയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. കപ്പൽ പിടിച്ചെടുക്കാൻ യുഎസ് സൈന്യത്തിനു ബ്രിട്ടിഷ് സൈന്യം പിന്തുണ നൽകിയിരുന്നു.
International
ന്യൂയോർക്ക്: അമേരിക്കയിൽ കസ്റ്റംസ് കുടിയേറ്റ വകുപ്പ് (ഐസിഇ) ഉദ്യോഗസ്ഥൻ യുവതിയെ വെടിവച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധം അണയുന്നില്ല. സംഭവം നടന്ന മിനിയാപോളിസ് നഗരത്തിൽ ശനിയാഴ്ച രാത്രി നടന്ന പ്രകടനത്തിൽ ആയിരങ്ങൾ പങ്കെടുത്തു.
പ്രതിഷേധവുമായി ബന്ധപ്പെട്ട് 30 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പ്രതിഷേധക്കാർ മഞ്ഞുകട്ടകൊണ്ട് എറിഞ്ഞതിനെത്തുടർന്ന് ഒരു പോലീസുകാരനു പരിക്കേറ്റു.
റെനി നിക്കോൾ ഗുഡ് എന്ന മുപ്പത്തേഴുകാരിയാണ് ബുധനാഴ്ച നടന്ന സംഭവത്തിൽ കൊല്ലപ്പെട്ടത്. കാറിലിരുന്ന ഇവർക്കു നേരേ ഐസിഇ ഉദ്യോഗസ്ഥൻ വെടിയുതിർക്കുകയായിരുന്നു. കാറിടിച്ചു കൊല്ലാൻ ശ്രമിക്കവേ സ്വയംപ്രതിരോധത്തിന്റെ ഭാഗമായി വെടിയുതിർത്തുവെന്നാണ് ട്രംപ് ഭരണകൂടത്തിലെ ഫെഡറൽ ഏജൻസികൾ പറഞ്ഞത്. അതേസമയം, യുവതിയുടെ ഭാഗത്തുനിന്നു ഭീഷണി ഉണ്ടായിരുന്നില്ലെന്ന് മിനിയാപോളിസ് നഗരവൃത്തങ്ങളും പറഞ്ഞു.
ന്യൂയോർക്ക്, ലോസ് ആഞ്ചലസ്, സിയാറ്റിൽ, ഓസ്റ്റിൻ തുടങ്ങിയ പ്രമുഖ നഗരങ്ങളിലും ശനിയാഴ്ച വൈകുന്നേരം പ്രതിഷേധ പ്രകടനങ്ങളുണ്ടായി.
International
വാഷിംഗ്ടൺ: യുഎസിനു ഗ്രീൻലാൻഡ് വേണമെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഭാവിയിൽ ചൈനയും റഷ്യയും ഗ്രീൻലാൻഡ് സ്വന്തമാക്കുന്നതിനു മുന്‍പ് യുഎസിന് സ്വന്തമാക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
നമ്മൾ ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ആഗ്രഹിക്കുന്നുണ്ട്, അവർക്ക് അത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. നമ്മൾ അതു ചെയ്തില്ലെങ്കിൽ ചൈനയോ റഷ്യയോ ഗ്രീൻലാൻഡ് പിടിച്ചെടുക്കും. അവർ നമ്മുടെ അയൽക്കാരാകാൻ പാടില്ല - ട്രംപ് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു.
1951ലെ കരാർപ്രകാരം യുഎസിന്റെ സൈനിക സാന്നിധ്യം ഗ്രീൻലാൻഡിൽ ഉണ്ടെങ്കിലും ഗ്രീൻലാൻഡിന്റെ സംരക്ഷണത്തിന് അത്തരം കരാറുകൾ പോരാ. അതിന് അമേരിക്ക ആ ദ്വീപ് സ്വന്തമാക്കണം. ഡെൻമാർക്ക് രാജ്യഭരണത്തിനു കീഴിൽ അൻപത്തിയേഴായിരത്തോളം ജനസംഖ്യയുള്ള സ്വയംഭരണാധികാരമുള്ള ദ്വീപാണ് ഗ്രീൻലാൻഡ്. ഗ്രീൻലാൻഡിനെ സംരക്ഷിക്കണം. നമ്മൾ അതു ചെയ്യുന്നില്ലെങ്കിൽ, ചൈനയോ റഷ്യയോ ചെയ്യും.
ഗ്രീൻലാൻഡിനെ അമേരിക്കയുടെ നിയന്ത്രണത്തിലാക്കാൻ സൈനിക നടപടിയടക്കം പരിഗണനയിലാണെന്നു നേരത്തെ സൂചനകൾ പുറത്തുവന്നിരുന്നു. ഡെൻമാർക്കിൽനിന്നു പിരിഞ്ഞ് അമേരിക്കയുടെ ഭാഗമാകാൻ ഗ്രീൻലാൻഡുകാരെ പ്രേരിപ്പിക്കാൻ വൻതുകകൾ നൽകുന്നത് ഉൾപ്പെടെയുള്ള വിവിധ പദ്ധതികളെക്കുറിച്ചു ട്രംപും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരും ചർച്ച നടത്തിവരികയാണ്.
ഗ്രീൻലാൻഡിൽ തങ്ങൾക്ക് അവകാശമുണ്ടെന്നുള്ള ട്രംപിന്റെയും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരുടെയും പ്രസ്താവനകൾക്കെതിരേ യൂറോപ്പിലും പൊതുവേയും ഡെൻമാർക്കിലും കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. നാറ്റോ അംഗങ്ങളാണ് യുഎസും ഡെൻമാർക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള പോര് നാറ്റോയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഗ്രീൻലാൻഡിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം ഗ്രീൻലാൻഡിനും ഡെൻമാർക്കിനുമാണെന്ന് ഫ്രാൻസ്, ജർമനി, ഇറ്റലി, പോളണ്ട്, സ്പെയിൻ, ബ്രിട്ടൻ, ഡെൻമാർക്ക് എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.
Leader Page
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടികൾ ലോകത്തെ ഞെട്ടിക്കുന്നു. വ്യവസ്ഥാപിത ലോകക്രമം പാടെ മാറ്റിമറിക്കുന്നതാണു വെനസ്വേലയിൽ അടക്കമുള്ള ട്രംപിന്റെ നീക്കങ്ങൾ. ട്രംപിന്റെ കീഴിലെ അമേരിക്ക ലോകക്രമം തകർക്കുന്നുവെന്നു ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയ്ൻമെയർ അടക്കമുള്ള ലോകനേതാക്കൾ പരസ്യമായി പറയുന്നു. ഏകപക്ഷീയ തീരുമാനങ്ങളിലൂടെ ലോകത്തെയാകെ വിഷമിപ്പിക്കുകയാണു രണ്ടാമൂഴത്തിൽ ട്രംപ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധവും ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ്.
അന്താരാഷ്ട്ര നിയമം ആവശ്യമില്ലെന്നാണ്, വെനസ്വേലയിൽ കടന്നുകയറി പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയതിനുശേഷം ട്രംപ് പറയുന്നത്. തന്റെ ധാർമികതയ്ക്കു മാത്രമേ തന്റെ മുന്നേറ്റത്തെ തടയാനാകൂവെന്ന് ട്രംപ് ന്യൂയോർക്ക് ടൈംസിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇതര രാഷ്ട്രങ്ങളുടെ സ്വതന്ത്ര പരമാധികാരത്തിൽ കടന്നുകയറുന്ന ലോകപോലീസിനു മുന്നിൽ ലോകം പകച്ചു. ലോകത്തിലെ വലിയ ജനാധിപത്യ രാജ്യമായ അമേരിക്കയുടെ ഭരണത്തലവന്റെ ഓരോ നടപടിയും ഇന്ത്യയും കാനഡയും അടക്കമുള്ള രാജ്യങ്ങളെ പ്രതിസന്ധിയിലാക്കി.
ന്യായീകരണങ്ങൾക്കു പഞ്ഞമില്ല
ലോകയുദ്ധങ്ങൾ അവസാനിപ്പിക്കുന്ന സമാധാനദൂതനെന്നു സ്വയം വിശേഷിപ്പിച്ച ട്രംപാണ് സ്വതന്ത്ര പരമാധികാര രാജ്യമായ വെനസ്വേലയിൽ കടന്നുകയറി രാഷ്ട്രത്തലവനെയും ഭാര്യയെയും പിടിച്ചുകൊണ്ടുപോയത്. സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനു തന്നോളം അർഹത മറ്റാർക്കുമില്ലെന്നു സ്വയം പറഞ്ഞതു മറക്കാറായില്ല. സമാധാന സമ്മാനം കൈപ്പറ്റിയ വെനസ്വേലയിലെ പ്രതിപക്ഷ നേതാവുകൂടിയായ മരിയ മച്ചാഡോയോടും ട്രംപിനു കൊതിക്കെറുവുണ്ടായി.
വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ തട്ടിക്കൊണ്ടു പോയതിലും വെനസ്വേലയുടെ എണ്ണശേഖരം വരുംവർഷങ്ങളിൽ ഊറ്റി വിറ്റ് പണം കൈക്കലാക്കുമെന്ന് പരസ്യമായി പറയുന്നതിലും ട്രംപിന് ന്യായീകരണമുണ്ട്. യുക്രെയ്നെതിരേ യുദ്ധം തുടങ്ങിയ റഷ്യയുടെ ന്യായീകരണവും ഇസ്രയേലിൽ ഭീകരാക്രമണം നടത്തിയ ഹമാസിന്റെ ന്യായീകരണവും, ഗാസ യുദ്ധത്തിൽ അനേകരെ കൊന്നൊടുക്കിയ ഇസ്രയേലിന്റെ ന്യായീകരണവുമെല്ലാം തഥൈവ. ഇന്ത്യയിൽ ഭീകരാക്രമണം നടത്തിയ പാക്കിസ്ഥാനോടുള്ള അമേരിക്കയുടെ മൃദുസമീപനം പോലും ന്യായവും നീതിയും നോക്കിയല്ല.
ഇറാനിലും ആശങ്ക വളരുന്നു
ഇറാനിൽ നടക്കുന്ന ജനകീയ പ്രക്ഷോഭം വലിയതോതിലുള്ള അമേരിക്കൻ ഇടപെടലിലേക്കു വഴിമാറാനുള്ള സാധ്യതയുമുണ്ട്. ഡിസംബർ 28ന് തുടങ്ങിയ പ്രക്ഷോഭം ഇറാനിലെ 31 പ്രവിശ്യകളിലും ടെഹ്റാൻ അടക്കം നൂറിലേറെ നഗരങ്ങളിലും വ്യാപിച്ചിട്ടുണ്ട്. പ്രക്ഷോഭത്തിൽ 42 പേരെങ്കിലും കൊല്ലപ്പെട്ടതായാണു റിപ്പോർട്ട്. യുഎഇയിൽ നിന്നും തുർക്കിയിൽനിന്നും ഇറാനിലെ വിവിധ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഇറാനിൽ അമേരിക്ക ആക്രമണം നടത്തിയാൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലുള്ള ലക്ഷക്കണക്കിനു മലയാളികളാകും ആശങ്കയിലാകുക.
1979ലെ ഇസ്ലാമിക വിപ്ലവത്തിൽ നാടുകടത്തപ്പെട്ട കിരീടാവകാശി റെസ പഹ്ലവിയുടെ നേതൃത്വത്തിലുള്ള ഇറാൻ പ്രക്ഷോഭത്തിൽ അമേരിക്ക നേരിട്ടു കൈകടത്താനുള്ള സാധ്യത തള്ളിക്കളായാനാകില്ല. അമേരിക്കയെ സന്തോഷിപ്പിക്കാനാണു പ്രക്ഷോഭകാരികളുടെ ശ്രമമെന്ന ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖമനേയിയുടെ വാക്കുകൾ വ്യക്തമാണ്. ഇന്റർനെറ്റ്, ഫോണ്‍ സേവനങ്ങൾ വിച്ഛേദിച്ചതുകൊണ്ടു കലാപം തടയാൻ ഇറാൻ സർക്കാരിനു കഴിഞ്ഞേക്കില്ല.
ഇന്ത്യൻ കരാറിനും പണി കിട്ടി
അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിക്കാത്തതിനാലാണ് ഇന്ത്യ- യുഎസ് വ്യാപാരക്കരാർ നടക്കാത്തതെന്ന് അമേരിക്കൻ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് ഇന്നലെ പറഞ്ഞു. ട്രംപിനെ മോദി വിളിക്കാത്തതിനാൽ വ്യാപാരക്കരാർ നടന്നില്ലെന്ന് ഉളുപ്പില്ലാതെയാണ് അമേരിക്ക വെളിപ്പെടുത്തിയത്. ഇത്രയേറെ അഹന്ത ആകാമോയെന്നു സംശയിച്ചിട്ട് കാര്യമില്ല.
റഷ്യൻ എണ്ണ ഇന്ത്യ വാങ്ങുന്നതിൽ ട്രംപിന് അതൃപ്തിയുണ്ടെന്ന് മോദിക്ക് അറിയാമായിരുന്നുവെന്നും 500 ശതമാനം വരെ തീരുവ ഉയർത്താൻ കഴിയുമെന്നും പറഞ്ഞതിനു പിന്നാലെയാണ് ലുട്നിക്കിന്റെ പരാമർശം. ഇന്ത്യ- യുഎസ് വ്യാപാരക്കരാറിനായി ചർച്ചകൾ നടത്തുന്ന സമയത്താണ് അമേരിക്കയുടെ ഭീഷണി. ആറു റൗണ്ട് ചർച്ചകൾ ഇതുവരെ നടന്നു. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ പരിഹരിക്കുന്നതിനുള്ള ചട്ടക്കൂട് പുതിയ കരാറിൽ ഉൾപ്പെട്ടിരുന്നു.
സന്ദർശക വീസയുള്ള ഇന്ത്യക്കാരുടെ വീസ റദ്ദ് ചെയ്യുമെന്നും അമേരിക്കൻ ജോലിക്കായുള്ള എച്ച് 1-ബി വീസകൾക്കും പഠനത്തിനെത്തുന്ന വിദ്യാർഥികൾക്കുള്ള വീസകൾക്കും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കുന്നതടക്കം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ഭീഷണികളും പുതിയ രീതിയാണ്.
ഗ്രീൻലാൻഡിനു ചുവപ്പുകാർഡ്
ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള ട്രംപിന്റെ പ്രസ്താവനകൾ ലോകക്രമത്തെ ബാധിക്കും. ഡെന്മാർക്കിന്റെ നിയന്ത്രണത്തിലുള്ള ഓട്ടോണമസ് മേഖലയായ ഗ്രീൻലാൻഡിനായി ബലപ്രയോഗം ഉൾപ്പെടെ എല്ലാ സാധ്യതകളും പരിഗണനയിലുണ്ടെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡാനിഷ് ഉദ്യോഗസ്ഥരുമായി ട്രംപ് ഭരണകൂടം അടുത്തയാഴ്ച ഉന്നതതല ചർച്ചയ്ക്കു തയാറെടുക്കുന്നതിനിടെയാണിത്. ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള ഉദ്ദേശ്യം ട്രംപ് പരസ്യമാക്കിയിട്ടുണ്ട്.
ഭീഷണികൾ നിർത്താനുള്ള ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സന്റെ ആവശ്യത്തോട് അമേരിക്കയുടെ പ്രതികരണം ശുഭകരമല്ല. അറ്റ്ലാന്റിക് സമുദ്രമേഖലയിൽ 80 വർഷത്തെ സുരക്ഷാ ബന്ധങ്ങളെ നശിപ്പിക്കുന്നതിനാണ് അമേരിക്കയുടെ ശ്രമമെന്ന ഫ്രെഡറിക്സിന്റെ മുന്നറിയിപ്പിനും പുല്ലുവില. മറ്റൊരു നാറ്റോ രാജ്യത്തെ സൈനികമായി ആക്രമിക്കാൻ അമേരിക്ക തീരുമാനിച്ചാൽ, രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം മുതലുള്ള സുരക്ഷ ഇല്ലാതാകുമെന്നും ഡെന്മാർക്ക് ഓർമിപ്പിക്കുന്നു. എന്നാൽ, അമേരിക്കയുടെ സുരക്ഷയ്ക്ക് ഗ്രീൻലാൻഡ് ഏറ്റെടുക്കാൻ തനിക്ക് ഉദ്ദേശ്യമുണ്ടെന്ന് ട്രംപ് ആവർത്തിക്കുന്നു.
ട്രംപ് ‘മെനു’വിൽ കാനഡയും
കാനഡയെ അമേരിക്കയുടെ 51-ാമതു സംസ്ഥാനമായി ചേർക്കണമെന്ന് ട്രംപ് പ്രഖ്യാപിച്ചതു വിസ്മരിക്കാനാകില്ല. 2024ൽ രണ്ടാമതും പ്രസിഡന്റായ ഉടനെയായിരുന്ന ആദ്യ പ്രസ്താവന. ആ മോഹം ഉപേക്ഷിക്കാൻ ട്രംപ് തയാറല്ല. പതിറ്റാണ്ടുകൾ അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യരാഷ്ട്രമായിരുന്ന വലിയ അയൽരാജ്യത്തെ അപ്പാടെ വിഴുങ്ങാമെന്നു സാധാരണ ഗതിയിൽ ഒരു ജനാധിപത്യ ഭരണാധികാരി ചിന്തിക്കാനിടയില്ല. പക്ഷേ, ആപ്പിളിനെ ഓറഞ്ചുമായി താരതമ്യം ചെയ്യരുതല്ലോ.
അമേരിക്കയുടെ ‘മെനുവിൽ’ കാനഡ ഇപ്പോഴില്ലെന്നു ചിന്തിക്കരുതെന്ന് ഐക്യരാഷ്ട്രസഭയിലെ മുൻ അംബാസഡർ ബോബ് റേ കഴിഞ്ഞ ചൊവ്വാഴ്ച പറഞ്ഞു. വെനസ്വേലയ്ക്കെതിരായ ട്രംപിന്റെ സൈനിക ആക്രമണം, ഗ്രീൻലാൻഡിനായുള്ള പദ്ധതികൾ, പശ്ചിമാർധ ഗോളത്തിനുമേലുള്ള അമേരിക്കയുടെ ഉടമസ്ഥാവകാശ പ്രഖ്യാപനം എന്നിവ കാനഡയുടെ നിലനിൽപിനുള്ള വെല്ലുവിളിയാണെന്ന് 2013ൽ എംപിയായി വിരമിച്ച ഫെഡറൽ ലിബറൽ പാർട്ടിയുടെ മുൻ ഇടക്കാല നേതാവായ റേ ഓർമപ്പെടുത്തുന്നു. കാനഡയുടെ പരമാധികാരത്തെ അമേരിക്കൻ സർക്കാർ ഗൗരവമായി എടുക്കുന്നില്ലെന്നു ചുരുക്കം.
അസാധാരണം, അഭൂതപൂർവം
അസാധാരണവും അഭൂതപൂർവവുമാണു കഴിഞ്ഞ കുറച്ചുകാലമായുള്ള ആഗോള സംഭവവികാസങ്ങൾ. ചൈന പാലിക്കുന്ന തന്ത്രപരമായ സംയമനംപോലും അവരുടെ ആഗോള താത്പര്യത്തിന് അനുസരിച്ചാണ്. റഷ്യയും ഇന്ത്യയും ജർമനിയും ഫ്രാൻസും ബ്രിട്ടനും ഓസ്ട്രേലിയയും അടക്കമുള്ള രാജ്യങ്ങൾക്കും പരിമിതികളേറെയുണ്ടെന്ന് അമേരിക്കയും ചൈനയും കരുതുന്നു.
ട്രംപ് മഠയനാണെന്നു പറയാനാകില്ല. എന്നാൽ, ട്രംപിന്റെ നടപടികൾ പലതും അതിബുദ്ധിയാകും. റഷ്യയുമായി സന്പൂർണ ശത്രുത വേണ്ടെന്ന ട്രംപിന്റെ ആദ്യ നിലപാടിലെ തന്ത്രം വ്യക്തം. പക്ഷേ ആഗോള നിയമങ്ങളും മര്യാദകളും തീർത്തും അവഗണിച്ചു തനിക്കിഷ്ടമുള്ളതെല്ലാം ചെയ്യുമെന്ന നില അപകടകരമാണ്. ഐക്യരാഷ്ട്രസഭയെയും ആഗോള കൂട്ടായ്മകളെയും ട്രംപ് തള്ളുകയും ചെയ്യുന്നു.
ആശങ്കയും വെല്ലുവിളിയുമേറെ
അന്താരാഷ്ട്ര നിയമങ്ങളിൽനിന്നു മാത്രമല്ല, സഖ്യകക്ഷികളിൽനിന്നു പോലും അമേരിക്ക ക്രമേണ പിന്മാറുകയാണെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍ ഓർമിപ്പിച്ചു. വെനസ്വേല വിട്ടതിനുശേഷം റഷ്യയുടെ എണ്ണക്കപ്പൽ പിടിച്ചെടുത്ത യുഎസ് നടപടി സമുദ്ര നിയമത്തിന്റെ ഗുരുതര ലംഘനമാണെന്നു റഷ്യൻ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു. വെനസ്വേലയുടെ പ്രസിഡന്റിനെ പിടികൂടാനും ലോകത്തിലെതന്നെ ഏറ്റവും കൂടുതൽ എണ്ണ ശേഖരമുള്ള ആ രാജ്യത്തിന്റെ എണ്ണവ്യവസായത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ട്രംപിന് മര്യാദകളൊന്നും പ്രശ്നമല്ല.
വെനസ്വേലയുടെ ഭാവി, തായ്വാന്റെ സുരക്ഷ, ഗ്രീൻലാൻഡിനായുള്ള ലക്ഷ്യങ്ങൾ, കാനഡയെ ചേർക്കാനുള്ള മോഹം തുടങ്ങിയവകൊണ്ട് അവസാനിക്കുന്നതല്ല ട്രംപിന്റെ നവകാല തന്ത്രങ്ങൾ. സൈനികവും സാന്പത്തികവുമായ അമേരിക്കൻ ശക്തിയുടെ വിജയത്തിൽ അഭിമാനിക്കുന്ന പ്രസിഡന്റിന്റെ ഭാവിയിലെ ഓരോ നീക്കവും ഇന്ത്യ അടക്കം ലോകത്തിനാകെ കൂടുതൽ വെല്ലുവിളിയും ആശങ്കയുമാകും. പിണറായി വിജയനും എം.എ. ബേബിയും പോലുള്ളവരുടെ പ്രതിഷേധങ്ങൾ ട്രംപിനു പുല്ലുവിലയാണ്.
ഒന്നിച്ചു നിന്നാൽ ഇന്ത്യ നേടും
ധാർമികത, സൈനികശക്തി എന്നിവ മുതൽ ഒരു തരം ദുഷ്ടതയും ധാർഷ്ട്യവും വരെ ട്രംപിന്റെ നീക്കങ്ങളിൽ കാണാനാകും. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ഇതേ രീതിയാണ്. അമേരിക്കയിലെ ഡെമോക്രാറ്റുകൾക്കെതിരേയുള്ള ട്രംപിന്റെ നീക്കങ്ങളും വ്യത്യസ്തമല്ല. ഇന്ത്യയിലെ പ്രതിപക്ഷത്തോടുള്ള ബിജെപിയുടെ സമീപനത്തിലും ചില സമാനതകളുണ്ടാകും.
ആഗോള സാന്പത്തിക ശക്തിയായുള്ള കുതിപ്പും മറ്റൊരു രാജ്യത്തിനുമില്ലാത്ത മികവുറ്റ യുവതയുടെ കരുത്തും മുതലാക്കി മാറുന്ന ലോകക്രമത്തിൽ പുതുതന്ത്രങ്ങൾ ആവിഷ്കരിക്കാൻ ഇന്ത്യക്കു കഴിയട്ടെ. മതപരവും ജാതീയവും പ്രാദേശികവുമായ ഭിന്നതകൾ വളർത്താതെ, ഇന്ത്യയെ ഒറ്റക്കെട്ടായി നയിക്കാനാകട്ടെ ഭരണാധികാരികളുടെ ശ്രമം.
International
കോപ്പന്‍ഹേഗന്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗ്രീന്‍ലാന്‍ഡ് കീഴടക്കല്‍ ഭീഷണിക്കു മറുപടിയായി ഡെന്മാര്ക്ക്. ഗ്രീന്‍ലാന്‍ഡ് ആക്രമിക്കുകയാണെങ്കില്‍ ഡാനിഷ് സൈനികര്‍ 'ആദ്യം വെടിവയ്ക്കുകയും പിന്നീട് ചോദ്യങ്ങള്‍ ചോദിക്കുകയും' ചെയ്യുമെന്ന് ഡെന്മാര്ക്ക് പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നല്കി. ഇത് 1952ലെ ശീതയുദ്ധ കാലം മുതല്‍ നിയമപ്രകാരമുള്ള നിര്‍ദേശമാണെന്നും അത് ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഗ്രീന്‍ലാന്‍ഡ് ഡെന്മാര്ക്കിന്റെ സ്വയംഭരണാധികാരമുള്ള പ്രദേശമാണ്. തന്ത്രപരമായ പ്രാധാന്യമുള്ള ഈ ആര്‍ട്ടിക് ദ്വീപിനെ യുഎസ് ഏറ്റെടുക്കണമെന്ന് ട്രംപ് വീണ്ടും ആവശ്യപ്പെട്ടതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ദേശീയ സുരക്ഷയ്ക്ക് അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടി ട്രംപ്, സൈനിക നടപടി ഉള്‍പ്പെടെയുള്ള എല്ലാ സാധ്യതകളും ഇതിനായി പരിഗണിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞിരുന്നു. റഷ്യയുടെയും ചൈനയുടെയും കപ്പലുകള്‍ ഗ്രീന്‍ലാന്‍ഡിനു ചുറ്റും സജീവമാണെന്നും ട്രംപ് ആരോപിച്ചിരുന്നു.
എന്നാല്‍, ട്രംപിന്റെ ഭീഷണി നിര്‍ത്തണമെന്നും യുഎസ് ആക്രമിച്ചാല്‍ അതു നാറ്റോയുടെ അന്ത്യമായിരിക്കുമെന്നുമാണ് ഡെന്മാര്ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണ് നല്കിയ മുന്നറിയിപ്പ്. നിലവിലെ സാഹചര്യങ്ങളില്‍ യൂറോപ്പിലെ നാറ്റോയുടെ മറ്റ് സഖ്യകക്ഷികള്‍ ആശങ്കയിലാണ്. യുഎസും ഡെൻമാർക്കും നാറ്റോ അംഗങ്ങളാണ്. അതിനാൽ ഗ്രീന്‍ ലാന്‍ഡിനെതിരെ യുഎസ് ആക്രമണമുണ്ടായാൽ അതു നാറ്റോയ്ക്കു വലിയ വെല്ലുവിളിയാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
International
വാഷിംഗ്ടൺ: റഷ്യയുമായി എണ്ണ വ്യാപാരത്തിൽ ഏർപ്പെടുന്ന ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കു കനത്ത തിരിച്ചടിയായേക്കാവുന്ന ഉപരോധ ബില്ലിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അംഗീകാരം നൽകി. റഷ്യയിൽനിന്ന് എണ്ണയും യുറേനിയവും വാങ്ങുന്ന രാജ്യങ്ങൾക്കു മേൽ 500 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താൻ അധികാരം നൽകുന്നതാണ് ഈ ഉഭയകക്ഷി ബിൽ.
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ യുദ്ധത്തിനുള്ള സാമ്പത്തിക സ്രോതസ് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രഹാം-ബ്ലൂമെൻതൽ ഉപരോധ ബിൽ അവതരിപ്പിച്ചിരിക്കുന്നത്. റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാമും ഡെമോക്രാറ്റിക് സെനറ്റർ റിച്ചാർഡ് ബ്ലൂമെൻതലും സംയുക്തമായാണ് ബില്ലിനു രൂപം നൽകിയത്.
റഷ്യയിൽനിന്നു വൻതോതിൽ ക്രൂഡ് ഓയിൽ വാങ്ങുന്ന ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെ ഈ നിയമം നേരിട്ടു ബാധിക്കും. റഷ്യൻ എണ്ണ വാങ്ങുന്നത് തുടർന്നാൽ ഈ രാജ്യങ്ങളിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ 500 ശതമാനം വരെ നികുതി നൽകേണ്ടി വരും. വൈറ്റ് ഹൗസിൽ ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയിൽ ട്രംപ് ബില്ലിനു പൂർണ പിന്തുണ അറിയിച്ചതായി ലിൻഡ്സെ ഗ്രഹാം വ്യക്തമാക്കി.
റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം സമാധാന ചർച്ചകൾ നടത്തുന്നതിനിടയിലാണ് ഈ കടുത്തനീക്കം. റഷ്യയുടെ എണ്ണ, ഗ്യാസ്, യുറേനിയം കയറ്റുമതി തടയുന്നതിലൂടെ സാമ്പത്തികമായി തളർത്താനാണ് യുഎസ് നീക്കം. യുക്രെയ്ൻ സമാധാനത്തിനായി വിട്ടുവീഴ്ചകൾക്കു തയാറാകുമ്പോഴും പുടിൻ നിരപരാധികളെ കൊന്നൊടുക്കുകയാണെന്നു സെനറ്റർ ഗ്രഹാം കുറ്റപ്പെടുത്തി.
റഷ്യൻ അധിനിവേശം നാലാം വർഷത്തിലേക്കു കടക്കുമ്പോൾ, ട്രംപിന്റെ പ്രത്യേക ദൂതന്മാർ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കു നേതൃത്വം നൽകുന്നുണ്ട്. ഈ ചർച്ചകളിൽ റഷ്യയെ സമ്മർദത്തിലാക്കാനുള്ള ആയുധമായും നിയമത്തെ അമേരിക്ക കാണുന്നു.
International
വാഷിംഗ്ടൺ: അമേരിക്കയുടെ ദേശീയ താത്പര്യങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്ന 35 അന്താരാഷ്ട്ര സംഘടനകളിൽനിന്നും ഐക്യരാഷ്ട്ര സഭയുടെ 31 വിഭാഗങ്ങളിൽനിന്നും കരാറുകളിൽനിന്നും അമേരിക്ക പിന്മാറുന്നതായി പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബുധനാഴ്ച
ഇതു സംബന്ധിച്ച രേഖ ഒപ്പുവച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.
അതേസമയം, സംഘടനകളുടെ പട്ടിക വൈറ്റ് ഹൗസ് പുറത്തുവിട്ടിട്ടില്ല. അമേരിക്കയുടെ പരമാധികാരത്തിനും സാമ്പത്തിക താത്പര്യങ്ങൾക്കും വിരുദ്ധമായ പ്രത്യയശാസ്ത്ര പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളിൽ നിന്നാണ് പിന്മാറ്റമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. അമേരിക്കയുടെ മുൻഗണനകളേക്കാൾ ആഗോള അജൻഡകൾക്കു പ്രധാന നൽകുന്ന സംഘടനകളിലേക്ക് അമേരിക്കയുടെ പണവും പങ്കാളിത്തവും വേണ്ടെന്ന നിലപാടിലേക്കാണ് ഇതിലൂടെ അമേരിക്ക എത്തുന്നത്. ഇത്തരം സംഘടനകൾക്കു നൽകുന്ന അമേരിക്കൻ നികുതിദായകരുടെ പണം മറ്റു പ്രയോജനപ്രദമായ രീതികളിൽ വിനയോഗിക്കുന്നതാണ് ഉചിതമെന്നും വൈറ്റ്ഹൗസ് അഭിപ്രായപ്പെട്ടു.
രണ്ടാം ഭരണകാലത്തിന്റെ തുടക്കം മുതൽ ഐക്യരാഷ്ട്ര സംഘടനകളിൽനിന്നും അന്താരാഷ്ട്ര സംഘടനകളിൽനിന്നും അകലം പാലിക്കുന്ന നിലപാടാണ് ഡോണൾഡ് ട്രംപ് സ്വീകരിച്ചുവരുന്നത്. ഐക്യരാഷ്ട്ര സംഘടനകൾക്കു നൽകുന്ന ഫണ്ട് വെട്ടിക്കുറയ്ക്കാനും ട്രംപ് നിർദേശിച്ചിരുന്നു. അമേരിക്കൻ ഫണ്ട് കുറഞ്ഞതോടെ പല അന്താരാഷ്ട്ര സംഘടനകളുടെയും പ്രവർത്തനത്തെ അതു കാര്യമായി ബാധിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന, പാരീസ് കാലാവസ്ഥാ കരാർ തുടങ്ങിയവ ട്രംപിന്റെ നിശിതമായ വിമർശനം ഏറ്റുവാങ്ങുന്ന സംവിധാനങ്ങളാണ്.
International
വാഷിംഗ്ടൺ ഡിസി: വെനസ്വേലയിൽ നയതന്ത്ര സാന്നിധ്യം പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎസ്. ഈ ആഴ്ച തന്നെ തലസ്ഥാനമായ കാരക്കാസില്‍ എംബസിയുടെ പ്രവർത്തനം പുനഃരാരംഭിക്കാനാണ് നീക്കം.
യുഎസിൽ നിന്നുള്ള നയതന്ത്ര സംഘം ഉടൻ വെനസ്വേലയിൽ എത്തും. എയർഫോഴ്സ് വണ്ണിലെ യാത്രക്കിടെ മാധ്യമപ്രവർത്തകർ എംബസി വീണ്ടും തുറക്കാനുള്ള സാധ്യതയെക്കുറിച്ച് ട്രംപിനോട് ചോദിച്ചിരുന്നു. തങ്ങൾ അതിനെക്കുറിച്ച് ചിന്തിക്കുകയാണെന്നായിരുന്നു ട്രംപ് പറഞ്ഞത്.
നേരത്തെ 1995ലാണ് വെനസ്വേലയിലെ യുഎസ് എംബസി ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. 2019-ൽ യുഎസ് ഇവിടത്തെ പ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നു. തുടർന്ന് അയൽരാജ്യമായ കൊളംബിയയിലാണ് യുഎസ് എംബസി പ്രവർത്തിച്ചിരുന്നത്.
മഡുറോയെ സ്ഥാനത്ത്നിന്ന് നീക്കിയതിനു പിന്നാലെയാണ് യുഎസ് നയതന്ത്ര നീക്കം ഇപ്പോൾ ശക്തമാക്കിയിരിക്കുന്നത്.
International
കോപ്പൻഗേഹൻ: ഗ്രീൻലാൻഡിനെ തൊട്ടുകളിച്ചാൽ നാറ്റോയുടെ പണി തീരുമെന്ന മുന്നറിയിപ്പുമായി ഡാനിഷ് പ്രധാനമന്ത്രി രംഗത്ത്. ഡെൻമാർക്കിന്റെ സ്വാധീനമേഖലയായ ഗ്രീൻലാൻഡ് തങ്ങൾക്കു വേണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതിനോടു പ്രതികരിക്കുകയായിരുന്നു അവർ. ഒട്ടും ഉൾക്കൊള്ളാനാവാത്ത പ്രസ്താവനയാണ് ഗ്രീൻ ലാൻഡിനെക്കുറിച്ച് ട്രംപ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ രൂക്ഷമായി വിമർശിച്ചു. സ്വയംഭരണാധികാരമുള്ള ഗ്രീൻലാൻഡിനു മേൽ നടത്തുന്ന ഇത്തരം പ്രസ്താവനകൾ അംഗീകരിക്കാനാവില്ല.
ഗ്രീൻലാൻഡ് യുഎസിന്റെ ഭാഗമാകണമെന്ന ആവശ്യത്തെ ഡെന്മാർക്കും ഗ്രീൻലാൻഡും പലതവണ തള്ളിക്കളഞ്ഞതാണ്. യുഎസും ഡെൻമാർക്കും നാറ്റോയുടെ ഭാഗമാണ്. യുഎസ് മറ്റൊരു നാറ്റോ രാജ്യത്തെ ആക്രമിച്ചാൽ, അതോടെ നാറ്റോയുടെ അന്ത്യമായിരിക്കുമെന്നാണ് ഫ്രെഡറിക്സൺ പറഞ്ഞത്. അമേരിക്കയുടെ നീക്കങ്ങളെക്കുറിച്ച് തനിക്ക് ഉറപ്പ് നൽകാനാവില്ലെങ്കിലും അതിർത്തികൾ ബഹുമാനിക്കപ്പെടണമെന്ന കാര്യത്തിൽ യൂറോപ്പിന്റെ പൂർണപിന്തുണയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഞായറാഴ്ച ഒരു പത്രത്തിനു നൽകിയ അഭിമുഖത്തിലാണ്, ഗ്രീൻലാൻഡ് അമേരിക്കയ്ക്ക് തീർച്ചയായും ആവശ്യമാണെന്ന് ട്രംപ് വീണ്ടും പറഞ്ഞത്. വെനിസ്വേലയിൽ യുഎസ് നടത്തിയ ആക്രമണത്തിനു പിന്നാലെ വന്ന ഈ പ്രസ്താവന വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായി, ഗ്രീൻലാൻഡിനെ കൂട്ടിച്ചേർക്കാൻ അമേരിക്കയ്ക്ക് അവകാശമില്ലെന്നു ഫ്രെഡറിക്സൺ ഞായറാഴ്ച പറഞ്ഞിരുന്നു. ഗ്രീൻലാൻഡ് ജനതയ്ക്കെതിരെ ഭീഷണി മുഴക്കുന്നത് അവസാനിപ്പിക്കാൻ അവർ വാഷിംഗ്ടണിനോട് ആവശ്യപ്പെടുകയും ചെയ്തു.
International
വാഷിംഗ്ടൺ: വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിലെ സൈനിക മേഖലയിൽ അതീവസുരക്ഷയുള്ള വസതിയിൽനിന്ന് പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടാൻ യുഎസ് കമാൻഡോകൾ നടത്തിയത് മാസങ്ങൾ നീണ്ട പരിശീലനവും തയാറെടുപ്പും. ഇതിനായി മഡുറോയുടെ വസതിയുടെ പൂർണരൂപംതന്നെ നിർമിച്ച് അവിടെ കമാൻഡോകൾ മാസങ്ങൾ പരിശീലനവും തയാറെടുപ്പും നടത്തി.
സാഹസിക നീക്കം
യുഎസ് കമാൻഡോ വിഭാഗമായ ഡെൽറ്റ ഫോഴ്സ് ഇരുട്ടിന്റെ മറവിൽ നടത്തിയ അതിസാഹസിക നീക്കത്തിലൂടെയാണ് ഇരുവരെയും പിടികൂടിയത്. ‘ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്’ എന്നു പേരിട്ട ദൗത്യത്തിൽ പങ്കെടുത്തത് 150 യുദ്ധവിമാനങ്ങളാണ്. അമേരിക്കയ്ക്കു മാത്രം ചെയ്യാൻ കഴിയുന്ന ധീരമായ പ്രവൃത്തിയെന്നായിരുന്നു ഈ ദൗത്യത്തെ സൈന്യത്തിന്റെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ വിവരിച്ചത്.
മാസങ്ങളോളം നീണ്ട പഠനത്തിനും പരിശീലനത്തിനും ശേഷമാണ് യുഎസ് സൈന്യവും രഹസ്യാന്വേഷണ വിഭാഗങ്ങളും ചേർന്ന് ആക്രമണത്തിനു ഇറങ്ങിയത്. യുഎസ് കോൺഗ്രസിനെ അറിയിക്കാതെയായിരുന്നു നീക്കങ്ങൾ.
രഹസ്യാന്വേഷണം
ജനുവരി ഒന്നിനു രാത്രി 10.46നാണ് സൈനികനീക്കത്തിനു ട്രംപ് അനുമതി നൽകിയത്. വ്യോമ, കര, നാവിക, ബഹിരാകാശ, ഇന്റലിജൻസ് വിഭാഗങ്ങൾ ഒരുമിച്ചുചേർന്നായിരുന്നു നീക്കം. എഫ്-22, എഫ്-35, എഫ്-18, ഇഎ-18, ഇ-2, ബി-1 തുടങ്ങിയ യുദ്ധവിമാനങ്ങളും സഹായത്തിനു മറ്റു വിമാനങ്ങളും ഉണ്ടായിരുന്നു. മാത്രമല്ല, നിരവധി ഡ്രോണുകൾ പറത്തി മഡുറോയുടെ വസതിയിലെ തത്സമയ രഹസ്യങ്ങൾ ഒപ്പിയെടുത്തു. സിഐഎ, എൻഎസ്എ, ഡിഐഎ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ സഹകരണവും സംഭാവനയുമാണ് ഏറ്റവും ഗുണം ചെയ്തതെന്നു കെയ്ൻ പറഞ്ഞു.
ശനിയാഴ്ച പ്രാദേശിക സമയം പുലർച്ച 2.01 ഓടെയാണ് യുഎസ് കമാൻഡോ സംഘം ഹെലികോപ്റ്ററുകളിൽ മഡുറോയുടെ വസതിയുടെ വളപ്പിനുമുകളിൽ എത്തിയത്. അതിവേഗത്തിലും കൃത്യതയോടെയും നിലത്തിറങ്ങിയ സൈന്യം ആദ്യം ചെയ്തത് മഡുറോയുടെ സുരക്ഷാസൈന്യത്തെ തുരത്തുകയെന്നതായിരുന്നു. ഒരു കോട്ട പോലെ പ്രവർത്തിക്കുന്ന കൊട്ടാരസദൃശ്യമായ വസതിയിൽ കനത്ത സംരക്ഷണയിലാണു മഡുറോ കഴിഞ്ഞിരുന്നതെന്നാണ് ട്രംപ് പറഞ്ഞത്. ഈ വസതിയുടെ പൂർണ രൂപമാണ് പരിശീലനത്തിനായി യുഎസ് സൈന്യം നിർമിച്ചത്. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ മഡുറോയുടെ സുരക്ഷാ ഉദ്യോഗസ്ഥർ പതറി. നിരവധി പേർ കൊല്ലപ്പെട്ടു.
മുറി തകർക്കാനും സംവിധാനം
ആവശ്യമെങ്കിൽ അതിസുരക്ഷാ മുറികൾ തകർക്കാനുള്ള സംവിധാനങ്ങളും സൈന്യം കരുതിയിരുന്നു. എന്നാൽ, വെറും അരമണിക്കൂറിനുള്ളിൽ മഡുറോയെയും ഭാര്യയെയും സൈന്യം കസ്റ്റഡിയിലെടുത്തു. ഉറങ്ങിക്കിടക്കുകയായിരുന്ന ഇരുവരെയും വാതിൽ തകർത്ത് അകത്തുകയറി വലിച്ചിഴച്ചാണു പുറത്തേക്കു കൊണ്ടുപോയതെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു.
മഡുറോയെ അതീവ സുരക്ഷിതമായി രാജ്യത്തിനു പുറത്തെത്തിക്കുകയായിരുന്നു സൈനികനീക്കത്തിന്റെ സുപ്രധാന ലക്ഷ്യമെന്നു ജനറൽ ഡാൻ കെയ്ൻ പറഞ്ഞു. ഇതിനായി യുദ്ധവിമാനങ്ങൾ വ്യത്യസ്ത ഭാഗങ്ങളിൽനിന്നു പറന്നുയർന്നു. ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കി.
പരസ്പര ധാരണയോടെയും സഹകരണത്തോടെയുമായിരുന്നു ഒാപ്പറേഷൻ. ഏതെങ്കിലുമൊരു ഘട്ടത്തിൽ ചെറിയൊരു പിഴവ് സംഭവിച്ചിരുന്നെങ്കിൽ ദൗത്യം പൂർണമായും പരാജയപ്പെടുമായിരുന്നെന്നും കെയ്ൻ ചൂണ്ടിക്കാട്ടി.
International
വാഷിംഗ്ടൺ: യുഎസ് ബന്ദികളാക്കിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സീലിയയെയും ബ്രൂക്ക്ലിനിലെ കുപ്രസിദ്ധമായ മെട്രോപ്പോലിറ്റൻ തടവറയിലേക്ക് മാറ്റിയതായി റിപ്പോർട്ട്. യുഎസ് ലഹരി വിരുദ്ധ വിഭാഗം ആസ്ഥാനത്തെ ചോദ്യംചെയ്യലിനു ശേഷമാണ് ഇരുവരെയും തടവറയിലാക്കിയത്.
ഇരുവരെയും തിങ്കളാഴ്ച ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കും. ലഹരിക്കടത്തിലൂടെയുള്ള തീവ്രവാദം, യുഎസിലേക്ക് ആയുധക്കടത്ത് തുടങ്ങിയ കുറ്റങ്ങളിൽ ഇവരെ വിചാരണ ചെയ്യും.
ഇതിനിടെ, അതിനിടെ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനെ ഇടക്കാല പ്രസിഡന്റായി വെനസ്വേലൻ സുപ്രീം കോടതി നിയമിച്ചു. രാജ്യത്തെ പ്രതിരോധിക്കുന്നതിനും ഭരണപരമായ തുടർച്ചയ്ക്കുമായി പ്രസിഡന്റിന്റെ ചുമതല ഏറ്റെടുക്കാൻ ഡെൽസിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
അതേസമയം, നിക്കോളാസ് മഡൂറോ തന്നെയാണ് പ്രസിഡന്റ് എന്ന് ഡെൽസി റോഡ്രിഗസ് ആവർത്തിച്ചു. ഒരു രാജ്യത്തിന്റെയും കോളനിയാകാൻ വെനസ്വേല ഇല്ലെന്നും ബഹുമാനം ലഭിക്കാത്ത ഒരിടത്തും ചർച്ചകൾക്കില്ലെന്നും അവർ വ്യക്തമാക്കി.
Leader Page
രോഗബാധിതമായി മരിച്ച ഇടതുനേതാവ് ഹ്യൂഗോ ഷാവേസിന്റെ പിൻഗാമിയായി 2013ൽ വെനസ്വേല ഭരിക്കാൻ തുടങ്ങിയ നിക്കൊളാസ് മഡുറോയെ അമേരിക്ക വർഷങ്ങൾക്കു മുന്‍പേ ലക്ഷ്യമിട്ടു തുടങ്ങിയതാണ്. ഷാവേസിനെപ്പോലെ മഡുറോയും വെനസ്വേലയുടെ എണ്ണസന്പത്തിൽ കൈവയ്ക്കാൻ അമേരിക്കൻ കന്പനികളെ അനുവദിച്ചിരുന്നില്ല. മഡുറോയുടെ പതനത്തിലേക്കു നയിച്ച സംഭവങ്ങൾ ചുവടെ:
2020 മാർച്ച്: മഡുറോ ഭരണകൂടത്തിനെതിരേ അമേരിക്കയുടെ ആദ്യ നടപടി; മഡുറോയ്ക്കും അദ്ദേഹത്തിന്റെ വിശ്വസ്തരായ 14 പേർക്കും എതിരേ മയക്കുമരുന്നു കടത്തൽ, മയക്കുമരുന്ന്-തീവ്രവാദം, അഴിമതി എന്നീ കുറ്റങ്ങൾ അമേരിക്കൻ നീതിന്യായ വകുപ്പ് ചുമത്തി. മഡുറോയുടെ അറസ്റ്റിന് സഹായിക്കുന്നവർക്ക് ഒന്നരക്കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു.
2020 മേയ്: മഡുറോയെ പിടികൂടാൻ ലക്ഷ്യമിട്ട് ‘ഓപ്പറേഷൻ ഗിദയോൻ ’ എന്ന പേരിൽ റെയ്ഡ്. അമേരിക്കയിലെ വിരമിച്ച സൈനികരുടെ നേതൃത്വത്തിൽ വെനസ്വേലയിലെ മഡുറോ വിരുദ്ധർ നടപ്പാക്കിയ ഓപ്പറേഷൻ അടിമുടി പാളി. പദ്ധതിയെക്കുറിച്ച് നേരത്തേതന്നെ മഡുറോയ്ക്കു വിവരം ലഭിച്ചിരുന്നു.
2024 ജൂലൈ: പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വീണ്ടും ജയിച്ചതായി മഡുറോയുടെ അവകാശവാദം. തെരഞ്ഞെടുപ്പിൽ വൻതോതിൽ കൃത്രിമത്വം നടന്നതായി അമേരിക്കയും പാശ്ചാത്യശക്തികളും ആരോപിച്ചു.
2025 ജനുവരി-ഓഗസ്റ്റ്: അമേരിക്കൻ പ്രസിഡന്റ് പദവിയിൽ തിരിച്ചെത്തിയ ഡോണൾഡ് ട്രംപ് വെനസ്വേലയിലെ മഡുറോ ഭരണകൂടത്തിനെതിരേ സമ്മർദതന്ത്രങ്ങൾ ശക്തമാക്കി. മഡുറോയുടെ അറസ്റ്റിനു സഹായിക്കുന്നവർക്കുള്ള പാരിതോഷികം അഞ്ച് കോടി ഡോളറായി ഉയർത്തി. വെനസ്വേലയിലെ കാർട്ടൽ ഓഫ് ദ സൺസ്, ട്രെൻ ഡി ആരാഗ്വാ എന്നീ മയക്കുമരുന്ന് സംഘടനകളെ വിദേശ തീവ്രവാദ പ്രസ്ഥാനങ്ങളായി മുദ്രകുത്തി.
2025 സെപ്റ്റംബർ: ഓപ്പറേഷൻ സതേൺ സ്പിയർ എന്നപേരിൽ അമേരിക്ക സൈനിക നടപടി ആരംഭിച്ചു. വെനസ്വേലയ്ക്കു സമീപം കരീബിയൻ കടലിൽ യുഎസ് യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിച്ചു. മയക്കുമരുന്ന് കടത്തുന്നു എന്നാരോപിച്ച് ബോട്ടുകൾ ആക്രമിക്കാൻ തുടങ്ങി. 30 ആക്രമണങ്ങളിൽ 110 പേരെങ്കിലും കൊല്ലപ്പെട്ടു.
2025 ഡിസംബർ: വെനസ്വേലയിൽനിന്ന് എണ്ണയുമായി പുറപ്പെട്ട രണ്ട് ചരക്കുകപ്പലുകൾ അമേരിക്കൻ കോസ്റ്റ്ഗാർഡ് പിടിച്ചെടുത്തു.
ഇന്നലെ
International
ഒസ്ലോ: പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക പിടികൂടിയതിനു പിന്നാലെ രാജ്യത്തിന്റെ അധികാരം ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചു പ്രതിപക്ഷനേതാവ് മരിയ കൊറിന മച്ചാഡോ.
നോർവെയിലെ ഒസ്ലോയിൽ പ്രവാസജീവിതം നയിക്കുന്ന മരിയ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിലെ പ്രതിപക്ഷസ്ഥാനാർഥി എഡ്മുണ്ടോ ഗോൺസാലെസ് ഉറുട്ടിയ എത്രയും വേഗം പ്രസിഡന്റായി ഭരണഘടനാപരമായ ചുമതല ഏറ്റെടുക്കണമെന്നു മരിയ ആവശ്യപ്പെട്ടു. വെനസ്വേലക്കാർക്കു സ്വാതന്ത്ര്യത്തിന്റെ മണിക്കൂർ സമാഗതമായിരിക്കുകയാണെന്നും അവർ പ്രഖ്യാപിച്ചു.
മഡുറോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട 2024 ജൂലൈയിലെ വിവാദമായ തെരഞ്ഞെടുപ്പിനെത്തുടർന്ന് പ്രതിപക്ഷനേതാവ് മരിയ കൊറിന മച്ചാഡോ വിദേശത്തു പ്രവാസജീവിതം നയിക്കുകയാണ്.
ആദ്യം അമേരിക്കയിലായിരുന്ന അവർ പിന്നീട് നോർവേയിൽ എത്തുകയായിരുന്നു. 2024ലെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം അധികാരത്തിലേറുമെന്ന് പൊതുവെ കരുതപ്പെട്ടെങ്കിലും നാഷണൽ ഇലക്ടറൽ കൗൺസിൽ മഡുറോയെ വിജയിയായി പ്രഖ്യാപിച്ചു.
സൈബർ ആക്രമണം മൂലം പോളിംഗ് സ്റ്റേഷനുകളിൽനിന്നുള്ള കൃത്യമായ കണക്ക് ഇലക്ടറൽ കൗൺസിൽ പ്രസിദ്ധീകരിച്ചില്ല. പ്രതിപക്ഷനേതാവ് മരിയ കൊറിന മച്ചാഡോയെ അയോഗ്യയായി പ്രഖ്യാപിച്ചതിനെത്തുടർന്ന് അവസാന നിമിഷമാണു എഡ്മുണ്ടോ ഗോൺസാലെസ് ഉറുട്ടിയയെ പ്രസിഡന്റ് സ്ഥാനാർഥിയായി പ്രതിപക്ഷം പ്രഖ്യാപിച്ചത്.
Leader Page
കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് ഇന്നലെ വെനസ്വേലയിൽനിന്നു ലോകം ശ്രവിച്ചത്. ഏറെനാളായി നിഴലിച്ചിരുന്ന യുദ്ധഭീതിക്കൊടുവിൽ വെനസ്വേലൻ മണ്ണിൽ നേരിട്ടു പ്രഹരമേൽപ്പിച്ചിക്കുകയാണ് അമേരിക്ക. മാത്രമല്ല പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യസീലിയ ഫ്ളോറസിനെയും ബെഡ്റൂമിൽ കടന്നുചെന്ന് വലിച്ചിഴച്ച് കൈയാമം വച്ച് രാജ്യത്തിനു പുറത്തേക്കു കൊണ്ടുപോകുകയും ചെയ്തിരിക്കുന്നു. യുക്രെയ്നെതിരേ റഷ്യ നിർബാധം തുടരുന്ന ആക്രമണം അവസാനിപ്പിക്കാൻ കാര്യമായ നടപടിയൊന്നും സ്വീകരിക്കാത്ത ട്രംപ് പെട്ടെന്നൊരു സുപ്രഭാതത്തിൽ പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാതെ വെനസ്വേലയെ ആക്രമിച്ചത് ഒരുപാട് സംശയങ്ങൾ ബാക്കിവയ്ക്കുന്നുണ്ട്.
ലോകമാധ്യമങ്ങൾ ഗാസ സംഘർഷത്തിന്റെയും യുക്രെയ്ൻ-റഷ്യ സംഘർഷത്തിന്റെയും പിന്നാലെയായിരിക്കെ വെനസ്വേലയെ ലക്ഷ്യമിട്ടു വ്യക്തമായ ലക്ഷ്യത്തോടെ അമേരിക്ക പദ്ധതികൾ ആസൂത്രണം ചെയ്തുവരികയായിരുന്നു. ഇതിന്റെ പര്യവസാനമാണ് ഇന്നലെ കണ്ടത്. വെനസ്വേലയുടെ വിവിധ ഭാഗങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ഒരേസമയം ആക്രമിച്ചതിനു പുറമെയാണ് തലസ്ഥാനനഗരിയായ കാരക്കാസിലെ പ്രസിഡന്റിന്റെ വസതിയിൽ ഡെൽറ്റാ ഫോഴ്സ് നടത്തിയ രഹസ്യ ഓപ്പറേഷനിലൂടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി വിമാനത്തിൽ രഹസ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. ഇരുവരും ന്യൂയോർക്കിലെ സൈനികകേന്ദ്രത്തിലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അമേരിക്കയിലേക്ക് കൊക്കെയ്ൻ ഒഴുക്കി രാജ്യത്തെ പൗരന്മാരുടെ ആരോഗ്യം നശിപ്പിക്കുന്നുവെന്ന്, അനധികൃത കുടിയേറ്റം തുടങ്ങിയവയാണ് വെനസ്വേലയ്ക്കെതിരേ അമേരിക്ക ഉന്നയിക്കുന്ന പ്രധാന ആരോപണം. എന്നാൽ ഇതിനു മറുപടി ഒരു പരമാധികാര രാജ്യത്തു കടന്നുകയറി ആ രാജ്യത്തിന്റെ ഭരണാധികാരിയെ പിടികൂടുകയെന്നതാണോയെന്ന് സംശയമുയരുന്നു. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലാണെങ്കിൽ എന്തേ ചൈന, ഉത്തരകൊറിയ, റഷ്യ, ബലാറൂസ് തുടങ്ങിയ രാജ്യങ്ങൾക്കെതിരേ അമേരിക്ക നടപടിയെടുക്കാത്തത് എന്ന ചോദ്യവുമുയരുന്നു.
അമേരിക്കയുടെ നോട്ടപ്പുള്ളി
കഴിഞ്ഞവർഷം ജനുവരി 20ന് രണ്ടാമത് പ്രസിഡന്റായി സ്ഥാനമേറ്റശേഷം വൈകാതെതന്നെ വെനസ്വേല ട്രംപ് ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായി. മഡുറോയുടെ സര്‍ക്കാരിനെതിരേ നടപടികള്‍ കടുപ്പിച്ചതിനു പുറമെ വെനസ്വേലയ്ക്കെതിരേ കരയാക്രമണം നടത്താനുള്ള സാധ്യതയെക്കുറിച്ച് ട്രംപ് പലതവണ മുന്നറിയിപ്പും നല്കി. കരീബിയന്‍ കടലിലും കിഴക്കന്‍ പസഫിക് സമുദ്രത്തിലും ലഹരിമരുന്ന് കള്ളക്കടത്ത് ആരോപിച്ച് വെനസ്വേലയുടെ ബോട്ടുകളെ യുഎസ് സൈന്യം പലതവണ ആക്രമിച്ചു. 30 ആക്രമണങ്ങളിലായി 107 പേരാണു കൊല്ലപ്പെട്ടത്. ആക്രമണസൂചന നൽകി കരീബിയൻ കടലിൽ യുദ്ധക്കപ്പലുകളടക്കം അയച്ച് വൻതോതിൽ സൈനികവിന്യാസവും നടത്തി. യുഎസ്-വെനസ്വേല യുദ്ധമുണ്ടായാൽ അതിനു കാരണക്കാരനായി ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നത് ഒരു പതിറ്റാണ്ടിലേറെയായി വെനസ്വേല ഭരിക്കുന്ന മഡുറോയെയായിരുന്നു.
2020ൽ അമേരിക്ക മഡുറോയ്ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കുമെതിരേ മയക്കുമരുന്ന്, തീവ്രവാദം എന്നിവയുള്ള രാജ്യമായി മുദ്രകുത്തിയിരുന്നു. അമേരിക്കയിലേക്ക് കൊക്കെയ്ൻ ഒഴുക്കി രാജ്യത്തെ പൗരന്മാരുടെ ആരോഗ്യം നശിപ്പിക്കുന്നുവെന്നതായിരുന്നു അമേരിക്കൻ നടപടിക്കു പിന്നിൽ. കഴിഞ്ഞ വർഷം മുതൽ അമേരിക്ക വെനസ്വേലയ്ക്കെതിരായ ഇന്ധന ഉപരോധം പുനഃസ്ഥാപിച്ചിരുന്നു.
വിവാദമായ തെരഞ്ഞെടുപ്പു വിജയം
രാജ്യാന്തരതലത്തിൽ മഡുറോയ്ക്കെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അദ്ദേഹം മൂന്നാമതും അധികാരമേറ്റത്. വ്യാപക ക്രമക്കേട് നടത്തിയാണ് 2024 ജൂലൈയിൽ മഡുറോ വീണ്ടും അധികാരത്തിലേറിയതെന്ന് ആരോപണമുയർന്നിരുന്നു. പിന്നാലെ നിരവധി പാശ്ചാത്യരാജ്യങ്ങളാണ് വെനസ്വേലയ്ക്കെതിരേ ഉപരോധം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് അന്താരാഷ്ട്രസമൂഹം തള്ളിയിരുന്നു. നിലവിൽ ഇറാൻ, ചൈന, റഷ്യ എന്നീ രാജ്യങ്ങളുമായി ബന്ധങ്ങളുണ്ടെങ്കിലും വലിയ രീതിയിൽ ഒറ്റപ്പെട്ടുതന്നെയാണ് വെനസ്വേലയുള്ളത്. മഡുറോയുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത വിദേശ നേതാക്കൾ ക്യൂബ, നിക്കരാഗ്വ പ്രസിഡന്റുമാർ മാത്രമായിരുന്നു.
വെനസ്വലൻ വോട്ടർമാരുടെ നിലപാട് പ്രതിഫലിക്കാത്ത തെരഞ്ഞെടുപ്പുഫലമെന്നായിരുന്നു മഡുറോയുടെ മൂന്നാമൂഴത്തെക്കുറിച്ച് അമേരിക്ക പ്രതികരിച്ചത്. 25 വർഷം നീളുന്ന ചാവിസ്മോ പ്രത്യയ ശാസ്ത്രത്തിന് അന്ത്യം വരുമെന്നായിരുന്നു തെരഞ്ഞെടുപ്പ് ഫല പ്രവചനങ്ങൾ. 2013ൽ മഡുറോ അധികാരത്തിലെത്തിയതിനു പിന്നാലെ രാജ്യത്തെ ജിഡിപി 80 ശതമാനം ഇടിഞ്ഞിരുന്നു. മൂന്നു കോടി ജനങ്ങളാണ് ഇതുമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ മറ്റു രാജ്യങ്ങളിലേക്കു കുടിയേറിയത്.
International
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്കെതിരെ ഗുരുതര കുറ്റകൃത്യങ്ങൾ ചുമത്തി അമേരിക്ക.
മഡൂറോയും ഭാര്യയും ന്യൂയോർക്കിലെ സൗത്ത്ൺ ഡിസ്ട്രിക്റ്റിൽ വിചാരണ നേരിടേണ്ടി വരുമെന്ന് യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി അറിയിച്ചു. "മയക്കുമരുന്ന്–ഭീകര ഗൂഢാലോചന, കൊക്കെയ്ൻ ഇറക്കുമതി ഗൂഢാലോചന, മെഷീൻ ഗണ്ണുകളും വിനാശകരമായ ഉപകരണങ്ങളും കൈവശം വയ്ക്കൽ, അമേരിക്കയ്ക്കെതിരെ യുദ്ധത്തിനുള്ള ഗൂഢാലോചന' എന്നിവയാണ് മഡൂറോയ്ക്കെതിരായ കുറ്റങ്ങൾ.
അതേസമയം മഡൂറോയുടെ ഭാര്യ സിലിയ ഫ്ളോറസിനെതിരായ കുറ്റം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. അതിനിടെ വെനസ്വേലയിലെ യുഎസ് ഓപ്പറേഷനിൽ ബ്രിട്ടൺ ഒരു തരത്തിലും ഉൾപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ അറിയിച്ചു.
International
ലാഗോസ്: വിദേശ ഐഎസ് തീവ്രവാദികളെ ലക്ഷ്യമിട്ടാണ് അമേരിക്കൻ സേന നൈജീരിയയിൽ ആക്രമണം നടത്തിയതെന്ന് നൈജീരിയൻ സർക്കാർ അറിയിച്ചു.
സൊക്കോറ്റോ സംസ്ഥാനത്തെ ബാവുനി വനത്തിലെ രണ്ട് ഐഎസ് കേന്ദ്രങ്ങളാണ് വ്യാഴാഴ്ച അമേരിക്കൻ സേന ലക്ഷ്യമിട്ടത്.
പ്രസിഡന്റ് ബോലാ ടിനുബു അംഗീകാരം നല്‍കിയശേഷമായിരുന്നു അമേരിക്കൻ ആക്രമണമെന്നും നൈജീരിയൻ സർക്കാർ അവകാശപ്പെട്ടു. നൈജീരിയയുടെ അഭ്യർഥന മാനിച്ചായിരുന്നു ആക്രമണം എന്നാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് വ്യാഴാഴ്ച അറിയിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നിരപരാധികളായ ക്രൈസ്തവരെ കൊന്നൊടുക്കുന്ന പശ്ചാത്തലത്തിലായിരുന്നു ആക്രമണമെന്നും ട്രംപ് പറഞ്ഞിരുന്നു.
നൈജീരിയയിൽ നുഴഞ്ഞുകയറിയ വിദേശ തീവ്രവാദികൾ പ്രാദേശിക ഘടകങ്ങളുടെ സഹായത്തോടെ വ്യാപക ആക്രമണങ്ങൾക്ക് ആസൂത്രണം നടത്തുന്നതിനിടെയായിരുന്നു അമേരിക്കൻ സൈനിക നടപടി.
അമേരിക്കൻ സേനയുടെ എംക്യു-9 റീപ്പർ ഡ്രോണുകൾ ഉപയോഗിച്ച് 16 ജിപിഎസ് ബോംബുകളാണ് ഐഎസ് കേന്ദ്രങ്ങളിൽ പ്രയോഗിച്ചതെന്നും നൈജീരിയൻ അധികൃതർ പറഞ്ഞു.