വാഷിംഗ്ടൺ: വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിലെ സൈനിക മേഖലയിൽ അതീവസുരക്ഷയുള്ള വസതിയിൽനിന്ന് പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടാൻ യുഎസ് കമാൻഡോകൾ നടത്തിയത് മാസങ്ങൾ നീണ്ട പരിശീലനവും തയാറെടുപ്പും. ഇതിനായി മഡുറോയുടെ വസതിയുടെ പൂർണരൂപംതന്നെ നിർമിച്ച് അവിടെ കമാൻഡോകൾ മാസങ്ങൾ പരിശീലനവും തയാറെടുപ്പും നടത്തി.
സാഹസിക നീക്കം
യുഎസ് കമാൻഡോ വിഭാഗമായ ഡെൽറ്റ ഫോഴ്സ് ഇരുട്ടിന്റെ മറവിൽ നടത്തിയ അതിസാഹസിക നീക്കത്തിലൂടെയാണ് ഇരുവരെയും പിടികൂടിയത്. ‘ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്’ എന്നു പേരിട്ട ദൗത്യത്തിൽ പങ്കെടുത്തത് 150 യുദ്ധവിമാനങ്ങളാണ്. അമേരിക്കയ്ക്കു മാത്രം ചെയ്യാൻ കഴിയുന്ന ധീരമായ പ്രവൃത്തിയെന്നായിരുന്നു ഈ ദൗത്യത്തെ സൈന്യത്തിന്റെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ വിവരിച്ചത്.
മാസങ്ങളോളം നീണ്ട പഠനത്തിനും പരിശീലനത്തിനും ശേഷമാണ് യുഎസ് സൈന്യവും രഹസ്യാന്വേഷണ വിഭാഗങ്ങളും ചേർന്ന് ആക്രമണത്തിനു ഇറങ്ങിയത്. യുഎസ് കോൺഗ്രസിനെ അറിയിക്കാതെയായിരുന്നു നീക്കങ്ങൾ.
രഹസ്യാന്വേഷണം
ജനുവരി ഒന്നിനു രാത്രി 10.46നാണ് സൈനികനീക്കത്തിനു ട്രംപ് അനുമതി നൽകിയത്. വ്യോമ, കര, നാവിക, ബഹിരാകാശ, ഇന്റലിജൻസ് വിഭാഗങ്ങൾ ഒരുമിച്ചുചേർന്നായിരുന്നു നീക്കം. എഫ്-22, എഫ്-35, എഫ്-18, ഇഎ-18, ഇ-2, ബി-1 തുടങ്ങിയ യുദ്ധവിമാനങ്ങളും സഹായത്തിനു മറ്റു വിമാനങ്ങളും ഉണ്ടായിരുന്നു. മാത്രമല്ല, നിരവധി ഡ്രോണുകൾ പറത്തി മഡുറോയുടെ വസതിയിലെ തത്സമയ രഹസ്യങ്ങൾ ഒപ്പിയെടുത്തു. സിഐഎ, എൻഎസ്എ, ഡിഐഎ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ സഹകരണവും സംഭാവനയുമാണ് ഏറ്റവും ഗുണം ചെയ്തതെന്നു കെയ്ൻ പറഞ്ഞു.
ശനിയാഴ്ച പ്രാദേശിക സമയം പുലർച്ച 2.01 ഓടെയാണ് യുഎസ് കമാൻഡോ സംഘം ഹെലികോപ്റ്ററുകളിൽ മഡുറോയുടെ വസതിയുടെ വളപ്പിനുമുകളിൽ എത്തിയത്. അതിവേഗത്തിലും കൃത്യതയോടെയും നിലത്തിറങ്ങിയ സൈന്യം ആദ്യം ചെയ്തത് മഡുറോയുടെ സുരക്ഷാസൈന്യത്തെ തുരത്തുകയെന്നതായിരുന്നു. ഒരു കോട്ട പോലെ പ്രവർത്തിക്കുന്ന കൊട്ടാരസദൃശ്യമായ വസതിയിൽ കനത്ത സംരക്ഷണയിലാണു മഡുറോ കഴിഞ്ഞിരുന്നതെന്നാണ് ട്രംപ് പറഞ്ഞത്. ഈ വസതിയുടെ പൂർണ രൂപമാണ് പരിശീലനത്തിനായി യുഎസ് സൈന്യം നിർമിച്ചത്. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ മഡുറോയുടെ സുരക്ഷാ ഉദ്യോഗസ്ഥർ പതറി. നിരവധി പേർ കൊല്ലപ്പെട്ടു.
മുറി തകർക്കാനും സംവിധാനം
ആവശ്യമെങ്കിൽ അതിസുരക്ഷാ മുറികൾ തകർക്കാനുള്ള സംവിധാനങ്ങളും സൈന്യം കരുതിയിരുന്നു. എന്നാൽ, വെറും അരമണിക്കൂറിനുള്ളിൽ മഡുറോയെയും ഭാര്യയെയും സൈന്യം കസ്റ്റഡിയിലെടുത്തു. ഉറങ്ങിക്കിടക്കുകയായിരുന്ന ഇരുവരെയും വാതിൽ തകർത്ത് അകത്തുകയറി വലിച്ചിഴച്ചാണു പുറത്തേക്കു കൊണ്ടുപോയതെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു.
മഡുറോയെ അതീവ സുരക്ഷിതമായി രാജ്യത്തിനു പുറത്തെത്തിക്കുകയായിരുന്നു സൈനികനീക്കത്തിന്റെ സുപ്രധാന ലക്ഷ്യമെന്നു ജനറൽ ഡാൻ കെയ്ൻ പറഞ്ഞു. ഇതിനായി യുദ്ധവിമാനങ്ങൾ വ്യത്യസ്ത ഭാഗങ്ങളിൽനിന്നു പറന്നുയർന്നു. ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കി.
പരസ്പര ധാരണയോടെയും സഹകരണത്തോടെയുമായിരുന്നു ഒാപ്പറേഷൻ. ഏതെങ്കിലുമൊരു ഘട്ടത്തിൽ ചെറിയൊരു പിഴവ് സംഭവിച്ചിരുന്നെങ്കിൽ ദൗത്യം പൂർണമായും പരാജയപ്പെടുമായിരുന്നെന്നും കെയ്ൻ ചൂണ്ടിക്കാട്ടി.
Tags : Maduro nicolas maduro Venezuela Caracas US us cammandos residence