ന്യൂയോർക്ക്: ലോകാരോഗ്യ സംഘടനയിൽനിന്ന് അമേരിക്ക ഔദ്യോഗികമായി പിന്മാറി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപനം നടത്തി ഒരു വർഷത്തിനു ശേഷമാണ് നടപടി.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, സംഘടനയ്ക്ക് 130 മില്യൺ ഡോളർ കടബാധ്യതയുമായാണ് യുഎസിന്റെ പിന്മാറ്റം. സംഘടനയിൽനിന്നു പിന്മാറാൻ ഒരു വർഷം മുമ്പ് നോട്ടീസ് നൽകുകയും കുടിശികയുള്ള സാമ്പത്തികബാധ്യത തീർക്കുകയും വേണം.
ഒരു വർഷം മുമ്പ് പിന്മാറ്റ നോട്ടീസ് നൽകിയ യുഎസ് കുടിശിക അടച്ചില്ല. 133 മില്യൺ യുഎസ് ഡോളറിലധികം നൽകാനുണ്ടെന്നാണു ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാൽ അംഗത്വത്തിൽനിന്നു പിന്മാറുന്നതിനു മുമ്പ് പണം നൽകേണ്ട ബാധ്യതയില്ലെന്നാണു യുഎസ് വാദിക്കുന്നത്.
ട്രംപിന്റെ ഏറ്റവും വിനാശകരമായ തീരുമാനമാണിതെന്ന് ജോർജ്ടൗൺ സർവകലാശാലയിലെ പൊതുജനാരോഗ്യ നിയമ വിദഗ്ധൻ ലോറൻസ് ഗോസ്റ്റിൻ പറഞ്ഞു. പുതിയ പകർച്ചവ്യാധികളെ നേരിടുന്നതിൽ പ്രവർത്തനങ്ങളെ യുഎസിന്റെ പിന്മാറ്റം ബാധിക്കും. വാക്സിനുകളും മരുന്നുകളും വികസിപ്പിക്കാനുള്ള യുഎസ് ശാസ്ത്രജ്ഞരുടെയും ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെയും ശേഷി കുറയ്ക്കുമെന്നും അദ്ദേഹം പറയുന്നു.
പോളിയോ നിർമാർജനം, മാതൃ-ശിശു ആരോഗ്യ പരിപാടികൾ, പുതിയ വൈറൽ ഭീഷണികൾ തിരിച്ചറിയാനുള്ള ഗവേഷണം എന്നിവയുൾപ്പെടെ നിരവധി ആഗോള ആരോഗ്യ സംരംഭങ്ങളെ യുഎസ് പിൻവാങ്ങൽ ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു.
ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ആരോഗ്യ ഏജൻസിയാണ് ലോകാരോഗ്യ സംഘടന. എംപോക്സ്, എമ്പോള, പോളിയോ തുടങ്ങിയ പകർച്ചവ്യാധികൾ പോലുള്ള ആഗോള ആരോഗ്യ ഭീഷണികളെ നേരിടുകയും പ്രതിരോധം ഏകോപിപ്പിക്കുകയും ചെയ്യുകയാണു സംഘടനയുടെ ഒരു ലക്ഷ്യം. ദരിദ്രരാജ്യങ്ങൾക്കു സാങ്കേതിക സഹായം നൽകുന്നുണ്ട്. ഇതിനൊപ്പം വാക്സിനുകളും ചികിത്സകളും നൽകുന്നു. മാനസികാരോഗ്യം, കാൻസർ എന്നിവയുൾപ്പെടെ നൂറുകണക്കിന് ആരോഗ്യ അവസ്ഥകൾക്കുള്ള മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്നു.
ലോകത്തിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളും ഇതിൽ അംഗങ്ങളാണ്. വളരെക്കാലമായി സംഘടനയെ നിലനിർത്തുന്നത് അമേരിക്കയുടെ വമ്പൻ സാമ്പത്തിക സഹായമാണ്.
ലോകാരോഗ്യ സംഘടനയ്ക്ക് അംഗത്വ വിഹിതമായി അമേരിക്ക പ്രതിവർഷം ശരാശരി 111 ദശലക്ഷം യുഎസ് ഡോളറും വാർഷിക സംഭാവനയായി ഏകദേശം 570 ദശലക്ഷം യുഎസ് ഡോളറും നൽകുന്നുണ്ട്.
Tags : WHO US withdrawal USA America Donald Trump