വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഇർഫാൻ സുൽത്താനി. ഇറാൻ സൈന്യം കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങൾ മോർച്ചറിക്കു മുന്നിൽ കൂട്ടിയിട്ടിരിക്കുന്നു.
ടെഹ്റാൻ: ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരെ തൂക്കിലേറ്റാനുള്ള നീക്കത്തിനെതിരേ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രതിഷേധക്കാരെ വധശിക്ഷയ്ക്കു വിധേയമാക്കിയാൽ ഇറാനെതിരേ അതിശക്തമായ നടപടിയുണ്ടാകുമെന്നു ട്രംപ് വ്യക്തമാക്കി. "സഹായം ഉടൻ എത്തും' എന്നു പ്രക്ഷോഭകാരികൾക്ക് ഉറപ്പുനൽകിയ അദ്ദേഹം, ഇറാനുമായുള്ള എല്ലാ ചർച്ചകളും റദ്ദാക്കിയതായും പ്രഖ്യാപിച്ചു. ഇറാനെതിരേ ഏതു നിമിഷവും അമേരിക്കയുടെ ആക്രമണമുണ്ടായേക്കാമെന്നാണ് റിപ്പോർട്ട്.
ഇന്ന് ആദ്യ വധശിക്ഷ?
പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇർഫാൻ സുൽത്താനി (26) എന്ന യുവാവിനെ ഇന്നു തൂക്കിലേറ്റിയേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിചാരണ പോലുമില്ലാതെയാണ് ഇർഫാനെ വധശിക്ഷയ്ക്കു വിധിച്ചതെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. "ദൈവത്തിനെതിരേ യുദ്ധം ചെയ്തു' എന്ന കുറ്റം ചുമത്തിയാണു പ്രക്ഷോഭകാരികൾക്കെതിരേ ഇറാൻ വധശിക്ഷ വിധിക്കുന്നത്.
രക്തരൂഷിതമായ അടിച്ചമർത്തൽ
കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഇറാനിലുടനീളം നടക്കുന്ന പ്രതിഷേധങ്ങളിൽ ഇതുവരെ 2,500ലേറെ പേർ കൊല്ലപ്പെട്ടതായാണ് യുഎസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനകളുടെ കണക്ക്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ മോർച്ചറികളിൽ നിരത്തിയിട്ടിരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ജനങ്ങളുടെ മരണത്തിനു പിന്നിൽ ഭീകരവാദികൾ ആണെന്നാണ് ഇറാന്റെ ഔദ്യോഗിക നിലപാട്.
അതേസമയം, ഇറാനിലെ ഇന്റർനെറ്റ് വിച്ഛേദനത്തെ മറികടക്കാൻ ഇലോൺ മസ്കിന്റെ സ്പേസ് എക്സ് സൗജന്യമായി സ്റ്റാർലിങ്ക് സേവനം വാഗ്ദാനം ചെയ്തു. പ്രക്ഷോഭം ശക്തമാകുന്നതിനിടെ, ഇറാന്റെ മുൻ കിരീടാവകാശി റെസ പഹ്ലവിയുമായി വൈറ്റ് ഹൗസ് പ്രതിനിധി രഹസ്യ കൂടിക്കാഴ്ച നടത്തി. ഇറാന്റേത് അവസാന നാളുകളാണെന്നു ജർമൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ് അഭിപ്രായപ്പെട്ടു.
കലാപം ദൈവത്തിനെതിരേയെന്ന് ഖമനയ്
ആളുകൾ ദൈവത്തിനെതിരേയാണ് കലാപം നടത്തുന്നതെന്നും പ്രക്ഷോഭങ്ങൾ വിദേശ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ് ആരോപിച്ചു. ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമാണ് ഇറാൻ ജനതയുടെ യഥാർഥ കൊലയാളികളെന്ന് സുരക്ഷാ കൗൺസിൽ തലവൻ ലാരിജാനി കുറ്റപ്പെടുത്തി. അതേസമയം, സുരക്ഷാ സേനാംഗങ്ങളുടെ മരണത്തിൽ ആദരവ് പ്രകടിപ്പിച്ച് ഇറാൻ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
1979ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി പ്രക്ഷോഭം മാറിയിരിക്കുകയാണ്.
Tags : Iran Trump Khamenei Iran protest Donald Trump US