കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് ഇന്നലെ വെനസ്വേലയിൽനിന്നു ലോകം ശ്രവിച്ചത്. ഏറെനാളായി നിഴലിച്ചിരുന്ന യുദ്ധഭീതിക്കൊടുവിൽ വെനസ്വേലൻ മണ്ണിൽ നേരിട്ടു പ്രഹരമേൽപ്പിച്ചിക്കുകയാണ് അമേരിക്ക. മാത്രമല്ല പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യസീലിയ ഫ്ളോറസിനെയും ബെഡ്റൂമിൽ കടന്നുചെന്ന് വലിച്ചിഴച്ച് കൈയാമം വച്ച് രാജ്യത്തിനു പുറത്തേക്കു കൊണ്ടുപോകുകയും ചെയ്തിരിക്കുന്നു. യുക്രെയ്നെതിരേ റഷ്യ നിർബാധം തുടരുന്ന ആക്രമണം അവസാനിപ്പിക്കാൻ കാര്യമായ നടപടിയൊന്നും സ്വീകരിക്കാത്ത ട്രംപ് പെട്ടെന്നൊരു സുപ്രഭാതത്തിൽ പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാതെ വെനസ്വേലയെ ആക്രമിച്ചത് ഒരുപാട് സംശയങ്ങൾ ബാക്കിവയ്ക്കുന്നുണ്ട്.
ലോകമാധ്യമങ്ങൾ ഗാസ സംഘർഷത്തിന്റെയും യുക്രെയ്ൻ-റഷ്യ സംഘർഷത്തിന്റെയും പിന്നാലെയായിരിക്കെ വെനസ്വേലയെ ലക്ഷ്യമിട്ടു വ്യക്തമായ ലക്ഷ്യത്തോടെ അമേരിക്ക പദ്ധതികൾ ആസൂത്രണം ചെയ്തുവരികയായിരുന്നു. ഇതിന്റെ പര്യവസാനമാണ് ഇന്നലെ കണ്ടത്. വെനസ്വേലയുടെ വിവിധ ഭാഗങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ഒരേസമയം ആക്രമിച്ചതിനു പുറമെയാണ് തലസ്ഥാനനഗരിയായ കാരക്കാസിലെ പ്രസിഡന്റിന്റെ വസതിയിൽ ഡെൽറ്റാ ഫോഴ്സ് നടത്തിയ രഹസ്യ ഓപ്പറേഷനിലൂടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി വിമാനത്തിൽ രഹസ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. ഇരുവരും ന്യൂയോർക്കിലെ സൈനികകേന്ദ്രത്തിലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അമേരിക്കയിലേക്ക് കൊക്കെയ്ൻ ഒഴുക്കി രാജ്യത്തെ പൗരന്മാരുടെ ആരോഗ്യം നശിപ്പിക്കുന്നുവെന്ന്, അനധികൃത കുടിയേറ്റം തുടങ്ങിയവയാണ് വെനസ്വേലയ്ക്കെതിരേ അമേരിക്ക ഉന്നയിക്കുന്ന പ്രധാന ആരോപണം. എന്നാൽ ഇതിനു മറുപടി ഒരു പരമാധികാര രാജ്യത്തു കടന്നുകയറി ആ രാജ്യത്തിന്റെ ഭരണാധികാരിയെ പിടികൂടുകയെന്നതാണോയെന്ന് സംശയമുയരുന്നു. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലാണെങ്കിൽ എന്തേ ചൈന, ഉത്തരകൊറിയ, റഷ്യ, ബലാറൂസ് തുടങ്ങിയ രാജ്യങ്ങൾക്കെതിരേ അമേരിക്ക നടപടിയെടുക്കാത്തത് എന്ന ചോദ്യവുമുയരുന്നു.
അമേരിക്കയുടെ നോട്ടപ്പുള്ളി
കഴിഞ്ഞവർഷം ജനുവരി 20ന് രണ്ടാമത് പ്രസിഡന്റായി സ്ഥാനമേറ്റശേഷം വൈകാതെതന്നെ വെനസ്വേല ട്രംപ് ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായി. മഡുറോയുടെ സര്‍ക്കാരിനെതിരേ നടപടികള്‍ കടുപ്പിച്ചതിനു പുറമെ വെനസ്വേലയ്ക്കെതിരേ കരയാക്രമണം നടത്താനുള്ള സാധ്യതയെക്കുറിച്ച് ട്രംപ് പലതവണ മുന്നറിയിപ്പും നല്കി. കരീബിയന്‍ കടലിലും കിഴക്കന്‍ പസഫിക് സമുദ്രത്തിലും ലഹരിമരുന്ന് കള്ളക്കടത്ത് ആരോപിച്ച് വെനസ്വേലയുടെ ബോട്ടുകളെ യുഎസ് സൈന്യം പലതവണ ആക്രമിച്ചു. 30 ആക്രമണങ്ങളിലായി 107 പേരാണു കൊല്ലപ്പെട്ടത്. ആക്രമണസൂചന നൽകി കരീബിയൻ കടലിൽ യുദ്ധക്കപ്പലുകളടക്കം അയച്ച് വൻതോതിൽ സൈനികവിന്യാസവും നടത്തി. യുഎസ്-വെനസ്വേല യുദ്ധമുണ്ടായാൽ അതിനു കാരണക്കാരനായി ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നത് ഒരു പതിറ്റാണ്ടിലേറെയായി വെനസ്വേല ഭരിക്കുന്ന മഡുറോയെയായിരുന്നു.
2020ൽ അമേരിക്ക മഡുറോയ്ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കുമെതിരേ മയക്കുമരുന്ന്, തീവ്രവാദം എന്നിവയുള്ള രാജ്യമായി മുദ്രകുത്തിയിരുന്നു. അമേരിക്കയിലേക്ക് കൊക്കെയ്ൻ ഒഴുക്കി രാജ്യത്തെ പൗരന്മാരുടെ ആരോഗ്യം നശിപ്പിക്കുന്നുവെന്നതായിരുന്നു അമേരിക്കൻ നടപടിക്കു പിന്നിൽ. കഴിഞ്ഞ വർഷം മുതൽ അമേരിക്ക വെനസ്വേലയ്ക്കെതിരായ ഇന്ധന ഉപരോധം പുനഃസ്ഥാപിച്ചിരുന്നു.
വിവാദമായ തെരഞ്ഞെടുപ്പു വിജയം
രാജ്യാന്തരതലത്തിൽ മഡുറോയ്ക്കെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അദ്ദേഹം മൂന്നാമതും അധികാരമേറ്റത്. വ്യാപക ക്രമക്കേട് നടത്തിയാണ് 2024 ജൂലൈയിൽ മഡുറോ വീണ്ടും അധികാരത്തിലേറിയതെന്ന് ആരോപണമുയർന്നിരുന്നു. പിന്നാലെ നിരവധി പാശ്ചാത്യരാജ്യങ്ങളാണ് വെനസ്വേലയ്ക്കെതിരേ ഉപരോധം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് അന്താരാഷ്ട്രസമൂഹം തള്ളിയിരുന്നു. നിലവിൽ ഇറാൻ, ചൈന, റഷ്യ എന്നീ രാജ്യങ്ങളുമായി ബന്ധങ്ങളുണ്ടെങ്കിലും വലിയ രീതിയിൽ ഒറ്റപ്പെട്ടുതന്നെയാണ് വെനസ്വേലയുള്ളത്. മഡുറോയുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത വിദേശ നേതാക്കൾ ക്യൂബ, നിക്കരാഗ്വ പ്രസിഡന്റുമാർ മാത്രമായിരുന്നു.
വെനസ്വലൻ വോട്ടർമാരുടെ നിലപാട് പ്രതിഫലിക്കാത്ത തെരഞ്ഞെടുപ്പുഫലമെന്നായിരുന്നു മഡുറോയുടെ മൂന്നാമൂഴത്തെക്കുറിച്ച് അമേരിക്ക പ്രതികരിച്ചത്. 25 വർഷം നീളുന്ന ചാവിസ്മോ പ്രത്യയ ശാസ്ത്രത്തിന് അന്ത്യം വരുമെന്നായിരുന്നു തെരഞ്ഞെടുപ്പ് ഫല പ്രവചനങ്ങൾ. 2013ൽ മഡുറോ അധികാരത്തിലെത്തിയതിനു പിന്നാലെ രാജ്യത്തെ ജിഡിപി 80 ശതമാനം ഇടിഞ്ഞിരുന്നു. മൂന്നു കോടി ജനങ്ങളാണ് ഇതുമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ മറ്റു രാജ്യങ്ങളിലേക്കു കുടിയേറിയത്.
നിക്കോളാസ് മഡുറോയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സർക്കാരിനെ താഴെയിറക്കി ജനാധിപത്യ സർക്കാരിനെ അവരോധിക്കുകയെന്നതാണു ലക്ഷ്യമെന്നു പറയപ്പെടുന്നുണ്ടെങ്കിലും ബിസിനസുകാരൻകൂടിയായ ട്രംപിന്റെ നോട്ടം വെനസ്വേലയിലെ വിശാലമായ എണ്ണസന്പത്താണെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. ഇതിന്റെ സൂചനയെന്നോണം എണ്ണക്കപ്പലുകൾ പിടിച്ചെടുത്ത് വെനസ്വേലയെ പ്രതിരോധത്തിലാക്കുന്ന നീക്കങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്ക നടത്തി. മഡുറോയെ സമ്മര്‍ദത്തിലാക്കാന്‍ വെനസ്വേലന്‍ ജലാശയങ്ങളിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്കു പോകുന്നതുമായ എല്ലാ കപ്പലുകളെയും ഉപരോധിക്കുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാൽ, അനുനയത്തിന്റെ സൂചനയെന്നോണം മയക്കുമരുന്ന് വിഷയത്തിൽ അമേരിക്കയുമായി ചർച്ച നടത്താമെന്നും എണ്ണമേഖലയിൽ അമേരിക്കൻ കന്പനികളെ അനുവദിക്കാമെന്നും നിക്കോളാസ് മഡുറോ കഴിഞ്ഞദിവസം വാഗ്ദാനം ചെയ്തിരുന്നു. പുതുവത്സരത്തോടനുബന്ധിച്ച് വെനസ്വേലൻ സർക്കാർ ടിവി പുറത്തുവിട്ട അഭിമുഖത്തിലായിരുന്നു മഡുറോയുടെ നിലപാട് മാറ്റം. അമേരിക്കയുടെ സഹോദരരാജ്യമാണു വെനസ്വേലയെന്നും അമേരിക്ക ആവശ്യപ്പെടുന്ന സമയത്തും സ്ഥലത്തും ചർച്ച നടത്താൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിനു പരിഹാരമാകുമെന്ന പ്രതീതി സംജാതമായി. ഇതിനിടയിലാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള അമേരിക്കയുടെ സൈനികനീക്കമുണ്ടായത്.
കാരണം, എന്തുതന്നെയായാലും ഒരു രാജ്യത്തു കടന്നുകയറി ആ രാജ്യത്തിന്റെ പ്രസിഡന്റിനെയും ഭാര്യയെയും കസ്റ്റഡിയിലെടുത്ത് കടത്തിക്കൊണ്ടുപോയ നടപടിയെ അധികമാരും സ്വാഗതം ചെയ്യാനിടയില്ല. യുക്രെയ്നെതിരേ റഷ്യ നടത്തുന്ന അതിക്രൂര ആക്രമണങ്ങളെ ട്രംപ് ഇനിയും തള്ളിപ്പറഞ്ഞിട്ടില്ല. മറിച്ച്, സമാധാനചർച്ചയ്ക്കെന്ന പേരിൽ യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കിയുമായി നടത്തിയിട്ടുള്ള കൂടിക്കാഴ്ചകളിൽ അദ്ദേഹത്തെ അവഹേളിക്കാനും ശാസിക്കാനുമാണ് ട്രംപ് ശ്രമിച്ചിട്ടുള്ളത്. റഷ്യൻ പ്രസിഡന്റ് ആവശ്യങ്ങളെല്ലാം അംഗീകരിക്കുകയും അദ്ദേഹത്തിന്റെ നിലപാടുകളെ പിന്തുണയ്ക്കുകയും ചെയ്യുന്ന നിലപാടുകളാണ് ഇതിനോടകം ട്രംപിൽനിന്നു പുറത്തുവന്നിട്ടുള്ളതും.
Tags : Unexpected move Venezuela Nicolas Maduro Trump US