ടെഹ്റാൻ: ജനീവയിൽ അമേരിക്കയുമായി നടത്തിയ ആണവചർച്ചയിൽ പുരോഗതിയെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ആണവവിഷയത്തിൽ ദീർഘകാലമായയി തുടരുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗനിർദേശങ്ങളിൽ ഇറാനും അമേരിക്കയും ധാരണയിലെത്തി. എന്നാൽ, ഉടനടി ആണവക്കരാർ ഉണ്ടാകുമെന്നല്ല ഇതിനർഥമെന്നും അരാഗ്ചി കൂട്ടിച്ചേർത്തു.
ഇറാൻ-അമേരിക്ക യുദ്ധാശങ്ക കുറയ്ക്കാൻ അരാഗ്ചിയുടെ പ്രസ്താവന സഹായിച്ചു. ഇതേത്തുടർന്ന്, അന്താരാഷ്ട്ര വിപണിയിൽ എണ്ണവില താണു.
ചർച്ചയിൽ പലവിധ നിർദേശങ്ങൾ ഉന്നയിക്കെപ്പെടുവെന്നും തുടർചർച്ചകൾക്കുള്ള മാർഗനിർദേശങ്ങളിൽ പൊതുധാരണ ഉണ്ടായെന്നുമാണ് അരാഗ്ചി വ്യക്തമാക്കിയത്.
ചർച്ചയിൽ പുരോഗതിയുണ്ടെന്ന് അമേരിക്കൻ വൃത്തങ്ങളും സ്ഥിരീകരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഭിന്നതകൾ പരിഹരിക്കാനുള്ള നിർദേശങ്ങൾ ഇറാൻ രണ്ടാഴ്ചയ്ക്കുള്ളിൽ അറിയിക്കുമെന്നും അമേരിക്കൻ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
അമേരിക്ക ഇറാനെ ലക്ഷ്യമിട്ട് പശ്ചിമേഷ്യയിൽ നടത്തുന്ന സൈനികവിന്യാസം യുദ്ധത്തിൽ കലാശിക്കുമെന്ന ആശങ്ക ശക്തമാണ്. ആക്രമണമുണ്ടായാൽ ഗൾഫിൽനിന്ന് എണ്ണടാങ്കറുകൾ കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്.
ഇറേനിയൻ ഭരണകൂടത്തെ താഴെയിറക്കാനുള്ള അമേരിക്കൻ ശ്രമങ്ങൾ വിജയിക്കില്ലെന്ന് പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് പറഞ്ഞു.
Tags : Iran US talks progress Nuclear debate