ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തിൽ പാർലമെന്റിലുണ്ടായ പോര് ഇരുകൂട്ടരും പുറത്തേക്കു വ്യാപിപ്പിക്കുകയാണ്.
വ്യവസായമന്ത്രി പീയൂഷ് ഗോയൽ കരാറിനെപ്പറ്റി നുണ പറയുകയാണെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെ ആരോപിച്ചു. അമേരിക്ക ബംഗ്ലാദേശിനുള്ള ഇറക്കുമതി തീരുവ പൂജ്യമാക്കുകയും ഇന്ത്യക്ക് 18 ശതമാനമാക്കി നിലനിർത്തുകയും ചെയ്താൽ നമ്മുടെ രാജ്യത്തെ ടെക്സ്റ്റൈൽ വ്യവസായത്തെ അതു ഗുരുതരമായി ബാധിക്കുമെന്ന് രാഹുൽ ആരോപിച്ചു.
അമേരിക്കയിൽനിന്ന് പരുത്തി ഇറക്കുമതി ചെയ്യുമെന്ന വ്യവസ്ഥയിലാണ് ബംഗ്ലാദേശിന് പൂജ്യം തീരുവ നൽകിയതെന്നാണ് കേന്ദ്രസർക്കാർ നൽകുന്ന വിശദീകരണം. ഇത്തരത്തിൽ അമേരിക്കയിൽനിന്നുള്ള പരുത്തി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്താൽ നമുക്കും പൂജ്യം തീരുവ ലഭിക്കുമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. ഇങ്ങനെ സംഭവിച്ചാൽ നമ്മുടെ പരുത്തി കർഷകർ എന്തു ചെയ്യുമെന്നും രാഹുൽ ചോദിച്ചു.
ഇന്ത്യയുടെ പരുത്തി കൂടുതലും കയറ്റുമതി ചെയ്യുന്നത് ബംഗ്ലാദേശിലേക്കാണ്. ഇന്ത്യയിൽനിന്നുള്ള പരുത്തി ഇറക്കുമതി കുറയ്ക്കുന്നതായി ബംഗ്ലാദേശ് സൂചന നൽകിത്തുടങ്ങി. ഇന്ത്യൻ തുണിവ്യവസായത്തെ നശിപ്പിക്കുന്ന നടപടിയാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇത് അറിയാമായിരുന്നിട്ടും മോദിസർക്കാർ കള്ളം പറയുകയാണെന്ന് രാഹുൽ ആരോപിച്ചു. എന്നാൽ, സന്പദ്വ്യവസ്ഥയെക്കുറിച്ച് ധാരണയില്ലാത്തതുകൊണ്ടാണ് രാഹുൽ ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്ന് വ്യവസായ മന്ത്രി പീയൂഷ് ഗോയൽ പ്രതികരിച്ചു.
മോദിസർക്കാരിനെ വിമർശിക്കാൻ ക്രിയാത്മകമായി ഒന്നുമില്ലാത്തതിനാൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അദ്ദേഹം ഉന്നയിക്കുന്നു. വ്യാപാര കരാറുകൊണ്ട് ഇന്ത്യൻ ടെക്സ്റ്റൈൽ വ്യവസായത്തിനു നേട്ടം മാത്രമേ ഉണ്ടാകൂ. അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്തു സംസ്കരിച്ച് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത് ആഗോളവ്യാപാരത്തിൽ തുടർന്നുപോരുന്ന നടപടിയാണെന്നും ഗോയൽ പറഞ്ഞു. കള്ളം പറയുകയും അത് ആവർത്തിക്കുകയുമാണ് പ്രതിപക്ഷനേതാവിന്റെ രീതിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു.
യുപിഎ സർക്കാരിന്റെ കാലത്തു മാത്രമാണ് കർഷകരുടെ താത്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്തതെന്നും ബിജെപി സർക്കാർ കർഷകരെ പൂർണമായും സംരക്ഷിക്കുന്ന നിലപാടാണു സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Tags : trade deal India US Rahul Gandhi Minister Piyush Goyal lying