ജെഫ്രി എപ്സ്റ്റീൻ നൂറുകണക്കിനു പെൺകുട്ടികളെ പാർപ്പിക്കുകയും ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്ത ദ്വീപ്.
ന്യൂയോർക്ക്: അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ ദുരൂഹ ഇടപാടുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതോടെ ആഗോളതലത്തിൽ പല വന്പന്മാരും പ്രതിക്കൂട്ടിലാകുന്നു! അമേരിക്കൻ സർക്കാർ പുറത്തുവിട്ട ലക്ഷക്കണക്കിനു പേജുകൾ വരുന്ന പുതിയ എപ്സ്റ്റീൻ ഫയലുകളിൽ ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളും നിരവധി രാഷ്ട്രീയനേതാക്കളും ഉൾപ്പെട്ടതായാണ് സൂചന. 30 ലക്ഷം പേജുകൾ, 1.8 ലക്ഷം ചിത്രങ്ങൾ, 2,000 വീഡിയോ എന്നിവ ഉൾപ്പെടുന്നതാണ് പുറത്തുവന്ന പുതിയ രേഖകൾ. എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട് പ്രകാരം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ട നിയമത്തെത്തുടർന്നാണ് രേഖകൾ പരസ്യപ്പെടുത്തിയത്. എന്നാൽ, പല നിർണായക വിവരങ്ങളും ഇപ്പോഴും മറച്ചുവച്ചിരിക്കുകയാണെന്ന് ഡെമോക്രാറ്റുകൾ ശക്തമായി ആരോപിക്കുന്നു.
ഫയലുകളിലെ പ്രമുഖർ
പുറത്തുവന്ന രേഖകളിൽ പേരുള്ള പലരും തങ്ങൾക്കെതിരേയുള്ള ആരോപണങ്ങൾ നിഷേധച്ചിട്ടുണ്ട്. ലിസ്റ്റിൽ ഉൾപ്പെട്ടു എന്നത് കുറ്റകൃത്യത്തിൽ പങ്കാളികളാണെന്നതിന് തെളിവല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഇലോൺ മസ്ക് - എപ്സ്റ്റീനുമായി മസ്ക് നടത്തിയ ഇ മെയിൽ സംഭാഷണങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദ്വീപിലെ പാർട്ടികളെക്കുറിച്ചുള്ള അന്വേഷണങ്ങൾ ഇമെയിലിലുണ്ട്. എന്നാൽ, താൻ എപ്സ്റ്റീന്റെ ദ്വീപ് സന്ദർശിച്ചിട്ടില്ലെന്നാണ് മസ്കിന്റെ പ്രതികരണം.
പ്രതിക്കൂട്ടിലായ വമ്പൻമാർ
ബിൽ ഗേറ്റ്സ് - ഗേറ്റ്സിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന പരാമർശങ്ങൾ എപ്സ്റ്റീൻ എഴുതിയതെന്നു കരുതപ്പെടുന്ന ഇമെയിലുകളിലുണ്ട്. റഷ്യൻ യുവതികളുമായുള്ള ബന്ധത്തെത്തുടർന്ന്, ലൈംഗികരോഗം ബാധിച്ചെന്നും ആരോഗ്യപ്രശ്നങ്ങൾ മറച്ചുവയ്ക്കാൻ എപ്സ്റ്റീൻ സഹായിച്ചതായി ഇമെയിലുകൾ അവകാശപ്പെടുന്നു. എന്നാൽ, ഇത് എപ്സ്റ്റീന്റെ വ്യാജ അവകാശവാദങ്ങൾ മാത്രമാണെന്നു ഗേറ്റ്സിന്റെ വക്താവ് അറിയിച്ചു.
ഡോണൾഡ് ട്രംപ് - ട്രംപിനെതിരേ എഫ്ബിഐക്കു ലഭിച്ച നിരവധി പരാതികൾ ഫയലിലുണ്ട്. എന്നാൽ, ഇവയിൽ ഭൂരിഭാഗവും തെളിവുകളില്ലാത്ത വെറും ആരോപണങ്ങളാണെന്നാണ് റിപ്പോർട്ട്. താൻ വർഷങ്ങൾക്ക് മുമ്പേ എപ്സ്റ്റീനുമായുള്ള ബന്ധം ഉപേക്ഷിച്ചതാണെന്നു ട്രംപ് ആവർത്തിച്ചു വ്യക്തമാക്കുന്നു. അതേസമയം, ട്രംപിന്റെ എതിർകക്ഷികൾ ട്രംപിന്റെ അവകാശവാദത്തെ തള്ളിക്കളഞ്ഞു.
ആൻഡ്രു രാജകുമാരൻ (ബ്രിട്ടൻ) - ആൻഡ്രു രാജകുമാരൻ വിവിധ യുവതികളോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഫയലിലുണ്ട്. ഇത് വലിയ വിവാദത്തിനു തിരികൊളുത്തിയിട്ടുണ്ട്.
റിച്ചാർഡ് ബ്രാൻസൺ- വിർജിൻ ഗ്രൂപ്പ് തലവൻ ബ്രാൻസണും എപ്സ്റ്റീനും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. അതേസമയം, എപ്സ്റ്റീന്റെ സ്വഭാവത്തെക്കുറിച്ച് സൂചന ലഭിച്ചപ്പോൾ തന്നെ ബന്ധം അവസാനിപ്പിച്ചതായി ബ്രാൻസൺ വിശദീകരിക്കുന്നു.
സ്റ്റീവ് ബാനൻ - ട്രംപിന്റെ മുൻ ചീഫ് സ്ട്രാറ്റജിസ്റ്റ് ആയിരുന്ന സ്റ്റീവ് ബാനൻ, എപ്സ്റ്റീന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ സഹായിച്ചതായി രേഖകൾ സൂചിപ്പിക്കുന്നു. എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വാർത്തകൾ പ്രതിരോധിക്കാനും അദ്ദേഹത്തെ ഒരു ജീവകാരുണ്യ പ്രവർത്തകനായി ചിത്രീകരിക്കാനും ബാനൻ തന്ത്രങ്ങൾ മെനഞ്ഞതായി ഇമെയിലുകൾ വ്യക്തമാക്കുന്നു.
ഹോവാർഡ് ലുട്നിക് - യുഎസ് കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറി ഹോവാർഡ് ലുട്നിക്കും കുടുംബവും എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപ് സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നതായി ഇമെയിലുകൾ വെളിപ്പെടുത്തുന്നു. എന്നാൽ, ഭാര്യയുടെ സാന്നിധ്യത്തിൽ മാത്രമാണ് കൂടിക്കാഴ്ചകൾ നടന്നതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പ്രതികരിച്ചു.
ലാറി സമ്മേഴ്സ് - മുൻ യുഎസ് ട്രഷറി സെക്രട്ടറിയും ഹാർവാർഡ് സർവകലാശാല മുൻ പ്രസിഡന്റുമായ ലാറി സമ്മേഴ്സ്, എപ്സ്റ്റീനുമായി നടത്തിയ നിരന്തര സമ്പർക്കത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഓപ്പൺ എഐ ബോർഡ് ഉൾപ്പെടെയുള്ള സ്ഥാനങ്ങളിൽനിന്നു രാജിവച്ചു.
സ്റ്റീവ് ടിഷ് - ന്യൂയോർക്ക് ജയന്റ്സ് സഹ ഉടമയായ സ്റ്റീവ് ടിഷ്, എപ്സ്റ്റീന്റെ വീട്ടിൽ വച്ചു കണ്ട സ്ത്രീകളെക്കുറിച്ച് അന്വേഷിച്ചതിന്റെ വിവരങ്ങൾ പുറത്തുവന്നു. സ്ത്രീകൾ -പ്രഫഷണലുകൾ- ആണോ എന്ന് ടിഷ് ചോദിച്ചതായും രേഖകളിലുണ്ട്.
ബ്രെറ്റ് രത്നർ - പ്രശസ്ത ഹോളിവുഡ് സംവിധായകൻ ബ്രെറ്റ് രത്നർ എപ്സ്റ്റീനോടൊപ്പം ഇരിക്കുന്ന ചിത്രങ്ങളും ഫയലിലുണ്ട്. മെലാനിയ ട്രംപിനെക്കുറിച്ചുള്ള ഡോക്യുമെന്ററി സംവിധാനം ചെയ്തത് ഇദ്ദേഹമാണ്.
മറ്റു പ്രധാന വ്യക്തികൾ
മുൻ ബ്രിട്ടീഷ് മന്ത്രി ലോർഡ് മാൻഡൽസൺ, മുൻ സ്ളൊവാക്യൻ വിദേശകാര്യമന്ത്രി മിറോസ്ളോവ് ലജ്കാക്, ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ, മുൻ ഇസ്രായേൽ പ്രധാനമന്ത്രി എഹൂദ് ബരാക് എന്നിവരുടെ പേരുകളും രേഖകളിൽ പരാമർശിക്കുന്നുണ്ട്. ഇതിനെത്തുടർന്ന് മിറോസ്ളോവ് ലജ്കാക് തന്റെ പദവിയിൽ നിന്ന് രാജിവച്ചു. മാൻഡൽസണും ഹൗസ് ഓഫ് ലോർഡ്സിൽനിന്ന് ഒഴിയുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒളിമ്പിക് കമ്മിറ്റി ചെയർമാൻ കേസി വാസർമാൻ, പ്രശസ്ത ഇൻഫ്ലുവൻസർ പീറ്റർ അറ്റിയ എന്നിവരും എപ്സ്റ്റീനുമായോ അദ്ദേഹത്തിന്റെ സഹായി ഘിസ്ലെയ്ൻ മാക്സ്വെല്ലുമായോ ബന്ധം പുലർത്തിയതായി രേഖകൾ പറയുന്നു. ഇന്ത്യയിലെ ചില വൻ വ്യവസായികളും എപ്സ്റ്റീന്റെ വലയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. അനിൽ അംബാനിയടക്കം ചിലരുടെ പേരുകൾ ഇതിനകംതന്നെ പുറത്തുവന്നു കഴിഞ്ഞു.
നീതിക്കായുള്ള പോരാട്ടം
എപ്സ്റ്റീന്റെ ഇരകളായ പെൺകുട്ടികൾക്കു നീതി ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പുറത്തുവന്ന ഇമെയിലുകളും ചിത്രങ്ങളും വരുംദിവസങ്ങളിൽ കൂടുതൽ നിയമനടപടികളിലേക്ക് നയിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2019ൽ ജയിലിൽ വച്ചാണ് എപ്സ്റ്റീൻ ജീവനൊടുക്കിയത്. എങ്കിലും അദ്ദേഹത്തിന്റെ കൂട്ടാളിയായ ഘിസ്ലെയ്ൻ മാക്സ്വെൽ നിലവിൽ തടവു ശിക്ഷ അനുഭവിക്കുകയാണ്.
Tags : Epstein files Jeffrey Epstein US Virgin Islands sex offender Donald Trump traffic women sex-trafficking US rape