വാഷിംഗ്ടൺ ഡിസി: ഇറാനിൽ ഭരണകൂട മാറ്റത്തെ പിന്തുണച്ച് അമേരിക്കൻ പ്രസിഡന്റ് ട്രംപ്. ഭരണകൂടം മാറുന്നതാണ് ഏറ്റവും നല്ല കാര്യമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ഇറാന്റെ നിയന്ത്രണം തുടർന്ന് ആർക്കായിരിക്കുമെന്നു ട്രംപ് വ്യക്തമാക്കിയില്ല. അതിന് ആളുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. 47 വർഷമായി ഇറാൻ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഇതിനിടെ ഒട്ടേറെപ്പേർക്കു ജീവൻ നഷ്ടമായെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇതിനിടെ, ഇറാനും അമേരിക്കയും തമ്മിലുള്ള അടുത്ത ആണവചർച്ച ചൊവ്വാഴ്ച ജനീവയിൽ നടക്കുമെന്നു സൂചനയുണ്ട്. അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നറുമാണ് ഇറേനിയൻ സംഘവുമായി പരോക്ഷ ചർച്ച നടത്തുക. ഒമാൻ മധ്യസ്ഥത വഹിക്കും.
ഇറാന്റെ മിസൈൽ പദ്ധതികൾ, പശ്ചിമേഷ്യയിൽ സായുധസംഘങ്ങളെ വളർത്തൽ തുടങ്ങിയ കാര്യങ്ങളും ചർച്ചയിൽ ഉൾപ്പെടുത്തണമെന്നാണ് അമേരിക്കയുടെ ആവശ്യം.
എന്നാൽ, ഉപരോധങ്ങൾ പിൻവലിക്കുന്നതിനു പകരം ആണവ ഇന്ധനമായ യുറേനിയത്തിന്റെ സന്പുഷ്ടീകരണ തോത് പരിമിതപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ചയാകാം എന്നാണ് ഇറാന്റെ നിലപാട്.
Tags : Trump Iran regime change US