ന്യൂഡൽഹി: തീരുവയിൽ ആശ്വാസം നൽകുന്ന ഇന്ത്യ-യുഎസ് വ്യാപാരക്കരാർ കാർഷിക-ക്ഷീരമേഖലയെ എങ്ങനെ ബാധിക്കുമെന്നതിൽ അവ്യക്തത. കരാറിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും രാജ്യത്തെ കാർഷിക-ക്ഷീര മേഖലയിൽതട്ടി ഒരു വർഷത്തോളം സ്തംഭിച്ചു നിന്നിരുന്ന കരാർ പൊടുന്നനെ ധാരണയിലായതിനു പിന്നിൽ ചില നീക്കുപോക്കുകളുണ്ടോയെന്നാണു കോണ്ഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷകക്ഷികൾ സംശയിക്കുന്നത്.
വ്യാപാരക്കരാറിനു കീഴിൽ അമേരിക്ക ഇന്ത്യയിലേക്ക് കൂടുതൽ കാർഷികോത്പന്നങ്ങൾ കയറ്റുമതി ചെയ്യുമെന്നുള്ള അമേരിക്കൻ കാർഷികമേഖലയുടെ സെക്രട്ടറി ബ്രുക്ക് റോളിൻസിന്റെ എക്സിലെ പോസ്റ്റും കരാർ കാർഷികമേഖലയെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക നൽകുന്നുണ്ട്.
രാജ്യത്തെ കർഷകരുടെ താത്പര്യങ്ങളെ ബാധിക്കുന്ന ഏതൊരു നയത്തിനെതിരേയും താൻ മതിൽപോലെ നിൽക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു പറഞ്ഞത്. ജനിതകമാറ്റം വരുത്തിയ ചോളം, സോയാബീൻ തുടങ്ങിയ വിളകളും (ജിഎം ക്രോപ്സ്) പാലുത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിനായി വിപണി തുറന്നുനൽകണമെന്നുള്ള അമേരിക്കയുടെ ആവശ്യത്തിന് ആഭ്യന്തര കാർഷിക-ക്ഷീര കർഷകരുടെ താത്പര്യങ്ങൾ മാനിച്ചായിരുന്നു ഇന്ത്യ മുഖം തിരിച്ചിരുന്നത്.
ഇന്ത്യയുടെ പ്രാദേശിക വിളകളുടെ ആവശ്യത്തിനും നിലനില്പിനും ഭീഷണിയാകുന്ന ജിഎം വിളകളുടെ കടന്നുവരവും ഇന്ത്യയിലെ പാലുത്പന്നങ്ങളിൽ 15 ശതമാനത്തോളം വിലക്കുറവിന് കാരണമാകുന്ന ക്ഷീര മേഖലയുടെ തുറന്നുനൽകലും രാജ്യത്തെ കാർഷിക-ക്ഷീര മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നതാണ്.
റോയിട്ടേഴ്സ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിലെ റിപ്പോർട്ടുകളനുസരിച്ച് ഇന്ത്യ അതിശക്തമായി സംരക്ഷണം നൽകിയിരുന്ന കാർഷികമേഖല ഭാഗികമായി തുറന്നുനൽകി തെരഞ്ഞെടുത്ത ചില കാർഷികോത്പന്നങ്ങൾക്ക് തീരുവ കുറച്ചിട്ടുണ്ട്.
ഔദ്യോഗികരേഖകൾ അന്തിമമാകുന്നതേയുള്ളൂവെന്നും കാർഷിക-ക്ഷീര മേഖലകൾക്കു സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്ര വ്യവസായമന്ത്രി പിയൂഷ് ഗോയൽ ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിച്ചെങ്കിലും ഇന്ത്യയുടെ ടെക്സ്റ്റൈൽ, ആഭരണ മേഖലകൾക്ക് വലിയ ഊർജമേകുന്ന കരാറിൽ ധാരണയിലെത്തുന്നതിന് രാജ്യത്തെ കാർഷികമേഖലയെ ബലിയാടാക്കിയോയെന്ന ചോദ്യം ബാക്കിയാകുന്നുണ്ട്.
Tags : trade deal Inida US unclear Modi trump minister piyush goyal