ഓസ്ലോ: റഷ്യയുമായി യുദ്ധസമാനമായ സാഹചര്യമുണ്ടായാൽ സൈന്യത്തിനു പൗരൻമാരുടെ വാഹനങ്ങൾ, ബോട്ടുകൾ, മറ്റ് സ്വത്തുക്കളും പിടിച്ചെടുത്തു ഉപയോഗിക്കേണ്ടി വരുമെന്ന് യൂറോപ്യൻ രാജ്യമായ നോർവേ. ഇതുവരെ 13,000 പൗരന്മാർക്കാണ് ഈ സന്ദേശം കൈമാറിയത്.
യുദ്ധസമയത്ത്, രാജ്യത്തിന്റെ പ്രതിരോധത്തിനു വേണ്ടിവരുന്ന വസ്തുക്കൾ സായുധ സേനയ്ക്ക് ലഭ്യമാകുമെന്ന് ഉറപ്പാക്കാനാണ് ഈ സന്ദേശത്തിലൂടെ തങ്ങൾ ഉദ്ദേശിക്കുന്നതെന്ന് നോർവീജിയൻ സൈന്യം പറഞ്ഞു. ഇപ്പോൾ കൈമാറിയ സന്ദേശത്തിനു ഒരു വർഷമാണ് കാലാവധി നിശ്ചയിച്ചിട്ടുള്ളത്. മുൻപും ഇത്തരത്തിലുള്ള സന്ദേശങ്ങൾ സൈന്യം കൈമാറിയിട്ടുണ്ട്.
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഗുരുതരമായ സുരക്ഷാ വെല്ലുവിളികളാണ് നോർവേ അഭിമുഖീകരിക്കുന്നതെന്നും യുദ്ധത്തിനു തയാറെടുക്കേണ്ട സാഹചര്യം അടുത്തിടെ വർധിച്ചുവെന്നും അതിനാൽ വലിയ ശേഖരണം നടത്താൻ തയാറെടുക്കുകയാണെന്നും സൈന്യത്തിലെ ലോജിസ്റ്റിക്സ് ഓർഗനൈസേഷൻ മേധാവി ആൻഡേഴ്സ് ജെൻബർഗ് പറഞ്ഞു.
ആർട്ടിക് മേഖലയിൽ റഷ്യയുമായി സമുദ്രാതിർത്തിയും കര അതിർത്തിയും നോർവേ പങ്കിടുന്നുണ്ട്. ആർട്ടിക് മേഖലയിൽ റഷ്യയും ചൈനയും സാന്നിധ്യം വിപുലീകരിക്കാൻ പദ്ധതിയിടുന്നതാണ് നാറ്റോ അംഗം കൂടിയായ നോർവേയുടെ ആശങ്ക കൂട്ടുന്നത്.
അതേസമയം ഗ്രീൻലാൻഡിനുമേലുള്ള പരമാധികാരം പിടിച്ചെടുക്കാനുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ ശ്രമങ്ങൾ തുടരവേയാണ് നോർവേയുടെ ഭാഗത്തുനിന്നുള്ള നീക്കങ്ങളെന്നതും ശ്രദ്ധേയമാണ്. ദിവസങ്ങൾക്കു മുമ്പ് നോർവേ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ എട്ടോളം യുദ്ധങ്ങൾ നിർത്തിവയ്പ്പിച്ച തനിക്കു സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകേണ്ടതില്ലെന്ന് നിങ്ങളുടെ രാജ്യം തീരുമാനിച്ചത് കണക്കിലെടുക്കുമ്പോൾ, സമാധാനത്തെക്കുറിച്ച് മാത്രം ചിന്തിക്കേണ്ട ബാധ്യത തനിക്കില്ലെന്ന് ട്രംപ് കുറിച്ചിരുന്നു.
Tags : Norway seize citizens' vehicles property war