Kerala
നീലേശ്വരം: വീട്ടുപറമ്പിലെത്തിയ കൂറ്റൻ പെരുമ്പാമ്പിനെ അയല്‍വാസിയായ യുവതി സാഹസികമായി പിടികൂടി ചാക്കിലാക്കി. നീലേശ്വരം കടിഞ്ഞിമൂലയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി 7.30ഓടെയാണ് കടിഞ്ഞിമൂലയിലെ ഗിരിജയുടെ വീട്ടില്‍ പെരുമ്പാമ്പിനെ കണ്ടത്. വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസിയായ ദിവ്യ പ്രകാശന് പാന്പിനെ കണ്ട് പേടിച്ചു പിൻമാറാൻ തയാറായില്ല.
പാമ്പിനെ പിടിക്കാനുള്ള പരിശീലനമൊന്നും കിട്ടിയില്ലെങ്കിലും പിടികൂടാൻ തന്നെ തീരുമാനിച്ചു. ഇതിനിടയില്‍ അടുത്ത പറമ്പിലേക്കു കടന്ന പാമ്പിനെ പിന്നാലെ ചെന്ന ദിവ്യ ഒരു കമ്പിന്റെ മാത്രം സഹായത്തോടെ സാഹസികമായി പിടികൂടി ചാക്കിലാക്കി. ഇതോടെ കണ്ടുനിന്നവർക്ക് ആശ്വാസം. പലരും ദിവ്യയെ അഭിനന്ദിച്ചു. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിച്ചു. എന്നാൽ, പാമ്പിനെ ഏറ്റുവാങ്ങിയെങ്കിലും പരിശീലനമില്ലാത്തയാൾ പിടിച്ചതിനെ അത്ര പ്രോത്സാഹിപ്പിക്കാൻ അവർ തയാറായില്ല.
മതിയായ പരിശീലനമില്ലാതെ പൊതുജനങ്ങള്‍ പാമ്പുകളെ പിടികൂടുന്നത് അപകടകരമാണെന്ന മുന്നറിയിപ്പോടെയാണ് രാത്രി വൈകി വനംവകുപ്പ് ജീവനക്കാരെത്തി പെരുമ്പാമ്പിനെ ഏറ്റുവാങ്ങിയത്. ഇനി പാമ്പിനെ കണ്ടാൽ വനംവകുപ്പിനെ വിളിക്കുകയാണ് വേണ്ടതെന്ന നിർദേശവും നൽകിയാണ് അവർ മടങ്ങിയത്. ദിവ്യ പാമ്പിനെ പിടിക്കാൻ സന്നദ്ധയാണെങ്കിൽ പരിശീലനം നേടണമെന്ന് ഉപദേശിക്കുകയും ചെയ്തു.
Kerala
പാലക്കാട്: മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് മലമ്പുഴ ഗവ.സ്കൂൾ പരിസരത്ത് പുലിയെ കണ്ടത്. തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.
വെള്ളിയാഴ്ച രാത്രി വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ വിവരമറിയിച്ചിരുന്നു. ഇതോടെയാണ് കൂട് സ്ഥാപിക്കാൻ തീരുമാനിച്ചത്. മലമ്പുഴ ഗവ.ഹയർസെക്കൻഡറി സ്കൂൾ, ജവഹർ നവോദയ സ്കൂൾ, ഗിരിവികാസ്, മലമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം, പോലീസ് സ്റ്റേഷൻ, ജില്ലാ ജയിൽ, ജലസേചന വകുപ്പ് ക്വാർട്ടേഴ്സുകൾ ഉൾപ്പെടെയുള്ള സ്ഥലത്താണ് പുലി എത്തിയത്.
നിരീക്ഷണം തുടരുമെന്നും ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. പുലിഭീഷണി നിലനിൽക്കുന്നതിനാൽ മലമ്പുഴയിലേക്ക് രാത്രിയാത്ര നിയന്ത്രണം ഇപ്പോഴും തുടരുകയാണ്.
Kerala
പാലക്കാട്: മലമ്പുഴയിൽ പുലിയിറങ്ങിയതിനെ തുടർന്ന് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. മലമ്പുഴ അകത്തേത്തറ, കെട്ടേക്കാട് വനം റേഞ്ച് പരിധിയിൽ രാത്രി യാത്രചെയ്യുന്നവർക്കാണ് ജാഗ്രത നിർദേശം. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ നിർദേശം നൽകി.
പ്രദേശത്ത് മുഴുവൻ സമയ നിരീക്ഷണത്തിന് വനം വകുപ്പ് പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചു. രണ്ട് സംഘങ്ങളെയാണ് നിരീക്ഷണത്തിന് നിയോഗിച്ചിട്ടുള്ളത്. മലമ്പുഴ സർക്കാർ സ്കൂൾ പരിസരത്തും ജയിൽ ക്വാർട്ടേഴ്സിനായി ഏറ്റെടുത്ത സ്ഥലത്തും രാവിലെ സംഘം പരിശോധന നടത്തിയിരുന്നു.
പുലിയെ കണ്ടെന്നറിയിച്ചയാളോട് വനംവകുപ്പ് വിവരങ്ങൾ തേടിയിട്ടുണ്ട്. പോലീസിന്റെ സഹായത്തോടെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനുള്ളശ്രമത്തിലാണ് വനം വകുപ്പ്.
District News
പത്തനംതിട്ട: വന്യമൃഗ ശല്യം തടയുന്നതിനായി ചിറ്റാര്‍ ആമക്കുന്ന് വനാതിര്‍ത്തിയില്‍ വനംവകുപ്പ് സ്ഥാപിച്ചിരുന്ന സോളാര്‍ ഫെന്‍സിംഗിന്റെ ബാറ്ററിയും തദ്ദേശവാസികള്‍ കൃഷിയിടങ്ങളില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ ഫെന്‍സിംഗ് ബാറ്ററികളും മോഷണം ചെയ്തെടുത്ത് വില്പന നടത്തിയ രണ്ടുപേരെ ചിറ്റാര്‍ പോലീസ് പിടികൂടി. ചിറ്റാര്‍ നീലിപിലാവ് പള്ളിക്കൂടത്തിങ്കല്‍ വീട്ടില്‍ അബ്ദുള്‍ ലത്തീഫ് (50), പ്ലാംകൂട്ടത്തില്‍ വീട്ടില്‍ സജീവ് (34) എന്നിവരാണ് അറസ്റ്റിലായത്.
മോഷണം ചെയ്തെടുത്ത ബാറ്ററികള്‍ ആക്രിക്കടയിലും ബാറ്ററികടയിലുമായി ഇവര്‍ വില്പന നടത്തിയിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്തു നടത്തിയ അന്വേഷണത്തില്‍ ആക്രിക്കടയില്‍ നിന്നും ബാറ്ററിക്കടയില്‍ നിന്നുമായി അപഹരിക്കപ്പെട്ട രണ്ടു ബാറ്ററികള്‍ പോലീസ് വീണ്ടെടുക്കുകയും ചെയ്തു.
വനംവകുപ്പ് സ്ഥാപിച്ചിരുന്ന സോളാര്‍ ഫെന്‍സിങ്ങിന്റെ 15,000 രൂപയോളം വില വരുന്ന ബാറ്ററിയും ചിറ്റാര്‍ സ്വദേശികളായ ദീപ്തി ഭവനില്‍ ബാലകൃഷ്ണപിള്ളയുടെ റബര്‍തോട്ടത്തിന് ചുറ്റുമുള്ള സോളാര്ഫെന്സിംഗിന്റെ 6000 രൂപയോളം വില വരുന്ന ബാറ്ററിയും പുളിമൂട്ടില്‍ വീട്ടില്‍ സോമരാജന്റെ പുരയിടത്തില്‍ സ്ഥാപിച്ചിരുന്ന 7500 രൂപ വില വരുന്ന ബാറ്ററിയുമാണ് ഇവര്‍ മോഷ്ടിച്ചത്.
ചിറ്റാര്‍ പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആക്രി കടകളും ബാറ്ററി കടകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടാനായത്. അന്വേഷണ സംഘത്തില്‍ എഎസ്ഐ അനില്‍കുമാര്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീകുമാർ, സുമേഷ്,സിവില്‍ പോലീസ് ഓഫീസര്‍മാരായ സജീവ്, പ്രണവ്, സജിന്‍ എന്നിവര്‍ പങ്കാളികളായി. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ചിറ്റാര്‍ പോലീസ് അറിയിച്ചു.