നിലന്പൂർ: റിസർവ് വനമേഖലയിലെ നിലന്പൂർ ചാലിയാറിൽ മണലൂറ്റി സ്വർണം ശേഖരിക്കുന്ന ഏഴുപേർ പിടിയിലായ സംഭവത്തിൽ നടപടി ശക്തമാക്കി വനംവകുപ്പ്.
നിലന്പൂർ റേഞ്ചിലെ പനയങ്കോട് സെക്ഷൻ പരിധിയിൽ ആയിരവല്ലിക്കാവ് വനഭാഗത്തെ ചാലിയാർ പുഴയുടെ ആമക്കയത്ത് മോട്ടോർ പന്പ്സെറ്റുകൾ ഉപയോഗിച്ച് മണലൂറ്റി വൻ തോതിൽ സ്വർണം അരിച്ചെടുക്കുന്നതിനുള്ള ശ്രമത്തിനിടയിൽ മന്പാട് സ്വദേശികളായ കുണ്ടുപറന്പ് ഷമീം (43), പനങ്ങാടൻ അബ്ദുൾ റസാഖ് (56), നരിമടക്കൽ സക്കീർ (53), പന്താർ അഷ്റഫ് (53), ചപ്പങ്ങ തോട്ടത്തിൽ അലവിക്കുട്ടി (62), പന്താർ ജാബിർ (42), എടക്കര ടി.സി.
സുന്ദരൻ (40) എന്നിവരെയാണ് കഴിഞ്ഞദിവസം വനം ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. ഇവർക്കെതിരേ വനനിയമ പ്രകാരമാണ് നിലന്പൂർ റേഞ്ച് ഓഫീസർ പി. സൂരജ് വേണുഗോപാൽ കേസെടുത്തിട്ടുള്ളത്.
വനഭാഗങ്ങൾ കേന്ദ്രീകരിച്ചുള്ള സ്വർണഖനനം തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഓഫീസർ സൂരജ് വേണുഗോപാൽ പറഞ്ഞു. പ്രദേശത്ത് രാത്രികാല പട്രോളിംഗ് ഏർപ്പെടുത്തും.
മോട്ടോർ പന്പുകൾ ഉൾപ്പെടെ ഉപയോഗിച്ചുള്ള വലിയ തോതിലുള്ള സ്വർണഖനനത്തെ വനംവകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്. ഇതിനുപിന്നിൽ വൻസംഘങ്ങളുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
സ്വർണവില ലക്ഷം പിന്നിട്ട് സർവകാല റിക്കാർഡിലേക്ക് കടന്നതോടെയാണ് സ്വർണത്തിന്റെ അംശമുള്ള ചാലിയാർ പുഴയിൽ മണലൂറ്റിയുള്ള സ്വർണ ഖനനം സജീവമാകാൻ കാരണം. ചാലിയാർ പുഴയുടെ മരുത മുതൽ മന്പാട് വരെയുള്ള ഭാഗങ്ങളിലാണ് സ്വർണത്തിന്റെ അംശമുള്ള മണലുള്ളത്.
ചാലിയാർ പുഴ മരുത മുതൽ മന്പാട് വരെ എത്തുന്നത് വനഭാഗത്തുകൂടിയാണ്. വനംവകുപ്പ് നടപടി ശക്തമാക്കിയ സാഹചര്യത്തിൽ റവന്യു അധികൃതർക്കും പരിശോധന ശക്തമാക്കേണ്ടിവരും.
Tags : Gold mining through sand Forest Department tightens measures reserve forest area