ബന്തടുക്ക: ഏറെ വെല്ലുവിളികള്‍ നിറഞ്ഞ പ്രവൃത്തിയായ വനസംരക്ഷണം നടത്തുന്ന വനപാലകരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് വനംവകുപ്പിന്റെയും സര്‍ക്കാരിന്റെയും ഉത്തരവാദിത്വമാണെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്. കാസര്‍ഗോഡ് ഫോറസ്റ്റ് ഡിവിഷന് കീഴില്‍ വന്യജീവി നടപ്പിലാക്കിവരുന്ന ഇടപെടലുകളില്‍ നിര്‍ണായക ഘട്ടമായ പുലിപ്പറമ്പ് വാച്ച് ടവറും സംരക്ഷണവിഭാഗം ജീവനക്കാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പാണ്ടിയില്‍ നിര്‍മാണം പൂര്‍ത്തികരിച്ച സ്റ്റാഫ് ബാരക്കും ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വന്യജീവി സംഘര്‍ഷാവസ്ഥ പരിഹരിച്ച് കര്‍ഷക സമൂഹത്തെ സംരക്ഷിക്കുന്നതിനായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്.
കേരള- കര്‍ണാടക അതിര്‍ത്തി പ്രദേശമായ ബന്തടുക്ക ഫോറസ്റ്റ് സെക്ഷനില്‍ വനസംരക്ഷണത്തിന് പുതിയ ഉണര്‍വ് നല്കുന്ന പദ്ധതിയാണിത്. 20 ലക്ഷം രൂപ ചെലവഴിച്ച് കെട്ടിടം നിര്‍മിച്ചത്. കാസര്‍ഗോഡിന്റെ ഹരിതസമൃദ്ധി കാത്തുസൂക്ഷിക്കാനും വന്യജീവി സംരക്ഷണത്തിനും സര്‍ക്കാരിന്റെയും വനം വകുപ്പിന്റെയും ഇച്ഛാശക്തിയുടെ അടയാളം കൂടിയാണ് ഇവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.
വന്യജീവികളുടെ സാന്നിധ്യം നേരത്തെ മനസിലാക്കാനും കൃത്യമായി ഇടപെടല്‍ നടത്താനും ഉതകുന്ന വിധത്തിലാണ് വാച്ച് ടവര്‍ നിര്‍മിച്ചതെന്നും ജില്ലാതല ആസൂത്രണ സമിതിയുടെ ശിപാര്‍ശയും സംസ്ഥാനതല അംഗീകാരവും ലഭിച്ച് നവീന പദ്ധതിയായി പ്രത്യേക സാമ്പത്തിക സഹായത്തോടെയാണ് 16.3 കിലോ മീറ്റര്‍ സൗരവേലി നടപ്പിലാക്കിയതെന്നും മന്ത്രി പറഞ്ഞു.
ബന്തടുക്ക സെക്ഷന്‍ ഫോറസ്റ്റ് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ് എ. മുസ്തഫ ഹാജി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ എം. ജനനി (കാറഡുക്ക), കെ.ബി. മുഹമ്മദ്കുഞ്ഞി (മുളിയാര്‍), ദേലംപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാരദ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ രത്നകുമാര്‍, കാസര്‍ഗോഡ് സാമൂഹിക വനവത്കരണ വിഭാഗം അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി.ബി. ഉദയസൂര്യന്, പഞ്ചായത്തംഗങ്ങളായ കെ. ശ്യാമള, കെ.വി. രമ്യ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കുഞ്ഞിരാമന്, ടി. ഗോപിനാഥന് നായര്‍, ദിലീപ് പള്ളഞ്ചി, അഷ്റഫ് ഹാജി, കോണ്ട്രാക്ടര് നാസര്‍, കണ്ണൂര്‍ ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി.എന്‍. അഞ്ജന്‍കുമാര്‍, കാസര്‍ഗോഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജോസ് മാത്യു എന്നിവർ പ്രസംഗിച്ചു.