Kerala
കാസർഗോഡ്: അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടുത്തം. പുലർച്ചെ നാലോടെ മാർക്ക് വുഡ് പ്ലൈവുഡ് ഫാക്ടറിയിലാണ് തീ പടർന്നത്.
അഗ്നിരക്ഷാസേന തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്ത കാരണമെന്ന് പ്രാഥമിക നിഗമനം.
District News
സ്വന്തം ലേഖകൻ
കാസര്‍ഗോഡ്: സംസ്ഥാന ബജറ്റിലെ നൂതനപദ്ധതികളിലൊന്നും ഇടം നേടാതെ കാസര്‍ഗോഡ് ജില്ല. ജില്ലയുടെ ചിരകാല സ്വപ്നമായ മെഡിക്കല്‍ കോളജിന് നാമമാത്രമായ തുകയാണ് അനുവദിച്ചിരിക്കുന്നത്. കാസര്‍ഗോഡ് ഉള്‍പ്പെടെയുള്ള പുതിയ നാലു മെഡിക്കല്‍ കോളജുകള്‍ക്കും കൂടി നീക്കിവച്ചിരിക്കുന്നത് വെറും 57.09 കോടി രൂപ മാത്രമാണ്. കഴിഞ്ഞതവണ ഗവ. എന്‍ജിനിയറിംഗ് കോളജ് സ്ഥാപിക്കുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിൽ ഇത്തവണ ഗവ. നഴ്സിംഗ് കോളജാണ് വാഗ്ദാനം.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി അനുവദിച്ച 17 കോടി രൂപ പതിവായി അവര്‍ക്ക് പെന്ഷന് നല്‍കാനായി മാത്രം അനുവദിക്കുന്ന തുകയാണ്. കാസര്‍ഗോഡ് വികസന പാക്കേജിന് 80 കോടി മാത്രമാണ് അനുവദിച്ചിരിക്കുന്നത്. പെരിയ എയര്‍സ്ട്രിപ്പിന് തുക അനുവദിക്കുന്ന പതിവ് ഇത്തവണയും തെറ്റിച്ചില്ല. 1.10 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞതവണ 50 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും ഡിപിആര്‍ തയാറാക്കുകയോ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനോ നാളിതുവരെയായി സാധിച്ചിട്ടില്ല. കയ്യൂര്‍ ചൂട്ടേന്പാറ ടൂറിസം പദ്ധതി, പടന്ന തെക്കേക്കാട് റിവര്‍സൈഡ് പാര്‍ക്ക്, ചന്തേര റെയില്‍ ഓവര്‍ ബ്രിഡ്ജ്, അഴിത്തല ടൂറിസം രണ്ടാംഘട്ടം എന്നിവ ബജറ്റില്‍ ഇടംനേടി.
മലയോരത്തിന് റോഡുകള്‍ മാത്രം
റോഡുകളുടെ നവീകരണത്തിനുള്ള തുക മാത്രമാണ് മലയോരത്തിന് ബജറ്റില്‍ ലഭിച്ചത്. മലയോരത്ത് പേരിനു പോലും പുതിയൊരു പദ്ധതി പ്രഖ്യാപിച്ചിട്ടില്ല. ചീമേനി-കുന്നുംകൈ റോഡിലെ കാനത്തുംപൊയില് പാലം നിര്‍മാണത്തിന് അഞ്ചുകോടി, പാണത്തൂര്‍- കല്ലപ്പള്ളി റോഡ്, കാലിക്കടവ്-കുറുഞ്ചേരി-പരപ്പച്ചാല്‍ റോഡ് എന്നിവയ്ക്ക് രണ്ടുകോടി വീതവും പാണത്തൂര്‍- കുണ്ടുപ്പള്ളി-റാണിപുരം റോഡ്, പെരിയങ്ങാനം-കുറുഞ്ചേരി-കാലിക്കടവ് റോഡ്, അട്ടേങ്ങാനം-നായിക്കയം റോഡ് എന്നിവയ്ക്ക് ഒരു കോടി വീതവും അനുവദിച്ചു.
കാക്കടവ്-ബെഡൂര്‍- കമ്പല്ലൂര്‍ റോഡ്, വരക്കാട്- ഏച്ചിപ്പൊയില്‍ -മണ്ഡപം റോഡ്, മാങ്ങോട്-നരമ്പച്ചേരി- കണ്ണന്‍കുന്ന് റോഡ് എന്നിവയും ബജറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അയ്യങ്കാവ്-പാലച്ചുരംതട്ട്-അരിങ്കല്ല്-വീട്ടിയാടി-പരപ്പ റോഡ്, പാത്തിക്കര-ആനമഞ്ഞള്‍ റോഡ്, കുണ്ടുകണ്ടം-മഠപ്പുര റോഡ്, കോയത്തടുക്കം-പുലിക്കടവ്-മാനടുക്കം റോഡ്, ബളാല്‍- മരുതുംകുളം-ചുള്ളിയോടി റോഡ്, കോളിച്ചാല്‍-പ്രാന്തര്‍കാവ്-പാറക്കടവ് റോഡ്, ബളാല്‍- രാജപുരം റോഡ് എന്നിവയുടെ അഭിവൃദ്ധിപ്പെടുത്തലിനു ടോക്കണ്‍ തുക അനുവദിച്ചിട്ടുണ്ട്.
കരിച്ചേരി പുഴയില്‍ ചെക്ക് ഡാം കം ബ്രിഡ്ജിന് 13 കോടി
ബേഡഡുക്ക പഞ്ചായത്തിലെ അമ്പിലാടി-മാട്ട റോഡില്‍ കരിച്ചേരി പുഴയില്‍ ചെക്ക് ഡാം കം ബ്രിഡ്ജ് നിര്‍മിക്കുന്നതിന് 13 കോടി വകയിരുത്തി. അമ്പിലാടിയില് നിലവിലുള്ള തൂക്കുപാലം കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലാണ്.
ചെക്ക് ഡാം കം ബ്രിഡ്ജ് യാഥാര്‍ഥ്യമാകുന്നതോടെ ബേഡഡുക്ക പഞ്ചായത്തിലെ അമ്പിലാടി, വാവടുക്കം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും കല്യോട്ട് സ്കൂളിലേക്കും കാഞ്ഞങ്ങാട് പട്ടണത്തിലേക്കും എളുപ്പത്തില്‍ ഗതാഗതം സാധ്യമാകും. ചെക്ക് ഡാം പൂര്‍ത്തീകരിക്കുന്നതോടെ ഈ പ്രദേശങ്ങളിലെ കാര്‍ഷിക കാര്‍ഷികേതര ജലസേചനത്തിനും ഗുണകരമാകുമെന്നും സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ പറഞ്ഞു.
പ്രധാന പ്രഖ്യാപനങ്ങള്‍
കാഞ്ഞങ്ങാട് ഫുട്ഓവര്‍ ബ്രിഡ്ജ് നിര്‍മാണത്തിനു രണ്ടുകോടി
കാഞ്ഞങ്ങാട് ടൗണ്‍ഹാള്‍ നിര്‍മാണത്തിനായി രണ്ടുകോടി
കാഞ്ഞങ്ങാട് ദേശീയ പൈതൃക ഇടനാഴി, സാംസ്കാരിക സമുച്ചയം നിര്‍മാണത്തിനായി ഒരു കോടി
സംയോജിത പുനരധിവാസഗ്രാമങ്ങള്‍ പദ്ധതിക്ക് 10 കോടി
വ്യവസായപാര്‍ക്കുകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് 2.50 കോടി
ചെറുകിടതുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യവികസത്തിന് അഞ്ചുകോടി
പിഎസ്സി ജില്ലാ ഓഫീസ് കെട്ടിടനിര്‍മാണത്തിന് 5.24 കോടി
നീലേശ്വരം ഇഎംഎസ് ടൗണ്‍ഹാള്‍ നിര്‍മാണത്തിന് അഞ്ചുകോടി
കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനല്‍ മുതല്‍ കവ്വായി കായലിലൂടെ തയ്യല്‍ സൗത്ത് വരെ സര്‍വീസ് നടത്താന്‍ കറ്റമറൈന്‍ ബോട്ട് വാങ്ങുന്നതിന് ഒരു കോടി
നീലേശ്വരം ബ്ലോക്ക് ഓഫീസ്-പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജ്-കൂക്കോട്ട്-കയ്യൂര്‍ റോഡ് എന്നിവയ്ക്ക് രണ്ടു കോടി
പരപ്പ-ദേലംപാടി-ഊജംപാടി റോഡിന് 28 കോടി
കക്കാട്ട് സ്കൂള്‍ സ്റ്റേഡിയം നിര്‍മാണത്തിന് ഒരു കോടി
മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖത്ത് ചെറിയ ജെട്ടി നിര്‍മാണത്തിന് ഒരു കോടി
കുമ്പള ആരിക്കാടി കടവത്ത് ഫിഷ്ലാന്‍ഡിംഗ് സെന്ററിന് ഒരു കോടി
Kerala
കാസർഗോഡ്: കാസർഗോഡ്, വയനാട്, ഇടുക്കി ജില്ലകളിലെ സർക്കാർ ഉദ്യോഗസ്ഥരുടെ ക്ഷാമം പരിഹരിക്കാൻ പുതിയ നിയമന വ്യവസ്ഥയുമായി സർക്കാർ.
ഈ ജില്ലകൾ തെരഞ്ഞെടുത്ത് പിഎസ്സി പരീക്ഷ എഴുതി നിയമനം നേടുന്നവർക്കു കുറഞ്ഞത് 10 വർഷത്തേക്ക് മറ്റു ജില്ലകളിലേക്കു സ്ഥലംമാറ്റം, വർക്കിംഗ് അറേഞ്ച്മെന്റ്, ഡെപ്യൂട്ടേഷൻ, മ്യൂച്വൽ ട്രാൻസ്ഫർ എന്നിവ അനുവദിക്കില്ലെന്നാണു പുതിയ ചട്ടം. ഈ വ്യവസ്ഥ പിഎസ്സി വിജ്ഞാപനത്തിൽത്തന്നെ ഉൾപ്പെടുത്തും. ജോലിയിൽ പ്രവേശിക്കുന്ന സമയത്തുതന്നെ ആവശ്യമെങ്കിൽ ഇതു സംബന്ധിച്ച് ഉദ്യോഗാർഥികളിൽനിന്നു സമ്മതപത്രവും എഴുതി വാങ്ങും.
10 വർഷ കാലയളവിനിടെ ഇവർക്കു ലഭിക്കുന്ന സ്ഥാനക്കയറ്റവും അതത് ജില്ലകളിൽത്തന്നെ പരിമിതപ്പെടുത്തും. താരതമ്യേന മത്സരം കുറഞ്ഞ ഈ ജില്ലകൾ തെരഞ്ഞെടുത്ത് പിഎസ്സി പരീക്ഷയെഴുതി നിയമനം നേടിയതിനു ശേഷം പെട്ടെന്നുതന്നെ മറ്റു ജില്ലകളിലേക്കു സ്ഥലംമാറ്റം വാങ്ങിപ്പോകുന്നത് ഒഴിവാക്കുകയാണു ലക്ഷ്യം.
ഈ മൂന്നു ജില്ലകളിലെയും ഉദ്യോഗസ്ഥക്ഷാമം സംബന്ധിച്ച് ജീവനക്കാരുടെ സംഘടനകളുമായി ചീഫ് സെക്രട്ടറി നടത്തിയ ചർച്ചകളുടെകൂടി അടിസ്ഥാനത്തിലാണു പുതിയ വ്യവസ്ഥകൾ കൊണ്ടുവരാൻ തീരുമാനിച്ചത്.
Kerala
കാസർഗോഡ്: കുമ്പളയിലെ അഭിഭാഷകയുടെ വീട്ടിലെ കവർച്ചയിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കർണാടക സ്വദേശി കലന്തർ ഇബ്രാഹിമാണ് പിടിയിലായത്. കർണാടകയിൽ നിന്നാണ് മഞ്ചേശ്വരം പോലീസ് ഇയാളെ പിടികൂടിയത്.
ഇയാൾ 25 കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. നായ്ക്കാപ്പ് സ്വദേശി അഡ്വ. ചൈത്രയുടെ വീട്ടിൽ നിന്ന് 29 പവൻ സ്വർണവും വെള്ളിയാഭരണങ്ങളുമാണ് കവർന്നത്. ജനുവരി18ന് ചൈത്രയും കുടുംബവും ക്ഷേത്ര ഉത്സവത്തിന് പോയപ്പോഴാണ് സംഭവം.
വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് അലമാരകളില്‍ സൂക്ഷിച്ചിരുന്ന 29 പവന് സ്വര്‍ണം, കാല്‍ലക്ഷം രൂപ വിലവരുന്ന വെള്ളി ആഭരണങ്ങള്‍, 5000 രൂപ എന്നിവ കൈക്കലാക്കിയാണ് രക്ഷപ്പെട്ടത്.
നെക്ലേസ്, വളകള്‍, മോതിരങ്ങള്‍, ബ്രേസ്ലെറ്റ്, വലിയ മാല, കമ്മല്‍, കുട്ടികളുടെ മാല, കുട്ടികളുടെ സ്വര്‍ണവള, കല്ലുവച്ച മാല തുടങ്ങിയ സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
സമീപത്ത് താമസിക്കുന്ന ബന്ധുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ സ്വർണം കൂടി ചൈത്രയുടെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഡിസംബറിലാണ് വിവാഹ നിശ്ചയം കഴിഞ്ഞത്. മൊത്തം 31,67,000 രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കിയിരുന്നു.
Kerala
കാസര്‍ഗോഡ്: പാലാവയല് മലാങ്കടവില്‍ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി. മലാങ്കടവ് ടൗണിനു സമീപം സുനില്‍ കുട്ടങ്കലിന്റെ പുരയിടത്തിലൂടെ ഒഴുകുന്ന തോട്ടില്‍ കുളിക്കാനിറങ്ങിയവരാണ് പാമ്പിനെ കണ്ടത്.
തുടർന്ന് വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഭീമനടിയിലെ ഫോറസ്റ്റ് ഓഫീസിലെ ജിഷ്ണു, അനൂപ്, സൗരവ് എന്നിവര്‍ പാമ്പിനെ പിടികൂടുകയായിരുന്നു. ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസഫ് മുത്തോലി, വാര്‍ഡ് അംഗം ജോളി പേണ്ടാനം എന്നിവര്‍ സ്ഥലത്തെത്തി.
Kerala
കാസര്‍ഗോഡ്: കുമ്പള അനന്തപുരം വ്യവസായ എസ്റ്റേറ്റിലെ പടക്കനിര്‍മാണശാലയില്‍ വന്‍ പൊട്ടിത്തെറി. രണ്ടു പേര്‍ക്ക് പരിക്കേറ്റു.
അനന്തപുരം സ്വദേശി പി. മുഹമ്മദ്കുഞ്ഞിയുടെ റെഡ് ഫോര്‍ട്ട് പടക്ക നിര്‍മാണശാലയിലാണു സ്ഫോടനമുണ്ടായത്. ഇന്നലെ രാവിലെ പത്തോടെയാണു സംഭവം. ഇവിടെ ജോലിയിലേര്‍പ്പെട്ടിരുന്ന തമിഴ്നാട് ശിവകാശി സ്വദേശികളായ ശങ്കര്‍, കറുപ്പുസാമി എന്നിവര്‍ക്കാണു പരിക്കേറ്റത്.
സ്ഫോടനമുണ്ടായപ്പോൾ ഇവര്‍ പുറത്തേക്കു ചാടിയതിനാല്‍ പരിക്ക് ഗുരുതരമല്ല. മിക്സിംഗ് യൂണിറ്റ്, അസംസ്കൃത വസ്തുക്കളുടെ സ്റ്റോര്‍, ഫിനിഷിംഗ് ഷെഡ് തുടങ്ങി 25 ഓളം ഷെഡുകളാണ് അവിടെയുള്ളത്. പുറത്ത് കൂട്ടിയിട്ട വേസ്റ്റില്‍നിന്നു തീ പടര്‍ന്നതാണ് കാരണമെന്ന് കരുതുന്നു. ഒരു ഷെഡിലും പ്രാഥമിക അഗ്നിരക്ഷാ ഉപകരണമായ ഫയര്‍ എക്സ്റ്റിംഗ്യുഷര്‍ ഉണ്ടായിരുന്നില്ല. അഗ്നിരക്ഷാ വകുപ്പിന്റെ എന്‍ഒസി ഇല്ലാതെയാണു പടക്കനിര്‍മാണശാല പ്രവര്‍ത്തിക്കുന്നത്.
എത്രത്തോളം വെടിമരുന്ന് സൂക്ഷിച്ചിരുന്നു എന്നതിന്റെ കണക്കു ലഭ്യമായിട്ടില്ല. ജില്ലാ ഫയര്‍ ഓഫീസര്‍ മൂസ വടക്കേതിലിന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ്, ഉപ്പള നിലയങ്ങളില്‍ നിന്നെത്തിയ നാലു യൂണിറ്റ് അഗ്നിരക്ഷാസേനയാണ് തീ അണച്ചത്.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ എം.എം. റഫീഖ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ ടി. അമല്‍രാജ്, എസ്. അഭിലാഷ്, വി.കെ. ഷൈജു, രാജേഷ് പാവൂര്‍, ടി.എസ്. ശരണ്‍, എസ്. മുഹമ്മദ് ഷാഫി, ടി.എസ്. മുരളീധരന്, കെ.വി. അഭിജിത്, വി. മഹേഷ്, ബി.ആര്. അതുല്‍, വി.എസ്. ശ്രീജിത്, ഹോംഗാര്‍ഡുമാരായ സുഭാഷ്, പ്രദീപ്, രതീഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
Kerala
കുണ്ടംകുഴി (കാസർഗോഡ്): ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ ബേഡഡുക്കയിലെ ഹൈടെക് ആട് ഫാമിനു തുടക്കത്തിൽത്തന്നെ കല്ലുകടി. വിവിധ ഇടങ്ങളിൽനിന്നായി ഇവിടെയെത്തിച്ച മലബാറി ഇനത്തിൽപ്പെട്ട 37 ആടുകൾ രോഗം ബാധിച്ച് ചത്തു. ശ്വാസകോശത്തെ ബാധിക്കുന്ന ആട് വസന്ത രോഗം ബാധിച്ചാണ് ഇവ ചത്തതെന്നാണു സൂചന.
കോഴിക്കോട്ടുനിന്നു കൊണ്ടുവന്ന ഒരാടിനാണ് ആദ്യം രോഗബാധ കണ്ടത്. തൊട്ടുപിന്നാലെ അത് മറ്റുള്ളവയിലേക്കും വ്യാപിക്കുകയായിരുന്നു. ഒന്നരമാസം മുമ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഫാമിന്റെ ഉദ്ഘാടനം നിർവഹിച്ച സമയത്ത് വിവിധയിടങ്ങളിൽ നിന്നായി 81 ആടുകളെയാണ് ആദ്യഘട്ടമായി ഇവിടെ എത്തിച്ചിരുന്നത്. ഇതിൽ 37 എണ്ണം ചത്തതോടെ 44 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്.
സാധാരണ ഫാമുകളിലേക്കു വിവിധയിടങ്ങളിൽനിന്നായി ആടുകളെയും കോഴികളെയും മറ്റും കൊണ്ടുവരുമ്പോൾ രണ്ടാഴ്ച ക്വാറന്റൈനിൽ പ്രത്യേകം താമസിപ്പിച്ചതിനു ശേഷം മാത്രമേ മറ്റുള്ളവയുമായി ഇടപഴകാൻ അനുവദിക്കാവൂ എന്നാണു കീഴ്വഴക്കം. എന്നാൽ ബേഡഡുക്ക ഫാമിൽ ഇത് പാലിക്കാതെ തുടക്കത്തിൽത്തന്നെ എല്ലാ ആടുകളെയും ഒരുമിച്ചാക്കിയതാണ് ഒരാടിനു നേരത്തേയുണ്ടായിരുന്ന രോഗബാധ മറ്റുള്ളവയിലേക്കും പകരാനിടയാക്കിയത്.
ഫാമിൽ ആടുകളെ പാർപ്പിക്കുന്നതിനായി അഞ്ച് കൂടുകൾ സ്ഥാപിക്കാനാണ് പദ്ധതിരേഖയിൽ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഒരു കൂടിന്റെ മാത്രം പണി പൂർത്തിയായപ്പോഴാണ് തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് ധൃതിപിടിച്ച് ഉദ്ഘാടനം നടത്തിയത്. 200 ആടുകളെ വരെ പാർപ്പിക്കാവുന്ന കൂടാണ് ഇത്. ആദ്യഘട്ടത്തിൽ കൊണ്ടുവന്ന എല്ലാ ആടുകളെയും ഈ ഒരേയൊരു കൂട്ടിൽത്തന്നെ പാർപ്പിച്ചതാണ് രോഗബാധ പടരാനിടയാക്കിയത്.
ഇപ്പോൾ രോഗബാധ നിയന്ത്രണാധീനമാണെന്നും അവശേഷിക്കുന്നവയ്ക്ക് രോഗമില്ലെന്നുമാണ് ഫാം അധികൃതർ പറയുന്നത്. കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് മുഖേനയാണ് ഇവിടേക്ക് ആടുകളെ എത്തിച്ചത്. എന്നാൽ ആടുകളെ തെരഞ്ഞെടുത്ത് കൊണ്ടുവരുന്നതിനുമുമ്പ് അവയ്ക്ക് പരിശോധനകൾ നടത്തിയിരുന്നില്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
Kerala
കാസർഗോഡ്: കരിന്തളത്ത് വയോധിക മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹത്തിന് ഒന്നര ദിവസത്തെ പഴക്കമുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
ശനിയാഴ്ചയാണ് കരിന്തളത്ത് താമസിക്കുന്ന ലക്ഷ്മിയുടെ മൃതദേഹം വീടിനുള്ളിൽ കണ്ടെത്തിയത്. അയൽവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. ലക്ഷ്മി ഒറ്റയ്ക്കാണ് താമസിക്കുന്നത്.
വീടിന്റെ പിൻവാതിൽ തുറന്നു കിടക്കുന്ന നിലയിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചതായും കണ്ടെത്തിയിരുന്നു. വിരലടയാള വിദഗ്ധർ അടക്കം എത്തി സ്ഥലത്ത് പരിശോധനകൾ നടത്തിയിരുന്നു.
Kerala
കാസർഗോഡ്: കരിന്തളത്ത് വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ലക്ഷ്മികുട്ടി അമ്മ (80) ആണ് മരിച്ചത്. അടുക്കളയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിൽ ആയിരുന്നു മൃതദേഹം. ലക്ഷ്മികുട്ടി അമ്മ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.
വീട്ടിലെ മെയിൻ സ്വിച്ച് ഓഫ് ചെയ്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ച നിലയിലായിരുന്നു. മൃതദേഹം കണ്ടെത്തിയ അടുക്കളയുടെ വാതിൽ തുറന്നുകിടക്കുകയായിരുന്നു. മൃതദേഹത്തിൽ പരിക്കേറ്റ പാടുകളുണ്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു.
പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ നാളെ മാത്രമേ നടക്കുകയുള്ളൂ. വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും നാളെ സംഭവ സ്ഥലം പരിശോധിക്കും.
കഴിഞ്ഞ വർഷം വീട്ടിൽ സ്വർണ കവർച്ച നടന്നിരുന്നതായും കേസിലെ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.
Kerala
കാസർഗോഡ്: ആന്ധ്രാപ്രദേശ് രജിസ്ട്രേഷൻ കാറിലെത്തി പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം പിടിയിൽ. ഇന്ന് ഉച്ചയോടെ കാസർഗോട്ടെ ഉഡുപ്പി ഹോട്ടലിന് സമീപമായിരുന്നു സംഭവം നടന്നത്.
മേൽപ്പറമ്പ് സ്വദേശി ഹനീഫയെ ആണ് സംഘം തട്ടിക്കൊണ്ടുപോയത്. വിവരം അറിഞ്ഞെത്തിയ കാസർഗോഡ് ടൗൺ പോലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. സംഘം തലപ്പാടി വഴി ആന്ധ്രയിലേക്ക് കടക്കാൻ സാധ്യത കണക്കിലെടുത്ത് കർണാടക പോലീസിന്റെ സഹായം തേടിയിരുന്നു.
തുടർന്ന് കർണാടക പോലീസ് നടത്തിയ അന്വേഷണത്തിൽ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ ഒരു ചെക്ക് പോസ്റ്റിൽ നിന്നും കണ്ടെത്തി. പിന്നാലെ കർണാടക ഹാസനിൽ നിന്ന് സംഘത്തെ പിടികൂടുകയായിരുന്നു.
ആന്ധ്രാ സ്വദേശികളായ നാല് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ആന്ധ്രാ രജിസ്ട്രേഷനിലുള്ള വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സാമ്പത്തിക ഇടപാടിലെ തർക്കത്തെ തുടർന്നാണ് ഹനീഫയെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. പ്രതികളെയും യുവാവിനെയും രാത്രി തന്നെ കേരളത്തിലെത്തിക്കും.
Kerala
കാസർഗോഡ്: യുവാവിനെ പട്ടാപ്പകൽ കാറിൽ തട്ടിക്കൊണ്ടുപോയതായി പരാതി. ബുധനാഴ്ച ഉച്ചയോടെ ഉഡുപ്പി ഹോട്ടലിന് സമീപത്താണ് സംഭവം.
ആന്ധ്ര രജിസ്ട്രേഷൻ കാറാണ് പ്രതികൾ ഉപയോഗിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നാലുപേരാണ് കാറിലുണ്ടായിരുന്നതെന്നും AP40EU1277 നമ്പർ വാഹനത്തിലാണ് സംഘമെത്തിയതെന്നും ദൃസാക്ഷികൾ പറയുന്നു.
സംസ്ഥാന അതിർത്തി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മംഗളൂരുവിലേക്ക് ഉൾപ്പെടെ പ്രതികൾ കടക്കാനുള്ള സാധ്യത പരിഗണിച്ച് കർണാടക പോലീസുമായി സഹകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Kerala
കാസർഗോഡ്: കള്ളാറിൽ ജനവാസകേന്ദ്രത്തിൽ പുലിയുടെ ജഡം കണ്ടെത്തി. ബളാൽ റോഡിൽ പുഞ്ചക്കര കോട്ടക്കുന്നിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ജഡം കണ്ടെത്തിയത്. രണ്ടാഴ്ചയോളം പഴക്കമുള്ളതായാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.
വെറ്ററിനറി ഡോക്ടറെ സ്ഥലത്തെത്തിച്ച് പോസ്റ്റുമോർട്ടം നടത്താനാണു തീരുമാനം. വനമേഖലയിൽ നിന്ന് കിലോമീറ്ററുകൾ അകലെയാണ് ഈ പ്രദേശം.
ഏതാനും നാളുകളായി ജില്ലയിൽ പലയിടങ്ങളിലും ജനവാസമേഖലകളിൽ പുലികളെ കാണുന്ന സംഭവങ്ങളുണ്ടായിരുന്നു.
Kerala
കാസര്‍ഗോഡ്: സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. കുമ്പള ബംബ്രാണ ചൂരിത്തടുക്കയിലെ റസാഖ് - റംസീന ദമ്പതികളുടെ മകള്‍ റിസ്വാന (15) ആണ് മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു അപകടം. റിസ്വാനയും കൂട്ടുകാരിയും ചേര്‍ന്ന് സ്കൂട്ടറില്‍ ട്യൂഷന് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ ജീവന് രക്ഷിക്കാനായില്ല.
NRI
റോം: കാസർഗോഡ് ഒടയാച്ചാൽ സ്വദേശി ബിജു എബ്രഹാം(53) റോമിൽ അന്തരിച്ചു. രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലിയുടെ സെൻട്രൽ കമ്മിറ്റി അംഗമായിരുന്നു.
ഭാര്യ റൂബി (റോം). രണ്ട് മക്കളുണ്ട്. കുടുംബത്തിന്റെ ദുഃഖത്തിൽ അലിക് ഇറ്റലി, രക്തപുഷ്പങ്ങൾ ഇറ്റലി എന്നീ സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.
District News
പ്രസിദ്ധമായ ബേക്കൽ കോട്ടയിൽ വിനോദസഞ്ചാരികളുടെ തിരക്ക് വർധിച്ചുവരികയാണ്. സ്കൂൾ അവധിക്കാലം ആരംഭിച്ചതോടെ ഇതര ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും നിരവധി ആളുകളാണ് ബേക്കൽ കോട്ടയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നത്. കോട്ടയുടെ മനോഹാരിതയും അറബിക്കടലിന്റെ വിശാലമായ കാഴ്ചകളും സഞ്ചാരികളെ ആകർഷിക്കുന്നു.
കോട്ടയോടനുബന്ധിച്ചുള്ള ബീച്ചുകളിലും പാർക്കുകളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്. അധികൃതർ സഞ്ചാരികൾക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ശ്രദ്ധ പുലർത്തുന്നുണ്ട്. സുരക്ഷാ സംവിധാനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. ബേക്കൽ ടൂറിസം വികസനത്തിന് ഈ വർധിച്ചുവരുന്ന തിരക്ക് വലിയ മുതൽക്കൂട്ടാണ്.
കാസർഗോഡിന്റെ ടൂറിസം ഭൂപടത്തിൽ ബേക്കൽ കോട്ടയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. കോട്ടയുടെ ചരിത്രപരമായ പ്രാധാന്യം ഉൾക്കൊണ്ട് കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തണമെന്നാണ് ടൂറിസം മേഖലയിലുള്ളവരുടെ ആവശ്യം. ഇത് ജില്ലയുടെ സാമ്പത്തിക ഉന്നമനത്തിനും സഹായകമാകും.
District News
കാസർഗോഡ് നഗരത്തിലെ ഗതാഗതക്കുരുക്ക് ദിനംപ്രതി രൂക്ഷമാവുകയാണ്. രാവിലെയും വൈകുന്നേരവും പ്രധാന റോഡുകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ബസുകൾ, സ്വകാര്യവാഹനങ്ങൾ, ഓട്ടോറിക്ഷകൾ എന്നിവയെല്ലാം ഒരേസമയം റോഡിലിറങ്ങുമ്പോൾ മണിക്കൂറുകളോളം കാത്തുകിടക്കേണ്ട അവസ്ഥയാണ് യാത്രക്കാർക്ക്.
പ്രധാന ജംഗ്ഷനുകളിലെ സിഗ്നൽ സംവിധാനങ്ങളുടെ അപര്യാപ്തതയും റോഡിന്റെ വീതിക്കുറവുമാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്കൂൾ സമയങ്ങളിൽ ഇത് കൂടുതൽ വഷളാവുന്നു. കാൽനടയാത്രക്കാർക്കും ദുരിതമാണ്. പുതിയ ബൈപ്പാസ് റോഡുകൾ നിർമ്മിക്കുകയും നഗരത്തിലെ ഗതാഗത നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്താൽ മാത്രമേ ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം കാണാൻ സാധിക്കൂ.
ഈ വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന് പൊതുജനങ്ങൾക്കിടയിൽ വ്യാപകമായ പരാതിയുണ്ട്. ഗതാഗതക്കുരുക്ക് കാരണം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾക്കും യാത്രക്കാർക്കും സമയനഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നു. എത്രയും പെട്ടെന്ന് ഈ വിഷയത്തിൽ ശ്രദ്ധ ചെലുത്തി പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.