സ്വന്തം ലേഖകൻ
കാസര്‍ഗോഡ്: സംസ്ഥാന ബജറ്റിലെ നൂതനപദ്ധതികളിലൊന്നും ഇടം നേടാതെ കാസര്‍ഗോഡ് ജില്ല. ജില്ലയുടെ ചിരകാല സ്വപ്നമായ മെഡിക്കല്‍ കോളജിന് നാമമാത്രമായ തുകയാണ് അനുവദിച്ചിരിക്കുന്നത്. കാസര്‍ഗോഡ് ഉള്‍പ്പെടെയുള്ള പുതിയ നാലു മെഡിക്കല്‍ കോളജുകള്‍ക്കും കൂടി നീക്കിവച്ചിരിക്കുന്നത് വെറും 57.09 കോടി രൂപ മാത്രമാണ്. കഴിഞ്ഞതവണ ഗവ. എന്‍ജിനിയറിംഗ് കോളജ് സ്ഥാപിക്കുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിൽ ഇത്തവണ ഗവ. നഴ്സിംഗ് കോളജാണ് വാഗ്ദാനം.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി അനുവദിച്ച 17 കോടി രൂപ പതിവായി അവര്‍ക്ക് പെന്ഷന് നല്‍കാനായി മാത്രം അനുവദിക്കുന്ന തുകയാണ്. കാസര്‍ഗോഡ് വികസന പാക്കേജിന് 80 കോടി മാത്രമാണ് അനുവദിച്ചിരിക്കുന്നത്. പെരിയ എയര്‍സ്ട്രിപ്പിന് തുക അനുവദിക്കുന്ന പതിവ് ഇത്തവണയും തെറ്റിച്ചില്ല. 1.10 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞതവണ 50 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും ഡിപിആര്‍ തയാറാക്കുകയോ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനോ നാളിതുവരെയായി സാധിച്ചിട്ടില്ല. കയ്യൂര്‍ ചൂട്ടേന്പാറ ടൂറിസം പദ്ധതി, പടന്ന തെക്കേക്കാട് റിവര്‍സൈഡ് പാര്‍ക്ക്, ചന്തേര റെയില്‍ ഓവര്‍ ബ്രിഡ്ജ്, അഴിത്തല ടൂറിസം രണ്ടാംഘട്ടം എന്നിവ ബജറ്റില്‍ ഇടംനേടി.
മലയോരത്തിന് റോഡുകള്‍ മാത്രം
റോഡുകളുടെ നവീകരണത്തിനുള്ള തുക മാത്രമാണ് മലയോരത്തിന് ബജറ്റില്‍ ലഭിച്ചത്. മലയോരത്ത് പേരിനു പോലും പുതിയൊരു പദ്ധതി പ്രഖ്യാപിച്ചിട്ടില്ല. ചീമേനി-കുന്നുംകൈ റോഡിലെ കാനത്തുംപൊയില് പാലം നിര്‍മാണത്തിന് അഞ്ചുകോടി, പാണത്തൂര്‍- കല്ലപ്പള്ളി റോഡ്, കാലിക്കടവ്-കുറുഞ്ചേരി-പരപ്പച്ചാല്‍ റോഡ് എന്നിവയ്ക്ക് രണ്ടുകോടി വീതവും പാണത്തൂര്‍- കുണ്ടുപ്പള്ളി-റാണിപുരം റോഡ്, പെരിയങ്ങാനം-കുറുഞ്ചേരി-കാലിക്കടവ് റോഡ്, അട്ടേങ്ങാനം-നായിക്കയം റോഡ് എന്നിവയ്ക്ക് ഒരു കോടി വീതവും അനുവദിച്ചു.
കാക്കടവ്-ബെഡൂര്‍- കമ്പല്ലൂര്‍ റോഡ്, വരക്കാട്- ഏച്ചിപ്പൊയില്‍ -മണ്ഡപം റോഡ്, മാങ്ങോട്-നരമ്പച്ചേരി- കണ്ണന്‍കുന്ന് റോഡ് എന്നിവയും ബജറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അയ്യങ്കാവ്-പാലച്ചുരംതട്ട്-അരിങ്കല്ല്-വീട്ടിയാടി-പരപ്പ റോഡ്, പാത്തിക്കര-ആനമഞ്ഞള്‍ റോഡ്, കുണ്ടുകണ്ടം-മഠപ്പുര റോഡ്, കോയത്തടുക്കം-പുലിക്കടവ്-മാനടുക്കം റോഡ്, ബളാല്‍- മരുതുംകുളം-ചുള്ളിയോടി റോഡ്, കോളിച്ചാല്‍-പ്രാന്തര്‍കാവ്-പാറക്കടവ് റോഡ്, ബളാല്‍- രാജപുരം റോഡ് എന്നിവയുടെ അഭിവൃദ്ധിപ്പെടുത്തലിനു ടോക്കണ്‍ തുക അനുവദിച്ചിട്ടുണ്ട്.
കരിച്ചേരി പുഴയില്‍ ചെക്ക് ഡാം കം ബ്രിഡ്ജിന് 13 കോടി
ബേഡഡുക്ക പഞ്ചായത്തിലെ അമ്പിലാടി-മാട്ട റോഡില്‍ കരിച്ചേരി പുഴയില്‍ ചെക്ക് ഡാം കം ബ്രിഡ്ജ് നിര്‍മിക്കുന്നതിന് 13 കോടി വകയിരുത്തി. അമ്പിലാടിയില് നിലവിലുള്ള തൂക്കുപാലം കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലാണ്.
ചെക്ക് ഡാം കം ബ്രിഡ്ജ് യാഥാര്‍ഥ്യമാകുന്നതോടെ ബേഡഡുക്ക പഞ്ചായത്തിലെ അമ്പിലാടി, വാവടുക്കം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും കല്യോട്ട് സ്കൂളിലേക്കും കാഞ്ഞങ്ങാട് പട്ടണത്തിലേക്കും എളുപ്പത്തില്‍ ഗതാഗതം സാധ്യമാകും. ചെക്ക് ഡാം പൂര്‍ത്തീകരിക്കുന്നതോടെ ഈ പ്രദേശങ്ങളിലെ കാര്‍ഷിക കാര്‍ഷികേതര ജലസേചനത്തിനും ഗുണകരമാകുമെന്നും സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ പറഞ്ഞു.
പ്രധാന പ്രഖ്യാപനങ്ങള്‍
കാഞ്ഞങ്ങാട് ഫുട്ഓവര്‍ ബ്രിഡ്ജ് നിര്‍മാണത്തിനു രണ്ടുകോടി
കാഞ്ഞങ്ങാട് ടൗണ്‍ഹാള്‍ നിര്‍മാണത്തിനായി രണ്ടുകോടി
കാഞ്ഞങ്ങാട് ദേശീയ പൈതൃക ഇടനാഴി, സാംസ്കാരിക സമുച്ചയം നിര്‍മാണത്തിനായി ഒരു കോടി
സംയോജിത പുനരധിവാസഗ്രാമങ്ങള്‍ പദ്ധതിക്ക് 10 കോടി
വ്യവസായപാര്‍ക്കുകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് 2.50 കോടി
ചെറുകിടതുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യവികസത്തിന് അഞ്ചുകോടി
പിഎസ്സി ജില്ലാ ഓഫീസ് കെട്ടിടനിര്‍മാണത്തിന് 5.24 കോടി
നീലേശ്വരം ഇഎംഎസ് ടൗണ്‍ഹാള്‍ നിര്‍മാണത്തിന് അഞ്ചുകോടി
കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനല്‍ മുതല്‍ കവ്വായി കായലിലൂടെ തയ്യല്‍ സൗത്ത് വരെ സര്‍വീസ് നടത്താന്‍ കറ്റമറൈന്‍ ബോട്ട് വാങ്ങുന്നതിന് ഒരു കോടി
നീലേശ്വരം ബ്ലോക്ക് ഓഫീസ്-പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജ്-കൂക്കോട്ട്-കയ്യൂര്‍ റോഡ് എന്നിവയ്ക്ക് രണ്ടു കോടി
പരപ്പ-ദേലംപാടി-ഊജംപാടി റോഡിന് 28 കോടി
കക്കാട്ട് സ്കൂള്‍ സ്റ്റേഡിയം നിര്‍മാണത്തിന് ഒരു കോടി
മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖത്ത് ചെറിയ ജെട്ടി നിര്‍മാണത്തിന് ഒരു കോടി
കുമ്പള ആരിക്കാടി കടവത്ത് ഫിഷ്ലാന്‍ഡിംഗ് സെന്ററിന് ഒരു കോടി
Tags : Kasaragod nattuvishesham local news