National
ന്യൂഡൽഹി: നിസഹകരണ പ്രസ്ഥാനത്തിനിടെ 1921ൽ കോണ്‍ഗ്രസ് നേതാക്കളെ ജയിലിലടച്ചപ്പോൾ ബിജെപിയുടെ പ്രത്യയശാസ്ത്ര മുൻഗാമികൾ ബ്രിട്ടീഷുകാർക്കുവേണ്ടി പ്രവർത്തിക്കുകയായിരുന്നുവെന്ന് രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ.
1942ൽ ക്വിറ്റ് ഇന്ത്യ സമരത്തിന് മഹാത്മാഗാന്ധി ആഹ്വാനം ചെയ്തപ്പോൾ എതിർത്തതും ഇതേ കൂട്ടരാണെന്നും ഖാർഗെ കുറ്റപ്പെടുത്തി.
വന്ദേമാതരം സ്വാതന്ത്ര്യത്തിനായുള്ള മുദ്രാവാക്യമാക്കിയതു കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് സമ്മേളനങ്ങളിൽ വന്ദേമാതരം ആലപിക്കുന്ന പാരന്പര്യം ആരംഭിച്ചു. നിങ്ങൾക്കെന്തു പാരന്പര്യമുണ്ടെന്ന് ബിജെപിയോട് കോണ്‍ഗ്രസ് അധ്യക്ഷൻ ചോദിച്ചു. മൂന്നു തവണ വന്ദേമാതരം ചൊല്ലിക്കൊണ്ടാണ് ഖാർഗെ പ്രസംഗം ആരംഭിച്ചത്.
ജവഹർലാൽ നെഹ്റുവിനെ അപമാനിക്കാൻ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഒരവസരവും നഷ്ടപ്പെടുത്തുന്നില്ല. മുസ്ലിം പ്രീണനത്തെക്കുറിച്ചു സംസാരിച്ചു. പക്ഷേ മുസ്ലിം ലീഗുമായി ചേർന്ന് ഹിന്ദു മഹാസഭ ബംഗാളിൽ സർക്കാർ രൂപീകരിച്ചതാണു ചരിത്രം. 1940ൽ മുസ്ലിം ലീഗിനെ കൂട്ടുപിടിച്ചാണ് ശ്യാമപ്രസാദ് മുഖർജി ബംഗാളിൽ സർക്കാർ രൂപീകരിച്ചത്. നിങ്ങളുടെ ദേശസ്നേഹം എവിടെയായിരുന്നു?
വന്ദേമാതരത്തിന്റെ ആദ്യ രണ്ടു ഖണ്ഡികകൾ മാത്രം ഉപയോഗിക്കാനുള്ള തീരുമാനം മഹാത്മാഗാന്ധി, രബീന്ദ്രനാഥ ടാഗോർ, സർദാർ പട്ടേൽ തുടങ്ങിയ നേതാക്കൾ കൂട്ടായി എടുത്തതാണെന്നും നെഹ്റുവിനെ ഒറ്റപ്പെടുത്തി ആക്ഷേപിക്കുന്നതു തെറ്റാണെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾക്കായി പ്രവർത്തിക്കുന്ന പാർലമെന്റായിരിക്കും ഭാരതമാതാവിനുള്ള യഥാർഥ ആദരവെന്നും ഖാർഗെ പറഞ്ഞു.
National
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ തൊഴിൽ കോഡുകൾ തൊഴിൽ സുരക്ഷയ്ക്കു ഭീഷണിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷനേതാവുമായ മല്ലികാർജുൻ ഖാർഗെ. തൊഴിലാളികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമുള്ള വ്യവസ്ഥകൾ തീർത്തും ദുർബലമാണെന്നത് അടക്കം വലിയ പോരായ്മകൾ തൊഴിൽ കോഡിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊഴിൽ കോഡിലെ പ്രശ്നങ്ങൾ
ജോലിസമയവും ഷിഫ്റ്റുകളും
ദിവസം എട്ടു മണിക്കൂർ ജോലി കടലാസിൽ നിലനിർത്തുന്നുണ്ടെങ്കിലും സംസ്ഥാനങ്ങൾക്കു വഴക്കമുള്ള ഷെഡ്യൂളിംഗ് വഴി 12 മണിക്കൂർ ഷിഫ്റ്റുകൾ അനുവദിക്കാൻ കഴിയും. സംസ്ഥാനങ്ങൾ നിശ്ചയിച്ച ഓവർടൈം പരിധികളുമായി ചേർന്ന് കൂടുതൽ ദൈർഘ്യമുള്ള പ്രവൃത്തിദിവസങ്ങൾ ഇതു ഫലപ്രദമായി അനുവദിക്കുന്നു.
‘സമ്മതത്തോടെ’ എന്ന പേരിലുള്ള ഇത്തരം നടപടികൾ ക്ഷീണവും അപകടസാധ്യതകളും വർധിപ്പിക്കുന്നു.
ദുർബലമായ ട്രേഡ് യൂണിയനുകളും കൂട്ടായ അവകാശങ്ങളും
സ്റ്റാൻഡിംഗ് ഓർഡറുകളും ഇടത്തരം യൂണിറ്റുകളും
ദുർബലമായ സുരക്ഷയും ക്ഷേമവും
കുടിയേറ്റ, അനൗപചാരിക തൊഴിലാളികൾക്കുണ്ടാകുന്ന ആഘാതം
National
ന്യൂഡൽഹി: കഴിഞ്ഞ 11 വർഷമായി പാർലമെന്റിന്റെ മാന്യതയെ ആസൂത്രിതമായി ചവിട്ടിമെതിക്കുകയും പാർലമെന്ററി സംവിധാനത്തെ അട്ടിമറിക്കുകയും ചെയ്ത വലിയ നാടകക്കാരനായ പ്രധാനമന്ത്രിയാണു പ്രതിപക്ഷത്തോടു നാടകം കളിക്കരുതെന്നു പറയുന്നതെന്നു രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ.
പാർലമെന്റിനു പുറത്തു പ്രധാനമന്ത്രി പറഞ്ഞതിനോടു പാർലമെന്റിൽ മറുപടി പറയുമെന്ന് ഖാർഗെ രാജ്യസഭയിൽ പറഞ്ഞു. തെരഞ്ഞെടുപ്പു പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ച അനുവദിക്കാത്തതിലൂടെ ജനാധിപത്യത്തെ കൊല്ലുകയാണു സർക്കാർ ചെയ്യുന്നത്. എസ്ഐആർ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തെ എല്ലാ എംപിമാരുടെയും ആവശ്യം അംഗീകരിക്കാതെ കഴിഞ്ഞ പാർലമെന്റ് സമ്മേളനം മുഴുവൻ പാഴാക്കിയതു സർക്കാരാണ്.
അതേ സർക്കാർ ചർച്ച അനുവദിക്കുമോയെന്നുപോലും ഇപ്പോഴും ഉറപ്പു പറയുന്നില്ലെന്ന് ഖാർഗെ, ഡെറിക് ഒബ്രിയൻ, ജോണ്‍ ബ്രിട്ടാസ്, തിരുച്ചി ശിവ തുടങ്ങിയവർ രാജ്യസഭയിൽ ചൂണ്ടിക്കാട്ടി. യഥാർഥ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്നതിനുപകരം, പ്രധാനമന്ത്രി വീണ്ടും തന്റെ നാടകീയ അവതരണമാണ് ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിവസം നടത്തിയത്.
കഴിഞ്ഞ 11 വർഷമായി പാർലമെന്റിന്റെ മാന്യതയെയും സംവിധാനത്തെയും തുടർച്ചയായി സർക്കാർ ദുർബലപ്പെടുത്തിയിട്ടുണ്ട്. ഈ റിക്കാർഡ് എല്ലാവർക്കും അറിയാമെന്ന് എക്സിലെ പോസ്റ്റിൽ ഖാർഗെ കുറിച്ചു.
വോട്ടിൽ കൃത്രിമം നടത്തിയെന്ന ആരോപണങ്ങൾ ഉൾപ്പെടെയുള്ള പ്രധാന ആശങ്കകൾ ഉന്നയിക്കാൻ പ്രതിപക്ഷം പ്രതിജ്ഞാബദ്ധമാണ്. പാർലമെന്റിൽ ഇവ ഉയർത്തിക്കാട്ടുന്നത് തുടരും. ശ്രദ്ധ തിരിക്കുന്ന നാടകം അവസാനിപ്പിച്ച് ജനങ്ങളെ ബാധിക്കുന്ന യഥാർഥ വിഷയങ്ങളിൽ ചർച്ചയ്ക്കു ബിജെപി തയാറാകണമെന്ന് എഐസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷകാല സമ്മേളനത്തിൽ 12 ബില്ലുകൾ ഒരു ചർച്ചയും കൂടാതെ തിടുക്കത്തിൽ പാസാക്കി. വെറും 15 മിനിറ്റിനുള്ളിലാണു ചിലത് അംഗീകരിച്ചത്. ജിഎസ്ടി, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, വിവാദമായ കർഷക വിരുദ്ധ കരിനിയമങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന നിയമനിർമാണങ്ങൾ ഇത്തരത്തിൽ പാർലമെന്റിലൂടെ ബുൾഡോസ് ചെയ്യുകയായിരുന്നുവെന്നു ഖാർഗെ ചൂണ്ടിക്കാട്ടി.
ചർച്ച നിഷേധിക്കുകയല്ല, മറിച്ച് പ്രതിപക്ഷം പറയുന്ന ചർച്ചയെക്കുറിച്ചു പ്രതികരിക്കാൻ കൂടുതൽ സമയം വേണമെന്നാണു പറയുന്നതെന്നായിരുന്നു പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവിന്റെ മറുപടി.
National
ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിനു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി.
ബിഹാറിലെ കോണ്‍ഗ്രസിന്റെ വൻ വീഴ്ച ചർച്ച ചെയ്ത യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പാർട്ടി ട്രഷറർ അജയ് മാക്കൻ, ബിഹാറിന്റെ ചുമതലയുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് കൃഷ്ണ അല്ലവരു എന്നിവർ പങ്കെടുത്തു.
61 സീറ്റിൽ മത്സരിച്ച് ആറു സീറ്റ് മാത്രം നേടിയ കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനം നേതാക്കൾ വിശദമായി വിലയിരുത്തിയെന്നാണ് സൂചന. 2010ൽ നാലു സീറ്റ് മാത്രം വിജയിച്ച തെരഞ്ഞെടുപ്പിനുശേഷം ബിഹാറിലെ കോണ്‍ഗ്രസിന്റെ ഏറ്റവും മോശം തെരഞ്ഞെടുപ്പ് പ്രകടനമായിരുന്നു ഇത്.
തുടക്കം മുതലേ നീതിയുക്തമല്ലാത്ത തെരഞ്ഞെടുപ്പെന്ന് കഴിഞ്ഞദിവസം ബിഹാർ തെരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ച രാഹുൽ ഖാർഗെയുമായുള്ള യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോടു പ്രതികരിച്ചില്ല.
National
ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിന്റെ വെളിച്ചത്തിൽ, ബാഹ്യശക്തികളുടെ പിന്തുണ തുടർന്നും ലഭിക്കുന്ന വർധിച്ചുവരുന്ന തീവ്രവാദ ഭീഷണിയെക്കുറിച്ചു ചർച്ച ചെയ്യാൻ അടിയന്തരമായി സർവകക്ഷി യോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ രഹസ്യാന്വേഷണ, ഭീകരവിരുദ്ധ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ കേന്ദ്രസർക്കാരിനുള്ള മുന്നറിയിപ്പാണ് ചെങ്കോട്ടയിലെ ഭീകരാക്രമണം. ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടാൻ സർക്കാരിനു കഴിയില്ല. ഭീകരതയ്ക്കെതിരേ കോണ്‍ഗ്രസ് രാഷ്ട്രത്തോടൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളുന്നു. -ഖാർഗെ പറഞ്ഞു.
ജമ്മു കാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ വിലയേറിയ ഒന്‍പതു ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഖാർഗെ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് ചികിത്സയ്ക്കുപുറമേ ഇരകൾക്കു മതിയായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: ദേശീയഗീതമായ "വന്ദേ മാതര’ത്തിന്റെ 150-ാം വാർഷികാഘോഷദിനത്തിൽ കോൺഗ്രസ്- ബിജെപി വാക്പോര്. ദേശീയഗീതത്തിൽനിന്ന് ചില വരികൾ 1937ൽ കോണ്‍ഗ്രസ് നീക്കം ചെയ്തുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വാക്പോരിനു തുടക്കമിട്ടത്.
കോണ്‍ഗ്രസിന്റെ 1937ലെ ഫൈസാബാദ് സമ്മേളനത്തിൽ ഗീതത്തിലെ "സുപ്രധാന വരികൾ’നീക്കം ചെയ്യാനുള്ള തീരുമാനം ഗീതത്തെ പല കഷണങ്ങളാക്കി മാറ്റിയെന്നു മാത്രമല്ല വിഭജനത്തിന്റെ വിത്തുകൾ വിതച്ചുവെന്നും "വന്ദേ മാതര’ത്തിന്റെ 150-ാം വാർഷികാഘോഷ ചടങ്ങിൽ മോദി പറഞ്ഞു.
ഗീതത്തിന്റെ സുപ്രധാന ഭാഗങ്ങൾ എന്തുകൊണ്ടാണ് നീക്കം ചെയ്തതെന്നു ചോദിച്ച മോദി ഇന്നത്തെ തലമുറ ഈ ചരിത്രം മനസിലാക്കണമെന്നും ഈ വിഭജന മനോഭാവം ഇന്നും രാജ്യത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.
ദേശീയതയുടെ സ്വയംപ്രഖ്യാപിത സംരക്ഷകരെന്ന് അവകാശപ്പെടുന്ന ആർഎസ്എസും ബിജെപിയും വന്ദേമാതരമോ നമ്മുടെ ദേശീയഗാനമോ അവരുടെ ശാഖകളിലോ കാര്യാലയങ്ങളിലോ പാടിയിട്ടില്ലെന്നതു വിരോധാഭാസമാണെന്നായിരുന്നു മോദിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മറുപടി. ആർഎസ്എസും സംഘപരിവാറും ദേശീയപ്രസ്ഥാനത്തിൽ ബ്രിട്ടീഷുകാരെ പിന്തുണച്ചു. 52 വർഷം ദേശീയപതാക ഉയർത്തിയില്ല. ഭരണഘടനയെ അവഹേളിച്ചു.
ഗാന്ധിജിയുടെയും അംബേദ്കറിന്റെയും കോലങ്ങൾ കത്തിക്കുകയും ചെയ്തു. സർദാർ പട്ടേലിന്റെ വാക്കുകളിൽ, ഗാന്ധിജിയുടെ കൊലപാതകത്തിൽ ഉൾപ്പെട്ടെന്നും ഖാർഗെ ആരോപിച്ചു. "വന്ദേ മാതര’ത്തിന്റെ അഭിമാനികളായ പതാകവാഹകരാണു കോണ്‍ഗ്രസെന്നും ഖാർഗെ പറഞ്ഞു.
1896ലെ കോണ്‍ഗ്രസിന്റെ കൽക്കട്ട സമ്മേളനത്തിലാണ് രബീന്ദ്രനാഥ് ടാഗോർ"വന്ദേ മാതരം’ആദ്യമായി പാടിയത്. 1937ൽ കോണ്‍ഗ്രസിന്റെ പ്രവർത്തകസമിതി രാജ്യത്തിന്റെ ദേശീയ ഗീതമായി "വന്ദേ മാതര’ത്തെ സ്വീകരിച്ചു.
1896 മുതൽ ഇന്നു വരെ ചെറുതും വലുതുമായ എല്ലാ കോണ്‍ഗ്രസ് യോഗങ്ങളിലും "വന്ദേ മാതരം’ പാടിയിട്ടുണ്ട്. നേരേമറിച്ച് അവരുടെ സംഘടനകളെ പ്രകീർത്തിക്കുന്ന "നമസ്തേ സദാ വത്സലേ’ എന്ന ഗാനമാണ് ആർഎസ്എസും ബിജെപിയും ഇപ്പോഴും പാടുന്നത്- ഖാർഗെ ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: രാജ്യത്തെ മിക്ക ക്രമസമാധാന പ്രശ്നങ്ങൾക്കും കാരണമായ ആർഎസ്എസിനെ നിരോധിക്കണമെന്നാണു തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നവർ സർദാർ വല്ലഭായ് പട്ടേലിന്റെ ഓർമ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പട്ടേലിന്റെ പാരന്പര്യത്തെ കോണ്‍ഗ്രസ് ദുർബലപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചതിനു പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഖാർഗെയുടെ മറുപടി.
ആർഎസ്എസിനെതിരേ സർദാർ വല്ലഭായ് പട്ടേൽ നടത്തിയ പ്രസ്താവനകളും ആ സംഘടനയെ നിരോധിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനവും ഉദ്ധരിച്ചായിരുന്നു ഖാർഗെയുടെ മറുപടി. ആർഎസ്എസിനെ നിരോധിക്കാതെ മറ്റു വഴിയില്ലെന്ന് പട്ടേൽ വ്യക്തമാക്കിയിരുന്നു.
സർക്കാർ ജീവനക്കാർ ആർഎസ്എസ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന് പട്ടേൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ 2024 ൽ മോദിസർക്കാർ ആ വിലക്കു മാറ്റിയത് ആർഎസ്എസിനെ നിരോധിച്ച പട്ടേലിനെ അനാദരിക്കുന്നതിനു തുല്യമാണെന്ന് ഖാർഗെ പറഞ്ഞു. മോദി ഈ തീരുമാനം പിൻവലിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
ആർഎസ്എസ് പ്രത്യയശാസ്ത്രത്തെ സർപ്പവിഷത്തോട് ഉപമിച്ച ഖാർഗെ, പട്ടേലിന്റെ കാഴ്ചപ്പാടുകളെ പ്രധാനമന്ത്രി ബഹുമാനിക്കുന്നുവെങ്കിൽ ആ സംഘടനയെ നിരോധിക്കാൻ തയാറാകണമെന്നും വ്യക്തമാക്കി. നെഹ്റുവിനും സർദാർ പട്ടേലിനും ഇടയിലുണ്ടായിരുന്നത് അടുത്ത ബന്ധമായിരുന്നു. അവർ തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടെന്ന് വരുത്തിത്തീർക്കാൻ ബിജെപി എപ്പോഴും ശ്രമിച്ചിട്ടുണ്ടെന്നും ഖാർഗെ കുറ്റപ്പെടുത്തി.
മഹാത്മാഗാന്ധി, ഗോഡ്സെ, ആർഎസ്എസ്, 2002ലെ ഗുജറാത്ത് കലാപം തുടങ്ങിയ വിഷയങ്ങൾ എൻസിആർടി പുസ്തകത്തിൽനിന്നു നീക്കം ചെയ്തതായി ഖാർഗെ ആരോപിച്ചു. ഇതിൽനിന്നുതന്നെ ആർഎസ്എസിന്റെയും ബിജെപിയുടെയും നയം വ്യക്തമാക്കുന്നുവെന്നും ഖാർഗെ കുറ്റപ്പെടുത്തി.
മഹാത്മാഗാന്ധിയുടെ വധത്തെത്തുടർന്ന് ആർഎസ്എസ് സന്തോഷം പ്രകടിപ്പിച്ച രീതി സ്ഥിതി കൂടുതൽ വഷളാക്കിയെന്നും അതിനെതിരേ നടപടിയെടുക്കാതെ തരമില്ലെന്ന പട്ടേലിന്റെതന്നെ വാക്കുകളെയും ഖാർഗെ പരാമർശിച്ചു.