ന്യൂഡൽഹി: നിസഹകരണ പ്രസ്ഥാനത്തിനിടെ 1921ൽ കോണ്‍ഗ്രസ് നേതാക്കളെ ജയിലിലടച്ചപ്പോൾ ബിജെപിയുടെ പ്രത്യയശാസ്ത്ര മുൻഗാമികൾ ബ്രിട്ടീഷുകാർക്കുവേണ്ടി പ്രവർത്തിക്കുകയായിരുന്നുവെന്ന് രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ.
1942ൽ ക്വിറ്റ് ഇന്ത്യ സമരത്തിന് മഹാത്മാഗാന്ധി ആഹ്വാനം ചെയ്തപ്പോൾ എതിർത്തതും ഇതേ കൂട്ടരാണെന്നും ഖാർഗെ കുറ്റപ്പെടുത്തി.
വന്ദേമാതരം സ്വാതന്ത്ര്യത്തിനായുള്ള മുദ്രാവാക്യമാക്കിയതു കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് സമ്മേളനങ്ങളിൽ വന്ദേമാതരം ആലപിക്കുന്ന പാരന്പര്യം ആരംഭിച്ചു. നിങ്ങൾക്കെന്തു പാരന്പര്യമുണ്ടെന്ന് ബിജെപിയോട് കോണ്‍ഗ്രസ് അധ്യക്ഷൻ ചോദിച്ചു. മൂന്നു തവണ വന്ദേമാതരം ചൊല്ലിക്കൊണ്ടാണ് ഖാർഗെ പ്രസംഗം ആരംഭിച്ചത്.
ജവഹർലാൽ നെഹ്റുവിനെ അപമാനിക്കാൻ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഒരവസരവും നഷ്ടപ്പെടുത്തുന്നില്ല. മുസ്ലിം പ്രീണനത്തെക്കുറിച്ചു സംസാരിച്ചു. പക്ഷേ മുസ്ലിം ലീഗുമായി ചേർന്ന് ഹിന്ദു മഹാസഭ ബംഗാളിൽ സർക്കാർ രൂപീകരിച്ചതാണു ചരിത്രം. 1940ൽ മുസ്ലിം ലീഗിനെ കൂട്ടുപിടിച്ചാണ് ശ്യാമപ്രസാദ് മുഖർജി ബംഗാളിൽ സർക്കാർ രൂപീകരിച്ചത്. നിങ്ങളുടെ ദേശസ്നേഹം എവിടെയായിരുന്നു?
വന്ദേമാതരത്തിന്റെ ആദ്യ രണ്ടു ഖണ്ഡികകൾ മാത്രം ഉപയോഗിക്കാനുള്ള തീരുമാനം മഹാത്മാഗാന്ധി, രബീന്ദ്രനാഥ ടാഗോർ, സർദാർ പട്ടേൽ തുടങ്ങിയ നേതാക്കൾ കൂട്ടായി എടുത്തതാണെന്നും നെഹ്റുവിനെ ഒറ്റപ്പെടുത്തി ആക്ഷേപിക്കുന്നതു തെറ്റാണെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾക്കായി പ്രവർത്തിക്കുന്ന പാർലമെന്റായിരിക്കും ഭാരതമാതാവിനുള്ള യഥാർഥ ആദരവെന്നും ഖാർഗെ പറഞ്ഞു.
Tags : Kharge jail British Congressmen vandemataram