International
ജെറുസലേം: ഗാസയിൽ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രയേൽ. ശനിയാഴ്ച ഗാസ മുനമ്പിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം റഫാ അതിർത്തി ഇന്ന് തുറക്കാനിരിക്കെയാണ് ഇസ്രയേലിന്റെ ആക്രമണം.
വ്യോമാക്രമണത്തിൽ 31 പേർ മരിച്ചു. ആറ് കുട്ടികളടക്കമാണ് മരിച്ചത്. തെക്കൻ നഗരമായ ഖാൻ യൂനിസിൽ കുടിയിറക്കപ്പെട്ട ആളുകളെ പാർപ്പിച്ചിരുന്ന ടെന്റുകൾക്ക് നേരെ ഹെലികോപ്റ്റർ ഗൺഷിപ്പുകൾ ഇടിച്ചുകയറുകയായിരുന്നു.
ഒക്ടോബറിൽ യുഎസ് പ്രസിഡന്റ് ട്രംപ് മധ്യസ്ഥത വഹിച്ച രണ്ടാംഘട്ട വെടിനിർത്തൽ ഈ മാസം ആദ്യം പ്രാബല്യത്തിൽ വന്നതിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിതെന്ന് പലസ്തീനികൾ പറഞ്ഞു. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതുമുതൽ ഇസ്രയേലും ഹമാസും വെടിനിർത്തൽ ലംഘിക്കുന്നതായി പരസ്പരം ആരോപിക്കുകയാണ്.
ആക്രമണങ്ങളെ അപലപിച്ച ഹമാസ്, അമേരിക്ക സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഈ തുടർച്ചയായ ലംഘനങ്ങൾ ഇസ്രയേൽ സർക്കാർ വംശഹത്യയുടെ ക്രൂരമായ യുദ്ധം തുടരുകയാണെന്ന് സ്ഥിരീകരിക്കുന്നതായും ഹമാസ് പറഞ്ഞു.
ഖാൻ യൂനിസിലെ ഒരു കുടിയേറ്റ കുടുംബത്തിൽ നിന്നുള്ളവരാണ് മരിച്ചവരിൽ ഏഴ് പേർ. വെടിനിർത്തൽ ചർച്ചകളിലെ പ്രധാന മധ്യസ്ഥരിൽ ഒരാളായ ഖത്തർ, ആവർത്തിച്ചുള്ള ഇസ്രയേലി നിയമലംഘനങ്ങളെ അപലപിച്ചതായി പലസ്തീൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
National
ന്യൂഡൽഹി: കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നതിനു മുന്നോടിയായി രാഷ്ട്രപതിയെ കണ്ട് ധനമന്ത്രി നിർമല സീതാരാമൻ. ധനമന്ത്രാലയ സഹമന്ത്രി പങ്കജ് ചൗധരി, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി. അനന്ത നാഗേശ്വരൻ, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) ചെയർമാൻ രവി അഗ്രവാൾ ഉൾപ്പെടെയുള്ളവർ ധനമന്ത്രിക്കൊപ്പമുണ്ട്.
ഇന്ന് രാവിലെ 11നാണ് ബജറ്റ് അവതരിപ്പിക്കുന്നത്. നിർമലയുടെ ഒൻപതാമത് ബജറ്റവതരണമാണ് ഇത്തവണ. ബജറ്റ് കണക്കിലെടുത്ത് ഓഹരിവിപണികൾ ഞായറാഴ്ചയും പ്രവർത്തിക്കും. പതിവിൽനിന്ന് വ്യത്യസ്തമായി വലിയ പരിഷ്കാരങ്ങൾ ഇത്തവണത്തെ ബജറ്റ് അവതരണത്തിൽ ഉണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
Kerala
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്കാരം നൽകിയ കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നൽകിയ പരാതിയിൽ ഇടപെട്ട് രാഷ്ട്രപതി. പരാതി രാഷ്ട്രപതിയുടെ ഓഫീസ് കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറി.
പരാതി പരിശോധിച്ച് മേൽനടപടികൾ കൈക്കൊള്ളാൻ വകുപ്പിന് നിർദേശം നൽകി. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടുള്ള അറിയിപ്പ് പരാതിക്കാരന് ലഭിച്ചു. മുൻപ് പത്മ പുരസ്കാരങ്ങളെ പരസ്യമായി അധിക്ഷേപിച്ച വ്യക്തിക്ക് അത്തരമൊരു ഉന്നത ബഹുമതി നൽകുന്നത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി രാഷ്ട്രപതിക്ക് നിവേദനം നൽകിയത്.
ക്രിമിനൽകേസുകളിൽ പ്രതിയായ ഒരാൾക്ക് രാഷ്ട്രത്തിന്റെ ആദരം നൽകുന്നത് ഉചിതമല്ലെന്നും കമ്മിറ്റി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വെള്ളാപ്പള്ളിക്ക് പുരസ്കാരം നൽകാനുള്ള തീരുമാനം അനീതിയാണെന്നും കമ്മിറ്റി പറഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരം എൻഡിഎയും യുഡിഎഫും തമ്മിലായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് ആരും കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ബജറ്റിനെയും രാജീവ് ചന്ദ്രശേഖർ രൂക്ഷമായി വിമർശിച്ചു. എൽഡിഎഫ് സർക്കാർ കേരളത്തെ സാമ്പത്തികമായി ദുർബലമാക്കിയെന്നും ബജറ്റിൽ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
'കഴിഞ്ഞ പത്തു വർഷം കേരളം ഭരിച്ച എൽഡിഎഫ് സംസ്ഥാനത്തെ സാമ്പത്തികമായി ദുർബലമാക്കി. ബജറ്റിൽ തൊഴിലില്ലായ്മ, വിലക്കയറ്റം, ജീവനക്കാർക്ക് ശമ്പളം, പെൻഷൻ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി ഒന്നും പറയുന്നില്ല. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കോൺഗ്രസ് തകർത്തതു പോലെ കേരളത്തെ സിപിഎം തകർത്തു.'-രാജീവ് വിമർശിച്ചു.
സംസ്ഥാനത്തിന്റെ കടം അഞ്ച് ലക്ഷം കോടിയായി. ഇത് എങ്ങനെ വീട്ടും? യുപിഎ സർക്കാർ കാലത്തെക്കാൾ 460 ശതമാനം കേന്ദ്ര ഗ്രാൻഡ് എൻഡിഎ കാലത്ത് കൂടി. നികുതി വിഹിതം 224 ശതമാനം വർധിച്ചു. ക്ഷേമ പെൻഷൻ 2500 രൂപയാക്കുമെന്ന വാഗ്ദാനം എൽഡിഎഫ് സർക്കാർ പാലിച്ചില്ല.
റബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്ന വാഗ്ദാനവും പാലിച്ചില്ല. കുട്ടികൾക്ക് ലൈഫ് ഇൻഷുറൻസിന് പകരം സ്കൂൾ നന്നാക്കാത്തത് എന്തുകൊണ്ടാണ്? 75 ശതമാനം സ്കൂൾ സുരക്ഷിതമല്ലാത്തത് കൊണ്ടാണോ ഇൻഷുറൻസ്? ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
National
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ സാമൂഹികസുരക്ഷാ പദ്ധതികളിലൂടെ 95 കോടി പേർക്കു പ്രയോജനം ലഭിക്കുന്നുണ്ടെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. കഴിഞ്ഞ ദശകത്തിൽ 25 കോടി ആളുകളെ ദാരിദ്ര്യത്തിൽനിന്ന് മോദി സർക്കാർ കരകയറ്റിയതായും നാലു കോടി വീടുകൾ സർക്കാർ നിർമിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പുരോഗതി ആഗോളതലത്തിൽ ചർച്ചയാണെന്നും രാജ്യത്തു ക്രിയാത്മക മാറ്റമുണ്ടെന്നും മുർമു പറഞ്ഞു. ഇന്ത്യക്കെതിരേയുള്ള ഏതൊരു ആക്രമണത്തിനും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഓപ്പറേഷൻ സിന്ദൂർ ഉദാഹരണമാണെന്നും അവർ ഓർമിപ്പിച്ചു.
ഇന്ത്യയുടെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി മിഷൻ സുദർശൻ ചക്രയുടെ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. പാർലമെന്റ് ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ച് ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു രാഷ്ട്രപതി.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയെച്ചൊല്ലി പ്രതിപക്ഷ ഇന്ത്യ സഖ്യം എംപിമാർ രാഷ്ട്രപതിയുടെ പ്രസംഗത്തിനിടെ പ്രതിഷേധിച്ചു. രാജ്യത്തിന്റെ സാന്പത്തിക അവലോകന റിപ്പോർട്ട് ഇന്നു പാർലമെന്റിൽ സമർപ്പിക്കും. ചരിത്രത്തിലാദ്യമായി ഞായറാഴ്ച രാവിലെ 11ന് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13ന് അവസാനിക്കും. മാർച്ച് ഒന്‍പതു മുതൽ ഏപ്രിൽ രണ്ടുവരെ വീണ്ടും പാർലമെന്റ് സമ്മേളിക്കും.
യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാരക്കരാർ സേവന, ഉത്പാദന മേഖലകളെ ഉത്തേജിപ്പിക്കുമെന്നും യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു. സർക്കാരിന്റെ സാന്പത്തിക പരിഷ്കാരങ്ങൾ ’റിഫോംസ് എക്സ്പ്രസ്’ ദരിദ്രർക്കും മധ്യവർഗത്തിനും പ്രയോജനം ചെയ്യുന്നുണ്ട്. ചരിത്രപരമായ ജിഎസ്ടി പരിഷ്കരണം പൗരന്മാർക്ക് ഒരു ലക്ഷം കോടി രൂപയുടെ ലാഭം ഉറപ്പാക്കി. ആദായനികുതി നിയമ പരിഷ്കാരത്തിലൂടെ 12 ലക്ഷം രൂപ വരെയുള്ള വരുമാനം നികുതിയിൽ നിന്നൊഴിവാക്കി.
മാവോയിസ്റ്റ് അക്രമം ഉടൻ ഇല്ലാതാകുമെന്നു മുർമു അറിയിച്ചു. പിന്നാക്ക സമുദായങ്ങളുടെ ക്ഷേമമാണു സർക്കാരിന്റെ മുൻഗണന. വിവിധ ക്ഷേമപദ്ധതികളിലൂടെ സ്ത്രീകളെ ശക്തീകരിക്കുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ മത്സ്യോത്പാദന രാജ്യമാണ് ഇന്ത്യ. റെയിൽവേ 100 ശതമാനം വൈദ്യുതീകരണത്തോടടുക്കുന്നു.
അതിവേഗ വന്ദേഭാരത് സർവീസുകൾ മുതൽ പുതിയ രാജധാനി ട്രെയിനുകൾ വരെയുള്ളവ റെയിൽവേ വികസനത്തിന് ആക്കം കൂട്ടുന്നു. നിലവിൽ 150 വന്ദേ ഭാരത് ട്രെയിനുകൾ ഓടുന്നുണ്ട്. വന്ദേ ഭാരത് സ്ലീപ്പർ സുപ്രധാന നേട്ടമാണ്.
Editorial
ജനാധിപത്യത്തെ അപകടത്തിലാക്കുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ അമേരിക്കൻ കത്തോലിക്ക സഭാ നേതൃത്വത്തിൽനിന്ന് പ്രഹരതുല്യമായ രണ്ടു പ്രതികരണങ്ങൾ ഉണ്ടായിരിക്കുന്നു. ലോകസമാധാനത്തിനു ഭീഷണിയായ വിദേശ നയതന്ത്രങ്ങളിൽനിന്നും ലക്ഷ്യങ്ങളിൽനിന്നും അമേരിക്ക പിന്തിരിയണമെന്നാണ് മൂന്നു കർദിനാൾമാർ പുറപ്പെടുവിച്ച പ്രസ്താവന. രണ്ടാമത്തേത്, അമേരിക്കൻ സൈനിക സേവനത്തിനുള്ള അതിരൂപതയുടെ അധ്യക്ഷനായ ആർച്ച്ബിഷപ് തിമോത്തി ബ്രോല്ലിയോയുടേതാണ്. ഗ്രീൻലാൻഡ് അധിനിവേശത്തിനുള്ള മനഃസാക്ഷിക്കു നിരക്കാത്ത ഉത്തരവുകളെ സൈനികർക്കു ധിക്കരിക്കാമെന്നാണ് അദ്ദേഹം ആഞ്ഞടിച്ചത്. ട്രംപോ മറ്റു ക്രൈസ്തവ വിഭാഗങ്ങളോ ഇതിനെ അംഗീകരിക്കുമോ എന്നതല്ല, സത്യം വിളിച്ചുപറയാനും ആളുണ്ടായി എന്നതാണ് പ്രസക്തം.
അങ്ങനെ, അകത്തും പുറത്തും വിമർശകരോട് അക്രമാസക്തനാകുന്ന ട്രംപിനെതിരേയാണ് അമേരിക്കയിലെ കർദിനാൾമാർ ആഞ്ഞടിച്ചിരിക്കുന്നത്; “ലോകസമാധാനത്തിനു ഭീഷണിയായ വിദേശ നയതന്ത്രങ്ങളിൽനിന്നും ലക്ഷ്യങ്ങളിൽനിന്നും അമേരിക്ക പിന്തിരിയണം.” ഷിക്കാഗോ ആർച്ച്ബിഷപ് കർദിനാൾ ബ്ലെസ് ജെ. കുപിക്, വാഷിംഗ്ടൺ ആർച്ച്ബിഷപ് കർദിനാൾ റോബർട്ട് മക്എൽറോയ്, നെവാർക്ക് ആർച്ച്ബിഷപ് കർദിനാൾ ജോസഫ് ഡബ്ല്യു. ടോബിൻ എന്നിവരുടേതാണ് സംയുക്ത പ്രസ്താവന.
“ജീവിക്കാനുള്ള അവകാശത്തിന്റെ സംരക്ഷണത്തിലും മനുഷ്യാന്തസ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള വിദേശനയത്തിലേക്ക് അമേരിക്ക മടങ്ങണം. ഗ്രീൻലാൻഡിനോടും വെനസ്വേലയോടുമുള്ള ഭീഷണി അവസാനിപ്പിക്കണം. ഇടുങ്ങിയ താത്പര്യസംരക്ഷണത്തിനായി യുദ്ധം ചെയ്യുന്നത് അംഗീകരിക്കാനാകില്ല. അമേരിക്ക ലോകത്തിന്റെ ധാർമിക സ്വരമാകണം; ഭീഷണിയാകരുത്. ശീതയുദ്ധം അവസാനിച്ചതിനുശേഷം ഇതാദ്യമായി അമേരിക്കയുടെ പ്രവർത്തനങ്ങളുടെ ധാർമികത ചോദ്യംചെയ്യപ്പെടുകയാണ്.
അടിയന്തര സാഹചര്യത്തിൽ അവസാന ആശ്രയമായി മാത്രമേ സൈനികനടപടി പാടുള്ളൂവെന്നത് ദേശീയ നയമാക്കണം. വർധിച്ചുവരുന്ന ഭീഷണികളും സായുധ സംഘട്ടനങ്ങളും അന്താരാഷ്ട്ര ബന്ധങ്ങളെ തകർക്കുകയും ലോകത്തെ എണ്ണമറ്റ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്യും. ലെയോ പതിനാലാമൻ മാർപാപ്പയുടെ കാഴ്ചപ്പാടുപോലെ ധാർമികതയിലൂന്നിയ വിദേശനയമാണു നമ്മുടെ രാജ്യത്തിനു വേണ്ടത്.”
ആർച്ച്ബിഷപ് തിമോത്തി ബ്രോല്ലിയോ ഞായറാഴ്ച ബിബിസിക്കു നൽകിയ അഭിമുഖത്തിലെ പരാമർശങ്ങൾ കൂടുതൽ പ്രഹരശേഷിയുള്ളതാണ്. ഗ്രീൻലാൻഡ് അധിനിവേശത്തിനുള്ള അധാർമിക ഉത്തരവിനെ, സ്വന്തം മനഃസാക്ഷിയുടെ മണ്ഡലത്തിൽനിന്ന് ധിക്കരിക്കാൻ പട്ടാളക്കാർക്കു കഴിയും എന്നാണ് അദ്ദേഹം ആഞ്ഞടിച്ചത്. ഇത്, ആ വ്യക്തിയെ ദുഷ്കരമായ സാഹചര്യത്തിൽ എത്തിക്കുമെന്നത് തന്റെ ആശങ്കയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധാർമികമായി അംഗീകരിക്കാനാകാത്ത ഉത്തരവുകൾ ഉണ്ടാകുന്പോൾ ചില സൈനികരുടെ അവസ്ഥ തന്നെ ആകുലപ്പെടുത്തുന്നുണ്ട് എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഈ വിശദീകരണം നൽകിയത്.
ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത്, 1930ലെ ദണ്ഡി യാത്രയോടെ ആരംഭിച്ച നിയമലംഘന പ്രസ്ഥാനത്തോടു ചേർന്നുനിൽക്കുന്നതാണിത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ അമേരിക്കൻ കത്തോലിക്ക സഭാ നേതൃത്വത്തിൽനിന്നുണ്ടായ പ്രഹരതുല്യമായ രണ്ടു പ്രസ്താവനകളെയും പുതുയുഗപ്പിറവിയെന്നാണ് ദേശീയ ദിനപത്രമായ ‘നാഷണൽ കാത്തലിക് റിപ്പോർട്ടർ’ വിശേഷിപ്പിച്ചത്. അമിത ദേശീയതയും ജനാധിപത്യത്തിലെ ഏകാധിപത്യപ്രവണതയും മാനവികതയെ അപകടത്തിലാക്കുന്പോൾ ലോകം ഇതു ചർച്ച ചെയ്യേണ്ടതാണ്.
ചില സൈനിക ഇടപെടലുകൾ കഠിന വിമർശങ്ങൾക്ക് ഇടയാക്കിയിട്ടുണ്ടെങ്കിലും അമേരിക്കയുടെ ജനാധിപത്യ പ്രതിബദ്ധത, കമ്യൂണിസ്റ്റ് ഏകാധിപത്യത്തിന്റെയും ഇസ്ലാമിക തീവ്രവാദത്തിന്റെയും കടന്നുകയറ്റങ്ങളെ ചെറുത്തിട്ടുണ്ട്. യൂറോപ്പും മറ്റു ജനാധിപത്യരാജ്യങ്ങളും മൗലികവാദത്തിനു മുകളിൽ വികസനത്തെ പ്രതിഷ്ഠിച്ച മുസ്ലിം രാജ്യങ്ങളും ഒരു പരിധിവരെ അതിനെ പിന്തുണച്ചിട്ടുമുണ്ട്. അങ്ങനെ ചരിത്രത്തിലൂടെ കൈവരിച്ച ജനാധിപത്യ നായകസ്ഥാനം ട്രംപിന്റെ രണ്ടാം വരവിന്റെ ഒരു വർഷത്തിനിടെ പ്രതിനായക പരിവേഷത്തിലായി.
ഈയവസരത്തിലാണ് വകതിരിവില്ലാത്ത അധിനിവേശങ്ങൾക്കു തങ്ങളുടെ പിന്തുണയില്ലെന്ന സൂചന കത്തോലിക്ക സഭയിൽനിന്നുണ്ടായിരിക്കുന്നത്. വെനസ്വേലയുടെ കമ്യൂണിസ്റ്റ് ഏകാധിപത്യവും അടിച്ചമർത്തലും മാനവികതയ്ക്കു വിരുദ്ധമാണെന്നതിൽ പരിഷ്കൃതലോകത്തിനു സംശയമില്ല. പക്ഷേ, പാർലമെന്റിനെ മറികടന്ന് വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുവന്ന, കാനഡയെയും ഗ്രീൻലാൻഡിനെയും താനിങ്ങെടുക്കുകയാണെന്നു പ്രഖ്യാപിക്കുന്ന ഭരണാധികാരി എങ്ങനെയാണ് ഏകാധിപതിയല്ലാതാകുന്നത്?
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വാൾ അതിന്റെ ഉറയിലിടാനാണ് അമേരിക്കയിലെ കത്തോലിക്ക സഭാ നേതൃത്വം തങ്ങളുടെ ഭരണാധികാരിയോടു പറഞ്ഞിരിക്കുന്നത്. തീവ്രദേശീയത, മതരാഷ്ട്ര ഭ്രാന്തുകൾ, ഏകാധിപതികളുടെ ജനാധിപത്യ ദുരുപയോഗം തുടങ്ങിയവയുടെ കാലത്ത് മതങ്ങൾ അവയുടെ ഉത്തരവാദിത്വങ്ങൾ മറക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന സന്ദേശം ചെറുതല്ല. പ്രത്യേകിച്ച്, അമേരിക്കയിൽ ഉൾപ്പെടെ, കഠിനകാലത്ത് പ്രതിപക്ഷം മൂടിപ്പുതച്ചു കിടന്നുറങ്ങുന്പോൾ മതങ്ങളും മാധ്യമങ്ങളും പൊതുജനവും ഉറക്കമിളയ്ക്കേണ്ടതുണ്ട്.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഇഡി അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. സത്യം അന്വേഷിക്കുന്ന ഏത് പ്രവർത്തിക്കുമൊപ്പവും നിൽക്കുമെന്നും ജയകുമാർ വ്യക്തമാക്കി.
ശബരിമലയിലുണ്ടായ ക്രമക്കേടുകൾ സിസ്റ്റത്തിന്റെ പരാജയം ആണെന്നും ഭാവിയിൽ അതുണ്ടാകില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഞങ്ങളുടെ ജോലിയെന്നും ജയകുമാർ പറഞ്ഞു. കോടതി നിർദേശത്തിൽ അന്വേഷിക്കുന്ന ഒരു കേസിൽ ഒരു അഭിപ്രായവും താൻ പറയില്ലെന്നും അന്വേഷണത്തിൽ കൂടുതൽ സുതാര്യത ഉണ്ടാകണമെന്നും ജയകുമാർ പറഞ്ഞു.
ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ വിശ്വാസികൾക്ക് സംശയങ്ങളുണ്ട്. അത് വീണ്ടെടുക്കാനുള്ള ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എസ്ഐടി സംഘം പരിശോധനയ്ക്കായി സന്നിധാനത്തെത്തി.
Kerala
ന്യൂഡല്‍ഹി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന് ഇന്ത്യയില്‍. ഡല്‍ഹി പാലം വ്യോമതാവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റിനെ സ്വീകരിച്ചു.
മണിക്കൂറുകള്‍ മാത്രം നീളുന്ന ഹ്രസ്വ സന്ദര്‍ശനത്തിനായാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന് ന്യൂഡല്‍ഹിയില്‍ എത്തിയത്. ആലിംഗനം ചെയ്തുകൊണ്ടായിരുന്നു മോദി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ സ്വാഗതം ചെയ്തത്. ഇരു നേതാക്കളും ഒരു കാറില്‍ ആണ് വിമാനത്താവളത്തില്‍ നിന്ന് കുടിക്കാഴ്ച നടക്കുന്ന വേദിയിലേക്ക് എത്തിയത്.
എന്റെ സഹോദരന് എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ വിശേഷിപ്പിച്ചത്. വിമാനത്താവളത്തില്‍ എത്തി സ്വീകരിക്കുന്ന ഫോട്ടോയുള്‍പ്പെടെ മോദി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചു.
കൂടാത, യുഎഇയുമായി ഒന്നിലധികം കരാറുകളിൽ ഇന്ത്യ ഒപ്പുവച്ചു. പ്രതിരോധ, നിക്ഷേപ, ഊർജ, ബഹിരാകാശ മേഖലകളിലായാണ് ഇരു രാജ്യങ്ങളും കരാറിൽ ഏർപ്പെട്ടത്. പശ്ചിമേഷ്യൻ സാഹചര്യങ്ങളും ഇരു രാഷ്ട്രത്തലവന്മാർ ചർച്ച ചെയ്തു. പ്രസിഡന്റായതിനുശേഷം മൂന്നാം തവണയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നത്.
Kerala
പത്തനംതിട്ട: കോട്ടാങ്ങൽ പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെ യുഡിഎഫ് നേടി. യുഡിഎഫിലെ കെ.വി.ശ്രീദേവി പ്രസിഡന്റായി ചുമതലയേറ്റു. മുമ്പ് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി വിജയിച്ചിരുന്നു.
എന്നാൽ എസ്ഡിപിഐ അംഗം വോട്ട് ചെയ്തതിനാൽ കോൺഗ്രസ് അംഗം പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയായിരുന്നു. ബിജെപിക്കും യുഡിഎഫിനും അഞ്ചു വീതം അംഗങ്ങളും എസ്ഡിപിഐക്ക് മൂന്ന് അംഗങ്ങളും എൽഡിഎഫിന് ഒരു അംഗവുമാണ് പഞ്ചായത്തിലുള്ളത്.
ഇത്തവണ എസ്ഡിപിഐ ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു. വോട്ടെടുപ്പിൽ യുഡിഎഫും ബിജെപിയും തുല്യത പാലിച്ചതോടെയാണ് നറുക്കെടുപ്പിലൂടെ പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.
Business
കൊച്ചി: തിയറി സബാഗിനെ നിസാന്‍ ഇന്ത്യയുടെ പ്രസിഡന്റായി നിയമിച്ചു. നിലവില്‍ മിഡില്‍ ഈസ്റ്റ്, കെഎസ്എ, സിഎഎസ് പ്രദേശങ്ങളുടെ ഡിവിഷണല്‍ വൈസ് പ്രസിഡന്റാണ്.
ഈവർഷം പുതിയ മൂന്നു വാഹനങ്ങള്‍ പുറത്തിറക്കുന്നതിന് മുന്നോടിയായി പുനരുദ്ധാരണ പദ്ധതി ശക്തിപ്പെടുത്താനും പ്രവര്‍ത്തനമികവ്, ഉപഭോക്തൃ ശ്രദ്ധ എന്നിവ മെച്ചപ്പെടുത്തുകയുമാണ് നിയമനത്തിന്റെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
International
ന്യൂയോർക്ക്: അമേരിക്കൻ സേന തട്ടിക്കൊണ്ടുവന്നു ന്യൂയോർക്ക് കോടതിയിൽ ഹാജരാക്കിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കുറ്റങ്ങൾ നിഷേധിച്ചു. മഡുറോയ്ക്കൊപ്പം കോടതിയിലെത്തിച്ച പത്നി സീലിയ ഫ്ലോറസും കുറ്റങ്ങൾ നിഷേധിച്ചു.
തടവുപുള്ളികളുടെ വേഷം ധരിപ്പിച്ചും ചങ്ങലയിൽ ബന്ധിച്ചുമാണു വെനസ്വേലൻ പ്രസിഡന്റിനെ ന്യൂയോർക്ക് ഫെഡറൽ കോടതിയിലെത്തിച്ചത്. ജഡ്ജി ആൽവിൻ ഹാളർസ്റ്റെയിൻ മഡുറോയ്ക്കും സീലിയയ്ക്കും എതിരായ കുറ്റങ്ങൾ വായിച്ചുകേൾപ്പിച്ചു.
“ഞാൻ നിരപരാധിയാണ്. ഇവിടെ പറഞ്ഞിട്ടുള്ള ഒന്നിലും ഞാൻ കുറ്റക്കാരനല്ല. ഞാൻ നല്ല മനുഷ്യനാണ്, എന്റെ രാജ്യത്തിന്റെ പ്രസിഡന്റാണ്”- മഡുറോ ദ്വിഭാഷിയുടെ സഹായത്തോടെ കോടതിയിൽ പറഞ്ഞു. പൂർണ നിരപരാധിയാണെന്നു സീലിയ ഫ്ലോറസും പറഞ്ഞു. കേസിൽ അടുത്ത വാദം നടക്കുന്ന മാർച്ച് 17 വരെ വെനസ്വേലൻ പ്രസിഡന്റിനെയും പത്നിയെയും തടവിൽ സൂക്ഷിക്കാൻ ജഡ്ജി ഉത്തരവിട്ടു.
മഡുറോയ്ക്കും സീലിയയ്ക്കും എതിരേ ചുമത്തിയ 25 പേജുള്ള കുറ്റപത്രം പുറത്തുവിട്ടിട്ടുണ്ട്. മയക്കുമരുന്ന് സംഘങ്ങൾക്കൊപ്പം പ്രവർത്തിച്ച മഡുറോ അമേരിക്കയിലേക്കു ടൺ കണക്കിനു കൊക്കെയ്ൻ കയറ്റി അയയ്ക്കാൻ സഹായം നല്‍കിയെന്നതാണു പ്രധാന കുറ്റം. മയക്കുമരുന്നുകടത്തിന് തടസം നിന്നവരെയും പണം നല്‍കാനുള്ളവരെയും തട്ടിക്കൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്തിയെന്ന ആരോപണവുമുണ്ട്. തെളിയിക്കപ്പെട്ടാൽ ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിവ.
വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന്റെ കേസ് വാദിച്ച ബാരി ജോയൽ പൊള്ളാക്ക് ആണ് മഡുറോയുടെ അഭിഭാഷകൻ. ബാരിയെ മഡുറോ അഭിഭാഷകനായി തെരഞ്ഞെടുത്തുവെന്നാണു കോടതി രേഖകളിൽ പറയുന്നത്.
മഡുറോയെ അമേരിക്കൻ പട്ടാളം തട്ടിക്കൊണ്ടുവന്നതാണെന്നും മറ്റൊരു രാജ്യത്തിന്റെ ഭരണാധിപൻ എന്ന നിലയിൽ അദ്ദേഹത്തിനു വിചാരണാ നടപടികളിൽനിന്നു നിയമസംരക്ഷണം ഉണ്ടെന്നും അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയതായി റിപ്പോർട്ടുണ്ട്. മഡുറോയുടെ കേസിൽ ഈ വാദത്തിലൂന്നിയായിരിക്കും അഭിഭാഷകൻ തുടർന്നും വാദം നടത്തുകയെന്നാണു സൂചന.
അതേസമയം, 2024ലെ വെനസ്വേലൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മഡുറോയുടെ ജയം അംഗീകരിക്കാൻ അമേരിക്ക തയാറാകാത്തതിനാൽ ഈ വാദം നിലനിൽക്കാൻ സാധ്യതയില്ല.
1990ൽ അമേരിക്കൻ സേന തട്ടിക്കൊണ്ടുവന്ന പാനമാ പട്ടാള മേധാവി മാനുവേൽ നൊരിയേഗയും അമേരിക്കൻ കോടതിയിൽ അഭിഭാഷകനെ വച്ചു കേസ് വാദിച്ചെങ്കിലും ജയിൽ ശിക്ഷയ്ക്കു വിധിക്കപ്പെടുകയാണുണ്ടായത്.
National
പാറ്റ്ന: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ബിജെപി വൻ വിജയം നേടുമെന്ന് ബിഹാർ ബിജെപി അധ്യക്ഷൻ സഞ്ജയ് സരൗഗി. ബംഗാളിൽ ബിജെപി തന്ന അധികാരത്തിലെത്തുമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ലെന്നും സഞ്ജയ് അവകാശപ്പെട്ടു.
"ബംഗാളിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുണ്ട്. അവർ ബിജെപിക്ക് വേണ്ടി വോട്ട് ചെയ്യുമെന്ന കാര്യം ഉറപ്പാണ്. തൃണമൂൽ കോൺഗ്രസിനെ അവർ മടുത്തു. മമതാ സർക്കാരിനെതിരെ രൂക്ഷമായ ജനവികാരമുണ്ട്'-സഞ്ജയ് പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് ബംഗാളിൽ തകർന്നടിയുമെന്നും ബിഹാർ ബിജെപി അധ്യക്ഷൻ പറഞ്ഞു. ചരിത്രത്തിലെ തന്നെ ഏറ്റവും പരാജയമാണ് മമതയെയും കൂട്ടരെയും കാത്തിരിക്കുന്നതെന്നും സഞ്ജയ് പറഞ്ഞു.
ബിജെപിയെ പാന്പെന്ന് വിളിച്ച് ആക്ഷേപിച്ച തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിക്കും സഞ്ജയ് മറുപടി കൊടുത്തു. ബിജെപി പാന്പല്ലെന്നും പാന്പാട്ടായാണെന്നും അഭിഷേകിനെ പോലുള്ള വിഷജീവികളെ തുരത്തുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും സഞ്ജയ് പറഞ്ഞു.
Kerala
തൃശൂര്‍: കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രന് വാഹനാപകടത്തിൽ പരിക്കേറ്റു. സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ പിന്നിൽ കാറിടിച്ചാണ് രവീന്ദ്രന് ഗുരുതരമായി പരിക്കേറ്റത്.
തോളെല്ലിന് ഗുരുതരമായി പരിക്ക് പറ്റിയ രവീന്ദ്രനെ തിങ്കളാഴ്ച ശസ്ത്രക്രിയക്ക് വിധേയനാക്കും. തൃശൂരിലെ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രവീന്ദ്രനെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സന്ദർശിച്ചു.
അപകടം നടന്നയുടനെ രവീന്ദ്രനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവും കര്‍ഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ് രവീന്ദ്രൻ.
International
ന്യൂയോർക്ക്: ശരിയായ അധികാര കൈമാറ്റം പൂര്‍ത്തിയാകും വരെ കുറച്ചുകാലം വെനസ്വേല അമേരിക്ക ഭരിക്കുമെന്ന് പ്രസിഡന്റ് ഡോൺൾഡ് ട്രംപ്. ആവശ്യമെങ്കിൽ വീണ്ടും ആക്രമിക്കുമെന്നും ട്രംപ് പറഞ്ഞു.
ഇതിനിടെ, അമേരിക്ക ബന്ധിയാക്കിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ ചിത്രം ട്രംപ് പുറത്തുവിട്ടു. യുഎസ് നാവികസേനാ കപ്പലിലുള്ള ചിത്രമാണ് പുറത്തുവിട്ടത്. കണ്ണുകെട്ടിയ നിലയിലുള്ള ചിത്രമാണ് പുറത്തുവിട്ടത്.
അമേരിക്ക ബന്ദിയാക്കിയ നിക്കോളാസ് മഡൂറോയും ഭാര്യ സിലിയ ഫ്ലോറസും അമേരിക്കയിൽ വിചാരണ നേരിടേണ്ടിവരുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കൻ എണ്ണ കമ്പനികള്‍ വെനസ്വേലയിൽ പണം ഉണ്ടാക്കുമെന്നും ട്രംപ് പറഞ്ഞു.
മഡൂറോ ഏകാധിപതിയാണെന്നും പടിഞ്ഞാറൻ അര്‍ധഗോളത്തിൽ അമേരിക്കൻ ആധിപത്യം പുനസ്ഥാപിച്ചെന്നും ട്രംപ് വ്യക്തമാക്കി. വെനസ്വേലയിൽ ആര്‍ക്ക് വേണമെങ്കിലും മഡൂറോയുടെ ഗതി വരാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇനിയൊരു ആക്രമണം വേണ്ടിവരില്ലെന്നാണ് വിലയിരുത്തലെന്നും ട്രംപ് പറഞ്ഞു.ഓപ്പറേഷന്റെ വിശദാംശങ്ങൾ പങ്കുവെക്കുന്നതിനായി ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ വിളിച്ചുചേര്‍ത്ത പ്രത്യേക വാർത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
മഡൂറോയും ഭാര്യയും നിലവിൽ യുഎസ് യുദ്ധക്കപ്പലിലാണെന്നും ഇരുവരെയും ഉടൻ ന്യൂയോർക്കിൽ എത്തിക്കുമെന്നും ട്രംപ് അറിയിച്ചു. പിടികൂടിയ ശേഷം മഡൂറോയെ ഹെലികോപ്റ്റർ മാർഗമാണ് അമേരിക്കൻ യുദ്ധ കപ്പലിൽ എത്തിച്ചെതെന്നും ഈ അതീവ സങ്കീർണമായ ദൗത്യത്തിനിടെ ചില അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.
International
വാഷിംഗ്ടൺ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ കമാൻഡോകൾ പിടികൂടുന്നത് ഒരു ടിവി ഷോ കാണുന്നത് പോലെ തത്സമയം കണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫോക്സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് വെളിപ്പെടുത്തൽ നടത്തിയത്.
മഡൂറോയും ഭാര്യയും നിലവിൽ യുഎസ് യുദ്ധക്കപ്പലിലാണെന്നും ഇരുവരെയും ഉടൻ ന്യൂയോർക്കിൽ എത്തിക്കുമെന്നും ട്രംപ് അറിയിച്ചു. പിടികൂടിയ ശേഷം മഡൂറോയെ ഹെലികോപ്റ്റർ മാർഗമാണ് അമേരിക്കൻ യുദ്ധ കപ്പലിൽ എത്തിച്ചെതെന്നും ഈ അതീവ സങ്കീർണമായ ദൗത്യത്തിനിടെ ചില അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.
മഡുറോയോട് കീഴടങ്ങാൻ നേരിട്ട് ആവശ്യപ്പെട്ടിരുന്നതായി ട്രംപ് വെളിപ്പെടുത്തി. ഫോണിലൂടെ സംസാരിച്ചപ്പോൾ സമാധാനപരമായി അധികാരം ഒഴിഞ്ഞു കൊടുക്കാൻ നിർദേശിച്ചിരുന്നുവെന്നും എന്നാൽ അദ്ദേഹം അത് നിരസിക്കുകയായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇതോടെയാണ് സൈനിക നീക്കത്തിലൂടെ മഡുറോയെ പിടികൂടാൻ അമേരിക്ക തീരുമാനിച്ചത്.
വരും ദിവസങ്ങളിൽ ന്യൂയോർക്കിലെ കോടതിയിൽ മഡുറോയുടെ വിചാരണ നടപടികൾ ആരംഭിക്കുമെന്നാണ് സൂചന. നേരത്തെ മഡൂറോ അമേരിക്കയിൽ വിചാരണ നേരിടേണ്ടി വരുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയിരുന്നു.
വെനസ്വേലയിൽ കടന്നുകയറി പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അതീവ രഹസ്യമായി പിടികൂടിയത് അമേരിക്കൻ പ്രത്യേക സൈനിക വിഭാഗമായ ഡെൽറ്റ ഫോഴ്സായിരുന്നു. അതിരാവിലെ വെനസ്വേലക്ക് മേൽ ആക്രമണം തുടങ്ങിയ അമേരിക്ക, രഹസ്യമായി നടത്തിയ മിന്നൽ നീക്കത്തിലൂടെയാണ് മഡുറോയെ വലയിലാക്കിയത്.
International
മോസ്ക്കോ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ ബന്ദിയാക്കിയ അമേരിക്കൻ സൈനിക നടപടിയെ രൂക്ഷമായി വിമർശിച്ച് റഷ്യ. അമേരിക്കയുടെ ഈ നീക്കം അംഗീകരിക്കാനാവില്ലെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.
വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കാനുള്ള ഭരണകൂടത്തിന്റെ പോരാട്ടത്തിന് പൂർണ പിന്തുണയും റഷ്യ പ്രഖ്യാപിച്ചു. പുറത്തുനിന്നുള്ള സൈനിക ഇടപെടലിലൂടെ ഒരു രാജ്യത്തിന്റെ വിധി നിർണയിക്കാൻ ആർക്കും അവകാശമില്ലെന്നും വ്യക്തമാക്കി.
സംഘർഷം കൂടുതൽ വഷളാക്കാതെ ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നും മേഖലയിൽ സമാധാനം ഉറപ്പാക്കാൻ ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണമെന്നും റഷ്യ ആവശ്യപ്പെട്ടു.
നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടി രാജ്യത്തുനിന്ന് പുറത്തേക്ക് കൊണ്ട് പോയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് വെളിപ്പെടുത്തിയത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ വെളിപ്പെടുത്തൽ നടത്തിയത്. മഡൂറോയെയും ഭാര്യയെയും നിലവിൽ വെനിസ്വേലയിൽ നിന്നും വിമാനമാർഗം പുറത്തെത്തിച്ചതായും ട്രംപ് അറിയിച്ചിട്ടുണ്ട്.
സൈനിക നടപടിയുടെ വിശദാംശങ്ങൾ പങ്കുവെക്കുന്നതിനായി ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ പ്രത്യേക വാർത്താ സമ്മേളനം ട്രംപ് വിളിച്ചിട്ടുണ്ട്. വെനിസ്വേലയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ദീർഘകാലമായി നിലനിന്നിരുന്ന സംഘർഷങ്ങൾ ഇതോടെ പുതിയൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്.
National
ന്യൂഡൽഹി: പുതുവത്സരാശംസ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. 2026 നമ്മുടെ ജീവിതത്തിൽ സമാധാനവും സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെയെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ശക്തവും സമ്പന്നവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് പുതിയ ഊർജ്ജം പകരട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു.
പുതുവത്സരം നവോന്മേഷത്തിന്റെയുംയും നല്ല മാറ്റത്തിന്റെയും പ്രതീകമാണ്. ആത്മപരിശോധനയ്ക്കും പുതിയ പ്രതിജ്ഞകൾക്കുമുള്ള അവസരമാണ്. രാജ്യത്തിന്റെ വികസനം, പരിസ്ഥിതി സംരക്ഷണം, ഐക്യം എന്നിവയോടുള്ള പ്രതിബന്ധത ശക്തിപ്പെടുത്താമെന്നും ദ്രൗപദി മുർമു ആശംസാ സന്ദേശത്തിൽ പറഞ്ഞു.
Kerala
പത്തനംതിട്ട: ഈ മണ്ഡലക്കാലത്ത് ശബരിമലയിൽ തിരക്കുള്ള ദിവസങ്ങളിൽ പോലും സുഖദർശനം ഉറപ്പാക്കാൻ സാധിച്ചെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ.
ആദ്യത്തെ ഒരു ദിവസത്തെ ആശയക്കുഴപ്പമൊഴിച്ചാൽ അയ്യപ്പന്റെ അനുഗ്രഹം കൊണ്ട് ബാക്കി എല്ലാം ഭംഗിയായി നടന്നു. പോലീസും ജീവനക്കാരും ഒത്തൊരുമിച്ചു കഴിഞ്ഞ 40 ദിവസവും സുഗമദർശനം ഉറപ്പാക്കിയെന്നും ജയകുമാർ പറഞ്ഞു.
"40 ദിവസം കൊണ്ട് 30 ലക്ഷത്തിലേറെ ഭക്തർ വന്നുപോയി. 332.77 കോടി രൂപ യാണ് ശബരിമലയിൽ വെള്ളിയാഴ്ച വരെയുള്ള വരുമാനം. കഴിഞ്ഞസീണണിലെ മണ്ഡലമഹോത്സവകാലത്തെ വരുമാനത്തേക്കാൾ കൂടുതലാണിത്. ഭക്തരുടെ വർധിച്ച വിശ്വാസമാണിതിൽ പ്രതിഫലിക്കുന്നത്.'-ജയകുമാർ പറഞ്ഞു.
സദ്യ ഉൾപ്പെടുത്തി അന്നദാനത്തിൽ ചെറിയ ഭേദഗതികൾ വരുത്താനായി. ചെറിയ കാര്യമാണെങ്കിലും ഇതിലെ മനോഭാവമാണ് പ്രധാനം. അന്നദാനപ്രഭുവായ അയ്യപ്പനെ കാണാൻ വരുന്ന ഭക്തർക്കു രുചികരമായ ഭക്ഷണം നൽകുക എന്ന ചിന്തയാണ് ഈ മാറ്റത്തിനു പിന്നിൽ.
പരാതികൾ അപ്പേപ്പോൾ പരിഹരിക്കുന്ന നിലപാടാണ് ബോർഡും എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലുള്ള ജീവനക്കാരും സ്വീകരിച്ചിട്ടുള്ളത്. ഇത്രയും പേർ വരുന്ന സ്ഥലത്ത് പരാതികൾ സ്വഭാവികമാണ്.
കോടതിയുടെ സമയോചിത നിർദേശങ്ങൾ പൂർണമായി പാലിച്ചുപോകുന്നതിൽ ശ്രദ്ധിച്ചിട്ടുണ്ട്. നിർദേശങ്ങൾ അപ്പപ്പോൾ പാലിച്ചുപോകുന്നതുകൊണ്ട് കോടതിയുടെ വലിയ വിമർശനങ്ങൾ ഉണ്ടായിട്ടില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
അരവണ പ്രസാദം ആദ്യം മുപ്പതും നാൽപതും നൽകിയിരുന്നു. പിന്നീടത് ഇരുപതും പത്തും ആയി. അതിൽ ഭക്തർക്കു നിരാശയുണ്ടായിട്ടുണ്ട്. അതുപരിഹരിക്കുന്നതിനുള്ള നടപടികൾ ബോർഡ് സ്വീകരിച്ചിട്ടുണ്ട്.
ശനിയാഴ്ച നട അടയ്ക്കുമ്പോൾ മുതൽ അരവണയുടെ ഉൽപാദനത്തിൽ വർധന വരുത്തും. മകരവിളക്കിനായി നട തുറക്കുമ്പോൾ 12 ലക്ഷം ടിൻ അരവണയുടെ കരുതൽ ശേഖരമുണ്ടാകും. പത്ത് എന്ന നിയന്ത്രണം തുടർന്നാൽ ശേഷിക്കുന്ന കാലയളവിൽ പ്രശ്നമുണ്ടാകില്ല.
കൂടുതൽ വേണ്ടവർക്ക് ജനുവരി 20ന് ശേഷം തപാൽമാർഗം അയക്കുന്നതിനുള്ള നടപടികൾ ബോർഡ് സ്വീകരിക്കും. ഡിസംബർ 29ന് നടക്കുന്ന ബോർഡ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും.
മകരവിളക്കുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പമ്പയിൽ ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. ഇക്കാര്യത്തിൽ വനംവകുപ്പിന്റെ സഹകരണം അത്യാവശ്യമാണ്.
29ന് തിരുവനന്തപുരത്ത് വനം മന്ത്രിയുടെ നേതൃത്വത്തിൽ ഇതുസംബന്ധിച്ചു യോഗം ചേരും. പുല്ലുമേട്, കാനപാത വഴിയുള്ള പ്രശ്നങ്ങൾ ഈ 15 ദിവസം കൊണ്ടു പരിഹരിക്കാൻ ശ്രമിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പഞ്ചായത്തുകളിലെ അധ്യക്ഷ തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ പലയിടത്തും അട്ടിമറിയും അപ്രതീക്ഷിത കൂട്ടുകെട്ടുകളും. തൃശൂർ മറ്റത്തൂരിൽ ആകെയുള്ള എട്ട് കോൺഗ്രസ് അംഗങ്ങൾ പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയെ പിന്തുണച്ചു. സ്വതന്ത്രയായി വിജയിച്ച ടെസി ജോസ് കല്ലറക്കൽ പ്രസിഡന്റാകും.
പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തിൽ എസ്ഡിപിഐ പിന്തുണയിൽ യുഡിഎഫ് വിജയിച്ചു. എന്നാൽ, എസ്ഡിപിഐ പിന്തുണ നിരസിച്ച യുഡിഎഫ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. കോട്ടയം കുമരകം പഞ്ചായത്തിൽ ബിജെപി യുഡിഎഫ് കൂട്ടുകെട്ടിനാണ് ഭരണം.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച യുഡിഎഫ് സ്വതന്ത്രൻ എ.പി. ഗോപിക്ക് യുഡിഎഫും ബിജെപിയും വോട്ട് ചെയ്തു. ഇതോടെ എൽഡിഎഫിനും യുഡിഎഫിനും എട്ട് വീതം വോട്ടുകള്‍ ലഭിച്ചു. തുടർന്ന് വോട്ടെടുപ്പിലൂടെ യുഡിഎഫ്- ബിജെപി സഖ്യം അധികാരം പിടിച്ചു.
പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ ബിജെപിയെ പുറത്താക്കി യുഡിഎഫ്-എൽഡിഎഫ് കൂട്ടുകെട്ട്. സ്വതന്ത്ര സ്ഥാനാർഥി സുരേഷ് കുഴിവേലിക്കായി എൽഡിഎഫും യുഡിഎഫും ഒന്നിച്ചു. ഇതോടെ ആറ് സീറ്റ് നേടിയ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ബിജെപി പുറത്തായി.
പാലക്കാട് പെരിങ്ങോട്ടുകുറിശി പഞ്ചായത്ത് ഭരണം 60 വർഷത്തിന് ശേഷം കോണ്‍ഗ്രസിന് നഷടമായി. സിപിഎം വിമതയുടെ പിന്തുണയോടെ സിപിഎമ്മും ഐഡിഎഫ് സംഖ്യവും അധികാരം പിടിച്ചു.
കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ പഞ്ചായത്ത് മുണ്ടേരി 40 വർഷത്തിന് ശേഷം യുഡിഎഫ് ഭരണം പിടിച്ചു. എൽഡിഎഫിന്റെ ഒരു വോട്ട് അസാധുവായതോടെയാണ് യുഡിഎഫ് ഭരണം പിടിച്ചത്. യുഡിഎഫിന്റെ സി.കെ. റസീന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
എറണാകുളം പുത്തൻകുരിശ് പഞ്ചായത്തിൽ ട്വന്റി 20 പിന്തുണയോടെ 10 വർഷത്തിന് ശേഷം യുഡിഎഫ് ഭരണം പിടിച്ചു. ഇടതു മുന്നണിക്ക് എട്ട് സീറ്റും യുഡിഎഫിന് ഏഴ് സീറ്റുമായിരുന്നു ഉണ്ടായിരുന്നത്. രണ്ട് ട്വന്റി 20 അംഗങ്ങൾ യുഡിഎഫിനെ പിന്തുണച്ചതോടെയാണ് പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിലെത്തിയത്. യുഡിഎഫിലെ റെജി തോമസാണ് പ്രസിഡന്റ്.
പത്ത് വർഷമായി ബിജെപി ഭരിച്ചിരുന്ന തൃശൂരിലെ അവിണിശേരി പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചു. നറുക്കെടുപ്പിലൂടെയാണ് വിജയം. കോണ്‍ഗ്രസിലെ റോസിലി ജോയ് പ്രസിഡന്റാകും.
National
ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന വി ബി ജി റാം ജി (വികസിത് ഭാരത് -ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന് (ഗ്രാമീണ്‍) ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ പുതിയ തൊഴിലുറപ്പ് ബില്‍ ഇതോടെ നിയമമായി.
പദ്ധതിക്കെതിരായി വ്യാപക പ്രതിഷേധം പുരോഗമിക്കുന്നതിനിടെയാണ് രാഷ്ട്രപതി ദ്രൗപതി മുർമു ബില്ലിന് അംഗീകാരം നൽകിയത്.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റിയുള്ള വി ബി ജി റാം ജി ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഉള്‍പ്പെടെ നേരത്തെ കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു.
രാജ്യത്തെ ദരിദ്രരുടെ ക്ഷേമത്തില്‍ ബില്‍ സുപ്രധാന പങ്ക് വഹിക്കുമെന്നാണ് ബില്ലിന് മേലുള്ള ചര്‍ച്ചകള്‍ക്ക് മറുപടിയായി കേന്ദ്ര മന്ത്രി ശിവരാജ് സിംഗ് ചൗഹാന് പാര്‍ലമെന്റിനെ അറിയിച്ചത്.
2005ല്‍ യുപിഎ സര്‍ക്കാര്‍ ആണ് എംജിഎന്‍ആര്‍ഇജിഎ ( മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി) അവതരിപ്പിച്ചത്. എംജിഎന്‍ആര്‍ഇജിഎ പ്രകാരം ഗ്രാമീണ മേഖലകളിലെ തൊഴിലാളികള്‍ക്ക് 100 ദിവസത്തെ തൊഴില്‍ ആണ് ഉറപ്പ് നല്‍കിയിരുന്നത്.
പുതിയ ബില്ല് 100 ദിവസത്തെ തൊഴില്‍ എന്നത് 125 ദിവസമായി ഉയര്‍ത്തി. ജോലി പൂര്‍ത്തിയായതിന് ശേഷം 15 ദിവസത്തിനുള്ളില്‍ വേതനം നല്‍കണമെന്നും, സമയ പരിധി പാലിക്കാത്ത പക്ഷം തൊഴില്‍രഹിത വേതനത്തിനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍, ഉപജീവന അടിസ്ഥാന സൗകര്യങ്ങള്‍, ദുരന്ത പ്രതിരോധം എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചായിരിക്കും പദ്ധതി പ്രകാരം ജോലി നിശ്ചയിക്കുക.
സുതാര്യത ഉറപ്പാക്കാന്‍ ബയോമെട്രിക്സ്, ജിയോടാഗിംഗ് സംവിധാനങ്ങളും ഏര്‍പ്പെടുത്തും. പരാതി പരിഹാരത്തിനും വിവിധ തലങ്ങളില്‍ വ്യവസ്ഥയുണ്ട്.
NRI
വാഷിംഗ്ടൺ ഡിസി: ബുധനാഴ്ച അമേരിക്കൻ ജനതയോട് നടത്തിയ പ്രസംഗത്തിൽ താരിഫുകൾ വഴി ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് 1.45 ദശലക്ഷം സൈനിക അംഗങ്ങൾക്ക് തന്റെ ഭരണകൂടം 1,776 ഡോളർ ഡിവിഡന്റ് ചെക്ക് അയക്കുന്നതായി ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.
"ചെക്കുകൾ ഇതിനകം തപാലിൽ എത്തിയിട്ടുണ്ട്' എന്ന് പറയുകയും ചെയ്തു. ട്രംപിന്റെ സമ്പദ്വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിനുള്ള പിന്തുണ 36 ശതമാനത്തിൽ എത്തിയ സമയത്താണ് പേയ്മെന്റ് പ്രഖ്യാപിച്ചത്, അടുത്തിടെ നടന്ന ഒരു വോട്ടെടുപ്പ് പ്രകാരം, ഇത് അദ്ദേഹത്തിന്റെ രണ്ടാമത്തെ ഭരണകൂടത്തിന്റെ ഏറ്റവും കുറഞ്ഞ സംഖ്യയാണ്.
താരിഫുകളും ഇപ്പോൾ പാസാക്കിയ "വൺ ബിഗ് ബ്യൂട്ടിഫുൾ ബില്ലും' കാരണം, 1.45 ദശലക്ഷത്തിലധികം സൈനിക സേവന അംഗങ്ങൾക്ക് "യോദ്ധാക്കളുടെ ലാഭവിഹിതം' എന്ന് വിളിക്കുന്ന ഒരു പ്രത്യേക തുക ലഭിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ അഭിമാനിക്കുന്നതായി ട്രംപ് പറഞ്ഞു.
1776ൽ നമ്മുടെ രാഷ്ട്രം സ്ഥാപിതമായതിന്റെ ബഹുമാനാർഥം, ഞങ്ങൾ ഓരോ സൈനിക അംഗത്തിനും 1,776 ഡോളർ അയയ്ക്കുന്നു എന്ന് ട്രംപ് കൂട്ടിച്ചേർത്തു.
National
കോൽക്കത്ത: അർജന്റീന ഫുട്ബാൾ ടീമിന്റെ കോൽക്കത്ത ആസ്ഥാനമായുള്ള ഫാൻ ക്ലബ് തലവനെതിരെ 50 കോടി രൂപയുടെ മാനനഷ്ട കേസ് നൽകി ഇന്ത്യൻ ക്രിക്കറ്റ് മുൻ നായകൻ സൗരവ് ഗാംഗുലി.
അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് ക്ലബ് പ്രസിഡന്റ് ഉത്തം സാഹക്കെതിരെ ഇ-മെയിൽ വഴി കോൽക്കത്ത പൊലീസിന്റെ സൈബർ സെല്ലിനാണ് പരാതി നൽകിയത്.
കഴിഞ്ഞദിവസം മാധ്യമപ്രവർത്തരുമായി സംസാരിക്കുന്നതിനിടെയാണ് ഉത്തമിന്റെ വിവാദ പരാമർശം. അർജന്റൈൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസിയുടെ കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ പരിപാടി അലങ്കോലപ്പെട്ടതിൽ ഗാംഗുലിക്കും പങ്കുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സാഹയുടെ പ്രസ്താവനകൾ തന്റെ പ്രശസ്തിക്ക് കാര്യമായ നഷ്ടം വരുത്തിയെന്നും അടിസ്ഥാനരഹിതമായ ആരോപണമാണ് നടത്തിയതെന്നും ഗാംഗുലി പരാതിയിൽ പറയുന്നു.
നിലവിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ അധ്യക്ഷ ചുമതല വഹിക്കുന്ന തനിക്ക് മെസിയുടെ പരിപാടിയുമായി ഔദ്യോഗികമായി യാതൊരു ബന്ധവുമില്ല. ഗസ്റ്റ് എന്ന നിലയിലാണ് പരിപാടിയിൽ പങ്കെടുത്തത്. യാതൊരു അടിസ്ഥാനവുമില്ലാതെയാണ് പരസ്യമായി തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതെന്നും ഗാംഗുലി പരാതിയിൽ പറയുന്നു.
ശതാദ്രു ദത്തയുടെ നേതൃത്വത്തിലുള്ള ‘എ ശതാദ്രു ദത്ത ഇനിഷ്യേറ്റീവ്’ എന്ന സ്ഥാപനം സംഘടിപ്പിച്ച മെസി പരിപാടിയുടെ ഇടനിലക്കാരനായിരുന്നു ഗാംഗുലി എന്നാണ് സാഹ മാധ്യമങ്ങളോട് പറഞ്ഞത്.
Kerala
കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിന്റെ കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽ നിന്നാണ് നടൻ ദിലീപിനെ ഒഴിവാക്കിയ സംഭവത്തിൽ വിശദീകരണവുമായി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്.
ക്ഷേത്ര ഉപദേശക സമിതിയാണ് ദിലീപിനെ ഉദ്ഘാടകനായി തീരുമാനിച്ചതെന്നും കൊച്ചിൻ ദേവസ്വം ബോര്‍ഡ് അല്ലെന്നും ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എസ്. അശോക് കുമാര്‍ പറഞ്ഞു.
വിഷയം രമ്യമായി പരിഹരിക്കാൻ കൊച്ചിൻ ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു. ഇതിനുപിന്നാലെ ദിലീപ് ഇന്നലെ രാത്രി വിളിച്ച് ഉദ്ഘാടനത്തിൽ നിന്ന് പിന്മാറിയെന്ന് അറിയിക്കുകയായിരുന്നുവെന്നും ചടങ്ങ് മറ്റന്നാള്‍ തന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും എസ്. അശോക് കുമാര്‍ പറഞ്ഞു.
Kerala
കണ്ണൂർ: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ. കെ. ശൈലജ. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ രണ്ടാമത്തെ ബലാത്സംഗ പരാതിയെ കുറിച്ചുള്ള സണ്ണി ജോസഫിന്റെ പ്രസ്താവനയെ ആണ് ശൈലജ വിമർശിച്ചത്.
കെപിസിസി അധ്യക്ഷന്‍ ക്രിമിനലുകളെ പിന്താങ്ങുന്നുവെന്നും മനസാക്ഷിയുള്ള ആര്‍ക്കും അതിന് കഴിയില്ലെന്നും ശൈലജ പറഞ്ഞു. തിജീവിതകള്ക്ക് ഒപ്പമാണ് നില്‍ക്കേണ്ടതെന്നും കോൺഗ്രസുകാർ
പെണ്‍കുട്ടികളുടെ മാനത്തിന് വില കൊടുക്കുന്നില്ലെന്നും ശൈലജ പറഞ്ഞു.
നടിയെ ആക്രമിച്ചവരെ കണ്ടെത്തിയെന്നും ഇനി ആക്രമണത്തിന്റെ മോട്ടീവ് കണ്ടെത്തണമെന്നും ശൈലജ പറഞ്ഞു. കേസ് അവസാനിച്ചിട്ടില്ലെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിക്ക് പിന്നില്‍ ലീഗല്‍ ബ്രെയിന്‍ ആണെന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. പരാതി രാഷ്ട്രീയപ്രേരിതമാണെന്ന് വിലയിരുത്താമെന്നും എന്തിനാണ് ആ പരാതി എന്ന് ആളുകള്‍ക്കറിയാമെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയശേഷം ഇരിട്ടിയില്‍ മാധ്യമങ്ങളോടായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.
Kerala
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സർക്കാരിനെതിരായ വിധിയെഴുത്താണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
"ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിന് ബാധിക്കും. എൽഡിഎഫ് കനത്ത തിരിച്ചടിയാണ് നേരിടാൻ പോകുന്നത്. സ്വർണക്കൊള്ളക്കേസിലെ പ്രതികൾക്ക് സിപിഎം സംരക്ഷണം നൽകുകയാണ്.'-സണ്ണി ജോസഫ് പറഞ്ഞു.
ഇരിട്ടിയിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പ്രതിതരിക്കുകയായിരുന്നു കെപിസിസി അധ്യക്ഷൻ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
National
ഷിംല: 2027ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് കോൺഗ്രസ് തന്നെ വിജയിക്കുമെന്ന് ഹിമാചൽ പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ വിനയ് കുമാർ എംഎൽഎ. ബിജെപിയെ വീണ്ടും തകർക്കുമെന്നും അതിന് വേണ്ടിയാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും വിനയ് കുമാർ പറഞ്ഞു.
"2027ലെ തെരഞ്ഞെടുപ്പ് ആണ് ലക്ഷ്യം. ഭരണം നിലനിർത്താനുള്ള പൊരാട്ടത്തിലാണുള്ളത്. ജനങ്ങൾ കൂടെ നിൽക്കുമെന്നുറപ്പാണ്. സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങൾക്കുള്ള അംഗീകാരമായിരിക്കും അത്.'- വിനയ് കുമാർ അവകാശപ്പെട്ടു.
കഴിഞ്ഞ മാസമാണ് വിനയ് കുമാറിനെ സംസ്ഥാന കോൺഗ്രസിന്റെ അധ്യക്ഷനാക്കി നിയമിച്ചത്. കോൺഗ്രസിനെ ശക്തിപ്പെടുക കൂടിയാണ് തന്റെ ലക്ഷ്യമെന്നും വിനയ് കുമാർ കൂട്ടിച്ചേർത്തു. ഹിമാചലിനെ കറിച്ച് ആലോചിച്ച് ഇനി ബിജെപി സ്വപ്നം കാണണ്ട എന്നും അദ്ദേഹം പറഞ്ഞു.
NRI
ന്യൂയോര്‍ക്ക്: ആല്‍ബനിയിലെ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷന് പ്രസിഡായി ജിജി കിളിയാങ്കരയെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് മൃദുല മണികണ്ഠന്, സെക്രട്ടറി മെറിന് ജോസ്, ട്രഷറര്‍ സന്ദനു നായര്‍.
കമ്മിറ്റി അംഗങ്ങൾ: സെനോ ജോസഫ്, ശ്രുതി ബിനൂപ്, അലന് മുരിക്കന്‍, ശ്വേത ജോസ്, ബിജിത്ത് കുമാര്‍. ജനുവരി 17ന് ക്രിസ്മസ് - ന്യൂഇയര്‍ സെലിബ്രേഷന് ആല്‍ബനിയിലെ ജര്‍മന്‍ അമേരിക്കന്‍ ക്ലബില്‍ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബിന്റെ നാഷണല്‍ സെക്രട്ടറി, സീറോമലബാര്‍ ചര്‍ച്ചിന്റെ പ്രസിഡന്റ്, ക്യാപിറ്റല്‍ റീജിയൺ ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ജിജി കിളിയങ്കര ഇപ്പോള്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് പ്രിസോണിന്റെ സീനിയര്‍ റിക്രൂട്ടിംഗ് ഓഫീസറാണ്.
കേരള വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ തിളങ്ങി നിന്നിരുന്ന ജിജി കുര്യന് ദേവമാത കോളേജ് യൂണിയന് ചെയര്‍മാനും കേരള കോണ്‍ഗ്രസ് നേതാവുമായിരുന്നു. ഇപ്പോള്‍ പ്രവാസി കേരള കോണ്‍ഗ്രസിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നു.
National
ബെംഗളൂരു: ഡി.കെ. ശിവകുമാർ കർണാടക പിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കുമെന്ന സൂചന. എല്ലാകാലത്തേക്കും ഈ പദവിയിൽ തുടരാൻ എനിക്ക് കഴിയില്ലെന്നും മാർച്ചിൽ പദവിയിൽ എത്തിയിട്ട് ആറുവർഷമാകുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവർക്കും അവസരം നൽകണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രത്യാശയോടെ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നത് തുടരാൻ കോൺഗ്രസ് പ്രവർത്തകരോട് ശിവകുമാർ ആഹ്വാനം ചെയ്തു.
ഞാൻ എവിടെയാണെന്നത് പ്രധാനമല്ല, കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് ഉറപ്പുണ്ടെന്നുും പ്രതീക്ഷ കൈവിടരുതെന്നും ശിവകുമാർ പറഞ്ഞു.
National
ബംഗളൂരു: കർണാടക പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ഉപമുഖ്യമന്ത്രി കൂടിയായ ഡി. കെ. ശിവകുമാർ. താൻ പാർട്ടിയെ ഒരു തരത്തിലും പ്രതിസന്ധിയിലാക്കില്ല എന്നും ശിവകുമാർ പറഞ്ഞു.
പാർട്ടിയ്ക്ക് വേണ്ടി താൻ എല്ലാ കാലത്തും പൊരുതുമെന്നും അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ് താൻ എന്നും ശിവകുമാർ പറഞ്ഞു. സംസ്ഥാന മന്ത്രിസഭയിൽ അഴിച്ചുപണികൾ ഉണ്ടാകുമെന്നും എന്നാൽ അതെല്ലാം മുഖ്യമന്ത്രി സിദ്ധരാമയ്യയും പാർട്ടി ഹൈക്കമാൻഡും ചേർന്നാണ് തീരുമാനിക്കുന്നതെന്നും ശിവകുമാർ വ്യക്തമാക്കി.
പാർട്ടിയെ സംസ്ഥാനത്ത് വളർത്തിയത് താൻ അടക്കമുള്ളവരാണെന്നും പിന്നെ എങ്ങനെയാണ് പാർട്ടിയെ പ്രതിസന്ധിലാക്കുകയെന്നും ശിവകുമാർ ചോദിച്ചു. പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും 2028ൽ കോൺഗ്രസ് അധികാരം നിലനിർത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
National
പാറ്റ്ന: സംസ്ഥാനത്ത് മഹാസഖ്യം തിരിച്ചുവരുമെന്ന് ബിഹാർ കോൺഗ്രസ് അധ്യക്ഷൻ രാജേഷ് കുമാർ. എൻഡിഎയുടെ ലീഡ് താത്ക്കാലികം മാത്രമാണെന്നും രാജേഷ് കുമാർ പറഞ്ഞു.
"ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തുടക്കത്തിൽ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിന്നിലായിരുന്നല്ലോ. എന്നിട്ട് അന്തിമ ഫലം വന്നപ്പോൾ മോദി തന്നെയല്ലെ ജയിച്ചത്. അതിനാൽ തന്നെ കാത്തിരിക്കാം.'-രാജേഷ് കുമാർ പറഞ്ഞു.
നിലവിൽ എൻഡിഎ മുന്നേറ്റം തുടരുകയാണ്. 161 സീറ്റുകളിലാണ് എൻഡിഎ മുന്നേറുന്നത്. മഹാസഖ്യം 68 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.
Kerala
തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും. വിദേശത്തുള്ള മുഖ്യമന്ത്രി പിണറായി വിജയനുമായി വെള്ളിയാഴ്ച രാത്രി ദേവസ്വം മന്ത്രി വി.എന്‍. വാസവന് കൂടിയാലോചിച്ചശേഷമാണ് അന്തിമ തീരുമാനമായത്.
ജയകുമാര്‍ ഉള്‍പ്പെടെ അഞ്ചുപേരുടെ പട്ടികയാണ് പരിഗണിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നല്‍കിയത്. പട്ടികയില്‍നിന്ന് ആരെ നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചശേഷം മന്ത്രി വാസവനു തീരുമാനിക്കാമെന്നായിരുന്നു പാര്‍ട്ടി നിര്‍ദേശം.
ഇതനുസരിച്ചാണ് വെള്ളിയാഴ്ചതന്നെ തീരുമാനമുണ്ടായത്. ശബരിമല സ്പെഷല്‍ ഓഫീസറും മുന്‍ ദേവസ്വം കമ്മീഷണറുമാണ് ജയകുമാര്‍. ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ പ്രതിച്ഛായ നഷ്ടമായ സാഹചര്യത്തിൽ രാഷ്ട്രീയക്കാരനല്ലാത്ത പൊതുസമ്മതനായ മുൻ ഐഎഎസ് ഉദ്യോഗസ്ഥരിൽ ഒരാളെ സ്ഥാനത്തേക്കു കൊണ്ടുവരണമെന്ന ആലോചനയുടെ ഭാഗമായാണ് തീരുമാനം.
Kerala
തിരുവനന്തപുരം: കെ. ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും. ഇത് സംബന്ധിച്ചുള്ള സർക്കാർ ഉത്തരവ് ശനിയാഴ്ച പുറത്തിറങ്ങും എന്നാണ് വിവരം.
മുൻ ചീഫ് സെക്രട്ടറിയാണ് കെ. ജയകുമാർ ഐഎഎസ്. ഇന്നുചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റിന്റെതാണ് തീരുമാനം. കെ. ജയകുമാര്‍ നിലവില്‍ ഐഎംജി ഡയറക്ടറാണ്. സ്വര്‍ണക്കൊള്ളയില്‍ നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തുള്‍പ്പെടെ സംശയ നിഴലില്‍ നില്‍ക്കുമ്പോഴാണ് സിപിഎമ്മിന്റെ ഈ സുപ്രധാന നീക്കം.
ശബരിമലയിലെ സ്പെഷ്യല്‍ കമ്മീഷണര്‍ അടക്കമുള്ള സുപ്രധാന പദവികളും ജയകുമാര്‍ വഹിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ അടുത്ത പ്രസിഡന്റാരെന്നതിൽ സിപിഎം സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചൂടുപിടിക്കുകയും ജയകുമാറിന്റെ പേരിലേക്കാണ് നേതാക്കള്‍ എത്തിച്ചേര്‍ന്നതെന്നും സിപിഎം നേതാക്കള്‍ സ്ഥിരീകരിക്കുകയായിരുന്നു.
ചീഫ് സെക്രട്ടറി സ്ഥാനം കൂടാതെ ടൂറിസം സെക്രട്ടറി, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍, കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോര്പറേഷന് എംഡി, എംജി യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ തുടങ്ങി നിരവധി പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. കൂടാതെ പ്രശസ്ത എഴുത്തുകാരനും ചലച്ചിത്ര ഗാനരചയിതാവുമാണ്.
NRI
കലിഫോർണിയ: 2024ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസ് 2028ൽ വീണ്ടും യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സാധ്യത.
വൈറ്റ് ഹൗസിലെ ആദ്യത്തെ വനിതാ പ്രസിഡന്റായി മാറാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായി പറയാനാകില്ല, എന്നാൽ സാധ്യതയുണ്ട് എന്നാണ് കമല ഹാരിസ് പ്രതികരിച്ചത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കണോ എന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കരിയർ മുഴുവൻ സേവനം ചെയ്തുവെന്നും കമല വ്യക്തമാക്കി.
ഡെമോക്രാറ്റിക് ടിക്കറ്റ് നേടാനുള്ള സാധ്യത കുറവാണെന്ന് പറയുന്ന പോളുകളെ കമല ഹാരിസ് തള്ളിക്കളഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പോലും സേവിക്കാൻ നിരവധി മാർഗങ്ങളുണ്ട് എന്നും അവർ കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: നാല് ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുർമു ഡൽഹിയിലേയ്ക്ക് മടങ്ങി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉച്ചക്ക് 2.15ന് വ്യോമസേനയുടെ പ്രത്യേക വീമാനത്തിലാണ് രാഷ്ട്രപതി ഡൽഹിയിലേക്ക് മടങ്ങിയത്.ഗവർണർ രാജേന്ദ്ര അർലേക്കർ, ദേവസ്വം- സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ എന്നിവരുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ രാഷ്ട്രപതിക്ക് യാത്ര അയപ്പ് നൽകി.
ബെന്നി ബെഹനാൻ എംപി, അൻവർ സാദത്ത് എംഎൽഎ, പൊതു ഭരണ വകുപ്പ് സെക്രട്ടറി കെ. ബിജു, ജില്ലാ കളക്ടർ ജി. പ്രിയങ്ക, ജില്ലാ പോലീസ് മേധാവി( എറണാകുളം റൂറൽ) എം. ഹേമലത, സി ഒ 21 (കെ) എൻസിസി ബറ്റാലിയൻ കൊച്ചിൻ കേണൽ. എൻ എബ്രഹാം, സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ എം. എസ് ഹരികൃഷ്ണൻ എന്നിവർ യാത്ര അയക്കാൻ എത്തിയിരുന്നു.
നാലുദിവസത്തെ സന്ദർശനത്തിനായി ചൊവ്വാഴ്ച വൈകീട്ടാണ് പ്രത്യേക വിമാനത്തിൽ രാഷ്ട്രപതി കേരളത്തിൽ എത്തിയത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സന്ദർശനം പൂർത്തിയാക്കി രാവിലെയാണ് കൊച്ചിയിൽ എത്തിയത്.
എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാനാണ് രാഷ്ട്രപതി കൊച്ചിയിലേക്ക് എത്തിയത്.
Kerala
കൊച്ചി: രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കൊച്ചിയിൽ സന്ദർശനം നടത്തും. എറണാകുളം സെന്റ് തെരേസാസ് കോളജ് ശതാബ്ദി ആഘോഷങ്ങളിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഇന്നു മുഖ്യാതിഥിയാകും. കോട്ടയത്തുനിന്നു ഹെലികോപ്റ്ററിൽ 11.30ന് എത്തുന്ന രാഷ്ട്രപതിക്കു കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ സ്വീകരണം നൽകും.
തുടർന്ന് റോഡ് മാർഗം 11.55നു കോളജിലെത്തി ചടങ്ങിനു ശേഷം 1.20നു നാവികസേനാ ഹെലിപ്പാഡിൽ മടങ്ങിയെത്തുന്ന രാഷ്ട്രപതി ഹെലികോപ്റ്ററിൽ 1.45നു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തും. ഇവിടെനിന്ന് 1.55നു പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്കു തിരിക്കും.
ഇന്നലെ ശിവഗിരിയിലെയും പാലായിലെയും പരിപാടികൾക്കുശേഷം കുമരകത്തെ താജ് റിസോർട്ടിലാണു രാഷ്ട്രപതി താമസിച്ചത്. രാജ്ഭവനിൽ രണ്ട് ദിവസം താമസിച്ച രാഷ്ട്രപതിക്ക് അയ്യപ്പവിഗ്രഹം സമ്മാനിച്ചാണു ഗവർണർ രാജേന്ദ്ര ആർലേക്കർ യാത്രയാക്കിയത്. രാജ്ഭവന്റെ ചിത്രമുള്ള ഉപഹാരവും സമ്മാനിച്ചു.
Kerala
കുമരകം: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ഇന്നു കുമരകം വരവേല്‍ക്കും. വേമ്പനാട് കായലോരത്തെ താജ് പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഇന്നു വൈകുന്നേരം ആറു മുതല്‍ നാളെ രാവിലെ പത്ത് വരെ രാഷ്ട്രപതിയുടെ താമസം.
അടല്‍ ബിഹാരി വാജ്പേയി, കെ.ആര്. നാരായണന്, പ്രതിഭാ പാട്ടീല്‍ തുടങ്ങിയ പ്രമുഖര്‍ മുന്‍പ് താജില്‍ താമസിച്ചിട്ടുണ്ട്. താജിലെ 23 മുറികളിലാണ് രാഷ്ട്രപതിയും ഒപ്പമുള്ള ടീമും താമസിക്കുക.
സംസ്ഥാനത്തുനിന്നും ഡല്‍ഹിയില്‍നിന്നുമുള്ള മറ്റ് ഉദ്യോഗസ്ഥര്‍ കുമരകത്തെ മറ്റ് റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും താമസിക്കും. ഇന്ന് നൃത്തം ഉള്‍പ്പെടെ വിവിധ കലാപരിപാടികള്‍ ക്രമീകരിക്കുന്നുണ്ട്. രാത്രിയും രാവിലെയും കായല്‍ കാഴ്ചകള്‍ ആസ്വദിക്കാവുന്ന വിധമാണ് രാഷ്ട്രപതിയുടെ മുറിയുടെ ക്രമീകരണം. വെള്ളിയാഴ്ച രാവിലെ ബോട്ടിംഗും ക്രമീകരിച്ചിട്ടുണ്ട്.
താജ് ഹോട്ടല്‍ എസ്പിജി സുരക്ഷാ വിഭാഗത്തിന്റെ സംരക്ഷണയിലാണ്. കൂടാതെ കേരള പോലീസും വിവിധയിടങ്ങളില്‍ ഡ്യൂട്ടിയിലുണ്ട്. ഇന്നു വൈകുന്നേരം പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ പങ്കെടുത്തശേഷം രാഷ്ട്രപതി പാലായില്‍നിന്ന് ഹെലികോപ്ടറില്‍ വൈകുന്നേരം കോട്ടയം പോലീസ് പരേഡ് മൈതാനത്തെത്തും.
അവിടെനിന്ന് റോഡുമാര്‍ഗമാണു കുമരകത്തേക്കു പോകുക. നാളെ രാവിലെ പത്തിന് കുമരകത്തുനിന്ന് റോഡുമാര്‍ഗം കോട്ടയത്തെത്തി ഹെലികോപ്ടറിലേക്ക് കൊച്ചിയിലേക്കും പോകും. കോട്ടയം മുതല്‍ കുമരകം വരെ 1,200 പോലീസുകാരെയാണ് വിന്യസിപ്പിക്കുക.
<b>ദ്രൗപതി മുര്‍മുവിന് ഭക്ഷണം വെജിറ്റേറിയന്‍</b>
സുരക്ഷാ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ രാഷ്ട്രപതിയുടെ സ്വന്തം പാചകടീമാണ് ഭക്ഷണമൊരുക്കുന്നത്. കുമരകത്തും പാചകം ഇവര്‍തന്നെ. രാഷ്ട്രപതി വെജിറ്റേറിയന്‍ ഭക്ഷണമാണ് താത്പര്യപ്പെടുന്നതെങ്കിലും ഒപ്പമുള്ളവരെ സത്കരിക്കാന്‍ കരിമീനും കൊഞ്ചുകറിയും പുളിയിട്ട നാടന്‍ മീന്‍കറിയും കപ്പയും ഉള്‍പ്പെടെ വിഭവങ്ങള്‍ ടാജ് ഹോട്ടല്‍ കരുതുന്നുണ്ട്.
അത്താഴ വിരുന്ന് 50 പേര്‍ക്കാണ് ഒരുക്കുന്നത്. തികച്ചും നാടന്‍ വിഭവങ്ങളാണ് അത്താഴത്തിന്. കായല്‍ വിഭവങ്ങള്‍ക്കു പ്രാധാന്യം നല്‍കിയാണ് ഭക്ഷണക്രമീകരണം. പ്രഭാത ഭക്ഷണത്തിനും കേരളീയ വിഭവങ്ങള്‍ തന്നെ.
തിരുവനന്തപുരം രാജ്ഭവനില്‍ ചൊവ്വാഴ്ച അത്താഴത്തിനു ചോറും ബീന്‍സ് തോരനും മുരിങ്ങക്ക സൂപ്പും ഉള്‍പ്പെടെയുള്ള വെജിറ്റേറിയന്‍ ഭക്ഷണമാണ് രാഷ്ട്രപതിക്ക് ഒരുക്കിയത്. കരിക്ക് പുഡ്ഡിംഗുമുണ്ടായിരുന്നു.
ചപ്പാത്തി, വെള്ള കടലക്കറി, റാഗി റൊട്ടി, വെജിറ്റബിള്‍ കോലാപൂരി, മിക്സഡ് വെജിറ്റബിള്‍ കിച്ചടി, തൈര്, പപ്പടം, അച്ചാര്‍, വെജിറ്റബിള്‍ സാലഡ്, വെജിറ്റബിള്‍ കബാബ്, ചുവന്ന പരിപ്പ് ഫ്രൈ, കൂണ് നെയ്യ് റോസ്റ്റ്, കാപ്സിക്കം ബജി എന്നിവയുമുണ്ടായിരുന്നു. കുമരകത്തും ഇത്തരത്തിലുള്ള വിഭവങ്ങളായിരിക്കും തയാറാക്കുക.
<b>കായലും കരയും അതീവ സുരക്ഷയില്‍</b>
രാഷ്ട്രപതിയെ വരവേല്കാന് കുമരകത്ത് കായലിലും കരയിലും അതീവ സുരക്ഷ ഒരുക്കി. രാഷ്ട്രപതി താമസിക്കുന്ന താജ് ഹോട്ടല്‍, സമീപ കായല്‍ തീരം, സഞ്ചാര പാതയിലെ അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ നിരീക്ഷണം നടത്തി.
ബുധനാഴ്ച വൈകുന്നേരം നാലിനാണ് ഡോഗ് സ്ക്വാഡ് കുമരകത്ത് പരിശോധന പൂര്‍ത്തിയാക്കിയത്. ഇന്നും ഡോഗ് സ്ക്വാഡിന്റെ പരിശോധന ഉണ്ടാക്കും.
സുരക്ഷാ ചുമതലക്ക് 500 പോലീസ് ഉദ്യോഗസ്ഥരെയാണു വിന്വസിപ്പിച്ചിരിക്കുന്നത്. താജ് ഹോട്ടലിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കായലില്‍ മത്സ്യബന്ധനവും ജലഗതാഗതവും നിരോധിച്ചു.
കായല്‍ സവാരിക്കായി രണ്ട് ഹൗസ് ബോട്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായാല്‍ മാത്രമെ കായല്‍ സവാരി നടത്തുകയുള്ളു.
<b>കേരളീയ കലാരൂപങ്ങള്‍</b>
രാഷ്ട്രപതിക്കായി ഹോട്ടലിന്റെ ലോണില്‍ ഇന്ന് രാത്രി കേരളീയ കലാരൂപങ്ങള്‍ അവതരിപ്പിക്കും. കഥകളി, ഓട്ടന്തുള്ളല്, മോഹിനിയാട്ടം തുടങ്ങിയവ രാഷ്ട്രപതിയുടെ താത്പര്യത്തിന് അനുസരിച്ച് അവതരിപ്പിക്കും.
<b>പാലം റെഡി</b>
നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കോണത്താറ്റു പാലത്തിന്റെ പ്രവേശന പാതയുടെ അറ്റകുറ്റപ്പണികള്‍ ധൃതഗതിയില്‍ നടത്തിക്കൊണ്ടിരിക്കുന്നു. റോഡിന്റെ അവസാന അറ്റകുറ്റപ്പണികള്‍ ഇന്നലെ ഉച്ചയോടെ പൂര്‍ത്തിയാക്കി. വൈകുന്നേരത്തോടെ പോലീസ് ട്രയല്‍ റണ്‍ നടത്തി.
Kerala
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്റ്റർ ഇറങ്ങിയ സ്ഥലത്തെ കോൺക്രീറ്റ് തറ താഴ്ന്നുപോയ സംഭവത്തിൽ വിശദീകരണവുമായി ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ. ഹെലിപ്പാടിന്റെ ഉറപ്പിന്റെ കാര്യത്തിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല.
എച്ച് മാർക്കിനേക്കാൾ പിന്നിലാണ് ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്. പുതിയ കോൺക്രീറ്റ് ആയതിനാൽ അര ഇഞ്ചിന്റെ താഴ്ചയുണ്ടായി. സുരക്ഷാ പ്രശ്നമുണ്ടായിരുന്നുവെങ്കിൽ ഇവിടെ നിന്ന് തന്നെ ഹെലികോപ്റ്റർ ടേക്ക് ഓഫ് ചെയ്യില്ലായിരുന്നുവെന്നും കളക്ടര്‍ വ്യക്തമാക്കി.
രാഷ്ട്രപതിയുടെ ശബരിമല യാത്രയ്ക്കായി ആദ്യം നിശ്ചയിച്ചിരുന്നത് നിലയ്ക്കലിൽ ഹെലികോപ്റ്റർ ഇറക്കാനായിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥ പരിഗണിച്ച് അവസാന നിമിഷം ലാൻഡിംഗ് സ്ഥലം പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു.
ഇതോടെ രാവിലെയാണ് പ്രമാടത്ത് കോൺക്രീറ്റ് ചെയ്ത് ഹെലിപാഡ് ഒരുക്കിയത്. ഈ കോൺക്രീറ്റ് ഉറയ്ക്കുന്നതിന് മുൻപേ ഹെലികോപ്റ്റർ ഇറങ്ങിയതാണ് തറ താഴാൻ കാരണമെന്നും കളക്ടർ പറഞ്ഞു.
Kerala
പത്തനംതിട്ട: പ്രമാടത്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകള്‍ ഹെലിപാഡിലെ കോണ്‍ക്രീറ്റില്‍ താഴ്ന്ന സംഭവത്തില്‍ യാതൊരു സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ലെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍.
ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യാനുള്ള ഹെലിപാഡ് വളരെ വൈകിയാണ് തയാറാക്കിയത്. ലാന്‍ഡ് ചെയ്യാന്‍ നേരത്തെ തന്നെ ക്രമീകരണമുണ്ടാക്കിയിരുന്നു. ആ നിശ്ചയിച്ച സ്ഥലത്തുനിന്ന് അഞ്ചടി മാറിയാണ് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തത്.
ഇത് സെറ്റാവാത്ത കോണ്‍ക്രീറ്റ് ഉള്ള ഭാഗത്തായിപ്പോയി. ഇതോടെ ഹെലികോപ്റ്ററിന് മുന്നോട്ട് നീങ്ങാന്‍ സാധിച്ചില്ല. ഇതോടെയാണ് അത് തള്ളി നേരത്തേ ലാന്‍ഡ് ചെയ്യാന്‍ നിശ്ചയിച്ചിരുന്ന നാലഞ്ച് അടി മാറിയുള്ള സ്ഥലത്തേക്ക് നീക്കിയത്. അല്ലാതെ ഹെലികോപ്റ്ററിനോ രാഷ്ട്രപതിയുടെ ലാന്‍ഡിംഗിനോ യാതൊരു തരത്തിലുമുള്ള പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു.
അതേസമയം, പിഡബ്ല്യുഡിയാണ് ഹെലിപാഡ് തയാറാക്കി കോണ്‍ക്രീറ്റ് ചെയ്തത്. എയര്‍ഫോഴ്സ് ജീവനക്കാര്‍ ചൂണ്ടിക്കാണിച്ച ഇടത്താണ് ഹെലിപാഡ് തയാറാക്കിയതെന്ന് പിഡബ്ല്യുഡി അറിയിച്ചു.
രാത്രി ഏറെ വൈകിയാണ് ഇവിടം കോണ്‍ക്രീറ്റ് ചെയ്തത്. ചെളിയും പൊടിപടലങ്ങളും ഒഴിവാക്കാനുള്ള ക്രമീകരണമാണ് ആവശ്യപ്പെട്ടതെന്നും എയര്‍ഫോഴ്സ് ജീവനക്കാരുടെ സാന്നിധ്യത്തില്‍ തന്നെയാണ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയതെന്നും പിഡബ്ല്യുഡി വ്യക്തമാക്കി.
Kerala
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമല സന്നിധാനത്തെത്തി. തലയിൽ ഇരുമുടികെട്ടുമായി 18-ാം പടി ചവിട്ടിയ രാഷ്ട്രപതി, അയ്യപ്പനെ ദർശിച്ചു.
ഇരുമുടികെട്ടുമായി അംഗരക്ഷകരും രാഷ്ട്രപതിക്കൊപ്പമുണ്ട്. രാഷ്ട്രപതിയുടെയും അംഗരക്ഷകരുടെയും ഇരുമുടിക്കെട്ടുകൾ മേൽശാന്തി ഏറ്റുവാങ്ങി. തുടർന്ന് പൂജയ്ക്കായി ശ്രീകോവിലിനുള്ളിലേക്ക് എടുത്തു.
പമ്പ സ്നാനത്തിന് ശേഷം പമ്പ മേൽശാന്തിമാരുടെ നേതൃത്വത്തിൽ ഇരുമുടി കെട്ട് നിറച്ചതിന് ശേഷമാണ് രാഷ്ട്രപതി സന്നിധാനത്തേയ്ക്ക് യാത്ര തിരിച്ചത്.
ഗണപതി കോവിലിന് മുന്നിൽ നിന്നും പോലീസിന്റെ ഗൂർഖ ജീപ്പിലാണ് രാഷ്ട്രപതിയും സുരക്ഷാഉദ്യോഗസ്ഥരും സന്നിധാനത്തേക്ക് പുറപ്പെട്ടത്. അഞ്ച് വാഹനങ്ങളിലായി 20 അംഗ സുരക്ഷാഉദ്യോഗസ്ഥരാണ് രാഷ്ട്രപതിയെ അനുഗമിക്കുന്നത്.
Kerala
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു പമ്പയിലെത്തി. പമ്പ സ്നാനത്തിന് ശേഷം ഇരുമുടി കെട്ട് നിറച്ചു.
ശേഷം സന്നിധാനത്തേയ്ക്ക് യാത്ര തിരിച്ചു. ഗൂർഖ വാഹനത്തിലാണ് രാഷ്ട്രപതിയും സുരക്ഷാഉദ്യോഗസ്ഥരും സന്നിധാനത്തേക്ക് പുറപ്പെട്ടത്.
Kerala
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട് നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങൾ പൂർണമായി കേന്ദ്ര സുരക്ഷാ സേനയുടെ വലയത്തിൽ. ഇന്നു രാവിലെ 10.20ന് നിലയ്ക്കലിലെ ഹെലിപ്പാഡിൽ ഇറങ്ങുന്ന രാഷ്ട്രപതിയെ മന്ത്രി വി.എന്‍. വാസവന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട് നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങൾ പൂർണമായി കേന്ദ്ര സുരക്ഷാ സേനയുടെ വലയത്തിൽ. ഇന്നു രാവിലെ 10.20ന് നിലയ്ക്കലിലെ ഹെലിപ്പാഡിൽ ഇറങ്ങുന്ന രാഷ്ട്രപതിയെ മന്ത്രി വി.എന്‍. വാസവന്റെ നേതൃത്വത്തില്‍ സ്വീകരിക്കും.
തുടർന്ന് റോഡ് മാർഗം പമ്പയിലെത്തുന്ന ദ്രൗപദി മുർമു, ത്രിവേണിയിൽ കാൽ കഴുകി ശുദ്ധിവരുത്തും. ഇതിനായി ത്രിവേണി പാലത്തിനു സമീപം ജലസേചന വകുപ്പ് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവിടെനിന്ന് പമ്പ ഗണപതികോവിലിൽ എത്തി ഇരുമുടിക്കെട്ട് നിറയ്ക്കും.
തുടർന്ന് 11.10ന് ഗൂർഖ ജീപ്പിൽ സന്നിധാനത്തേക്കു പുറപ്പെടും. അഞ്ച് വാഹനങ്ങളിലായി 20 അംഗ സംഘമാകും അനുഗമിക്കുക. 11.50ന് സന്നിധാനത്ത് എത്തും. തുടർന്ന് പതിനെട്ടാംപടി കയറി എത്തുന്ന രാഷ്ട്രപതിയെ ദേവസ്വം ബോർഡ് പൂർണകുംഭം നൽകി സ്വീകരിക്കും.
12.20ന് അയ്യപ്പദർശനം നടത്തും. ഉച്ചപൂജയും കണ്ടു തൊഴുതശേഷം ദേവസ്വം ഗസ്റ്റ് ഹൗസിൽ വിശ്രമിക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നിലയ്ക്കലിലേക്ക് മടങ്ങും. 4.20ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് തിരിക്കും.
Kerala
തിരുവനന്തപുരം: നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തിലെത്തും. വൈകിട്ട് 6.20ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി ഇന്ന് രാജ്ഭവനിൽ തങ്ങും. ബുധനാഴ്ചയാണ് രാഷ്ട്രപതി ശബരിമല ദർശനം നടത്തുന്നത്.
ബുധനാഴ്ച രാവിലെ 9.20ന് തിരുവനന്തപുരത്തു നിന്ന് വ്യോമസേന ഹെലികോപ്റ്ററിൽ പുറപ്പെട്ട് 10.20ന് നിലക്കൽ ഹെലിപാഡിലെത്തും. റോഡു മാർഗം പമ്പയിലും തുടർന്ന് ശബരിമലയിലും എത്തും.
പകൽ 11.55മുതൽ 12.25 വരെ രാഷ്ട്രപതി ശബരിമലയിലുണ്ടാകും. വൈകിട്ട് 5.30ന് ദ്രൗപദി മുർമു രാജ്ഭവനിൽ മടങ്ങിയെത്തും.
വ്യാഴാഴ്ച രാവിലെ 10ന് രാജ്ഭവൻ വളപ്പിൽ മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ അനാച്ഛാദനംചെയ്യും. 12.20ന് ശിവഗിരിയിൽ ശ്രീനാരായണ ഗുരു മഹാസമാധിയുടെ ശതാബ്ദി പരിപാടിയും വൈകിട്ട് 4.15ന് പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം സമാപനവും ഉദ്ഘാടനം ചെയ്യും.
വെള്ളിയാഴ്ച പകൽ 12.10ന് എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കും. തുടർന്ന് കൊച്ചിയിൽ നിന്നും രാഷ്ട്രപതി ഡൽഹിക്ക് മടങ്ങും.
രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിന്റെ ഭാഗമായി സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച തീർഥാടകർക്ക് നിയന്ത്രണം ഉണ്ടാകും. ശബരിമലയിൽ സുരക്ഷാ ക്രമീകരണങ്ങളുടെ റിഹേഴ്സൽ ഇന്നു നടക്കും.
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലാകും അവസാനഘട്ട ട്രയൽ നടത്തുക. രാഷ്ട്രപതി യാത്ര ചെയ്യുന്ന ഗൂർഖ വാഹനത്തിൽ നിശ്ചയിച്ചിട്ടുള്ള ആളുകളെ കയറ്റി പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചും ഓടിച്ചുനോക്കും.
Kerala
കോട്ടയം: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ വരവേല്‍ക്കാന്‍ കോട്ടയം ഒരുങ്ങുന്നു. ശബരിമല ദര്‍ശനത്തിനായി രാഷ്ട്രപതി 22നു കേരളത്തിലെത്തും.
കോട്ടയത്ത് എത്തുമ്പോള്‍ കുമരകത്തായിരിക്കും താമസം. കുമരകം ടാജ് ഹോട്ടലാണു പ്രഥമ പരിഗണനയിലുള്ളത്. 24 വരെ രാഷ്ട്രപതി കേരളത്തിലുണ്ടാകും. 23നു വൈകുന്നേരം നാലിന് പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
കോട്ടയം പോലീസ് പരേഡ് മൈതാനത്ത് ഹെലികോപ്റ്ററിലെത്തി റോഡ് മാര്‍ഗം കുമരകത്തേക്കും ഹെലികോപ്റ്ററില്‍ പാലായിലേക്കും പോകും. പാലാ സെന്റ് തോമസ് കോളജിനു മുന്നിലെ മൈതാനത്തോ പ്രധാന ഗ്രൗണ്ടിലോ ഹെലികോപ്ടര്‍ ഇറങ്ങും.
രാഷ്ട്രപതി ഭവനില്‍നിന്നുള്ള സുരക്ഷാ പ്രതിനിധികള്‍ അടുത്തയാഴ്ച കോട്ടയത്തെത്തും. ജില്ലാതലത്തില്‍ പോലീസ് ഇതിനായി ഒന്നിലേറെ യോഗങ്ങള്‍ നടത്തും. പോലീസ്, ഫയര്‍, ആരോഗ്യം, വൈദ്യുതി, പിആര്‍ഡി, പൊതുമരാമത്ത് വകുപ്പുതല യോഗവും ചേരും.
National
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമല ദർശനത്തിനായി കേരളത്തിലെത്തുന്നു. ഓക്ടോബർ 22നാണ് രാഷ്ട്രപതി ശബരിമലയിലെത്തുന്നത്. ഒക്ടോബർ 24 വരെ രാഷ്ട്രപതി കേരളത്തിൽ തുടരും.
നേരത്തെ ഒക്ടോബർ 19, 20 തീയതികളിൽ ദർശന സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന സർക്കാർ രാഷ്ട്രപതി ഭവനെ അറിയിച്ചിരുന്നു. ഒക്ടോബർ 16നാണ് തുലാമാസ പൂജകൾക്കായി ശബരിമല നട തുറക്കുക.
രാഷ്ട്രപതിയുടെ സന്ദർശനത്തിനോടനുബന്ധിച്ച് ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. മേയിൽ രാഷ്ട്രപതി ശബരിമല സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് സന്ദർശനം മാറ്റിവയ്ക്കുകയായിരുന്നു.
Movies
മലയാള സിനിമയുടെ താരസംഘടനയായ അമ്മയിലേക്കുളള ഭരണസമിതി തെരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാനുളള നടപടികൾ ഇന്ന് മുതൽ തുടങ്ങും. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ, എക്സിക്യൂട്ടീവ് കമ്മിറ്റി എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് പേരെയും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 11 പേരെയും തെരഞ്ഞെടുക്കും. ഈ മാസം 24നാണ് പത്രിക സമർപ്പിക്കാനുളള അവസാന തീയതി. ജൂലൈ 31ന് അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.
കുഞ്ചാക്കോ ബോബൻ അടക്കമുള്ള താരങ്ങളുടെ പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഉയർന്നു കേൾക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇടവേള ബാബു തിരിച്ചെത്തണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.
എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നാല് സീറ്റുകൾ വനിതകൾക്കാണ്. പ്രസിഡന്റ് ഉൾപ്പെടെ മറ്റു സ്ഥാനങ്ങൾ എല്ലാം ജനറൽ സീറ്റുകളും ആണ്.
മറ്റു സംഘടനകളിൽ ഭാരവാഹിത്വം ഇല്ലാത്ത ആളുകൾക്കാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകുക. മാർച്ച് 31 വരെ സംഘടനയിൽ കുടിശ്ശിക ഇല്ലാത്ത ആജീവനാന്ത അംഗങ്ങൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാം. ഇന്ന് രാവിലെ 10 മണി മുതൽ വൈകിട്ട് നാലുമണിവരെ പത്രിക സമർപ്പിക്കാം.