തിരുവനന്തപുരം: സംസ്ഥാനത്തെ പഞ്ചായത്തുകളിലെ അധ്യക്ഷ തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ പലയിടത്തും അട്ടിമറിയും അപ്രതീക്ഷിത കൂട്ടുകെട്ടുകളും. തൃശൂർ മറ്റത്തൂരിൽ ആകെയുള്ള എട്ട് കോൺഗ്രസ് അംഗങ്ങൾ പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയെ പിന്തുണച്ചു. സ്വതന്ത്രയായി വിജയിച്ച ടെസി ജോസ് കല്ലറക്കൽ പ്രസിഡന്റാകും.
പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തിൽ എസ്ഡിപിഐ പിന്തുണയിൽ യുഡിഎഫ് വിജയിച്ചു. എന്നാൽ, എസ്ഡിപിഐ പിന്തുണ നിരസിച്ച യുഡിഎഫ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. കോട്ടയം കുമരകം പഞ്ചായത്തിൽ ബിജെപി യുഡിഎഫ് കൂട്ടുകെട്ടിനാണ് ഭരണം.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച യുഡിഎഫ് സ്വതന്ത്രൻ എ.പി. ഗോപിക്ക് യുഡിഎഫും ബിജെപിയും വോട്ട് ചെയ്തു. ഇതോടെ എൽഡിഎഫിനും യുഡിഎഫിനും എട്ട് വീതം വോട്ടുകള്‍ ലഭിച്ചു. തുടർന്ന് വോട്ടെടുപ്പിലൂടെ യുഡിഎഫ്- ബിജെപി സഖ്യം അധികാരം പിടിച്ചു.
പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ ബിജെപിയെ പുറത്താക്കി യുഡിഎഫ്-എൽഡിഎഫ് കൂട്ടുകെട്ട്. സ്വതന്ത്ര സ്ഥാനാർഥി സുരേഷ് കുഴിവേലിക്കായി എൽഡിഎഫും യുഡിഎഫും ഒന്നിച്ചു. ഇതോടെ ആറ് സീറ്റ് നേടിയ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ബിജെപി പുറത്തായി.
പാലക്കാട് പെരിങ്ങോട്ടുകുറിശി പഞ്ചായത്ത് ഭരണം 60 വർഷത്തിന് ശേഷം കോണ്‍ഗ്രസിന് നഷടമായി. സിപിഎം വിമതയുടെ പിന്തുണയോടെ സിപിഎമ്മും ഐഡിഎഫ് സംഖ്യവും അധികാരം പിടിച്ചു.
കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ പഞ്ചായത്ത് മുണ്ടേരി 40 വർഷത്തിന് ശേഷം യുഡിഎഫ് ഭരണം പിടിച്ചു. എൽഡിഎഫിന്റെ ഒരു വോട്ട് അസാധുവായതോടെയാണ് യുഡിഎഫ് ഭരണം പിടിച്ചത്. യുഡിഎഫിന്റെ സി.കെ. റസീന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
എറണാകുളം പുത്തൻകുരിശ് പഞ്ചായത്തിൽ ട്വന്റി 20 പിന്തുണയോടെ 10 വർഷത്തിന് ശേഷം യുഡിഎഫ് ഭരണം പിടിച്ചു. ഇടതു മുന്നണിക്ക് എട്ട് സീറ്റും യുഡിഎഫിന് ഏഴ് സീറ്റുമായിരുന്നു ഉണ്ടായിരുന്നത്. രണ്ട് ട്വന്റി 20 അംഗങ്ങൾ യുഡിഎഫിനെ പിന്തുണച്ചതോടെയാണ് പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിലെത്തിയത്. യുഡിഎഫിലെ റെജി തോമസാണ് പ്രസിഡന്റ്.
പത്ത് വർഷമായി ബിജെപി ഭരിച്ചിരുന്ന തൃശൂരിലെ അവിണിശേരി പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചു. നറുക്കെടുപ്പിലൂടെയാണ് വിജയം. കോണ്‍ഗ്രസിലെ റോസിലി ജോയ് പ്രസിഡന്റാകും.
Tags : panchayath president election kerala ldf udf bjp