Sports
2025 വർഷം ഇന്ന് വിടപറയും. നാളെ പുതുവർഷം പിറക്കുന്പോൾ ഇന്ത്യൻ കായിക ലോകത്തിന് മികവ് സമ്മാനിച്ച ഒരു വർഷം അവസാനിച്ച് പ്രതീക്ഷയുടെ വർഷം പിറക്കും. ലോക കായിക രംഗത്ത് വിജയങ്ങളുടെ പെരുമ തെളിയിച്ച കാലമായിരുന്നു ഇന്ത്യക്ക് 2025. വനിതാ ക്രിക്കറ്റിലെ ലോക കിരീടത്തിനായുള്ള രാജ്യത്തിന്റെ കാത്തിരിപ്പ് അവസാനിച്ച വർഷം. ചെസിൽ ദിവ്യ ദേശ്മുഖും അത്ലറ്റിക്സിൽ നീരജ് ചോപ്രയും പാരാ ആർച്ചറിയിൽ ശീതൾ ദേവിയുമെല്ലാം രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തി.
2025 @ തുടക്കം
ജനുവരിയിൽ മലേഷ്യയിൽ നടന്ന അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പിൽ ജേതാക്കളായാണ് ഇന്ത്യ 2025 കായികരംഗത്തെ വിജയക്കുതിപ്പിന് തുടക്കമിട്ടത്. ഇന്ത്യ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത് ഒന്‍പത് വിക്കറ്റിന്. അണ്ടർ 19 വനിതാ ലോകകപ്പിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം കിരീടനേട്ടം.
ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിലെ മലയാളിത്തിളക്കമായി വയനാട് കൽപറ്റ സ്വദേശിനി വി.ജെ. ജോഷിത.
വനിതകളുടെ പോരാട്ട വീര്യം
രണ്ട് തവണ കൈവിട്ടുപോയ വനിതാ ഏകദിന ലോകകപ്പ് കിരീടമെന്ന ഇന്ത്യൻ ടീമിന്റെ കാത്തിരിപ്പിനു വിരാമം സംഭവിച്ചു. ചരിത്രമെഴുതി ഹർമൻപ്രീത് കൗറും സംഘവും ലോകകപ്പുയർത്തി. ദക്ഷിണാഫ്രിക്കയെ 52 റണ്‍സിനു തോൽപിച്ച് ടീം ഇന്ത്യ ട്രോഫിയിൽ മുത്തമിട്ടു. വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ ട്രോഫി. തോറ്റും ജയിച്ചും പോരാടിയാണ് ഇന്ത്യ ഫൈനലിലേക്ക് കുതിച്ചെത്തിയത്. ഫൈനലിൽ ഷെഫാലി വർമയായിരുന്നു താരം.
ഇന്ത്യ ചാന്പ്യൻ
ഐസിസി ഏകദിന ക്രിക്കറ്റ് കിരീടത്തിനായുള്ള 12 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യൻ പുരുഷ ടീം ചാന്പ്യൻസ് ട്രോഫി ജേതാക്കളായി. ദുബായിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ നാല് വിക്കറ്റിനു തോൽപ്പിച്ചു. ചാന്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മൂന്നാം കിരീടം.
ഏഷ്യൻ രാജാവ്
വിവാദങ്ങൾ നിറഞ്ഞ ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് കിരീടം. സെപ്റ്റംബറിൽ ദുബായിൽ നടന്ന ടൂർണമെന്റ് ഫൈനലിൽ പാക്കിസ്ഥാനെതിരേ അഞ്ച് വിക്കറ്റ് ജയം. ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ പുരുഷ ടീമിന്റെ ഒന്‍പതാം കിരീടം.
ചരിത്രത്തിലാദ്യം
രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഫൈനൽ കളിച്ച് കേരളം. ഫെബ്രുവരിയിൽ നാഗ്പുരിൽ നടന്ന ഫൈനൽ സമനിലയിൽ അവസാനിച്ചപ്പോൾ ഒന്നാം ഇന്നിങ്സ് ലീഡിന്റെ ബലത്തിൽ വിദർഭ ചാന്പ്യൻമാരായി.
ആർസിബി കപ്പുയർത്തി
18 വർഷത്തെ ഐപിഎൽ കിരീടത്തിനുള്ള കാത്തിരിപ്പിന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും വിരാട് കോഹ്ലിയും അവസാനമിട്ടു. ആവേശ ഫൈനലിൽ പഞ്ചാബ് കിംഗ്സിനെ വീഴ്ത്തിയാണ് ആർസിബി കപ്പുയർത്തിയത്.
ചരിത്രം എയ്ത് ശീതൾ
ലോക പാരാ ആർച്ചറിയിൽ ഇന്ത്യയുടെ ആദ്യ വനിതാ ലോക ചാന്പ്യനായി ജമ്മു കശ്മീർ സ്വദേശിനി ശീതൾ ദേവി. സെപ്റ്റംബറിൽ കൊറിയയിൽ നടന്ന ചാന്പ്യൻഷിപ്പിൽ വ്യക്തിഗത കോംപൗണ്ട് ആർച്ചറിയിലാണ് ഇരു കൈകളും ഇല്ലാതെ ഞാണ് വലിക്കുന്ന പതിനെട്ടുകാരി ശീതൾ ജേതാവായത്.
ദിവ്യം ചെസ്
വനിതാ ചെസിൽ ഇന്ത്യക്ക് പുതിയ ലോക ചാന്പ്യനെ കിട്ടിയ വർഷമാണ് 2025. വനിതാ ലോകകപ്പിൽ സഹതാരം കൊനേരു ഹംപിയെ തോൽപിച്ചാണ് ദിവ്യയുടെ ചരിത്രനേട്ടം. ലോകകപ്പ് ജേതാവുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കിയ പത്തൊൻപതുകാരി ഗ്രാൻഡ് മാസ്റ്റർ പദവിയും സ്വന്തമാക്കി.
ലക്ഷ്യം നേടി
ബാഡ്മിന്റനിൽ കിരീട വരൾച്ച നേരിട്ട വർഷം ഇന്ത്യക്ക് ആശ്വാസമായത് ലക്ഷ്യ സെന്നിന്റെ വിജയം. ഓസ്ട്രേലിയൻ ഓപ്പണ്‍ സൂപ്പർ 500 ബാഡ്മിന്റനിൽ ജേതാവായ ഇരുപത്തിനാലുകാരൻ ലക്ഷ്യ ഫോമിലേക്ക് തിരിച്ചെത്തി. ഓഗസ്റ്റിൽ നടന്ന ലോക ചാംപ്യൻഷിപ്പിൽ സാത്വിക് സായ്രാജ്- ചിരാഗ് ഷെട്ടി ഡബിൾ സഖ്യം വെങ്കലം നേടി.
ഹോക്കി കിരീടം
എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഏഷ്യാ കപ്പ് പുരുഷ ഹോക്കി കിരീടം തിരിച്ചുപിടിച്ച് ഇന്ത്യൻ പുരുഷ ടീം. ഫൈനലിൽ നിലവിലെ ചാന്പ്യന്മാരായ ദക്ഷിണ കൊറിയയെ 4-1ന് തോൽപ്പിച്ചു. വനിതാ ഏഷ്യാ കപ്പ് ഹോക്കിയിൽ ഇന്ത്യ റണ്ണറപ്പായി.
നീരജ് @ 90
ജാവലിൻ ത്രോയിലെ സ്വപ്നദൂരമായ 90 മീറ്റർ ഇന്ത്യൻ താരം നീരജ് ചോപ്ര പിന്നിട്ട വർഷം കൂടിയാണ് മറയുന്നത്. മേയിൽ ദോഹ ഡയമണ്ട് ലീഗ് മീറ്റിൽ 90.23 മീറ്റർ ദൂരത്തിൽ ജാവലിൻ പായിച്ച നീരജ് കരിയറിലെ നിർണായക നേട്ടം സ്വന്തമാക്കി.
ഓഗസ്റ്റിൽ ഡയമണ്ട് ലീഗ് ഫൈനൽസിൽ നീരജ് വെള്ളിയും നേടി. ബംഗളൂരുവിൽ സ്വന്തം പേരിൽ നീരജ് ചോപ്ര ക്ലാസിക് മത്സരം നടത്തി. പ്രമുഖ താരങ്ങൾ പങ്കെടുത്ത മത്സരത്തിൽ നീരജ് ചോപ്ര സ്വർണം നേടി.
ഇന്ത്യന്‍ ഫുട്ബോള്‍ താഴേക്ക്!
തിരിച്ചടികളിലൂടെ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം സമീപകാലത്തെ ഏറ്റവും മോശം റാങ്കിംഗിലേക്ക് വീണപ്പോൾ വനിതകൾക്ക് അഭിമാന നിമിഷം. തായ്ലന്‍ഡ്്, ഇറാക്ക്, മംഗോളിയ തുടങ്ങിയവരെ തോൽപ്പിച്ച് എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യത നേടി.
ചരിത്രം കുറിച്ച് മാളവിക
26 വർഷങ്ങൾക്കു ശേഷം ഇന്ത്യൻ ഫുട്ബോൾ ടീമിനായി ബൂട്ടണിഞ്ഞ മലയാളി പെണ്‍കുട്ടിയെന്ന നേട്ടം കാസർകോട് നീലേശ്വരം ബങ്കളം സ്വദേശി പി. മാളവികയ്ക്ക് സ്വന്തമായത് ഈ വർഷം.
ഡെംബലെ വർഷം
ഫ്രഞ്ച് താരം ഉസ്മാന് ഡെംബലെ ബാലണ്‍ദ്യോറും ഫിഫ ദ ബെസ്റ്റും നേടിയെങ്കിലും അർജന്റീനക്കാരൻ ലയണൽ മെസിയും പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും തന്നെയാണ് ആഗോള ഫുട്ബോളിനെ ഭരിച്ചത്.
മെസി ഇന്ത്യയില്‍
ലയണല്‍ മെസി കേരളത്തിലെത്തിയില്ലെങ്കിലും ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകരുടെ മനംനിറച്ച് രാജ്യത്ത് സന്ദര്‍ശനം നടത്തിയ വര്‍ഷം കൂടിയാണിത്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ എത്തി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്തെണ്ടുല്ക്കറടക്കമുള്ള താരങ്ങള്‍ക്കൊപ്പം ഒന്നിച്ച് കാണാനും ആരാധകര്‍ക്ക് അവസരം ലഭിച്ചു.
Sports
കല്‍പ്പറ്റ: ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടക്കുന്ന 69-ാമത് ദേശീയ സ്കൂള്‍ ഗെയിംസില്‍ ജൂണിയര്‍ പെണ്‍കുട്ടികളുടെ ഫുട്ബോളില്‍ കേരളം ഫൈനലില്‍. ഞായറാഴ്ച നടന്ന മത്സരത്തില്‍ മേഘാലയയെ എതിരില്ലാതെ നാല് ഗോളിന് പരാജയപ്പെടുത്തിയാണ് കേരളം കലാശക്കളിക്ക് അര്‍ഹത നേടിയത്.
പ്രാഥമിക റൗണ്ടില്‍ തെലുങ്കാന(5-0), തിപുര(3-0), ഡല്‍ഹി(2-0) ടീമുകളെ തോല്‍പ്പിച്ച കേരളം ഗുജറാത്തിനോട്(2-0)തോറ്റിരുന്നു. പ്രീ ക്വാര്‍ട്ടറില്‍ മിസോറാം കളിക്ക് എത്താത്തതിനാല്‍ കേരളത്തിന് വാക്ക് ഓവര്‍ ലഭിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹരിയാനയെയാണ്(2-0) കേരളം കീഴടക്കിയത്. കല്‍പ്പറ്റ സ്വദേശി സെറ മേരി തോമസാണ് കേരള ടീം ക്യാപ്റ്റന്‍.
Sports
മൗണ്ട് മാംഗനൂയി: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ന്യൂസിലൻഡ് കൂറ്റൻ സ്കോറിലേക്ക്. ഒന്നാം ദിനം കളിയവസാനിപ്പിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 334 റൺസെന്ന നിലയിലാണ് കിവീസ്.
തകർപ്പൻ സെഞ്ചുറികളുമായി കളംനിറഞ്ഞ ഡെവൺ കോൺവേയുടെയും (178) നായകൻ ടോം ലാഥമിന്റെയും (137) ഇന്നിംഗ്സ് കരുത്തിലാണ് കിവീസ് മികച്ച സ്കോറിലെത്തിയത്. നിലവിൽ ഇരട്ടസെഞ്ചുറിയിലേക്ക് കുതിക്കുന്ന കോൺവേയ്ക്കൊപ്പം ഒമ്പതു റൺസുമായി ജേക്കബ് ഡഫിയാണ് ക്രീസിൽ.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലൻഡിനു വേണ്ടി ഓപ്പണർമാർ സ്വപ്നതുല്യമായ തുടക്കമാണ് നല്‍കിയത്. ഇരുവരും ചേർന്ന് ആദ്യവിക്കറ്റിൽ 323 റൺസാണ് അടിച്ചുകൂട്ടിയത്.
279 പന്തിൽ 25 ബൗണ്ടറികൾ ഉൾപ്പെടുന്നതാണ് കോൺവേയുടെ ഇന്നിംഗ്സ്. അതേസമയം, 246 പന്തിൽ 15 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെടെ 137 റൺസെടുത്ത ലാഥമിനെ കെമർ റോച്ച് ആണ് പുറത്താക്കിയത്.
Sports
ജയ്പുർ: അഞ്ചാമത് ഖേലോ ഇന്ത്യ അന്തർ സർവകലാശാല കായിക മേളയിൽ ബാസ്കറ്റ്ബോൾ സ്വർണം കോട്ടയം എംജി സർവകലാശാലയ്ക്ക്. വനിതാ വിഭാഗത്തിലാണ് എംജി സർവകലാശാലയുടെ സുവർണ നേട്ടം.
ആവേശകരമായ ഫൈനലിൽ ചെന്നൈ എസ്ആർഎം സർവകലാശാലയെയാണ് കോട്ടയം എംജി കീഴടക്കിയത്. 60 പോയിന്റിന് എതിരേ 74 ബാസ്കറ്റ് നടത്തിയായിരുന്നു കോട്ടയം എംജി ഫൈനലിൽ വെന്നിക്കൊടി പാറിച്ചത്.
എംജിക്കു വേണ്ടി അക്ഷയ ഫിലിപ്പ് 17 പോയിന്റുമായി ടോപ് സ്കോറർ ആയി. ഐറിൻ എൽസ ജോൺ 14 ഉം എസ്.എസ്. കൃഷ്ണപ്രിയ 13 ഉം എ. അജിന 12 ഉം റീമ റൊണാൾഡ് , ആതിര ദാസ് എന്നിവർ ഒമ്പത് പോയിന്റ് വീതവും സ്വന്തമാക്കി. എസ്ആർഎം ചെന്നൈയ്ക്കു വേണ്ടി സോന റെസലിൻ 14 ഉം എം. സംഗിത്രവും 14 പോയിന്റ് വീതം നേടി.
സി.വി. സണ്ണി പരിശീലിപ്പിച്ച ടീമിൽ , സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ കോച്ച് ജോബിൻ ആയിരുന്നു സഹ പരിശീലകൻ. മാനേജർ സുമ ജോസഫ്. സാന്ദ്ര ഫ്രൻസിസ് ആണ് ടീം ക്യാപ്റ്റൻ.
Sports
ചരിത്രം കുറിച്ച് ഇന്ത്യ ഫിഫ ലോകകപ്പ് ഫുട്ബോളിന്; ഈ വാര്‍ത്ത കേള്‍ക്കാനും വായിക്കാനും ഇനിയും എത്രകാലം..? ബ്രസീല്‍, അര്‍ജന്റീന, ഫ്രാന്‍സ്, സ്പെയിന് ടീമുകള്‍ക്കെല്ലാമായി ഹൃദയം നല്കിയ 70, 80, 90 കിഡ്സുകള്‍ക്ക് ഇന്ത്യ ഫിഫ ലോകകപ്പ് കളിക്കുന്നതു കാണാനുള്ള ഭാഗ്യം ഉണ്ടായേക്കില്ല. അല്ലെങ്കില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കണം, ആതിഥേയരെന്ന നിലയില്‍ ഒരു ഫ്രീ ടിക്കറ്റ്..!
വെറും 1.56 ലക്ഷം ജനസംഖ്യ മാത്രമുള്ള കരീബിയന്‍ രാജ്യം കുറസാവോയും 5.25 ലക്ഷം ജനസംഖ്യയുള്ള ആഫ്രിക്കന്‍ രാജ്യം കേപ് വെര്‍ഡെയും 2026 ഫിഫ ലോകകപ്പിനു യോഗ്യത സ്വന്തമാക്കി. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഫിഫ ലോകകപ്പിനെത്തുന്ന ഏറ്റവും ചെറിയ രാജ്യമെന്ന ചരിത്രം കുറിച്ചാണ് കുറസാവോയുടെ വരവ്. കേപ് വെര്‍ഡെ ഏറ്റവും ചെറിയ മൂന്നാമനും. 2018 ലോകകപ്പ് കളിച്ച ഐസ് ലന്‍ഡാണ് ഈ പട്ടികയിലെ രണ്ടാം സ്ഥാനക്കാര്‍.
'ചെലരോടെ ശരിയാകും ചെലരോടെ ശരിയാകില്ല, ഇന്ത്യയുടെ ശരിയായില്ല' എന്നു പറഞ്ഞ് നമുക്ക് ആശ്വസിക്കാം... കാരണം, 1950 ഫിഫ ലോകകപ്പ് യോഗ്യത ലഭിച്ചിട്ടും അതുവേണ്ടെന്നുവച്ച ചരിത്രമാണ് ഇന്ത്യക്കുള്ളത്.
സമീപ ചരിത്രം
2026 ഫിഫ ലോകകപ്പ് ഏഷ്യന്‍ യോഗ്യതയുടെ മൂന്നാം റൗണ്ടിലാണ് ഇന്ത്യ പുറത്തായത്. പിന്നാലെ എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടിലും പുറത്ത്. ഇന്ത്യന്‍ ഫുട്ബോളിന്റെ ഭാവിയും ശോഭനമല്ലെന്നു തെളിയിച്ച് അണ്ടര്‍ 17, അണ്ടര്‍ 20 ടീമുകള്‍ ഏഷ്യ കപ്പ് യോഗ്യതയും സ്വന്തമാക്കിയില്ല.
ഇതിനിടെ 2025-26 ഇന്ത്യന്‍ സൂപ്പര്‍ ലീഗ്, ഐ ലീഗ് ഫുട്ബോള്‍ സീസണ് മേലാളന്മാരുടെ കൈയിലിരിപ്പുകാരണം ഇതുവരെ ആരംഭിച്ചിട്ടില്ല. അതായത് രാജ്യത്ത് താഴേത്തട്ടില്‍ മാത്രമേ നിലവില്‍ ഫുട്ബോള്‍ ഉള്ളൂ. കേരളത്തില്‍ കേരള സൂപ്പര്‍ ലീഗ് നടക്കുന്നുണ്ടന്നതാണ് ഏക ആശ്വാസം. കോല്‍ക്കത്തയിലും ഗോവയിലും ആഭ്യന്തര ഫുട്ബോളുകള്‍ക്കും പന്തുരുണ്ടു. ഇന്ത്യയുടെ ഫുട്ബോള്‍ ഭാവിക്കു ശുഭസൂചനയല്ല ഇതെല്ലാം നല്‍കുന്നത്.
National
ന്യൂഡൽഹി: ടി20 ക്രിക്കറ്റ് ലീഗായ ഐപിഎൽ 19-ാം സീസണിനായുള്ള കളിക്കാരുടെ ലേലം ഡിസംബർ പകുതിയോടെ അബുദാബിയിൽ നടക്കുമെന്ന് റിപ്പോർട്ട്. ലേല വേദിയായി അബുദാബിയെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ബിസിസിഐ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോട് പറഞ്ഞു. വിദേശത്ത് ഐപിഎൽ ലേലം നടക്കുന്നത് ഇത് തുടർച്ചയായ മൂന്നാം തവണയാണ്.
മുമ്പ് 2023ൽ ദുബായിലും 2024ൽ ജിദ്ദയിലും ലേലം നടന്നിരുന്നു. ലേല വേദിയായി അബുദാബിയെ തീരുമാനിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ വർഷം സൗദി അറേബ്യയിൽ ഒരു മെഗാ ലേലം നടന്നതിനാൽ ഇത് ഒരു മിനി ലേലമായിരിക്കും.
ഇന്ത്യയിൽ ലേലം നടത്തുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു. എന്നിരുന്നാലും വിദേശ സപ്പോർട്ട് സ്റ്റാഫിന് കൂടുതൽ സൗകര്യപ്രദമായതിനാൽ അബുദാബി തെരഞ്ഞെടുക്കുകയായിരുന്നു. അതിനാൽ വിദേശത്ത് ഐപിഎൽ ലേലം നടത്തുന്ന രീതി തൽക്കാലം തുടരാനാണ് സാധ്യത.
District News
പുൽപ്പള്ളി ആർച്ചറി അക്കാദമി സ്റ്റേഡിയത്തിന് തറക്കല്ലിട്ടു
പുൽപ്പള്ളി: കായിക വകുപ്പിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കായിക നിലവാരം ഉയർത്താൻ താരങ്ങൾക്ക് ആധുനിക സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും മന്ത്രി വി. അബ്ദുറഹിമാൻ. പുൽപ്പള്ളി ആർച്ചറി അക്കാദമി സ്റ്റേഡിയത്തിന് തറക്കല്ലിട്ട ശേഷം പ്രസംഗിക്കുകയായിരുന്നു മന്ത്രി. കായിക വകുപ്പിന്റെയും മറ്റ് വിവിധ വകുപ്പുകളുടെയും ഫണ്ട് ഉപയോഗിച്ച് സർക്കാർ 3400 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കിയതായും അദ്ദേഹം പറഞ്ഞു.
ഗ്രാമീണ മേഖലകളിലെ കളിക്കളങ്ങൾ, ആധുനിക സൗകര്യങ്ങളോടുകൂടിയ സ്റ്റേഡിയങ്ങൾ, സിന്തറ്റിക് ട്രാക്കുകൾ, സ്വിമ്മിംഗ് പൂൾ, സ്പോർട്സ് ടൂറിസം പദ്ധതികൾ, ഫിറ്റ്നസ് സെന്ററുകൾ, സ്പോർട്സ് മെഡിസിൻ സെന്ററുകൾ, സ്പോർട്സ് സയൻസ് സെന്ററുകൾ, ആർച്ചറി അക്കാദമി എന്നിങ്ങനെ നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.
ജില്ലയുടെ കായിക സ്വപ്നത്തിന് കരുത്ത് പകരുന്ന പുൽപ്പള്ളി ആർച്ചറി അക്കാദമി അഞ്ച് കോടി രൂപ ചെലവഴിച്ചാണ് പൂർത്തികരിക്കുക. പുൽപ്പള്ളി ടൗണിനോട് ചേർന്ന എട്ട് ഏക്കറിൽ സ്റ്റേഡിയം, പരിശീലന കേന്ദ്രം, ശുചിമുറി ബ്ലോക്ക് തുടങ്ങിയവ നിർമിക്കും. ഗ്രൗണ്ട് ഡെവലപ്മെന്റ്, ആർച്ചറി കോന്പറ്റീഷൻ ഏര്യ, റീട്ടൈനിംഗ് വാൾ, ടോയ്ലറ്റ് കം ചെയ്ഞ്ചിംഗ് റൂം, അനുബന്ധ ഇലക്ട്രിക്കൽ പ്രവൃത്തികൾ എന്നിവയാണ് നിർമാണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
പുൽപ്പള്ളി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി 80 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങി നൽകിയ എട്ടേക്കർ സ്ഥലത്ത് സംസ്ഥാന സർക്കാരിന്റെ 50 ലക്ഷം രൂപ ഉപയോഗിച്ച് ചുറ്റുമതിലും 60 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് ഓഫീസിനും താമസ സൗകര്യത്തിനുമായി ആറ് പ്രീഫാബുകളും നിർമിച്ചിട്ടുണ്ട്.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പുൽപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ, ജില്ല സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് കെ.എം. ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് കെ.പി. വിജയി,
സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ അംഗം എം. മധു, പുൽപ്പള്ളി ഗ്രാമപ്പഞ്ചായത്ത് അംഗം ജോഷി ചാരുവേലിൽ, സ്പോർട്സ് കേരള ഫൗണ്ടേഷൻ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ (സിവിൽ) പ്രബിൻ പ്രസാദ്, സ്പോർട്സ് കൗണ്‍സിൽ ഭരണസമിതി അംഗങ്ങളായ പി.കെ. അയൂബ്, ടി.വി. പീറ്റർ, ടി.കെ. ഹരി, കെ.ആർ. സജീവൻ, ജെറിൽ സെബാസ്റ്റ്യൻ, എം.ആർ. ജനകൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുത്തു.
Sports
മഡ്ഗാവ്: സൂപ്പർ കപ്പ് ഫുട്ബോളിൽ നിന്ന് പുറത്തായി കേരള ബ്ലാസ്റ്റേഴ്സ്. ഫാറ്റോർദയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന നിർണായക മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയോട് 0-1 ന് പരാജയപ്പെട്ടതോടെയാണ് ബ്ലാസ്റ്റേഴ്സ് ടൂർണമെന്റിൽ നിന്ന് പുറത്തായത്.
ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ പരാജയം. ഇതോടെ മുംബൈ സെമിയിലേക്ക് മുന്നേറി. ഇരുടീമുകൾക്കും ആറുപോയിന്റാണ്. എന്നാൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ ലഭിച്ച പോയിന്റ് കണക്കിലെടുത്താണ് മുംബൈയുടെ സെമിപ്രവേശം.
കളിയുടെ പകുതി സമയവും പത്തുപേരായി കളിച്ച ബ്ലാസ്റ്റേഴ്സ് മികച്ച പോരാട്ടം നടത്തിയെങ്കിലും, നിർഭാഗ്യവശാൽ അവസാന നിമിഷം വഴങ്ങിയ സെൽഫ് ഗോൾ സെമിഫൈനൽ സ്ഥാനം നിഷേധിച്ചു.
Leader Page
പിറവിക്കുശേഷം ഏഴു ദശകം പിന്നിട്ട കേരളത്തിന്റെ കായികരംഗത്തെക്കുറിച്ചു ചിന്തിക്കുന്പോൾ ഉയർച്ചയും താഴ്ചയും തിരിച്ചുവരവും നിഴലിക്കുന്ന ചിത്രങ്ങളാണ് തെളിയുന്നത്. ഒരുകാലത്ത് ഇന്ത്യയുടെ കായിക തലസ്ഥാനമായിരുന്നു കേരളം. എല്ലാ ഇനങ്ങളിലും രാജ്യാന്തര നിലവാരമുള്ള കായികപ്രതിഭകളെ നാം വളർത്തിയെടുത്തു.
ഐക്യകേരളം പിറന്നശേഷം വലിയ വളർച്ചയാണ് കേരളത്തിന്റെ കായികരംഗത്തിനുണ്ടായത്. വലിയൊരു താരനിരതന്നെ ഒളിമ്പിക്സിൽ പങ്കെടുത്തു. സൂപ്പർ ലീഗുകളിലൂടെ കളിയുടെ ആഗോളവത്കരണത്തിലും നാം പങ്കാളികളായി. മെസിയും റൊണാൾഡോയുമൊക്കെ നമ്മുടെ സ്വന്തം സഹോദരന്മാരായി.
എങ്കിലും കായികരംഗത്ത് നാം വളരുകയാണോ എന്ന ചോദ്യം എഴുപതു വർഷത്തിനുശേഷവും വളരെ പ്രസക്തമാണ്. സമീപകാലത്ത് തമിഴ്നാട്, ഹരിയാന, ഒഡീഷ പോലെ പല സംസ്ഥാനങ്ങളും നമ്മെ മറികടന്നു. അവർ കായികരംഗത്തിനു കൂടുതൽ പ്രാധാന്യം കൊടുക്കാൻ തുടങ്ങി. നമ്മളാകട്ടെ പാരമ്പര്യം പറഞ്ഞ് "ഉള്ളത് വച്ച് ഉള്ളതുപോലെ' എന്ന നയത്തിലൊതുങ്ങി. കാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾ നമ്മൾ അവഗണിച്ചുവെന്നു പറയേണ്ടിവരും.
എവിടെയാണു പിഴച്ചത്? പരിശീലനരീതികളെ ഒരു പരിധിയിൽക്കവിഞ്ഞു കുറ്റം പറയാൻ കഴിയില്ല. അടിസ്ഥാനസൗകര്യങ്ങളാണു പ്രശ്നം. കേരളത്തിൽ സുസജ്ജമായ എത്ര സിന്തറ്റിക് ട്രാക്കുകളുണ്ട് എന്നു നോക്കിയാൽത്തന്നെ ചിത്രം വ്യക്തമാകും. പേരിന് പത്തും പതിനഞ്ചും ട്രാക്കുകളുണ്ട്. എന്നാൽ, ഒരു മീറ്റ് നടത്താന്‍ പറ്റുന്നത് നാലോ അഞ്ചോ മാത്രം. മെസി വരുന്നു എന്നു നമ്മള് കുറേ പറഞ്ഞു. എന്നാല്‍ മെസിക്കു കളിക്കാന്‍ പറ്റിയ, രാജ്യാന്തര ടീമുകള്‍ക്കു കളിക്കാന്‍ പറ്റിയ ഫുട്ബോള്‍ സ്റ്റേഡിയം എവിടെ?
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കായികഖനിയാണ് കേരളം. ഇന്‍ഫ്രാസ്ട്രക്ചര്‍ അതിനനുസരിച്ച് മാറ്റിയാലേ പരിശീലന പദ്ധതികള്‍ വിജയിക്കൂ. അതുപോലെ നമുക്ക് നല്ലൊരു സ്പോര്‍ട്സ് സയന്‍സ് സെന്ററില്ല. തമ്മില്‍ ഭേദം തിരുവനന്തപുരം എല്‍എന്‍സിപിഇയിലെ ഒരു സെന്റര്‍ മാത്രമാണ്. നല്ലൊരു സ്പോര്‍ട്സ് റിസര്‍ച്ച് സെന്റര്‍ നമുക്കില്ല. സ്പോര്‍ട്സ് സര്‍വകലാശാലയുമില്ല. ഇപ്പോ കുട്ടികളുടെ കഴിവിനനുസരിച്ചാണു പ്രകടനം. ഉള്ള സൗകര്യങ്ങള്‍ ഉപയോഗിക്കുന്നു എന്നു മാത്രം.
ആരോഗ്യമാണ് ഈ മണിക്കൂറിലെ സുപ്രധാനമായ കാര്യം. നമ്മൾ അങ്ങേയറ്റം അവഗണിക്കുന്നതും പല രാജ്യങ്ങളും പരമപ്രാധാന്യം നല്‍കുന്നതുമായ കാര്യമാണ് കായിക സാക്ഷരത എന്നത്. എല്‍കെജി മുതല്‍ ഏഴാംക്ലാസ് വരെയുള്ള സമഗ്ര പദ്ധതിയാണത്. എങ്ങനെയാണോ ഭാഷയും മറ്റു വിഷയങ്ങളും പഠിക്കുന്നത് അതുപോലെ കുട്ടി ശരിയായ രീതിയില്‍ നടക്കാനും ഇരിക്കാനും ഓടാനും എറിയാനും പിടിക്കാനും പഠിക്കണം. അടിസ്ഥാനചലനങ്ങൾ വികസിപ്പിക്കണം. അതുപോലെ, കായിക സ്കില്‍ വളർത്തണം. എങ്ങനെയാണ് പന്ത് നിയന്ത്രിക്കേണ്ടത്, പാസ് ചെയ്യേണ്ടത്, ഡ്രിബിള്‍ ചെയ്യേണ്ടത്, ടെന്നീസ് റാക്കറ്റ് പിടിക്കേണ്ടത്, ക്രിക്കറ്റ് ബാറ്റ് എങ്ങനെ പിടിക്കണം, നടക്കുമ്പോള്‍ കൈകള്‍ എങ്ങനെ വീശണം, പാദങ്ങള്‍ എങ്ങനെയായായിരിക്കണം, ഇരിക്കുമ്പോള്‍ അപ്പര്‍ ബോഡി എങ്ങനെയായിരിക്കണം ഇതെല്ലാം കൃത്യമായി കുട്ടികളെ പഠിപ്പിക്കണം. അങ്ങനെ വളര്‍ന്നുവരുന്ന കുട്ടിക്ക് കായികരംഗം തെരഞ്ഞെടുക്കുമ്പോള്‍ മുന്നേറാൻ ബുദ്ധിമുട്ടുണ്ടാകില്ല. ദേശീയ അന്തര്‍ദേശീയ തലത്തിലെത്തിക്കാന്‍ പരിശീലകർക്കും എളുപ്പമാകും.
നമ്മുടെ രാജ്യത്ത് കായികസാക്ഷരത എന്ന ആശയമില്ല. കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലും അതു നടപ്പാക്കണം. ഇങ്ങനെ ഏഴാംക്ലാസ് വരെ പ്രാഥമിക കാര്യങ്ങള്‍ പഠിക്കുന്ന കുട്ടികള്‍ എട്ടാംക്ലാസ് മുതല്‍ മത്സരാധിഷ്ഠിത പരിശീലനത്തിലേക്കു പോകുന്നു. എല്ലാ കായിക ഇനങ്ങളുമായും പരിചയപ്പെടുന്നതുകൊണ്ട് പതിമൂന്നാം വയസ് മുതല്‍ അനുയോജ്യമായ ഇനം തെരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. പിന്നെ മുപ്പതു വയസു വരെ ശാസ്ത്രീയ രീതികളിലൂടെ പ്രകടനം മെച്ചപ്പെടുത്താനുമാകും. തെറ്റായ രീതിയില്‍ വന്നവരെ പതിനഞ്ചു വയസിനുശേഷം തിരുത്താന്‍ വലിയ ബുദ്ധിമുട്ടാണ്.
കായിക സാക്ഷരത നടപ്പാക്കുന്പോൾ വേണ്ടത്ര കായികാധ്യാപകര്‍ വേണം. ഇപ്പോൾ എൽപി സ്കൂളിലും പ്ലസ് ടുവിലും ഒരു കായികാധ്യാപകൻ പോലുമില്ല. യുപിയിലും ഹൈസ്കൂളിലും നാമമാത്രം. ഇക്കാര്യത്തിൽ സർക്കാരിന്റെ ബോധപൂർവമായ ഇടപെടൽ ആവശ്യമാണ്.
കായികവിദ്യാഭ്യാസത്തിനു മറ്റു വിഷയങ്ങള്‍ക്കു നല്കുന്നത്ര പ്രാധാന്യം നല്‍കണം. ആവശ്യമുള്ള പീരീഡുകള്‍, കളിസ്ഥലങ്ങള്‍ എന്നിവ ഉണ്ടാകണം. ഇതുവഴി മികച്ച കായികതാരങ്ങള്‍ മാത്രമല്ല, നൂറു ശതമാനം ആരോഗ്യമുള്ള തലമുറകൂടിയാണുണ്ടാകുന്നത്. എല്ലാം വേണം വേണം എന്നു നമ്മള് ഇടയ്ക്കിടെ പറയാറുണ്ട്. എന്നാല്‍ ഇച്ഛാശക്തിയോടെ നടപ്പാക്കാറില്ല. കായികവിദ്യാഭ്യാസ പദ്ധതി നടപ്പാക്കിയാല്‍ 2036ലെ ഒളിമ്പിക്സില്‍ പത്തിലധികം മെഡലുകള്‍ കേരളത്തില്‍നിന്നുതന്നെ ഉണ്ടാകും.
അതോടൊപ്പം അടിസ്ഥാനസൗകര്യങ്ങളിൽ വ്യക്തമായ ആസൂത്രണം വേണം. സ്പോര്‍ട്സ് സയന്‍സ് വികസിപ്പിക്കണം. "ട്രെയിന്‍ ദ ട്രെയിനര്‍' പ്രോഗ്രാം നടത്തണം. പരിശീലകര്‍ക്ക് ആധുനിക പരിശീലനരീതികളില്‍ റിഫ്രഷര്‍ കോഴ്സുകള്‍ നല്‍കണം. സ്പോര്‍ട്സ് ഹോസ്റ്റലുകളിലെ കുട്ടികള്‍ക്ക് ഇപ്പോൾ ഭക്ഷണത്തിന്റെ പണം പോലും കിട്ടുന്നില്ല. നല്ല പരിശീലനകേന്ദ്രങ്ങള്‍ക്ക് ആവശ്യമായ പണം കിട്ടുന്നില്ല. ഇതെല്ലാം മാറണം. സ്പോർട്സിനു ചെലവാക്കുന്ന പണം കരുത്തുറ്റ രാജ്യത്തിനുവേണ്ടിയാണെന്ന കാര്യം മറക്കരുത്.
District News
മലപ്പുറം: കേരളത്തിൽ നിന്നുള്ള താരങ്ങളെ ഒളിന്പിക്സിൽ പങ്കെടുപ്പിച്ച് സ്വർണം നേടുക എന്ന ലക്ഷ്യം നിറവേറ്റാനുള്ള പദ്ധതികളാണ് വിഷൻ 2031 ന്റെ ഭാഗമായി കായികവകുപ്പ് ആവിഷ്കരിച്ചുവരുന്നതെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ. കൂടുതൽ അന്തർദേശീയ മത്സരങ്ങളിൽ മലയാളികളായ കായികതാരങ്ങളെ പങ്കെടുപ്പിക്കും. "കേരളം വിഷൻ 2031' ന്റെ ഭാഗമായി മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിൽ ഒരു കായിക സന്പദ് വ്യവസ്ഥ രൂപപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി കായികവകുപ്പിൽ ആസൂത്രണത്തിനായി പ്രത്യേക വിഭാഗം രൂപീകരിച്ചു കഴിഞ്ഞു. ഓരോ പഞ്ചായത്തിലും കളിക്കളങ്ങളുണ്ടാക്കി വിദഗ്ധരായ പരിശീലകരെ നിയമിക്കും. പ്രൈമറി സ്കൂൾ തലത്തിൽ തന്നെ കായികതാരങ്ങളെ കണ്ടെത്തി കൃത്യമായ പരിശീലനം നൽകും. രാജ്യത്ത് ആദ്യമായി ഒരു കായിക നയം രൂപീകരിച്ചത് കേരളമാണെന്നും മന്ത്രി ഓർമിപ്പിച്ചു.
ജില്ലാ കളക്ടർ വി.ആർ. വിനോദ്, സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് യു. ഷറഫലി, എഡിഎം എൻ.എം. മെഹറലി, ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് പി. ഹൃഷികേശ് കുമാർ, വൈസ് പ്രസിഡന്റ് എം. നാരായണൻ, ജില്ലാ യൂത്ത് കോഓർഡിനേറ്റർ ശ്യാം പ്രസാദ്, വിവിധ അസോസിയേഷനുകളുടെ പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിന്റെ കായിക വികസനത്തിന് നിരവധി നിർദേശങ്ങൾ കായികതാരങ്ങളും അസോസിയേഷൻ പ്രതിനിധികളും മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു. വിഷൻ 2031 ന്റെ ഭാഗമായി കായിക വകുപ്പ് സംഘടിപ്പിക്കുന്ന കായിക സെമിനാർ നവംബർ മൂന്നിന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടക്കും.
District News
നെടുമങ്ങാട്: സര്‍ക്കാരിന്റെ ഇടപെടലുകളുടെ ഫലമായി കായിക മേഖലയിലെ താരങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചുവെന്ന് മന്ത്രി ജി.ആര്.അനില്‍. നെടുമങ്ങാട് പത്താംകല്ലില് ഒരു കോടി രൂപ ചെലവഴിച്ച് പുതുതായി ആരംഭിക്കുന്ന ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കായിക രംഗത്തേക്ക് കടന്നുവരുന്ന താരങ്ങള്‍ക്ക് ജോലി ഉൾപ്പെടെയുള്ള മികച്ച പ്രോത്സാഹനങ്ങളാണ് നമ്മുടെ സർക്കാർ നൽകുന്നത്. നിലവിലുള്ള സ്പോര്‍ട്സ് കൗണ്‍സിലുകളുടെ മാതൃകയില്‍ കൗണ്‍സിലുകള്‍ രൂപപ്പെടുത്തി കൂടുതല്‍ ചെറുപ്പക്കാരെ പങ്കാളികളാക്കാനാണ് സര്‍ക്കാര്‍ ശ്രമം.
പുതുതലമുറയെ ലഹരിക്ക് അടിമപ്പെടാതെ കളിക്കളങ്ങളിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യം കൂടി ഈ ഉദ്യമത്തിന് പിന്നിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നെടുമങ്ങാട് നഗരസഭയുടെ ഉടമസ്ഥതയിലുള്ള 65 സെന്റ് സ്ഥലത്താണ് ആധുനിക രീതിയില്‍ സ്റ്റേഡിയം ഒരുങ്ങുന്നത്. എല്ലാതരത്തിലുമുള്ള അടിസ്ഥാന സൗകര്യങ്ങളും സ്റ്റേഡിയത്തില്‍ ഉണ്ടാകും.
പത്താംകല്ലില് നടന്ന ചടങ്ങില്‍ നെടുമങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ സി.എസ്.ശ്രീജ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഷമീർ സ്വാഗതം പറഞ്ഞു. വൈസ് ചെയർമാർ എസ്. രവീന്ദ്രൻ,സ്റ്റാൻഡിങ് ചെയർമാൻമാരായ ബി.സതീശൻ, എസ്.സിന്ധു, വസന്തകുമാരി, കൗൺസിലർമാരായ രാജേന്ദ്രൻ, എം.എസ്.ബിനു, സിപിഎം ഏരിയ സെക്രട്ടറി കെ.പി.പ്രമോഷ് , എൽസി സെക്രട്ടറി ബി. നജീബ് സ്പോര്‍ട് കേരള ഫൗണ്ടേഷന് ചീഫ് എന്‍ജിനീയര്‍ പി.കെ.അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
NRI
ദുബായി: നിരവധി അന്താരാഷ്ട്ര കായികമത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങി ദുബായി. 17-ാമത് ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ്, 2027 പുരുഷ റഗ്ബി ലോകകപ്പ് ഫൈനല്‍ യോഗ്യതാ ടൂര്‍ണമെന്റ്, ദുബായി ബാസ്കറ്റ്ബോള്‍ മത്സരങ്ങള്‍,
ദുബായി പ്രീമിയര്‍ പാഡല്‍, ദുബായി റേസിംഗ് കാര്‍ണിവല്‍, ഡിപി വേള്‍ഡ് ടൂര്‍ ചാമ്പ്യന്‍ഷിപ്പ്, എമിറേറ്റ്സ് ദുബായി സെവന്‍സ്, ദുബായി ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്, ഹീറോ ദുബായി ഡെസേര്‍ട്ട് ക്ലാസിക് തുടങ്ങി നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങള്‍ക്കാണു ദുബായി വരും മാസങ്ങളില്‍ വേദിയാകുന്നത്.
District News
പാറശാല: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നടന്ന പത്താമത് ദേശീയ സീനിയര്‍ മിനി ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിനെ പ്രതിനിധീകരിച്ച് സായി കൃഷ്ണയിലെ കുട്ടികളും പങ്കെടുത്തിരുന്നു. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍നിന്നു ശ്രേയസും ശ്രീശാന്തുമാണ് പങ്കെടുത്തത്.
പുരുഷന്മാരുടെ സ്ട്രോക്ക് പ്ലേ വിഭാഗത്തില്‍ ശ്രേയസ് വെള്ളിമെഡല്‍ നേടിയപ്പോള്‍ ടീം സ്പീഡ് വിഭാഗത്തില്‍ ശ്രീശാന്ത് വെള്ളിയും വ്യക്തിഗത വിഭാഗത്തില്‍ വെങ്കലവും നേടി.
കേരള ടീമിന് ആകെ ഏഴു മെഡലുകളാണു ലഭിച്ചത്. മാനേജര്‍ മോഹനന് കുമാര്‍ അക്കാദമിക് ഡയറക്ടര്‍ രാധാകൃഷ്ണന്, പ്രിന്‍സിപ്പല്‍ രേണുക എന്നിവര്‍ വിജയികളെ അനുമോദിച്ചു.
District News
ചങ്ങനാശേരി: മാന്നാനം കെഇ സ്കൂളില്‍ നടന്ന സിഐഎസ് സിഇ സോണല്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചെത്തിപ്പുഴ ക്രിസ്തുജ്യോതി വിദ്യാനികേതന്‍ ഐസിഎസ്ഇ സ്കൂള്‍ വ്യത്യസ്ത വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടി.
അണ്ടര്‍ 17 ബോയ്സ് വിഭാഗത്തില്‍ എയ്ബന് ജോസഫ്, ജോണ്‍ പറമ്പത്ത് ചാക്കോ, എയ്ഡന്‍ ജോബിന് എന്നിവര്‍ യഥാക്രമം ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് മെഡലുകള്‍ കരസ്ഥമാക്കി.
അണ്ടര്‍ 14 ബോയ്സ് വിഭാഗത്തില്‍ ഗോവിന്ദ് എസ്. നായര്‍, അണ്ടര്‍ 17 ഗേള്‍സ് വിഭാഗത്തില്‍ ലിയ ട്രീസ ഡോമിനിക് എന്നിവരും ഗോള്‍ഡ് മെഡല്‍ നേടി. അണ്ടര്‍ 17 ബോയ്സ് ഡബിള്‍സില്‍ എയ്ബന് ജോസഫും ജോണ്‍ പറമ്പത്ത് ചാക്കോയും ഗോള്‍ഡ് നേടി.
വിജയികളെയും പരിശീലകന് എസ്. സിബിന് കുമാറിനെയും പ്രിന്‍സിപ്പല്‍ ഫിലിപ്പോസ് തുണ്ടുവാലിച്ചിറയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം അഭിനന്ദിച്ചു.