National
ഹൈദരാബാദ്: തെലുങ്കാനയിൽ തെരുവ് നായ്ക്കളെ കൂട്ടത്തോടെ വിഷം കുത്തിവച്ചു കൊന്നു. സംഭവത്തിൽ ഹനംകൊണ്ട, കാമറെഡ്ഡി ജില്ലകളിലെ ഏഴ് ഗ്രാമത്തലവന്മാർ ഉൾപ്പെടെ 15പേർക്കെതിരെ നിയമനടപടി ആരംഭിച്ചു.
കുറഞ്ഞത് കുറഞ്ഞത് 500 നായ്ക്കളെ കൊന്നതായാണ് വിവരം. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ സമയത്ത് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് തെരുവുനായ്ക്കളെ കൊന്നതെന്നാണ് സൂചന.
ഡിസംബര്‍ അവസാനത്തോടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍, തെരുവുനായ്ക്കളുടെയും കുരങ്ങുകളുടെയും ശല്യം ഇല്ലാതാക്കുമെന്നു സ്ഥാനാർഥികളായവര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇത് പാലിക്കാന്‍ വേണ്ടി നായ്ക്കളെ കൊലപ്പെടുത്തി ഗ്രാമങ്ങളിലെ പ്രാന്ത പ്രദേശങ്ങളില്‍ കുഴിച്ചിടുകയായിരുന്നു.
സംഭവം അറിഞ്ഞു സ്ഥലത്ത് എത്തിയ വെറ്ററിനറി വിദഗ്ധര്‍ ജഡങ്ങൾ തിരിച്ചെടുത്ത് പരിശോധന നടത്തി. മരണത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ സാമ്പിളുകള്‍ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് അയച്ചിട്ടുണ്ട്.
200 തെരുവുനായ്ക്കളെ കൊന്നെന്ന വിവരം ലഭിച്ചെന്ന് ആരോപിച്ചു മൃഗക്ഷേമ പ്രവര്ത്തകന് അടുലപുരം ഗൗതം മച്ചാറെഡ്ഡി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഭവാനിപേട്ട് ഗ്രാമത്തില്‍ താന്‍ അന്വേഷിച്ചപ്പോള്‍ തെരുവുനായ്ക്കളുടെ ശരീരങ്ങള്‍ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് അദ്ദേഹം പരാതിയില്‍ പറയുന്നു. ഈ പരാതിയിലാണ് പോലീസ് ഭാരതീയ ന്യായ സംഹിത പ്രകാരം പോലീസ് കേസെടുത്തത്.
.
National
ഹൈദരാബാദ്: തെലങ്കാനയുടെ മദ്യ വിൽപ്പന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിൽപ്പനയാണ് 2025 ഡിസംബറിൽ നടന്നത്. സംസ്ഥാന ഖജനാവിന് 5,102 കോടി രൂപ റിക്കാർഡ് വരുമാനം നേടാനായി.
വർഷാവസാന ഉത്സവ സീസണിലും തദ്ദേശ തെരഞ്ഞെടുപ്പുകളിലും പ്രതിഫലിച്ച അമിതമായ ഉപഭോഗമാണ് റിക്കാർഡ് വിൽപ്പനയിലേക്കെത്തിച്ചത്. 2025ലെ അവസാന ദിവസമായ ഡിസംബർ 31ന് മദ്യ വിൽപ്പന 352 കോടി രൂപയിലെത്തി. 30ന് രേഖപ്പെടുത്തിയ 375 കോടി രൂപയും ചേർന്ന് 48 മണിക്കൂറിനുള്ളിൽ സംസ്ഥാനം സമാഹരിച്ചത് 727 കോടിയിലധികം രൂപയാണ്.
അവധിക്കാല ആഘോഷങ്ങൾക്കൂടാതെ ഗ്രാമീണ തെലങ്കാനയിലുടനീളം നടന്ന തെരഞ്ഞെടുപ്പുകളാണ് മദ്യ ഉപഭോഗം വർധിപ്പിക്കാൻ പ്രധാന പങ്കുവഹിച്ചതെന്ന് എക്സൈസ് വകുപ്പ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. വാറങ്കൽ, നൽഗൊണ്ട, മഹ്ബൂബ്നഗർ തുടങ്ങിയ ജില്ലകൾ ഡിസംബറിലെ ആദ്യ മൂന്ന് ആഴ്ചകളിൽ ശരാശരിയേക്കാൾ ഉയർന്ന വിൽപ്പനയാണ് റിപ്പോർട്ട് ചെയ്തത്.
National
ഹൈദരാബാദ്: തെലുങ്കാനയിൽ സ്ത്രീധന തർക്കത്തെ തുടർന്ന് യുവതിയെ മർദിച്ചു കൊന്നു. വിക്രബാദ് ജില്ലയിലാണ് സംഭവം. 22കാരിയായ അനുഷ ആണ് മരിച്ചത്.
മർദനത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. എട്ട് മാസങ്ങൾക്ക് മുൻപായിരുന്നു പരമേഷ് കുമാറു(28)മായി അനുഷയുടെ വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. സ്ത്രീധനത്തിന്റെ പേരിൽ ഇരുവരും വഴക്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
രണ്ട് ദിവസങ്ങൾക്ക് മുൻപ് വഴക്കിനെ തുടർന്ന് അനുഷ മാതാപിതാക്കളുടെ അടുത്തേക്ക് പോയിരുന്നു. എന്നാൽ സമാധാന ചർച്ചയെ തുടർന്ന് അനുഷ, പരമേഷിനൊപ്പം മടങ്ങി. എന്നാൽ ഇരുവരും തമ്മിൽ വീണ്ടും വഴക്കുണ്ടായി.
പരമേഷ്, അനുഷയുടെ കഴുത്തിൽ പിടിച്ചു തള്ളുന്നതും കൈയിൽ പിടിച്ചു വലിക്കുന്നതും വീടിന്റെ വാതിൽ തുറക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. എന്നാൽ അനുഷ താക്കോൽ വലിച്ചെറിഞ്ഞു. ഇതിൽ പ്രകോപിതനായ പരമേഷ്, മുഖത്ത് അടിക്കുകയും വയറിൽ തൊഴിക്കുകയും ചെയ്തു. തുടർന്ന് സമീപത്തുണ്ടായിരുന്ന മര കഷണം ഉപയോഗിച്ച് അനുഷയുടെ തലയിൽ അടിച്ചു.
സംഭവം കണ്ട അയൽവാസിയായ സ്ത്രീ പരമേഷിനെ തടയാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. ഗുരുതര പരിക്കേറ്റ അനുഷയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചു.
സംഭവത്തിൽ അനുഷയുടെ സഹോദരൻ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം നടത്തിവരികയാണ്.
National
ഹൈദരാബാദ്: തെലുങ്കാനയിൽ കോൺഗ്രസിൽ ചേർന്ന അഞ്ചു ബിആർഎസ് എംഎൽഎമാരെ അയോഗ്യരാക്കണമെന്ന പരാതി സ്പീക്കർ ഗഡ്ഡം പ്രസാദ്കുമാർ തള്ളി. 10 ബിആർഎസ് എംഎൽഎമാരാണ് കോൺഗ്രസിൽ ചേർന്നത്.
തെല്ലം വെങ്കട്ട റാവു, ബന്ദ്ല കൃഷ്ണമോഹൻ റെഡ്ഢി, ഗുഡേം മപിപാൽ റെഡ്ഢി, ടി. പ്രകാശ് റെഡ്ഢി, അരേകാപുഡി ഗാന്ധി എന്നീ എംഎൽഎമാർക്കെതിരേയുള്ള പരാതിയാണ് സ്പീക്കർ തള്ളിയത്.
സ്പീക്കറുടെ തീരുമാനം ജനാധിപത്യത്തിലെ ക്രൂരമായ തമാശയാണെന്ന് ബിആർഎസ് വർക്കിംഗ് പ്രസിഡന്റ് കെ.ടി. രാമറാവു പ്രതികരിച്ചു. നിയമവഴി തേടുമെന്ന് അദ്ദേഹം പറഞ്ഞു.
ബിആർഎസിന്റെ പരാതിയിൽ, കൂറുമാറിയ പത്ത് എംഎൽഎമാർക്കും സ്പീക്കർ നോട്ടീസ് അയച്ചിരുന്നു. ഇവരിൽ ഒന്‍പതു പേർ മറുപടി നല്കി.
National
ഹൈദരാബാദ്: തെലുങ്കാനയിൽ കോൺഗ്രസ്-ബിആർഎസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ബിആർഎസ് പ്രവർത്തകൻ മരിച്ചു.
സൂര്യപേട്ട് ജില്ലയിലെ ലിംഗംപള്ളി ഗ്രാമത്തിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ സമാപനത്തോടനുബന്ധിച്ചായിരുന്നു സംഘർഷം.
തലയ്ക്കു പരിക്കേറ്റ അന്പത്തിയേഴുകാരനാണു കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മരുമകൾ മത്സരിക്കുന്നുണ്ട്.
National
ഹൈദരാബാദ്: തെലുങ്കാനയിൽ പ്രായപൂർത്തിയാക്കാത്ത പെൺകുട്ടിയെ നാലുപേർ ചേർന്ന് പീഡിപ്പിച്ചു. പ്രതികളിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്.
സെകന്തരാബാദിലാണ് സംഭവം. 13കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്. പെൺകുട്ടി തനിച്ചാണെന്ന് മനസിലാക്കിയ പ്രതികൾ കുട്ടിയെ ഒരു ലോഡ്ജിൽ എത്തിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.
പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ഡിസംബർ അഞ്ചിന് സംഗറെഡ്ഡി ജില്ലയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനിടെ പെൺകുട്ടി പോലീസിനെ ബന്ധപ്പെടുകയും പോലീസ് എത്തി കുട്ടിയെ രക്ഷിക്കുകയുമായിരുന്നു.
പ്രതികളിൽ രണ്ടുപേരെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ റിമാൻഡിൽ അയച്ചു. പ്രായപൂർത്തിയാകാത്ത രണ്ടു പ്രതികളെ ഒബ്സർവേഷൻ ഹോമിലേക്ക് അയച്ചതായി പോലീസ് പറഞ്ഞു.
National
ഹൈദരാബാദ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേരിൽ ഹൈദരാബാദിൽ റോഡ് വരുന്നു. ഹൈദരാബാദിലെ സാന്പത്തിക ജില്ലയായ നനാക്രാംഗുഡയിലെ യുഎസ് കോൺസുലേറ്റ് ജനറൽ ബിൽഡിംഗിനു സമീപമുള്ള റോഡാണ് ഡോണൾഡ് ട്രംപ് അവന്യൂ എന്നപേരിൽ ഇനി അറിയപ്പെടുക. ഇക്കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെയും ഡൽഹിയിലെ യുഎസ് എംബസിയെയും അറിയിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
നഗരപ്രാന്തത്തിലെ രാവിര്യാലയിലെ നെഹ്റു ഔട്ടർ റിംഗ് റോഡിനെയും നിർദിഷ്ട റേഡിയൽ റിംഗ് റോഡിനെയും ബന്ധിപ്പിച്ചുകൊണ്ട് നിർമിക്കുന്ന ഗ്രീൻ ഫീൽഡ് റോഡിന് അന്തരിച്ച വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയുടെ പേരിടാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ടാറ്റാ ഇന്റർചേഞ്ച് എന്നായിരിക്കും ഈ റോഡ് അറിയപ്പെടുക.
കൂടാതെ, ഗൂഗിൾ മാപ്സിന്റെയും ഗൂഗിൾ കോർപറേഷന്റെയും ആഗോള സ്വാധീനവും സംഭാവനയും അംഗീകരിച്ചുകൊണ്ട് ഹൈദരാബാദ് നഗരത്തിലെ ഒരു പ്രധാന ഭാഗത്തിന് ‘ഗൂഗിൾ സ്ട്രീറ്റ്’ എന്നു പേരിടും. അമേരിക്കയ്ക്കു പുറത്തുള്ള ഗൂഗിളിന്റെ ഏറ്റവും വലിയ കാമ്പസായി മാറാൻ പോകുന്ന ഹൈദരാബാദിലെ സാന്പത്തിക ജില്ലയിലെ വരാനിരിക്കുന്ന കാമ്പസിലൂടെയുള്ള റോഡിനും കന്പനിയുടെ പേര് നൽകും.
ആഗോള ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റിന്റെയും വിപ്രോയുടെയും പേരുകൾ നഗരത്തിലെ പ്രധാന രണ്ട് ജംഗ്ഷനുകൾക്ക് ഇടാനും സർക്കാർ ആലോചിക്കുന്നുണ്ട്. വിശിഷ്ട വ്യക്തികളെയും കമ്പനികളെയും ആദരിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി കൂടുതൽ റോഡുകൾ അവർക്കായി സമർപ്പിക്കുന്നതും സർക്കാരിന്റെ പരിഗണയിലാണ്.
Kerala
ഹൈദരാബാദ്: തെലുങ്കാനയിലെ വാറങ്കൽ ജില്ലയിൽ നഴ്സിംഗ് വിദ്യാർഥിനിയെ അജ്ഞാതർ രാസവസ്തു ഉപയോഗിച്ച് ആക്രമിച്ചു. കാസിപേട്ട് മണ്ഡൽ പ്രദേശത്ത് തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
സംഭവത്തിൽ പെൺകുട്ടിയുടെ ഇടതുകാലിനും അരക്കെട്ടിലും പൊള്ളലേറ്റു. എംജിഎം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് പെൺകുട്ടി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കുട്ടി ചികിത്സയിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഹനംകൊണ്ടയിലെ കോളജിൽനിന്നു മുത്തശിയെ കാണാൻ ഇരുചക്രവാഹനത്തിൽ പോകുമ്പോഴാണ് പെൺകുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. മുഖംമൂടി ധരിച്ച മൂന്ന് പേർ കുട്ടിയെ തടഞ്ഞ് നിർത്തിയതിനു ശേഷം വിഷാംശം കലർന്ന ദ്രാവകം എറിയുകയും കടന്നുകളയുകയായിരുന്നു.
സംഭവത്തിൽ അജ്ഞാതരായ അക്രമികൾക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ആക്രമണത്തിനു പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല. വ്യക്തിവൈരാഗ്യമാകാമെന്നാണ് സൂചന.
National
ഹൈദരാബാദ്: ബിഹാറിൽ തിരിച്ചടി നേരിട്ട കോൺഗ്രസിന് ഉപതെരഞ്ഞെടുപ്പിൽ നേട്ടം. തെലുങ്കാനയിലെ ജൂബിലി ഹിൽസ് ഉപതെരഞ്ഞെടുപ്പിൽ മൂന്ന് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ കോൺഗ്രസ് സ്ഥാനാർഥിയായ നവീൻ യാദവ് 2,995 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മുന്നേറുകയാണ്.
ബിആർഎസ് സ്ഥാനാർഥി സുനിതയെയും ബിജെപി സ്ഥാനാർഥി ലങ്കാല ദീപക് റെഡ്ഡിയെയുമാണ് നവീൻ പിന്തള്ളിയത്. 58 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
ബിആർഎസിന്റെ സിറ്റിംഗ് എംഎൽഎ മാഗന്തി ഗോപിനാഥിന്റെ മരണത്തെത്തുടർന്നാണ് ജൂബിലി ഹിൽസിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഗോപിനാഥിന്റെ ഭാര്യയാണ് സുനിത.
അതേസമയം, രാജസ്ഥാനിലെ അന്ത ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രമോദ് ജെയിൻ മുന്നിലാണ്. 5,049 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹത്തിനുള്ളത്. സ്വതന്ത്ര സ്ഥാനാർഥി നരേഷ് മീണയും ബിജെപി സ്ഥാനാർഥി മോർപാൽ സുമനുമാണ് പിന്നിൽ.
National
ഹൈദരാബാദ്: അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്ന് യുവാവ്. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ അമീൻപുർ പട്ടണത്തിലാണ് സംഭവം.
റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ യുവാവാണ് സഹകരണ ബാങ്കിലെ അസിസ്റ്റന്റ് മാനേജരായ ഭാര്യയെ കൊന്നത്. ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും പ്രകോപിതനായ യുവാവ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് ഭാര്യയെ അടിച്ചു കൊല്ലുകയായിരുന്നു.
അമീൻപൂർ പോലീസ് സ്റ്റേഷനിൽ കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
National
ഹൈദരാബാദ്: ഉറുമ്പുകളോടുള്ള ഭയത്തെ തുടർന്ന് യുവതി ജീവനൊടുക്കി. തെലുങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലാണ് സംഭവം. 25കാരിയായ യുവതിയാണ് മരിച്ചത്.
2022 ൽ വിവാഹിതയായ യുവതിക്ക് മൂന്ന് വയസുള്ള ഒരു മകളുണ്ട്. യുവതിയെ സാരി ഉപയോഗിച്ച് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. യുവതിക്ക് ചെറുപ്പകാലം മുതൽതന്നെ ഉറുമ്പുകളോട് ഭയമുണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
രാവിലെ ജോലിക്ക് പോയ ഭർത്താവ് വൈകുന്നേരം തിരിച്ചെത്തിയപ്പോൾ പ്രധാന വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. അയൽക്കാരുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ഭാര്യ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അമീൻപൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ഹൈദരാബാദ്: തെലുങ്കാനയിൽ ടിപ്പർ ലോറി ബസിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 17 പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു.
ഹൈദരാബാദ് -ബീജാപുർ ദേശീയപാതയിൽ രംഗറെഡ്ഡി ജില്ലയിലെ മിർസാഗുഡയിൽ രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. ബൈക്കിനെ മറികടന്നെത്തിയ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് ആന്ധ്ര ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ബസിന്റെ മുൻഭാഗം പൂര്‍ണമായി തകര്‍ന്നു. ടിപ്പര്‍ ലോറിയിൽ കല്ലുകളുണ്ടായിരുന്നു. ഇവ യാത്രക്കാരുടെ മേൽ പതിച്ചാണ് ദുരന്തം. മരിച്ചവരിൽ മൂന്ന് മാസം പ്രായമായ കുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരെ ശിവള്ള താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഉന്നത തല അന്വേഷണത്തിന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉത്തരവിട്ടു.
National
ഹൈദരാബാദ്: തെലുങ്കാനയിലെ ഖമ്മം ജില്ലയിൽ സിപിഎം നേതാവിനെ അക്രമികൾ കുത്തിക്കൊന്നു. സാമിനേനി രാമ റാവു (70) ആണു കൊല്ലപ്പെട്ടത്.
പടാർലപാഡ് ഗ്രാമത്തിലെ സ്വന്തം വീട്ടിൽവച്ചാണ് രാമ റാവുവിനെ കുത്തിക്കൊന്നത്. ഖമ്മം പോലീസ് കമ്മീഷണർ സുനിൽ ദത്ത് ഗ്രാമത്തിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തി.
National
ഹൈദരാബാദ്: തെലുങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ 10 പേര് മരിച്ചു. 26 പേർക്ക് പരിക്കേറ്റു. ഇന്നു രാവിലെ പസമൈലാരം വ്യവസായികമേഖലയിലെ സിഗാച്ചി കെമിക്കല്‍ ഫാക്ടറിയിലാണ് അപകടമുണ്ടായത്. ഫാക്ടറിയിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
പൊട്ടിത്തെറിക്ക് പിന്നാലെ ഫാക്ടറിയില്‍ വലിയതോതില്‍ തീപടര്‍ന്നു. ആറുപേര്‍ സംഭവസ്ഥലത്തുവെച്ചും ബാക്കിയുള്ളവര്‍ ആശുപത്രിയില്‍വെച്ചും മരിച്ചെന്നാണ് വിവരം. വിവിധയിടങ്ങളില്‍നിന്നുള്ള പതിനൊന്നോളം അഗ്നിരക്ഷാ യൂണിറ്റുകളും സംസ്ഥാന, ദേശീയ ദുരന്തനിവാരണസേനയും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
അപകടത്തിൽ പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില അതീവ ഗുരുതരമാണ്.