Kerala
തൃശൂർ: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഹൈക്കോടതി മറുപടി പറഞ്ഞതോടുകൂടി പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങളും തകർന്നുതരിപ്പണമായെന്നു മന്ത്രി എം.ബി. രാജേഷ്. പാറപ്പുറത്ത് ചില്ലുപാത്രം വീണുടഞ്ഞ പോലെയാണ് പ്രതിപക്ഷമെന്നും സർക്കാരിനെതിരേ അവർക്ക് മറ്റൊന്നും പറയാനില്ലെന്നും മന്ത്രി പറഞ്ഞു.
ഒരു അവിശ്വാസംപോലും കൊണ്ടുവരാന്‍ പ്രതിപക്ഷത്തിനു സാധിച്ചിട്ടില്ല. ജനങ്ങളുടെ വിശ്വാസം അത്രയും ആർജിച്ചുവെന്നതാണ് അതിന്റെ അർഥം. തട്ടിക്കൂട്ട് കുറ്റപത്രം സമര്‍പ്പിച്ച് പ്രതികള്‍ വിചാരണയില്‍ രക്ഷപ്പെട്ടുപോകട്ടെ എന്നതാണോ പ്രതിപക്ഷത്തിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം ചോദിച്ചു.
അന്വേഷണം ശരിയായ ദിശയിലായാല്‍ പോറ്റിയില്‍ അന്വേഷണം അവസാനിക്കില്ലെന്ന ഭയമാണു സഭയില്‍ കോപ്രായം കാണിക്കാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിക്കുന്നത്.
സത്യം മുഖത്തടിക്കുമ്പോള്‍ പ്രതിപക്ഷനേതാവും പ്രതിപക്ഷവും കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിനും മുകളിലാണു താനെന്നാണ് പ്രതിപക്ഷ നേതാവിന്റെ വിചാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ബലൂചിസ്ഥാനിൽ ഡസൻ കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണങ്ങൾക്കു പിന്നിൽ ഇന്ത്യയാണെന്ന പാക്കിസ്ഥാന്റെ ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം. പാക്കിസ്ഥാന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സ്വന്തം ആഭ്യന്തര പരാജയങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനാണ് ഇസ്ലാമാബാദ് ശ്രമിക്കുന്നതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
പാക് സൈന്യവും ആഭ്യന്തരമന്ത്രി മുഹ്സിൻ നഖ്വിയും ഉന്നയിച്ച ആരോപണങ്ങൾക്കു മറുപടിയായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ആണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പാക്കിസ്ഥാൻ നടത്തുന്നതെന്ന് ജയ്സ്വാൾ പറഞ്ഞു. ഓരോ തവണ അക്രമസംഭവങ്ങൾ അരങ്ങേറുമ്പോഴും ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് പാക്കിസ്ഥാന്റെ സ്ഥിരം തന്ത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ബലൂചിസ്ഥാനിലെ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കുന്നതിനു പകരം, അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും അടിച്ചമർത്തലുകളും മറച്ചുവയ്ക്കാനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നത്. സ്വന്തം രാജ്യത്തെ ക്രമസമാധാന നില പാലിക്കുന്നതിലുണ്ടായ പരാജയം മറയ്ക്കാനാണ് ഇത്തരം അടിസ്ഥാനമില്ലാത്ത വാദങ്ങൾ ഉന്നയിക്കുന്നതെന്നും ജയ്സ്വാൾ പറഞ്ഞു.
സംഘർഷം രൂക്ഷം
സാധാരണക്കാരുടെ വേഷത്തിലെത്തിയ അക്രമികൾ ആശുപത്രികളിലും സ്കൂളുകളിലും ചന്തകളിലും കയറി വെടിയുതിർക്കുകയായിരുന്നു. ജനങ്ങളെ അവർ മനുഷ്യകവചങ്ങളായി ഉപയോഗിച്ചെന്ന് പാക് മന്ത്രി തലാൽ ചൗധരി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ ബലൂചിസ്ഥാനിൽ ഉണ്ടായ തുടർച്ചയായ ആക്രമണങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരുമുൾപ്പെടെ 48 പേർ കൊല്ലപ്പെട്ടെന്ന് ബലൂച് മന്ത്രി സർഫ്രാസ് ബുഖ്ദി പറഞ്ഞു.
സേനയെ ലക്ഷ്യമിട്ട് ആക്രമണം
ബലൂച് ലിബറേഷൻ ആർമി ആണ് ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. ഹെറോഫ് എന്നു പേരിട്ടിരിക്കുന്ന ഓപ്പറേഷനിലൂടെ ഗ്വാദർ, ക്വറ്റ തുടങ്ങി പ്രധാന മേഖലകളിൽ സുരക്ഷാ സേനയെ ലക്ഷ്യം വച്ചാണ് ആക്രമണം നടന്നത്. അതേസമയം, തിരിച്ചടിയിൽ നൂറിലധികം വിഘടനവാദികളെ വധിച്ചതായി പാക് സൈന്യവും അവകാശപ്പെടുന്നു.
സ്വാഭാവിക വിഭവങ്ങളാൽ സമ്പന്നമാണെങ്കിലും പാകിസ്ഥാനിലെ ഏറ്റവും ദരിദ്രമായ പ്രവിശ്യയാണ് ബലൂചിസ്ഥാൻ. ദശകങ്ങളായി ഇവിടെ സ്വയംഭരണത്തിനായുള്ള പോരാട്ടങ്ങൾ നടന്നുവരികയാണ്.
Kerala
തിരുവനന്തപുരം: പുതുതായി രൂപം കൊണ്ടിരിക്കുന്ന എൻഎസ്എസ് - എസ്എൻഡിപി സഖ്യം വെറും തുല്യു ദുഃഖിതരുടെ പങ്കു കച്ചവടം മാത്രമാണെന്ന് അസ്വ.സി.കെ. വിദ്യാസാഗർ. കമ്പനി, സംഘടനാ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഇരു സംഘടനാ നേതാക്കളും നിയമ കുടുക്കിലായതിനാലാണ് സർക്കാരിന്റെ ഔദാര്യം തേടി നടക്കുന്നതെന്ന് ശ്രീനാരായണ സഹോദര ധർമവേദി നേതാവും എസ്എൻഡിപി മുൻ പ്രസിഡന്റുമായ അസ്വ.സി.കെ. വിദ്യാസാഗർ ആരോപിച്ചു.
സുകുമാരൻ നായർക്കും വെള്ളാപ്പള്ളി നടേശനുമെതിരെ നിരവധി കേസുകൾ വിവിധ കോടതികളിലുണ്ട്. പലതും മുൻ ഭാരവാഹികൾ നൽകിയതാണ്. വെളളാപ്പള്ളിക്കെതിരെ മൈക്രോ ഫിനാൻസ് വിഷയത്തിൽ മാത്രം 124 കേസുണ്ട്. കൊല്ലം എസ്.എൻ കോളജ് പ്രത്യേക ഫണ്ട് കേസും പ്രതികൂലമാണ്. ഇവയിൽ എല്ലാം സർക്കാരിന്റെ പരിഗണന കിട്ടാൻ വേദിയാണ് രണ്ടു കൂട്ടരും അടിമപ്പണി ചെയ്യുന്നത്. വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുക വഴി ഈഴവ സമുദായത്തെ എൽഡിഎഫും ഗവൺമെന്റും വഞ്ചിക്കുകയാണ്. സമുദായങ്ങളെ കച്ചവടം നടത്തുന്ന 'കങ്കാണിപണിക്കാരെ 'പൊതുജനം തിരിച്ചറിയണമെന്നും വിദ്യാസാഗർ പറഞ്ഞു. അഡ്വ മധുസൂദനൻ, സൗത്ത് ഇന്ത്യൻ ആർ. വിനോദ്, ചന്ദ്രസേനൻ എന്നിവരും പത്രസേമ്മേളനത്തിൽ പങ്കെടുത്തു.
Kerala
തൃശൂർ: വടക്കാഞ്ചേരി കോഴ ആരോപണത്തിൽ കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങളിൽ കഴന്പുണ്ടെന്നു തെളിഞ്ഞെന്നു ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്.
പ്രാഥമിക അന്വേഷണം നടത്തിയ ഡിവൈഎസ്പി തുടരന്വേഷണത്തിന് അനുമതി തേടി വിജിലൻസ് ഡയറക്ടർക്കു റിപ്പോർട്ട് നൽകി.
സിപിഎമ്മിനെ ബാധിക്കുന്ന വിഷയമായതിനാൽ വിജിലൻസ് അന്വേഷണം ഇല്ലാതാക്കും. കോഴവാങ്ങിയതു വ്യക്തമാക്കുന്ന ജാഫറിന്റെ സംഭാഷണങ്ങൾ പുറത്തുവന്നു.
ജാഫറിന് 50 ലക്ഷം ലഭിച്ചെന്നതു വ്യക്തമാണ്. രാഷ്ട്രീയധാർമികതയുടെ തരിന്പെങ്കിലും അവശേഷിക്കുന്നെങ്കിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഎം രാജിവയ്ക്കണമെന്നും അ ദ്ദേഹം പറഞ്ഞു.
National
മുംബൈ: മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് കച്ചവടം നടത്തുന്നതായി ആരോപണം. മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാൻ സീറ്റ് കച്ചവടം നടത്തുന്നതായാണ് ആരോപണം.
മറാഠ്വാഡ മേഖലയിലെ നാന്ദേഡിൽ 50 ലക്ഷം രൂപയ്ക്ക് സീറ്റ് വിറ്റതായി ദീർഘകാലം അനുയായിയായിരുന്ന ഭാനുസിംഗ് റാവത്ത് പറഞ്ഞു.
ചവാൻ ആരോപണം നിഷേധിച്ചു. സംസ്ഥാനത്തെ 29 മുനിസിപ്പൽ കോർപറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് 15നു നടക്കും.
National
കാൺപുർ: അനധികൃത മതപരിവർത്തനം ആരോപിച്ച് യുപിയിൽ പാസ്റ്ററെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. ഫത്തേപുരിലെ പള്ളിയിൽ പ്രാർഥനായോഗത്തിനിടെ പാസ്റ്റർ ഡേവിഡ് ഗ്ലാഡിയൻ (60) മകൻ അഭിഷേക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഹൈന്ദവ വിശ്വാസികളായ സ്ത്രീകളെ പണവും മറ്റും വാഗ്ദാനം ചെയ്ത് മതം മാറ്റുന്നതായി ആരോപിച്ച് ബജ്രംഗ് ദൾ പ്രവർത്തകർ നേരത്തേ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പാസ്റ്ററെയും മകനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ബജ്രംഗ് ദൾ പ്രവർത്തകർ പോലീസ് വാഹനം വളഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. തുടർന്ന് ഇരുവരെയും പോലീസ് തുടർനടപടികൾക്കായി സ്റ്റേഷനിലേക്കു കൊണ്ടുപോയി.
നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ബജ്രംഗ് ദൾ പ്രവർത്തകർ മൂന്നു മണിക്കൂറോളം പള്ളിക്കു മുന്പിൽ പ്രതിഷേധിച്ചുവെന്ന് പോലീസ് പറഞ്ഞു. പ്രതിഷേധം നടക്കുന്പോൾ സ്ത്രീകൾ ഉൾപ്പെടെ 150ഓളം പേർ പള്ളിയിലുണ്ടായിരുന്നു.
National
ന്യൂഡല്‍ഹി: ഡല്‍ഹി, ഹരിയാന, രാജസ്ഥാന്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ആരവല്ലി മലനിരകള്‍ ഒരുതരത്തിലുള്ള പാരിസ്ഥിതിക വെല്ലുവിളികളും നേരിടുന്നില്ലെന്നു കേന്ദ്രസര്‍ക്കാര്‍.
വനവത്കരണം, പരിസ്ഥിതി ലോല മേഖല സംബന്ധിച്ച വിജ്ഞാപനം, ഖനന-നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ നിരീക്ഷണം എന്നിവയിലൂടെ മലനിരയുടെ സ്വാഭാവിക പ്രകൃതി സംരക്ഷിക്കുന്നുണ്ടെന്നും പരിസ്ഥിതി-വനം മന്ത്രാലയം അറിയിച്ചു.
ആരവല്ലി മലനിരകളുമായി ബന്ധപ്പെട്ട പുതിയ നിര്‍വചനം വന്‍തോതിലുള്ള ഖനനത്തിനു വഴിതുറക്കുമെന്ന ആരോപണങ്ങളെത്തുടര്‍ന്നാണു വിശദീകരണം.
മലനിരകളുമായി ബന്ധപ്പെട്ട തെറ്റായ പ്രചാരണം അവസാനിപ്പിക്കണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവും ആവശ്യപ്പെട്ടു. മലനിരകളുടെ മൊത്തം വിസ്തീര്‍ണം 1.47 ലക്ഷം ചതുരശ്ര കിലോമീറ്ററാണ്. ഇതില്‍ 0.19 ശതമാനം സ്ഥലത്തു മാത്രമാണ് ഖനനം അനുവദിച്ചിട്ടുള്ളത്- പശ്ചിമബംഗാളിലെ സുന്ദരവനത്തില്‍ പ്രോജക്ട് എലിഫന്റ് ആന്‍ഡ് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അഥോറിറ്റി യോഗത്തിനുശേഷം മന്ത്രി പറഞ്ഞു.
ആരവല്ലിയുമായി ബന്ധപ്പെട്ട പുതിയ നിര്‍വചനത്തിനായി കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിനു കീഴില്‍ രൂപീകരിച്ച കമ്മിറ്റി സമര്‍പ്പിച്ച ശിപാര്‍ശകള്‍ സുപ്രീംകോടതി നവംബര്‍ അവസാനം അംഗീകരിച്ചതോടെയാണു വിവാദം തുടങ്ങിയത്.
ആരവല്ലി ജില്ലകളിലെ സമീപപ്രദേശത്തെ താഴ്ന്ന നിരപ്പില്‍നിന്ന് 100 മീറ്ററോ അതിലേറെയോ ഉയര്‍ന്ന പ്രദേശങ്ങളെ ആരവല്ലി കുന്നുകളായും 500 മീറ്റര്‍ പരിധിയില്‍ വരുന്ന അത്തരം കുന്നുകള്‍ ആരവല്ലി പര്വതനിരകളായും കണക്കാക്കുമെന്നാണ് ശിപാര്‍ശയില്‍ പറഞ്ഞിരുന്നത്.
മലനിരകളുടെ പ്രധാന മേഖലകള്‍ 100 മീറ്ററില്‍ താഴെയായതിനാല്‍ സ്വകാര്യകമ്പനികള്‍ക്ക് ഖനനം നടത്തുന്നതിനായി നിർവചനം നടത്തുകയായിരുന്നുവെന്നായിരുന്നു ആരോപണം. ആരവല്ലി മലനിരകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാനിലുടനീളം പ്രതിപക്ഷമായ കോൺഗ്രസിന്റെയും വിവിധ പരിസ്ഥിതി സംഘടനകളുടെയും നേതൃത്വത്തിൽ വലിയ പ്രതിഷേധമാണു നടക്കുന്നത്.
സംസ്ഥാനത്തെ വിവിധ നഗരങ്ങളിൽ ഇന്നലെ പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി. വിഷയത്തിൽ 26ന് ജയ്പുരിൽ വൻ പ്രതിഷേധറാലി നടത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് അറിയിച്ചു.
അതേസമയം, ആരവല്ലിയുമായി ബന്ധപ്പെട്ട പുതിയ നിര്‍വചനത്തിനായി കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിനു കീഴില്‍ രൂപീകരിച്ച കമ്മിറ്റി സമര്‍പ്പിച്ച ശിപാര്‍ശകള്‍ അംഗീകരിച്ച മുൻ ഉത്തരവ് തിരുത്തണമെന്നാവശ്യപ്പെട്ട് വിവിധ പരിസ്ഥിതിസംഘടനകൾ സുപ്രീംകോടതിയെ സമാപിച്ചിട്ടുണ്ട്.
National
ഷാജഹാൻപുർ: പ്രാർഥനായോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം നടത്തിയെന്നാരോപിച്ച് യുപിയിൽ സ്ത്രീയുൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രാർഥനയുടെ മറവിൽ പണം വാഗ്ദാനം ചെയ്തു മതപരിവർത്തനം നടക്കുന്നുവെന്നാണ് ന്യായീകരണമായി പോലീസ് പറയുന്നത്.
വിവേക് കുമാർ, വിപിൻ, മോനു എന്നിവർക്കൊപ്പം എയ്ഞ്ചൽ എന്ന സ്ത്രീയുമാണ് അറസ്റ്റി ലായത്.
National
സൂറത്ത്: സൂറത്ത് സ്വദേശിനിയെ മതപരിവർത്തനം നടത്തിയെന്നാരോപിച്ച് സർക്കാർ സ്കൂൾ പ്രിൻസിപ്പലിനെ പോലീസ് അറസ്റ്റ് ചെയ്തു.
സൂറത്തിലെ പിപൽവാഡ പ്രൈമറി സ്കൂൾ പ്രിൻസിപ്പൽ രാംജി ചൗധരിയാണ് അറസ്റ്റിലായത്.
പാസ്റ്ററായ മകൻ ഡോ.അങ്കിത് ചൗധരിയുടെ സഹായത്തോടെ മതപരിവർത്തനം നടത്തിയെന്നാണ് രാംജിക്കെതിരേയുള്ള ആരോപണമെന്ന് സൂറത്ത് എസ്പി രാജേഷ് ഗാധിയ പറഞ്ഞു.
Kerala
കൊച്ചി: കോല്‍ക്കത്ത സ്വദേശി സൂരജ് ലാമയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കളമശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി മകന് സാന്റണ്‍ ലാമ. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പിതാവിനെ മെഡിക്കല്‍ കോളജില്‍ നിന്ന് വിട്ടയച്ചതെന്ന് സാന്റണ്‍ ലാമ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
മൊത്തം സിസ്റ്റത്തിന്റെ വീഴ്ചയാണിത്. ഇങ്ങനെയാണോ കേരളത്തിലേക്ക് ഒരാള്‍ വന്നാല്‍ മെഡിക്കല്‍ കോളജും പോലീസും കൈകാര്യം ചെയ്യേണ്ടത്. ഈ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പിതാവിനെ കാണാതായതിന് പിന്നാലെ ആദ്യം കളമശേരി മെഡിക്കല്‍ കോളജിലെത്തി അന്വേഷണം നടത്തിയപ്പോള്‍ ഇങ്ങനെ ഒരാള്‍ അഡ്മിറ്റായിട്ടില്ലെന്നാണ് അധികൃതര്‍ പറഞ്ഞത്. പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും പോലീസിനൊപ്പം മെഡിക്കല്‍ കോളജിലെത്തി അന്വേഷിച്ചപ്പോഴാണ് പിതാവിനെ അഡ്മിറ്റ് ചെയ്തിരുന്നതായി അധികൃതര്‍ വ്യക്തമാക്കിയത്.
അജ്ഞാതന്‍ എന്നാണ് പേര് രേഖപ്പെടുത്തിയിരുന്നത്. പിന്നീട മാധ്യമവാര്‍ത്ത വന്നതിന് ശേഷം അന്വേഷിച്ചപ്പോഴാണ് സൂരജ് ലാമ എന്ന പേര് രജിസ്റ്ററില്‍ കണ്ടെത്തിയത്. പിതാവിന്റെ അസുഖം ഭേദമായത് കൊണ്ടാണ് പറഞ്ഞുവിട്ടതെന്ന് സൂപ്രണ്ടന്റ് പറഞ്ഞു. വിഷമദ്യ ദുരന്തത്തില്‍പ്പെട്ട് ഓര്‍മശക്തി നഷ്ടപ്പെട്ട ഒരാളിന്റെ അസുഖം എങ്ങനെയാണ് ഭേദമാകുന്നതെന്നും സാന്റണ്‍ ലാമ ചോദിക്കുന്നു.
രാഷ്ട്രപതിയുടെ സന്ദര്‍ശനമായതിനാല്‍ പിതാവിന്റെ തിരോധാനത്തില്‍ കാര്യമായ അന്വേഷണം നടന്നിരുന്നില്ല. ജീവനോടെ തന്നെ പിതാവിനെ കണ്ടെത്തി തരുമെന്ന് കമീഷണര്‍ തനിക്ക് ഉറപ്പ് നല്‍കിയതാണ്. തിരച്ചില്‍ നടത്തിയ എച്ച്എംടി പരിസരത്ത് നിന്നാണ് പിതാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. മൊത്തം സിസ്റ്റത്തിന്റെ വീഴ്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.
Movies
പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷയ്ക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ബാദുഷ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ശ്രദ്ധേയമാകുന്നു.
ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ ചില ഡയലോഗുകളാണ് ശ്രദ്ധേയം. ഹരീഷ് കണാരന് മറുപടിയെന്നോണം ഇതോടു കൂടി നിന്റെ അന്ത്യം ആരംഭിച്ചു കഴിഞ്ഞുവെന്ന് പറയുന്ന വീഡിയോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നു. ഇപ്പോൾ താൻ എറണാകുളത്ത് പോയാൽ ബാദുഷ എന്തെങ്കിലും ചെയ്താലോ എന്ന പേടിയാണ് ഭാര്യയ്ക്കെന്നും ഹരീഷ് പറയുന്നു.
ഇപ്പോള്‍ എനിക്കെതിരെ ഭീഷണി വന്നിട്ടുണ്ട്. ബാദുഷ ഇന്‍സ്റ്റയില്‍ ഇരുപതാം നൂറ്റാണ്ടിലെ ഇതോടു കൂടി നിന്റെ അന്ത്യം ആരംഭിച്ചു കഴിഞ്ഞുവെന്ന് പറയുന്ന വിഡിയോ ഇട്ടിട്ടുണ്ട്. ഇത്രയും നാള് കൂടെ ഉണ്ടായിരുന്നയാളാണ്. വീട്ടിലൊക്കെ വന്നിട്ടുണ്ട്. കുടുംബങ്ങളുമായി നല്ല ബന്ധമായിരുന്നു.
ഒരാളെ സഹായിക്കുമ്പോള്‍ നമുക്കൊരു ആവശ്യം വരുമ്പോള്‍ തിരിച്ചു തരണ്ടേ, അതല്ലേ സൗഹൃദം. ഞാനിത് പറയണം എന്നു കരുതിയതല്ല. മാധ്യമങ്ങള്‍ എന്തുകൊണ്ട് ചേട്ടന് കുറേക്കാലമായി സിനിമ ചെയ്യുന്നില്ലെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞതാണ്.
പോട്ടെ, പറഞ്ഞിട്ട് കാര്യമില്ല. ഒരാള്‍ തരാന്‍ പറ്റില്ലെന്ന് വിചാരിച്ചു കഴിഞ്ഞാല്‍ എന്താകുമെന്നൊക്കെ ഭാര്യ പറഞ്ഞതാണ്. സഹികെട്ടിട്ടാണ് ഞാന്‍ വെളിപ്പെടുത്തിയത്. 20 ലക്ഷമാണ് തരാനുള്ളത്. അതില്‍ കുറച്ച് പൈസയെന്തോ തന്നിരുന്നു.
നാലഞ്ച് വര്‍ഷമായി എന്റെ ഡേറ്റെല്ലാം നോക്കിയിരുന്നത് അദ്ദേഹമായിരുന്നു. അന്ന് ബാദുഷയായിരുന്നു എല്ലാ സിനിമയുടേയും കണ്ട്രോളര്. നല്ല പെരുമാറ്റമായിരുന്നു. പെരുമാറ്റത്തിലൊക്കെ ഭയങ്കര ഡീസന്റായിരുന്നു. അതുകൊണ്ട് വിശ്വസിച്ചുപോയി. നമ്മളുടെ മനസില്‍ കള്ളമൊന്നുമില്ല. അതുപോലെ തന്നെയാകും ഇവരുമെന്നും കരുതി.
ഒരിക്കല്‍ പറഞ്ഞത് ഞാനാകെ പൊളിഞ്ഞു നില്‍ക്കുകയാണ്. അഞ്ഞൂറ് രൂപ പോലും എടുക്കാനില്ലെന്നൊക്കെ പറഞ്ഞു. പിന്നെ ആരോ പറഞ്ഞു ബാദുഷ പ്രിയദര്ശന് സാറിന്റെ ഫ്ളാറ്റ് വാങ്ങിയെന്ന്. അപ്പോഴാണ് എനിക്ക് വിഷമമായത്. നമ്മുടെ ചെറിയ പൈസ തരാതെ ഇയാള്‍ ഇത്രയും വലിയ ഫ്ളാറ്റൊക്കെ വാങ്ങിയേക്കുവാണ്.
അതേസമയം വെളിപ്പെടുത്തലിന് പിന്നാലെ തന്നെ അമ്മയില്‍ നിന്നും ജോയ് മാത്യുവും കുക്കു പരമേശ്വരനുമൊക്കെ വിളിച്ചു. മെയില്‍ അയക്കൂ, ഇടപെടാമെന്ന് പറഞ്ഞിട്ടുണ്ടെന്നും ഹരീഷ് അറിയിച്ചു.
അവസരങ്ങള്‍ ഇല്ലാതാക്കിയതാണ് ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ വന്നത്. അദ്ദേഹത്തെ സഹായിച്ചതായിരുന്നു ഞാനെന്നും ഹരീഷ് പറയുന്നു. വെളിപ്പെടുത്തലിന് ശേഷം ഭാര്യയ്ക്ക് ഇപ്പോള്‍ ടെന്‍ഷനാണ്. ഇനി നിങ്ങള്‍ എറണാകുളത്ത് പോകുമ്പോള്‍ എന്തെങ്കിലും ചെയ്യുമോ എന്ന പേടിയാണ്. അവര്‍ക്ക് പേടിയുണ്ടാകും. കുറേ പേര് വിളിച്ച് അന്വേഷിച്ചു. സംഘടനയില്‍ നിന്നും വിളിച്ച് കൂടെയുണ്ടാകുമെന്ന് പറഞ്ഞുവെന്നും ഹരീഷ് പറയുന്നു.
Movies
കടം കൊടുത്ത 20 ലക്ഷം രൂപ തിരിച്ചു ചോദിച്ചതിന് ബാദുഷ തന്നെ സിനിമകളില്‍ നിന്നും നീക്കം ചെയ്തു എന്ന ഹരീഷ് കണാരന്റെ ആരോപണങ്ങളോട് പ്രതികരിച്ച് പ്രൊഡക്ഷന്‍ കണ്ട്രോളറും നിർമാതാവുമായ ബാദുഷ.
ഹരീഷിന്റെ ആരോപണങ്ങള്‍ക്ക് താന്‍ നിര്‍മിക്കുന്ന റേച്ചല്‍ റിലീസ് ചെയ്ത ശേഷം മറുപടി പറയാം എന്നാണ് ബാദുഷ പറയുന്നത്. കഴിഞ്ഞ ദിവസമാണ് ബാദുഷയ്ക്കെതിരെ ആരോപണവുമായി ഹരീഷ് രംഗത്തെത്തിയത്.
എനിക്ക് പറയാനുള്ളതെല്ലാം, എന്റെ സിനിമയായ റേച്ചലിന്റെ റിലീസിനു ശേഷം മാത്രം എന്നാണ് ബാദുഷ ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഡിസംബര്‍ 12നാണ് ഹണി റോസിനെ നായികയാക്കി ബാദുഷ നിർമിക്കുന്ന റേച്ചല്‍ റിലീസ് ചെയ്യുന്നത്.
അതേസമയം, മധുരകണക്ക് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് ഹരീഷ് ബാദുഷയുടെ പേര് തുറന്നു പറഞ്ഞത്.
‘അജയന്റെ രണ്ടാം മോഷണം’ അടക്കമുള്ള സിനിമകളിൽ നിന്നും നീക്കം ചെയ്യപ്പെട്ടെന്നും സിനിമാ മേഖലയിൽ തന്നെക്കുറിച്ച് ഇല്ലാക്കഥകൾ ബാദുഷ പ്രചരിപ്പിച്ചെന്നും ഹരീഷ് വെളിപ്പെടുത്തിയിരുന്നു.
‘എന്റെ ഡേറ്റും കാര്യങ്ങളുമൊക്കെ നോക്കിയിരുന്ന ഒരു പ്രൊഡക്ഷൻ കൺട്രോളർ ഉണ്ടായിരുന്നു. മലയാളത്തിൽ ഒട്ടുമിക്ക സിനിമകളും ഒരു കാലത്ത് കൈകാര്യം ചെയ്തിരുന്ന വലിയ പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന് ഞാൻ ഒരു 20 ലക്ഷത്തോളം രൂപ കടമായി നൽകിയിരുന്നു. അതിൽ ആറ് ലക്ഷത്തോളം രൂപ എനിക്ക് തിരിച്ചു തന്നു.
എന്റെ വീടുപണി നടക്കുന്ന സമയത്ത് ബാക്കി പൈസ ഞാൻ തിരിച്ചു ചോദിച്ചു. പൈസ കിട്ടാതെ വന്നതോടെ ഞാൻ ‘അമ്മ’ സംഘടനയിൽ പരാതി നൽകി. ഇതിന്റെ വൈരാഗ്യത്തിലാവണം, അദ്ദേഹം ഇടപെട്ട് എനിക്ക് ഉണ്ടായിരുന്ന ഒരുപാട് സിനിമകളിൽ നിന്ന് എന്നെ കട്ട് ചെയ്തു.
‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിൽ എനിക്ക് വേഷമുണ്ടായിരുന്നു. അതും നഷ്ടമായി. പിന്നീട് ടൊവീനോ കണ്ടപ്പോൾ എന്നോട് ചോദിച്ചു, ‘ചേട്ടനെ കണ്ടില്ലല്ലോ’എന്ന്. ഇങ്ങനെ ഒരുപാട് സിനിമകൾ എനിക്ക് നഷ്ടമായി. അതാണ് പെട്ടെന്ന് സിനിമയിൽ നിന്ന് അപ്രത്യക്ഷമായി എന്ന് തോന്നിയത്. കുറേ കാലത്തിന് ശേഷം ഇപ്പോഴാണ് അഭിനയത്തിൽ വീണ്ടും സജീവമാകുന്നത്.’
Kerala
പാലക്കാട്: ജീവനൊടുക്കിയ സിഐയുടെ ആത്മഹത്യാക്കുറിപ്പിൽ ഉന്നത ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണങ്ങൾ. ഈ മാസം 15ന് ജീവനൊടുക്കിയ ചെര്‍പ്പുളശേരി സിഐ ബിനു തോമസിന്റെ 32 പേജുള്ള കുറിപ്പിലാണ് ഡിവൈഎസ്പിയായ ഉമേഷിനെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
2014ല്‍ സിഐയായിരുന്ന ഉമേഷ് അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചെന്നും കൈക്കൂലി വാങ്ങിയെന്നുമാണ് ആരോപണം. പാലക്കാട് ജില്ലയിൽ അനാശാസ്യകേസില്‍ അറസ്റ്റിലായ യുവതിയെ അന്നുതന്നെ ഉമേഷ് വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് കുറിപ്പില്‍ പറയുന്നത്.
അമ്മയും രണ്ടുമക്കളുമുള്ള വീട്ടില്‍ രാത്രിസമയത്ത് എത്തിയാണ് സിഐയായിരുന്ന ഉമേഷ് പീഡിപ്പിച്ചത്. കേസ് ഒതുക്കാനും മാധ്യമങ്ങളില്‍ കേസിന്റെ വാര്‍ത്ത വരാതിക്കാരിക്കാനും പോലീസ് ഉദ്യോഗസ്ഥന് മുന്നില്‍ വഴങ്ങുകയല്ലാതെ യുവതിക്ക് വേറെ മാര്‍ഗമില്ലായിരുന്നെന്നും കുറിപ്പിൽ പറയുന്നു.
കേസ് പുറത്തറിയാതിരിക്കാന്‍ തനിക്ക് വഴങ്ങണമെന്നായിരുന്നു ഉമേഷിന്റെ ഭീഷണി. യുവതിയെ പീഡിപ്പിക്കാനായി തന്നെയും നിര്‍ബന്ധിച്ചെന്നും ബിനു തോമസിന്റെ കുറിപ്പില്‍ ആരോപിക്കുന്നു.
ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പും അന്വേഷണ റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. നവംബര്‍ 15നാണ് ബിനു തോമസി(52)നെ ചെര്‍പ്പുളശേരി പോലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള ക്വാര്‍ട്ടേഴ്സിലെ ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശിയാണ്.
National
ന്യൂഡൽഹി: ഛഠ് പൂജ ആഘോഷങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു നോർത്തേണ്‍ ഡൽഹിയിലെ വസുദേവ് ഘട്ട് സന്ദർശിക്കാനിരിക്കെ മോദിക്കായി അധികൃതർ വ്യാജ യമുനാ ഘട്ട് നിർമിച്ചെന്ന് ആം ആദ്മി പാർട്ടി (എഎപി).
മറ്റുള്ള വിശ്വാസികൾ മലിനമായ നദിയിൽ നിൽക്കേണ്ടിവരുന്പോൾ പ്രധാനമന്ത്രിക്കായി മാത്രം ഫിൽറ്റേർഡ് (ശുദ്ധീകരിച്ച) വെള്ളമുപയോഗിച്ച് വ്യാജ യമുനാഘട്ട് നിർമിച്ചെന്നും എഎപി ഡൽഹി അധ്യക്ഷൻ സൗരഭ് ഭരദ്വാജ് ആരോപിച്ചു.
ഡൽഹിയിലെ കുടിവെള്ളം വിതരണം ചെയ്യുന്ന വസീറാബാദ് ജലശുദ്ധീകരണ പ്ലാന്റിലെ പൈപ്പ് ലൈനിൽനിന്നാണു ഘട്ടിലേക്കുള്ള വെള്ളം എടുത്തിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. മോദി ഇന്നു വരാനിരിക്കുന്ന ഘട്ടിനു സമീപത്തുനിന്നെടുത്ത വീഡിയോ സൗരഭ് എക്സിൽ പങ്കുവയ്ക്കുകയും ചെയ്തു. യമുനാ നദിയുടെ വെള്ളം കലരാത്തവണ്ണം നദിയുടെ സമീപം മതിൽക്കെട്ടു നിർമിച്ചാണ് പ്രധാനമന്ത്രി സന്ദർശിക്കാനിരിക്കുന്ന കുളമുണ്ടാക്കിയതെന്ന് വീഡിയോയിൽ കാണാം.
പൊതുജനങ്ങളെ കബളിപ്പിക്കാനും ബിഹാറിൽനിന്നും പൂർവാഞ്ചലിൽനിന്നും ഛഠ് പൂജയ്ക്കായി ഡൽഹിയിലെത്തിയ ഭക്തരെ കബളിപ്പിക്കാനുമുള്ള ശ്രമമാണിതെന്ന് സൗരഭ് ഭരദ്വാജ് പറഞ്ഞു.
എന്നാൽ എഎപിയുടെ ആരോപണങ്ങൾ ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ തള്ളി. ഡൽഹിയിലെയും മുഴുവൻ രാജ്യത്തിലെയും ജനങ്ങൾ ആം ആദ്മി പാർട്ടി നേതൃത്വത്തിന്റെ ലജ്ജാകരമായ രാഷ്ട്രീയനിരാശ കണ്ടെന്നും ശുചിത്വം ഉറപ്പാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്കെതിരേ ഒരു പ്രതിപക്ഷ പാർട്ടി പ്രതിഷേധിക്കുന്നത് ഇതാദ്യമായാണെന്നും വീരേന്ദ്ര ആരോപിച്ചു.