പാലക്കാട്: ജീവനൊടുക്കിയ സിഐയുടെ ആത്മഹത്യാക്കുറിപ്പിൽ ഉന്നത ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണങ്ങൾ. ഈ മാസം 15ന് ജീവനൊടുക്കിയ ചെര്‍പ്പുളശേരി സിഐ ബിനു തോമസിന്റെ 32 പേജുള്ള കുറിപ്പിലാണ് ഡിവൈഎസ്പിയായ ഉമേഷിനെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
2014ല്‍ സിഐയായിരുന്ന ഉമേഷ് അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചെന്നും കൈക്കൂലി വാങ്ങിയെന്നുമാണ് ആരോപണം. പാലക്കാട് ജില്ലയിൽ അനാശാസ്യകേസില്‍ അറസ്റ്റിലായ യുവതിയെ അന്നുതന്നെ ഉമേഷ് വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് കുറിപ്പില്‍ പറയുന്നത്.
അമ്മയും രണ്ടുമക്കളുമുള്ള വീട്ടില്‍ രാത്രിസമയത്ത് എത്തിയാണ് സിഐയായിരുന്ന ഉമേഷ് പീഡിപ്പിച്ചത്. കേസ് ഒതുക്കാനും മാധ്യമങ്ങളില്‍ കേസിന്റെ വാര്‍ത്ത വരാതിക്കാരിക്കാനും പോലീസ് ഉദ്യോഗസ്ഥന് മുന്നില്‍ വഴങ്ങുകയല്ലാതെ യുവതിക്ക് വേറെ മാര്‍ഗമില്ലായിരുന്നെന്നും കുറിപ്പിൽ പറയുന്നു.
കേസ് പുറത്തറിയാതിരിക്കാന്‍ തനിക്ക് വഴങ്ങണമെന്നായിരുന്നു ഉമേഷിന്റെ ഭീഷണി. യുവതിയെ പീഡിപ്പിക്കാനായി തന്നെയും നിര്‍ബന്ധിച്ചെന്നും ബിനു തോമസിന്റെ കുറിപ്പില്‍ ആരോപിക്കുന്നു.
ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പും അന്വേഷണ റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. നവംബര്‍ 15നാണ് ബിനു തോമസി(52)നെ ചെര്‍പ്പുളശേരി പോലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള ക്വാര്‍ട്ടേഴ്സിലെ ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശിയാണ്.
Tags : allegations dysp CI police suicide