ന്യൂഡൽഹി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി തനിക്കു ബന്ധമുണ്ടെന്ന ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നു കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി.
താൻ എപ്സ്റ്റീനെ ചില അവസരങ്ങളിൽ കണ്ടിട്ടുണ്ടെന്നും എന്നാൽ അതെല്ലാം ഔദ്യോഗിക ആശയവിനിമയങ്ങൾ മാത്രമാണെന്നും ഹർദീപ് സിംഗ് പുരി വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു. എപ്സ്റ്റീൻ ഫയലിൽ പുരിയുടെ പേരുണ്ടെന്ന് രാഹുൽ സഭയിൽ പരാമർശം നടത്തിയതിനു പിന്നാലെയാണ് വാർത്താസമ്മേളനം നടത്തി അദ്ദേഹം നിലപാട് വിശദീകരിച്ചത്.
താൻ ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഐപിഐ) പ്രതിനിധിയായിരിക്കെ തന്റെ ബോസിനു എപ്സ്റ്റീനെ അറിയാമായിരുന്നുവെന്നും കൃത്യമായി പറഞ്ഞാൽ മൂന്നോ നാലോ തവണ മാത്രമാണു പ്രതിനിധിസംഘത്തിന്റെ ഭാഗമായി എപ്സ്റ്റീനെ കണ്ടതെന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടു.
എപ്സ്റ്റീന്റെ മേൽ ആരോപിക്കപ്പെടുന്ന കുറ്റങ്ങളുമായി കൂടിക്കാഴ്ചകൾക്ക് ഒരു ബന്ധമില്ലെന്ന് അവകാശപ്പെട്ട ഹർദീപ് സിംഗ് പുരി, എപ്സ്റ്റീന്റെ ക്രിമിനൽ പ്രവർത്തനങ്ങളുമായി തന്നെ ബന്ധപ്പെടുത്തുന്ന ഏതൊരു അവകാശവാദവും അടിസ്ഥാനരഹിതമാണെന്നും കൂട്ടിച്ചേർത്തു. അവരെ സംബന്ധിച്ചിടത്തോളം താൻ ‘ശരിയായ’ വ്യക്തിയല്ലെന്നു പറഞ്ഞ ഹർദീപ് സിംഗ്, എപ്സ്റ്റീൻ ഫയലിലെ മെയിലുകളിൽ തന്നെ ‘ഇരട്ട മുഖമുള്ളവൻ’ (ആത്മാർഥതയില്ലെന്ന് അർഥം വരുന്ന പ്രയോഗം) എന്നു വിശേഷിപ്പിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ വേശ്യാവൃത്തിക്ക് ഉപയോഗിച്ച കുറ്റമുൾപ്പെടെയുള്ളവയ്ക്ക് 2008ൽ ആദ്യമായി ശിക്ഷിക്കപ്പെട്ട എപ്സ്റ്റീനുമായി 2014 മുതൽ 2017 വരെ നിരവധി തവണ ഹർദീപ് സിംഗ് പുരി ആശയവിനിമയം നടത്തിയിരുന്നുവെന്നാണ് യുഎസ് നീതിന്യായ വകുപ്പ് അടുത്തിടെ പുറത്തുവിട്ട എപ്സ്റ്റീൻ ലൈബ്രറിയിൽ വ്യക്തമാക്കുന്നത്.
2014 ഡിസംബർ 24ന് ഹർദീപ് പുരി എന്നൊരാൾ എപ്സ്റ്റീന് അയച്ചിട്ടുള്ള ഒരു മെയിലിൽ പരാമർശിക്കുന്നത് ഇങ്ങനെയാണെന്ന് എപ്സ്റ്റീൻ ഫയലിലെ ഒരു മെയിൽ ചൂണ്ടിക്കാട്ടുന്നു. “പ്രിയപ്പെട്ട ജെഫ്, സീസണിന്റെ ആശംസകൾ. നിങ്ങളുടെ അസാധാരണ ദ്വീപിൽനിന്ന് നിങ്ങൾ തിരിച്ചെത്തുന്പോൾ എന്നെ അറിയിക്കണം. എനിക്കൊരു സംഭാഷണത്തിനായി വരാൻ ആഗ്രഹമുണ്ട്, ഇതിനോടൊപ്പം ഇന്ത്യയിൽ ഒരു താത്പര്യമുളവാക്കുന്ന ചില പുസ്തകങ്ങളും നിങ്ങൾക്കു സമ്മാനിക്കണം. ഹർദീപ്.”
Tags : Epstein Hardeep Singh Puri baseless allegations