ന്യൂഡല്‍ഹി: ഡല്‍ഹി, ഹരിയാന, രാജസ്ഥാന്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ആരവല്ലി മലനിരകള്‍ ഒരുതരത്തിലുള്ള പാരിസ്ഥിതിക വെല്ലുവിളികളും നേരിടുന്നില്ലെന്നു കേന്ദ്രസര്‍ക്കാര്‍.
വനവത്കരണം, പരിസ്ഥിതി ലോല മേഖല സംബന്ധിച്ച വിജ്ഞാപനം, ഖനന-നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ നിരീക്ഷണം എന്നിവയിലൂടെ മലനിരയുടെ സ്വാഭാവിക പ്രകൃതി സംരക്ഷിക്കുന്നുണ്ടെന്നും പരിസ്ഥിതി-വനം മന്ത്രാലയം അറിയിച്ചു.
ആരവല്ലി മലനിരകളുമായി ബന്ധപ്പെട്ട പുതിയ നിര്‍വചനം വന്‍തോതിലുള്ള ഖനനത്തിനു വഴിതുറക്കുമെന്ന ആരോപണങ്ങളെത്തുടര്‍ന്നാണു വിശദീകരണം.
മലനിരകളുമായി ബന്ധപ്പെട്ട തെറ്റായ പ്രചാരണം അവസാനിപ്പിക്കണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവും ആവശ്യപ്പെട്ടു. മലനിരകളുടെ മൊത്തം വിസ്തീര്‍ണം 1.47 ലക്ഷം ചതുരശ്ര കിലോമീറ്ററാണ്. ഇതില്‍ 0.19 ശതമാനം സ്ഥലത്തു മാത്രമാണ് ഖനനം അനുവദിച്ചിട്ടുള്ളത്- പശ്ചിമബംഗാളിലെ സുന്ദരവനത്തില്‍ പ്രോജക്ട് എലിഫന്റ് ആന്‍ഡ് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അഥോറിറ്റി യോഗത്തിനുശേഷം മന്ത്രി പറഞ്ഞു.
ആരവല്ലിയുമായി ബന്ധപ്പെട്ട പുതിയ നിര്‍വചനത്തിനായി കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിനു കീഴില്‍ രൂപീകരിച്ച കമ്മിറ്റി സമര്‍പ്പിച്ച ശിപാര്‍ശകള്‍ സുപ്രീംകോടതി നവംബര്‍ അവസാനം അംഗീകരിച്ചതോടെയാണു വിവാദം തുടങ്ങിയത്.
ആരവല്ലി ജില്ലകളിലെ സമീപപ്രദേശത്തെ താഴ്ന്ന നിരപ്പില്‍നിന്ന് 100 മീറ്ററോ അതിലേറെയോ ഉയര്‍ന്ന പ്രദേശങ്ങളെ ആരവല്ലി കുന്നുകളായും 500 മീറ്റര്‍ പരിധിയില്‍ വരുന്ന അത്തരം കുന്നുകള്‍ ആരവല്ലി പര്വതനിരകളായും കണക്കാക്കുമെന്നാണ് ശിപാര്‍ശയില്‍ പറഞ്ഞിരുന്നത്.
മലനിരകളുടെ പ്രധാന മേഖലകള്‍ 100 മീറ്ററില്‍ താഴെയായതിനാല്‍ സ്വകാര്യകമ്പനികള്‍ക്ക് ഖനനം നടത്തുന്നതിനായി നിർവചനം നടത്തുകയായിരുന്നുവെന്നായിരുന്നു ആരോപണം. ആരവല്ലി മലനിരകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാനിലുടനീളം പ്രതിപക്ഷമായ കോൺഗ്രസിന്റെയും വിവിധ പരിസ്ഥിതി സംഘടനകളുടെയും നേതൃത്വത്തിൽ വലിയ പ്രതിഷേധമാണു നടക്കുന്നത്.
സംസ്ഥാനത്തെ വിവിധ നഗരങ്ങളിൽ ഇന്നലെ പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി. വിഷയത്തിൽ 26ന് ജയ്പുരിൽ വൻ പ്രതിഷേധറാലി നടത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് അറിയിച്ചു.
അതേസമയം, ആരവല്ലിയുമായി ബന്ധപ്പെട്ട പുതിയ നിര്‍വചനത്തിനായി കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിനു കീഴില്‍ രൂപീകരിച്ച കമ്മിറ്റി സമര്‍പ്പിച്ച ശിപാര്‍ശകള്‍ അംഗീകരിച്ച മുൻ ഉത്തരവ് തിരുത്തണമെന്നാവശ്യപ്പെട്ട് വിവിധ പരിസ്ഥിതിസംഘടനകൾ സുപ്രീംകോടതിയെ സമാപിച്ചിട്ടുണ്ട്.
Tags : Aravalli mining permit Aravalli allegations Center denies allegations