കാൺപുർ: അനധികൃത മതപരിവർത്തനം ആരോപിച്ച് യുപിയിൽ പാസ്റ്ററെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. ഫത്തേപുരിലെ പള്ളിയിൽ പ്രാർഥനായോഗത്തിനിടെ പാസ്റ്റർ ഡേവിഡ് ഗ്ലാഡിയൻ (60) മകൻ അഭിഷേക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഹൈന്ദവ വിശ്വാസികളായ സ്ത്രീകളെ പണവും മറ്റും വാഗ്ദാനം ചെയ്ത് മതം മാറ്റുന്നതായി ആരോപിച്ച് ബജ്രംഗ് ദൾ പ്രവർത്തകർ നേരത്തേ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പാസ്റ്ററെയും മകനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ബജ്രംഗ് ദൾ പ്രവർത്തകർ പോലീസ് വാഹനം വളഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. തുടർന്ന് ഇരുവരെയും പോലീസ് തുടർനടപടികൾക്കായി സ്റ്റേഷനിലേക്കു കൊണ്ടുപോയി.
നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ബജ്രംഗ് ദൾ പ്രവർത്തകർ മൂന്നു മണിക്കൂറോളം പള്ളിക്കു മുന്പിൽ പ്രതിഷേധിച്ചുവെന്ന് പോലീസ് പറഞ്ഞു. പ്രതിഷേധം നടക്കുന്പോൾ സ്ത്രീകൾ ഉൾപ്പെടെ 150ഓളം പേർ പള്ളിയിലുണ്ടായിരുന്നു.
Tags : Religious conversion arrest allegations uttar pradesh