National
ശ്രീനഗർ: ജമ്മുകാഷ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനികൻ വീരമൃത്യു വരിച്ചു. ഹവീൽദാർ ഗജേന്ദ്ര സിംഗാണ് മരിച്ചത്.
കിഷ്ത്വാറിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് സൈന്യം കിഷ്ത്വാറിലെത്തിയത്. തുടർന്ന് സൈന്യത്തിനു നേരെ ഭീകരർ വെടിവയ്ക്കുകയായിരുന്നു.
സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ സൈന്യത്തെ സ്ഥലത്ത് വിന്യസിച്ചെന്നും പ്രദേശത്ത് പരിശോധന ശക്തമാക്കിയെന്നും അധികൃതർ പറഞ്ഞു.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കിശ്ത്വാഡിലുള്ള സോനാറിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് സൈനികർക്ക് പരുക്കേറ്റു. സേനയുടെ വൈറ്റ് നൈറ്റ് കോറും ജമ്മു കാഷ്മീർ പോലീസും സംയുക്തമായി നടത്തിയ ഭീകരവിരുദ്ധ നടപടികൾക്കിടെ ജയ്ഷെ മുഹമ്മദ് ഭീകരരിൽനിന്ന് വെടിവയ്പുണ്ടായത്.
ഭീകരർ ഗ്രനേഡുകൾ പ്രയോഗിച്ചപ്പോഴാണ് സൈനികർക്കു പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടൽ വൈകിട്ട് അവസാനിച്ചു.
ഈ വർഷം ജമ്മു മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. കത്വ ജില്ലയിലെ ബില്ലവാർ പ്രദേശത്തെ കഹോഗിൽ ജനുവരി ഏഴിനും നജോട്ട് മേഖലയിൽ 13 നും ഏറ്റുമുട്ടലുകൾ ഉണ്ടായിരുന്നു.
Kerala
സുൽത്താൻപുർ: ഉത്തർപ്രദേശിൽ വീണ്ടും ഏറ്റുമുട്ടൽ കൊല. പിടികിട്ടാപ്പുള്ളിയായ കുറ്റവാളിയെ പോലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ലഖിംപുർ ഖേരി സ്വദേശിയും 17 കേസുകളിൽ പ്രതിയുമായ തലിബ് എന്നപേരിലറിയപ്പെടുന്ന അസം ഖാൻ (26) ആണ് കൊല്ലപ്പെട്ടത്. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് പോലീസ് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
അസം ഖാന്റെ നേതൃത്വത്തിൽ ലംഭുവ മേഖലയിൽ പ്രതികൾ തന്പടിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് പോലീസ് ഭാഷ്യം.
പോലീനു നേരേ അസം ഖാനും കൂട്ടരും വെടിയുതിർക്കുമായിരുന്നെന്നും പ്രത്യാക്രമണത്തിൽ അസം ഖാന് വെടിയേറ്റതാണെന്നും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും പോലീസ് പറയുന്നു. വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്ക് കുപ്രസിദ്ധമാണ് ഉത്തർപ്രദേശ് പോലീസ്.
Kerala
റായ്പുർ: ചത്തീസ്ഗഡിൽ രണ്ട് ജില്ലകളിലായുണ്ടായ ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകളെ വധിച്ചു. സുക്മയിലും അയൽജില്ലയായ ബിജാപുരിലുമാണ് സുരക്ഷാസേനയുമായി മാവോയിസ്റ്റുകൾ ഏറ്റുമുട്ടിയത്.
12 മാവോയിസ്റ്റുകൾ സുക്മയിലും രണ്ട് മാവോയിസ്റ്റുകൾ ബിജാപുരിലും കൊല്ലപ്പെട്ടു. ഏറ്റുമുട്ടൽ തുടരുകയാണെന്നും ഈ സംഖ്യയിൽ മാറ്റമുണ്ടായേക്കാമെന്നും അധികൃതർ അറിയിച്ചു.
സുക്മ ജില്ലയിലെ കിസ്താറാം പ്രദേശത്താണ് ആദ്യ ഏറ്റുമുട്ടൽ നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുന്നതിനിടെ വെടിവയ്പ്പുണ്ടാകുകയായിരുന്നു. സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിൽ, മുതിർന്ന മാവോയിസ്റ്റ് നേതാവായ കോണ്ട ഏരിയ കമ്മിറ്റിയിലെ സച്ചിൻ മംഗ്ഡു ഉൾപ്പടെയുള്ളവർ കൊല്ലപ്പെട്ടു.
കോണ്ടയിൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) ആകാശ് ഗിർപുഞ്ചെയെ കൊലപ്പെടുത്തിയതിന് ഉത്തരവാദിയായ മാവോയിസ്റ്റ് കമാൻഡർ ഈ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
തിരച്ചിൽ സംഘം കാട്ടിൽ നിന്നും മടങ്ങിയെത്തിയതിന് ശേഷം മാത്രമേ മാവോയിസ്റ്റുകളെ തിരിച്ചറിയാൻ കഴിയൂ എന്ന് സുക്മ എസ്പി കിരൺ ചവാൻ പറഞ്ഞു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്നും സുരക്ഷാ സേന എകെ-47, ഇൻസാസ് റൈഫിളുകൾ കണ്ടെടുത്തു.
ബിജാപൂരിലും ഏറ്റുമുട്ടൽ നടക്കുന്നുണ്ട്. രണ്ട് മോവോയിസ്റ്റുകളെ വധിച്ച സുരക്ഷാസേന, ഒരു എസ്എൽആറും 12 ബോർ റൈഫിളും കണ്ടെടുത്തു.
ഈ വർഷം മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിലുള്ള ആദ്യ ഏറ്റുമുട്ടലാണിത്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ആകെ 285 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.
National
പാറ്റ്ന: സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ പിടികിട്ടാപ്പുള്ളിയായ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. തലയ്ക്ക് 50,000 രൂപ വിലയിടട്ട സിപിഐ മാവോയിസ്റ്റ് നേതാവ് ദയാനന്ദ് മലക്കാറാണ് ബിഹാറിലെ ബഗുസരായ് ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
14 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. ദയാനന്ദിന്റെ രണ്ടു കൂട്ടാളികളും പിടിയിലായിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദയാനന്ദ് ഒളിവിൽക്കഴിഞ്ഞ സ്ഥലത്ത് പ്രത്യേക അന്വേഷണസംഘം എത്തുകയും തെരച്ചിൽ നടത്തുകയും ചെയ്തു.
ഈ സമയം ദയാനന്ദും കൂട്ടാളികളും പോലീസിനു നേരെ വെടിയുതിർക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രത്യാക്രമണത്തിൽ ദയാനന്ദ് കൊല്ലപ്പെടുകയുമായിരുന്നു.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഉധംപുർ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഉധംപുരിലെ ഒരു ഗ്രാമത്തിൽ ഇന്ന് വൈകുന്നേരമാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ജയ്ഷെ മുഹമ്മദ് ഭീകരസംഘടയിലെ മൂന്ന് പേരാണ് സംഘത്തിലെന്നാണ് വിവരം. ഭീകരരെ സുരക്ഷാ സേന വളഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മജാൽട്ട പ്രദേശത്തെ സോൻ ഗ്രാമത്തിൽ വച്ച് ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ജയ്ഷെ മുഹമ്മദ് (JeM) സംഘടനയുമായി ബന്ധമുള്ള ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് സുരക്ഷാസേന തെരച്ചിൽ നടത്തി വരികയായിരുന്നു.
പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെ (SOG) സംയുക്ത സംഘം സൈന്യത്തോടും സിആർപിഎഫിനോടും ചേർന്നാണ് തെരച്ചിൽ നടത്തിയതെന്ന് ജമ്മു പോലീസ് ഇൻസ്പെക്ടർ അറിയിച്ചു. ഇതോടെയാണ് ഭീകരർ വെടിവപ്പ് നടത്തിയത്.
National
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ ആറ് മാവോയിസ്റ്റുകളെ വധിച്ചു. ബിജാപുർ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു.
ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 18 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന വധിച്ചത്. പരിക്കേറ്റ രണ്ട് ജവാന്മാർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. മാവോയിസ്റ്റുകളുടെ പക്കൽ നിന്ന് ഓട്ടോമാറ്റിക് റൈഫിളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.
National
ഭോപ്പാൽ: മധ്യപ്രദേശിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ ഹോക്ക് ഫോഴ്സ് ഇൻസ്പെക്ടർക്ക് വീരമൃത്യു. ആശിഷ് ശർമ(40) ആണ് മരിച്ചത്.
മധ്യപ്രദേശ്-ഛത്തീസ്ഗഡ്-മഹാരാഷ്ട്ര ട്രൈജംഗ്ഷനു സമീപമുള്ള വനത്തിൽ ബുധനാഴ്ച പുലർച്ചയാണ് ഏറ്റുമുട്ടലുണ്ടായത്.
രണ്ടുതവണ ധീരതയ്ക്കുള്ള മെഡൽ നേടിയ ഉദ്യോഗസ്ഥനായ ആശിഷ് ശർമയ്ക്ക് മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര പോലീസിന്റെ സംയുക്ത സംഘത്തെ നയിക്കുന്നതിനിടെ തുടയിലും വയറിലും വെടിയേൽക്കുകയായിരുന്നു.
വനമേഖലയിൽ വലിയ മാവോയിസ്റ്റ് സംഘം പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയത്.
രാവിലെ 8.30 ഓടെയാണ് സുരക്ഷാസേനയ്ക്ക് നേരെ വെടിവയ്പ്പ് ഉണ്ടായത്. ഗുരുതര പരിക്കേറ്റ ആശിഷ് ശർമയെ ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ് ജില്ലയിലെ ഡോൺഗർഗഡ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാവോയിസ്റ്റുകളുടെ ഭാഗത്തും ആളപായമുണ്ടെന്ന് സ്പെഷ്യൽ ഡിജി പങ്കജ് ശ്രീവാസ്തവ പറഞ്ഞു.
National
ബിജാപുർ: ഛത്തീസ്ഗഡിൽ ആറു മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു.
ബിജാപുർ ജില്ലയിലെ ഇന്ദ്രാവതി നാഷണൽ പാർക്ക് മേഖലയിൽ ഇന്നലെ രാവിലെ പത്തിനാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഡിആർജി, സ്പെഷൽ ടാസ്ക് ഫോഴ്സ് എന്നിവ സംയുക്തമായാണ് മാവോയിസ്റ്റുകളെ നേരിട്ടത്.
ഇൻസാസ് റൈഫിൾ ഉൾപ്പെടെ നിരവധി ആയുധങ്ങളും സുരക്ഷാസേന പിടിച്ചെടുത്തു.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. നിയന്ത്രണ രേഖയിൽ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ തെരച്ചിലിലാണ് സൈനികർ ഭീകരരെ കണ്ടെത്തിയത്.
ഇതിനിടെ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർത്തതോടെ സൈന്യം തിരിച്ചടിച്ചു. വെള്ളിയാഴ്ച കുപ്വാരയിലെ കേരൻ സെക്ടറിൽ സുരക്ഷാ ഏജൻസികൾ സംയുക്ത തെരച്ചിൽ ആരംഭിച്ചിരുന്നു. നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറ്റ ശ്രമമുണ്ടാകുമെന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പ്രദേശത്ത് സുരക്ഷാ സേന തെരച്ചിൽ തുടരുകയാണ്. ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി സൈന്യത്തിന്റെ ചിനാർ കോപ്സ് എക്സിൽ കുറിച്ചു.
National
ദിസ്പുർ: ആസാമിലെ ഗോൾപാറയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ സായുധസംഘത്തിലെ നാലുപേർ കൊല്ലപ്പെട്ടു.
ഞായറാഴ്ച പുലർച്ചയാണ് സംഭവം. ഒരു പ്രാദേശിക ബിസിനസുകാരനെ തട്ടിക്കൊണ്ടുപോകാൻ സംഘം തയാറെടുക്കുന്നുവെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.
ഗോൾപാറയിലെ സീനിയർ പോലീസ് സൂപ്രണ്ട് നവനീത് മഹന്തയും സൗത്ത് സൽമാര-മങ്കാച്ചറിലെ അഭിലാഷ് ബറുവയും ചേർന്നാണ് ഓപ്പറേഷന് നേതൃത്വം നൽകിയത്. സംഘത്തിലുണ്ടായിരുന്നത് മേഘാലയയിൽ നിന്നുള്ളവരാണെന്നാണ് സംശയം.
ഗോൾപാറയിലും പരിസര പ്രദേശങ്ങളിലും ആയുധധാരികളായ ചിലർ ചുറ്റിക്കറങ്ങുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇവർ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
ഏറ്റുമുട്ടൽ ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഇവരിൽ രണ്ടുപേർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മറ്റ് രണ്ട് പേർ ധുപ്ധാര മോഡൽ ആശുപത്രിയിൽ വച്ചും മരിച്ചു.
മുകുന്ദ റഭ, സുബുർ അലി, സാഹിദുൽ ഇസ്ലാം, ചെംഗ്ബത് മാരക് എന്നിവരാണെന്ന് മരിച്ചത്. ഗോൾപാറയിലും സമീപ ജില്ലകളിലും കൊള്ളയടിക്കൽ, തട്ടിക്കൊണ്ടുപോകൽ, ആയുധക്കടത്ത് തുടങ്ങിയ നിയമവിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്ന സംഘത്തിലെ അംഗങ്ങളാണ് ഇവരെന്നാണ് സൂചന.
National
റായ്പുർ: ഛത്തീസ്ഗഡിലെ നാരായൺപുരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് നേതാക്കളായ രാമചന്ദ്ര റെഡ്ഡി, സത്യചന്ദ്ര റെഡ്ഡി എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവസ്ഥലത്ത് നിന്നും എകെ 47 ഉൾപ്പെടെ നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തതായി സുരക്ഷാസേന പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാസേന പരിശോധന നടത്തുന്നതിനിടെ വെടിവയ്പ്പുണ്ടാവുകയായിരുന്നു.
തുടർന്ന് സേന ശക്തമായി തിരിച്ചടിക്കുകയായിരുന്നു. മാവോയിസ്റ്റുകൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന തുടരുകയാണെന്നും സ്ഥലത്ത് കൂടുതൽ സേനയെ വിന്യസിച്ചെന്നും അധികൃതർ പറഞ്ഞു.
മാവോയിസ്റ്റ് സാഹിത്യ പ്രസിദ്ധീകരണങ്ങളും പ്രചാരണ സാമഗ്രികളും സുരക്ഷാസേന പിടിച്ചെടുത്തവയിൽ ഉൾപ്പെടും. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര - ഛത്തീസ്ഗഡ് അതിർത്തിയിൽ സുരക്ഷശക്തമാക്കി.
National
ലക്നോ: ബോളിവുഡ് നടി ദിഷാ പഠാനിയുടെ വസതിക്കു നേരെ വെടിവയ്പുണ്ടായ സംഭവത്തില്‍ പ്രതികളായ രണ്ടുപേര്‍ പോലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടു.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് വെടിവയ്പുണ്ടായത്. പോലീസുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ടുപേരും കുപ്രസിദ്ധ കുറ്റവാളി സംഘത്തില്‍പ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു.
ലോറന്‍സ് ബിഷ്ണോയ് ഗ്രൂപ്പുമായി ബന്ധമുളള ഗോള്‍ഡി ബ്രാര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു. അഞ്ചുദിവസം മുന്‍പാണ് ദിഷയുടെ ഉത്തര്‍പ്രദേശിലെ ബറേലിയിലെ വീടിന് നേരെ ആക്രമണമുണ്ടായത്.
നടിയുടെ സഹോദരി നടത്തിയ വിവാദ പ്രസ്താവനയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ.
സെപ്റ്റംബര്‍ 12ന് പുലര്‍ച്ചയാണ് ബറേലിയിലെ സിവില്‍ ലൈന്‍സ് പ്രദേശത്തുളള ദിഷയുടെ വസതിയില്‍ വെടിവയ്പ്പുണ്ടായത്. നടിയുടെ പിതാവ് റിട്ട. പോലീസ് സൂപ്രണ്ട് ജഗദീഷ് സിംഗ് പഠാനി, മാതാവ്, സഹോദരി ഖുഷ്ബു പഠാനി എന്നിവർ താമസിക്കുന്ന വീട്ടിലാണ് ആക്രമണമുണ്ടായത്.
ആക്രമണം നടന്നതിന് പിന്നാലെ ഗോള്‍ഡി ബ്രാര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു. സന്യാസിമാരായ പ്രേമാനന്ദ് മഹാരാജിനെയും അനിരുദ്ധാചാര്യ മഹാരാജിനെയും കുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഗോള്‍ഡി ബ്രാര്‍ പറഞ്ഞത്.
യുപി സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെ നോയിഡ യൂണിറ്റും ഡല്‍ഹി പോലീസിന്റെ ക്രൈം ഇന്റലിജന്‍സ് യൂണിറ്റും സംയുക്തമായി നടത്തിയ ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
അക്രമികള്‍ പോലീസിനു നേരെ വെടിയുതിര്‍ത്തെന്നും അത് തടയുന്നതിനിടെയാണ് പ്രതികള്‍ക്ക് വെടിയേറ്റതെന്നും പോലീസ് അറിയിച്ചു. ഇവരെ ഉടന്‍ തന്നെ പോലീസ് കസ്റ്റഡിയില്‍ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. റോഹ്തക്കില്‍ നിന്നുളള രവീന്ദ്ര, സോണിപത് സ്വദേശി അരുണ്‍ എന്നിവരാണ് കൊല്ലപ്പെട്ട പ്രതികള്‍.
National
റാഞ്ചി: ജാർഖണ്ഡിലെ ചൈബാസയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. അമിത് ഹസ്ദ എന്ന ആപ്തൻ ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ടിരുന്നു.
പശ്ചിമ സിംഗ്ഭും ജില്ലയിലെ ഗോയിൽകേര പോലീസ് സ്റ്റേഷന് കീഴിലുള്ള സാരന്ദ വനത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഒരു എസ്എൽആർ റൈഫിൾ, സ്ഫോടകവസ്തുക്കൾ, മറ്റ് ആയുധങ്ങൾ എന്നിവ സ്ഥലത്ത് നിന്ന് കണ്ടെത്തി.
ഏറ്റുമുട്ടലിനെത്തുടർന്ന്, സുരക്ഷാ ഉദ്യോഗസ്ഥർ വനമേഖലയിലുടനീളം തിരച്ചിൽ നടത്തി. നിലവിൽ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
National
ശ്രീനഗർ: തെക്കൻ കാഷ്മീരിലെ കുൽഗാമിൽ ഭീകരർക്കായി സുരക്ഷാസേന നടത്തുന്ന തെരച്ചിൽ "ഓപ്പറേഷൻ അഖാൽ' ഇന്ന് ആറാം ദിനത്തിലേക്കു കടന്നു.
ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് തെര ച്ചിൽ. ഓഗസ്റ്റ് ഒന്നിന് സൈന്യത്തിനുനേർക്ക് ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികർക്കു പരിക്കേറ്റിരുന്നു. പ്രത്യാക്രമണത്തിൽ രണ്ടു ഭീകരരെ വധിച്ചിരുന്നു.
National
ശ്രീനഗർ: ജമ്മു കാഷ്മീരിൽ സൈന്യം നടത്തിയ ഓപ്പറേഷൻ മഹാദേവിൽ മൂന്ന് ഭീകരരെ വധിച്ചെന്ന് റിപ്പോർട്ട്. ശ്രീനഗറിലെ മൗണ്ട് മഹാദേവിന് സമീപമുള്ള ലിഡ്വാസിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരിൽ രണ്ടുപേർ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്തവരാണെന്നാണ് സൂചന.
'ഓപ്പറേഷന് മഹാദേവ്' എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടിക്ക് തുടക്കംകുറിച്ചതായി സൈന്യത്തിന്റെ ചിനാര്‍ കോര്‍പ്സ് എക്സ് പോസ്റ്റില്‍ വ്യക്തമാക്കി.
രണ്ട് ദിവസം മുമ്പ് ഡാച്ചിഗാം വനത്തിൽ സൈന്യം സംശയാസ്പദമായ ഒരു സംഭാഷണം ട്രാക്ക് ചെയ്തിരുന്നു. തുടർന്ന് സൈന്യവും ജമ്മു കാഷ്മീർ പോലീസും സിആർപിഎഫും സംയുക്തമായി മുല്‍നാര്‍ മേഖലയില്‍ പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്.
മറ്റൊരു ആക്രമണത്തിന് പദ്ധതിയിട്ട ഭീകരരാണ് വധിക്കപ്പെട്ടതെന്ന് സേനാ വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്തേക്ക് കൂടുതൽ സൈന്യത്തെ അയച്ചതായും ഭീകരരെ കണ്ടെത്തുന്നതിനായി പ്രവർത്തനങ്ങൾ ശക്തമാക്കിയതായും അധികൃതർ അറിയിച്ചു.