റായ്പുർ: ചത്തീസ്ഗഡിൽ രണ്ട് ജില്ലകളിലായുണ്ടായ ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകളെ വധിച്ചു. സുക്മയിലും അയൽജില്ലയായ ബിജാപുരിലുമാണ് സുരക്ഷാസേനയുമായി മാവോയിസ്റ്റുകൾ ഏറ്റുമുട്ടിയത്.
12 മാവോയിസ്റ്റുകൾ സുക്മയിലും രണ്ട് മാവോയിസ്റ്റുകൾ ബിജാപുരിലും കൊല്ലപ്പെട്ടു. ഏറ്റുമുട്ടൽ തുടരുകയാണെന്നും ഈ സംഖ്യയിൽ മാറ്റമുണ്ടായേക്കാമെന്നും അധികൃതർ അറിയിച്ചു.
സുക്മ ജില്ലയിലെ കിസ്താറാം പ്രദേശത്താണ് ആദ്യ ഏറ്റുമുട്ടൽ നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുന്നതിനിടെ വെടിവയ്പ്പുണ്ടാകുകയായിരുന്നു. സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിൽ, മുതിർന്ന മാവോയിസ്റ്റ് നേതാവായ കോണ്ട ഏരിയ കമ്മിറ്റിയിലെ സച്ചിൻ മംഗ്ഡു ഉൾപ്പടെയുള്ളവർ കൊല്ലപ്പെട്ടു.
കോണ്ടയിൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) ആകാശ് ഗിർപുഞ്ചെയെ കൊലപ്പെടുത്തിയതിന് ഉത്തരവാദിയായ മാവോയിസ്റ്റ് കമാൻഡർ ഈ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
തിരച്ചിൽ സംഘം കാട്ടിൽ നിന്നും മടങ്ങിയെത്തിയതിന് ശേഷം മാത്രമേ മാവോയിസ്റ്റുകളെ തിരിച്ചറിയാൻ കഴിയൂ എന്ന് സുക്മ എസ്പി കിരൺ ചവാൻ പറഞ്ഞു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്നും സുരക്ഷാ സേന എകെ-47, ഇൻസാസ് റൈഫിളുകൾ കണ്ടെടുത്തു.
ബിജാപൂരിലും ഏറ്റുമുട്ടൽ നടക്കുന്നുണ്ട്. രണ്ട് മോവോയിസ്റ്റുകളെ വധിച്ച സുരക്ഷാസേന, ഒരു എസ്എൽആറും 12 ബോർ റൈഫിളും കണ്ടെടുത്തു.
ഈ വർഷം മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിലുള്ള ആദ്യ ഏറ്റുമുട്ടലാണിത്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ആകെ 285 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.
Tags : Maoists Killed Encounter Security Forces Chhattisgarh