ഭോപ്പാൽ: മധ്യപ്രദേശിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ ഹോക്ക് ഫോഴ്സ് ഇൻസ്പെക്ടർക്ക് വീരമൃത്യു. ആശിഷ് ശർമ(40) ആണ് മരിച്ചത്.
മധ്യപ്രദേശ്-ഛത്തീസ്ഗഡ്-മഹാരാഷ്ട്ര ട്രൈജംഗ്ഷനു സമീപമുള്ള വനത്തിൽ ബുധനാഴ്ച പുലർച്ചയാണ് ഏറ്റുമുട്ടലുണ്ടായത്.
രണ്ടുതവണ ധീരതയ്ക്കുള്ള മെഡൽ നേടിയ ഉദ്യോഗസ്ഥനായ ആശിഷ് ശർമയ്ക്ക് മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര പോലീസിന്റെ സംയുക്ത സംഘത്തെ നയിക്കുന്നതിനിടെ തുടയിലും വയറിലും വെടിയേൽക്കുകയായിരുന്നു.
വനമേഖലയിൽ വലിയ മാവോയിസ്റ്റ് സംഘം പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയത്.
രാവിലെ 8.30 ഓടെയാണ് സുരക്ഷാസേനയ്ക്ക് നേരെ വെടിവയ്പ്പ് ഉണ്ടായത്. ഗുരുതര പരിക്കേറ്റ ആശിഷ് ശർമയെ ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ് ജില്ലയിലെ ഡോൺഗർഗഡ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാവോയിസ്റ്റുകളുടെ ഭാഗത്തും ആളപായമുണ്ടെന്ന് സ്പെഷ്യൽ ഡിജി പങ്കജ് ശ്രീവാസ്തവ പറഞ്ഞു.
Tags : Hawk Force Inspector Killed Encounter With Maoists Chhattisgarh